Tuesday, 27 January 2026

ശബരിമലയിലെ ബ്രാഹ്മണകുടുംബ വാഴ്ച

ശബരിമലയിലെ ബ്രാഹ്മണകുടുംബ വാഴ്ച ----------------------------------------------------- നവോത്ഥാന പരിശ്രമങ്ങൾക്ക് നടവഴിയായ കേരളത്തിൽ ഇന്നും ജാതിവ്യവസ്ഥയുടെ ആധിപത്യവും അയിത്തം അടക്കമുള്ള കാര്യങ്ങളും നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ക്ഷേത്രശ്രീകോവിലുകളിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം. തന്ത്രവിധികൾ പുതിയകാലത്ത് ആർക്കും ഹൃദിസ്ഥമാക്കാവുന്നതെയുള്ളു. അങ്ങനെ പഠിച്ച് പരീക്ഷയും പാസ്സായി ചെല്ലുന്ന അബ്രാഹ്മണരെ തടയുന്ന കാട്ടുനീതിക്കും കേരളം സാക്ഷിയായിട്ടുണ്ട്. നമ്പൂതിരി മനുഷ്യനാകണമെങ്കിൽ ശാന്തിപ്പണി ഉപേക്ഷിക്കണം എന്ന സന്ദേശം കൂടി വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതം നൽകുന്നുണ്ട്. ശബരിമലയിൽ ശാന്തിപ്പണി ചെയ്യാനുള്ള അവകാശം താഴമൺ കുടുംബം ഐതിഹ്യങ്ങളുടെ ബലത്തിലാണല്ലോ ഏറ്റെടുത്തിട്ടുള്ളത്. അവരെ കേരളത്തിലേക്ക് എഴുന്നള്ളിച്ചത് മഴുവെറിയൻ രാമൻ ആണെന്നാണ് ഒരു കള്ളക്കഥ. രാമൻ കോടാലി കറക്കിയെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നത് ഒരു കെട്ടുകഥ മാത്രമാണ്. വയലാറിന്റെ സുപ്രസിദ്ധമായ, മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്നകവിതയിൽ ഈ വിഷയത്തിന്റെ കുടിലത ചരിത്രവിദ്യാർഥികളെക്കൊണ്ട് പറയിക്കുന്നുണ്ട്. കെട്ടുകഥയുടെ മറവിൽ തന്ത്രപൂർവ്വം ഒപ്പിച്ചെടുത്ത ശാന്തിപ്പണിയാണത്. അധിനിവേശത്തിന്റെ അഴുക്കാണ് അതിലുള്ളത്. എ ശ്രീധരമേനോന്റെ പുസ്തകം വായിച്ചാൽ ഈ അധിനിവേശകഥയുടെ ആയുസ്സ് മനസ്സിലാക്കാവുന്നതേയുള്ളൂ. ബ്രാഹ്മണ്യത്തെ മുൻനിർത്തിയുള്ള ഈ പിടിച്ചടക്കലിനു പന്തളത്തെ പഴയ രാജാവിനെ കൂട്ടുപിടിക്കുന്നുമുണ്ട്. എന്നാൽ ആദിവാസികളായ മലയരയ സമുദായം, ഈ ക്ഷേത്രത്തിലെ പൂജാധികാരം അവകാശപ്പെടുന്നുണ്ട്. കാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ മേൽനോട്ടവും പൂജാവകാശവും വനവാസികളായിട്ടുള്ളവർ അവകാശപ്പെട്ടാൽ അത് ന്യായവുമാണ്. അവരെ അത് ഏൽപ്പിക്കുകയെന്നത് ശരിയായ കാര്യവുമാണ്. എന്നാൽ ബ്രാഹ്മണ്യത്തെ വാഴ്ത്തുന്ന പ്രാകൃതമനസ്സ് നിലവിലുള്ള ഭരണകൂടങ്ങളും വ്യവസ്ഥകളും ചുമക്കുന്നതിനാൽ ന്യായം അപ്പാച്ചിമേട്ടിലെ അരിയുണ്ടയായിരിക്കുകയാണ്. ശബരിമലയ്ക്ക് രാമായണത്തിലെ ശബരിയുമായല്ല ബന്ധം, ചമരിമാനുകൾ ഏറെയുണ്ടായിരുന്ന സ്ഥലം എന്നതാണ് ശരിയായ അർത്ഥമെന്ന് ഗവേഷകർ സംഘകാലകൃതികളെ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്. എന്നാൽ ശബരിമലയിലെ തന്ത്രികൾ പാരമ്പര്യ മഹത്ത്വമൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും സാദാചാരകാര്യങ്ങളിൽ പോലും നിഷ്ഠയുള്ളവർ അല്ലെന്ന് ശോഭാജോണിനൊപ്പം പിടിക്കപ്പെട്ട ഒരു കണ്ഠരര് തെളിയിച്ചിരുന്നല്ലൊ. ആ കണ്ഠരർക്ക് സംസ്കൃതമോ ഗായത്രീ മന്ത്രമോ ഗണപതിയുടെ നാളുപോലുമോ അറിയില്ലെന്ന് ബഹുമാനപ്പെട്ട ജസ്റ്റീസ് പരിപൂർണ്ണന്റെ മുന്നിൽ തുറന്നു പറയുകയും ചെയ്തിരുന്നല്ലൊ. ഈ പെരുമകളെല്ലാം വഹിക്കുന്നവരാണ് അയ്യപ്പപൂജക്ക് അർഹർ എന്നാണല്ലോ ഖ്യാതി. ഇപ്പോഴാണെങ്കിൽ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരു കണ്ഠരര് സർക്കാരിന്റെ ഭക്ഷണം കഴിച്ച് ജയലിലുമാണ്. ഇനിയെങ്കിലും ശബരിമലയിലെ ബ്രാഹ്മണ കുടുംബവാഴ്ച അവസാനിപ്പിക്കുവാൻ കഴിയേണ്ടതാണ്.കോടതിവിധിപ്രകാരം ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിൽ പ്രവേശിച്ചപ്പോൾ ശുദ്ധികലശം നടത്തിയ ദൈവശിങ്കിടിയാണ് ഇപ്പോൾ ജയിലിലുള്ളത്. ഇനിയും ശുദ്ധികലശം അവിടെ നടത്തേണ്ടിവരും. കുടുംബവാഴ്ച അവസാനിപ്പിച്ചുകൊണ്ടുള്ള ശുദ്ധികലശം. ശബരിമല ഒരു പൊതുവിഷയമാണ്. ഇന്ത്യാഗവണ്മെന്റിന്റെ പണമാണ് അവിടെ കുന്നുകൂടുന്നത്. പൊതുസ്വത്താണ് അവിടെയുള്ളത്. അതിനാൽ ഈ വിഷയത്തിൽ ജാതി മതവിശ്വാസി അവിശ്വാസി ഭേദമെന്യേ എല്ലാവർക്കും ആകാംക്ഷയുണ്ട്. - കുരീപ്പുഴ ശ്രീകുമാർ

