Thursday 20 February 2020

തീന്‍മേശയിലെ ചക്ക


പ്ലാവില്‍ കയറി ചക്കയിട്ട് ഒറ്റയ്ക്ക് വൃത്തിയാക്കി വെളിച്ചെണ്ണയില്‍ വറുത്ത് വറ്റലാക്കി ഒറ്റയ്ക്ക് തന്നെ കഴിക്കുന്ന ഒരു കഥാപാത്രത്തെ വി.കെ.എന്‍ അവതരിപ്പിച്ചിട്ടുണ്ട്. വി.കെ.എന്നിന്‍റെ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്ഥരാണ്. അതുപോലെ ഈ കഥാപാത്രവും. ചക്കയുടെ സാമൂഹ്യമായ പങ്കുവയ്ക്കലിനെയാണ് ഈ കഥാപാത്രം നിരസിക്കുന്നത്. അത് വി.കെ.എന്‍ കഥാപാത്രത്തിന്റെ പ്രത്യേകത.എന്നാല്‍ ചക്ക ഒറ്റയ്ക്ക് തിന്നാവുന്ന ഒരു ആഹാരമേയല്ല.

ചക്ക ഇട്ടാല്‍ അത്   പകുത്ത് അയല്‍ക്കാര്‍ക്ക്
കൊടുക്കുന്നതാണ്  കേരളീയരുടെ  രീതി. ചക്ക കൊണ്ട് വിവിധ വിഭവങ്ങള്‍ ഉണ്ടാക്കി വീട്ടിലുള്ളവര്‍ എല്ലാവരും പല നേരമായി കഴിക്കുന്നു. ചക്കക്കാലമായാല്‍ പിന്നെ തീന്‍ മേശയില്‍ ചക്കയുടെ എകാധിപത്യമാണ്. കറികളെല്ലാം ചക്കകൊണ്ട്. ചിലപ്പോള്‍ ചോറുതന്നെ ഒഴിവാക്കി ചക്കപ്പുഴുക്ക് പകരം കഴിക്കും.  

പി.[പി.രാമചന്ദ്രന്റെ ഒരു കവിത ചക്കയുടെ സാമൂഹ്യമായ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്. ചക്കയുമായും പ്ലാവുമായും ബന്ധപ്പെട്ട നിരവധി ചൊല്ലുകളും മലയാളത്തില്‍ ഉണ്ട്. ആയുര്‍വേദ ഔഷധരംഗത്തും പ്ലാവിനും ചക്കയ്ക്കും വലിയ പ്രാധാന്യമുണ്ട്. പ്ലാവിന്റെ വിശാലമായ  തണലില്‍ പ്ലാവിലയും മറ്റും ഉപയോഗിച്ചു കളിക്കോപ്പുകള്‍ ഉണ്ടാക്കിയും പ്ലാവിന്റെ ബലവത്തായ ശിഖരങ്ങളില്‍ ഊഞ്ഞാലാടിയും അര്‍മ്മാദിച്ച കേരളത്തിന്‍റെ ബാല്യം ഇന്ന് മുതിര്‍ന്നവരുടെ ഓര്‍മ്മയിലാണുള്ളത്. 

പിലാത്തറ, പ്ലാംമൂട്, മച്ചിപ്ലാവ്, ഒറ്റപ്ലാവ് തുടങ്ങിയ സ്ഥലപ്പേരും കേരളത്തില്‍ ഉണ്ട്.
പൊത്തില്‍ രാജാവിനെ ഒളിപ്പിച്ച അമ്മച്ചിപ്ലാവ് കേരളചരിത്രത്തിന്റെ ഭാഗവുമാണ്. അന്‍പതിലധികം ഇനത്തിലുള്ള പ്ലാവുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രത്യേകിച്ച വളമൊന്നും വേണ്ടാതെ വളരുന്ന പ്ലാവിന്‍റെ തടി തേക്കും ഈട്ടിയും പോലെതന്നെ  രാജകൊട്ടാരങ്ങളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.

നാഗരികതയിലേക്കുള്ള വ്യതിയാനം ചക്കയെ കേരളത്തിന്റെ  ഭക്ഷണമുറിയില്‍ നിന്നും അകറ്റി. പ്രമേഹരോഗികള്‍ ചക്ക ഉപേക്ഷിക്കണം എന്ന വൈദ്യോപദേശവും ഒരു കാരണമാണ്. ഇപ്പോള്‍ പ്രമേഹരോഗികള്‍ക്കും ചക്ക കഴിക്കാമെന്നു ഉപദേശിച്ചു തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലെ ആധുനികവിപണികളില്‍ മുള്ളും ചകിണിയുമൊക്കെ കളഞ്ഞു എളുപ്പത്തില്‍ പാകപ്പെടുത്താവുന്ന രീതിയിലുള്ള ചക്കക്കഷണങ്ങള്‍ വില്‍ക്കാന്‍ വച്ചിട്ടുണ്ട്. മണ്ണു പുരട്ടി ഉണക്കി ദീര്‍ഘകാലം സൂക്ഷിക്കുന്ന ചക്കക്കുരു പഞ്ഞമാസങ്ങളില്‍ മലയാളിയുടെ അഭയം ആയിരുന്നു.

