Tuesday 29 October 2019

ദൈവങ്ങളുടെ പേരില്‍ വോട്ടു ചോദിച്ചാല്‍...


ആദരണീയനായ ശ്രീകുമാരന്‍ തമ്പി ആത്മകഥ എഴുതുകയാണ്.
ഇനിയൊരിക്കലും തിരിച്ചു വരരുതേയെന്ന് ആരും ആഗ്രഹിച്ചു
പോവുന്ന ഒരു ക്ഷുദ്രകാലത്ത്തിന്റെ നേര്‍ക്കുപിടിച്ച കണ്ണാടിയാണ്
അദ്ദേഹത്തിന്റെ ബാല്യകാല ചിത്രീകരണത്തിലൂടെ അനാവൃതമാകുന്നത്.

ആത്മകഥയുടെ തുടക്കത്തില്‍, ഹരിപ്പാട്ടു നടന്ന ഒരു തെരഞ്ഞെടുപ്പിനെ
കുറിച്ച് പറയുന്നുണ്ട്. രാജഭരണകാലമാണ്. കണ്ട അണ്ടനും അടകോടനു.
മൊന്നും വോട്ടില്ല.സമ്മതിദാനാവകാശം അക്ഷരാര്‍ത്ഥത്തില്‍
വിലയേറിയതു തന്നെയാണ്. നികുതിയടയ്ക്കാന്‍ ത്രാണി
ഉള്ളവര്‍ക്ക് മാത്രമേ വോട്ടുണ്ടായിരുന്നുള്ളൂ. നികുതി അടയ്ക്കാനുള്ള
അര്‍ഹത ഭൂമിയുടെ ഉടമസ്ഥതയാണല്ലോ.

ശ്രീകുമാരന്‍ തമ്പിയുടെ തറവാട്ടു കാരണവര്‍ മത്സരിക്കുന്നുണ്ട്.
അദ്ദേഹത്തെ എതിര്‍ക്കുന്നത് മണ്ണാറശാല ക്ഷേത്രത്തിലെ
പൂജാരി. തമ്പുരാക്കന്മാര്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
മണ്ണാറശാല, കേരളത്തിലെ നാഗാരാധനാ കേന്ദ്രങ്ങളില്‍
പ്രധാനപ്പെട്ടതാണല്ലോ. വോട്ടര്‍മാര്‍ അവിടത്തെ വിശ്വാസികളുമാണ്.
നാഗദൈവങ്ങളെ ഭയപ്പെട്ടിരുന്ന കാലം.

പൂജാരിയുടെ ആളുകള്‍ ഒരു ഗംഭീരപ്രചരണം അഴിച്ചുവിട്ടു.
പൂജാരിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നാഗകോപം വരും.
വോട്ടു ചെയ്യാത്തവരെ പാമ്പ് കടിക്കും. തെരഞ്ഞെടുപ്പു ഫലം
വന്നപ്പോള്‍ പൂജാരി തോറ്റു. പൂജാരിക്ക് വോട്ടു ചെയ്യാത്തതിന്റെ
പേരില്‍ ആരെയും പാമ്പു കടിച്ചതുമില്ല. പാമ്പുകള്‍
ഇങ്ങനെയൊരു പ്രചാരണം കണക്കാക്കിയതുമില്ല.

എതിര്‍പക്ഷം, തങ്ങള്‍ക്കു ഗരുഡാരാധനയുണ്ടെന്നും  ഒന്നും
സംഭവിക്കില്ലെന്നും പറഞ്ഞിരുന്നു. ഗരുഡന്‍ ആരാധകരെയല്ലേ
രക്ഷിക്കൂ. ഗരുഡാരാധനയില്ലാത്തവരും വോട്ടു ചെയ്തുകാണുമല്ലോ.
അവരെയും പാമ്പുകള്‍ വെറുതെവിട്ടു.

