Wednesday 20 March 2019

മായുന്ന കുറിയല്ല പോയ കാലം


കുറ്റവാളികള്‍ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ മറച്ചുപിടിക്കുവാന്‍ ശ്രമിക്കുകയാണ് കുറ്റബോധമുള്ള കേന്ദ്ര ഭരണകൂടം.

ചരിത്രം സത്യമാണ്. മാലിന്യത്തൂവാലകൊണ്ട് തുടച്ചാല്‍ മാഞ്ഞുപോകുന്ന തിരുനെറ്റിയിലെ കുങ്കുമക്കുറിയല്ല ചരിത്രം. അത് രക്തസാക്ഷികളാല്‍ സ്പന്ദിക്കുന്നതാണ്. അവഹേളനങ്ങളാലും കഠിന വേദനകളാലും തീപിടിച്ചതാണ്.

ഇന്ന് എല്ലാ മലയാളികളും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പതിനായിരക്കണക്കിന് ഭോജനശാലകളുണ്ട്. അവിടെ ആരുടെയും ജാതി ചോദിക്കുന്നില്ല. നാവു വരണ്ടവര്‍ക്കെല്ലാം ദാഹനീരുണ്ട്. ഇതിലെന്തത്ഭുതമെന്ന് തോന്നണമെങ്കില്‍ ചരിത്രം അറിയാത്തൊരു തലമുറ വളര്‍ന്നു വരണം. ചരിത്രം അറിയാവുന്നവര്‍ക്ക് ഹോട്ടലുകളിലെ ഭക്ഷണപ്രിയനായ ഗണപതിയുടെ ചിത്രം മാറ്റി സഹോദരന്‍ അയ്യപ്പന്റെ ചിത്രം വയ്ക്കണമെന്ന് തോന്നും. കാരണം ഈ ഭോജനശാലകള്‍ ഉണ്ടായത് കുബേരന്റേയോ ഗണപതിയുടേയോ അനുഗ്രഹം കൊണ്ടല്ല, സഹോദരന്‍ അയ്യപ്പന്‍ ജീവിച്ചിരുന്നതുകൊണ്ടാണ്. അങ്ങനെ പറഞ്ഞാല്‍ പോരാ സഹോദരന്‍ അയ്യപ്പന്‍ കത്തിമുനയ്ക്കു മുന്നില്‍ നിന്ന് മിശ്രഭോജനത്തെക്കുറിച്ച് പ്രസംഗിച്ചതുകൊണ്ടു കൂടിയാണ്. അങ്ങനെയും പറഞ്ഞാല്‍ പോരല്ലോ; കീഴാള മേലാള വ്യത്യാസം കൂടാതെ അദ്ദേഹം ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചതുകൊണ്ടാണ്.

കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഏജന്‍സിക്ക് ചരിത്രത്തിലെ ചോരപ്പാടുകള്‍ക്കു മുകളില്‍ കാവിത്തൂവാല വിരിക്കാനുള്ള നിയമസാധുതയൊന്നുമില്ല. കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുമ്പോള്‍ അവര്‍ ചെയ്യുന്നത് ചരിത്രത്തിലെ കുറ്റവാളികളെ രക്ഷിക്കാനുളള പാഴ്‌വേലയാണ്.

