Sunday 22 March 2015

ഇറ്റലിയിലേയ്ക്ക്‌ നാടുകടത്തിയ മണവാട്ടിയുടെ കഥ




മണവാട്ടികളുടെ കാര്യത്തിൽ കർത്താവിന്‌ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? ഇങ്ങനെയൊരു ചിന്ത ഉണർത്തുന്നതാണ്‌ കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയുടെ ജീവിതകഥ.

എറണാകുളത്തുനടന്ന അസാധാരണമായൊരു കൂട്ടായ്മയിലാണ്‌ വൈദികന്റെ ലൈംഗിക ഇംഗിതത്തിന്‌ വഴങ്ങാത്തതിനാൽ ഇറ്റലിയിലേക്ക്‌ നാടുകടത്തപ്പെട്ട കഥ സിസ്റ്റർ അനിത വിവരിച്ചത്‌.

വിവിധ കാരണങ്ങളാൽ പീഡിതരായി സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന നാനൂറിലധികം വൈദികരും കന്യാസ്ത്രീകളുമാണ്‌ കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത്‌ സമ്മേളിച്ചത്‌. യുക്തിബോധത്തിന്റെ വെളിച്ചമാർജിച്ച മാണി പറമ്പേട്ടാണ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌.

സിസ്റ്റർ ജസ്മി അടക്കം പലരും സഭാവസ്ത്രം തിരിച്ചുകൊടുത്ത്‌ മനുഷ്യാലയത്തിലേക്ക്‌ തിരിച്ചുവന്നിട്ടുണ്ട്‌. അവരുടെയെല്ലാം കാരണങ്ങൾക്ക്‌ അപ്പുറമായി സിസ്റ്റർ അനിത പറഞ്ഞത്‌ ലൈംഗികപീഡനകഥയാണ്‌.

മധ്യപ്രദേശിലെ പാച്ചോർ എന്ന സ്ഥലത്ത്‌ അധ്യാപികയായി ജോലി ചെയ്തിരുന്ന സിസ്റ്റർ അനിതയെ ബ്രഹ്മച
ര്യാദർശത്തിന്‌ വിരുദ്ധമായി ഒരു വൈദികൻ ലൈംഗിക പീഡനത്തിന്‌ ശ്രമിക്കുന്നു. ചെറുത്തുനിന്ന സിസ്റ്ററെ വൈദികൻ സ്വന്തം സ്വാധീനമുപയോഗിച്ച്‌ ഇറ്റലിയിലെ മദർഹൗസിലെത്തിക്കുന്നു. അവിടെ മൂന്നുവർഷം അടിമപ്പണി; വേതനമായി കിട്ടിയത്‌ പട്ടിണി. ഒടുവിൽ അമ്മവീട്ടിൽനിന്നും സിസ്റ്ററെ പുറത്താക്കി. ഒരു സ്ഥാപനത്തിൽ അഭയം തേടിയ സിസ്റ്ററെ കേരളത്തിലേയ്ക്ക്‌ തിരിച്ചയച്ചു. ആലുവയിലെ തോട്ടക്കാട്ടു കരമഠത്തിലെത്തിയ സിസ്റ്റർക്ക്‌ അഭയം നിഷേധിച്ചു. ഇപ്പോൾ അവർ അഗതിയായി ആലുവ ജനസേവ ശിശുഭവനിൽ താമസിക്കുന്നു. ന്യായമായ നഷ്ടപരിഹാരം നൽകാത്തപക്ഷം അടുത്തമാസം മുതൽ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ്‌ ഓഫ്‌ അഗാത്ത കോൺവെന്റിനുമുന്നിൽ നിരാഹാരസമരം നടത്തുമെന്നും സിസ്റ്റർ അറിയിച്ചു.

വാസ്തവത്തിൽ കർത്താവിന്റെ മേൽനോട്ടത്തിൽത്തന്നെയാണോ സഭകൾ പ്രവർത്തിക്കുന്നത്‌? അങ്ങനെയെങ്കിൽ സിസ്റ്റർ അഭയയടക്കമുളളവരുടെ ജീവിതം എന്താണ്‌ നമ്മെ പഠിപ്പിക്കുന്നത്‌? സമ്മേളനം മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ശ്രദ്ധേയവും പരിഗണനാർഹവുമാണ്‌.