Wednesday, 14 January 2026

ഒളിയമ്പിനു വിരുതനാം ശരവീരൻ

ഒളിയമ്പിനു വിരുതനാം ശരവീരൻ
—————————————---
മഹാകവി ചങ്ങമ്പുഴ 1946ൽ എഴുതിയ ചുട്ടെരിക്കിൻ എന്ന കവിതയിലാണ് ഈ പരാമർശമുള്ളത്. ഒളിയമ്പിനു വിരുതനാം ശരവീരൻ ശ്രീരാമനു വിളയാടാനുള്ളതല്ലിനിയീ ലോകം എന്ന് കർശനമായി പറയുന്നതാണ് ഈ വരികൾ. ബാബറിപ്പള്ളിയിൽ രാമവിഗ്രഹം ഒളിപ്പിച്ചു കടത്തി വയ്ക്കുന്നതിനു മുൻപെഴുതിയത്. ഒളിയമ്പുപോലെയുള്ളൊരു പ്രവർത്തിയായിരുന്നല്ലോ അത്. നിരപരാധിയായ ബാലിയെ കൊല്ലാൻ വേണ്ടിയാണ് അന്ന് രാമൻ ഒളിഞ്ഞുനിന്ന് അമ്പെയ്തത്. ബാലിയുടെ സഹോദരൻ സുഗ്രീവനെ അതുവഴി രാജാവാക്കുകയും സ്വന്തം ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണച്ചുമതല അയാളെ ഏൽപ്പിക്കുകയും ചെയ്തു. സുഗ്രീവന്റെ അന്വേഷണ സ്ക്വാഡ് മേധാവിയായി ഹനുമാനെന്നൊരു വിചിത്ര കഥാപാത്രത്തെ സൃഷ്ടിക്കുകയും ഭാവിതമുറയ്ക്കു പോലും വിശ്വസിക്കാവുന്ന രീതിയിൽ പൊലിപ്പിച്ചെടുക്കുകയും ചെയ്തത് മഹാകവി വാത്മീകിയുടെ കഴിവാണ്. ആ കഴിവാണ്പുതിയ ഭാരതത്തിൽ അപകടകരമായ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനു പോലും വഴിവിളക്കായത്. വഴിവിളക്കിന്റെ ധർമ്മം വെട്ടം കാട്ടുക മാത്രമാണ്. നല്ലവർക്കും ദുഷ്ടർക്കും ഒരുപോലെ ആ വെളിച്ചം ലഭ്യമാണ്. നന്മ ചെയ്യണോ തിന്മ ചെയ്യണോ എന്നുള്ള തീരുമാനത്തിൽ വഴിവിളക്കിനു പങ്കൊന്നുമില്ല.

രാമൻ എന്ന വാത്മീകീകാവ്യപാത്രം നൂറ്റാണ്ടുകളായി ഇന്ത്യയിലും സമീപ രാജ്യങ്ങളിലുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥാപാത്രത്തിന് ക്ഷേത്രങ്ങൾ ഉണ്ടാകുന്നു. അവിടെ പൂജാരിമാർ ഉണ്ടാകുന്നു. ഉത്സവങ്ങളും ഭണ്ഡാരപ്പെട്ടിയും ഉണ്ടാകുന്നു. രസീതുബുക്കുകളും ഉച്ചഭാഷിണിയും ഉണ്ടാകുന്നു. അതിനോടൊപ്പം ഒരു സങ്കൽപ്പ കഥാപാത്രത്തെ ദൈവവൽക്കരിക്കുകയും അതുവഴി അവസാനമില്ലാത്ത ചൂഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിന് എതിരേയുള്ള ചിന്തയും പ്രവർത്തന പരിപാടികളും ഉത്ഭവിക്കുന്നു. രാമായണത്തിൽത്തന്നെ ചാർവാകൻമാർ സാന്നിദ്ധ്യം അറിയിക്കുന്നു.

