Friday 19 April 2019

തിരുനല്ലൂരെഴുതുമ്പോള്‍ കായലും കടലാസ്



ദൂതമേഘം കണ്ണുകാട്ടും
കായലി
ല്‍ നോക്കി 
ഭൂതകാലപാതയോര്ത്തു 
തിരുനല്ലൂര്
കാലുപോയ സഖാവിന്റെ
പ്രേമഭാജനം
മാലയിട്ട പകലിന്റെ
ചാരുതയോര്ത്തു
കേവുവള്ളം തുഴയുന്ന
തൊഴിലാളിക്ക്
സ്നേഹപാശം പിരിക്കുന്ന
നേരിനെയോര്ത്തു
അടിമപ്പെണ്ണിനു വേണ്ടി
അച്ഛനും മോനും
കടിപിടി കൂടിയാര്ത്ത
രാവിനെയോര്ത്തു
ചരിത്രം ചെമ്പരത്തിയെ
പുഷ്പിണിയാക്കും
പഴയ കൊല്ലത്തെയോര്ത്തു
സമരമോര്ത്തു
ചുവന്ന റോസുകള് കോര്ത്ത
വരണമാല്യം
പ്രണയികള്‍ ചാര്ത്തി നിന്ന
കനലുമോര്ത്തു
ഒളിപ്പോരാളികള്‍ വന്നു
പട്ടിണി തിന്നു
അടുപ്പിന്മേലുറങ്ങിയ
വസന്തമോര്ത്തു
ഒടുവിലാക്കായലിന്റെ
ദുര്ഗ്ഗതിയോര്ത്തു
വിലപിക്കാന് ചോദ്യകാവ്യം
മനസ്സില് വാര്ത്തു
തിരുനല്ലൂരെഴുതുമ്പോള്‍
പിടഞ്ഞു കായല്‍
ഇടത്തേക്കു ചരിഞ്ഞൊന്നു
ചിരിച്ചു കായല്‍
കടലാസ്സായ് കായല്‍, ഓളം
ലിപികളായി
ഇളംകാറ്റാ സാന്ത്വനത്തെ
ഓക്സിജനാക്കി.

പകരം

നോവുകളെ-
ചെമ്പുകുടത്തിലടച്ചു
കാട്ടിലെറിഞ്ഞു
തിരിച്ചുനടന്നു
മുറിയിൽ ഞാൻ ചെന്നപ്പോഴോ
നോവുകൾ വന്നെൻ
വാതിൽ തുറക്കുന്നു
നോവുകളെന്നെ
ചെമ്പുകുടത്തിലടച്ചു
കാട്ടിലെറിഞ്ഞവ
കാവലിരിക്കുന്നു

തൂവൽ



ഉള്ളിലൊരു തൂവലു-
ണ്ടൊരു നീലക്കിളിയുടെ
കണ്ണീരു വീണു നനഞ്ഞ തൂവൽ
തൂവലെൻ ചോരയിൽ
മുങ്ങിക്കുളിച്ചൊരു
വേദനപ്പാട്ട് മുഖത്തെഴുതി.
പിന്നേതോ കാറ്റിൽ
പറന്നുപോയി
പിന്നെ ഞാൻ
ഒറ്റയ്കിരുന്നു തേങ്ങി.

Wednesday 17 April 2019

ആ മധുരം കവി കഴിച്ചില്ല



മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി ഒഎന്‍വി കുറുപ്പ് തിരുവനന്തപുരത്ത് പഠിക്കുന്ന കാലം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം. തൈയ്ക്കാട് മൈതാനത്ത് ഹിന്ദു തീവ്രവാദത്തിന്റെ തലതൊട്ടപ്പനായ ഗുരുജി ഗോള്‍വാള്‍ക്കര്‍ പ്രസംഗിച്ച ദിവസം. സ്വാതന്ത്ര്യത്തെക്കുറിച്ചും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചും അവരുടെ അഭിപ്രായമറിയാന്‍ വേണ്ടി മലയാറ്റൂര്‍ രാമകൃഷ്ണന്‍, കാര്‍ത്തികേയന്‍ സഖാവ് തുടങ്ങിയവരോടൊപ്പം കവിയും അവിടെച്ചെന്നു.

