Wednesday 20 January 2021

സര്‍ക്കാര്‍ കലണ്ടറില്‍ നിന്നും അറിയേണ്ടത്


കേരളത്തിനു സ്വന്തമായുള്ള കലണ്ടര്‍ ചിങ്ങത്തിലാരംഭിച്ചു 
കര്‍ക്കിടകത്തിലവസാനിക്കുന്ന കൊല്ലവര്‍ഷ കലണ്ടറാണ്.
പുതു വര്‍ഷത്തില്‍ മലയാളിക്ക്  കാലവ്യത്യാസം  കൃത്യമായി അനുഭവപ്പെടുന്നത് കൊല്ലവര്‍ഷാരംഭത്തിലാണ്. 


അത് അപ്രായോഗികമായതിനാല്‍ നമ്മള്‍  ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചു.കര്‍ക്കിടകത്തിലെ ഇരുളില്‍ നിന്നും ചിങ്ങത്തിലെ പ്രസന്നതയിലേക്ക് ഉണരുന്നതിനു പകരം നമ്മള്‍ ഡിസംബറിലെ തണുപ്പില്‍ നിന്നും ജനുവരിയിലെ തണുപ്പിലേക്ക് മാറിക്കിടന്നുറങ്ങുന്നു. 

ഇപ്പോള്‍ നമ്മള്‍ മലയാളം ഒന്നാം തീയതി മനസ്സിലാക്കുന്നത് പ്രൈവറ്റ് ബസ്സുകളിലെ മാലയും ചന്ദനവും കണ്ടാണ്.കോവിഡ് കാലമായതിനാല്‍ ഹിന്ദുക്ഷേത്രങ്ങളിലെ 
ഒന്നാം തീയതി സന്ദര്‍ശനത്തിന് പഴയ തിരക്കും പ്രാധാന്യവുമില്ല.
ദൈവത്തിനെക്കാള്‍ പ്രാധാന്യം മലയാളി ആരോഗ്യത്തിനു കല്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ സര്‍വത്ര കലണ്ടറുകളാണ്. കാലത്തിന്‍റെ ഈ കഷണം ഭിത്തിയില്‍ തൂങ്ങിയില്ലെങ്കിലും നമ്മുടെയെല്ലാം കൈഫോണുകളില്‍ ദിവസവും തീയതിയും മാത്രമല്ല, സമയം വരെയുണ്ട്.

പുതിയ കേരളബാങ്കടക്കം എല്ലാ ബാങ്കുകളും അത്യാകര്‍ഷകമായി 2021 ലെ  കലണ്ടറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. സത്യത്തിന്‍റെ വിജയത്തില്‍  ആഹ്ളാദിച്ചുകൊണ്ടിറങ്ങിയ ഒരു കലണ്ടര്‍ ഈ വര്‍ഷം ശ്രദ്ധയിലെത്തി. സിസ്റ്റര്‍ അഭയയുടെ ചിത്രം തലക്കല്‍ ചേര്‍ത്തുകൊണ്ടുള്ള കലണ്ടറാണത്. 

പുരോഗമന സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് ഏറ്റവും സഹായകമായ കലണ്ടര്‍ കേരള യുക്തിവാദി സംഘം പുറത്തിറക്കിയ മതേതര കലണ്ടറാണ്. 
കേരള സാഹിത്യ അക്കാദമിയുടെ വളരെ പ്രയോജനകരമായിരുന്ന സാംസ്ക്കാരിക ഡയറി ഈ വര്‍ഷം പുറത്തിറങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മതേതര കലണ്ടറിന്‍റെ പ്രാധാന്യം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. 

ജനുവരിയില്‍ ഒരു സാംസ്ക്കാരിക പ്രവര്‍ത്തകന്റെ ഓര്‍മ്മയുണര്‍ത്തുന്ന നിരവധി കാര്യങ്ങളാണ് മതേതര കലണ്ടറിലുള്ളത്.എന്‍.എന്‍.കക്കാട്, കെ.പി.ഉദയഭാനു,ലാല്‍ ബഹാദൂര്‍ ശാസ്ത്രി,അഗതാ ക്രിസ്റ്റി, എഡ്മണ്ട് ഹാലി,ലൂയിസ് കരോള്‍,കെ.സി.എസ്.പണിക്കര്‍, മഹാകവി കുമാരനാശാന്‍, ജ്യോതി ബസു,ലോറന്‍സ് കബില, ലെനിന്‍,കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, എം.ഗോവിന്ദന്‍,നേതാജി,ഹോമി ഭാഭ, എം.എന്‍.റോയി.സി.ഉണ്ണിരാജ,പി.എസ്.വാരിയര്‍ തുടങ്ങിയവരുടെ ഓര്‍മ്മദിനങ്ങള്‍ ഈ കലണ്ടറിലുണ്ട്.പിന്നെ എന്തെല്ലാം സംഭവങ്ങള്‍! ഇങ്ങനെ എല്ലാ മാസത്തെയും വിശേഷങ്ങളുണ്ട്.


