Tuesday 31 August 2021

 പാര്‍ലമെന്‍റ് അംഗങ്ങളുടെ നാടകം

--------------------------------------------------------
രാഷ്ട്രീയനേതാക്കള്‍ നാടകം കളിക്കുകയാണെന്നും ആരുടെയോ തിരക്കഥ അനുസരിച്ചു പോകുകയാണെന്നും സാധാരണ പറയാറുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണസഭയിലെ അംഗങ്ങള്‍ അപൂര്‍വമായി നാടകം കളിക്കാറുമുണ്ട്.

നിയമസഭാവാര്‍ഷികവും മറ്റും വരുമ്പോള്‍ ആദരണീയരായ അംഗങ്ങള്‍ ക്രിക്കറ്റ്, ഫൂട്ബാള്‍,വടംവലി തുടങ്ങിയ കായികപരിപാടികള്‍ നിയമസഭയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്റ്റേഡിയത്തില്‍ വച്ച് നടത്താറുണ്ട്.നാടകത്തിനു സാഹിത്യ അക്കാദമി അവാര്ഡ് നേടിയ നിയമസഭാംഗം പിരപ്പന്‍കോട് .മുരളിയെഴുതിയ ഒരു നാടകം അന്നത്തെ നിയമസഭാംഗങ്ങള്‍ അവതരിപ്പിച്ചിരുന്നു.

ഈ പരിപാടികളെല്ലാം നിയമസഭാംഗങ്ങളുടെ മാനസിക സന്തോഷത്തിനും ചാനലുകളുടെ വാര്‍ത്താക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയാണെങ്കില്‍ ചാനലുകളില്ലാത്ത ഒരുകാലത്ത്, സമരം ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം രക്ഷിക്കാനുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടി പാര്‍ലമെന്‍റ് അംഗങ്ങള്‍ ഒരു നാടകം പഠിച്ച് അരങ്ങേറിയ അനുഭവവും നമുക്കുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മദ്ധ്യാഹ്നം. ആലപ്പുഴയിലെ കയര്‍ മുതലാളിമാര്‍ പണം കൊണ്ട് അമ്മാനമാടുന്ന കാലം. തൊഴിലാളികള്‍ ജീവിക്കാനായി പെടാപ്പാട് പെടുന്ന കാലം.നിരന്തര ചൂഷണത്തില്‍ നിന്നും കരകയറാനായി തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്റ്ററികള്‍ അടച്ചുപൂട്ടി പാഠം പഠിപ്പിക്കാന്‍ .തീരുമാനിച്ചിരിക്കുകയാണ് മുതലാളിമാര്‍. ടി.വി.തോമസിന്റെയും മറ്റും അജയ്യ നേതൃത്വം സമരക്കാരെ മുന്നോട്ട് നയിക്കുന്നു. സമരാഗ്നിയില്‍ എണ്ണയൊഴിച്ച് കൊണ്ട് പി.കെ മേദിനി പാടുന്നു.

സമരം നീളുംതോറും തൊഴിലാളികള്‍ അസ്വസ്ഥരാണ്. വീട്ടിലെ അടുപ്പില്‍ തീ പുകയുന്നില്ല.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവുമായ എ.കെ.ജിക്ക് ഒരു ആശയം തോന്നി. പാര്‍ലമെന്‍റെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഒരു നാടകം ഡെല്‍ഹിയില്‍ അരങ്ങേറി പണം സമാഹരിച്ച് ആലപ്പുഴയിലെ തൊഴിലാളികള്‍ക്ക് നല്കാം.

ഡെല്‍ഹി ആകാശവാണിയിലെ മലയാള വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓംചേരി എന്‍.എന്‍ പിള്ളയെ, പ്രതിപക്ഷനേതാവിന്‍റെ താമസസ്ഥലമായ  വിന്‍ഡ് സര്‍ പ്ലേസിലേക്ക് വിളിക്കുന്നു. സമരക്കാരെ സഹായിക്കാന്‍ ഒരു നാടകം എഴുതണം.

കവിതക്കമ്പവുമായി ദില്ലിയിലെത്തിയതാണ് ഓംചേരി. അദ്ദേഹം എഴുതി. ഇന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്ക്കാരപ്രഭ ചൂടി നില്‍ക്കുന്ന അദ്ദേഹം ദില്ലിയിലെത്തിയ ശേഷം ആദ്യം എഴുതുന്ന നാടകം. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു.

പി.ടി.പുന്നൂസ്,കെ.സി.ജോര്‍ജ്, ഇ.കെ.ഇമ്പിച്ചിബാവ, വി.പി നായര്‍ തുടങ്ങിയ പാര്‍ലമെന്‍റ് അംഗങ്ങളും റോസ് ക്കോട്ട് കൃഷ്ണപിള്ളയും മറ്റുമാണ് അരങ്ങത്ത്. നാടകം കാണാന്‍ കവി ഹരീന്ദ്രനാഥ ചതോപാധ്യായ അടക്കമുള്ള സമ്പന്നമായ സദസ്സ്..

ക്രിസ്തുമത വിശ്വാസികളായ തോമായുടെയും ത്രേസ്യയുടെയും വീടാണ് ആദ്യരംഗം.അവരും മകന്‍ പുരോഗമനവാദിയായ ചാക്കോയും തമ്മിലുള്ള സംഭാഷണം മുറുകുമ്പോള്‍ ആ ഇടവകയിലെ വികാരി കടന്നു വരുന്നു. സമരത്തിന്‍റെ ചൂളയില്‍ അഗ്നിശോഭയോടെ നില്‍ക്കുന്ന ചാക്കോയെ ഉപദേശിച്ചു മാറ്റിയെടുക്കാന്‍ വികാരി ശ്രമിക്കുന്നു.