കേരളത്തില്‍ അക്കാലത്തുപോലും ദൈവങ്ങളെ മുന്‍നിര്‍ത്തി
വോട്ടുപിടിച്ചാല്‍ ജയിക്കില്ലായിരുന്നു. കേരളത്തില്‍ ഇക്കാലത്തും
ആ പരിപ്പ് വേവുകയില്ലെന്നു കഴിഞ്ഞു ഉപതെരഞ്ഞെടുപ്പുകള്‍
തെളിയിച്ചു.

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പ്രസിദ്ധമായ ഭക്തിഗാനതിന്റെ
പാരഡികളാണ് തെരഞ്ഞെടുപ്പു ഗാനങ്ങളായി ഉപയോഗിച്ചത്.
കറുപ്പുടുത്തു പരമഭക്തന്റെ ഭക്തന്റെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി,
അക്രമികളെ അറസ്റ്റു ചെയ്തകൂട്ടത്തില്‍ പോലീസ് സ്റ്റേഷനിളും
പോയ ആളായിരുന്നു സ്ഥാനാര്‍ഥി. അയ്യപ്പന്‍റെ ഒരു കൃപാകടാക്ഷവും
അവര്‍ക്കുണ്ടായില്ല.

കോടതിവിധി ലംഘിച്ചുകൊണ്ട് ശബരിമലയില്‍ തുടരുന്ന
സ്ത്രീവിവേചനം, ആചാരത്തിന്റെ മറവില്‍ തുടരുകതന്നെ
വേണമെന്ന് മഞ്ചേശ്വരത്ത് വാദിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥിയും
തോറ്റു. അയ്യപ്പന്‍, സ്ത്രീ വിവേചനം അവസാനിപ്പിക്കണം
എന്ന പക്ഷത്താണെന്നു കവിടിക്കാരെ സമീപിക്കതെതന്നെ
അനുഭവത്തിന്റെ വെളിച്ചത്തില്‍ ഭക്തജനങ്ങള്‍ക്ക്
കണക്കാക്കാവുന്നതാണ്.

തെരഞ്ഞെടുപ്പില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയും
മതത്തെയും അതിന്‍റെ ഉല്‍പ്പന്നമായ അന്ധവിശ്വാസങ്ങളെയും
മാറ്റി നിര്‍ത്തേണ്ടതാണ്. ദേശസ്നേഹമുള്ള ഭരണകൂടം സ്വതന്ത്ര
ഭാരതത്തിന്റെ  ദേശീയപതാകയെ തിരിച്ചും മറിച്ചുമിട്ടു മറ്റൊരു
പതാകയുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയേയും  അനുവദിക്കരുത്.

ദേശീയ പുഷ്പം, ദേശീയ മൃഗം,ദേശീയ പക്ഷി തുടങ്ങിയവ
തെരഞ്ഞെടുപ്പു ചിഹ്നവും കൊടിയടയാളവും ആക്കുന്നതും
അനൗചിത്യമാണ്. തെരഞ്ഞെടുപ്പു കമ്മീഷനെങ്കിലും
ഇത്തരം മുതലെടുപ്പുകളെ പ്രോത്സാഹിപ്പിക്കരുത്.

അന്ധവിശ്വാസത്തെ മുതലെടുത്ത്‌ കമ്മ്യൂനിസ്റ്റ് സ്ഥാനാര്‍ഥിയെ
തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കുന്ന ഒരു കഥ വി.കെ.എന്‍.
എഴുതിയിട്ടുള്ളത് കമ്മ്യൂനിസ്റ്റ്കാരെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
ഒരു വിശേഷാല്‍പ്രതിയില്‍ വന്ന ആ കഥയുടെ പേര് വാവര്
എന്നായിരുന്നു.

