Saturday 30 October 2021

മഹാഭാരതം വായനാനുഭവം ബാലഗോപാലന്‍ കാഞ്ഞങ്ങാട്

 പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മാഷ്ടെ മഹാഭാരതം - വ്യാസൻ്റെ സസ്യശാല " മുൻനിർത്തി ഒരു സ്നേഹവായന

യുദ്ധത്തിൽ മരിക്കുന്നവർക്കും അനാഥരാകുന്ന സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സമർപ്പണം ചെയ്ത പുസ്തകം;ആദ്യ പേജിൽ തന്നെ കവി തൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു" ഞാൻ അടിച്ചമർത്തപ്പെട്ടവരുടേയും പാർശ്വവത്കരിക്കപ്പെടുന്നവരുടേയും കൂടെയാണ്.സാഹിത്യം സാമൂഹിക പ്രതിബദ്ധമാകണം. ചില്ലുമേടയിലിരിക്കുന്നവൻ്റെ പാൽ ചിരിയിലെ സൗന്ദര്യ ചിന്തയല്ല; മറിച്ച് കണ്ണീർ വീണ് കരുവാളിച്ച് ഉടൽ കറുത്തവൻ്റെ കൺതടങ്ങളിലെ കല്ലിച്ച ചോരയാണ് തൻ്റെ സർഗ്ഗധാരയുടെ അടിസ്ഥാന ശിലയെന്ന് പ്രഖ്യാപിക്കുന്ന കവിയുടെ രചനകൾ ; ഈ ആശയധാരയുമായി മുന്നോട്ടു പോകുന്ന ഏതൊരാളുടേയും ചിന്തകളെ തീപിടിപ്പിക്കുന്ന അരണി കടച്ചിൽ തന്നെയാണ് '
മഹാഭാരതം - പൗരാണിക ഭാരതം ലോകസാഹിത്യത്തിനു സമ്മാനിച്ച മഹത്തായ കാവ്യപുസ്തകം. വിശ്വ മഹാകവി വേദവ്യാസൻ ഭാവന കൊണ്ട് വരാനിരിക്കുന്ന യുഗങ്ങളിലേക്ക് കൂടി ആശയദർശനം നടത്തിയ കൃതി. യുദ്ധം തെറ്റാണെന്നും; ആത്യന്തികമായി യുദ്ധം ബാക്കി വയ്ക്കുന്നത് മാനസികവും, സാമൂഹികവുമായ കഠിന നിസ്സംഗ ശൂന്യതയാണെന്ന് അടിവരയിട്ട് പറയുന്ന ഋഷി കവി ആർക്കും പിടികൊടുക്കാത്ത മനുഷ്യൻ്റെ മനസ്സ് എങ്ങനെയാണെന്ന് നൂറുകണക്കിന് കഥാപാത്രസന്നിവേശത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. രാമായണവും മഹാഭാരതവും വായിച്ചൊരു സാധാരണക്കാരനായൊരു തമിഴൻ പറഞ്ഞ കഥ ( ഏറ്റവും സൂഷ്മമായി) കാഞ്ഞങ്ങാട്ട് നാട്ടിൽ പൂർവ്വികർ പറഞ്ഞു കേട്ടിട്ടുണ്ട്
"ഒരവൻ പെണ്ണാലെ സത്തുപോയ്
മറ്റവൻ മണ്ണാലെ സത്തു പോയ് " ----
പെണ്ണും മണ്ണുമാണ് ലോകത്തിലവിടെയും യുദ്ധത്തിൻ്റെ വിത്തു വിതയ്ക്കുന്നത്. യുദ്ധം ആരംഭിക്കുന്നത് മനുഷ്യൻ്റെ മനസ്സിലാണെന്ന കവിവാക്യം ഈ യാഥാർത്ഥ്യ നിരീക്ഷണത്തിൽ നിന്നും പുറപ്പെട്ടതാവാം.
ചെറുതും വലുതുമായ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ശബ്ദമാകുന്നുണ്ട് വ്യാസമാഹാഭാരതം എന്ന കൃതി.അകമ്പനൻ തൊട്ട് ഹോത്രവാഹനൻ വരെയുള്ളവർ.കവി അഗ്നിയെ തൊട്ടത് നോക്കുക
