പടപ്പാട്ടുകാരനായ സലിംരാജ്
Wednesday 24 April 2024
പടപ്പാട്ടുകാരനായ സലിംരാജ്
Sunday 21 April 2024
പാളവണ്ടി
പാളവണ്ടി
Saturday 20 April 2024
നാസ്തികം
നാസ്തികം
------------------
സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
ജീവിതാന്തര സൌന്ദര്യസൂചകം
നീലഗോളമുള്‍ച്ചേര്‍ന്ന ഗാലക്സിയില്‍
ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം
എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ
എന്നു ചോദ്യം തൊടുക്കുമന്വേഷണം
ജീവജാലനാനാത്വത്തിലുണ്മതന്‍
നേര്‍മുഖം കാട്ടുമൂര്‍ജ്ജപ്രചോദനം
ജ്ഞാനബന്ധുരം ചിന്താസുരഭിലം
സൂര്യരശ്മിപോല്‍ സൂക്ഷ്മം സഹായകം
കാലബോധത്തില്‍ നിന്നുയിര്‍ക്കൊള്ളുമീ-
കാവ്യതീവ്രമാമുത്തരം നാസ്തികം
ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്‍റെ
പ്രായകോശം പഠിച്ച രസാത്ഭുതം
കാന്തസൂചിയാല്‍ സാഗരാതിര്‍ത്തികള്‍
ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം
ഭൌതികത്തിന്‍റെ ഉത്പന്നമാത്മാവ്
ലൌകികത്തിന്‍റെ ലീലയീ കല്‍പ്പന
ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ്
നന്മ നല്‍കി ജ്വലിക്കുന്ന നാസ്തികം
അന്ധകാരത്തൊടേറ്റുമുട്ടുന്നവര്‍-
ക്കിന്ധനം മനസ്പന്ദനം നാസ്തികം
വജ്രനക്ഷത്രമാര്‍ഗം സുധായനം
ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം
മിത്തിനുത്ഭവശൃംഗം മനസ്സെന്ന
രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം
മൃത്യുവിന്‍റെയജ്ഞാത പ്രദേശത്ത്
വെട്ടമായ് വന്ന ശാസ്ത്രാവബോധനം
അര്‍ബുദാശങ്കയാലെന്‍റെ തൊണ്ടയില്‍
കല്‍ക്കരിത്തീ ചുവന്നു കനക്കവേ
നിര്‍ഭയം വന്നു ശസ്ത്രക്രിയാമുറി-
ക്കപ്പുറത്തു കടത്തിയ നാസ്തികം
നിസ്തുലം നിത്യകാമിതം നിസ്സീമ-
സ്വപ്നമേഖല ചൂടും ഋതോത്സവം
അക്ഷരം അശ്രുബിന്ദുവിന്നര്‍ത്ഥമായ്
സ്വസ്ഥജീവിതം ചൂണ്ടുന്ന നാസ്തികം
ഉള്‍പ്പൊരുള്‍ തേടിയോരോ ചതുപ്പിലും
അഗ്നിബാധിച്ചു ഞാനലഞ്ഞീടവേ
ദു:ഖഹേതുക്കള്‍ ചൊല്ലി അസാധ്യമാം
മുക്തിതന്ന ബോധിത്തണല്‍ നാസ്തികം
സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം
Wednesday 10 April 2024
പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍
പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്
Sunday 7 April 2024
ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്
ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്
------------------------------
ചങ്ങമ്പുഴക്കവിതയില്‍ നിന്നും നാസ്തികതയുടെ വിത്തുകള്‍ ശേഖരിച്ച് ബുദ്ധിയില്‍ നട്ടുവളര്‍ത്തി ചാര്‍വാക ദര്‍ശനത്തിലെത്തിയ അപൂര്‍വ പ്രതിഭയാണ് യു.കലാനാഥന്‍.
അതെങ്ങനെയാണ് സംഭവിക്കുക. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു സമ്പൂര്‍ണ്ണ നാസ്തികകവി ആയിരുന്നോ? നാസ്തിക കവി എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും അമ്മമലയാളത്തിലുണ്ടോ?
ചങ്ങമ്പുഴയാണെങ്കില്‍ ജീവിതത്തെ പോസിറ്റീവായും നെഗറ്റീവായും സമീപിച്ച കവിയാണ്. ദൈവനാമത്തെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ദൈവ നിഷേധിയായ ഒരാള്‍ക്ക് ഏതു മതദൈവത്തെക്കുറിച്ചും എഴുതാന്‍ കഴിയും.കാരണം മതവും അതിന്റെ വാണിജ്യമുദ്രയായ ദൈവവും ഗൂണ്ടത്തലവനായ ചെകുത്താനും എന്താണെന്ന് അങ്ങനെയൊരു കവിക്ക് കൃത്യമായി അറിയാം. ഏതു മതദൈവത്തെക്കുറിച്ചു എഴുതിയാലും ഒരു തരത്തിലുള്ള പാപചിന്തയും അയാളെ ബാധിക്കില്ല. അതേസമയം ദൈവവിശ്വാസിയായ ഒരു കവിക്ക് സ്വന്തം ദൈവത്തെ വാഴ്ത്തിപ്പാടാനല്ലാതെ വിശകലന വിധേയമാക്കുവാന്‍ കഴിയില്ല. വിശ്വാസിയല്ലാത്ത ചങ്ങമ്പുഴക്കു ആശ്രമമൃഗം എന്ന കവിതയെഴുതി സ്വവര്‍ഗരതിയെ പുറത്തു കൊണ്ടുവരാനും അതേ തൂലിക കൊണ്ടുതന്നെ ഗീതഗോവിന്ദം മലയാളപ്പെടുത്താനും കഴിയും.
ആശ്രമമൃഗവും ഭാവത്രയം ചുട്ടെരിക്കിന്‍ ഗളഹസ്തം തുടങ്ങിയ കവിതകളും വായിച്ചു യുവാവായ കലാനാഥന്‍ ഞെട്ടിത്തെറിച്ചു. മനുഷ്യന്‍ വായിച്ചപ്പോള്‍
ദൈവത്തിന്‍ പ്രതിരൂപമാണെങ്കില്‍ അത്തരം / ദൈവത്തിനെ പിന്നെയാര്‍ക്ക് വേണം എന്ന തിരിച്ചറിവില്‍ എത്തി.
ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു / വിളയാടാനുള്ളതല്ലിനിയീ ലോകം എന്നും ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്‍ മുറ്റി / ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം എന്നും വായിച്ചപ്പോള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനങ്ങളെ തള്ളിക്കളയാനുള്ള ബോധ്യത്തില്‍ കലാനാഥനെത്തി. കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍/ കൂറുകാട്ടും ദൈവമെന്ത് ദൈവം? എന്നു വായിച്ചപ്പോള്‍ കലാനാഥന്‍റെ ചിന്തയില്‍ നിരീശ്വരത്വത്തിന്‍റെ തീനാമ്പുകള്‍ കുരുത്തു.
പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം / കെട്ടിപ്പടുത്തുള്ളോരമ്പലങ്ങള്‍ എന്നു വായിച്ചപ്പോള്‍ അമ്പലങ്ങളെ പോലെതന്നെ ജാതിയെയും നിരാകരിക്കേണ്ടതാണെന്ന ജ്ഞാനത്തില്‍ ആ യുവാവെത്തി. അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ / രഖിലദൈവങ്ങളും ചത്തുപോയി എന്ന് ചങ്ങമ്പുഴ എഴുതിയത് വായിച്ചപ്പോള്‍ യു. കലാനാഥനില്‍ ഭക്തിയെന്ന പാരമ്പര്യരോഗത്തിന്‍റെ അവസാന അണുവും ഇല്ലാതായി.
അദ്ദേഹം ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് യാത്ര ആരംഭിച്ചു. വള്ളിക്കുന്നില്‍ ചാര്‍വാകം എന്ന വീടുകെട്ടി താമസിച്ചു. അവിടെ നിന്നും ഭാരതത്തിലുടനീളം ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും വളര്‍ത്താനുള്ള സഞ്ചാരം തുടങ്ങി.
കേരള യുക്തിവാദി സംഘത്തിന്‍റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കരുനാഗപ്പള്ളിയില്‍ എത്തിയ കലാനാഥന്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന് ചാര്‍വാകന്‍ കവിത ശ്രദ്ധിച്ചതിനു ശേഷമുണ്ടായ സ്വകാര്യ സംഭാഷണത്തിലാണ് ചങ്ങമ്പുഴക്കവിതയെ കുറിച്ചുള്ള സൂചനകള്‍ തന്നത്.
ഒരു ജന്തുശാസ്ത്രജ്ഞന്‍ കക്കവാരുന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന കടല്‍ചിപ്പികള്‍ എന്ന കാവ്യം കലാനാഥന്‍ എഴുതിയിട്ടുണ്ട്. ഇരുപത്തിനാല് ഗ്രീഷ്മങ്ങളെ അന്ന് കണ്ടിരുന്നുള്ളൂ. ആഖ്യാനത്തില്‍ ചങ്ങമ്പുഴയില്‍ നിന്നും വയലാറില്‍ നിന്നും തിരുനല്ലൂരില്‍ നിന്നുമൊക്കെ മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ആ യുവകവിയെ അവതരിപ്പിച്ചത് എ പി പി നമ്പൂതിരി ആയിരുന്നു. വലിയ പ്രത്യാശയായിരുന്നു യു. കലാനാഥന്‍ എന്ന യുവകവിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത് കവിയെ കുറിച്ചെഴുതിയ എരുമേലി പരമേശ്വരന്‍ പിള്ളയാകട്ടെ കവി,ചിത്രകാരന്‍,അദ്ധ്യാപകന്‍, നടന്‍, ശാസ്ത്രതല്‍പ്പരന്‍ ഇതെല്ലാം ഭംഗിയായി ചാലിച്ചെടുത്ത ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് കലാനാഥന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ കലാനാഥനാകട്ടെ ലോകത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്ത മാറ്റത്തിന്‍റെ മഹാകാവ്യം രചിച്ച മറ്റൊരു കവിയില്‍ തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയകവിതകളും ലോകത്തെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രവും രചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സിലായിരുന്നു കലാനാഥന്‍ ചെന്നെത്തിയത്. എന്തായാലും കലാനാഥന്‍റെ കുറെ കവിതകള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ കണ്ടെത്തി സ്വപ്നധാരകള്‍ എന്നപേരില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.
കലാനാഥന്‍റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നിട്ടുണ്ട്. എം സി ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിനുള്ള പ്രതികരണം
കവിതയുടെ രൂപത്തിലാണ് കലാനാഥന്‍ എഴുതിയത്. അത് അക്കാലത്ത് വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കത്ത് എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹമത് യുക്തിവാദി യില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കവിതക്കത്തിലൂടെയാണ് കലാനാഥന്‍ യുക്തിവാദാചാര്യനായ എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പ്രമുഖ യുക്തിവാദിയായ മുഹമ്മദ് ഖാനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഈ ബന്ധത്തിന്‍റെ ദൃഢതയെക്കുറിച്ച് കലാനാഥന്‍ വിശദീകരിച്ചിട്ടുണ്ട്.
മാര്‍ക്സ് ജെന്നിക്കെഴുതിയ പ്രണയകവിതകളുടെ പിന്നാലെയൊന്നും കലാനാഥന്‍ പിന്നെ സഞ്ചരിച്ചില്ല. അദ്ദേഹം പാര്‍ട്ടിയില്‍ അംഗമാവുകയും വള്ളിക്കുന്നു പഞ്ചായത്തില്‍ വികസനകവിത രചിക്കുകയും വള്ളിക്കുന്നടക്കമുള്ള ഇന്ത്യന്‍
സമൂഹത്തില്‍ യുക്തിചിന്തയുടെ കവിത രചിക്കാനുള്ള വെള്ളക്കടലാസുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.
യുക്തിവാദം പരസ്യമായി പറയാത്തയാള്‍ മാര്‍ക്സിസ്റ്റ് അല്ലെന്നു കലാനാഥന്‍ പ്രഖ്യാപിച്ചു.അത് തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിലെത്തി ജനസേവനം നടത്താനും തടസ്സം സൃഷ്ടിക്കുകയില്ലെന്നു അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു. കോണ്‍ഗ്രസ്സുകാരനായ ഉള്ളിശ്ശേരി തെയ്യന്‍വൈദ്യരുടെ മകന്‍ കമ്യൂണിസ്റ്റ് കാരനായി. ഒറ്റമേശയിലേ രണ്ടു വലിപ്പുകളിലൊന്ന് തന്‍റെ കോണ്‍ഗ്രസ്സ് രേഖകള്‍ സൂക്ഷിക്കാനും അടുത്തത് മൂത്തമകന്‍റെ കമ്യൂണിസ്റ്റ് രേഖകള്‍ സൂക്ഷിക്കാനുമായി പകുത്ത ജനാധിപത്യവാദിയായിരുന്നു വൈദ്യര്‍.
യുവാവായ കലാനാഥനിലെ യുക്തിബോധാഗ്നിയില്‍ എണ്ണ പകരാനുള്ള ഒരു അന്തരീക്ഷം അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമനാണ് അതിനു നേതൃത്വം നല്കിയത്. സ്വന്തം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റിയ കേരളത്തിലെ ഏക പത്രാധിപരാണ് തെരുവത്ത് രാമന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ കോഴിക്കോടന്‍ അന്തരീക്ഷം നാസ്തിക ചര്‍ച്ചകളുടെ പ്രകാശവേദി ആയിരുന്നു. പി.കടലുണ്ടി എന്ന ചോയി വൈദ്യനുമായി കലാനാഥന് നാല്‍പ്പതു വസന്തത്തിന്‍റെ അകലമുണ്ടായിരുന്നു. യുക്തിബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ഉപജീവനത്തിനായി ജോത്സ്യപ്പണി സ്വീകരിക്കുകയും ചെയ്തിരുന്ന വൈദ്യരില്‍ നിന്നും കലാനാഥന് പലതും പഠിക്കാനുണ്ടായിരുന്നു.ജോത്സ്യം ഒരു കപടശാസ്ത്രമാണെന്ന് കലാനാഥന് ബോദ്ധ്യപ്പെട്ടത് അങ്ങനെയായിരുന്നു.