പൂതലമണ്ണ്‍ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ്
ആലങ്ങാട്ട് മനയ്ക്കല്‍ അതിശര്‍ക്കരന്‍ നമ്പൂതിരിപ്പാട് .
മരക്കച്ചവടക്കാരന്‍ മായിന്‍കുട്ടി ഹാജി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി.
പൂതലമണ്ണു കാവിലെ ദൈവം അയ്യപ്പന്‍. കാവിലെ വെളിച്ചപ്പാട്
കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന്‍ നായരുടെ സ്വാധീനത്തില്‍ പെട്ടു.
തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു പൂരം. വെളിച്ചപ്പാട് തുള്ളിയുറഞ്ഞു
വന്നു പറഞ്ഞു, ഇക്കുറി അയ്യപ്പനല്ല, വാവരാണ്  വോട്ടിനു നില്‍ക്കുന്നത്‌.
ഓരോ വോട്ടുദക്ഷിണയും വാവരുടെ പെട്ടീല്. മായീന്‍...ഹൂ...ഹാജീ...ഹൂ..
വാവര്.. വാവരുക്ക് ... വോട്ടുകൊടുത്തില്ലെങ്കില്.. ഹൂശ്... വിത്തു
വിതയ്ക്കും..ഞാന്‍...!! വിത്തു വിതയ്ക്കുമെന്നാല്‍ മസൂരിരോഗം
വരുത്തുമെന്ന് അര്‍ത്ഥം. പതിനേഴായിരം വോട്ടിനു അവിടെ
ഇടതുപക്ഷം തോറ്റു!!!

അതെ, അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയാണ്
ബോധവല്‍ക്കരണം വേണ്ടത്. അതുമായി സന്ധി ചെയ്‌താല്‍ അത്,
നവോത്ഥാനപരിശ്രമങ്ങളെ പിന്നോട്ട് വലിക്കുകയെയുള്ളൂ. അത്
രാഷ്ട്രീയ പരാജയമല്ല, ഏറ്റവും വലിയ സാംസ്ക്കാരിക പരാജയമായിരിക്കും.

Monday 14 October 2019

കേമമാക്കണം കേരളപ്പിറവി


മതപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു കുട്ടികളുടെ പ്രകടനങ്ങള്‍
കേരളത്തില്‍ സാധാരണമാണ്.കുട്ടികളില്‍ ജാതി മത ചിന്തകളും
അന്ധവിശ്വാസങ്ങളും മുളപ്പിച്ചെടുക്കുവാന്‍ ഈ പ്രകടനങ്ങള്‍
സഹായിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ മൂവര്‍ണ്ണക്കൊടിയുമേന്തി കുഞ്ഞുമക്കള്‍
നടത്തുന്ന പ്രകടനങ്ങള്‍ ദേശീയബോധം വളര്‍ത്താന്‍ ഉപകരിക്കും.
സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ പരേഡുകളിലും മിട്ടായിവിതരണത്തിലും
ഒതുങ്ങിയിട്ടുണ്ട്. കുട്ടികളുടെ മതഘോഷയാത്രകള്‍ക്ക് ഒരു കുറവും
വന്നിട്ടുമില്ല.

കുട്ടികളില്‍ കേരളീയതയും മലയാണ്മയും ഊട്ടി വളര്‍ത്താന്‍ ഉതകുന്ന
നല്ലൊരു സന്ദര്‍ഭമാണ് കേരളപ്പിറവിദിനാഘോഷം.

കാസര്‍കോട്ടെ ടി.ഉബൈദ് മുതല്‍ തിരുവനന്തപുരത്തെ ബോധേശ്വരന്‍
വരെ ഒറ്റക്കവിയായി നിന്ന് ആവശ്യപ്പെട്ട കാര്യമാണ് ഐക്യ കേരളം.
മലയാളം സംസാരിക്കുന്ന മൂന്നുരാജ്യങ്ങളാണ് അന്നുണ്ടായിരുന്നത്.
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ മലബാറും  കൊച്ചി, തിരുവിതാംകൂര്‍ എന്നീ
സ്വതന്ത്രരാജ്യങ്ങളും. ഐക്യകേരളത്തിനു വേണ്ടി എഴുതപ്പെട്ട കവിതകളുടെ ഒരു സമാഹാരം തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏക അഭിപ്രായവും
ആയിരുന്നു. മൂന്നു പ്രദേശങ്ങളെയും ഒരു പോലെ പരിഗണിക്കാനും
ആദരണീയരായ നേതാക്കള്‍ മടികാട്ടിയില്ല. പാര്‍ട്ടി സെക്രട്ടറി തിരുവിതാംകൂറില്‍ നിന്നാണെങ്കില്‍ മുഖ്യമന്ത്രി മലബാറില്‍
 നിന്ന് എന്നായിരുന്നല്ലോ കേരളപ്പിറവിക്കു ശേഷമുണ്ടായ ആദ്യത്തെ
 മന്ത്രിസഭയുടെ പിന്നിലെ ചിന്ത. ഐക്യകേരളം എന്ന ആശയം
 നടപ്പിലാക്കുവാന്‍ സമരമാര്‍ഗങ്ങള്‍ പോലും അവലംബിക്കെണ്ടിവന്നു.

