Wednesday 21 July 2021

മതവികാരത്തെക്കാള്‍ പ്രധാനം ആരോഗ്യം


പൌരന്മാരുടെ യുക്തിബോധത്തിന് പരിഗണന നല്‍കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്.മത വിശ്വാസത്തിനു നല്‍കുന്ന പരിരക്ഷയെപ്പോലെതന്നെ യുക്തിബോധത്തിനും നമ്മുടെ നാട്ടിലിടമുണ്ട്. 

ചിലപ്പോഴെങ്കിലും മതങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും മറന്നു പോകുന്ന ഈ വസ്തുതയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ആശാവഹമായ ഒരു വിധിയാണ് ഈയിടെ പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായത്. 

ഉത്തര്‍പ്രദേശിലെ സര്ക്കാര്‍ വോട്ടുപെട്ടി ലക്ഷ്യമാക്കി പ്രോത്സാഹിപ്പിച്ചിരുന്ന ഒരു മതാചാരത്തെയാണ് കോടതി കോവിഡിന്‍റെ പശ്ചാത്തലത്തില്‍ തടഞ്ഞിട്ടുള്ളത്.

കാവടിയുമേന്തി പഴനിയിലേക്കൊ കാവുമേന്തി കൊട്ടിയൂരേക്കോ പോകുന്നതു പോലെയുള്ള ഒരു യാത്രയാണ് ഹിന്ദുമതവിശ്വാസികള്‍ ഹരിദ്വാറിലേക്കും ഗംഗോത്രിയിലേക്കും  നടത്താറുള്ളത്. ഉത്തരാഖണ്ഡിലുള്ള ഈ സ്ഥലങ്ങളിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ ഗംഗാജലം ശേഖരിക്കുകയും അവ പല ശിവക്ഷേത്രങ്ങളിലെത്തി അഭിഷേകം നടത്തുകയും ചെയ്യും.ഒരു വടക്കന്‍ ശിവാലയഓട്ടം.

നഗ്നത മര്യാദയ്ക്ക് മറയ്ക്കാതെയുള്ള കുംഭമേള മുതല്‍ കേരളത്തിലെ തീണ്ടാരിക്കാര്യം വരെയുള്ള സര്‍വ്വവിധ അനാചാരങ്ങളെയും വോട്ടിന് വേണ്ടി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്ക്കാരം ഇക്കാര്യത്തിലും അവരുടെ പൌരാണിക നിലപാട് തുടര്‍ന്നു. 

കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നു കോടതി വ്യക്തമാക്കുകയും  യാത്ര അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുന:പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തിരിക്കുകയാണ്.

ലോകം ഒരു അദൃശ്യ രോഗാണുവിനെ നേരിടാനും അതുവഴി മനുഷ്യരാശിയെ രക്ഷിക്കാനുമുള്ള തീവ്രപരിശ്രമത്തിലാണ്. ആ ശ്രമത്തില്‍ നമ്മളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒഴിവാക്കി ഔത്സുക്യത്തോടെ പങ്കെടുക്കുകയുമാണ് വേണ്ടത്.

ഇത് ഒരു മതത്തിന്റെ മാത്രം പ്രശ്നമല്ല. ജെറുസലേമിലും മക്കയിലും ഭക്തജന പ്രവേശനം അവിടെയുള്ള ഭരണകൂടങ്ങള്‍ യുക്തിപൂര്‍വം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്തതൊന്നും ഇന്ത്യയിലെ മത പൌരോഹിത്യത്തിനു ബാധകമല്ല.
വ്യക്തിയിലേക്ക് കേന്ദ്രീകരിക്കാതെ പരസ്യമായും സാമൂഹികമായും പ്രകടിപ്പിച്ചെങ്കില്‍ മാത്രമേ പലതരം വിലപേശലുകള്‍ നടക്കൂ എന്നു അവര്‍ കരുതുന്നു. മതാചാരങ്ങള്‍ പ്രകടിപ്പിക്കാനായി  കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണം കാറ്റില്‍ പറത്താനാണവര്‍ ശ്രമിച്ചത്..

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം  പറയുമ്പോള്‍ മുഖ്യമന്ത്രി യുക്തിവാദികളെ പോലെ സംസാരിക്കുന്നു എന്നാണ് ഒരു മത വിദ്യാര്‍ഥി സംഘടന പ്രസ്താവിച്ചത്. 

കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട്, സി.അച്ചുതമേനോന്‍,പി.കെ.വാസുദേവന്‍ നായര്‍,ഇ.കെ.നായനാര്‍, വി.എസ്.അച്ചുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ ഭൌതികവാദം അംഗീകരിച്ചവരാണ്. ഐക്യകേരളത്തിന് മുന്‍പുണ്ടായിരുന്ന മുഖ്യമന്ത്രിമാരായ സി.കേശവനും പനമ്പിള്ളി
ഗോവിന്ദമേനോനും ഈശ്വരവിശ്വാസികള്‍ ആയിരുന്നില്ല. പക്ഷേ ഇവരാരും ആരുടേയും മത വിശ്വാസത്തെ തടഞ്ഞിട്ടില്ല. അവരുടെ യുക്തിബോധം അതാണ്.