അക്കാലത്താണ് ഗ്രഹങ്ങളെല്ലാം ഒരേ നിരയില്‍ വരുന്നുവെന്നും മകരരാശിയില്‍ പ്രവേശിക്കുന്ന ആ ദിവസം ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായത്. അന്ന് ജോത്സ്യന്‍മാര്‍ ഇളിഭ്യരാശിയില്‍ പ്രവേശിക്കുമെന്നൊരു പോസ്റ്റര്‍ കലാനാഥന്‍ തയ്യാറാക്കി ഫാറൂക്ക് കോളജിന്റെ പരിസരത്ത് ഒട്ടിച്ചു. ലോകം അവസാനിക്കാഞ്ഞതിനാല്‍ കലാനാഥന് വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അന്നത്തെ യുവകവിക്ക് ഇങ്ങനെയും ചില കടമകള്‍ ഉണ്ടായിരുന്നു.
സ്വന്തം വീട്ടില്‍ നിന്നാണ് അടുത്തുള്ള നിറംകൈതക്കോട്ട ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള സമരം ആരംഭിച്ചത്. യു.കലാനാഥന്‍ ബാല്യകാലത്ത് പരിചയപ്പെട്ട ആ സമരം ഒരു വലിയ പ്രചോദനം ആയിരുന്നു.
പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഒരു പ്രധാനപ്പെട്ട സമരം രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ആയിരുന്നു. ഒന്നാം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും വിഷ്ണുഭാരതീയനോടുമൊപ്പം സമരം ചെയ്തത് എ.കെ ജിയും പി.കൃഷ്ണപിള്ളയും ആയിരുന്നു. ഇന്ന്, അമ്മയാകാന്‍ അര്‍ഹതയുള്ളവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാശിയുള്ളവരുടെ മുന്‍തലമുറക്കാര്‍ അന്ന് സമരക്കാരെ കായികമായി നേരിട്ടു. കാലക്രമത്തില്‍ അക്രമികള്‍ പരാജയപ്പെടുകയും ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമാവുകയും ചെയ്തെങ്കില്‍ രണ്ടാം ഗുരുവായൂര്‍ സമരം സ്വര്‍ണ്ണം പൂശി, പാഴാക്കുന്നതിനെതിരെ ആയിരുന്നു. ആ പണം വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി നല്‍കണമെന്നായിരുന്നു പവനന്‍റെയും കലാനാഥന്റെയും മറ്റ് സമരക്കാരുടെയും ആവശ്യം. അതില്‍ പങ്കെടുത്ത എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മറ്റൊരു ബോധവല്‍ക്കരണ സമരം കലാനാഥന്‍ നയിച്ചത് പൊന്നമ്പല മേട്ടിലേക്കായിരുന്നു. മകരവിളക്ക് സ്വയം പ്രത്യക്ഷപ്പെടുന്നതല്ലെന്നും അധികാരികള്‍ കത്തിച്ച് കാണിക്കുന്നതാണെന്നും യുക്തിവാദികള്‍ തെളിയിച്ചു. ഇന്ന് മലയാളികളെക്കാള്‍ കൂടുതലായി മകരവിളക്ക് കാണാന്‍ തിരക്കുണ്ടാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ഭക്തന്മാരാണ്.
വള്ളിക്കുന്നു പഞ്ചായത്തില്‍ കലാനാഥന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഭരണകൂടമാക്കി മാറ്റി. വിവിധ ജാതിമത വിശ്വാസികളെയും കീരിയും പാമ്പും കളിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെയും യോജിപ്പിച്ചുകൊണ്ടാണ് മനുഷ്യാദ്ധ്വാനത്തിന്റെ മഹാകാവ്യം കലാനാഥന്‍ രചിച്ചത്. കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ വള്ളിക്കുന്നു പഞ്ചായത്ത് ജനകീയാസൂത്രണം വരുന്നതിനു മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ടു.
ഈ വിജയത്തിന് കലാനാഥന്‍ മാതൃകയാക്കിയത് കൊച്ചീരാജ്യത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രിയും യുക്തിവാദിയും കവിയുമായ സഹോദരന്‍ അയ്യപ്പനെ ആയിരുന്നു. അധികാരത്തിലെത്തുന്ന ഒരു യുക്തിവാദിക്കുമുന്നില്‍ അധികാരത്തിലെത്തിയ യുക്തിവാദികള്‍ തന്നെ മാതൃകയായിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തെ ഏകോപിപ്പിക്കുവാന്‍ കലാനാഥന്‍ കണ്ട ഒരു മാര്‍ഗം ഒന്നിച്ചുള്ള ആഹാരരീതിയായിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ട ദിവസം രാവിലെതന്നെ ഒരു ആടിനെ അറുക്കും. ആട്ടിറച്ചിക്കറിയും ചോറും കഴിച്ചു വിശപ്പു മാറ്റിയിട്ട് പ്രസിഡണ്ടും പൊതുജനങ്ങളും പിന്നേയും പണിക്കിറങ്ങും. അദ്ധ്യക്ഷന്‍ അഖിലേന്ത്യാക്കമ്മിറ്റിക്കു പോകാന്‍ വേണ്ടി മുങ്ങുന്ന പരിപാടിയൊന്നും കലാനാഥന് ഇല്ലായിരുന്നു.
ഭക്തരായ മതവിശ്വാസികളോട് ഈ യുക്തിവാദി നേതാവിന് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ പലകാരണങ്ങളാല്‍ അകപ്പെട്ടുപോയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ബാബറിപ്പള്ളി പൊളിച്ചതിനെതിരെയും ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിച്ച കാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും, മതമില്ലാത്ത ജീവന്‍ എന്ന മാതൃകാപാഠം സംരക്ഷിക്കാന്‍ വേണ്ടിയും കലാനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.
മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ കവിയും ഗവേഷകനുമായ ഇരിങ്ങല്‍ കൃഷ്ണനൊപ്പം ധബോല്‍ക്കറിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ കലാനാഥന്‍
നാട്ടില്‍ വന്നിട്ട് അതെമാതൃകയില്‍ ഒരു ബില്ലിനു രൂപം നല്കി. കേരളത്തിന്റെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ ധര്‍ണ സംഘടിപ്പിക്കുകയും അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്ലിന്‍റെ കരട് രേഖ മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഒന്നിലധികം തവണ കലാനാഥന്‍
കേരളയാത്രകള്‍ സംഘടിപ്പിച്ചു. പത്മനാഭന്‍ പള്ളത്ത് അഡ്വ.കെ.എന്‍ അനില്‍ കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ഗംഗന്‍ അഴീക്കോട്, നാരായണന്‍ പേരിയ, ടി കെ ശക്തിധരന്‍,ജോണ്‍സണ്‍ ഐരൂര്‍, എ വീ ജോസ് ധനുവച്ചപുരം സുകുമാരന്‍ ടി പി മണി, എലിസബത്ത് തുടങ്ങിയ സഖാക്കള്‍ അദ്ദേഹത്തോടൊപ്പം ഈ സന്നാഹങ്ങളില്‍ ഉണ്ടായിരുന്നു.