മലയാളം സംസാരിക്കുന്ന ജനതയുടെ വലിയ ആഗ്രഹം ആയിരുന്നു
മലയാളനാട് എന്ന കേരളം. ആദ്യകാലത്തൊക്കെ കേരളപ്പിറവി കെങ്കേമമായി ആഘോഷിച്ചിരുന്നെങ്കിലും പിന്നീട് അതിന്റെ മാറ്റ്
കുറഞ്ഞു.നമ്മുടെ സ്വാതന്ത്ര്യദിനത്തില്‍ പരേഡും മിട്ടായി വിതരണവും
ഉണ്ടെങ്കില്‍ കേരളപ്പിറവി ദിനത്തില്‍ ഇതൊന്നും ഇല്ലാതായി. ഇംഗ്ലീഷും
അമേരിക്കയുമാണ് മോചനമാര്‍ഗ്ഗം എന്നു ചിന്തിക്കുന്ന മലയാളികളും
 ഉണ്ടായി.

കേരളപ്പിറവിദിനം സമുചിതമായി ആഘോഷിക്കേണ്ടതുണ്ട്. അന്ന് കുട്ടികളുടെ ഘോഷയാത്രകള്‍ ഉണ്ടാകണം. ആ യാത്രകളില്‍ അവര്‍
 കെ.കേളപ്പന്‍,വക്കം ഖാദര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, കെ.പി.കേശവമേനോന്‍,
 പി.കൃഷ്ണപിള്ള,ഏ, കെ.ജി, കേളുനായര്‍, കെ.മാധവന്‍  തുടങ്ങി
ഭാരതസ്വാതന്ത്ര്യസമരപ്പോരാളികളുടെ വേഷങ്ങള്‍ അവതരിപ്പിക്കണം.
മതപരമായ ആരാധനകള്‍ ഒന്നുമില്ലാത്ത ഐതിഹ്യ കഥാപാത്രമായ
 മഹാബലിയുടെ വേഷവും അവതരിപ്പിക്കാം. അയ്യാ വൈകുണ്ഠരും
നാരായണഗുരുവും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും ബ്രഹ്മാനന്ദ
ശിവയോഗിയും വാഗ്ഭടാനന്ദനും പി.കെ.റോസിയും നങ്ങേലിയും ഒക്കെ
കുട്ടികളിലൂടെ പുനര്‍ജ്ജനിക്കുന്നത് നന്നായിരിക്കും. ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും രാമപുരത്തുവാര്യരും മോയീന്‍കുട്ടി വൈദ്യരും
അടക്കമുള്ള കവികളും വേങ്ങയില്‍ കുഞ്ഞിരാമന്‍ നയനാരും
 ഓ ചന്തുമേനോനും സി, വി രാമന്‍പിള്ളയും, എസ്.കെ പൊറ്റെക്കാട്ടും
 അടക്കമുള്ള കഥാകാരന്മാരെയും അവതരിപ്പിക്കണം.

വാഗണ്‍ ട്രാജഡി, പുന്നപ്രവയലാര്‍ കയ്യൂര്‍ സമരങ്ങള്‍, മേല്‍മുണ്ട് സമരം,
പഞ്ചമിയുടെ സ്ക്കൂള്‍ പ്രവേശനം, കര്‍ഷകത്തൊഴിലാളി സമരം, പെരിനാട്ട്
സമരം, പയ്യന്നൂരെ ഉപ്പു കുറുക്കല്‍ തുടങ്ങിയ കേരളീയമായ ചെറുത്തുനില്‍പ്പുകളുടെ  ദൃശ്യങ്ങള്‍ അവതരിപ്പിച്ചു പുതിയ തലമുറയ്ക്ക്
ചരിത്രാവബോധം ഉണ്ടാക്കുകയും വേണം.

