Tuesday 21 December 2021

മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകള്‍


ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകളെന്നോ വിതച്ച വിഷവിത്തിന്‍റെ വിളവെടൂപ്പെന്നോ പറഞ്ഞ് ആരും ആ അരും കൊലകളെ അവഗണിക്കുന്നില്ല. ദു:ഖിക്കുകയാണ്. നഷ്ടപ്പെട്ടത് രണ്ടു കേരളമക്കളെയാണ്.അവര്‍ പ്രതിനിധീകരിച്ച രാഷ്ട്രീയധാരകളുടെ പ്രകോപനങ്ങളെ അവഗണിച്ചുകൊണ്ടു തന്നെ ദു:ഖിക്കുകയാണ്. ദു:ഖത്തിന്റെ മുള്‍ത്തകിടിയില്‍ നിന്നുകൊണ്ട് ആ ഹീനകൃത്യങ്ങളിലെ ആപല്‍ സൂചനകള്‍ തിരിച്ചറിയുകയാണ്.

കൊലയും പകയും പകരക്കൊലയും ഇനിയും അരങ്ങേറാനുള്ള സാധ്യതകളെ കേരളം അതീവഗൌരവത്തോടെ കാണേണ്ടതുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പകരം വിനാശകരമായ അറ്റോമിക് എനര്‍ജി അടങ്ങുന്ന മത തീവ്രവാദത്തെ കൂട്ടുപിടിക്കുന്നത് തന്നെയാണ് പ്രശ്നം.

മതതീവ്രവാദം മുളച്ചു വരുന്നത് മത മൌലികവാദത്തില്‍ നിന്നാണ്.കേവല മതവിശ്വാസമല്ല മത മൌലികവാദം.അത് അവനവന്റെ മതം മാത്രം ശരിയെന്ന വാദമാണ്.ഒരേ രക്തഗ്രൂപ്പില്‍ പെട്ടവര്‍ എല്ലാ മതങ്ങളിലും ഉണ്ട് എന്ന തിരിച്ചറിവിനപ്പുറം നമ്മുടെ രക്തം മാത്രം ശുദ്ധം എന്നു കരുതുന്നിടത്ത് മൌലികവാദം പുഷ്പിക്കുന്നു. യഥാര്‍ത്ഥ രക്തം ആവശ്യമായി വരുന്ന ആശുപത്രിക്കിടക്കയില്‍ ഈ ആര്യ അനാര്യശുദ്ധരക്തവാദമൊന്നും പരിഗണിക്കപ്പെടുകയില്ലെന്നത് വേറെ കാര്യം.

മതവുമായി രാഷ്ട്രീയത്തെ ബന്ധിപ്പിച്ചാല്‍ അതിവേഗം അധികാരത്തിന്റെ അപ്പശാലയില്‍ എത്താമെന്ന കുത്സിത കണ്ടുപിടുത്തമാണ് ഇത്തരം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉത്ഭവകാരണം. അവര്‍  ആയുധം താഴെ വയ്ക്കുകയും സമാധാനത്തിന്‍റെ സ്നേഹപ്രതലത്തിലേക്ക് വരികയും ചെയ്യണം.

ഏതെങ്കിലും ഒരു മതത്തെ ഊതിവീര്‍പ്പിക്കുകയും മറ്റ് മതങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്ന പ്രസംഗങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രോത്സാഹിപ്പിക്കരുത്. മതാഭിമാനത്തില്‍ ഊന്നിയുള്ള ആയുധപരിശീലനവും പഠന പരിപാടികളും  നിര്‍ബ്ബന്ധമായും ഒഴിവാക്കണം.

മതത്തെക്കുറിച്ചും അതിന്‍റെ സാന്നിധ്യം ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതാണ്.മനുഷ്യനെ വിഭാഗീകരിച്ച് അപമാനിക്കുകയല്ലാതെ ഒരു ഗുണവും മതം മനുഷ്യരാശിക്ക് നല്‍കുന്നില്ല. പൌരോഹിത്യത്തിന്റെ ജീവനോപാധിയായി മാറുകമാത്രമേ മതം ചെയ്യുന്നുള്ളൂ. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യസമൂഹത്തെ ഇരുട്ടിലാഴ്ത്തിയിട്ടുള്ളതും ശാസ്ത്രത്തിന്‍റെ പ്രകാശനാളങ്ങളെ ഊതിക്കെടുത്താന്‍ ശ്രമിച്ചിട്ടുള്ളതും മതമാണ്.
ഇത് മനസ്സിലാക്കുവാന്‍ ഗലീലിയോയുടെ കാലം വരെയൊന്നും പോകേണ്ടതില്ല.കോവിഡ് പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാത്തവരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികള്‍ ആണെന്നതു ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഭൂരിപക്ഷ മതത്തിന്റെ കയ്യിലും ന്യൂനപക്ഷ മതത്തിന്റെ കയ്യിലും ആയുധം കിട്ടിയാല്‍ അവര്‍ ഹലാല്‍ മനുഷ്യമാംസം വില്‍പ്പനയ്ക്ക് വയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഭൂരിപക്ഷമതത്തിന്റെ കയ്യിലാണ് ആയുധമെങ്കില്‍ മനുഷ്യമാംസ ഭോജനശാലകളുടെ പെരുങ്കളിയാട്ടമായിരിക്കും ഉണ്ടാവുക.ജര്‍മ്മനിയും അഫ്ഗാനിസ്ഥാനും ആയുധവും അധികാരവുമണിഞ്ഞ ഭൂരിപക്ഷ മത തീവ്രവാദത്തിന്‍റെ രക്തം പുരണ്ട ഉദാഹരണങ്ങളാണല്ലോ. 