വികാരിയുടെ ശ്രമം പരാജയപ്പെടുകയും ചാക്കോ വിളിച്ച ഒരു സ്ഥലത്തേക്ക് വികാരി പോവുകയും ചെയ്യുന്നു. പപ്പുപിള്ളയുടെ ഓലപ്പുര.. കയര്‍ ഫാക്റ്ററിയിലെ ജോലിക്കിടയില്‍ പപ്പുപിള്ളയുടെ കയ്യൊടിഞ്ഞു.ഭാര്യ കീടപ്പിലാണ്. പട്ടിണിയിലായ മക്കള്‍. ഫാക്റ്ററി ഉടമസ്ഥനായ ലോനപ്പന്‍ മുതലാളി ആ പാവം തൊഴിലാളി കുടുംബത്തെ കുടിയിറക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

പള്ളി വികാരി ലോനപ്പന്‍ മുതലാളിയോട് ആ കുടുംബത്തെ ഇറക്കി വിടരുതെന്ന് അഭ്യര്‍ഥിക്കുന്നു. ആ ഓലപ്പുര നില്‍ക്കുന്നിടമാണ് കപ്പേള പണിയാന്‍ കണ്ടുവച്ചിരിക്കുന്നതെന്ന് പറഞ്ഞ് മുതലാളി ആ അഭ്യര്‍ഥന നിരസിക്കുന്നു.

പപ്പുപിള്ളയെയും കുടുംബത്തെയും നിഷ്ക്കരുണം ഇറക്കിവിടുകതന്നെ ചെയ്യുന്നു. പള്ളിമേടയില്‍ വച്ച് നടക്കുന്ന ഒരു അസാധാരണ രംഗത്തോടെയാണ് ആറു രംഗങ്ങളുള്ള ഈനാടകം  അവസാനിക്കുന്നത്. അന്നത്തെ തൊഴിലാളി ജീവിതത്തിന്റെ ദയനീയരംഗങ്ങളാല്‍ കരളലിയിക്കുന്ന ഈ നാടകം ബൈബിള്‍ വചനങ്ങളുടെ പൂമരങ്ങളും നിറഞ്ഞതാണ്.

നാടകം കണ്ട കവി ഹരീന്ദ്രനാഥ ചതോപാധ്യായ, ഈ നാടകം മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റണമെന്ന് അഭ്യര്‍ഥിച്ചു. ഇംഗ്ലീഷ് പരിഭാഷയ്ക്ക് അദ്ദേഹം അവതാരികയും എഴുതി.

ഓംചേരി പിന്നീട് നിരവധി നാടകങ്ങളെഴുതി. സഖാവ് വെളിയം ദാമോദരന്‍ അടക്കമുള്ളവര്‍ കേരളത്തില്‍ അഭിനയിച്ചു പൊലിപ്പിച്ച തേവരുടെ ആനയും നാട്ടിലും മറുനാട്ടിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട ഉലകുടപെരുമാളുമൊക്കെ മലയാളത്തിനു ലഭിച്ചു. എല്ലാ നാടകങ്ങളും മലയാള നാടകവേദിയെ മുന്നോട്ട് കൊണ്ടുപോകുന്നതായിരുന്നു.

പാര്‍ലമെന്‍റ് അംഗങ്ങള്‍ അവതരിപ്പിച്ച ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു എന്ന ആദ്യനാടകം തന്നെ നാടകത്തിന്റെയും സമരത്തിന്റെയും ചരിത്രത്തില്‍ വേറിട്ട വ്യക്തിത്വത്തോടെ നില്ക്കുന്നു.

Sunday 29 August 2021

വായനാനുഭവം 6 മഹാഭാരതം വ്യാസന്‍റെ സസ്യശാല - ഇന്ദിരാ കുമുദിന്‍റെ കുറിപ്പ്


കഥകളുടെയും കഥാപാത്രങ്ങളുടേയും മഹാസാഗരമാണല്ലോ മഹാഭാരതം. മനുഷ്യർക്ക് പുറമെ  ഭൂമിയിലുള്ള മിക്ക ജീവജാലങ്ങളേയും പലതരം കഥാപാത്രങ്ങളായി നമുക്ക് മഹാഭാരതത്തിൽ കാണാനാകും. ആ കഥാസാഗരത്തിൽ നിന്ന് പ്രിയകവി ശ്രീ. കുരീപ്പുഴ ശ്രീകുമാര്‍ നമുക്കായി ശേഖരിച്ച മുത്തുകളാണ് മഹാഭാരതം വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം.

കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കാവ്യവത്ക്കരിച്ച് ഒരു നീണ്ട കവിതയാക്കുന്നതിനു പകരം ശക്തരും പ്രധാനപ്പെട്ടവരുമായ കാവ്യപാത്രങ്ങളെ സൂക്ഷ്മവത്കരിച്ച് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. മറ്റൊരു പ്രത്യേകത മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല കഥാഗതിതന്നെ മാറ്റി മറിച്ച കാവ്യപാത്രങ്ങളായ ആനയും പക്ഷികളും പാമ്പും തവളയും പോലും സൂക്ഷ്മവത്ക്കരിക്കപ്പെട്ട്  കുഞ്ഞുകുഞ്ഞു കവിതകളായി നമുക്ക് മുമ്പിലെത്തുന്നു.

അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും പ്രണയപരവശരായ കാമുകിമാരും മക്കളെയോർത്തു ദു:ഖിക്കുന്ന അമ്മമാരും അങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും മഹാഭായതത്തിലുണ്ടല്ലോ? ഏറ്റവും സൂക്ഷ്മമായാണ് മാഷ് ഈ സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത്.

"ആരാണ് പുരുഷൻ, നേരറിയാത്തവൻ, നേരെയല്ലാത്തവൻ, കരുണയില്ലാത്തവൻ, കശ്മലൻ, വഞ്ചകൻ" (അംബ)
"കണ്ണടച്ചാലുടനെ തെളിയുമേ വെണ്ണപോലെ പിതാവിന്റെ തൂമുഖം(ഇന്ദ്രസേന)" "അസ്ത്രസന്നാഹം വെറുക്കുന്നു ഞാൻ.. എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം" (ദുശ്ശള) "മൻമദലീലാഗൃഹത്തിലഭിന്നരാണുൻമത്തറാണിയും ദാസിയാളും" (ധാത്രേയി)" ഗർഭക്കുടത്തിന്റെ ദാഹം ശമിപ്പിച്ചു ദു:ഖമുടുത്തു നടന്നവളാണു ഞാൻ" (ശർമ്മിഷ്ഠ) "മകൻ തെറ്റുചെയ്യാതെ കൊല്ലപ്പെടുമ്പോൾ പ്രിയൻ വെന്ന രാജ്യം അമ്മയ്ക്കോ ശ്മശാനം " (സുഭദ്ര) 

വൈവിദ്ധ്യമേറിയ ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളിലൂടെ വായന കടന്നുപോകുമ്പോൾ വായനക്കാരുടെ മനസ്സിനകത്ത് ഓരോകാവ്യപാത്രവും പുനർജനിക്കുന്നതായി അനുഭവപ്പെടും. കുരീപ്പുഴ ശ്രീകുമാര്‍ മാഷിന്റെ മിക്കവാറും എല്ലാ കവിതകളും വായിച്ച ഒരാളെന്ന നിലയിൽ ഈ പുസ്തകത്തിലെ ഓരോ കുഞ്ഞുകവിതയും തീർത്തും വ്യത്യസ്തമായ വായനാനുഭവം തരുമെന്ന് ഉറപ്പിച്ചുപറയാനാകും. മാഷിനും പുസ്തകത്തിനും എല്ലാവിധ ആശംസകളും.. 