ഐക്യകേരളം ഒരു ജനതയുടെ സ്വപ്നം ആയിരുന്നു. അതിലേക്കു
നമ്മള്‍ നടന്നടുത്ത വഴികള്‍ മറവിയുടെ പാറമടയിലേക്ക് എറിഞ്ഞു കളയരുത്.

സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന ഗ്രന്ഥശാലകള്‍ക്ക് ഈ
ഓര്‍മ്മപ്പെരുന്നാള്‍ ഗംഭീരമാക്കാനുള്ള എല്ലാ സംവിധാനവും ഉണ്ട്.
അവരത് വിനിയോഗിക്കണം.

മലയാളപത്രങ്ങളും കേരളപ്പിറവിദിനം പ്രാധാന്യത്തോടെതന്നെ വായനക്കാരുടെ മനസ്സില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്‌.




ഹിന്ദി പഠിപ്പിക്കും സാറെന്നുകേൾക്കുമ്പോൾ....




ഹിന്ദി വിരോധം ആർക്കാണ്? അത് നിരാലയും മുക്തിബോധും കേദാർ നാഥ് സിങ്ങും
അരുൺ കമലും മുൻഷി പ്രേംചന്ദും മുൽക്കുരാജ് ആനന്ദും ഭീഷ്മ സാഹ്നിയും
ഒക്കെ എഴുതിയ ഭാഷയാണ്. നല്ല കഥകളും കവിതകളും സിനിമാപ്പാട്ടുകളും ഉള്ള
ഭാഷ. ആ ഭാഷയോട് ആർക്കും ഒരു വിരോധവും ഇല്ല. ഇംഗ്ലീഷിനോട് ഒരു വിരോധവും
ഇല്ലാത്തതു പോലെ.
ദേശീയസ്വാതന്ത്ര്യ സമരകാലത്ത് സഖാവ് കൃഷ്ണപിള്ള പോലും ഹിന്ദി പഠിപ്പിക്കാൻ
താൽപ്പര്യം കാണിച്ചു. ചങ്ങമ്പുഴ ഒരു സ്വകാര്യകവിതയിൽ ഹിന്ദി പഠിപ്പിക്കുന്ന 
മാഷിനോടുള്ള വിദ്യാർത്ഥിനിയുടെ താൽപ്പര്യം പോലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദി പഠിപ്പിക്കും സാറെന്നു കേൾക്കുമ്പോൾ ഇന്ദുമതിയുടെ പാരവശ്യം എന്നാണു
ചങ്ങമ്പുഴ എഴുതിയത്. ഡൽഹി വഴി സഞ്ചരിച്ചിട്ടുള്ള എല്ലാ മലയാളികളും പിന്നീട്
എന്തു പറഞ്ഞാലും അച്ഛാ എന്ന് മന്ത്രം പോലെ ഉരുവിടാറുമുണ്ട്. ദീർഘകാലം 
ഇന്ദ്രപ്രസ്ഥത്തിൽ കഴിഞ്ഞിട്ടും അച്ഛാ എന്ന് അറിയാതെ പോലും പറയാത്ത
ഒ. വി.വിജയനെ പോലുള്ള എഴുത്തുകാരും ഉണ്ട്.
പ്രശ്നം ഭാഷാവിരോധമേയല്ല. പിന്നെയോ ഒരു ഭാഷ പൊതുസമൂഹത്തെ 
അടിച്ചേൽപ്പിക്കാനുള്ള കുടിലതന്ത്രത്തോടുള്ള വിയോജിപ്പ് മാത്രം. അധികാരിക്ക് 
പ്രജകളുടെ ഭാഷ അറിയില്ലെങ്കിൽ അധികാരിക്ക് അറിയാവുന്ന ഭാഷ പ്രജകൾ