ഇനി,സാമുദായിക ചിത്രം തന്നെ പരിശോധിച്ചാലോ? പിന്നാക്ക സമുദായക്കാര്‍ക്കെതിരെ അവരെ തന്നെ അണിനിരത്തുവാന്‍ മത തീവ്രവാദപ്പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. പിന്നാക്ക വിഭാഗത്തിന്‍റെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം കൊലപാതകത്തിലൂടെയല്ലല്ലോ സാക്ഷാത്ക്കരിക്കേണ്ടത്.

മതം ലേബലായി കൊണ്ടുനടക്കുന്നതും അവിടെ തീരെ ഇല്ലാത്തതുമായ സ്നേഹമെന്ന ഉല്‍കൃഷ്ട വികാരമാണ് മനുഷ്യനാവശ്യം.അവിടെ പിഞ്ചുകുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളെ അനാഥമാക്കുന്ന മതതീവ്രവാദ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവുകയില്ല. പ്രണയം തളിര്‍ക്കുന്നത് മതാതീതമായ താഴ്വരകളിലാണ്. അവിടെയാണ് സ്നേഹത്തിന്‍റെ നീലത്തടാകമുള്ളത്.

സ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ സെക്കുലര്‍ പ്രസംഗങ്ങള്‍ക്ക് സാധിക്കുകയില്ല. ഏതെങ്കിലും ഒരു മതത്തെ മഹത്വവല്‍ക്കരിച്ചുകൊണ്ട് നടത്തുന്ന വാക് ധോരണികള്‍ക്ക് അത് സാധിക്കുകതന്നെ ചെയ്യും.കാസര്‍കോട്ടെ പിഞ്ചുബാലന്‍റെ കൊലയാളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത മതതീവ്രവാദ പ്രസംഗങ്ങളുടെ ശബ്ദകങ്ങള്‍ അതാണല്ലോ തെളിയിച്ചത്. വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയുള്ള ആവേശപ്രകടനങ്ങളും അപകടകരമാണ്.

മതമല്ല, ജീവിതമാണ് പ്രധാനമെന്ന തിരിച്ചറിവിലേക്ക് നമ്മള്‍ എത്തേണ്ടിയിരിക്കുന്നു.

കേരളം മലയാളിയുടെ മാതൃഭൂമിയാണ്. നവോഥാനനായകന്‍മാര്‍ ഉഴുതുമറിച്ചതിനാല്‍ ഭ്രാന്താലയമെന്ന ബഹുമതിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടവരാണ് നമ്മള്‍.തിരിച്ചു പോക്കിനൊരുങ്ങരുത്.
പ്രാകൃതകാലത്തേക്ക് കേരളീയരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് മതതീവ്രവാദികളും അവരുടെ രാഷ്ട്രീയ സംഹിതകളും നടത്തുന്നത്. സ്നേഹരാഹിത്യത്തിന്‍റെ അടയാളമായ നരബലികള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

Wednesday 8 December 2021

കാസര്‍കോട്ടു നിന്നു തുടങ്ങാം നവോത്ഥാനം


കേരളത്തെ ഭ്രാന്താലയം എന്ന പദവിയില്‍ നിന്നും രക്ഷിച്ചത് 
നവോത്ഥാനപ്രവര്‍ത്തനങ്ങളാണ്. വടക്കുവടക്കേ കേരളത്തില്‍ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍ സ്വാമി ആനന്ദതീര്‍ഥനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയുമാണ്.ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട കെ.മാധവന്റെ തെളിച്ചമുള്ള തുടര്‍ച്ച. അവരുടെ സ്വപ്നങ്ങള്‍ ജാതിരഹിതവും മാതാതീതവുമായ സംസ്ക്കാരവും, അയിത്തവും അന്ധവിശ്വാസവുമില്ലാത്ത ജീവിതവും ആയിരുന്നു. ഇന്നും അവ പൂര്‍ണ്ണരൂപത്തില്‍ ജനജീവിതത്തില്‍ പ്രതിഫലിച്ചിട്ടില്ല.