ഞങ്ങള്‍ പത്തു സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിയും ബാനറുമില്ലാതെ നടത്തിയ മതാതീത കേരള സാംസ്കാരികയാത്ര അരിയല്ലൂരിലെത്തിയപ്പോള്‍ അവിടെ മനുഷ്യസംഗമം സംഘടിപ്പിച്ചത് കലാനാഥന്‍ ആയിരുന്നു. ആ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ജാതിരഹിത കേരളത്തിന്‍റെ ആവശ്യകതയായിരുന്നു പ്രമേയമാക്കിയത്.
ഡോ.എ.ടി കോവൂര്‍ കൊളംബോയില്‍ നിന്നും അഴിച്ചുവിട്ട സമരോത്സുകയുക്തിവാദത്തിന്‍റെ തരംഗസഞ്ചാരത്തില്‍ യു.കലാനാഥന്‍ മികച്ച നാവികനായി. ഇടമറുകിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിത യുക്തിവാദ പ്രവര്‍ത്തനങ്ങളെ അഭിവാദ്യം ചെയ്ത കലാനാഥന് ഇടമറുകിനെ പോലെതന്നെ കേരളസാഹിത്യ അക്കാദമിയുടെ അംഗീകാരവും ലഭിച്ചു.
സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. നാട്ടിലും വീട്ടിലും ഒരുപോലെ യുക്തിവാദിയായിരുന്നു കലാനാഥന്‍.
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വമ്പന്‍നിധിശേഖരം ജനങ്ങള്‍ക്കുള്ളതാണെന്നും അതിലൊരുഭാഗമെങ്കിലും ദരിദ്രകേരളീയരെ സഹായിക്കാനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടതിന് കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയിയെ തുറന്നുകാട്ടിയതിനും തെരുവില്‍ വച്ച് കലാനാഥന്‍ അപമാനിക്കപ്പെട്ടു.
പൊങ്കാലക്കെതിരെ പ്രതികരിച്ചതിന് സംഘടിത ഭക്തജനം കലാനാഥന്‍റെ വീടിനുമുന്നില്‍ പൊങ്കാലയിട്ടു.
ഇതൊന്നും ആ കലാപകാരിയായ കവിയുടെ ഉള്‍ത്തീ കെടുത്തിയില്ല.
കലാപനാഥന്‍ എന്നൊരു കുറ്റപ്പേരുപോലും ശത്രുക്കള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. മതങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന കലാനാഥനുമായി ഇസ്ലാം മത പണ്ഡിതര്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.
പത്മനാഭസ്വാമി സമ്മാനമെന്ന സാഹിത്യ അക്കാദമിയുടെ സവര്‍ണ്ണ ഹിന്ദു പുരസ്ക്കാരം ഞാന്‍ വേണ്ടെന്ന് വച്ചപ്പോള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. കവികള്‍ക്ക് അവാര്ഡ് നിഷേധത്തിലും ഐക്യപ്പെടാമെന്ന് അന്നാണ് ബോധ്യപ്പെട്ടത്.
യുക്തിരേഖയില്‍ ശാസ്ത്രാധ്യാപകന്നായിരുന്ന കലാനാഥന്‍ ചെയ്തിരുന്ന ചോദ്യോത്തര പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ, ഇസ്ലാം മതവും യുക്തിവാദവും തുടങ്ങിയ സൂക്ഷിച്ചുവയ്ക്കാവുന്ന ഗ്രന്ഥങ്ങളും കലാനാഥന്‍ എഴുതിയിട്ടുണ്ട്. കലാനാഥന്‍റെ ഉത്സാഹത്തില്‍ തയ്യാറാക്കിയ യുക്തിദര്‍ശനം എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് പുസ്തകമാണ്. യു. കലാനാഥനെ കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചങ്ങമ്പുഴയില്‍ നിന്നും കലാനാഥന്‍ ശേഖരിച്ച വിത്തുകള്‍ പാഴായിട്ടില്ല. ഏതു വേനലിലും അത് മുളയ്ക്കാന്‍ സന്നദ്ധമായി അവശേഷിക്കുന്നുണ്ട്.
(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2024 ഏപ്രില്‍ 7)
Saturday 30 March 2024
ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍
ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍
Wednesday 13 March 2024
ചങ്ങമ്പുഴ വഴി ചാര്‍വാകം
ചങ്ങമ്പുഴ വഴി ചാര്‍വാകം
Monday 4 March 2024
മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ
2024 ജനുവരി
മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ
------------------------------
ചെറുതൊന്നും അത്ര ചെറുതല്ലെന്നു സ്ഥാപിച്ച കവിയായിരുന്നു മഹാകവി കുമാരനാശാന്‍. ചെറുതിന്റെ പ്രാധാന്യം പോസിറ്റീവായും നെഗറ്റീവായും അദ്ദേഹം തിരിച്ചറിഞ്ഞു.
എന്താണ് ചെറുത്? മഹാപ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകം കണികയാണ്.കണികയിലാണ് ശക്തി സംഭരിക്കപ്പെട്ടിടുള്ളത്.സര്
ഏറ്റവും വലിയ ഗ്രന്ഥമായ മഹാഭാരതം വെറും എട്ടക്ഷരം മാത്രമുള്ള ചെറു വരികളാല്‍ ഉയര്‍ത്തിയെടുത്ത മഹാഗോപുരമാണ്.ഒന്നേകാല്‍ കോടി ശ്ലോകങ്ങളില്‍ എഴുതാമായിരുന്ന ആ കാവ്യം ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കി എഴുതിയതാണ്.എത്ര വേണമെങ്കിലും വലുതാക്കാമായിരുന്ന കാവ്യകാണികകളെ ചുരുക്കി എഴുതിയപ്പോഴാണ് വീണപൂവ് ഉണ്ടായത്. നാലായിരത്തി ഒരുനൂറു വസന്തതിലകം അണിയിക്കാമായിരുന്നതാണ് ആശാന്‍ നാല്‍പ്പത്തൊന്ന് ശ്ലോകങ്ങളില്‍ ചുരുക്കിയെഴുതിയത്.ആസ്വാദകരാണ് അതിനെ വികസിപ്പിച്ചത്.
510 വരികള്‍ മാത്രമുള്ള കരുണ സിനിമയാക്കിയപ്പോള്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു.ആസ്വാദകരാണ് ചെറുതിനെ വലുതാക്കുന്നത്. ആശാന്‍ ചെറുതിന്റെ വലിപ്പമാണ് പറഞ്ഞിട്ടുള്ളത്.
നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും - കാട്ടു
പുല്ലല്ല സാധുപുലയന്‍ എന്ന രണ്ടുവരിക്ക് പില്‍ക്കാലത്ത് മലയാളം കണ്ട ദലിത് കവിതയുടെയും ജീവിതത്തിന്റെയും സമരത്തിന്റെയും വികാസം വരെ വ്യാപ്തിയും ദീപ്തിയുമുണ്ട്.