അതേ സമയം നമ്മുടെ സര്‍ക്കാര്‍ കലണ്ട കട്ടെമതവിശേഷ ദിവസങ്ങളുടെ ആധിക്യമാണ്.സെന്‍റ്.തോമസ് ദിനം,ഏകാദശി,കൂര്‍മ്മാവതാരം,അമാവാസി ഒരിക്കല്‍, സ്ക്കന്ദ പഞ്ചമി, ഷഷ്ഠി വ്രതം,സ്കന്ദ സപ്തമി,രാമായണമാസാരംഭം,ബക്രീദ്, വഞ്ചുള ദ്വാദശി, ഹരിശയന ഏകാദശി.പരശുരാമ ജയന്തി,പിണ്ഡിപ്പെരുന്നാള്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മകരശ്ശീവേലി,മകരഭരണി,പൌര്‍ണ്ണമാസി ഒരിക്കല്‍,അതിരമ്പുഴ പള്ളി തിരുനാള്‍, രക്ഷാ ബന്ധന്‍,, വട സാവിത്രി വ്രതം, മുഹറം    അക്ഷയ തൃതീയ,     മൂലക്കാഴ്ച,, ക്ഷാരബുധന്‍, പാതിരാപ്പൂചൂടല്‍,
പാഷാണ ചതുര്‍ദശി തുടങ്ങി മത വിശേഷങ്ങളെല്ലാം കൃത്യമായി ഓര്‍മ്മപ്പെടുത്തുന്നുണ്ട്. രാഹുകാലവും സര്‍വ്വലോക വിഡ്ഢിദിനവുമുണ്ട്.


യഹൂദന്മാരെല്ലാം ഇസ്രായേലിന് പോയിട്ടും യഹൂദ വിശേഷദിനം കേരള സര്‍ക്കാര്‍ കലണ്ടറിലുണ്ട്. ഗുരു നാനാക്ക് ജയന്തിയും ഗുരു രവിദാസ് ജയന്തിയുമുണ്ട്.  ആനകളൊന്നും  മനുഷ്യനിര്‍മ്മിത കലണ്ടര്‍ നോക്കാറില്ലെങ്കിലും ഗുരുവായൂര്‍ ആനയോട്ടം സര്ക്കാര്‍ കലണ്ടര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.


ഗൂഗിള്‍ തരുന്ന കണക്കുകള്‍ അനുസരിച്ചു അയ്യായിരത്തോളം ബുദ്ധമതക്കാര്‍ കേരളത്തിലുണ്ട്..  ബുദ്ധമതക്കാര്‍ക്ക് പതിനഞ്ചിലധികം വിശേഷ ദിവസങ്ങളുണ്ട്. ഒരു ദിവസം മാത്രമേ കേരള സര്‍ക്കാര്‍ കലണ്ടറില്‍ ഉള്ളൂ. 

ഭരണകക്ഷിയുടെ ഒരു രാജ്യസഭാംഗം തന്നെ ജൈനമത വിശ്വാസിയാണ്. ഏപ്രിലില്‍ വരുന്ന മഹാവീര ജയന്തി കലണ്ടറിലില്ല. പകരം അമ്പലപ്പുഴ ആറാട്ടാണുള്ളത്. മതപരമായ പ്രാതിനിധ്യം വേണമെന്ന വാദമല്ല ഇവിടെ ഉന്നയിക്കുന്നത്. ഒരു മതേതര രാജ്യത്തെ സംസ്ഥാന സര്‍ക്കാര്‍ കലണ്ടറില്‍ ഇത്രയും സാമുദായിക വിശേഷ ദിവസങ്ങള്‍ വേണോ? 

പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും
ഇന്ദിര ഗാന്ധിയുടെയും   ജനന മരണ ദിനങ്ങള്‍ ഔചിത്യത്തോടെ കലണ്ടറില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ 
കേരളം പിറന്നതിന് ശേഷം എത്ര മുഖ്യമന്ത്രിമാര്‍ നമുക്കുണ്ടായി. 
ഒരാളുടെ പോലും ഓര്‍മ്മദിനം സര്‍ക്കാര്‍ കലണ്ടറിലില്ല. 
രാഷ്ട്രപതി പദവിയിലെത്തിയ കേരളപുത്രന്‍ കെ.ആര്‍. നാരായണന്‍റെ ഓര്‍മ്മദിനം ഷഷ്ഠി വ്രതം വിഴുങ്ങി. ശാസ്ത്രപ്രതിഭകളായ ഇ.സി.ജി സുദര്‍ശനന്‍, ഇ.കെ.ജാനകിയമ്മാള്‍ എന്നിവരെയും സമുദായിക വിശേഷദിവസങ്ങള്‍ മൂടിക്കെട്ടി.

നവോത്ഥാന നായകരുടെ പേരുപറയുമ്പോള്‍ സ്ഥിരം പ്രസംഗകര്‍ മത ജാതി  പ്രതിനിധ്യം പരിഗണിക്കാറുണ്ടല്ലോ. ബ്രഹ്മാനന്ദ ശിവയോഗി, സഹോദരന്‍ അയ്യപ്പന്‍,പൊയ്കയില്‍ അപ്പച്ചന്‍, തുടങ്ങി ബാല്യകാലമതത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞവരുടെ ഓര്‍മ്മദിനങ്ങള്‍  സര്‍ക്കാര്‍ കലണ്ടറിലില്ല. ആഗോളതലത്തില്‍ ശാസ്ത്ര ചിന്ത പ്രചരിപ്പിച്ച ഡോ.എ.ടി.കോവൂര്‍, മലയാള സിനിമയുടെ അമ്മ പി.കെ.റോസി എന്നിവരും ഈ മതപ്രീണന മഹാനദിയില്‍ ഓര്‍ക്കാതെപോയി.എന്നാല്‍ സായിബാബ ജന്മദിനം മറന്നിട്ടുമില്ല!

ഐക്യ കേരളത്തിനായി പാടിയ ബോധേശ്വരന്‍, വള്ളത്തോള്‍,ഉള്ളൂര്‍, ടി.ഉബൈദ് തുടങ്ങിയവരും ഈ മതവിശേഷ പ്രളയത്തില്‍ ഓര്‍ക്കാതെപോയി.ഭാരത സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്ത കേരളമക്കളായ , കെ. കേളപ്പന്‍,വക്കം ഖാദര്‍, ക്യാപ്റ്റന്‍ ലക്ഷ്മി, കെ.പി. കേശവ മേനോന്‍  വിദ്വാന്‍ പി. കേളുനായര്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഇവരാരും നമ്മുടെ കലണ്ടറിലില്ല.

കലണ്ടറില്‍ ചേര്‍ത്തിട്ടുള്ള പന്ത്രണ്ടു ഉദ്ധരണികളിലൊന്ന് സഹോദരന്‍ അയ്യപ്പന്‍റേതാണ്."ജാതി ചൊല്ലി, മതം ചൊല്ലി/ ദേശം ചൊല്ലി നിറം ചൊല്ലി/ മാനുഷത്തെ തുണ്ടുതുണ്ടായ്/ മുറിച്ചീടായ് വിന്‍" ഈ മഹത്തായ ആശയത്തിനു കടകവിരുദ്ധമായിപ്പോയി കേരളത്തിന്‍റെ സര്ക്കാര്‍ കലണ്ടര്‍.  

സാമുദായിക വിശേഷദിവസങ്ങള്‍ അറിയാന്‍ നിരവധി കലണ്ടറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതിനായി കേരളത്തിന്‍റെ അഭിമാന സ്തംഭങ്ങളെ മറച്ചു വയ്ക്കുന്നത് ഒട്ടും അഭികാമ്യമല്ല.

സെക്കുലര്‍ സംസ്ക്കാരമുള്ള കേരളീയര്‍ക്ക് അഭിമാനത്തോടെ പൂമുഖത്ത് തൂക്കാന്‍ പറ്റിയ ഒരു സര്‍ക്കാര്‍ കലണ്ടര്‍ ഇനി എന്നാണുണ്ടാവുക?