ഇന്ദിരാകുമുദ് 

പെണങ്ങുണ്ണി - ചന്ദ്രസേനന്‍ മിതൃമ്മല

 https://www.youtube.com/watch?v=MmgAlzpS1No

Saturday 28 August 2021

'മഹാഭാരതം വ്യാസൻ്റെ സസ്യശാല - എഴുകോണ്‍ സന്തോഷിന്‍റെ വായനക്കുറിപ്പ്

പ്രീയ കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ ഏറ്റവും പുതിയ കൃതി. ഒരു വിത്ത് മുളയിടുന്ന പോലെ ഹൃദയഹാരിയായ ഒരു ജീവാനുഭവമാണ് ഇത് വായനക്കാരന് നൽകുന്നത്.18 വർഷം കൊണ്ടാണ് കവി ഈ സസ്യ ശേഖരം വളർത്തിയെടുത്തത് കവിയുടെ വാക്കുകളിൽ ഋതുഭേദങ്ങൾ ശക്തമായി പുണരുന്ന വൻകരയാണ് മഹാഭാരതം.ആ വൻ കരയിലൂടെ കവി നടത്തിയ സഞ്ചാരത്തിൻ്റെ സത്തയാണ് ഇതിലെ കവിതകൾ.
വേദവ്യാസൻ സൃഷ്ടിച്ച എണ്ണൂറിൽ പരം കഥാപാത്രങ്ങളെ രണ്ടു വരി മുതൽ എട്ടു വരി വരെയുള്ള ചെറു കവിതകളിലാക്കി നമുക്ക് സമ്മാനിച്ചിരിക്കുകയാണ് കവി.എണ്ണൂറിൽ പരം ചെറു കവിതകളുടെ മഹാ കാവ്യ സാഗരം .
അർജ്ജുനൻ
--------------------
അസ്തമിക്കാൻ നീ
തിടുക്കം തുടങ്ങുമ്പോൾ
അസ്ഥികൾ പൊട്ടുന്നു സൂര്യാ.
നിൽക്കുക
ശത്രുവ്യൂഹത്തിലെൻ പുത്രൻ്റെ
രക്തമുണങ്ങിയോ?
രക്ഷപ്പെടുത്താൻ പ്രാപ്തിയില്ലാത്തൊരീ
അസ്ത്രങ്ങളെന്തിന്
ഗാണ്ഡീവമെന്തിന്?
അഭിമന്യു
-----------------
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകൾ -
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാൻ.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാൻ
നിസ്സഹായത്വമേ
മർത്യൻ്റെ ജീവിതം.
ഉത്തര
------------
അടിവയറ്റിൽ
മൃദുസ്പന്ദനം
ജീവൻ്റെ കണിക.
പരീക്ഷിതമെൻ്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതിൽ വെന്തു
വീഴുന്ന പ്രാണികൾ സ്ത്രീകൾ.
പ്രാണബന്ധിതരായ മൂന്ന് പ്രോജ്ജ്വല പാത്രങ്ങളെ കവി സൂക്ഷ്മവൽക്കരിച്ചിരിക്കുന്നത് നോക്കുക.ഈ യുദ്ധകാലത്ത് യുദ്ധത്തിനെതിരായ ചിന്തകളുടെ മഹാ വനത്തിൽ നിന്ന് പ്രീയ കവി സൂക്ഷ്മതയോടെ പോറ്റി വളർത്തിയ സസ്യ ശാല സാഹിത്യത്തിൻ്റെയും അതുയർത്തുന്ന മൂർത്ത ചിന്തകളുടെയും ജീവശാല തന്നെയാണ്.

Indiraa Kumud, Jagadanandan Ke and 204 others
62 Comments
8 Shares
Like
Comment
Share

Wednesday 25 August 2021

പെണ്‍പതാക

 https://www.youtube.com/watch?v=wbhbVpsMSYM

വ്യാസന്‍റെ സസ്യശാല വായനക്കുറിപ്പ് - സതീശന്‍ മോറായി

പ്രിയപ്പെട്ട സുഹൃത്തുക്കളേ 

മലയളത്തിന്റെ പ്രിയങ്കരനായ കവി കുരീപ്പുഴ ശ്രീകുമാറിന്‍റെ മഹാഭാരതം വ്യാസന്റെ സസ്യശാല എന്ന പുതിയ പുസ്തകമാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്.മഹാഭാരതത്തിലെ എണ്ണൂറോളം കാവ്യപാത്രങ്ങളെ വളരെ സൂക്ഷ്മമായി കുറുങ്കവിതകളില്‍ ആവിഷ്ക്കരിക്കുകയാണ്, അടയാളപ്പെടുത്തുകയാണ് കുരീപ്പുഴ.രണ്ടു വരികള്‍ മുതല്‍ എട്ട് വരികള്‍ വരെയാണ് ഓരോ കവിതയുടെയും വലിപ്പം.സമകാലികം ആയിരിക്കുമ്പോള്‍ ത്തന്നെ സാര്‍വകാലികവുമാണ് മഹാഭാരതം പോലെ തന്നെ ഈ കവിതകളും.