" തോറ്റു ഞാൻ
കിളിക്കുഞ്ഞുങ്ങളേ പ്രാണ -
പാത്രവുമായ്
പറന്നു പൊയ്ക്കൊള്ളണേ"...
തൻ്റെ തീച്ചൂട് തനിക്കു പോലും കെടുത്താനാവില്ലെന്ന് നിസ്സഹായനായൊരാളുടെ വിലാപം.
വില്ലു നീ താഴെ വയ്ക്കുക എന്നു പറയുന്ന അത്രി; യുദ്ധ ഹേതു വിവരിക്കുന്ന അന്ധകൻ;നിസ്സഹായതയിൽ വിയർക്കുന്ന അഭിമന്യു ;പുത്രവിലാപം ചെയ്യുന്ന അർജ്ജുനൻ;പൊരുതി മരിക്കാൻ; പകരം വീട്ടാൻ അവിഹിത സന്തതിമാരേ വരൂ എന്ന് ആഹ്വാനം ചെയ്യുന്ന അലായുധൻ;മാഹാ വ്യാധി ബാധിച്ചു വീണിട്ടും താൻ തന്നെയാണ് ശരിയെന്ന് പറയുന്ന അശ്വത്ഥാമാവ്; പകയുടെ നേർ ചിത്രമായ അംബ;ഭോഗാസക്തനായ ഇന്ദ്രൻ; സിംഹ ജാഗ്രതയുളളിൽ ഗർജ്ജിക്കുമ്പോൾ പ്രാണരക്ഷ ചെയ്യുക മാത്രമാണ് താൻ ചെയ്തതെന്ന് പറയുന്ന കംസൻ: പെറ്റമ്മ വലിച്ചെറിഞ്ഞ കർണ്ണൻ;പടപൊരുതലാെണൻ്റെ കർമ്മമെന്ന് പറയുന്ന കിർമ്മീരൻ;മരണത്തിനോടു പോലും അനുഭൂതി പകരാൻ പറയുന്ന കീചകൻ സങ്കടത്തിൻ്റെ തീയമ്പ് കടയുന്ന കുന്തി ; ഈശ്വരനല്ല വെറും മർത്ത്യനാണ് താനെന്ന ചെറുതാകലിലേക്ക് ചെറുതാകുന്ന കൃഷ്ണൻ ...... ഇങ്ങനെ എത്രയെത്ര കഥാപാത്രങ്ങളാണ് തങ്ങളെ കവിതയുടെ ചുവന്ന ചുവരിലേക്ക് അലേഖനം ചെയ്യുന്നത് ഈ കവിയിലൂടെ !
ഒടുവിൽ
"തപസ്സിലാഗ്രഹങ്ങൾ പോൽ ഹിമത്തിലഗ് നിയുണ്ടെടോ
തകർന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും
തിരിച്ചു നീ പിടിക്കണം, പടക്കളത്തിലെത്തണം
പരുക്കനായ പൗരുഷം തകർത്തെറിഞ്ഞു നിൽക്കണം
വില്ലെടുക്കബലയല്ല പെണ്ണു നീയറിയണം
കല്ലുപോൽ പ്രബലയായുറച്ചുതന്നെ നിൽക്കണം"..... എന്ന് ഹോത്രവാഹനനിലൂടെ സ്ത്രീയേ ശക്തിയിലേക്കു കുതിക്ക;നീയ ബലയല്ല; മഹാശക്തിയാണെന്ന് പാർശ്വവൽക്കരിക്കപ്പെട്ടു പോയ സ്ത്രീ ജന്മങ്ങളെ പ്രാണനിൽ ചേർത്തു പിടിക്കുകയും ചെയ്യുന്നുണ്ട് കവി. നന്നായി ഉൾക്കൊണ്ട് വായിക്കപ്പെട്ടാൽ ക്ലാസിക്കുകളെല്ലാം തന്നെ മനുഷ്യനന്മയെയാണ് ഉദ്ഘോഷിച്ചത്; എന്ന് കാണാനാവും.ഇവയുടെ വായന ജീവിതത്തേയും സമൂഹത്തേയും ശുദ്ധീകരിക്കുമെന്നുള്ളതും നിസ്സംശയമാണ്.
വ്യാസരചിതമായൊരു കാവ്യസൃഷ്ടിയെ തീർത്തും വ്യത്യസ്തവും വ്യതിരിക്തവുമായ രീതിയിൽ സമീപിച്ച പ്രിയ കവീ
അഭിനന്ദനങ്ങൾ
.... അഭിവാദ്യങ്ങൾ.