ഇന്ത്യയുടെ ഹൃദയസ്പന്ദനമായ മഹാത്മാഗാന്ധിയെ നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് അവര്‍ കേട്ടത്. ചെറുപ്പക്കാരായ അവര്‍ക്ക് അത് നീതിയല്ല എന്നു തോന്നി. അവര്‍ ചോദ്യം ചെയ്തു. ഹിന്ദുമത തീവ്രവാദികള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം ആ ചെറുപ്പക്കാരെ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. അവരും ചെറുത്തുനിന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹിന്ദുമത തീവ്രവാദികളുടെ വെടിയുണ്ടയേറ്റ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടു. ഇന്ത്യ മുഴുവന്‍ പൊട്ടിക്കരഞ്ഞു. അപ്പോഴും ചിരിച്ചവരുണ്ട്. അവരെ കണ്ട കഥയും ഒഎന്‍വി ഒരിക്കല്‍ പറഞ്ഞു.

ഗാന്ധി കൊല്ലപ്പെട്ട ദിവസം. വ്യഥിത ഹൃദയത്തോടെ ഒഎന്‍വിയും കൂട്ടുകാരും പട്ടണത്തിലൂടെ നടക്കുകയായിരുന്നു. അവിടെ ഒരു വീട്ടില്‍ ലഡു വിതരണം ചെയ്യുന്നുണ്ടായിരുന്നു. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിലുള്ള ആഹ്ലാദപ്രകടനമായിരുന്നു ആ മധുരപലഹാര വിതരണം. എല്ലാവര്‍ക്കും കൊടുത്ത കൂട്ടത്തില്‍ ആ ഹിന്ദുമത തീവ്രവാദി ഒഎന്‍വിക്കും കൂട്ടുകാര്‍ക്കും കൂടി മധുരം വച്ചുനീട്ടി. അവര്‍ അത് സ്വീകരിച്ചില്ലെന്നു മാത്രമല്ല ഇന്ത്യ മുഴുവന്‍ കരയുമ്പോള്‍ പ്രകടിപ്പിച്ച ഈ അധമവികാരത്തെ ചോദ്യം ചെയ്യുകകൂടി ചെയ്തു. ഇത് കണ്ടുകൊണ്ടുവന്ന സ്വാതന്ത്ര്യസമര സേനാനി എസ് വരദരാജന്‍ നായര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിക്കുകയും ഒരു വിലാപയാത്ര രൂപപ്പെടുത്തി യാത്രയാക്കുകയും ചെയ്തു.

ഒഎന്‍വിയും സഖാക്കളും നിരസിച്ചത് സംഘപരിവാര്‍ വച്ചുനീട്ടിയ വിഷമധുരമായിരുന്നു.
ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ഒരു കുറ്റബോധവും ഹിന്ദുമത തീവ്രവാദികള്‍ക്കില്ല. വിശ്വപൗരന്മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിനും ബര്‍ണാഡ്ഷായും ഗാന്ധിവധം കേട്ട് ഞെട്ടിയ കാര്യം നമ്മള്‍ മറക്കരുത്. പക്ഷേ ഹിന്ദു വര്‍ഗീയവാദികള്‍ കൊന്നിട്ട് എഴുപത് വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രപിതാവിനോടുള്ള പക തീര്‍ന്നിട്ടില്ല. അവര്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ വെടിവയ്ക്കുകയാണ്.

മഹാത്മാഗാന്ധിയുടെ വിയോഗത്തില്‍ ലോകം മുഴുവന്‍ വേദനിച്ചിട്ടും അവര്‍ ഗാന്ധിവിരോധം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സമാധാനത്തിനുവേണ്ടി എപ്പോഴും സമരം ചെയ്ത ആത്മീയ നേതാവായിരുന്നു ഗാന്ധി എന്നാണ് അന്നത്തെ മാര്‍പ്പാപ്പ പോള്‍ പന്ത്രണ്ടാമന്‍ പറഞ്ഞത്. ഗാന്ധി വധത്തെത്തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ആയിരുന്നു ഹിന്ദുമത തീവ്രവാദികളെ നിരോധിക്കുവാന്‍ മുന്‍കൈയെടുത്തത്. പ്രതിമ സ്ഥാപിച്ചതുകൊണ്ട് മാഞ്ഞുപോകാവുന്ന അപരാധമല്ല ഹിന്ദുമത തീവ്രവാദികള്‍ ചെയ്തത്.