പഠിക്കണമെന്നുള്ള ധാർഷ്ട്യത്തോടുള്ള എതിർപ്പു മാത്രം. അത് കേവലം ഒരു 
ഭാഷാപ്രശ്നമല്ല. സ്വാഭിമാനത്തിന്റെ അഗ്നിവിഷയമാണ്.
ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി എന്നത് അപഹാസ്യമായ ഒരു 
വാദമാണ്. ഭാഷാപരമായ വൈവിധ്യം ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷതയാണ്.
ഭരണഘടന അംഗീകരിച്ചിട്ടുള്ള ഭാഷകളെ കൂടാതെ ലിപിയുള്ളതും ഇല്ലാത്തതുമായ 
നൂറുകണക്കിനു ഭാഷകളുള്ള ഉപഭൂഖണ്ഡമാണ് ഇന്ത്യ. മലയാളനാട്ടിലെ 
ഗോത്രഭാഷകളില്, മലയാളം ലിപി ഉപയോഗിച്ചു കവിതയെഴുതുന്നവര് ഇപ്പോള് 
ധാരാളമായി ഉണ്ട്. അവരടക്കം ഇന്ത്യയിലെ ഗോത്രഭാഷകള്കൈകാര്യം ചെയ്യുന്നവരുടെ 
അഭിമാനത്തെ കേന്ദ്രസര്ക്കാര് മാനിക്കേണ്ടതായിട്ടുണ്ട്.
ഭൂരിപക്ഷത്തിന്റെ സംസാരഭാഷ എന്ന പുകമറ സൃഷ്ടിച്ചു ഭരണാധികാരികള് 
താലോലിക്കുന്ന ഒരു ഭാഷയായ ഹിന്ദി അടിച്ചേല്പ്പിക്കുന്നത് 
മിതമായ ഭാഷയില് ജനാധിപത്യ വിരുദ്ധമാണ്. തമിഴ് നാട്ടിലെ മുന് മുഖ്യമന്ത്രി സി.എന്.
അണ്ണാദുരെ ഇതിനു നല്കിയ മറുപടി ഇന്നും പസക്തമാണ്. ഇന്ത്യയുടെ 
ദേശീയ മൃഗം കടുവ ആണല്ലോ.( കടുവയുടെ തമിഴ് പുലിയെന്നാണ്. വിടുതലൈ 
പുലികളുടെ പരിഭാഷ ലിബറേഷന് ടൈഗേഴ്സ് എന്നാണല്ലോ.) കടുവ, മൃഗങ്ങളുടെ 
കൂട്ടത്തില് ന്യൂനപക്ഷമാണ്. ഭൂരിപക്ഷം വരുന്ന ജീവി എലിയാണ്. കടുവയ്ക്കു 
പകരം എലിയെ ദേശീയ മൃഗമാക്കുമോ എന്നാണു അദ്ദേഹം ചോദിച്ചത്.
തമിഴനാട്ടില് ഹിന്ദിവിരുദ്ധപ്രക്ഷോഭം ആളിക്കത്തി. സ്കൂളുകളില് നിന്നും
ഹിന്ദിയെ തുരത്തി. ഇന്ത്യയിലെ എല്ലാ റേഡിയോ സ്റ്റെഷനുകളും ആകാശവാണി 
എന്നുപയോഗിക്കുംപോള് തമിഴ് ജനത വാനൊലിനിലയം എന്നുപയോഗിച്ചു.
കേരളീയരുടെ സ്ഥിതി അതല്ല. ഇവിടെ ഹിന്ദി പഠിപ്പിക്കുന്നുണ്ട്.
സ്ക്കൂളില് പോയവര്ക്കെല്ലാം ഹിന്ദി വായിക്കാനറിയാം. സ്ക്കൂളില് 
പോകാത്തവര് കേരളത്തില് ഇല്ലാതാനും.എന്നാല് ഹിന്ദിയില്എഴുത്തുകുത്തുകള് 
നടത്താനുള്ള കഴിവ് നമുക്കില്ല. അതിന്റെ ആവശ്യവും ഇല്ല.