Wednesday 27 October 2021

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം


ഓണ്‍ ലൈന്‍ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്ന വാര്ത്തകള്‍ കൊണ്ട് അനുദിനം അപമാനിതമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം. ഓണ്‍ലൈനില്‍ സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചു രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ വിവാഹമായി ഇത് രേഖപ്പെടുത്തപ്പെട്ടു.

സൈബര്‍ കേസുകളെല്ലാം തന്നെ ആ മാധ്യമം ദുരുപയോഗപ്പെടുത്തുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്.ഓണ്‍ ലൈനിലൂടെ പുഷ്പിക്കുന്ന പ്രണയങ്ങള്‍ വളരെയധികം ഉണ്ടെങ്കിലും സ്ത്രീ ചൂഷണങ്ങളും അതുവഴി കൊലപാതകങ്ങളും ആത്മഹത്യകളും അടക്കം നിരവധി അനഭിലഷണീയമായ സംഭവങ്ങളും ഉണ്ടാകുന്നുണ്ടല്ലോ.

കൊല്ലം ജില്ലാ രജിസ്ട്രാര്‍ സി.ജെ ജോണ്‍സണ്‍ ഓണ്‍ലൈനിലൂടെ വിവാഹം നിരീക്ഷിക്കുകയും പുനലൂര്‍ സബ് രജിസ്ട്രാര്‍ ടി.എം. ഫിറോസ് വിവാഹം രജിസ്ട്രറാക്കുകയും ചെയ്തു. യുക്രൈനില്‍ ജോലി ചെയ്യുന്ന വരനും തിരുവനന്തപുരം കഴക്കൂട്ടം  സ്വദേശിനിയായ വധുവുമാണ്   ശാസ്ത്രം നമുക്ക് തന്ന ഏറ്റവും പുതിയ മാര്‍ഗ്ഗത്തിലൂടെ വിവാഹിതരായി ചരിത്രത്തില്‍ കയ്യൊപ്പിട്ടത്. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയാണ് വരന്‍.

ധന്യാ മാര്‍ട്ടിനും ജീവന്‍ കുമാറും വധൂവരന്‍മാര്‍. മാനവിക ബോധത്തിന്‍റെ സമനിലത്തില്‍ നിന്നു ശ്രദ്ധിച്ചാല്‍ മാതാതീത മനുഷ്യവിവാഹത്തിന്‍റെ ചാരുത കൂടി ഈ സാക്ഷാത്ക്കാരത്തിനുണ്ട്. ശിവഗിരികിരണങ്ങളില്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ നാരായണഗുരുവിന്‍റെ പൂര്‍ണ്ണകായപ്രതിമയോ ചിത്രമോ പൂമുഖത്ത് വച്ചല്ല അതു തെളിയിക്കേണ്ടത്. ജീവിതത്തില്‍ അതു പാലിച്ചുകൊണ്ടാണ്. ഈ യുവമിഥുനങ്ങള്‍ക്ക് അതു കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ബ്യൂറോക്രസിക്ക് ഒരു തകരാറുണ്ട്. അവര്‍ മനുഷ്യസ്നേഹത്തിന്‍റെ  യുക്തിഭംഗി അനുസരിച്ചു ഒന്നും ചെയ്യില്ല. അവിടെ ചുവപ്പുനാട അഴിയണമെങ്കില്‍ ഒന്നുകില്‍ റൂളുപുസ്തകത്തില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ധീരന്‍മാരാരെങ്കിലും മുന്‍പ് ചെയ്ത ഫയല്‍ കാണണം. ഇവിടെയും അതുണ്ടായി. ഓണ്‍ ലൈന്‍ കല്ല്യാണത്തിന്‍റെ ബാക്ക് ഫയലില്ലല്ലോ. വധൂവരന്‍മാര്‍ കോടതിയില്‍ പോയി. കോവിഡ് ബാധിച്ചതിനാല്‍ സബ് രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ച സമയത്ത് വരനു യുക്രൈനില്‍ നിന്നും എത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് കോടതിയിലെത്തിയത്.