Monday 18 January 2021

പുഴയോരത്തെ തീമരം


പുഴയോരത്തീമരത്തില്‍ 

ചിറകില്ലാ,കിളിക്കൂട് 

കിളിക്കൂട്ടില്‍ കാവലുണ്ട് 

മുഖമില്ലാ നീലമുട്ട  


നീലമുട്ടയ്ക്കുള്ളിലുണ്ട്

പകല്‍വെട്ടം, പാതിരാവ് 

പാതിരാവിന്‍ ചൂണ്ടുകളില്‍ 

ചോരയിറ്റും പുലരിപ്പൂ 


പൂവിലാരീയുദയത്തിന്‍

ശോഭയുള്ള നിറമിട്ടു

നിറമിട്ട കഥയെട്ടും

വനമൈന പാടിയപ്പോള്‍ 


പാട്ടിലൊരു കിളിക്കൂട്ട-

പ്പകയേറ്റ പടനീക്കം 

പടനീക്കം കണ്ടു നിന്ന 

പുളിന്തലയില്‍ തീ കത്തി 


കത്തിയ തീ നഗരത്തി-

ന്നുച്ചികളില്‍ കൊടി കെട്ടി

കെട്ടിയ തീക്കൊടി കാണ്‍കെ 

പ്പെട്ടുപോയെന്നധികാരി


അധികാരച്ചോറും കള്ളും

പതിവാക്കിയ പട്ടാളം 

പട്ടാളപ്പണി തുടങ്ങി 

പണിയെട്ടും  പാളിപ്പോയി 


പാളിച്ചകള്‍ വളമിട്ട 

തീമരത്തിന്‍ കുച്ചിപ്പുടി

കുച്ചിപ്പുടി കണ്ടുനിന്ന 

പാല്‍മരത്തില്‍ പൊട്ടിച്ചിരി.


- കുരീപ്പുഴശ്രീകുമാര്‍ 


Friday 15 January 2021

കുപ്പത്തൊട്ടി

നഗരത്തിലെ 
കുപ്പത്തൊട്ടിയില്‍ 
ചുരുട്ടിക്കൂട്ടിയ മെത്തയില്‍ 
കൂര്‍ക്കം വലിച്ചുറങ്ങുന്ന 
ഭര്‍ത്താവ്,
ഉപേക്ഷിക്കപ്പെട്ട 
പാഴ്വസ്തു

Sunday 10 January 2021

വിളക്കുമരം

മാഗി വെറോണിക്ക ഗോമസ്.

രാവസ്തമിക്കുന്ന നേരം 

ആരു വായിച്ചീ വസന്തം 

സാഗര തന്ത്രിയില്‍ വില്ലാല്‍

കാറ്റു പായിച്ചീ സുഗന്ധം 


ദൂരെ വിളക്കുമരത്തില്‍ 

പ്രാണന്‍ തെളിച്ച വെളിച്ചം 

സംവത്സരങ്ങള്‍ക്കകലെ

സംഗീതമായിതു കേട്ടു 


ദ്രാവിഡ ശംഖുപുഷ്പത്തെ 

യൂറോപ്യന്‍ വെണ്‍മുകില്‍ വന്ന്

വാരിപ്പുണര്‍ന്ന കാലത്ത് 

മൂളിയതീ ഫിഡിലീണം


രണ്ടു സംസ്ക്കാരങ്ങള്‍ ചേര്‍ന്ന് 

ഒന്നായൊരു കനാലായി 

തങ്കശ്ശേരിക്കടല്‍ മുത്തി

മൊട്ടായ് പിറന്നവള്‍ മാഗി 


എണ്ണവിളക്കിന്‍റെ കണ്ണ്

കണ്ണാടിയില്‍ കണ്ട നേരം 

സ്വപ്നപ്പറവകള്‍ വന്ന്

കിസ്സു ചെയ്യുമ്പോഴറിഞ്ഞു 


ഇന്നത്തെ കപ്പലില്‍ വെണ്മ 

കണ്ണെത്താ ദൂരത്തു പോകും 

പിന്നെ വെണ്‍ഫ്രോക്കിട്ടു മാഗി 

കണ്ണീര്‍ തുടച്ചു കഴിഞ്ഞു 


നൂറാണ്ടു മണ്ണിന്‍ മിഴിയില്‍ 

നൂറു പുരട്ടിക്കടന്നു 

വീഞ്ഞുപാത്രങ്ങള്‍ മറിഞ്ഞു

റേന്തക്കടല്‍ കണ്ടുലഞ്ഞു


മാഗി വെറോണിക്ക ഗോമസ് 

ദീപമരത്തിന്‍ വികാരം 

മാറിയ വൈദ്യുതദീപ്തി 

മാഗിക്കു സൌരോര്‍ജ്ജമായി.