പുതിയ ഇന്ത്യയില്‍ അവര്‍ ആട്ടിന്‍തോലണിഞ്ഞ് രാഷ്ട്രീയ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലും ദുരാചാരങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന ആശയവുമായി പരമഭക്തരുടെ പ്രഛന്നവേഷം ധരിച്ച് അവരുണ്ട്. മലയാളിയുടെ മനസായ ഒഎന്‍വി നിരസിച്ച മധുരം എല്ലാ കേരളീയരും നിരസിക്കേണ്ടിയിരിക്കുന്നു.

Wednesday 3 April 2019

എംടി മുതല്‍ ഇളയിടം വരെ


നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊന്നത് സംഘപരിവാര്‍ സംസ്‌കാരമാണെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരെ നവമാധ്യമങ്ങളിലൂടെയും നേരിട്ടും വളഞ്ഞിട്ടാക്രമിക്കുന്നതും സംഘപരിവാര്‍ തന്നെയാണ്. സാംസ്‌കാരിക ദാരിദ്ര്യരേഖയ്ക്കു താഴെ പേശീബലവും തെറിമലയാളവുമായി ജീവിക്കുന്ന ഭീകരസംഘമാണ് സംഘപരിവാര്‍.

നേതൃത്വനിരയിലുള്ളവര്‍ മുതല്‍ താഴെത്തട്ടിലുള്ളവര്‍ വരെ ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭയാണ് എം ടി വാസുദേവന്‍ നായര്‍. പ്രധാനമന്ത്രിയുടെ നോട്ടുപിന്‍വലിക്കല്‍ തുഗ്ലക്കുപരിഷ്‌കാരമായിപ്പോയി എന്ന് അഭിപ്രായപ്പെട്ടതിനാണ് എം ടി ഭര്‍ത്സിക്കപ്പെട്ടത്. ജനാധിപത്യ ഇന്ത്യയിലെ ഒരു പൗരന്‍ എന്ന നിലയില്‍ ഭരണാധികാരിയുടെ ചെയ്തികളെക്കുറിച്ച് പ്രതികരിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. ജ്ഞാനപീഠ പുരസ്‌കാര ജേതാവാണെന്നോ നിര്‍മാല്യവും പെരുന്തച്ചനും ഒരു വടക്കന്‍ വീരഗാഥയും നമുക്കു നല്‍കിയ സാഹിത്യ പ്രതിഭയാണെന്നോ കണക്കാക്കാതെയാണ് എം ടിക്കെതിരെ സംഘപരിവാര്‍ രംഗത്തുവന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തിലെ പല സ്ഥാനാര്‍ഥികളും എം ടിയെ പോയി കണ്ടു. എന്നാല്‍ അദ്ദേഹം പത്രക്കാരോട് മനസ് തുറന്നത് ഇടതുപക്ഷ സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രം. സാംസ്‌കാരിക പ്രവര്‍ത്തകരെ ആക്രമിച്ച സംഘപരിവാറിനും ഗ്യാലറിയിലിരുന്ന് നിശബ്ദത പാലിച്ച യുഡിഎഫിനും മഹാനായ എം ടി നല്‍കിയ മറുപടി കൂടിയായിരുന്നു ആ പ്രതികരണം.

സംഘപരിവാര്‍ ആക്രമണത്തിനു വിധേയനായ മറ്റൊരാള്‍ കോഴിക്കോട് സര്‍വകലാശാലയിലെ മലയാള വിഭാഗം തലവനായിരുന്ന ഡോ. എം എം ബഷീര്‍ ആണ്. മഹാപണ്ഡിതനായ അദ്ദേഹം ബഷീര്‍ ആയിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രാമായണം വായിക്കരുത് എന്നായിരുന്നു വിലക്ക്. മാപ്പിളപ്പാട്ടുകളുടെ ഈണത്തില്‍ ശാസ്താംപാട്ടുകളും മാപ്പിള രാമായണവും ഒക്കെയുണ്ടായ മലയാള നാട്ടിലാണ് ഈ വിലക്ക് സംഭവിച്ചത്. രാമായണ മാസത്തില്‍ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതി വന്നിരുന്ന മനോഹരമായ കുറിപ്പുകള്‍ അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടതായി വന്നു.

ചലച്ചിത്ര സംവിധായകന്‍ കമല്‍ ആക്ഷേപിക്കപ്പെട്ടത് അദ്ദേഹം കമാലുദ്ദീന്‍ ആയിപ്പോയതു കൊണ്ട് മാത്രമാണ്. ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ബംഗ്ലാദേശിന്റെ കൂടി ദേശീയഗാനം രചിച്ച വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമനയെ സ്പര്‍ശിക്കാന്‍ കമാലുദ്ദീന് എന്തവകാശമെന്നുപോലും ചോദ്യമുയര്‍ന്നു. കമല്‍ ആക്ഷേപിക്കപ്പെട്ടതോടുകൂടി മതേതര കേരളം പൂര്‍ണമായും ആക്ഷേപിക്കപ്പെടുകയായിരുന്നു.