ബാബറിപ്പള്ളി പൊളിച്ചതിനെ ഒരു യുക്തിവാദിയും അനുകൂലിച്ചില്ല. മതത്തിനു ഒരു പ്രാധാന്യവുമില്ലാത്ത, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളല്ലാത്ത സ്ക്കാന്‍റിനേവിയന്‍ രാജ്യങ്ങളില്‍ പോലും ആളില്ലാപ്പള്ളികളെ ചരിത്രസ്മാരകമെന്ന നിലയില്‍ സംരക്ഷിച്ചിട്ടുണ്ട്. ബാബറിപ്പള്ളിയും അഫ്ഗാനിസ്ഥാനിലെ ബുദ്ധപ്രതിമകളും തകര്‍ത്തത് കഠിന മതവിശ്വാസികളാണ്.ഒന്നു ശരിയും ഒന്നു തെറ്റും ആകുന്നില്ല.

രോഗം ഈശ്വരനിശ്ചയമാണ്, അത് വന്നോട്ടേ എന്ന പ്രാകൃതചിന്തയെ അംഗീകരിക്കുന്നത് ഒരു രാജ്യത്തിനും ഭൂഷണമല്ല.

ആചാരങ്ങളെന്നപേരില്‍ ആള്‍ക്കൂട്ടങ്ങളെ സംഘടിപ്പിച്ച് രോഗം പടര്‍ത്തുന്നതിന് പകരം രോഗകാല നിയന്ത്രണങ്ങള്‍ പാലിക്കുകയാണ് ഉചിതമായിട്ടുള്ളത്.

Wednesday 7 July 2021

കമ്പ്യൂട്ടര്‍ ബ്രോക്കറും കവിടി വിദഗ്ദ്ധരും


സാക്ഷരകേരളത്തിന് അപമാനം സമ്മാനിച്ചുകൊണ്ട് സ്ത്രീധന മരണങ്ങള്‍ വീണ്ടും അരങ്ങേറുകയാണ്. മരിച്ച യുവതികളുടെ രക്ഷകര്‍ത്താക്കളുടെ മുന്നില്‍ സാന്ത്വനവാക്കുകളില്ലാതെ കേരളം നില്‍ക്കുന്നു.

കിട്ടിയ പണവും പൊന്നും കാറും പോരാഞ്ഞു ആര്‍ത്തി പിടിച്ച  ഭര്‍ത്താവുദ്യോഗസ്ഥന്‍ ഭാര്യയെ മര്‍ദ്ദിച്ച് സ്വയം ഹത്യയിലേക്ക് തള്ളി വിടുകയാണ്. ഭാര്യയെ  കൊല്ലാന്‍ പാമ്പിനെ മെരുക്കുന്ന പണി പോലും പഠിക്കുന്ന ഭര്‍ത്താവ് കേരളീയ സമൂഹത്തിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല. 

എന്തായാലും കേരളത്തിലെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ സ്ത്രീധനത്തിനെതിരായ ജാഗ്രതാ സദസ്സുകള്‍ ആരംഭിച്ചിരിക്കുന്നു. നവോത്ഥാന പരിശ്രമത്തിന്‍റെ തുടര്‍ച്ചയാണത്. മഹേഷ് കക്കത്തും എ.എ.റഹിമുമൊക്കെ നയിക്കുന്ന ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ക്ക്   അത്തരം പരിശ്രമങ്ങള്‍ മനസ്സാക്ഷിക്കുത്തു കൂടാതെ നടത്തുവാന്‍ കഴിയും.

പ്രസംഗവേദികളില്‍ പരാമര്‍ശിച്ചു കേള്‍ക്കാത്ത രണ്ടു പ്രധാന വില്ലന്‍മാര്‍ കമ്പ്യൂട്ടര്‍ ബ്രോക്കര്‍മാരും കവിടിനിരത്തി പൊരുത്തപ്പെടുത്തുന്ന മിടുക്കന്മാരുമാണ്.

കാറിനെയോ ബൈക്കിനെയോ കല്ല്യാണം കഴിച്ചാല്‍ വധുവിനെ ഇനാമായി സംഘടിപ്പിച്ചു കൊടുക്കുന്ന, കാലന്‍ കുടയും കക്ഷത്തു ഡയറിയുമുള്ള കാല്‍നടക്കാരായ വിവാഹ ദല്ലാള്‍മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ആ സ്ഥാനത്ത് ശാസ്ത്രത്തിന്‍റെ സംഭാവനയായ കംപ്യൂട്ടറാണ് ഉള്ളത്. സയന്‍സിന്റെ മികവുറ്റ ഒരു കണ്ടെത്തലിനെ ദുരുപയോഗപ്പെടുത്തുന്നതിന്റെ മികച്ച ഉദാഹരണമാണത്. അതുപയോഗിച്ച് വര്‍ഗീയ വിവാഹജോഡികളെ സാക്ഷാത്ക്കരിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ നായര്‍, ഈഴവ, ക്രിസ്ത്യന്‍, മുസ്ലിം  മാട്രിമോണിയലുകള്‍ യാതൊരു മറയുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ വഴിയെത്തുന്ന വിവാഹാലോചനകളില്‍ പലപ്പോഴും  സ്ത്രീധനം ഒരു പ്രധാന വിഷയമാണ്. സ്ത്രീധന മരണങ്ങളില്‍ പെട്ടു ദു:ഖിക്കുന്ന കുടുംബങ്ങള്‍ക്ക് രാഷ്ട്രീയബന്ധങ്ങളെക്കാളും 
അടുപ്പം സാമുദായിക സംഘടനകളോടാണെന്നും കാണാവുന്നതാണ്.