ഈ രണ്ടുധാരകളും ഇന്ത്യയിൽ ശക്തമാണ്. ഒരു ധാര രാമപക്ഷത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരസ്ഥാനത്ത് എത്തുകയും രാമക്ഷേത്രം സ്ഥാപിച്ചു സംരക്ഷിക്കുകയും ചെയ്യുമ്പോൾ മറുപക്ഷം കരുത്തുള്ള തിരുത്തൽ പക്ഷമായി പ്രവർത്തിക്കുകയും സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. രാമപക്ഷം മനുഷ്യവിരുദ്ധമായ ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ മറുപക്ഷം ജാതിവ്യവസ്ഥയില്ലാത്ത ഒരു ലോകത്തെ ലക്ഷ്യം വച്ചു നീങ്ങുന്നു. രാമപക്ഷം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുതന്നെ അന്ധവിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുമ്പോൾ മറുപക്ഷം അതേ സങ്കേതിക വിദ്യകൾ ഉപയോഗിച്ചുതന്നെ അന്ധവിശ്വാസങ്ങളെ നിരാകരിക്കാനുള്ള വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നു. രാമപക്ഷം തെറിവാക്കും മുറിപ്പത്തലും കൊണ്ട് പുരോഗമനവാദികളെ നേരിടുമ്പോൾ സത്യപക്ഷം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ പ്രതിരോധിക്കുന്നു. രാമപക്ഷം ഹിന്ദുക്കളൊഴിച്ച് ആരും ഈ രാജ്യത്ത്ആവശ്യമില്ലെന്ന് വിശ്വസിക്കുമ്പോൾ സത്യപക്ഷം ഏതുമതത്തിൽ വിശ്വസിക്കുന്നവർക്കും
ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ഒരുപോലെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതാകണം ഈ രാജ്യമെന്നു വിശ്വസിക്കുന്നു.


രണ്ടുധാരകളും പരസ്പരവിരുദ്ധമായ ദിശയിലേക്ക് സഞ്ചരിക്കുമ്പോൾ മഹാകവി ചങ്ങമ്പുഴയുടെ വരികൾ വീണ്ടും പരിശോധിക്കാൻ നമ്മൾ ബാധ്യസ്ഥരാകുന്നു. ഒളിപ്രയോഗത്തിലൂടെ ഒരാളെയോ സമൂഹത്തെയോ ഇല്ലാതാക്കുന്നത് ശരിയാണോ? രാമന്റെ രാജ്യം എങ്ങനെയായിരുന്നു? ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലം അഭിവാദനം അർഹിക്കുന്ന കാലമാണോ? ഗർഭിണിയെപ്പോലും, സംരക്ഷിക്കുന്നതിനു പകരം കാട്ടിലെറിയുന്ന നീതി അഭിവാദനാർഹമാണോ? കൊലപാതകങ്ങളുടെ പരമ്പരയാണ് രാമജീവിതത്തിലുള്ളത്. ഈ കൊലപാതകപരമ്പര അനുകരണീയമാണോ? ആത്മഹത്യ എന്ന രാമസന്ദേശം അനുകരണീയമാണോ? രാമസന്ദേശങ്ങൾ അപരിഷ്കൃതവും ആധുനികലോകത്തിനു സ്വീകാര്യവുമല്ല എന്നു കണ്ടെത്താൻ ഈ കവിതാശകലം നമ്മളെ സഹായിക്കും. മദൻ മോഹൻ മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോൾ ശംബൂകന് ജയ് വിളിക്കാൻ സഹോദരൻ അയ്യപ്പനെ പ്രേരിപ്പിച്ചതും, തിരുവങ്ങാട്ടെ രാമക്ഷേത്രത്തിൽ നാലാം ജാതിക്കാർക്ക് ശേഷമുള്ളവർക്ക് പ്രവേശനം ഇല്ലാത്തതിനാൽ തലശ്ശേരിയിൽ പുത്തനമ്പലം സ്ഥാപിക്കുവാൻ നാരായണഗുരുവിനെ പ്രേരിപ്പിച്ചതും രാമനിലോ രാമചിന്തയിലോ മാനുഷികനീതി ഇല്ലെന്ന ബോധ്യമാണ്.
രാമരാജ്യം മുന്നോട്ടുവച്ച ഗാന്ധിയെ രാമഭക്തന്മാർ തന്നെ കൊന്നുകളഞ്ഞു എന്ന വസ്തുത രാമൻ ശാന്തിയുടെയോ അഹിംസയുടെയോ അടയാളമല്ല എന്ന സത്യം ബോധ്യപ്പെടുത്തുന്നതാണ്. രാമലീലയ്ക്കുപകരം രാവണലീല സംഘടിപ്പിക്കുവാൻ പെരിയോർ ഇ വി ആറിനെ പ്രേരിപ്പിച്ചതും രാമചിന്തയുടെ ദ്രാവിഡവിരുദ്ധത മൂലമുണ്ടായ മനുഷ്യനിരാസമാണ്.

മനുഷ്യപക്ഷവും പ്രകൃതിപക്ഷവുമൊന്നും രാമപക്ഷമല്ല. രാമന്റെ പക്ഷത്താണോ സീതയുടെ പക്ഷത്താണോ എന്നൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ, കുമാരനാശാന്റെ സീതാകാവ്യം പിറന്ന മണ്ണിലെ മുഴുവൻ മനുഷ്യരുടേയും ഉത്തരം സീതയുടെ പക്ഷത്താണ് എന്നായിരിക്കും. രാമായണം വായിച്ച കവികൾ സീതയുടെയും താരയുടെയും താടകയുടെയും ഊർമ്മിളയുടെയും പക്ഷത്തായിരിക്കും. രാമന്റെ പക്ഷത്തായിരിക്കില്ല.
*