നാട്ടുവഴികളില്‍ ചിതറിക്കിടന്നു ഈച്ചയാര്‍ക്കുന്ന ചീഞ്ഞ ചക്ക നാഗരികജീവിതാസക്തിയുടെ ദുര്‍മുഖമാണ് കാട്ടിത്തരുന്നത്. ചക്ക മൊത്തമായി വാങ്ങി തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വറ്റലും ബിസ്ക്കറ്റുമാക്കി കവറുകളില്‍ അടക്കി കേരളത്തിലെ കമ്പോളങ്ങളില്‍ തന്നെ എത്തിക്കുന്ന വ്യാവസായികളും ഉണ്ട്.

വിശപ്പടക്കാനുള്ള ഏറ്റവും നല്ല ഉപാധിയെന്ന നിലയില്‍ ചക്ക നമ്മുടെ തീന്‍ മേശയിലേക്ക്‌ തിരിച്ചു വന്നു തുടങ്ങിയിട്ടുണ്ട്. പ്ലാവ് കൃഷിക്ക്  കേരളത്തിന്റെ കൃഷിവകുപ്പും പ്രോത്സാഹനം നല്‍കുന്നുണ്ട്. അധികമാരും വായിക്കാത്ത ഒരു നല്ല മാസിക കൃഷിവകുപ്പിനു ഉണ്ട്. കേരള കര്‍ഷകന്‍. ഈ മാസികയിലൂടെയും ചക്ക ഉത്പാദനത്തിന്റെ പ്രാധാന്യം കര്‍ഷകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ചക്കകൊണ്ടുള്ള വിഭവമേളകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.

ചക്കയ്ക്ക് എന്തെല്ലാം പ്രാധാന്യം ഉണ്ടായാലും ചമ്മന്തിക്ക് ഉപകരിക്കില്ലല്ലോ എന്ന് ഒരു കവിതയില്‍ കുഞ്ഞുണ്ണിമാഷ് വിലപിക്കുന്നുണ്ട്.എന്നാല്‍ ചക്ക കൊണ്ട് ചമ്മന്തിയും ഉണ്ടാക്കാം എന്നാണു പ്രമുഖ പാചക ഗവേഷകയായ ആന്‍സി മാത്യു പാലാ കണ്ടെത്തുന്നത്. ചക്ക കൊണ്ട് ചമ്മന്തിയും ചമ്മന്തിപ്പൊടിയും ഉണ്ടാക്കാമെന്നു ആന്‍സിയുടെ ചക്കവിഭവങ്ങള്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

നാട്ടുരുചികള്‍, പുതുരുചികള്‍, പലവക വിഭവങ്ങള്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ പാചകകലാ ഗ്രന്ഥത്തില്‍ നൂറ്റമ്പത്തിലധികം ചക്കവിഭവങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.

ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷണത്തിന് ഉപയോഗിക്കാം.എന്നാല്‍ പ്ലാവിലയോ? ആടുകള്‍ക്ക് അല്ലാതെ മനുഷ്യനും പ്ലാവില ഭക്ഷണമാണോ? പ്ലാവില കൊണ്ട് രുചികരമായ തോരന്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നും ആന്‍സി പറയുന്നുണ്ട്. അധികം മൂക്കാത്ത പ്ലാവിലയും തേങ്ങ,പച്ചമുളക്,ചുവന്നുള്ളി,ഇഞ്ചി,ഉപ്പ്,മഞ്ഞള്‍പ്പൊടി, കടുക്,എണ്ണ, പയര്‍ എന്നിവയുമാണ് ഈ വിഭവത്തിന്റെ ചേരുവകള്‍.

ചക്കക്കുരു, ചക്ക,കൊഞ്ച് ഇവ ചേര്‍ത്തു ചക്കക്കൊഞ്ചു കറിയും ഇടിച്ചക്ക കൊണ്ടുള്ള സാമ്പാറും, ചക്കയും കടലയും ചേര്‍ത്തുള്ള കൂട്ടുകറിയും ചക്കക്കുരു കൊണ്ട് ഉപ്പിലിട്ടതും ഉണ്ടാക്കാം.ഇതെല്ലാം നമ്മുടെ ആദരണീയരായ വീട്ടമ്മമാര്‍ ഉണ്ടാക്കി രുചിച്ചു ബോധ്യപ്പെട്ടതുമാണ്.