മലയാള സാഹിത്യത്തിനു കിട്ടിയ ചരിത്രസ്പര്‍ശമുള്ള സുവര്‍ണരേഖയാണ് സി കേശവന്റെ ആത്മകഥ. കുട്ടിയായിരുന്ന കാലത്ത് മൂന്നു തവണ വിവാഹം കഴിച്ച കഥ അദ്ദേഹം അതില്‍ പറയുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ഭരണി കഴിഞ്ഞു വന്നിട്ട് വീട്ടിലിരുന്ന് ഭരണിപ്പാട്ടു പാടിയ കഥ ആ പുസ്തകത്തിലുണ്ട്. മേലുടുപ്പിട്ടതിന് അമ്മ മകളെ തല്ലിയ കഥ ആ പുസ്തകത്തിലുണ്ട്. സി കേശവന്റെ ആത്മകഥയെ തമസ്‌കരിക്കാന്‍ ശ്രമിക്കുമ്പോള്‍ സവര്‍ണ സംസ്‌കാരം നടത്തിയ കൊടുംകുറ്റങ്ങളെ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. കൊടുങ്ങല്ലൂരേയ്ക്കാരും പോകരുതേയെന്ന സഹോദരന്‍ അയ്യപ്പന്റെ കവിതയും സി കേശവന്റെ കൊടുങ്ങല്ലൂര്‍ യാത്രയും ചേര്‍ത്ത് വായിക്കുമ്പോഴാണ് തെക്കന്‍ കേരളത്തില്‍ നിന്നും പൂരപ്പാട്ടു കേള്‍ക്കാന്‍ ഇന്ന് ഫോക്ക്‌ലോര്‍ ഗവേഷകര്‍ മാത്രം പോകുന്നതിന്റെ കാര്യം തെളിഞ്ഞു വരുന്നത്.

ചാന്നാര്‍ ലഹളയും പെരിനാട് വിപ്ലവവും മറച്ചു വച്ചാല്‍ മലയാളി സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പാടില്ലാത്ത കാലമുണ്ടായിരുന്നു എന്ന ചരിത്രം ഓര്‍മിക്കപ്പെടാതെ പോകും. മുലക്കരവും തലക്കരവും മീശക്കരവും പുലപ്പേടിയും മണ്ണാപ്പേടിയും പഴുക്കയേറും അറിയാതെ പോകും. അത് ചിലര്‍ക്ക് ഒരു സൗകര്യമാണ്. നവോത്ഥാന പരിശ്രമങ്ങളിലൂടെയല്ല, സ്വാഭാവികമായാണ് കേരളീയ സമൂഹത്തില്‍ മാറ്റങ്ങളുണ്ടായത് എന്ന് സമര്‍ഥിക്കാന്‍ അവര്‍ക്ക് കഴിയും. അത് അനുവദിച്ചു കൊടുക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ്.

കേരളീയര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിച്ചതും പൊതു വഴിയേസഞ്ചരിച്ചതും സാക്ഷരരായതും മാങ്ങപഴുത്തു വീഴുന്നതുപോലെ സ്വാഭാവികമായി സംഭവിച്ചതല്ല. പോരാട്ടങ്ങളുടെ ആ ചരിത്രം വായിക്കപ്പെടേണ്ടതു തന്നെയാണ്.
(ജനയുഗം)

Wednesday 6 March 2019

അമ്പത് വസന്തങ്ങള്‍ ചൂടിയ യക്ഷി


മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വിശാലമായ ഉദ്യാനത്തില്‍ കേരളത്തിന്റെ മഹാശില്‍പി കാനായി കുഞ്ഞിരാമന്‍ സൃഷ്ടിച്ച യക്ഷി അമ്പത് വസന്തങ്ങള്‍ ചൂടിയിരിക്കുന്നു.

യക്ഷികള്‍ക്ക് വാര്‍ധക്യമില്ല. എന്നും കുന്നും യൗവനം. മനുഷ്യസങ്കല്‍പത്തിലെ ഏറ്റവും കാവ്യാത്മകമായ ഒരു രൂപമാണ് യക്ഷി. പടയണിയിലെ സുന്ദരയക്ഷിയോട് മനുഷ്യര്‍ക്കുള്ള അടുപ്പം ആലോചിച്ചാല്‍ വല്ലാത്ത സങ്കടം വരും. യക്ഷി പോവുകയാണ്. പേരാറ്റിന്‍ പെരുമണലിലേക്ക്. അവിടെ തേര് കാണുന്നുണ്ട്. മയിലിളമയോടും കുയിലിളമയോടും കൂട്ടക്കോഴിയോടും യാത്ര പറയുന്നുണ്ട്. ഇട്ടുകളഞ്ഞു പോകുവാന്‍ ഉള്ളില്‍ ഖേദവുമുണ്ട്. എന്നാല്‍ പോകാതെ വയ്യല്ലോ. അപ്പോഴാണ് പോവല്ലേ പോവല്ലേ സുന്ദരയക്ഷീ എന്ന അപേക്ഷയുമായി കണ്ണുനീരോടെ ജനപക്ഷം പ്രത്യക്ഷമാകുന്നത്.