Tuesday, 30 December 2025

പ്രിയ കഥാകാരി തസ്ലീമ നസ്രീന് സ്വാഗതം

പ്രിയ കഥാകാരി തസ്ലീമ നസ്രീന് സ്വാഗതം
----------------------------------------------------
ബംഗ്ളാദേശ്. പ്രമീളാദേവിയെ പ്രണയിച്ച്, സന്തോഷകരമായി ജീവിച്ച്, മരണംവരെ ആ പ്രണയിനിയെ ശുശ്രൂഷിച്ച മഹാകവി ക്വാസി നസ്രുൾ ഇസ്ലാമിന്റെ നാട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ചിറ്റഗോംഗിലെ രക്തസാക്ഷികളായ ധീര വനിതകളുടെ നാട്.ഇന്ത്യയെപ്പോലെ തന്നെ ലോകഫുട്ബാളിൽ എത്തിനോക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സന്തോഷ് ട്രോഫിയെന്ന ശ്രദ്ധേയമായ കാൽപ്പന്ത് മത്സരത്തിനു കാരണമായ നാട്.ഇങ്ങനെ പല വിശേഷണങ്ങൾ ഉള്ള ബംഗ്ലാദേശിൽ നിന്നും ഒരു നോവൽ എഴുതിയതിന്റെ പേരിൽ വധശിക്ഷ നേരിടേണ്ടിവരികയും മറ്റു രാജ്യങ്ങളിൽ അഭയം തേടേണ്ടി വരികയും ചെയ്ത എഴുത്തുകാരിയാണ് തസ്ലീമാ നസ്രീൻ. അവർ പുതുവർഷാരംഭത്തിൽ കേരളത്തിൽ എത്തുന്നു. കേരള യുക്തിവാദി സംഘത്തിന്റെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം,കൊല്ലത്ത്  ജനുവരി ഒമ്പതിന് തസ്ലീമ ഉദ്ഘാടനം ചെയ്യും.


ഭൂരിപക്ഷ മതം ന്യൂനപക്ഷ മതങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഹിറ്റ്ലർ ജർമ്മനിയിൽ  യഹൂദർക്കെതിരെ നടത്തിയ ഉന്മൂലനശ്രമം ലോകചരിത്രത്തിൽ ചോരയും കണ്ണീരും കൊണ്ട് രേഖപ്പെടുത്തിയതാണ്. അന്ന് ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആ നീചമായ കൊലപാതകപരമ്പരയെ എതിർത്തു. ഹിന്ദുമത തീവ്രവാദികൾക്ക് മേൽക്കയ്യുള്ള ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ബലത്തിൽ ഹിന്ദുമത തീവ്രവാദികൾ ഇസ്ലാം- ക്രൈസ്തവ മത വിശ്വാസികൾക്കെതിരെ നടത്തുന്ന കൊലവിളിക്ക് തുല്യമാണ് ബംഗ്ലാദേശിൽ ഇസ്ലാം മതഭീകരവാദികൾ ആ രാജ്യത്തെ ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന മനുഷ്യവിരുദ്ധപ്രവർത്തനങ്ങൾ. ആക്രമിക്കപ്പെടുന്ന ഹിന്ദു കുടുംബങ്ങളെ ഫോക്കസ് ചെയ്യുന്ന നോവലാണ് തസ്ലീമ നസ്രീൻ എഴുതിയ ലജ്ജ. ബംഗ്ലാഭാഷയിൽ ഉണ്ടായ ഈ കഥാപുസ്തകം ആ നാട്ടിൽ വലിയരീതിയിൽ വായിക്കപ്പെട്ടു. മലയാളം അടക്കം ലോകത്തിലെ വിവിധ ഭാഷകളിലേക്ക് ആ കൃതി മൊഴിമാറ്റപ്പെട്ടു. തസ്ലീമയുടെ സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച നിലപാടുകളും തീവ്രവാദികളാൽ ചോദ്യം ചെയ്യപ്പെട്ടു. ധാക്ക മെഡിക്കൽ കോളജിലും മറ്റും ഡോക്റ്ററായി സേവനം അനുഷ്ഠിച്ച തസ്ലീമയ്ക്ക് ഇസ്ലാം മത തീവ്രവാദികൾ മരണശിക്ഷ വിധിച്ചു. അതു നടപ്പിലാക്കുന്നവർക്ക് വലിയ സാമ്പത്തിക പാരിതോഷികവും സ്വർഗ്ഗത്തിലേക്കുള്ള വിസയും പ്രഖ്യാപിച്ചു.  മതബോധവും ആയുധബലവും അധികമായുള്ള ബംഗ്ളാദേശ് പട്ടാളത്താൽ വധിക്കപ്പെട്ട വംഗബന്ധു മുജീബ് റഹ്മാന്റെ പ്രിയപുത്രിയായ ഷേഖ് ഹസീനയുടെ ഭരണകൂടം തസ്ലീമയെ നാടുകടത്തി. ഇപ്പോൾ അതേ ഹസീനയും മതതീവ്രവാദികളാൽ നാടുകടത്തപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തുവെന്നത് കാലത്തിന്റെ മറ്റൊരു നീതി നിർവ്വഹണമായി ചിലരെങ്കിലും കരുതുന്നുണ്ടാകാം. എന്നാൽ ഷേഖ് ഹസീനയാൽ പുറത്താക്കപ്പെട്ട തസ്ലീമയെ അനുകൂലിച്ചവർതന്നെ ഹസീനയെ കൊലയ്ക്ക് കൊടുക്കരുതെന്ന അഭിപ്രായത്തിലാണ്. അതിർത്തികളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പൂനിലാവാണത്.

കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനം മുൻപ് കൊല്ലത്തു നടന്നത് 1994ൽ ആയിരുന്നു. ജനയുഗം പത്രാധിപരും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. പത്രപ്രവർത്തകൻ ആർ.തുളസിയാണ് സ്വാഗതസംഘം സെക്രട്ടറിയായി പ്രവർത്തിച്ചത്. രാജ്യസഭാംഗം ആയിരുന്ന എൻ.ഇ.ബലറാം സമ്മേളനം ഉദ്ഘാടനം ചെയ്തു. പവനൻ,കെ.വി സുരേന്ദ്രനാഥ്,ഡോ.എൻ.എ.കരിം, ഒ.മാധവൻ, പെരുമ്പടവം ശ്രീധരൻ,തിരുനല്ലൂർ കരുണാകരൻ,വി.സാംബശിവൻ,
യു.കലാനാഥൻ,കെ.അനിരുദ്ധൻ തുടങ്ങിയവർ  പങ്കെടുത്ത മഹാസമ്മേളനമായിരുന്നു അത്. ശാസ്ത്രബോധമുണ്ടായിരുന്ന ഈ സാംസ്ക്കാരിക നേതൃത്വനിരയിൽ പെരുമ്പടവം ഒഴിച്ചുള്ള എല്ലാ അതിഥികളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. അവരുടെ ജീവിതം നൽകിയ ഊർജ്ജമാണ് ഈ സമ്മേളനത്തിന്റെ കൈമുതൽ. വിദ്യാഭ്യാസം മതമുക്തമാക്കുകയെന്നതാണ് ഈ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന മുദ്രിതാശയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പാഠപുസ്തകങ്ങളിലും പ്രാരംഭഗീതത്തിലുമെല്ലാം മതങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് മതവിമുക്തവിദ്യാഭ്യാസം എന്ന ആശയത്തിന് വളരെ പ്രസക്തിയുണ്ട്. നിയമസഭാംഗം പി.എസ്.സുപാലും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനും രക്ഷാധികാരികളായിട്ടുള്ള സ്വാഗത സംഘമാണ് ഈ സമ്മേളനത്തിനു വേദിയൊരുക്കുന്നത്. തസ്ലീമ നസ്രിനെ കൂടാതെ പ്രൊഫ.ഹമീദ് ചേന്ദമംഗലൂർ, ഡോ.ധർമ്മരാജ് അടാട്ട്,  ഡോ.ടി.എസ്.ശ്യാംകുമാർ,പ്രൊഫ.അജയ് ശേഖർ,ഡോ. വൈശാഖൻ തമ്പി,ഡോ.ജോസറ്റിൻ ഫ്രാൻസിസ്,വി.പി സുഹറ, അഡ്വ.ഹരീഷ് വാസുദേവൻ,ടി.കെ മീരാഭായി, പ്രൊഫ.ടി.ജെ ജോസഫ്,ശൈലജ ജല,സ്നേഹ അനിൽ തുടങ്ങിവരും അതിഥികളായി പങ്കെടുക്കുന്നുണ്ട്.

ആവിഷ്ക്കാര സ്വാതന്ത്ര്യം നിലനിർത്താനുള്ള കഠിനപരിശ്രമങ്ങൾ നടത്തുന്ന സാംസ്ക്കാരിക കേരളത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ വക്താവായ
തസ്ലീമ നസ്രീന് സ്വാഗതം.

Tuesday, 16 December 2025

എവറെഡി വാങ്ങാത്ത നാലു പതിറ്റാണ്ടുകൾ

എവറെഡി വാങ്ങാത്ത നാലു പതിറ്റാണ്ടുകൾ

-------------------------------------------------------------------

1984 ഡിസംബർ മാസം രണ്ടാംതിയ്യതി അർധരാത്രിയിലാണ് അത് സംഭവിച്ചത്ഇന്ത്യയിൽ അതിനുമുൻപ് ഉണ്ടായിട്ടില്ലാത്ത വാതകദുരന്തംഡിസംബറിലെ മഞ്ഞുപുതച്ച് മധ്യപ്രദേശിന്റെ തലസ്ഥാനനഗരം ഉറക്കത്തിലായിരുന്നുമഞ്ഞുമാക്സിയിട്ട് സ്വപ്നം കണ്ടുറങ്ങിയ ചരിത്രനഗരം.

ചിലബാറുകളും റെയിൽവേസ്റ്റേഷനും അപൂർവം ഫാക്റ്ററികളും മാത്രമായിരുന്നു ഉണർന്നിരുന്നത്സാവധാനം വായുവിൽ അസാധാരണമായ ഒരു മാറ്റമുണ്ടായിപുതച്ചുകിടന്നവർ ചുമയ്ക്കാൻ തുടങ്ങിമൂക്കിലൂടെ എരിവ് കയറിവരുന്നതുപോലെകുഞ്ഞുങ്ങൾ വാവിട്ടു കരയാൻ തുടങ്ങിശ്വാസകോശത്തിൽ കുടുങ്ങിയ പ്രാണവായുവിനെ കൂട്ടിപ്പിടിച്ചുകൊണ്ട് ആളുകൾ എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങിഓടിയവർ വീണുമരിക്കാൻ തുടങ്ങിവീട്ടിനുള്ളിൽ കിടന്നവർ കാര്യമറിയാതെ വാതിൽ തുറന്നപ്പോഴേക്കും മരിച്ചുവീണുഓവർബ്രിഡ്ജിന്റെ കീഴിലും റോഡരികിലും ഒക്കെ കിടന്നുറങ്ങിയ ഏറ്റവും ദരിദ്രരായ മനുഷ്യർചുമച്ചും അലറിവിളിച്ചും മരിച്ചുഅപകടം മനസ്സിലാക്കിയ ഭോപ്പാൽ ജംഗ്‌ഷൻ റയിൽവേ സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട് ഗുലാം ദസ്തഗീർസഹപ്രവർത്തകരുടെ വിയോജിപ്പിനെ മറികടന്നുകൊണ്ട്ഗോരഖ്പൂരിൽ നിന്നും കാൺപൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിപ്രധാനസ്‌റ്റേഷനായ ഭോപ്പാലിൽ നിറുത്താതെ പച്ചകാണിച്ചു കടത്തിവിട്ടുഅത്തരം ഒരു പ്രവർത്തി ഒരു റയിൽവേ ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്തതാണ്.പക്ഷേആയിരങ്ങളുടെ ജീവൻ രക്ഷിക്കാ അദ്ദേഹത്തിനു കഴിഞ്ഞുതീവണ്ടി കടത്തിവിടാൻ അനുമതി നൽകേണ്ട ഉന്നതഉദ്യോഗസ്ഥൻ ഹരീഷ്ധുർവേ ഇതിനകം മാരകവാതകം ശ്വസിച്ച് ഓഫീസിൽ തന്നെ മരിച്ചുവീണിരുന്നുദസ്തഗീറിന്റെ ഒരു മകനും മരിച്ചു.