1324 വരികളില്‍ അപൂര്‍ണ്ണമായി അവശേഷിപ്പിക്കേണ്ടിവന്ന ബാലരാമായണത്തിനു പോലും 24000 വരികളുടെ ശോഭയുണ്ട്.ചെറുത് വെറും ചെറുതല്ലെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. 173 ശ്ലോകങ്ങളുള്ള നളിനിയിലെ ദിവാകരമൌനത്തിന് 17000 ശ്ലോകങ്ങള്‍ക്കുള്ള വ്യാപ്തിയുണ്ട്.നളിനിയിലെ ഒന്നിലധികം ശ്ലോകങ്ങള്‍ എഴുതിയതിന് ശേഷം കവി വെട്ടിമാറ്റിയതാണ്. മൂന്നു സര്‍ഗ്ഗങ്ങളുള്ള ലീലയിലെ മാംസനിബദ്ധമല്ല രാഗം എന്ന സമീപനം പോലും യോജിച്ചു൦ വിയോജിച്ചു൦ മുപ്പതു സര്‍ഗങ്ങളായി വികസിപ്പിക്കാവുന്നതാണ്.അഞ്ചു കാണ്ഡങ്ങളിലാണ് ആശാന്‍ ശ്രീബുദ്ധചരിതം അടയാളപ്പെടുത്തിയത്.സാക്ഷാല്‍ ശ്രീബുദ്ധന്‍റെ ധര്‍മ്മപദം സരസ കവി മൂലൂര്‍ മലയാളപ്പെടുത്തിയിട്ടുണ്ടല്ലോ. 26 വര്‍ഗങ്ങളാണ് അതിലുള്ളത്.ആറു പേജുകള്‍ മാത്രമുള്ള ഗരിസപ്പാ അരുവി എന്ന അപൂര്‍ണ്ണ കൃതിയെ അടിസ്ഥാനപ്പെടുത്തി ഷിനിലാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥയ്ക്ക് പത്തു പേജിലധികം വലിപ്പമുണ്ട്.
147 ശ്ലോകങ്ങളുള്ള പ്രരോദനത്തിലെ കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാദിയോ വംശമോ / ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍ / സ്പഷ്ടം മാനുഷഗര്‍വമൊക്കെയിവിടെ പൂക്കസ്തമിക്കുന്നതി/ ങ്ങിഷ്ടന്‍മാര്‍ പിരിയുന്നു ഹാ ഇവിടമാണദ്ധ്യാത്മ വിദ്യാലയം.എന്ന ശ്ലോകം വിശദീകരിക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരും.
192 ശ്ലോകങ്ങളുള്ള സീതാകാവ്യം വിശദീകരിക്കാന്‍ ഒന്നിലധികം പുസ്തകങ്ങള്‍ ഉണ്ടായി. ചെറു തുള്ളികള്‍ ചേര്‍ന്നതാണ് മഹാസമുദ്രമെന്ന് ആശാന്‍ നമ്മളോട് പറഞ്ഞു.അതില്‍ സ്തീയുടെ കണ്ണുനീര്‍ത്തുള്ളി കൂടിയുണ്ടെന്ന് സീതാകാവ്യം കൊണ്ട് സാക്ഷ്യപ്പെടുത്തി.
1700 വരികളുള്ള ദുരവസ്ഥയിലെ പ്രമേയം മലബാര്‍ സമരമല്ല.സവര്‍ണ്ണ അവര്‍ണ്ണ വിവാഹമെന്ന ജാതിവിരുദ്ധവും മനുഷ്യപ്രധാനവുമായ വിഷയമാണ് മഹാകവി അവതരിപ്പിച്ചത്.മലബാര്‍ സമരം അതിന്റെ പശ്ചാത്തലം മാത്രമാണ്. വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ- രില്ലമിടിച്ചു
കുളം കുഴിപ്പിന്‍ എന്ന രണ്ടു വരികളില്‍ സമരകാരണം അദ്ദേഹം അടയാളപ്പെടുത്തി.സ്ഥലവാസിയായ കമ്പളത്തു ഗോവിന്ദന്‍ നായര്‍
അതിനു അടിവരയിടുകയും ചെയ്തു.
ചെറിയവയെ ചൂണ്ടിക്കാട്ടുകയാണ് മഹാകവി ചെയ്തത്.ചെറുമന്‍റെ ജീവിതം അദ്ദേഹം അടയാളപ്പെടുത്തി.ഞാനും ചെറുതാണ്.തീരെ ചെറിയ കവി. അതിനാല്‍ ഈ പുരസ്ക്കാരം എനിക്കു അവകാശപ്പെട്ടതാണ്.ആദരവോടെ അഭിമാനത്തോടെ ഞാനിതു സ്വീകരിക്കുന്നു.
കുരീപ്പുഴ ശ്രീകുമാര്‍
ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും
ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും
തൂക്കവില്ലില്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്യുന്നത് പിന്നിലെ ചാട് നിയന്ത്രിക്കുന്നവരാണ്. വടം കെട്ടി ചാട് വലിച്ചാണ് ഗരുഡന്റെ പറക്കല്‍ ഉറപ്പിക്കുന്നത്.
Wednesday 14 February 2024
പെണ്‍കരുത്തിനു സല്യൂട്ട്
പെണ്‍കരുത്തിനു സല്യൂട്ട്
Saturday 3 February 2024
കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍
കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍
Saturday 20 January 2024
നാരായണഗുരുവും രാമപ്രതിഷ്ഠയും
നാരായണഗുരുവും രാമപ്രതിഷ്ഠയും
Thursday 11 January 2024
കവിതയെ കുറിച്ച് ഇന്ദിര കുമുദ്
"വീണവിൽപനക്കാരൻ" മുതൽ "ഫാത്തിമത്തുരുത്ത്" വരെ
(ഇന്ദിരാകുമുദ്)------------------------------
ആമുഖത്തിന്റെയോ പരിചയപ്പെടുത്തലിന്റെയോ ആവശ്യമില്ലാതെതന്നെ മലയാളി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് കൊല്ലം ജില്ലയിൽ ജനിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍..ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി കളിലും ആഫ്രോ ഏഷ്യന്‍ യങ്ങ്റൈറ്റേർസ് കോൺഫറസിൽ ഇന്ത്യയേയും ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്കാരം, സമഗ്രയുടെ ഒ. എൻ. വി പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം, പുനലൂർ ബാലൻ അവാര്‍ഡ്, അബൂദബി ശക്തി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ അവാർഡ് തുടങ്ങി ഈ വർഷത്തെ കുമാരനാശാന്‍ പുരസ്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ കവിക്ക് ലഭിച്ചിട്ടുണ്ട്.