കത്തോലിക്കാസഭയിലെ പുരോഹിതൻമാർക്ക്‌ മറ്റ്‌ സഭകളിലെപ്പോലെ വൈവാഹികജീവിതം അനുവദിക്കണമെന്നാണ്‌ ഒരു ആവശ്യം. മതം പരിഹരിക്കാത്ത ധാരാളം പ്രശ്നങ്ങൾ സ്നേഹബന്ധിതമായ കുടുംബം പരിഹരിക്കുകതന്നെ ചെയ്യും. ലൈംഗികാക്രമങ്ങൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും.

മറ്റൊരാവശ്യം ക്രൈസ്തവ പുരോഹിതൻമാർക്ക്‌ സർക്കാർ ലേബർ നിയമപ്രകാരമുളള വേതനം അനുവദിക്കണമെന്നതാണ്‌. മനുഷ്യനെ മതിൽകെട്ടിത്തിരിച്ച്‌ ഒറ്റപ്പുസ്തകം മാത്രമാണ്‌ ശരിയെന്നുളള പുരോഹിതവർഗത്തിനപ്പുറം മദർതെരേസയെപ്പോലേ സേവനസന്നദ്ധരായ ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്‌. മാത്രമല്ല, വേതനം കർത്താവ്‌ നൽകുമെന്ന ഫലിതത്തെയും ഈ ആവശ്യം തളളിക്കളയുന്നു. പുരോഹിതർക്ക്‌ മാനുഷിക പരിഗണന നൽകണമെന്നാണ്‌ ഈ ആവശ്യം സൂചിപ്പിക്കുന്നത്‌.

ഹിന്ദു-ഇസ്ലാം പുരോഹതർക്ക്‌ വേതനവ്യവസ്ഥയും പെൻഷനുമുളള നാടാണിത്‌. ക്രൈസ്തവ പുരോഹിതരെയും കന്യാസ്ത്രീകളെയും പരിഗണിച്ച്‌ സഭയുടെ അവഗണനയിൽനിന്നും അവരെ രക്ഷിക്കേണ്ടതാണ്‌. മറ്റൊരു പ്രധാന ആവശ്യം മഠത്തിലോ സെമിനാരിയിലോ ചേർക്കുന്ന പ്രായം കുറഞ്ഞത്‌ ഇരുപത്തൊന്ന്‌ വയസ്‌ എന്ന്‌ നിർണയിക്കണമെന്നതാണ്‌. ശരിയാണ്‌; സ്വയം തീരുമാനിക്കാനുളള യോഗ്യത അപ്പോഴേക്കും ഒരു വ്യക്തി നേടിയിരിക്കുമല്ലൊ.

Monday 2 March 2015

ഋതുമതിയാകുന്നത്‌ കുറ്റകൃത്യമല്ല



ആർത്തവകാലം അവിശുദ്ധകാലമാണോ? ഋതുമതിയാകുന്നത്‌ ഒരു കുറ്റകൃത്യമാണോ? ഇക്കാര്യങ്ങൾ ഇപ്പോൾ തുറന്ന്‌ ചർച്ച ചെയ്യുകയും ആരോഗ്യകരമായ ബോധനപരിശ്രമങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്‌.

പ്രാചീനകേരളം മുതൽ നവീനകേരളംവരെ സ്ത്രീകളുടെ ആർത്തവകാലത്തെ പുരുഷശബ്ദത്തിലാണ്‌ സമീപിച്ചത്‌. സ്ത്രീ വിശ്രമിക്കണോ വിശ്രമിക്കണ്ടയോ എന്നെല്ലാം പുരുഷൻ തീരുമാനിച്ചു. നൂറുകണക്കിന്‌ അന്ധവിശ്വാസങ്ങൾ ഇക്കാര്യത്തിൽ ഓരോ ജാതിയും മതവും അടിച്ചേൽപ്പിച്ചു. മിത്തുകളെപ്പോലും തീണ്ടാരി തീണ്ടിച്ചു. അതിലൊന്നാണ്‌ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര ശാസ്താവിന്റെ കല്യാണക്കഥ.