Thursday 7 January 2021

ചൂര

  

പൂവരശ് പൂത്തകാലം

പാറി വന്ന ചെമ്പരുന്ത്

ചെമ്പരുന്തിന്‍ കൊക്കിലൊരു

ചൂരക്കുഞ്ഞിന്‍ കണ്ണുനീര്


കണ്ണുനീരില്‍ വന്‍ കടലില്‍ 

ജീവിക്കാത്ത ബാല്യകാലം 

ബാല്യകാലക്കാഴ്ചകളില്‍ 

കപ്പലിലെ വലക്കാര്


വലക്കാരില്‍ വീടു വിട്ട

സങ്കടത്തിന്‍ കുപ്പിയേറ്

കുപ്പിയേറേറ്റൊടുങ്ങീല്ല

ആഴിയിലെ പൂഴിമീന് 


മീനിന്‍റെ കണ്ണുകളില്‍

കപ്പലില്ല കടലില്ല 

കടലിന്‍റെ ജലമജ്ജ 

കൊടുങ്കാറ്റെ പ്രണയിച്ചു 


പ്രണയത്തിന്‍ മാന്ത്രികത 

പിണഞ്ഞപ്പോള്‍ കരക്കെത്തി 

കരക്കിപ്പോള്‍ ചൂരക്കുഞ്ഞും

കപ്പലിന്‍റെ കാലുകളും 


കാലുകാണാന്‍ പരുന്തെത്തി 

പരുന്തിന്മേല്‍ ചൂരക്കുഞ്ഞ്

ചൂരക്കുഞ്ഞിന്‍ കണ്ണുകളില്‍ 

പൂവരശിന്‍ സ്വര്‍ണപ്പൂവ്  


മീനുകള്‍

 

വെള്ളം വെളഞ്ഞു 

തുളുമ്പുന്ന കായല്‍ 

വള്ളത്തില്‍ മീനും 

സലോമിയും ഞാനും 


കായലില്‍ മീനുകള്‍ 

ചുംബിക്കയാവാം 

കാണാതെ ഞങ്ങള്‍ 

അതോര്‍ത്തോണ്ടിരുന്നു 


ജീവിക്കുവാനുള്ള 

യുദ്ധപ്പരപ്പില്‍ 

സ്നേഹം, ഒരു മത്സ്യ-

സങ്കല്‍പ്പമാകാം 


സ്നേഹിക്കുവാനുള്ള 

മോഹച്ചതുപ്പില്‍

ജീവിതം 

ചൂണ്ടയിടുന്നതുമാകാം.


തോണിയടുത്തു 

കിഴക്കോട്ടു ഞാനും 

നേരേ പടിഞ്ഞാട്ട്

അവളും നടന്നു. 



Wednesday 6 January 2021

കോവിഡുകാലത്തെ തീരാനഷ്ടങ്ങള്‍


മഹാരോഗകാലം മഹാപ്രതിഭകളില്‍ പലരുടേയും വേര്‍പാടിന്‍റെ കൂടി കാലമായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്ത്യാഭിവാദനം അര്‍പ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ അവര്‍ കാലയവനികയ്ക്കുള്ളിലേക്ക് കടന്നു പോയി.
അവരുടെ അക്ഷരസംഭാവനകളാണ് ഇനി നമ്മോടൊപ്പമുള്ളത്.

സുഗതകുമാരിയുടെ വേര്‍പാട് കാവ്യ ലോകത്തെ മാത്രമല്ല    മറ്റു കാരുണ്യലോകങ്ങളെയും സാരമായി ബാധിക്കും.സ്വാതന്ത്ര്യ സമരസേനാനിയും ശ്രദ്ധേയനായ കവിയുമായിരുന്ന ബോധേശ്വരന്റെ  മകളുടെ ദേശാഭിമാനം സമരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല. പരിസ്ഥിതിപ്രശ്നങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സുഗതകുമാരി സജീവമായി ഇടപെട്ടു.
ആരെങ്കിലും  മരം മുറിക്കുന്നത് കണ്ടാല്‍ സുഗതകുമാരി അറിയേണ്ട എന്നു പറയുന്നിടം വരെ മലയാളിയെത്തി.