കോടതിയെന്തായാലും മനുഷ്യത്വത്തിന്‍റെ ഭാഗത്തുനിന്നുതന്നെ ഉത്തരവിട്ടു.സര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐ.ടി വകുപ്പിന്റെയും അഭിപ്രായം തേടിയ കോടതി പ്രണയികള്‍ക്ക് അനുകൂലമായി അഭിനന്ദനാര്‍ഹമായ രീതിയില്‍ വിധി പ്രഖ്യാപിച്ചു. അങ്ങനെ 
ഓണ്‍ലൈന്‍ വിവാഹം യാഥാര്‍ഥ്യമായി. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസ് ഗൂഗിള്‍ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു.വരനു പകരം പിതാവ് ദേവരാജന്‍ രജിസ്റ്ററില്‍ ഒപ്പുവച്ചു.മകന്‍റെ മാതാതീത വിവാഹത്തിനു ഒപ്പുവച്ച പിതാവ് പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ജില്ല രജിസ്ട്രാറും ഗൂഗിള്‍ മീറ്റില്‍ പങ്കെടുത്തു.

ഇനിയും ഇത്തരം ഓണ്‍ലൈന്‍ വിവാഹ അനുമതി തേടിയുള്ള ഹര്‍ജികള്‍ കോടതിമുന്‍പാകെ ഉണ്ടത്രേ.  ഇപ്പോഴുള്ള ഉത്തരവ് മാതൃകയാക്കിക്കൊണ്ട് വിവാഹങ്ങള്‍ നടത്താവുന്നതേയുള്ളൂ.കോവിഡ് ഇല്ലാത്തതിനാല്‍ അത് നടത്താന്‍ വിസമ്മതിക്കുമോ എന്നുള്ളത് ഒരു ചുവപ്പുനാടപ്രശ്നമാണ്.

സാധാരണ സ്പെഷ്യല്‍ മാരേജ് ആക്റ്റ് അനുസരിച്ചു വിവാഹം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ മാരേജ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന കീഴ്വഴക്കം ആപ്പീസ് മുറയല്ല. ഇതാകട്ടെ മിനിട്ടുകള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റും നല്കി

 അങ്ങനെ  നീതിന്യായവ്യവസ്ഥയും      വധൂവരന്‍മാരും രക്ഷകര്‍ത്താക്കളും ഉദ്യോഗസ്ഥരും എല്ലാവരും പ്രബുദ്ധകേരളത്തിന്‍റെ അഭിനന്ദനത്തിന് പാത്രമായി.