കേരളത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന പ്രഭാഷകരില്‍ ഏറ്റവും സൗമ്യനാണ് അറിവിന്റെ കാവല്‍ക്കാരനായ സുനില്‍ പി ഇളയിടം. അദ്ദേഹത്തേയും സംഘപരിവാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചെളിവാരിയെറിഞ്ഞു. കാലടി ശ്രീശങ്കരാ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഇരിപ്പിടം പോലും ആക്രമിക്കപ്പെട്ടു.

ഹരിഹര പുത്രന്റെ കഥ പ്രതിപാദിച്ച ഭാഷ അതിരു കടന്നുപോയതിനാല്‍ പോസ്റ്റ് പിന്‍വലിച്ച പ്രിയനന്ദനനെ ശാരീരികമായി ആക്രമിച്ചു. ഹരിഹരസുതന്റെ ഭക്തകളെ രണ്ടായി വലിച്ചുകീറണം എന്നു പറഞ്ഞ സംഘപരിവാര്‍ താരം കേരളത്തില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കുന്നുണ്ട്. നെയ്ത്തുകാരനടക്കമുള്ള സിനിമകളിലൂടെ ലോകശ്രദ്ധ നേടി മലയാളത്തിന്റെ അഭിമാനമായി മാറിയ സംവിധായകനാണ് പ്രിയനന്ദനന്‍. തൊഴിലാളി സമൂഹത്തില്‍ നിന്നും സിനിമയിലേക്ക് നടന്നു കയറിയ പ്രിയനന്ദനനെ സ്വന്തം സിനിമയെക്കുറിച്ച് വിശദീകരിക്കാന്‍ പോലും സംഘപരിവാര്‍ അനുവദിച്ചില്ല.

പുലയ സമൂഹത്തില്‍പ്പെട്ട വാവച്ചന്‍ എന്ന ചെറുപ്പക്കാരന്‍ മീശവച്ച കഥയെഴുതിയ എസ് ഹരീഷും ആക്രമിക്കപ്പെട്ടു. മീശയിലെ തീര്‍ത്തും അപ്രധാനമായ രണ്ടു കഥാപാത്രങ്ങള്‍ നടത്തുന്ന നിരാകരിക്കപ്പെട്ട സംഭാഷണത്തിന്റെ പേരിലാണ് സുപ്രീം കോടതി വരെ സംഘികള്‍ പോയി തോറ്റത്. എന്നാല്‍ ഹരീഷിന്റെ നോവല്‍ മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിക്കുന്നത് മുടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ദളിതരോടുള്ള സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ് എസ് ഹരീഷിനു നേരെ നടത്തിയ കണ്ണുരുട്ടലുകള്‍.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഫിലോസഫി പഠിച്ച് ഒന്നാം റാങ്കോടെ പാസായ പ്രഭാഷകനും ദളിത് ഭൂസമരങ്ങളുടെ നായകനുമായ സണ്ണി എം കപിക്കാടിനെ പച്ചയ്ക്ക് കത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

വടയമ്പാടിയില്‍ പുലയ സമൂഹത്തിനെതിരെ ജാതിമതില്‍ കെട്ടിയതും അശാന്തന്റെ മൃതശരീരത്തെ അപമാനിച്ചതും പറഞ്ഞതിനാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്. അതിന്റെ ഒന്നാം വാര്‍ഷിക ദിവസം സംഘപരിവാര്‍ വീട്ടിലേക്ക് തെറി മാര്‍ച്ച് നടത്തുകയും മുപ്പത്താറു ദിവസം എനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണയില്‍ കഴിയേണ്ടിവരികയും ചെയ്തു.

സാംസ്‌ക്കാരിക രംഗത്തെ ആക്രമിച്ച സംഘപരിവാറിന്റെയും വാഴപ്പിണ്ടിയുമായി നടന്ന് കണ്ടാനന്ദിച്ച യുഡിഎഫിന്റെയും പരാജയം കലയിലും സംസ്‌കാരത്തിലും താല്‍പര്യമുള്ള എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.