മഹാഭാരതത്തിന് മുന്നില്‍ നമ്മള്‍ പെട്ടെന്നു വിനീതരായിപ്പോകുമെന്നു പറയാറുണ്ട്. മഹാഭാരതത്തിന്റെ ഔന്നത്യം അത്രയേറെയാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ക്കും അത്രതന്നെ തലയെടുപ്പുണ്ട്.മഹാഭാരതത്തില്‍ ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട്.എന്നാല്‍ പ്രധാന കഥാപാത്രങ്ങള്‍ മാത്രമാണ് നമുക്ക് ചിരപരിചിതമായിട്ടുള്ളത്.കുരീപ്പുഴ, നമുക്കിവിടെ പരിചിതരും അത്രയൊന്നും പരിചിതരല്ലാത്തവരുമായ കാവ്യപാത്രങ്ങളെ, നമ്മുടെ വായനയില്‍ നമ്മള്‍ പലപ്പോഴും കാണാതെ പോയ വീക്ഷണകോണിലൂടെയാണ് അവതരിപ്പിക്കുന്നത്.ഓരോ കഥാപാത്രത്തെയും കവിതയുടെ ചെപ്പിലൊതുക്കുമ്പോഴും ആ ചെപ്പിനകത്തൊരു കാവ്യസാഗരം ഇരമ്പുന്നുണ്ട്.

കുരീപ്പുഴയുടെ ഈ കുറുങ്കവിതകള്‍ ചെറിയ വരികളില്‍ വലിയ ആശയ ലോകം തുറക്കുന്നവയാണ്.
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണല്ലോ ഭീഷ്മര്‍. കുരുക്ഷേത്ര യുദ്ധത്തില്‍ ആദ്യത്തെ പത്തു ദിവസം കൌരവപ്പടയെ നയിച്ച ഭീഷ്മര്‍ പാണ്ഡവപ്പടയുടെ ശരവര്‍ഷത്തില്‍ മേലാസകലം ശരങ്ങളേറ്റ് ശരശയ്യയില്‍ കിടന്നാണ് മൃത്യു വരിച്ചത്.ഭീഷ്മരെ കവി അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്.

ഭീഷ്മര്‍ 
-----------
ആത്മഹത്യക്ക് മുന്‍പല്‍പ്പം 
ജലം തന്നതാരാകിലും നന്ദി.
അമ്മേ വരുന്നു ഞാന്‍ 

യുദ്ധാവസാനം 
ജയിച്ചവര്‍ക്കൊക്കെയും 
അസ്ത്രക്കിടക്കയോരുക്കുന്ന കാലമേ 
എന്നെക്കുറിച്ചോര്‍ത്തു 
ദു:ഖിക്കുവാന്‍ മണ്ണി-
ലെന്നില്‍ നിന്നാരുമില്ലാത്തതേ ധന്യത.

യുദ്ധത്തില്‍ ജയിച്ചെങ്കിലും ബന്ധുജനങ്ങളെയെല്ലാം കൊന്നു തള്ളിയ മനസ്താപത്തില്‍ നീറിനില്‍ക്കുന്ന പാണ്ഡവര്‍ക്കാണ് കാലം അസ്ത്രക്കിടക്കയൊരുക്കുന്നതായി കവി പറയുന്നത്. നിത്യ ബ്രഹ്മചാരിയായ ഭീഷ്മര്‍ക്ക് എന്നെക്കുറിച്ച് ഓര്‍ത്തു ദുഖിക്കാന്‍ എന്നില്‍ നിന്നാരും ഇല്ലല്ലോ, മക്കളില്ലല്ലോ എന്നാണ് കവി ഭീഷ്മരെ മുന്‍ നിര്‍ത്തിപ്പറയുന്നത്.

കുരുവംശ മഹാരാജാവായ ധൃതരാഷ്ട്രര്‍ ദുര്യോധനന്‍ ഉള്‍പ്പെടെ നൂറു ആണ്‍മക്കളും ദുശ്ശള എന്ന മകളുമുള്ള ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായിരുന്നു.മക്കളുടെ എല്ലാ ചെയ്തികള്‍ക്കും മൂകസാക്ഷിയാകേണ്ടിവന്ന ധൃതരാഷ്ട്രരെ കവി നാലുവരിയില്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.

ധൃതരാഷ്ട്രര്‍ 
----------------------
ഉള്‍ക്കണ്ണ് കുത്തി-
പ്പൊളിക്കുവാന്‍
വേണമൊരസ്ത്രം
അതില്ലാത്തതാണെന്റെ സങ്കടം.

ധൃതരാഷ്ട്ര പത്നി ഗാന്ധാരി. നൂറ്റൊന്നു മക്കളുടെ അമ്മ.ഭര്‍ത്താവ് അന്ധനാകയാല്‍ കണ്ണുകള്‍ മൂടിക്കെട്ടി സ്വയം അന്ധത കൈവരിച്ചവള്‍.കുരുക്ഷേത്ര യുദ്ധഭൂമിയില്‍ സ്വന്തം മക്കളുടെയും ബന്ധുജനങ്ങളുടെയും ജഡങ്ങള്‍ കാണേണ്ടിവന്ന ഗാന്ധാരിയെ തീക്ഷ്ണതയോടെ കുരീപ്പുഴ സൂക്ഷ്മവല്‍ക്കരിച്ചിരിക്കുന്നു.

വിശുദ്ധമൃഗങ്ങളെ വെല്ലുന്ന ഏകലവ്യന്റെ ജന്മം പുതിയകാലത്തും നമ്മല്‍ക്ക് കാണാം.

മഹാഭാരതത്തെ അവലംബിച്ച് നിരവധി കൃതികള്‍ ഇതര ഭാഷകളിലെന്ന പോലെ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. വ്യാസന്‍റെ സസ്യശാലയും മലയാളഭാഷയ്ക്കൊരു മുതല്‍ക്കൂട്ടാണ്.