സുഗതകുമാരി ഒരു സന്ദേഹവുമില്ലാത്ത ദൈവവിശ്വാസി 
ആയിരുന്നു. എന്നാലവര്‍ ശാസ്ത്രവിശ്വാസികളെ ശത്രുക്കളായി കണ്ടില്ല. എന്‍റെ കവിതകളെ കുറിച്ചു  തലസ്ഥാനത്തു നടന്ന 
ഒരു ഏകദിന സംവാദത്തിന്‍റെ പേര് ചാര്‍വാക സന്ധ്യ എന്നായിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൌതിക വാദത്തില്‍ അടിസ്ഥാനമിട്ട കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്ന സഖാക്കള്‍ ബിനോയ് വിശ്വവും പന്ന്യന്‍ രവീന്ദ്രനുമൊക്കെ ആ സംവാദത്തില്‍ സംബന്ധിച്ചിരുന്നു. സംവാദം ഉദ്ഘാടനം ചെയ്തത് 
സുഗതകുമാരി. ദൈവത്തിലുള്ള വിശ്വാസം മറച്ചു വയ്ക്കാതെ
തന്നെ അവര്‍ പ്രസംഗിച്ചു.  വിശ്വാസികളെയും 
അവിശ്വാസികളെയും കവിതയെങ്ങനെയാണ് ഒന്നിപ്പിക്കുന്നതെന്നും സൌമ്യമായി അവര്‍ വിശദീകരിച്ചു.

മറ്റൊരു സന്ദര്‍ഭത്തില്‍ മകരവിളക്ക് തട്ടിപ്പാണെന്ന് പറഞ്ഞുകൊണ്ട് യുക്തിവാദികളുടെ അഭിപ്രായത്തിനു ഊര്‍ജ്ജം 
പകരാന്‍ അവര്‍ മടിച്ചതുമില്ല. വര്‍ഷങ്ങളായി ഉണ്ടായിരുന്ന എല്ലാ വ്യാജ അവകാശ വാദങ്ങളെയും നിരാകരിച്ചു കൊണ്ടു  മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണെന്ന് ഇപ്പോള്‍ എല്ലാവരും അംഗീകരിച്ചിട്ടുമുണ്ട്.തീര്‍ഥാടനവിനോദയാത്ര എന്ന പ്രയോഗം ഇപ്പോള്‍ സാര്‍വത്രികമാകുകയും ചെയ്തു.

കവിതാവാസനയല്ല, പ്രകൃതി പശ്ചാത്തലമായുള്ള മനുഷ്യസ്നേഹമാണ് സുഗതക്കവിതകളുടെ ഉറവിടം. അതുകൊണ്ടാണ് മനുഷ്യരും മരങ്ങളും മൃഗങ്ങളും കിളികളും പുഴകളുമെല്ലാം   ആ കവിതകളിലൂടെ വാചാലരായത്.

അടിയുറച്ച കമ്മ്യൂണിസ്റ്റ് കവിയായിരുന്നു നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍.ഫ്രെഡറിക് ഏംഗല്‍സിന്റെ കവിതകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് നീലമ്പേരൂരാണ്.കടലാസ്സിലല്ല, മനസ്സിലാണ് അദ്ദേഹം കവിത കുറിച്ചത്. അതിനാല്‍ കവിസമ്മേളനങ്ങളില്‍, പ്രസിദ്ധമായ ചമതയടക്കം എല്ലാ കവിതകളും ഒരു കഷണം കടലാസ്സിന്‍റെ പോലും സഹായമില്ലാതെ മനസ്സില്‍ നോക്കിയാണ് അദ്ദേഹം വായിച്ചത്. കാവ്യസമ്പത്തിന്റെ കാര്യത്തില്‍ അഹങ്കരിക്കാവുന്നത്ര സ്വത്ത് അദ്ദേഹത്തിന്നുണ്ടായിരുന്നു. പക്ഷേ ആ നിറകുടം തുളുമ്പിയില്ല.