1974 ഒക്ടോബറില്‍ എഴുതിയ വീണവിൽപനക്കാരൻ എന്നകവിതയിൽ "സത്യമാണെല്ലാമെനിക്കുജൻമംതന്ന സർഗ്ഗ സമ്പത്താണ് വീണ/വിൽക്കുവാനെന്തിനായ് വന്നുവെന്നോ ദു:ഖ ശപ്തമാണെൻ ജീവഗാഥ എന്നെഴുതിയ കവിയുടെ മിക്ക കവിതകളിലെയും സ്ഥായിയായ ഭാവം ദു:ഖമാണ്. അതേ സമയം" കരയുന്ന രാത്രിയിൽ പിരിയാതിരുന്നെന്റെ മിഴിയൊപ്പിടാറുള്ള കവിത"(കവിത ഇങ്ങനെ/1983) തുടങ്ങിയ കവിതകളിൽ ജീവിതദു:ഖങ്ങൾക്കും സാമൂഹ്യ ദു:ഖങ്ങൾക്കും ഒരുപോലെ തുണയും തണലുമായാണ് കവി കവിതയെ സമീപിക്കുന്നത്
കവിത കൊണ്ട് കരയുകയും ചിരിക്കുകയും മാത്രമല്ല സാമൂഹികാസമത്വങ്ങൾക്കും അനീതികൾക്കും എതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും കൂടി ആകാമെന്നതിന് കവിയുടെ "ചാർവ്വാകൻ" "കീഴാളൻ" തുടങ്ങിയ കവിതകൾ ഉദാഹരണങ്ങള്‍ ആണ്. "തെറ്റാണു യജ്ഞം, അയിത്തം, പുല, വ്രതം, ഭസ്മംപുരട്ടൽ, ലക്ഷാർച്ചന, സ്ത്രോത്രങ്ങൾ തെറ്റാണു ജ്യോൽസ്യപുലമ്പലും തുള്ളലും അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും" "പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം. വേദന മുറ്റി ത്തഴച്ചൊരീ വിസ്മയം സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം"(ചാർവ്വാകൻ /1998)
കഥകളുടെയും കഥാപാത്രങ്ങളുടേയും മഹാസാഗരമാണല്ലോ മഹാഭാരതം. മനുഷ്യർക്ക് പുറമെ ഭൂമിയിലുള്ള മിക്ക ജീവജാലങ്ങളേയും പലതരം കഥാപാത്രങ്ങളായി നമുക്ക് മഹാഭാരതത്തിൽ കാണാനാകും. ആ കഥാസാഗരത്തിൽ നിന്ന് കവി നമുക്കായി ശേഖരിച്ച മുത്തുകളാണ് മഹാഭാരതം വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം.
കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കാവ്യവത്ക്കരിച്ച് ഒരു നീണ്ട കവിതയാക്കുന്നതിനു പകരം ശക്തരും പ്രധാനപ്പെട്ടവരുമായ കാവ്യപാത്രങ്ങളെ സൂക്ഷ്മവത്കരിച്ച് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. മറ്റൊരു പ്രത്യേകത മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല കഥാഗതിതന്നെ മാറ്റി മറിച്ച കാവ്യപാത്രങ്ങളായ ആനയും പക്ഷികളും പാമ്പും തവളയും പോലും സൂക്ഷ്മവത്ക്കരിക്കപ്പെട്ട് കുഞ്ഞുകുഞ്ഞു കവിതകളായി നമുക്ക് മുമ്പിലെത്തുന്നു.
അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും പ്രണയപരവശരായ കാമുകിമാരും മക്കളെയോർത്തു ദു:ഖിക്കുന്ന അമ്മമാരും അങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും മഹാഭാരതത്തിലുണ്ടല്ലോ? ഏറ്റവും സൂക്ഷ്മമായാണ് കവി ഈ സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത്.
"ആരാണ് പുരുഷൻ, നേരറിയാത്തവൻ, നേരെയല്ലാത്തവൻ, കരുണയില്ലാത്തവൻ, കശ്മലൻ, വഞ്ചകൻ" (അംബ)
"കണ്ണടച്ചാലുടനെ തെളിയുമേ വെണ്ണപോലെ പിതാവിന്റെ തൂമുഖം(ഇന്ദ്രസേന)" "അസ്ത്രസന്നാഹം വെറുക്കുന്നു ഞാൻ.. എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം" (ദുശ്ശള) "മൻമഥ ലീലാഗൃഹത്തിലഭിന്നരാണുൻമത്തറാണി
വൈവിദ്ധ്യമേറിയ ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളിലൂടെ വായന കടന്നുപോകുമ്പോൾ വായനക്കാരുടെ മനസ്സിനകത്ത് ഓരോകാവ്യപാത്രവും പുനർജനിക്കുന്നതായി അനുഭവപ്പെടും.
ഏറ്റവും പുതിയ കവിതയായ "ഫാത്തിമത്തുരുത്ത്" നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് വായനക്കാരെ ഭാവനയുടെ ചിറകിലേറ്റി കൊണ്ടുപോകുന്ന മനോഹര കവിതയാണ്.
"ഭൂമിയെ പുണര്‍ന്ന കുഞ്ഞുപുല്ലുകള്‍
പൂവണിഞ്ഞു തേനുറഞ്ഞു നില്‍ക്കുമ്പോള്‍
പ്രാണനില്‍ മുഖം പതിച്ച വേവുമായ്
ഭാവനത്തുരുത്തിലൊന്നു പോകണം..
ഇനിയുമിനിയും ഒട്ടേറെ പുരസ്കാരങ്ങളും കവിതകളുമായി കവിയുടെ കാവ്യജീവിതം മനോഹരമാകട്ടേ എന്ന് ആശംസിച്ചുകൊള്ളുന്നു.
കെ ബി വേണുവിന്‍റെ സ്നേഹക്കുറിപ്പ്
ഡിസംബറിലെ രാത്രിവണ്ടിയില്‍ കുരീപ്പുഴ.
സഞ്ചിയില്‍ ആപ്പിളും ചുംബനപ്പൂക്കളും.------------------------------
കെ.ബി. വേണു
------------------------------
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിച്ച് നഗ്നയായി ജെസ്സി നിന്നു.
അവള്‍ കയറി നിന്ന കുമ്പസാരക്കൂട് ഞങ്ങളുടെ തലമുറയുടെ മനസ്സുകളിലായിരുന്നു.
കുരീപ്പുഴയുടെ ജെസ്സി.
അവള്‍ക്കൊപ്പം ഞങ്ങളുമുണ്ടായിരുന്നു.
വര്‍ഷം 1990.
യു.സി. കോളേജിലെ ചാക്കോ ഹോസ്റ്റലില്‍ അനിലിന്‍റെ Anilkumar AP മുറിയില്‍ ഒരു പ്രഭാതത്തില്‍ കവി വന്നു. ആദ്യം നേരില്‍ കാണുന്നത് അന്നാണ്. ചിരിക്കുമ്പോള്‍പ്പോലും ഒരു ഘനശ്യാമദുഃഖം ഉള്ളിലുറഞ്ഞു കിടക്കുംപോലെ.
"കടലിരമ്പുമ്പോള്‍ ഉറങ്ങാതിരിക്കുന്നു, മുറിയില്‍ അശാന്തിസ്വരൂപമായ് രാഹുലന്‍"
എന്ന് കുരീപ്പുഴ തന്നെ എഴുതിയത് ഓര്‍മ്മ വന്നു, ആ ഇരിപ്പു കണ്ടപ്പോള്‍.
കോളേജില്‍ ഞങ്ങള്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ബോധി എന്നൊരു സാംസ്കാരികസംഘടനയുണ്ടായിരുന്നു, അക്കാലത്ത്. കര്‍ക്കശമായ പ്രത്യയശാസ്ത്രഭാരങ്ങളില്ലാതെ ബോധി സജീവമായി പ്രവര്‍ത്തിച്ചു. ബോധിയുടെ ഒരു പരിപാടിയുടെ ഭാഗമായാണ് കുരീപ്പുഴ അന്നു വന്നത്. ഒപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാടും. സ്മാര്‍ട് ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുക എന്ന സാമൂഹ്യബാദ്ധ്യതയില്ലാതിരുന്ന അക്കാലത്ത് അവരൊക്കെയായിരുന്നു ഞങ്ങളുടെ ലഹരിയും ആവേശവും. രാഷ്ട്രീയം, സാഹിത്യം, നാടകം, സിനിമ.. കൊടുമ്പിരിക്കൊണ്ട പ്രണയങ്ങള്‍. അനുരാഗസുരഭിലം, യൗവനതീക്ഷ്ണം എന്നൊന്നുമല്ല, Highly Inflammable എന്നാണ് അക്കാലത്തെ ഞങ്ങളുടെ മാനസികാവസ്ഥയെ വിശേഷിപ്പിക്കേണ്ടത്. നട്ടുച്ചനേരത്തു സിഗരറ്റു കത്തിക്കുമ്പോള്‍ ഉടലോടെ കത്തിപ്പോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.