മനുഷ്യന്റെ അറിവനുസരിച്ചാണ് യക്ഷികളുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചിട്ടുള്ളത്. കടമറ്റത്തു കത്തനാരുടെ യക്ഷിക്ക് വെളുത്ത മുലക്കച്ചയും മലയാറ്റൂരിന്റെ യക്ഷിക്ക് വെള്ളസാരിയും പുതിയ സീരിയല്‍ യക്ഷിക്ക് വെള്ള ചുരിദാറുമുണ്ടായത് അങ്ങനെയാണ്. കടമറ്റത്ത് കത്തനാരുടെ കാലത്ത് ചുരിദാറിനെക്കുറിച്ച് ഒരു ധാരണയും മലയാളിക്ക് ഇല്ലായിരുന്നു.

കാനായിയുടെ യക്ഷിക്ക് വസ്ത്രമില്ല. കാലുകള്‍ വിടര്‍ത്തി മുടിയഴിച്ചിട്ട് ശിരസിനിരുവശവും കൈകള്‍ ഉറപ്പിച്ച് അനന്തതയിലേക്ക് മുഖമുയര്‍ത്തിയിരിക്കുന്നതാണ് കാനായിയുടെ യക്ഷി. പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടില്‍ മുപ്പതടി ഉയരത്തില്‍ അതിഗംഭീരമായ ശില്‍പരചന.

എന്താണ് യക്ഷിയുടെ ഭാവം? മുഖത്ത് അസാധാരണമായ ശാന്തത. ഒരു രതിനിര്‍വൃതിയുടെ പരിസമാപ്തിപോലെ. അല്ലെങ്കില്‍ ആസക്തിയുടെ മൂര്‍ധന്യാവസ്ഥ. അല്ലെങ്കില്‍ ഉണര്‍ന്നെണീക്കുന്ന ഒരു സ്വപ്‌നാടകയുടെ തുടര്‍നിദ്ര. അതുമല്ലെങ്കില്‍ എല്ലാ ഋതുക്കളും ഒന്നിച്ചു പുണരുന്ന ഒരു ശാരീരികാവസ്ഥ. നമ്മള്‍ക്കിഷ്ടമുള്ളതുപോലെ യക്ഷിയുടെ ഭാവം വായിച്ചെടുക്കാം. യക്ഷി എന്ന ശില്‍പകവിതയെ ഒരു കോണില്‍ നിന്നു മാത്രം വീക്ഷിച്ചു പൊയ്ക്കളയരുത്. രണ്ടടി വീതം മാറി മാറി നിന്ന് പ്രദക്ഷിണം ചെയ്ത് സൂക്ഷ്മ ദര്‍ശനം നടത്തണം. അപ്പോള്‍ അസാധാരണമായ ഒരു സൗന്ദര്യ പ്രപഞ്ചത്തിലേക്ക് ആസ്വാദകര്‍ കടക്കും. അതല്ല യക്ഷിയുടെ വിടര്‍ത്തിവച്ച കാലുകള്‍ക്കിടയിലേക്ക് മാത്രമാണ് നിങ്ങളുടെ ശ്രദ്ധയെങ്കില്‍ അതിന്റെ അര്‍ഥം ഉടന്‍തന്നെ ഒരു മാനസിക രോഗ വിദഗ്ധനെ കാണണം എന്നതാണ്. മനുഷ്യന്റെ കപട സദാചാരബോധത്തിനെതിരേയുള്ള ഒരു നിര്‍ഭയ പ്രവര്‍ത്തനം കൂടിയാണ് യക്ഷി.