തത്തമ്മയുടെ പത്രാധിപരായിരുന്ന കാലത്ത് പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്‍ സ്ക്കൂളിലെ കുഞ്ഞു വിദ്യാര്‍ഥിനിയുടെ കവിത പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുത്തു കൊണ്ട് കത്തെഴുതിയത്, മലയാളത്തിലെ സമാനതകളില്ലാത്ത പഞ്ചഭാഷാ നിഘണ്ടു  നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയത്, യുഗരശ്മി ലിറ്റില്‍ മാസികയുടെ പത്രാധിപത്യം നിര്‍വഹിച്ചത്,പഴവിളയോടൊപ്പം മംഗളാദേവി കൊടുമുടി കയറിയത്, പഞ്ചമകാരങ്ങളെന്നാല്‍ മദ്യം മാംസം മൈഥുനം,മംഗളം,മനോരമ  എന്നു പറഞ്ഞ് വിനയചന്ദ്രനടക്കമുള്ള 
കവികളെ പൊട്ടിച്ചിരിപ്പിച്ചത്, വ്യാസമഹാഭാരതം കുട്ടികള്‍ക്ക് വേണ്ടി അതീവ ലളിതമായി പറഞ്ഞത്..... ഓര്‍മ്മയുടെ അറകളില്‍ എത്ര തേനറകള്‍!

ആയിരത്തി തൊള്ളായിരത്തെണ്‍പതുകളിലെ വൈകുന്നേരങ്ങളില്‍, തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ പടവുകളില്‍ നിന്നാല്‍ സ്ഥിരമായി   ഒരു കാഴ്ച കാണാമായിരുന്നു. എം.ജി.റോഡിലൂടെ രണ്ടുപേര്‍ തെക്കോട്ട് വേഗത്തില്‍ സഞ്ചരിക്കുന്ന  കാഴ്ച.വള്ളത്തോള്‍ നഗര്‍ സ്റ്റേഷനും റെയില്‍ പാളവും തമ്മിലുള്ള ദൂരം ലൈബ്രറിയും റോഡും  തമ്മിലുണ്ട്. നിര്‍ത്താതെ പോകുന്ന രാജധാനി എക്സ്പ്രസ്സിനു പച്ചക്കൊടി കാട്ടുന്ന സ്റ്റേഷന്‍ മാസ്റ്ററെ പോലെ ഈ സ്ഥിര സഞ്ചാരികളുടെ വേഗയാത്ര കാണുന്നത് കൌതുകകരമായിരുന്നു. 
നീലമ്പേരൂരും പി.കെ.ബാലകൃഷ്ണനും .കവിതയും ചരിത്രവും ആള്‍രൂപമെടുത്തതുപോലെ! രണ്ടുപേരും അക്ഷരങ്ങളായി അവശേഷിച്ചു.

കായംകുളത്തും പരിസരത്തുമുള്ള കവിയരങ്ങുകളില്‍, പുതുപ്പള്ളി രാഘവന്‍റെ വിയര്‍പ്പു വീണ മണ്ണില്‍  നിന്നും വരുന്ന   ഒരു യുവാവ് ആകര്‍ഷകമായി  കവിത ചൊല്ലുമായിരുന്നു. അനില്‍ കുമാറെന്ന അനില്‍ പനച്ചൂരാന്‍. പിന്നീടദ്ദേഹത്തെ കാവിവസ്ത്രമിട്ടും ഉപേക്ഷിച്ചും കണ്ടു. നിയമവിദ്യാര്‍ഥിയായും സിനിമാപ്പാട്ടെഴുത്തുകാരനായും കണ്ടു.പനച്ചൂരാന്‍റെ കവിതകള്‍ പ്രസാധകര്‍ നിരാകരിച്ചു. ജനങ്ങള്‍ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ഗ്രാമീണപദഭംഗി കൊണ്ടും ശാലീനതകൊണ്ടും ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി. ആ ഇളയസഹോദരനെയും   ലോകമഹാരോഗകാലം കൊണ്ടുപോയി.

നെഞ്ചില്‍ സങ്കടക്കിളികള്‍ ചിലക്കുകയാണ്.നഷ്ടപ്പെട്ടവരുടെ നക്ഷത്ര  മുഖങ്ങള്‍ തെളിയുമ്പോള്‍ കണ്ണുനീരിന്റെ കാട്ടാറ്
ഉറവയെടുക്കുകയാണ്. കവിതയുടെ പതാക താഴ്ത്തിക്കെട്ടുകയാണ്.