ശക്തികുളങ്ങര ക്ഷേത്രത്തിലെ ധർമ്മശാസ്താവ്‌ വളളിക്കീഴ്‌ ക്ഷേത്രത്തിലെ ഭഗവതിയെ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു. കല്യാണക്ഷണം, ശക്തികുളങ്ങര, മീനം, കന്നിമേൽ, കുരീപ്പുഴ എന്നീ നാല്‌ കരക്കാർക്കും നേരിട്ടുനൽകുന്നു. വിവാഹത്തലേന്ന്‌ പെൺവീട്ടുകാർ വരന്റെ ക്ഷേത്രം സന്ദർശിക്കുന്നു. പിന്നെ പളളിവേട്ട. വിവാഹദിവസം സർവാഭരണവിഭൂഷിതനായി ആനകളുടെയും എടുപ്പുകുതിരകളുടെയും അകമ്പടിയോടെ അഷ്ടമുടിക്കായലിനരികെയുളള ആറാട്ടുകുളത്തിൽ നീരാടി വധൂക്ഷേത്രത്തിലെത്തുമ്പോൾ ശ്രീകോവിലിനുമുന്നിൽ ഒരു ചുവപ്പുതുണി തൂക്കുന്നു. ഭഗവതിക്ക്‌ മാസമുറ തുടങ്ങിയിരിക്കുന്നു. അങ്ങനെ കല്യാണം മുടങ്ങുന്നു. എല്ലാവർഷവും പൂർവാധികം ഭംഗിയോടെ ഈ മുടക്കക്കല്ല്യാണം ഉത്സവമായി ആഘോഷിക്കുന്നു.

അടുത്തകാലംവരെ പത്രങ്ങളിൽ ഒരു വാർത്ത വരുമായിരുന്നു. ചെങ്ങന്നൂർ ഭഗവതി തൃപ്പൂത്തായി എന്നായിരുന്നു വാർത്ത. ഭഗവതിയുടെ ഉടുപുടവയിൽ ചോര കണ്ടതായി പൂജാരി അറിയിക്കുന്നു. ഈ തീണ്ടാരിത്തുണി വലിയതുകയ്ക്കു വിൽക്കുന്നു. ഭഗവതീവിഗ്രഹത്തെ ബ്രാഹ്മണ സ്ത്രീകൾ കുളിപ്പിക്കുന്ന പ്രാകൃത ചടങ്ങുപോലുമുണ്ട്‌. ആലപ്പുഴ സ്വദേശിയായ പി പി സുമനൻ മാഷ്‌ വിവരാവകാശ നിയമമനുസരിച്ച്‌ നൽകിയ ഹർജിയെത്തുടർന്ന്‌ കുറെക്കാലം ഭഗവതി തൃപ്പൂത്തായില്ല. വിഗ്രഹത്തിന്‌ ആർത്തവം ഉണ്ടാകില്ലെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌.

ആദിവാസി ഊരുകളിൽ ഋതുമതിയായ പെണ്ണിനെ പുറത്തായതായി പ്രഖ്യാപിച്ച്‌ വേറെ കുടിൽകെട്ടിപ്പാർപ്പിക്കും. ഓരോ സമുദായത്തിനും വെവ്വേറെ സമീപനങ്ങളാണുണ്ടായിരുന്നത്‌.