Tuesday 24 August 2021


മ ഹാഭാരതം - വ്യാസന്‍റെ സസ്യശാല

വായനക്കുറിപ്പുകള്‍ 4

പുത്തലത്ത് ദിനേശന്‍ / സുരേഷ് ശേഖരന്‍ / വി.എസ്. ബിന്ദു / ഒ.ബി.ശ്രീദേവി


കഥാപാത്രങ്ങള് കവിതകളില് എത്തുമ്പോള്‍ / പുത്തലത്ത് ദിനേശന്‍

.................................................
മഹാഭാരതം പോലുള്ള ഇതിഹാസങ്ങളെക്കുറിച്ച് നാമിന്നും ഏറെ മനസ്സിലാക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് പി. ജി. നല്കിയ മറുപടി ഇന്നും ശ്രദ്ധേയമായി നില്ക്കുന്ന ഒന്നാണ്. ഇലിയഡും ഒഡീസിയും യൂറോപ്യന്റെ ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്, അവയ്‌ക്കൊന്നും ഇന്ന് അവിടുത്തെ രാഷ്ട്രീയത്തെ നിയന്ത്രിക്കാനാവില്ല. പക്ഷേ ഇന്ത്യയില് ഇതിഹാസങ്ങള് രാഷ്ട്രീയത്തെ നിയന്ത്രിക്കാന് വേണ്ടി തെറ്റായി വ്യാഖ്യാനിച്ച് ഉപയോഗിക്കുകയാണല്ലൊ. അപ്പോള് നമുക്കെങ്ങനെ അതിനെ പഠിക്കാതെ മാറിനില്ക്കാനാകും എന്നദ്ദേഹം പറയുകയുണ്ടായി.
ജനകീയ കവിതകളുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ 'മഹാഭാരതം വ്യാസന്റെ സസ്യശാല' എന്ന കവിതാ പുസ്തകം കണ്ടപ്പോള് പി. ജിയുടെ വാക്കുകളാണ് ഓര്മ്മ വന്നത്. ഈ പുതിയ ഇടപെടല് എന്തായിരിക്കുമെന്ന കൗതുകത്തേടെ പേജുകള് മറിഞ്ഞുകൊണ്ടേയിരുന്നു. തീര്ച്ചയായും വ്യത്യസ്തമായ വായനാ അനുഭവമായിരുന്നു അത് .മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഏതാനും വരികളില് തന്റേതായ കാഴ്ചയിലൂടെ വിലയിരുത്തുകയാണ് ഇതില്.
മഹാഭാരതത്തെ താനെങ്ങനെ കാണുന്നു എന്ന് കവിയുടെ കാഴ്ചപ്പാട് ആമുഖത്തിലുണ്ട്. മഹാഭാരതം ആത്യന്തികമായി യുദ്ധം തെറ്റാണെന്നും സ്ഥാപിക്കുന്ന പുസ്തകമാണെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ യുദ്ധത്തില് മരിക്കുന്നവര്ക്കും അനാഥമാകുന്ന സ്ത്രീകള്ക്കും കുഞ്ഞുങ്ങള്ക്കും ഈ കൃതി അദ്ദേഹം സമര്പ്പിക്കുന്നു. യുദ്ധങ്ങളും അധികാര മത്സരങ്ങളും സ്ത്രീകള്ക്കും കുട്ടികള്ക്കും എത്രയേറെ ദുരിതങ്ങള് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വര്ത്തമാനകാലത്ത് കവിയുടെ ഈ കാഴ്ചകള് ഏറെ പ്രസക്തമായി തീരും.
പതിനെട്ടു വര്ഷം കൊണ്ട് എഴുതിത്തീര്ത്തതാണത്രെ ഈ കവിതകള്. മഹാഭാരതത്തിലുള്ള എണ്ണൂറോളം കഥാപാത്രങ്ങളെയാണ് കവി ഇതില് വരഞ്ഞുകാട്ടുന്നത്. രണ്ടുവരി മുതല് എട്ടുവരി വരെയുള്ള ചെറുകവിതകളായി. ചിലത് നോക്കൂ.
കുന്തി
................
ഒന്നാമനെക്കൊന്ന
നാലമനാണു നീ
വില്ലാളിവീരനാം പാപി.
എന്നെപ്പോല്
നീയുമെരിഞ്ഞുവല്ലോ
പുത്രസന്താപച്ചൂളയില്
ഇന്ദ്രോപമനുമായ്
പങ്കിട്ട പൂവമ്പ്
സങ്കടത്തിന്റെ തീയമ്പ്.
ഗാന്ധാരി
.......................
അമ്മ
നൂറ്റൊന്നു മക്കള്
പത്‌നി
ഭര്ത്താവു രാജ്യാധികാരി
കണ്ണഴിക്കേണ്ടായിരുന്നെന്നു തോന്നുന്നു
കണ്ണില് നിറച്ചും
ശവങ്ങള്.
ഉത്തര
................
അടിവയറ്റില്
മൃദുസ്പന്ദനം
ജീവന്റെ കണിക.
പരീക്ഷിതമെന്റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതില് വെന്തു
വീഴുന്ന പ്രാണികള് സ്ത്രീകള്.
ദുശ്ശള
..............
അസ്ത്രസന്നാഹം
വെറുക്കുന്നു ഞാന്
എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം.
കൂടപ്പിറപ്പുകള്
ഭര്ത്താവ്
സംഗരഛായയില് പുത്രന്,
മരിച്ച പെണ് പക്ഷി ഞാന്.
ലോകമേ
നീയും നശിക്കും
എന് ജീവനില്
ചോര പുരട്ടിയ
യുദ്ധ ഭ്രമത്തിനാല്
ഘടോല്ക്കചന്
.......................................
കാട്ടില്
ഉപേക്ഷിച്ചു പോയിട്ടും
അച്ചന്റെ
നാട്ടില് ഞാനെത്തിയെന്
ഗോത്രപ്പടയുമായ്
തമ്പുരാന്മാരുടെ
യുദ്ധോത്സവത്തിനെന്
ചങ്കിലെ ചോരയാല് മംഗളം നേരണം.
യാഗഭോഷന്മാര്
ദ്വിജന്മാരെന് സൈനിക-
മായാരണം കണ്ടു ഞെട്ടിത്തെറിക്കണം.
അഭിമന്യു
..........................
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകള്-
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാന്.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാന്
നിസ്സഹായത്വമേ
മര്ത്യന്റെ ജീവിതം.
കര്ണ്ണന്
.....................
ആദിത്യശോഭിതനുജ്ജ്വലനച്ഛന്
ദീപശിഖപോലെയുള്ള പെറ്റമ്മ
നേരറിഞ്ഞപ്പോള് സ്വയം മരിക്കാനായ്
മോഹിച്ചു പോ,യെന് പിറവിക്കു സാക്ഷി
അശ്വനദി നീ വിഴുങ്ങാഞ്ഞെതെന്ത്
അത്യപമാനിതനാണീയനാഥന്.
ഭീഷ്മര്
.................
ആത്മഹത്യക്കു മുന്പല്പ്പം
ജലം തന്നതാരാകിലും നന്ദി,
അമ്മേ വരുന്നു ഞാന്
യുദ്ധാവസാനം
ജയിച്ചവര്ക്കൊക്കെയും
അസ്ത്രക്കിടക്കയൊരുക്കുന്ന കാലമേ
എന്നെക്കുറിച്ചോര്ത്തു
ദുഃഖിക്കുവാന് മണ്ണി-
ലെന്നില് നിന്നാരുമില്ലാത്തതേ ധന്യത.
......
ഈ കവിതകള് മഹാഭാരതത്തിന്റെ പകര്പ്പല്ല എന്നും, പുതിയ കാലത്തു നിന്നുകൊണ്ടുള്ള സൂക്ഷ്മവല്ക്കരണമാണെന്നും കവി പറയുന്നുണ്ട്. ചില കിളിവാതിലുകൾ ആണെന്ന് ഓർമ്മിപ്പിക്കാനും മറക്കുന്നില്ല.ദുരിതം ഏറ്റുവാങ്ങാത്ത ആരുമില്ലാത്ത മഹാഭാരതത്തിലെ ചിലരെക്കുറിച്ചുള്ള കവിതകള് നമ്മെ ചിന്തിപ്പിക്കാതിരിക്കില്ല. വായിക്കാം, നമുക്കും ഇതിനെ വിലയിരുത്താമല്ലൊ.