ആ പകലില്‍, മേഘനാദം പോലെ ചുള്ളിക്കാടിന്‍റെ 'യാത്രാമൊഴി' ക്യാംപസില്‍ മുഴങ്ങി. ഒപ്പം, നാലു നേത്രങ്ങളില്‍ നിന്നു പെയ്തിറങ്ങിയ ഒക്ടോബര്‍ മഴയുടെ ശോകലാവണ്യധാരയായി കുരീപ്പുഴയുടെ ജെസ്സിയും. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ദ്രാവിഡത്തുടിയുടെ ചേലു തുളുമ്പുന്ന ആ ചിലമ്പിച്ച ശബ്ദം ഉണര്‍ത്തിയ അവാച്യമായ കാവ്യാനുഭൂതി എന്നിലുണ്ട്.
"നിദ്രാടനത്തിന്‍റെ സങ്കീര്‍ണ സായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
ഓര്‍ക്കുകീപ്പാട്ടിനു കൂട്ടായിരുന്നു നാം.."
എന്ന് കുരീപ്പുഴ പാടുമ്പോള്‍, കാറ്റിന്‍റെ കാണാപ്പിയാനോകള്‍ താനേയുണര്‍ന്നു. ജെസ്സിയെ മാത്രമല്ല, അവളുടെ കണ്ണീരുറഞ്ഞ കവിളിലെയുപ്പ് ചുണ്ടുകൊണ്ടൊപ്പാന്‍ വൈകിയെത്തിയ കാമുകനെയും ഞാനപ്പോള്‍ കണ്ടു. ചുള്ളിക്കാടിനെപ്പോലെ മറ്റൊരു ഒബ്സഷനായി, അഡിക്ഷന്‍ ആയി കുരീപ്പുഴയും വളര്‍ന്നു.
"കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി?"
എന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അതേ വര്‍ഷം അനില്‍ "സ്മൃതിലഹരി" എന്നൊരു നാടകമെഴുതി.
"സങ്കടത്തിന്നു മുഖംമൂടി തുന്നുവാന്‍
സന്ധ്യകള്‍ പോലും വരാറില്ല
നെഞ്ചിലെ ചെമ്പുഖനികളില്‍
വാതകക്കൂത്തുകള്‍"
"നീലബലൂണുകള്‍" എന്ന കവിതയിലെ ഈ വരികള്‍ ആ നാടകത്തില്‍ ഉപയോഗിച്ചിരുന്നു. ഒരു നട്ടുച്ചനേരത്ത് ആ നാടകം ഞങ്ങള്‍ ക്യാംപസില്‍ അവതരിപ്പിച്ചു. അനിലും സിജുവും ഞാനും അഭിനേതാക്കള്‍. പശ്ചാത്തലത്തില്‍ സുട്ടുവിന്‍റെ വയലിന്‍ മാത്രം.
Anil was at his creative and rebellious best at that time.
കുരീപ്പുഴയെ ഓര്‍ക്കാതെ ഒരു ഡിസംബറും കടന്നു പോയിട്ടില്ല. അതിനു കാരണം ജെസ്സിയല്ല. "ഡിസംബറിലെ തീവണ്ടി" എന്ന കവിതയാണ്. 1984 ജനുവരി 4 ആണ് ആ കവിതയുടെ ജന്മദിനമെന്ന് കുരീപ്പുഴയുടെ സമാഹാരത്തില്‍ കാണുന്നു. ഒരുപക്ഷേ പ്രസിദ്ധീകരണ ദിനമാകാം. കുരീപ്പുഴ അതു ചൊല്ലിക്കേട്ടിട്ടില്ല. പക്ഷേ വായിച്ച മാത്രയില്‍ ഘോരരൂപിയായ ഒരു തീവണ്ടി എന്‍റെ ഉടലിലൂടെ ചീറിപ്പാഞ്ഞുപോയി.
"ഓര്‍ക്കുന്നുവോ പോയ വത്സരാരംഭ-
മന്നാര്‍ത്തു നാം പാടിയുണര്‍ത്തിയോരുണ്ണിയും
നങ്ങേലിയും തുറുകണ്ണുള്ള പൂതവും-
ഊരിത്തെറിച്ച മനസ്സിന്‍ കഴുത്തിലേ-
യ്ക്കാ വണ്ടി കേറവേ ചോരച്ചിലന്തികള്‍
നൂല്‍ക്കെണി കെട്ടിക്കുരുക്കിയ ജീവനും
ഞാനും കരഞ്ഞു തളര്‍ന്നു പോയൊത്തിരി."
എന്നെ വിഹ്വലനാക്കിയത് ആ പ്രായത്തില്‍ സ്വാഭാവികമായുണ്ടാകാവുന്ന സന്ദിഗ്ധബോധമായിരുന്നില്ലെന്ന് പില്ക്കാലത്തു ബോദ്ധ്യമായി. ഒരോ വത്സരാന്ത്യവും വത്സരാരംഭവും അകാരണമായി എന്നെ ഫിലോസഫിക് ആക്കുന്നുണ്ട്, അടുത്ത കാലത്തായി. അതിന്‍റെ കാരണങ്ങളിലൊന്നായി ആറ്റിക്കുറുക്കിയ കടുംകഷായം പോലെയുള്ള ഈ വരികളുമുണ്ടെന്നു തോന്നുന്നു. അക്കാലത്തു ട്രെയിന്‍ യാത്രകള്‍ തീരെ കുറവായിരുന്നു. എങ്കിലും കുറച്ചു നാളെങ്കിലും ട്രെയിന്‍ കാണുമ്പോള്‍ ഒരു ഭയമുണ്ടായിരുന്നു. തൊഴിലന്വേഷകനായി ഡല്‍ഹിയിലേയ്ക്ക് പോയത് ട്രെയിനിലാണ്. അതിനു മുന്‍പും ദീര്‍ഘമായ ട്രെയിന്‍ യാത്രയുണ്ടായിട്ടുണ്ട് - പഞ്ചാബിലേയ്ക്ക്. പക്ഷേ അന്ന് എനിക്കൊപ്പം ഒരു സംഘം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഡല്‍ഹി യാത്രയില്‍ തികച്ചും ഒറ്റയ്ക്കായിരുന്നു. വരണ്ട പകലുകളില്‍ ഉഷ്ണക്കാറ്റേറ്റു പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍ ട്രെയിനിന്‍റെ "ടക ടക" ശബ്ദത്തിന് ഈ കവിതയുടെ താളമുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പുള്ള ഒരു ന്യൂ ഇയര്‍ ഈവ് ഒറ്റയ്ക്കിരുന്നു ചെലവഴിച്ചപ്പോഴും ഈ വരികള്‍ വേട്ടയാടി.