Tuesday 12 October 2021

ഇന്‍റര്‍നെറ്റിലെ നീല വിഷവലകള്‍


എണ്‍പതുകളുടെ തുടക്കത്തിലാണ്.  കൊല്ലത്തെ ഒരു യുവാവ് പലചരക്ക് കടയില്‍ നിന്നും കാല്‍കിലോ മുളകു വാങ്ങി വീട്ടില്‍ കൊണ്ടുപോയി. മുളക് എടുത്ത ശേഷം അമ്മ അടുക്കളയിലുപേക്ഷിച്ച കവര്‍ അയാളെടുത്ത് കൌതുകത്തിനു വായിക്കുന്നു. അന്നൊക്കെ കൂടുകളുണ്ടാക്കുന്നത് അച്ചടിച്ച പഴയകടലാസുകള്‍ പശ വച്ച് ഒട്ടിച്ചായിരുന്നു.പല പാവപ്പെട്ട കുടുംബങ്ങള്‍ക്കും കവര്‍ ഉണ്ടാക്കിവില്‍ക്കുന്നത് ഒരു ജീവനോപാധി ആയിരുന്നു.

വായിച്ചു നോക്കിയപ്പോള്‍ അച്ചടിച്ച ഒരു തെറിക്കടലാസാണ് കൂടുണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങള്‍ മുഖം പൊത്തുന്ന തുറന്ന ലൈംഗിക രംഗങ്ങള്‍ അച്ചടിച്ചിരിക്കുന്നു . വീട്ടില്‍ പ്രായപൂര്‍ത്തിയായ സഹോദരിയുണ്ട്. ആ കുട്ടിയുടെ കണ്ണില്‍ ഈ കടലാസ്സ് പെട്ടിരുന്നെങ്കിലോ? യുവാവ് വേദനയോടെ മറ്റു കൂട്ടുകാരോട് വിവരം പറഞ്ഞു. 

അവര്‍ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചു.ഭരണാധികാരികളുടെ ശ്രദ്ധയില്‍ അശ്ലീലപ്രസിദ്ധീകരണങ്ങളുടെ കാര്യമെത്തിക്കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം.  പന്ത്രണ്ടു ചെറുപ്പക്കാര്‍. കാവനാട്ടു വച്ച് ലൈംഗിക പ്രസിദ്ധീകരണങ്ങള്‍ 
കത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ കൊള്ളിയുരച്ചത് ഞാനായിരുന്നു.

സൈക്കിളില്‍ മൈക്ക് വച്ചുകെട്ടി അവര്‍ നടന്നു. വഴിയോരക്കടകളില്‍ നിന്നും ആഭാസപ്രസിദ്ധീകരണങ്ങള്‍ പിടിച്ചെടുത്തു. നടുറോഡിലിട്ടു കത്തിച്ചു. ജനങ്ങളുടെ വലിയ സഹകരണം അവര്‍ക്ക് ലഭിച്ചു.കൊല്ലം കോടതിയിലും കഴക്കൂട്ടം പോലീസ് സ്റ്റേഷനിലും അവര്‍ക്ക് വിശദീകരണം നല്‍കേണ്ടിവന്നു.

തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങള്‍ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലിട്ട് ആഭാസപ്രസിദ്ധീകരണങ്ങള്‍ കത്തിച്ചു.കൊച്ചുസീത,സ്റ്റണ്ട്, അതിരസം, രസവന്തി തുടങ്ങിയ സചിത്ര രതികേളീ  പ്രസിദ്ധീകരണങ്ങള്‍. 

കുറച്ചു കോപ്പികള്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ ഏല്‍പ്പിച്ചിട്ട് ഈ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വായിച്ചവരെയും കത്തിച്ചവരെയുമല്ല, പ്രസാധകരെയാണ് ജയിലിലടച്ചത്.

മലയാളത്തിലെ പൈങ്കിളിസാഹിത്യമെല്ലാം ചാനല്‍ ചില്ലകളില്‍ ചേക്കേറിയതുപോലെ ഈ രതിപ്രതലങ്ങളെല്ലാം ഇപ്പോള്‍ ഇന്‍റര്‍ നെറ്റിലുണ്ട്. പേരുകള്‍ വേറെയാണെന്ന് മാത്രം.മലയാളത്തിലെ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നെങ്കില്‍  ദൃശ്യ ലൈംഗികതയ്ക്ക് ലോകമാണ് തീയേറ്റര്‍.