--------------------------------------------------------------------------------------------------------------

കവി സുരേഷ്ശേഖരന്റെ വായനക്കുറിപ്പ്
--------------------------------------------------------
മേരു പർവത സമാനമായ ഒരു ഗ്രന്ഥത്തെ അനിതരണ സാധാരണമായ ധിഷണാശക്തിയാൽ മലയാളത്തിലേക്ക് പദാനുപദം വിവർത്തനം ചെയ്ത അത്ഭുത പ്രതിഭാശാലിയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. തമ്പുരാൻ്റെ ഭാഷാമഹാഭാരതത്തെ അധികരിച്ച് പ്രിയകവി കുരീപ്പുഴ ശ്രീകുമാര് എഴുതിയ കവിതാ പുസ്തകമാണ് "മഹാഭാരതം - വ്യാസന്റെ സസ്യശാല. അനേകമാണ് ഭാരതത്തിലെ കഥാപാപാത്ര സംഖ്യ. അതിൽ നിന്ന് എണ്ണൂറോളം പേരെ വേർതിരിച്ചെടുത്ത് കവി സസ്യ ശാലയിൽ അവതരിപ്പിക്കുന്നു; അകമ്പനിൽ തുടങ്ങി, ഹോത്ര വാഹനനൻ വരെ അക്ഷരമാലാ ക്രമത്തിൽ...
"മാമരങ്ങൾ വയസ്സായവർക്കും
ശീതളപ്പായ് വിരിക്കുന്ന പോലെ
പൂവുകൾ പ്രായഭേദമില്ലാതെ
തൂമണം സൽക്കരിക്കുന്ന പോലെ
കൊച്ചുമക്കളീ മുത്തച്ഛനായി
വച്ചു മാറുന്നു ധർമ്മ സമ്പത്ത് "
എന്ന് കുരീപ്പുഴ അഷ്ടകനെ നിർവചിക്കുമ്പോൾ എൻ്റെ അഹങ്കാരനാളം ആ ജ്ഞാനനിലാവിൽ അണഞ്ഞില്ലാതെയാവുന്നു.
മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് ഉത്തരയെന്നും കൃഷ്ണന്റെ സഹോദരിയായ സുഭദ്രയിൽ അർജുനനു ജനിച്ച അഭിമന്യു ആണ് ഉത്തരയെ വിവാഹം കഴിച്ചതെന്നും ഉത്തരയിൽ അഭിമന്യുവിനു ജനിച്ച പുത്രനായിരുന്നു മഹാനായ പരീക്ഷിത്തെന്നും ഉത്തര ഗർഭിണിയായിരിക്കെയായിരുന്നു വീരനായ അഭിമന്യുവിൻ്റെ മരണമെന്നുമൊക്കെ നമുക്കറിയാം. എന്നാൽ വിരാടരാജാവായ മത്സ്യരാജാവിന്റെ പുത്രനായ ഉത്തരനെ നമ്മിൽ എത്രയാൾക്കറിയാം?
"ധേനു സഹസ്രങ്ങൾ വീണ്ടെടുക്കാൻ യുദ്ധ -
രീതികൾ നോക്കി പഠിച്ചു ഞാനെങ്കിലും
ഘോര കുരുക്ഷേത്ര യുദ്ധത്തിൽ വീണുപോയ്,
ജീവഹാനിക്കുള്ള മാധ്യമം സംഗരം "
എന്ന് കുരീപ്പുഴ സാർ ഉത്തരൻ്റ മനോഗതത്തിലൂടെ ആ കഥാപത്രത്തെ മനസ്സിലാക്കിത്തരുന്നു. ഓരോ കഥാപാത്രത്തിൻ്റെ ഉള്ളിലേക്കും ആ കവിമനസ്സ് എത്ര ആണ്ടിരിക്കുന്നുവെന്ന് ഇത് സുവ്യക്തമാക്കുന്നുണ്ട്.
തക്ഷകനെ എനിക്കറിയാം. അതു കൊണ്ടു തന്നെ ദുഃഖവും കോപവും സന്നിവേശിപ്പിച്ച ആ ആറുവരി പദ്യം എനിക്ക് നന്നായി ആസ്വദിക്കാനായി.
"ഏതു സമുദ്രത്തിലാകിലും ശത്രു വിൻ
ജീവനിൽ കൊത്തി ഞാൻ
സ്നേഹബലിനൽകിടും "
എന്ന് വായിച്ച് നിർത്തുമ്പോൾ കവിയുടെ രചനാ ചാതുരിക്കു മുമ്പിൽ ഞാൻ നമിച്ചു നിൽക്കുന്നു.
ഇത് മഹാഭാരതകഥ തുടർച്ചയായി പറയുന്ന ഒരു കാവ്യമല്ല. കഥാപാത്രങ്ങളെക്കുറിച്ചെഴുതിയ ചെറു കവിതകളുടെ സമാഹാരമാണ്.
പുസ്തകത്തിൽ നിന്നും.
-------------------------------
ഘടോൽക്കചൻ
---------------------
കാട്ടിൽ
ഉപേക്ഷിച്ചു പോയിട്ടും
അച്ഛൻ്റെ
നാട്ടിൽ ഞാനെത്തിയെൻ ഗോത്രപ്പടയുമായ്
തമ്പുരാന്മാരുടെ
യുദ്ധോത്സവത്തിനെൻ
ചങ്കിലെ ചോരയാൽ മംഗളം നേരണം
യാഗ ഭോഷന്മാർ
ദ്വിജൻമാരെൻ സൈനിക -
മായാരണം കണ്ടു ഞെട്ടിത്തെറിക്കണം.
ഏകലവ്യൻ
----------------
അമ്മവിരൽ ചോദിച്ച
നീചനാണെൻ ഗുരു
തിന്മയുടെ മർത്യാവതാരം.
ഇല്ലെങ്കിലെന്ത് വലം കൈവിരൽ
എനിക്കുള്ള തെൻ
ഹൃദയപക്ഷത്തിന്നിടംവിരൽ.
കൊല്ലാൻ വരട്ടെ
വിശുദ്ധമൃഗങ്ങളെ
വെല്ലുവാനാണെൻ്റെ ജന്മം.
ഒറ്റയിരിപ്പിരുന്നാൽ രണ്ടു നാളിൽ വായിച്ചു തീർക്കാം ഈ സസ്യശാല. എന്നാൽ അത്തരത്തിലൊരു വായനയല്ല ഈ പുസ്തകം ആവശ്യപ്പെടുന്നത്. ഓരോ കവിതയും ആസ്വദിച്ചാസ്വദിച്ച് മെല്ലെ മെല്ലെ മുന്നോട്ട്.
---------------------------------------------------------------------------------------------------------