ഇതിനു സമാന്തരമായി ചില ആദര്‍ശ വിവാഹ ബ്യൂറോകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ജാതിയോ മതമോ സ്ത്രീധമോ പരിഗണിക്കുകയില്ല. വര്‍ഗീയ വിവാഹ ബ്യൂറോകളിലെ തിരക്കുമായി താരതമ്യം ചെയ്താല്‍ ഇത്  അപൂര്‍വ വൃക്ഷങ്ങള്‍ മാത്രമുള്ള മരുഭൂമിയാണ്. എന്തായാലും ആ വഴിയേ കുടുംബ ജീവിതം തുടങ്ങുന്നവരില്‍ സ്ത്രീധനമരണം എന്നൊന്നില്ല.

സമുദായിക വിവാഹ ബ്യൂറോകള്‍ കേരളത്തെ ഇരുണ്ട ഭൂതകാലത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

സാമുദായിക വിവാഹ ബ്യൂറോകളിലൂടെ ഇണകളെ കണ്ടെത്തുന്നവരും ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ്. പക്ഷേ മാനുഷികമൂല്യങ്ങള്‍ക്ക് പകരം വര്‍ഗ്ഗീയ പാഠങ്ങള്‍ പഠിച്ചിട്ടുള്ളതിനാല്‍ അന്തമില്ലാത്ത ധനാര്‍ത്തി അവരെ പിന്തുടരുന്നുണ്ട്. ഓരോ സ്ത്രീധനമരണവും കേരളീയ സമൂഹത്തിനുണ്ടാക്കുന്നത് അഗാധ ദു:ഖമാണ്.

വൈവാഹിക ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായാല്‍,  മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ച വിവാഹമാണെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും അതുകഴിഞ്ഞില്ലെങ്കില്‍ ഗുഡ് ബൈ പറയാനെങ്കിലും അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു കഴിയണം.
സാമുദായിക സംഘടനകളോട് പരാതി പറഞ്ഞാല്‍ അവരതൊക്കെ ഒതുക്കി തീര്‍ക്കുകയേയുള്ളൂ.

ഈ രംഗത്തെ മറ്റൊരു പ്രധാന വില്ലന്‍ എല്ലാ പൊരുത്തവും ഉണ്ടെന്നു പറഞ്ഞു പറ്റിക്കുന്ന ജോത്സ്യസമൂഹമാണ്. കവിടി നിരത്തി കിറുകൃത്യം കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ വധുവിനെ ഒരു ദുര്‍മരണം കാത്തിരിക്കുന്നു എന്നു കാണാന്‍ കഴിയാതെപോയ ജ്യോതിഷം വെറും തട്ടിപ്പാണെന്ന് ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. കോവിഡ് ഉണ്ടായത് ശനി ഗ്രഹവുമായി ബന്ധപ്പെട്ട ഒരു കാരണം കൊണ്ടാണെന്ന ഒരു ജ്യോത്സ്യന്‍റെ വിടുവായ്ക്ക് കേരളത്തിലെ ഒരു സമുദായപത്രം വലിയ പ്രാധാന്യമാണല്ലോ കൊടുത്തത്.

കൊറോണ എന്ന മാരക വൈറസ്സ് മനുഷ്യരെ കൊല്ലാന്‍ വേണ്ടി വരാന്‍ പോകുന്നു എന്നു കണ്ടെത്താന്‍ ഒരു ജോത്സ്യനും കഴിഞ്ഞില്ലെന്നുള്ളത് സാക്ഷരകേരളം ശ്രദ്ധിക്കേണ്ടതാണ്. കവിടിപ്പൊരുത്തമല്ല ജീവിതത്തിലെ മനപ്പൊരുത്തമെന്ന് ഇനിയെങ്കിലും നമ്മള്‍ മനസ്സിലാക്കുകയും ശുഭജീവിതം പ്രവചിച്ചവരെ പറഞ്ഞു പറ്റിച്ചതിനുള്ള നിയമനടപടിക്കെങ്കിലും വിധേയരാക്കേണ്ടതുമാണ്. 

അതും കഴിയുന്നില്ലെങ്കില്‍ സാമുദായിക വൈവാഹിക ബ്യൂറോകളെയും ജ്യോതിഷാലയങ്ങളെയും ജീവിതത്തിലിടപെ ടാന്‍  അനുവദിക്കില്ലെന്ന് കേരളീയ യുവത്വത്തിനു തീരുമാനിക്കാവുന്നതാണ്.