മലയാളികൾ ധാരാളമുള്ള നഗരമാണ് ഭോപ്പാൽഎന്റെ സഹപാഠി മണികണ്ഠനുംഞങ്ങളെയെല്ലാം മക്കളായി കരുതിയിരുന്ന അമ്മ ഭാരതിയമ്മയും കുടുംബാംഗങ്ങളും അവിടെയാണ് താമസിച്ചിരുന്നത്കാറ്റ് എതിർ ദിശയിലേക്ക് വീശിയതുകൊണ്ട് മാത്രമാണ്  മ്മയും നൂറുകണക്കിന് മറ്റുമലയാളികളും രക്ഷപ്പെട്ടത്പരിഹാരമോ പ്രാഥമിക ശുശ്രൂഷാരീതികളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ഹാം റേഡിയോ ആണ് കുറെയെങ്കിലും സഹായിച്ചത്മലയാളിയായ ഹരിദാസ് ഹാം റേഡിയോയുടെ പ്രവർത്തനത്തിൽ മുഴുകിനഗരത്തിലെ ബഹുരാഷ്ട്രകീടനാശിനി ഉൽപ്പാദനകേന്ദ്രമായ യൂണിയൻ കാർബൈഡ് കമ്പനിയിലെ വിഷവാതകം നിറഞ്ഞ സംഭരണിയിൽ നിന്നും ചോർച്ചയുണ്ടായതായിരുന്നു കാരണംന്നുരണ്ടു ദിവസങ്ങൾ കൊണ്ട്  സംഭരണിയിൽ വെള്ളംകയറുകയും അതിലെ ഷ്മാവ് ക്രമാതീതമായി വർധിക്കുകയും ചെയ്തപ്പോൾ അതിൽ സൂക്ഷിച്ചിരുന്നനാനൂറ്റിയിരുപതതഞ്ച് ടൺ മിഥേൽ ഐസോസയനേറ്റ് പുറത്തേക്ക് കവിഞ്ഞു വരുകയും ചെയ്തതായിരുന്നു കാരണംഅപകട സൈറൺ മൗനവ്രതത്തിൽ ആയിരുന്നു ഫാക്റ്ററിയുടെ മാനേജിങ് ഡയറക്റ്റർ ആൻഡേഴ്‌സൺ എല്ലാ സുരക്ഷാസംവിധാനങ്ങളുമുള്ള എവിടെയോ ഗാഢനിദ്രയിലായിരുന്നു.

ഭോപ്പാൽ വാതകദുരന്തമെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ  കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എണ്ണായിരത്തിനും തിനായിരത്തിനും ഇടയിലാണ്ഔദ്യോഗികരേഖകൾ എക്കാലത്തെയും പോലെ ചുരുങ്ങിയ കണക്കേ കാണിച്ചിട്ടുള്ളു പട്ടികപോലും നാലായിരത്തോളമാണ്.അനുബന്ധരോഗങങൾക്ക് വിധേയരായവർ സർക്കാർ കണക്കനുസരിച്ചുതന്നെ ആറു ലക്ഷത്തോളമാണ്ആൻഡേഴ്‌സണെ ദിവസങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിടുകയും അയാൾ അമേരിക്കയിലേക്ക് കടക്കുകയും പിന്നൊരിക്കലും നിയമത്തിനുമുന്നിൽ എത്താതിരിക്കുകയും ചെയ്തുകുറ്റവാളികളായി കണ്ടെത്തിയ ഏഴു പേർക്ക് ഇരുപത്താറു ർഷങ്ങൾക്ക് ശേഷം വെറും രണ്ടുവർഷത്തെ തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചുഅർഹമായ രീതിയിൽ നഷ്ടപരിഹാരം നൽകിയതുമില്ലഭോപ്പാൽ വാതക ദുരന്തം സംബന്ധിച്ച് ന്നിലധികം അഭ്രാവിഷ്‌ക്കാരങ്ങൾ ഉണ്ടായിട്ടുണ്ട്അതിൽ നസറുദീൻഷായുടെ സാന്നിധ്യംകൊണ്ട് ഏറെശ്രദ്ധേയമാണ് ഭോപ്പാൽ എക്സ്പ്രസ്സ് ന്ന മഹേഷ് മത്തായിയുടെ സിനിമ.

നിരപരാധികളായ  മനുഷ്യരുടെ നിലവിളി എന്റെ ഉറക്കം കെടുത്തുകയും ഞാൻ ഭോപ്പാലിനു പോവുകയും ചെയ്തുയൂണിയൻ കാർബൈഡ് കമ്പനി പൂട്ടിക്കിടക്കുകയാണ്ബാബു എന്ന കൊല്ലത്തുകാരനൊപ്പം മതിൽ കടന്ന് ചോർച്ചയുണ്ടായ വമ്പൻ വാതസംഭരണിയിൽ തൊട്ടുനിന്നുകണ്ണീർ ഗ്രന്ഥികൾ പൊട്ടിയൊഴുകിആയിരങ്ങൾ മരിച്ചുവീണ തെരുവിലൂടെ നടന്നും ബൈക്കിലുമൊക്കെയായി സഞ്ചരിച്ചുപ്പോഴും പാലങ്ങൾക്കടിയിലും റോഡരികിലും പാവങ്ങൾ ജീവിക്കുന്നുണ്ടായിരുന്നുഇപ്പോഴും അങ്ങനെന്നെയാവും അനാഥരുടെ വംശം അവസാനിക്കുന്നില്ലല്ലോ.