കവി വി.എസ്. ബിന്ദുവിന്റെ വായനക്കുറിപ്പ്
----------------------------------------------------------
ഏറ്റവും പ്രിയമുള്ളവരേ
മഹാഭാരതത്തില് വിദുരക്കാഴ്ചയിലൂടെ വിദൂരദൃശ്യങ്ങള് കണ്ട രാജാവിന്റെ സ്ഥാനത്തല്ല വായനക്കാര്. അതിന്റെ ഭൂഭാഗ വിസ്തൃതിയാകട്ടെ യുഗങ്ങള്ക്കപ്പുറത്തേക്കും വ്യാപിച്ചു കിടക്കുന്നു.
പതിനെട്ടു വര്ഷം, പതിനെട്ടു അക്ഷൌഹിണിപ്പടയുടെ യുദ്ധബോധത്തിന്റെ സഞ്ചാരമാണ് കവി സ്വയം ഏറ്റെടുത്ത പങ്കാളികളില്ലാത്ത കാവ്യാസംഗരത്തില് സ്വയം മുറിവുകളേറ്റതിന്റെ അടയാളത്തെ നമുക്കു കൈമാറുന്നു. എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല ഈ സസ്യരൂപികളെ.
അ മുതല് ഹ വരെയുള്ള അക്ഷരപ്രയാണത്തില് വെന്തെരിയുന്നതും പൊള്ളലേല്ക്കുന്നതും ചുറ്റും നില്ക്കുന്നവരും അറിയും. മഹാഭാരതമെന്ന സമഗ്ര കാവ്യത്തിന്റെ സംഘര്ഷസാദ്ധ്യതകളെ വിത്താക്കി വളര്ത്തിയെടുത്ത ജൈവപരീക്ഷണ ശാലകൂടിയാണ് ഈ രചന.
അകമ്പനന്, പുത്രദു:ഖത്താല് ഇടിഞ്ഞ പര്വതമായും വറ്റുന്ന പുഴയായും കരിഞ്ഞ ചില്ലയായും മരണത്തിന്റെ മണല്ക്കാടായും പൊള്ളുന്ന ചന്ദ്രരശ്മിയായും ഏറ്റുപറയുന്ന നിമിഷം മുതല് നാം അപൂര്വ സസ്യഗന്ധം ഘ്രാണിച്ചു തുടങ്ങുന്നു.
വിനയപൂര്വം കവി ഈ പുസ്തകത്തിന്റെ ഘടന പറഞ്ഞു തന്നിട്ടുള്ളത് ഇങ്ങനെയാണ്. പരിണാമം, ജിജ്ഞാസ,തുടങ്ങി കഥാകാവ്യങ്ങള്ക്കും കാവ്യബാഹ്യ സാഹിത്യരൂപങ്ങള്ക്കും ഉണ്ടായിരിക്കേണ്ട ബാധ്യതായൊന്നുമില്ലാത്തതിനാല് ഓരോ കവിതയും ഒരര്ത്ഥത്തില് സ്വതന്ത്രമാണ്.അതുകൊണ്ടുതന്നെ രചനാനന്തരം അക്ഷരമാലാക്രമത്തിലാണ് കവിതകള് യോജിപ്പിച്ചിട്ടുള്ളത്.മുന്പേ പോയ കവികള് സ്വീകരിച്ചിട്ടുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യസാധ്യതകള് ഈ കവിതകളിലും വിനയപൂര്വം സ്വീകരിച്ചിട്ടുണ്ട്.
ശരിയാണ്. നമ്മളിങ്ങനെ വായിച്ചു പോകുമ്പോഴേക്കും ഇത് ഓരോ കഥാപാത്രവും നമ്മെ നയിക്കുന്നത് പുതിയ ഒരു സ്വതന്ത്ര ലോകത്തെക്കാണ്. അവയുടെ വേരുകള് മണ്ണിനു കീഴെ പടര്ന്നിരിക്കുന്നതും അവ എത്ര ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നതും അതിന്റെ ചെടിത്തലപ്പു കൊണ്ട് നമുക്ക് ഒറ്റക്കാഴ്ചയില് നിര്ണ്ണയിക്കാനാവില്ല. അതുതന്നെയാണ് ഈ ഗ്രന്ഥം പ്രധാനമായും മുന്നോട്ട് വയ്ക്കുന്ന ഒരു സാംസ്കാരിക വിചാരം എന്ന് ഞാന് കരുതുന്നു.
മൊത്തത്തില് എന്താണ് ഈ പുസ്തകത്തിന്റെ സാരാംശം എന്ന് ചോദിച്ചാല് ദേവലന് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം പറയുന്നതു ശ്രദ്ധിയ്ക്കുക.
"കവി കഥാപാത്രമായൊരീ പുസ്തകം
ലളിതമോഹനം ജീവിതദര്പ്പണം
കൊല,കവര്ച്ച,രണം,ബലാല്ഭോഗവും
സകലതിന്മയും നന്മയും ഭക്തിയും
കരുണ,ത്യാഗം,സുരാഷ്ട്രോപദേശവും
പ്രണയവും പ്രാണിരക്ഷയും സ്വപ്നവും
കവികളായി പിറക്കുന്നവര്ക്കൊക്കെ
ഇതു മഹാത്ഭുതപാഠം പദോത്സവം"
എന്നു പറയുമ്പോള് തന്നെ നമുക്കറിയാം ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തില് എന്താണ്, മഹാഭാരതത്തെ എങ്ങനെ സംഗ്രഹിച്ചിരിക്കുന്നു എന്നുള്ളത്.
ഒരു പക്ഷേ ഇനിയേതെങ്കിലും കഥാപാത്രം ഇതിനകത്ത് പറയാനായിയുണ്ടോ എന്നെനിക്കറിയില്ല.എങ്കിലും മൊത്തത്തില് നമ്മള് എല്ലാ തലങ്ങളിലുമുള്ള, ഏറ്റവും ചെറിയ ആള്, വലിയ ആള് എന്നുള്ളതല്ല,മുഴുവന് കഥാപാത്രങ്ങളെയും സ്പര്ശിച്ചു പോകുന്ന തരത്തിലാണ് ഈ രചനാ രീതി.
എനിക്കു പറഞ്ഞവസാനിപ്പിക്കാനിഷ്ടം ഒരു സ്ത്രീയില്ത്തന്നെയാണ് . അതുകൊണ്ടു പുസ്തകത്തിന്റെ മാഹാത്മ്യം എന്നതിനേക്കാള് പാഞ്ചാലിയെന്താണ് പറഞ്ഞിരിക്കുന്നത് എന്നു കൂടി പറഞ്ഞവസാനിപ്പിക്കാം.
"കണ്ണനോടല്ല..
കിരീടിയോടല്ല
പൊണ്ണനോടല്ല
സുയോധനനോടല്ല
കര്ണനോടാ ണെന്റെ കൌതുകം
അഗ്രജന്
എങ്ങനിരിക്കുമവന്റെ ക്രീഡാലയം?
എന്റെ മനസ്സേ
പരസ്യമായ് വിറ്റൊരു
പെണ്ചാരക്കാണു ഞാന്
നഷ്ടമെന് ജീവിതം."
ഇരുപത്തൊന്നാം നൂറ്റാണ്ടിലുണ്ടായ മഹാഭാരതമായി ഇതിനെ കണക്കാക്കേണ്ടതുണ്ട്.
--------------------------------------------------------------------------------------------------------