മൊബൈല്‍ ഫോണില്‍ നെറ്റ് ലഭ്യമാകുമെന്നായതോടെ ആര്‍ക്കും ഈ പോര്‍ണോടാക്കീസിലെത്താം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് നെറ്റ് സൌകര്യമുള്ള ഫോണുകള്‍ ആവശ്യമായതിനാല്‍ അവര്‍ക്കും ഇത് പ്രാപ്യമാണ്. അത്യന്തം അപകടകരമായ ഒരു സ്ഥിതി വിശേഷമാണിത്. ചില രാജ്യങ്ങളില്‍ നെറ്റിലൂടെ നീലച്ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിരോധനം ഫലപ്രദമായിട്ടില്ല. 

ലൈംഗിക കുറ്റകൃത്യങ്ങള്‍ അധികമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളില്‍ ഇതൊക്കെ സുലഭമാണെന്ന് മാത്രമല്ല, പ്രസിദ്ധരായ ലൈംഗികചലചിത്ര താരങ്ങള്‍ പോലുമുണ്ട്. കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവരിലെ കുറ്റവാസന കൊണ്ടല്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവരിലുണ്ടാകുന്ന ശാരീരിക വ്യതിയാനം കൊണ്ടാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമാണ് ഏക പരിഹാരമാര്‍ഗ്ഗം. 

പുരുഷന്‍റെ ലൈംഗികാതിക്രമങ്ങളെ ഭയന്ന് അടിമുടി മറച്ചുനടക്കുന്നവരുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അല്‍പവസ്ത്രധാരികളുടെ നാടുകളില്‍ 
ലൈംഗികാതിക്രമങ്ങള്‍ കുറഞ്ഞിരിക്കുന്നത് ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ്. നമുക്കും അതാവശ്യമാണ്.

ആയിരക്കണക്കിനു പോണ്‍ സൈറ്റുകളാണ് നെറ്റിലുള്ളത്.  ആഗ്രഹങ്ങളുള്ള മനുഷ്യനില്‍ നിന്നും ഇവയെ അകറ്റി നിര്‍ത്താന്‍ കുട്ടിക്കാലത്ത് നല്‍കുന്ന ശാസ്ത്രീയ വിദ്യാഭ്യാസത്തിനു മാത്രമേ  കഴിയൂ.

എല്ലാ വിധ ലൈംഗികക്രിയകള്‍ക്കും ഇടമുള്ള പുരാണങ്ങളെ പൂജിക്കുന്ന മതങ്ങള്‍ക്ക് നെറ്റിലെ രതിക്രിയാസ്വാദനത്തില്‍ ഇടപെടാനെ കഴിയില്ല. മതസ്ഥാപനങ്ങളിലുള്ള പല ആചാര്യന്മാരും ലൈംഗികാതിക്രമങ്ങളില്‍ പ്രതികളുമാണല്ലോ.

മറ്റു ചില ലൈംഗികപ്രശ്നങ്ങളും  സമൂഹത്തിലുണ്ട്. അത് വാര്‍ദ്ധക്യത്തില്‍ എത്തിയവരുടെയും വൈധവ്യം അനുഭവിക്കുന്നവരുടെയും മൂന്നാം ലിംഗക്കാരുടെയും മറ്റും പ്രശ്നങ്ങളാണ്.. ഇന്ത്യക്കു പുറത്തുള്ള ലോകം ശാസ്ത്രീയമായിത്തന്നെ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നൊബേല്‍ സമ്മാന ജേതാവായ യസുനാരി കവാബത്തയുടെ ഉറങ്ങുന്ന സുന്ദരിമാരുടെ വീടെന്ന നോവല്‍ വൃദ്ധലൈംഗികത ചര്‍ച്ച ചെയ്യുന്നതാണ്.