'ഡിസംബറിലെ തീവണ്ടി' ഡിസംബര്‍ ഉണര്‍ത്തുന്ന വിരഹവേദനയെക്കുറിച്ചു മാത്രമല്ല, ജനുവരിയെക്കുറിച്ചു കൂടിയാണ്. ഡിസംബറിലെ തീവണ്ടിയില്‍ വന്നെത്തുന്നത് ജനുവരിയാണ്.
"ഇന്നത്തെ രാത്രിവണ്ടിക്കു വന്നെത്തിടും
കണ്ണില്‍ പരുന്തും പടക്കവുമായ്
രക്തബന്ധം കുറിക്കും ജനുവരി
ഭൂപാളബന്ധിനി
ശല്കങ്ങളില്‍ ശാപമോക്ഷവും
സഞ്ചാരഗീതം പകര്‍ത്താനിലകളും
സഞ്ചിയിലാപ്പിളും ചുംബനപ്പൂക്കളും."
ഈ വരികളില്‍ എനിക്ക് റോമന്‍ മിത്തോളജിയിലെ ജെയ്നസ് ദേവനെയും ചിലപ്പോള്‍ കുരീപ്പുഴയെത്തന്നെയും കാണാം. തുടക്കങ്ങളുടെ, പ്രവേശികകളുടെ, സംക്രമണങ്ങളുടെ, ദ്വന്ദ്വങ്ങളുടെ ദേവനായ ജെയ്നസില്‍ നിന്നാണ് ജനുവരി എന്ന വാക്കു തന്നെയുണ്ടായത്. ഇരട്ടമുഖമുള്ള ജെയ്നസ് ഒരു മുഖം കൊണ്ട് ഭൂതകാലത്തെയും മറുമുഖം കൊണ്ട് ഭാവികാലത്തെയും നോക്കുന്നു. ഓരോ ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതിയും രാത്രിവണ്ടിയില്‍ സഞ്ചി നിറയെ ആപ്പിളും ചുംബനപ്പൂക്കളുമായി ഞാന്‍ കാത്തിരിക്കുന്ന ഒഴിഞ്ഞ സ്റ്റേഷനില്‍ വന്നിറങ്ങുന്നത് ജെയ്നസ് ദേവനോ, കുരീപ്പുഴ തന്നെയോ? "ഡിസംബറിലെ തീവണ്ടി" എന്ന കവിതയിലെ വിഷാദബിംബങ്ങളെയാകെ ഈ ആപ്പിളുകളും ചുംബനപ്പൂക്കളും പ്രത്യാശയുടെ നിലാവില്‍ കുളിപ്പിക്കുന്നു.
കുരീപ്പുഴയെ എപ്പോഴെങ്കിലുമൊക്കെ കാണാറുണ്ട്. പലപ്പോഴും ഫിലിം ഫെസ്റ്റിവലുകളില്‍. ശാന്തനായി. ഇടയ്ക്കെപ്പൊഴോ ഒരിക്കല്‍ പ്രക്ഷുബ്ധനായി. ഉറ്റ സുഹൃത്തുക്കളുടെ മുറികളില്‍. സാഹിത്യ അക്കാദമിയിലെ ചില സമ്മേളനങ്ങളില്‍. എ. അയ്യപ്പന്‍ മരിച്ചപ്പോള്‍ സംവിധായകനും കവിയുമായ ഡോക്റ്റര്‍ പ്രസാദിനോടൊപ്പം സ്റ്റാച്യു ജംക്ഷനിലെ ഒരു കെട്ടിടത്തിന്‍റെ ടെറസ്സില്‍ അരണ്ട നിലാവത്ത് ഒരക്ഷരം ഉരിയാടാതെ കുരീപ്പുഴ കിടന്നു. ജെസിയിലെ "ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച" എന്ന വരിയിലെ "ലോത്തിന്‍റെ" എന്ന വാക്ക് ഒരു പ്രസാധകന്‍ "ലോകത്തിന്‍റെ" എന്നു തിരുത്തിയതിനെക്കുറിച്ചും മറ്റൊരു പ്രസാധകന്‍ "പോത്തിന്‍റെ" എന്നാക്കിയതിനെക്കുറിച്ചും വിവരിച്ചത് ഫേബിയന്‍ ബുക്സിന്‍റെ ഒരു വാര്‍ഷികസമ്മേളനത്തിലാണ്.
"എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്" എന്ന് സൗമ്യമായി പ്രസ്താവിച്ചുകൊണ്ട് കത്തിക്കയറിയ പ്രസംഗം നടത്തിയത് സാഹിത്യ അക്കാദമിയില്‍.
ഇപ്പോള്‍ ഞാന്‍ യാത്ര ചെയ്യുന്ന പകല്‍വണ്ടി മനസ്സുകളുടെ കഴുത്തില്‍ കയറിയിറങ്ങാതെ, ചോരച്ചിലന്തികളുടെ വിഹ്വലത സൃഷ്ടിക്കാതെ സന്ധ്യയോടെ മറ്റൊരു നഗരത്തിലെത്തിച്ചേരും. നങ്ങേലിയും പൂതവും ഉണ്ണിയും കൂടെയുണ്ടാകൂം.
ഡിസംബര്‍ മുപ്പത്തിയൊന്നിന്, പുറത്ത് നഗരോന്മാദം തിരയടിക്കുമ്പോള്‍ തനിച്ചിരിക്കാനാണ് പൊതുവേ ഇഷ്ടം. ആത്യന്തികലഹരിയായ പുസ്തകവായനയാണ് പുതുവത്സരാഘോഷം. വായനയിലെയും എഴുത്തിലെയും കൗമാരകുതൂഹലം നിലനിര്‍ത്താനുള്ള വാര്‍ഷികചികിത്സയാണത്. നഗരത്തിലെ ഒരു സത്രമുറിയില്‍ ഈ രാത്രി ഞാനുണ്ടാകും. എഴുത്തച്ഛനോടു കടമായി വാങ്ങിയ വാക്കിനു പലിശയായി ഒരു ജീവിതം തന്നെ നഷ്ടമാക്കുന്ന കുരീപ്പുഴയുടെ കവിതയ്ക്കൊപ്പം ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന "മരണം ദുര്‍ബലം" എന്ന നോവലും...
പല തലങ്ങളില്‍ കുത്തിനോവിച്ച വേര്‍പാടുകളുണ്ടായി പോയ വര്‍ഷം. അതിന്‍റെ കണക്കെടുപ്പുകളിലേയ്ക്കു കടക്കുന്നില്ല. നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കുന്നു. ഉപാധികളൊന്നുമില്ലാതെ ചേര്‍ത്തു നിര്‍ത്തിയവരെ മുറുകെപ്പുണരുന്നു. ആരോടും വിദ്വേഷമില്ല, പരിഭവങ്ങളുമില്ല. സ്നേഹം മാത്രം.
ആപ്പിള്‍ മധുരമുള്ള, ഹിമധവളശോഭിനിയായ ജനുവരി എന്നെയും നിങ്ങളെയും ചുംബിച്ചുണര്‍ത്തട്ടെ.
..............................
ഡിസംബര്‍ 31, 2023
(പകല്‍വണ്ടിയിലെ ഒരു മുറിയില്‍ നിന്ന്)