ഒരു ദേശം ഒരു ഭാഷ എന്ന് പറയുന്നവര് സോവിയറ്റ് യൂനിയന്റെ തകര്ച്ച 
പാഠമാക്കേണ്ടാതാണ്. വിവിധ ചെറുരാജ്യങ്ങളുടെ ഏകീകൃത രൂപമായിരുന്നു 
സോവിയറ്റ് യൂണിയന്. ഒറ്റപ്പത്രം. പ്രവ്ദ. ഒറ്റഭാഷ റഷ്യന്. ഓരോ ചെറുരാജ്യവും
അവരുടെ ഭാഷയും സംസ്ക്കാരവും സംരക്ഷിച്ചുകൊണ്ട് പുറത്തുപോയി.
ഭാഷാപരമായ കടുംപിടുത്തം തുടങ്ങിയാല്പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റുമൊക്കെ 
ഇന്ത്യലും ചര്ച്ച ചെയ്യപ്പെട്ടേക്കാം.
ഇപ്പോള്തന്നെ നാഗാകലാപകാരികള് പറയുന്നത് അവര്ക്ക് പ്രത്യേക
ഭരണഘടനയും പതാകയും വേണമെന്നാണ്.
തമിഴ്നാടിനും കര്ണ്ണാടകത്തിനും പ്രത്യേക സംസ്ഥാനഗീതങ്ങള്ഉണ്ട്.
കര്ണ്ണാടകത്തിനു ചുവപ്പും മഞ്ഞയും നിറമുള്ള പതാകയും ഉണ്ട്. കൂടുതല് 
കുഴപ്പങ്ങള്ക്ക് വഴി വയ്ക്കാനേ ഭാഷാധിപത്യഭ്രാന്ത്‌ ഉപകരിക്കൂ.
നമ്മുടെ ദേശീയഗാനം മിക്ക പ്രവിശ്യകളെയും സ്പര്ശിക്കുന്നതാണ്.
അത് ഹിന്ദിഗാനവുമല്ല. കര്ണാടകത്തിലെ ബി.ജെ.പി മുഖ്യമന്ത്രി തന്നെ 
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഹിന്ദിവാദം തള്ളിക്കളഞ്ഞിരിക്കുകയാണ്.
സൂക്ഷ്മതയും ശ്രദ്ധയുമുള്ള, സജീവമായി പ്രവര്ത്തിക്കുന്ന പരിഭാഷാവകുപ്പുകള്
ഉണ്ടെങ്കില് പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതല്ലേയുള്ളൂ. അതിനു പകരം 
എനിക്കറിയാവുന്ന ഭാഷ നിങ്ങളെല്ലാം പഠിക്കണം എന്നു നിര്ബ്ബന്ധിക്കുന്നത്
ശരിയല്ല.
നോക്കൂ, കേരളത്തിന്റെ നവോത്ഥാനനായകരാരും തന്നെ ഹിന്ദിയോ 
ഇംഗ്ലീഷോ അറിയാവുന്നവര് ആയിരുന്നില്ല.അതുകൊണ്ട് കേരളത്തിന്‌ 
ഒരു കുഴപ്പവും സംഭവിച്ചില്ല. ഭാഷാടിസ്ഥാനത്തില്രൂപപ്പെടുത്തിയിട്ടുള്ള 
സംസ്ഥാനങ്ങളിലെ ജനങ്ങളുടെ മിതമായ ആവശ്യം അവരുടെ ഭാഷയും 
സംസ്ക്കാരവും സംരക്ഷിക്കണം എന്നുള്ളതാണ്.
ശക്തമായ ഹിന്ദിപ്രക്ഷോഭങ്ങളെ തുടര്ന്നു പഴയ കോണ്ഗ്രസ് സര്ക്കാര് 
വടക്കോട്ട്‌ എടുത്തെറിഞ്ഞ പഴങ്കഞ്ഞിയാണ് ഇപ്പോള് വിളമ്പാന് 
ശ്രമിക്കുന്ന ഹിന്ദിവിഭവം.