ഹിന്ദുകുടുംബങ്ങളിൽ അഞ്ചുദിവസത്തേയ്ക്ക്‌ പൂജാമുറി പ്രവേശനം നിരോധിക്കും. കിണറിൽ തൊടാൻ പാടില്ല. പത്തായത്തിൽ തൊട്ടാൽ ധാന്യം പതിരാകും. തുളസിയടക്കമുളള ഒരു ചെടിയിലും തൊടരുത്‌. ഉണങ്ങിപ്പോകുംപോലും. അടുക്കളയിൽ കയറരുത്‌. അച്ചാറും കൊണ്ടാട്ടവും സൂക്ഷിക്കുന്ന ഭരണികളിൽ തൊടരുത്‌. അച്ഛനോ ആങ്ങളമാർക്കോ ആഹാരം വിളമ്പിക്കൊടുക്കരുത്‌. പുല്ലുപായയിൽ കിടക്കണം, പുലർച്ചെ ഉണർന്ന്‌ കിടക്കപ്പായ കഴുകണം, പ്രാർഥിക്കരുത്‌. അറിയാതെ പ്രാർഥിച്ചുപോയാൽ മാപ്പിരക്കണം. മാസമുറ തുടങ്ങി ആറാംദിവസം ഏഴുസുമംഗലികൾ കത്തിച്ച വിളക്കുമായി അകമ്പടി നടന്ന്‌ കുളത്തിൽ കൊണ്ടുപോയി കുളിപ്പിക്കും.

തിരണ്ടുകുളി അല്ലെങ്കിൽ പുളികുടി വലിയ ചടങ്ങ്‌ ആയിരുന്നു. ആങ്ങള, തെങ്ങിൻ പൂക്കുല നിലത്തടിക്കും. എത്ര വെളിയിൽ തെറിക്കുമോ അത്രയും കുട്ടികൾ ഉണ്ടാകുമത്രെ. മച്ചിങ്ങയൊന്നും തെറിച്ചില്ലെങ്കിൽ മച്ചിയാകുമെന്ന്‌ പ്രഖ്യാപിച്ചുകളയും. പിന്നീട്‌ ആ കുട്ടിക്ക്‌ ദാമ്പത്യബന്ധം ഇല്ല.

പുളികുടി അടിയന്തിരത്തിന്‌ നാടടക്കിയുളള സദ്യ ഉണ്ടാകും. തീണ്ടാരിത്തുണി രഹസ്യമായി സൂക്ഷിക്കണം. ഇഴജന്തുക്കൾ തൊട്ടാൽ സ്ത്രീക്ക്‌ വെളളപ്പാണ്ട്‌ പിടിക്കും. ഈ ആചാരം ചില മുസ്ലിം ഭവനങ്ങളിലും ഉണ്ടത്രെ. തീണ്ടാരിത്തുണിയിൽ പാമ്പ്‌ സ്പർശിച്ചാൽ ആ പാമ്പ്‌ പിന്നീട്‌ ഈ സ്ത്രീയെ തേടിവരുമത്രെ. പരിശുദ്ധ ഖുറാൻ സ്പർശിക്കാനോ നമസ്കരിക്കാനോ നോമ്പുപിടിക്കാനോ പാടില്ലത്രെ. ഇസ്ലാം മതത്തിന്റെ ഉത്ഭവസ്ഥാനമായ സൗദി അറേബ്യയിലെ വീടുകളിൽ ഇത്തരം അന്ധവിശ്വാസങ്ങളില്ല. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളധികവും മാസമുറ ഒരു കുറ്റമായി കരുതുന്നില്ല.

കൂട്ടുകാരനെ കാത്തിരുന്ന പെൺമുട്ട പ്രതീക്ഷ വിഫലമാകുമ്പോൾ ചോരപ്പൂക്കളായി പരിണമിക്കുന്നത്‌ പ്രകൃതിനിയമം. കമലാസുരയ്യ അടക്കമുളളവർ ആർത്തവത്തെ അതീവ സുന്ദരമായി അക്ഷരപ്പെടുത്തിയിട്ടുണ്ട്‌. പുതിയ കേരളീയ സമൂഹം ഈ ദുരാചാരങ്ങളിൽനിന്ന്‌ രക്ഷപ്പെടുന്നു എന്നത്‌ ആശ്വാസകരമാണ്‌. ആർത്തവം മാറ്റിവയ്ക്കാനുളള ഗുളികകൾ അധികം ചെലവാകുന്നത്‌ ആറ്റുകാൽ പൊങ്കാലക്കാലത്താണെന്നത്‌ കൗതുകകരവും.