Tuesday 12 April 2022

മിശ്രവിവാഹവും സംവരണവും


ഇന്ത്യ കണ്ട ഏറ്റവും നീചമായ മനുഷ്യവിരുദ്ധ സമ്പ്രദായമാണ് ജാതിവ്യവസ്ഥ. നടപ്പാക്കുന്നതില്‍ വലിയ വിജയം കണ്ട ക്രൂരവ്യവസ്ഥ. ആ വ്യവസ്ഥ മനുഷ്യരെ ഭിന്നിപ്പിച്ചു. അടിമകളും ഉടമകളുമാക്കി. മനുഷ്യനെപ്പോലും ക്രയവിക്രയം ചെയ്യാവുന്ന ജീവിവര്‍ഗ്ഗമാക്കിമാറ്റി. അക്ഷരവും വിദ്യാഭ്യാസവും നിഷേധിച്ചു.വസ്ത്രവും ജീവിതവും നിഷേധിച്ചു. ഭാഷയിലും ആഹാരക്രമത്തിലും അക്രമങ്ങള്‍ സൃഷ്ടിച്ചു.

അടിമകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും ഉടമകളെ കൂടുതല്‍ സുരക്ഷിതാവസ്ഥയിലേക്കും മാറ്റുകയല്ല ജാതിവ്യവസ്ഥ ചെയ്തത്. ഉടമകളില്‍ തന്നെ ദരിദ്രരെ സൃഷ്ടിക്കുകയും ദുരഭിമാനത്താല്‍ മൂടിവയ്ക്കാന്‍ പഠിപ്പിക്കുകയും ചെയ്തു. എല്ലാ തരത്തിലുമുള്ള ചൂഷണം നടപ്പിലാക്കി. അടിമകളാണെങ്കില്‍ എഴുമ്പേറ്റം ഉണ്ടാകാതെ തലമുറകളായി ദു;ഖിച്ചു.

മനുഷ്യരില്‍ ഭയത്തിന്‍റെ വിത്തു വിതച്ചു വിളയിച്ചു. ആ വിത്തുകള്‍ കുടുംബങ്ങളെ തന്നെ ഏല്‍പ്പിച്ചു വിജയക്കൊടി പാറിച്ചു. ഈ വിജയക്കൊടി ദൈവമെന്ന ഭീകരമായ അന്ധവിശ്വാസത്തിന്‍റെ കൈകളില്‍ പിടിപ്പിച്ചു. പിന്നീടെല്ലാം ഭൂമിയുടെ ഭ്രമണം പോലെ കൃത്യമായി നടന്നു.

മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങളും ക്രമേണ ഉണ്ടായി. അതിന്റെ ഭാഗമായി അപകര്‍ഷതാബോധം ചാണകക്കുണ്ടില്‍ ഉപേക്ഷിക്കുകയും പുതിയ മതവെളിച്ചങ്ങളിലേക്ക് പാവങ്ങള്‍ നീന്തിക്കയറുകയും ചെയ്തു. അതാവട്ടെ മറ്റൊരു കെണിയായി പരിണമിച്ചു.

അങ്ങനെ പരിവര്‍ത്തിത ക്രിസ്ത്യാനികളും പൊയ്കയില്‍ അപ്പച്ചനും പാമ്പാടി ജോണ്‍ ജോസഫും മറ്റും ഉണ്ടായി. പുതിയ മതവെളിച്ചം അവരിലേക്ക് അക്ഷരജ്ഞാനത്തിന്‍റെ തെളിച്ചത്തോടൊപ്പം വിവേചനത്തിന്‍റെ ഇരുട്ടും കടത്തിവിട്ടു. പറയനൊരു പള്ളി പുലയനൊരു പള്ളി മീന്‍ പിടുത്തക്കാരന്‍ മരക്കാനൊരു പള്ളി എന്ന പോരാട്ടക്കവിതയുണ്ടായി.

ഒരേ മതത്തില്‍ പെട്ട രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിച്ചാലതു മിശ്രവിവാഹമായി. ജാതി നശീകരണത്തിന്‍റെ ചിറകാണ് മിശ്രവിവാഹം. ദൈവമല്ല,പ്രണയമാണതിന്റെ പ്രേരണാപ്രമാണം.

നൂറ്റാണ്ടുകളായി അടിമത്തം അനുഭവിക്കുകയും ഇപ്പൊഴും സമൂഹത്തിന്റെ കണ്ണില്‍ അതിരുവാസികളായി അടയാളപ്പെടുകയും ചെയ്തവര്‍ക്ക്, മുന്‍നിരയിലേക്ക് വരാനുള്ള ഉപാധിയായ സംവരണത്തിന് അര്‍ഹതയുണ്ടല്ലോ.എന്നാല്‍ വിവാഹം മൂലം ഈ അര്‍ഹത ഇല്ലാതാകുമെന്നാണ് ഇരട്ടയാര്‍ വില്ലേജ് ഓഫീസര്‍ തീരുമാനിച്ചു കളഞ്ഞത്.

പ്രണയവിരുദ്ധതയും മനുഷ്യവിരുദ്ധതയുമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

 ലത്തീന്‍ കത്തോലിക്കാ സമുദായം  ബാല്യകാല പരിസരമായുള്ള ഇടുക്കിക്കാരിയായ എ. ബക്സിയാണ് ഈ വേട്ടയാടലിന് ഇരയായത്. അവര്‍ മനുഷ്യസ്നേഹത്തില്‍ വിശ്വസിക്കുകയും ജീവപരമ്പരയുടെ വസന്തമായ പ്രണയത്തില്‍ ആകൃഷ്ടയാവുകയും ജാതി നോക്കാതെതന്നെ ഒരു പുരുഷനെ ജീവിതപങ്കാളിയാക്കുകയും ചെയ്തു. അദ്ദേഹം സീറോ മലബാര്‍ സഭയെന്ന മറ്റൊരു ക്രൈസ്തവജാതിയില്‍ പെട്ടയാളായിപ്പോയി.ക്രിസ്തു ഒന്നെങ്കിലും കുരിശ് പലത്!