പ്രവാസി കവി ഒ.ബി.ശ്രീദേവിയുടെ വായനക്കുറിപ്പ്
--------------------------------------------------------------------
പ്രിയരേ നിങ്ങളോട്,
ഇതിഹാസഗ്രന്ഥത്തിനെ കുറിച്ചല്ലേ .കടുകട്ടിയാകും ഭാഷ.സാധാരണ വായനക്കാർക്ക് അപ്രാപ്യമാകും എന്ന തോന്നലോടെ വളരെ മൃദുതരവും വിരലുകൾ തെന്നിപ്പോകുന്നതുമായ കെട്ടിലും മട്ടിലുമുള്ള ഈ പുസ്തകം നെഞ്ചോടടുക്കി കുറേദിവസങ്ങൾ കടന്നു പോയി. പിന്നീട് ആകാംക്ഷ യോടെ പേജുകൾ മറിച്ചു മറിച്ചു വായിക്കാൻ നിമിഷങ്ങളുടെ ഇടവേളകൾ മാത്രം.
ധൃതരാഷ്ട്രർ
*********"********
"ഉൾക്കണ്ണു കുത്തി -
പ്പൊളിക്കുവാൻ
വേണമൊരസ്ത്രം
അതില്ലാത്തതാണെന്റെ
സങ്കടം"....
പാഞ്ചാലി
***********
"കണ്ണനോടല്ല
കിരീടിയോടല്ല
പൊണ്ണനോടല്ല
സുയോധനനോടല്ല
കർണ്ണനോടാണെന്റെ
കൗതുകം"...
മാദ്രി
******
"പുരുഷന്റെ
അന്ത്യരതിക്കിരയായവൾ
മുലകളിൽ
ചിതറിത്തെറിച്ച ശിരസ്സിനും
വിഫലരേതസ്സിനും സാക്ഷി"...
ശിനി
******
*ദേവസുന്ദരിയാമിവൾ
തൊട്ടാൽ
പൂക്കുന്നതുണ്ടേ നാലുപാടും
കാഞ്ചനക്കൊന്ന".....
ശ്വേതൻ
**********
"കണ്ണിമപൂട്ടാതെ
പോരാടി ഞാൻ
മനക്കണ്ണിൽ തെളിഞ്ഞില്ല
ശാന്തി പതാകകൾ"
പലിതൻ
***********
"ലോമശപ്പൂച്ചേ
ലോകേശപ്പൂച്ചേ
ഞാനേ പലിതനെലി"....
ഇങ്ങനെ സരസവും പെട്ടെന്ന് ഹൃദിസ്ഥമാക്കാവുന്നതുമായ കവിതകളടങ്ങിയ പേരുകളുടെ വിവരണങ്ങൾ.
നമുക്കറിയാത്ത എത്രയോ കഥാപാത്രങ്ങൾ. ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഈ പുസ്തകം മലയാളികളെവിടൊക്കെയുണ്ടോ അവർക്കായി ഞാൻ ഉറപ്പുതരുന്നു. കോവിഡ് പഞ്ഞക്കാലത്തെ ഓർമക്കായി നിങ്ങൾക്കു സൂക്ഷിക്കാനൊരമൂല്യ നിധി.
മലയാള ഭാഷയെ സ്നേഹിക്കുന്ന നാമോരുത്തരുടേയും വീടുകളിൽ ഈ പുസ്തകം പുരാണേതിഹാസങ്ങൾ നാം എങ്ങനെ സൂക്ഷിക്കുന്നുവോ അത്തരത്തിൽ വാങ്ങി സൂക്ഷിക്കേണ്ടതാണ്.ഇടക്കിടക്കുള്ള വായനക്കായി.
നിങ്ങളുടെ
ഒ.ബി.ശ്രീദേവി