പുതുരുചികള്‍ എന്ന വിഭാഗത്തില്‍ ചക്കയും ചിക്കനും ചേര്‍ത്തുള്ള ബിരിയാണി, ചക്കപ്പഴം പേട, ഇടിച്ചക്ക കബാബ്, ചക്കസൂപ്പ് തുടങ്ങി നിരവധി വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം പറഞ്ഞിരിക്കുന്നു.

പലവക എന്ന വിഭാഗത്തില്‍ ചക്കമുള്ള് കൊണ്ടുള്ള ദാഹശമനി, വൈന്‍,കൊണ്ടാട്ടം,വിനാഗിരി,ചക്കക്കുരു അവലോസുപൊടി തുടങ്ങിയവയും വിശദീകരിക്കുന്നുണ്ട്.

ചക്ക കേരളത്തിന്‍റെ ഏറ്റവും രുചികരവും പോഷകമൂല്യം ഉള്ളതുമായ ആഹാരമാണ്. പ്ലാവ് കേരളത്തിന്റെ മഹാസാധ്യതകള്‍ ഉള്ള വൃക്ഷവും.

Tuesday 4 February 2020

അന്ധവിശ്വാസ പ്രചാരണം കുറ്റകരം


ആദരണീയനായ കേരള മുഖ്യമന്ത്രി അടുത്തകാലത്ത് നടത്തിയ ചില പ്രതികരണങ്ങള്‍ വളരെ ശ്രദ്ധേയമായിരുന്നു.
പാലക്കാട്ട് സംസ്ഥാന ശാസ്ത്ര കോണ്ഗ്രസ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിച്ചപ്പോള്‍, അന്ധവിശ്വാസപ്രചാരണം ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതഭരണഘടനയില്‍ പൗരന്റെ മൌലിക കര്‍ത്തവ്യങ്ങളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 51 എ(എച്ച്) വിഭാഗത്തിലാണ് സംശയരഹിതമായി ഇക്കാര്യം പറഞ്ഞിട്ടുള്ളത്.ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്ക്കരണത്തിനും  ഉള്ള മനോഭാവവും വികസിപ്പിക്കുക എന്നാണു ഭരണഘടനയില്‍ ഉള്ളത്.അന്ധവിശ്വാസ പ്രചാരണം തീര്‍ച്ചയായും ശാസ്ത്രീയമായ കാഴ്ചപ്പാടിന് എതിരാണല്ലോ. അതുകൊണ്ടുതന്നെ അത് ഭരണഘടനാ ലംഘനവുമാണ്.

നമ്മുടെ നാട്ടില്‍ വ്യാപകമായി  ഭരണഘടനാലംഘനം നടന്നുകൊണ്ടിരിക്കുന്നു. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുണ്ടാവുന്ന നരഹത്യകള്‍ ഭരണഘടനയെ നോക്കി കൊഞ്ഞനം കുത്തുന്നു. ശാസ്ത്രാന്വേഷനത്തിനു പകരം ഉപേക്ഷിക്കപ്പെട്ട യാഗങ്ങളും ജാതിതിരിച്ചുള്ള താലപ്പൊലികളും ചമയവിളക്കുകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു.റോക്കറ്റ് വിടുമ്പോള്‍ പോലും നാളീകേരം ഉടച്ച് ശാസ്ത്രജ്ഞന്മാര്‍ പ്രാകൃത വിശ്വാസത്തെ സാധൂകരിക്കുന്നു.പ്രളയത്തില്‍ പെട്ട് കേരളം നട്ടം തിരിയുമ്പോഴും അമ്പലപ്പറമ്പുകളില്‍ പൊങ്കാലയും സപ്താഹവും പൊടിപൊടിക്കുന്നു. ഉച്ചഭാഷിണിയിലൂടെയുള്ള അട്ടഹാസങ്ങളും പാരഡി ഭക്തിപ്പാട്ടുകളും തെരുവു തകര്‍ക്കുന്നു. ചൊവ്വയിലേക്ക് ശാസ്ത്രാന്വേഷണങ്ങള്‍ നീളുമ്പോഴും ചൊവ്വാദോഷം ജീവിത വിഘ്നമായി നിലകൊള്ളുന്നു.