ഇന്‍റര്‍നെറ്റിലെ നീലവിഷവലകള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് പലപ്പോഴും പ്രേരണയാകുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പ്രലോഭനങ്ങളില്‍  നിന്ന് മോചിതരാകാനും ചിലപ്പോഴിത് കാരണമാകുമെന്ന് നെറ്റില്‍ തന്നെയുള്ള ചര്‍ച്ചകള്‍ പറയുന്നുണ്ട്. പോണ്‍അടിമകളുടെ തലച്ചോറില്‍ ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചും സമഗ്രമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്തായാലും കുട്ടികളിലേക്ക് ഈ സൌകര്യം എത്തിക്കുന്നത് വളരെയധികം അപകടകരമായ കാര്യമാണ്. പഠനത്തില്‍ അവര്‍ പിന്നോട്ടു പോകുമെന്ന് മാത്രമല്ല പലതരം മാനസികപ്രശ്നങ്ങളിലും അവരെത്തുമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്  ഈ പ്രലോഭനത്തില്‍ നിന്നും കൌമാരമനസ്സുകളെ രക്ഷിക്കാനുള്ള പാഠ്യപദ്ധതിയെ കുറിച്ച് ആലോചിക്കാന്‍ സമയമായി

Saturday 9 October 2021

കലപ്പ ഡോട്ട് കോം

 


ഏതു സൈറ്റിൽ ക്ലിക്കിയേറി
തിരഞ്ഞിട്ടും തിരിഞ്ഞില്ല
കാലിലെന്നോ കുരുങ്ങിയ
പ്രാകൃത ശിൽപം
അന്ധകാരമരക്കാലും
ലോഹലിംഗപ്രകാശവും
സംഗമിച്ചു ചമച്ച
പൗരാണിക ശിൽപം
മനസ്സില്ലാമനസ്സെന്ന
മനസ്സുണ്ടാമനസ്സിൽ ഞാൻ
മനസ്സാക്ഷികുത്തുവിത്തായ്
വിതച്ചേറുമ്പോൾ
ഇരുട്ടിന്റെ ചുണ്ടിൽ വച്ച
ചുരുട്ടുപോൽ വഴികാട്ടി
വരമ്പില്ലാ വരമ്പിൻമേൽ
അമ്പിളി നിന്നു
ഇടംപക്കത്തൊരു
ബീഡിപ്പൊരിപോലെ
ചെറുതാരം
വലമ്പക്കത്തൽപമേഘം
അടിവസ്ത്രം പോൽ.
ചരിത്രം കണ്ണടച്ചപ്പോൾ
പവിത്രസാക്ഷികൾ വാനിൽ
കലപ്പയെ കണ്ടുവെന്നു
മൊഴി ചിന്തുന്നു.
ഇവന്റെ പിന്നാലെയല്ലോ
മനുഷ്യന്റെ കാട്ടുപക്ഷി
വിശപ്പിന്റെ ചിറകേറി
താഴ്വര താണ്ടി
ഇവന്റെ മുന്നാലെയല്ലോ
തുകിലില്ലാത്തടരായി
തെറിക്കും ആസക്തിയായി
മണ്ണുടൽ വീണു.
നദിക്കൊപ്പം ഗോത്രതാളം
നരിക്കൊപ്പം വേട്ടനൃത്തം
വയൽച്ചാലിൽ ചോളമുത്തിൻ
സുഗന്ധമുത്തം.
ഉയിർന്നേറ്റ നാമ്പുപോലെ
പ്രഭാതം ദിക്കുകൾ തോറും
കടമ്പിന്റെ കൊമ്പിലേറി
കരടിക്കൂട്ടം
കലപ്പക്കു കാലമല്ലോ
കളിക്കൂട്ട് കിളിക്കൂട്ടം
കരീയെണ്ണപോലെ വീണ
ജീവിതപ്പാടം.
ഇടിവെട്ടിക്കത്തീടുന്നൂ
തിരശ്ശീല സൈറ്റിലിപ്പോൾ
കറുമ്പന്റെ ശവം പോലെ
വിശപ്പിൻ ശിൽപം