 ഭീമൻ കമ്പനിയോട്ഒരു ചെറിയ ലയാളകവിയായ എനിക്ക് എങ്ങനെ പകരം ചോദിക്കാൻ കഴിയുംയൂണിയൻ കാർബൈഡ് കമ്പനിയുടെ ഉല്പന്നങ്ങളിലൊന്ന്എല്ലാവർക്കും എപ്പോഴും ആവശ്യമുള്ള എവറെഡി ബാറ്ററി ഒരിക്കലും വാങ്ങരുതെന്ന് തീരുമാനിച്ചുഇന്ത്യാഗവണ്മെന്റ് പലസന്ദർഭങ്ങളിലും എവറെഡി ബാറ്ററി അടക്കമുള്ള യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങി വിവിധ ഓഫീസുകളിലും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്മാർക്കറ്റിൽ എവറെഡി ല്ലാതെ ഒരു ബാറ്ററിയും ലഭ്യമല്ലാതാക്കിയിട്ടുണ്ട്ടി.വി.തോമസ് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ജപ്പാന്റെ സഹകരണത്തോടെ കേരളത്തിൽ ആരംഭിച്ച ബാറ്ററി ഉൽപ്പാദനശാലയിൽ നിന്നും ന്നിരുന്ന തോഷിബാ ആനന്ദ് ബാറ്ററികൾ കമ്പോളം ഉപേക്ഷിച്ചു.

ഇത്രയുമൊക്കെ പ്രതികൂല സാഹചര്യം ഉണ്ടായിട്ടും ഞാനടക്കം നിരവധിയാളുകൾഭോപ്പാൽ മനുഷ്യക്കുരുതിയുടെ ഓർമ്മകളോടെ എവറെഡി ബാറ്ററി വാങ്ങാതെയിരിക്കുന്നുണ്ട്എവറെഡി ബാറ്ററി വീട്ടിൽ കയറ്റാത്തതിന്റെ കാരണങ്ങൾ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്വറെഡി ഉപേക്ഷിച്ചിട്ടും വീട്ടിലെ ക്ളോക്കുകളുംടോർച്ചുംറിമോട്ടും എല്ലാം നന്നായി പ്രവർത്തിക്കുന്നുമുണ്ട്.


പഴിയും പള്ളുമുള്ള പാരഡികൾ

പഴിയും പള്ളുമുള്ള പാരഡികൾ

-----------------------------------
പാരോഡി എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് പാരഡിയെന്ന വാക്ക് ഉണ്ടായതെന്ന അറിവൊക്കെ കപ്പൽ കയറിവരുന്നതിനു മുൻപുതന്നെ മലയാളത്തിൽ പാരഡികൾ ഉണ്ടായി. ഹാസ്യാനുകരണങ്ങൾ എന്നാണ് നമ്മൾ അതിനു പറഞ്ഞിരുന്നത്. അത് വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ആക്ഷേപിക്കാൻ വേണ്ടി പിറന്നതല്ല. മൂലകൃതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയെന്ന നിർമ്മലലക്ഷ്യമാണ് അതിനുണ്ടായിരുന്നത്. ജനങ്ങൾക്ക് അത് ഇഷ്ടവുമായിരുന്നു. ആറ്റിലെക്കച്യുതാ ചാടല്ലേ ചാടല്ലേ വീട്ടിൽ ചെന്നെങ്ങാനും തൂങ്ങിച്ചാവാം എന്നും മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത് മദ്യപിക്കുന്നതെന്തിനു നാം വൃഥാ എന്നുമൊക്കെയുള്ള വാമൊഴിപ്പാരഡികൾ ആളുകൾ ആസ്വദിച്ച ഒരു കാലമുണ്ടായിരുന്നു. പൊൻകുന്നം വർക്കിയുടെയും കേശവദേവിന്റെയുമൊക്കെ പുഷക്കരകാലത്ത് ചങ്ങമ്പുഴയുടെ കാവ്യനർത്തകിയുടെ ഈണത്തിൽ അവരെ കളിയാക്കുന്ന പാരഡികൾ പിറക്കുകയും അതൊക്കെ തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്ക് തേങ്ങാക്കുലയായും രമണന് രമണിയായും പാരഡി പിറന്നിട്ടുണ്ട്. സഞ്ജയൻ മഹാകവി വള്ളത്തോളിനും ചങ്ങമ്പുഴയ്ക്കുമൊക്കെ പാരഡിയുണ്ടാക്കിയിട്ടുണ്ട്. ചങ്ങമ്പുഴക്കവിതയ്ക്ക് പലരും നിർമ്മിച്ച പാരഡികൾ പലപ്പോഴും അദ്ദേഹം തന്നെ ആസ്വദിക്കുമായിരുന്നത്രെ. ജി.ശങ്കരക്കുറുപ്പിന്റെ ഇന്നു ഞാൻ നാളെ നീ എന്ന കവിതയ്ക്കുണ്ടായ പാരഡി നന്നായി പ്രചരിച്ചിരുന്നു. പാതവക്കത്തെ മുറുക്കാൻ കടകളിൽ പാതിപഴുത്ത പഴക്കുല തൂങ്ങവേ എന്നാരംഭിക്കുന്ന ആ പാരഡി കവിതയുടെ മഹത്ത്വം വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. വീണ വേണോ നല്ല വീണ എന്നാരംഭിക്കുന്ന കവിതയ്ക്ക്  കള്ള് വേണോ നല്ല കള്ള് എന്നരീതിയിൽ നിർമ്മിക്കപ്പെട്ട ഒരു പാരഡി, തൃശൂർ വച്ചു നടത്തിയ അക്കാദമിയുടെ  യുവസാഹിത്യക്യാമ്പിലെ രാത്രികളെ രസിപ്പിച്ചിരുന്നു.