ഇതൊക്കെ മനസ്സിനെ വിഷമിപ്പിക്കുന്നത് കൊണ്ടാകാം മുഖ്യമന്ത്രി ഈ ഭരണഘടനാ ലംഘനത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

സഹോദരന്‍ അയ്യപ്പന്‍റെ സയന്‍സ് ദശകത്തിന്‍റെ പ്രാധാന്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.ദൈവദശകം കേള്‍ക്കുമ്പോള്‍ എഴുനേറ്റുനിന്ന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നവര്‍, അതിനുശേഷമുണ്ടായ സയന്‍സ് ദശകത്തെ അവഗണിക്കുകയാണ് പതിവ്. ആ കവിത ശാസ്ത്ര കോ ണ്ഗ്രസ്സില്‍ മാത്രമല്ല, വിദ്യാലയങ്ങളിലുടനീളം പരിചയപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കും. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണം പുതുതലമുറയില്‍ സൃഷ്ടിക്കുവാന്‍ സയന്‍സ് ദശകത്തിനു കഴിയും.

കേളപ്പന്റെയും  പി.കൃഷ്ണപിള്ളയുടെയും ഏ കെ ജി യുടെയും  മറ്റും പ്രവര്‍ത്തന ഫലമായാണ് ഗുരുവായൂര്‍ അമ്പലം എല്ലാ ഭക്തജനങ്ങല്‍ക്കുമായി തുറന്നു കൊടുത്തത്.അവിടെ ഒരു യോഗത്തിനെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ ഒഴിവാക്കാതെതന്നെ അവിടെയാണോ കൃഷ്ണന്‍ ഉള്ളത് എന്ന് ചോദിക്കുകയായിരുന്നു.പ്രധാനമന്ത്രി വന്നു ത്രാസില്‍ തൂങ്ങി അന്ധവിശ്വാസത്തെ വിശ്വാസപ്പട്ടികയില്‍ പെടുത്തി സാധൂകരിച്ച സ്ഥലമാണത്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ സ്ഥിരം സന്ദര്‍ശനസ്ഥലം.
അവിടെയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി മാതൃകയായത്.

കേരളീയരില്‍ പേരിനോടൊപ്പം ജാതിപ്പേര്‍ വയ്ക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനെയും മുഖ്യമന്ത്രി അടുത്ത കാലത്ത് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭയില്‍ ജാതിവാലുള്ള ഒരാള്‍ പോലും ഇല്ലെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അഭിമാനകരമായ കാര്യം.

പുരോഗമന വീക്ഷണമുള്ള കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിനു മുന്നില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ തുടര്‍ നടപടികള്‍ക്കായി അവശേഷിക്കുന്നുണ്ട്.
ഒന്ന് അന്ധവിശ്വാസ(ദുര്‍ മന്ത്രവാദ) നിര്‍മ്മാര്‍ജ്ജന നിയമം.കേരളത്തിലെ സാംസ്കാരിക സംഘടനകള്‍ ബില്ലായിത്തന്നെ എഴുതിയുണ്ടാക്കി മുന്‍ ഭരണാധികാരികളുടെ മുന്നില്‍ സമര്‍പ്പിച്ചതാണ്. അത് പരിഗണിക്കണം.

രണ്ട്, കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സൈമണ്‍ ബ്രിട്ടോ നിയമസഭയില്‍ അവതരിപ്പിച്ച മൃതദേഹ സംസ്ക്കരണം സംബന്ധിച്ച ബില്‍ കണ്ടെടുത്തു പരിഗണിക്കണം.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ശാസ്ത്രാവബോധം വളര്‍ത്താനുള്ള നടപടികള്‍ ഭരണതലത്തില്‍ നിന്നുതന്നെ ഉണ്ടാകേണ്ടതുണ്ട്.

Saturday 1 February 2020

സൗഹൃദത്തിന്റെ സംഗീതം


കടിച്ചു തൂങ്ങിക്കിടക്കുവാനൊരു 
മുടിവള്ളി 
എനിക്കു വേണ്ട, വേണ്ടതൊരല്‍പ്പം
കുടിവെള്ളം 

മരിച്ചടക്കാനീട്ടിത്തടിയുടെ 
ശവമഞ്ചം 
എനിക്കു വേണ്ട,വേണ്ടതു വൈദ്യ-
പ്പഠനമുറി 

പുകച്ചു തള്ളാന്‍ ക്യൂബന്‍ പൊയില-
ച്ചുരുളൊന്നും 
എനിക്കു വേണ്ട, വേണ്ടതു സ്നേഹ-
ത്തരിമധുരം 

നമിച്ചു നില്‍ക്കാന്‍ ദൈവാധീന-
പ്പുകിലല്ല
എനിക്കു വേണ്ടതു സൌഹൃദമേ 
നിന്‍ സംഗീതം.