അഷ്ടമുടിക്കായല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യപ്പെടും വൃശ്ചികക്കായലല്ല കര്‍ക്കടകക്കായല്‍. ചിങ്ങക്കായലല്ല മേടക്കായല്‍. അമാവാസിക്കായലും പൗര്‍ണമിക്കായലും വ്യത്യസ്തം. അമ്പിളിയും താരാഗണങ്ങളും മുഖം നോക്കുന്ന കായലും വ്യത്യസ്തം. മഴ പെയ്യുന്ന കായലും ഉച്ചക്കായലും വ്യത്യസ്തം.

അമാവാസി രാത്രിയില്‍ യക്ഷിയുടെ അവസ്ഥ എന്തായിരിക്കും. പൗര്‍ണമി രാത്രിയിലോ. ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമുള്ള ആസ്വാദകര്‍ക്ക് കരുതലോടെ പ്രവേശനാനുമതി നല്‍കാന്‍ അധികൃതര്‍ തയാറാകേണ്ടതാണ്. യക്ഷിയുടെ ഏറ്റവും വലിയ ആകര്‍ഷകത ഏഴഴകുള്ള കറുപ്പിനോട് സൗഹൃദം പുലര്‍ത്തുന്ന ഒരു നിറക്കൂട്ടാണ്. യക്ഷിയുടെ ചെറു മാതൃകകളുണ്ടാക്കി ആവശ്യക്കാര്‍ക്ക് വിലയ്ക്ക് നല്‍കുവാന്‍ തയാറാകേണ്ടതുണ്ട്. താജ് മഹലിന്റെയും പിയാത്തേയുടെയും മാതൃകകള്‍ ലോക വ്യാപകമായിരിക്കുന്നതുപോലെ യക്ഷിയും നമ്മുടെ ചെറുവീടുകളെ കലാസമ്പുഷ്ടമാക്കട്ടെ.

യക്ഷിയെക്കുറിച്ചും ശംഖുംമുഖത്തെ മത്സ്യകന്യകയെക്കുറിച്ചും നിരവധി കവിതകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. പല പുസ്തകങ്ങളുടെയും മുഖമലങ്കരിക്കുന്നത് കാനായിയുടെ ഈ ശില്‍പങ്ങളാണ്. അത് കേരളീയ ശില്‍പകലാരംഗത്ത് കാനായി ശില്‍പങ്ങള്‍ക്ക് മാത്രം കിട്ടിയ പുരസ്‌കാരങ്ങളാണ്.

കാനായി എന്നത് കാസര്‍കോട് ജില്ലയിലെ ഒരു ചെറുഗ്രാമത്തിന്റെ പേരല്ലാതായിരിക്കുന്നു. അത് കുഞ്ഞിരാമന്‍ എന്ന പ്രതിഭാധനനായ മകനിലൂടെ ലോകത്തെമ്പാടും എത്തിയിരിക്കുന്ന ശില്‍പനാമം ആയിരിക്കുന്നു. കാനായി കുഞ്ഞിരാമന്‍ കവിയാണ്. അദ്ദേഹത്തിന്റെ കാവ്യപുസ്തകങ്ങള്‍ ലഭ്യവുമാണ്. ഒരു കവിയുടെ ഹൃദയത്തില്‍ ഉരുത്തിരിഞ്ഞ ഉദാത്തമായ കലാസൃഷ്ടിയാണ് അമ്പത് വസന്തത്തിന്റെ ചെറുപ്പമുള്ള മലമ്പുഴയിലെ യക്ഷി.

Monday 4 March 2019

പിന്നെന്തുണ്ടായി?


യക്ഷൻ
തിരിച്ചുവന്നപ്പോൾ
പ്രിയപ്പെട്ട പത്നി
മേഘത്തിനോടൊപ്പം
കടന്നുവോ
പട്ടിണികൊണ്ട് ദ്രവിച്ചോ
കടമ്പിന്റെയൊക്കത്തു-
തൂങ്ങിമരിച്ചോ
ഒരിക്കലും യക്ഷൻ
തിരിച്ചുവരാതെയിരുന്നുവോ?