ബക്‍സിക്ക് എല്‍.പി.സ്ക്കൂള്‍ അദ്ധ്യാപികയായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ജോലിയുംകിട്ടി. അവിടെ ഹാജരാക്കാനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനു ചെന്നപ്പോഴാണ് വില്ലേജാഫീസര്‍ വിവാഹക്കുറ്റം കണ്ടുപിടിച്ച് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. 

മറ്റൊരു സമുദായത്തില്‍ പെട്ടയാളിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ സംവരണാനുകൂല്യം നഷ്ടപ്പെടുകയില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. ഈ വിധി സുപ്രീം കോടതിയും അംഗീകരിച്ചിട്ടുണ്ട്.ഈ നിയമ സാധുതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, ബക്‍സിക്ക് രണ്ടാഴ്ചയ്ക്കകം സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ് കേരള ഹൈക്കോടതി. മനുഷ്യപക്ഷത്തു നിന്നുകൊണ്ടുള്ള ഒരു പ്രധാനപ്പെട്ട ഉത്തരവായി ഈ നിര്‍ദ്ദേശത്തെ കാണാവുന്നതാണ്.

ഇന്ത്യന്‍ ഭരണ ഘടനയുടെ  16(4) ആര്‍ട്ടിക്കിള്‍ പ്രകാരം സംവരണാനുകൂല്യമുള്ള വ്യക്തി,  മറ്റൊരു ജാതിയിലുള്ള ആളെ വിവാഹം കഴിച്ചാലും സംവരണാര്‍ഹത നഷ്ടപ്പെടുന്നില്ലെന്ന സുപ്രധാന നിരീക്ഷണവും വിധിയിലുണ്ട്.

സംവരണാനുകൂല്യങ്ങളുടെ ആത്യന്തികമായ ലക്ഷ്യം ജാതിരഹിതമായ സമൂഹമാണ്.പിന്നിലാക്കപ്പെട്ടവരെ മുന്നിലേക്ക് കൊണ്ടുവരുകയും ഭരണത്തില്‍ പങ്കാളികളാക്കുകയും ചെയ്ത് തുല്യതയുടെ തുലാസ്സ് കൃത്യതയുള്ളതാക്കണമെന്ന് ഭരണഘടനാ ശില്‍പ്പികള്‍ ആഗ്രഹിച്ചിട്ടുണ്ട്.

നിയമസാക്ഷരത അത് പഠിക്കുന്നവര്‍ക്ക് മാത്രമല്ല വില്ലേജ് ഓഫീസര്‍ അടക്കമുള്ള നിലവിലെ ഉദ്യോഗസ്ഥര്‍ക്കും  നല്‍കുന്നകാര്യം സര്ക്കാര്‍ അടിയന്തിരമായി പരിഗണിക്കേണ്ടതാണ്. ഒപ്പം ജാതിരഹിത സമൂഹത്തിന്റെ സൃഷ്ടിക്കായി മിശ്രവിവാഹിതരുടെ മക്കളായ മതമില്ലാത്ത ജീവനുകള്‍ക്ക് സംവരണം നല്‍കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. അവര്‍ കുടുംബപരമായി നടത്തുന്ന സാമൂഹ്യപരിഷ്ക്കരണ പ്രക്രിയകളെ ഉത്സാഹിപ്പിക്കുവാന്‍ അത് സഹായിക്കും.

മറ്റൊരു മിശ്രവിവാഹ പ്രശ്നത്തില്‍ ഉണ്ടായ  താമരശ്ശേരി ഫസ്റ്റ്ക്ലാസ് കോടതിയുടെ വിധിയും ശ്രദ്ധേയമാണ്.എം.എസ്.ഷെജിന്‍ എന്ന യുവരാഷ്ട്രീയ നേതാവും തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന മേരി ജോസഫും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ഈ വിവാഹം ലവ്ജിഹാദിന്‍റെ ഭാഗമാണെന്നു വിലയിരുത്തുന്നു.അവിടെ മതവ്രണം വികാരപ്പെടുമെന്നു ആശങ്കപ്പെടുന്നു! 

ഈ വിവാഹത്തില്‍ പ്രതിഷേധിച്ചുണ്ടായ ജനകീയ കൂട്ടായ്മ കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നു! നവദമ്പതികള്‍ കോടതിയില്‍ ഹാജരാകുന്നു. വരനോടൊപ്പം ജീവിക്കാനാഗ്രഹിക്കുന്നു എന്ന യുവതിയുടെ മൊഴിയെ തുടര്‍ന്ന് കോടതി വധുവിനെ വരനോടൊപ്പം വിടുന്നു.
എന്തായാലും സംഘടനയുടെ ജില്ലാ നേതൃത്വം ഈ മിശ്രവിവാഹത്തെ അംഗീകരിച്ചു എന്നത് സന്തോഷകരമാണ്.

പ്രിയപ്പെട്ട പ്രണയികളേ, ധൈര്യമായി മുന്നോട്ടുപോകൂ. ഇന്ത്യന്‍ നിയമവ്യവസ്ഥ നിങ്ങളോടൊപ്പമുണ്ട്.