പുതുകവികളിൽ പാരഡിയുടെ സാധ്യതകളെ നന്നായി ഉപയോഗിക്കുന്ന രണ്ടുകവികൾ കെ.ആർ.ടോണിയും എ സി ശ്രീഹരിയുമാണ്. നഗ്നകവിതകൾക്കും പാരഡിയുടെ രീതികൾ പ്രയോജനപ്പെടാറുണ്ട്. ഏതാ കുട്ടീ/ കാഞ്ചനമാല/ ആരുടെ മോള്/ കനകലതേടെ / എന്താകയ്യിൽ / ഫോർലൈൻ ബുക്ക്/ എന്തെഴുതീത്/ എ ബി സി ഡി എന്ന നഗ്നകവിത അങ്ങനെയുണ്ടായതാണ്. കവിതയിലെ പാരഡികളെ കുറിച്ച് വി.വാസുദേവന്റെയും നിത്യ പി വിശ്വത്തിന്റെയും  പഠനങ്ങൾ  തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്.

സിനിമയുടെ ആവിർഭാവത്തിനു ശേഷം സിനിമാപ്പാട്ടിന്റെ പാരഡികൾ ധാരാളം ഉണ്ടായി. പലതും പരസ്യമായി പറയാൻ പാടില്ലാത്ത പച്ചത്തെറിയായിരുന്നു. പ്രവാസികളുടെ ഏകാന്തരാത്രികളെ ഈ പാരഡിക്കാസറ്റുകൾ അന്നൊക്കെ രസിപ്പിച്ചിരുന്നു. പുറത്തുപറയാൻ പറ്റുന്ന നല്ല ഹാസ്യാനുകരണങ്ങളും ഉണ്ടായിട്ടുണ്ട്. നീയെവിടെ നിൻ നിഴലെവിടെ എന്ന പാട്ടിനുണ്ടായ മുണ്ടെവിടെ എൻ മുണ്ടെവിടെ എന്ന പാരഡിയും ഒള്ളതുമതി എന്ന സിനിമയിൽത്തന്നെ വന്ന ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ എന്ന തിക്കുറിശ്ശിയുടെ പാരഡിയും വസന്തമാളികയിലെ പാട്ടിനെ അനുകരിച്ചുണ്ടാക്കിയ പാലൂട്ടി വളർത്തപ്പട്ടി എന്നപാട്ടുമൊക്കെ പ്രസിദ്ധങ്ങളായിരുന്നു. തിക്കുറിശ്ശിയുടെ പാരഡിപ്പാട്ടുകൾ അതിപ്രസിദ്ധമായിരുന്നു. പെരിയാറേ എന്ന പാട്ടിന്റെ ട്യൂണനുസരിച്ചുണ്ടാക്കിയ വയലാറേ എന്ന പാരഡിയൊക്കെ അക്കൂട്ടത്തിൽ പെടും.വാങ്കുവിളിക്ക് പാരഡിയുണ്ടാക്കിയ എഴുത്തുകാരൻ വി.കെ.എൻ ആണ്.

വി ഡി രാജപ്പന്റെ പാരഡികൾ നിർദോഷവിനോദങ്ങൾ ആയിരുന്നെങ്കിൽ ഫെലിക്സ് ദേവസ്യയുടെ പാരഡികൾ പ്രശ്നങ്ങളെ പോസിറ്റീവായി സമീപിക്കുന്ന നർമ്മരചനകളാണ്. ഇപ്പോൾ ഒരു പാരഡിപ്പാട്ട് പാർലമെന്റിലെ യു ഡി. എഫ് അംഗങ്ങളെയും നിയമസഭാംഗമായ കെ പി സി സി വർക്കിങ്ങ് പ്രസിഡന്റിനെയും ഗായകരാക്കിയിരിക്കുന്നു. മഴക്കാലകെടുതികളാൽ കേരളം കഷ്ടപ്പെട്ടപ്പോൾ ഒരു ശോകഗാനം പോലും പാടാൻ മനസ്സു വരാത്തവരാണ് ഇപ്പോൾ ഈ പടുപാട്ട് പാടാൻ അറ്റൻഷനടിച്ചു നിന്നത്. വീരമണിമാർ  പൊലിപ്പിച്ച പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ടിനു  ഖത്തർ നിവാസിയായചാലപ്പുറത്തുകാരൻ കുഞ്ഞബ്ദുള്ള എഴുതി കീബോർഡ് ആർട്ടിസ്റ്റായ ദാനിഷ് മുഹമ്മദ് ശബ്ദം നൽകിയ ഈ പാരഡി തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. എഴുതുന്നതും പാടുന്നതുമൊക്കെ അവരുടെ സ്വാതന്ത്ര്യം. എന്നാൽ മതത്തെയും മതദൈവത്തെയും മുന്നോട്ടുവച്ചുള്ള ഈ പാരഡി വോട്ട് നേടാൻ പ്രയോജനപ്പെടുത്തിയെന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ശേഷന്റെ കാലമായിരുന്നെങ്കിൽ വിജയിച്ച എല്ലാ വലതുപക്ഷ സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുമായിരുന്നു എന്നത് തീർച്ച.