കവികള്‍ ഉഴുതുമറിച്ച മണ്ണാണ് കാസര്‍കോട്. രാഷ്ട്രകവി ഗോവിന്ദപൈയും മഹാകവി കുട്ടമത്തും മഹാകവി പി.കുഞ്ഞിരാമന്‍ നായരും ടി.ഉബൈദും സ്വതന്ത്ര സമൂഹത്തിന്‍റെ വിത്തുവിതച്ച സംസ്ക്കാരത്തനിമയുള്ള മണ്ണ്. കരുത്തുറ്റ പുതുകവിതയുടെ സാന്നിദ്ധ്യവും ചന്ദ്രഗിരിപ്പുഴയുടെ തീരത്തുണ്ട്. ബാലഗോപാലന്‍ കാഞ്ഞങ്ങാടും രാഞ്ജിത് ഓരിയും സന്തോഷ് ഒഴിഞ്ഞവളപ്പും ധന്യ വേങ്ങച്ചേരിയും അടങ്ങുന്ന പ്രകാശപൂര്‍ണ്ണമായ പുതു കവിതപ്പരപ്പ്. മാപ്പിളപ്പാട്ടിന്‍റെ സംപൂഷ്ടകേദാരം വേറെ.

പ്രമുഖ പ്രഭാതപത്രങ്ങളെ കൂടാതെ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള മദ്ധ്യാഹ്നത്തിലിറങ്ങുന്ന പത്രങ്ങള്‍ കാസര്‍കോടിന്‍റെ ദൈനംദിന ജീവിതത്തെ വലുതായി സ്വാധീനിക്കുന്നുണ്ട്.ലേറ്റസ്റ്റും കാരവലും ഉത്തരദേശവും പോലെയുള്ള പത്രങ്ങള്‍ കാസര്‍കോടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ
തന്നെ കണ്ണാടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മികച്ചതാണെങ്കിലും അയിത്തവും അന്ധവിശ്വാസവും ഇപ്പൊഴും തുടരുന്ന പലസ്ഥലങ്ങളും കാസര്‍കോട് ജില്ലയിലുണ്ട് എന്നത് ലജ്ജിപ്പിക്കുന്നതാണ്.

സംഘ പരിവാറിന് മേല്‍ക്കൈയുള്ള സ്വര്‍ഗ്ഗ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അപമാനകരമായ അയിത്താചരണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ വിനോദ് പായം തയ്യാറാക്കിയ റിപ്പോര്ട്ട് സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ ഞെട്ടിപ്പിക്കുന്നതാണ് കേരള യുക്തിവാദിസംഘം നടത്തിയ അന്വേഷണങ്ങളും.

അംബികാസുതന്‍ മാങ്ങാട് എന്‍മകജെയില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ക്ഷേത്രമാണ് സ്വര്‍ഗ്ഗ റൂട്ടിലെ ബദിയാറു ജടാധാരി ദേവസ്ഥാനം.അവിടെയാണ് മാനുഷികപരിഗണന ഇല്ലാതെ അടിസ്ഥാനവര്‍ഗ്ഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.അവര്‍ കയറുമെന്നതിനാല്‍ തെയ്യംകെട്ടു തന്നെ വേണ്ടെന്ന് വച്ചു. സവര്‍ണര്‍ക്ക് പടിക്കെട്ടുകളൊക്കെയുള്ള സുഗമവഴി. അവര്‍ണര്‍ക്ക് വെട്ടിത്തെളിച്ച് എത്തേണ്ട കാട്ടുവഴി.
സവര്‍ണര്‍ക്ക് മാന്യമായ ക്ഷേത്രഭക്ഷണം. അവര്‍ണര്‍ക്ക് പൊതിയാക്കി എറിഞ്ഞുകൊടുക്കുന്ന അയിത്താഹാരം. സ്വര്‍ഗ്ഗത്തുപോലും ഇതാണ് സ്ഥിതി!

 മനുസ്മൃതി ഭരണഘടനയായുള്ള സംഘപരിവാറിന് ആ ഇടങ്ങളില്‍ മേല്‍ക്കൈ ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല. സംഘപരിവാറിന് ഒഴിവുകിട്ടിയാല്‍ ആ കസേരയില്‍ അതെ സംസ്ക്കാരമുള്ള ബി ടീമായ യു ഡി എഫ് കയറിയിരിക്കും.കേളപ്പന്‍ മുതല്‍ സി.കേശവന്‍ വരെയുള്ളവര്‍ നിര്‍വഹിച്ച അനാചാര വിരുദ്ധജീവിതം ഇന്നത്തെ യു.ഡി.എഫിനു ബാധകമല്ലെന്നാണല്ലോ ശബരിമലയിലെ തീണ്ടാരിസമാരകാലത്ത് അവരെടുത്ത നിലപാട് തെളിയിച്ചത്.

ജടാധാരി ദേവസ്ഥാനത്തു മാത്രമായി പ്രശ്നങ്ങള്‍.ഒടുങ്ങുന്നില്ല ബെള്ളൂരിലെ ക്ഷേത്രത്തില്‍ മാത്രമല്ല,സവര്‍ണ്ണ വീടുകളിലും  അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് പ്രവേശനമില്ല.കൃഷിപ്പണിക്കും മറ്റും പോയാല്‍ അകലെയിരുത്തി പ്രത്യേകപാത്രത്തില്‍ ആഹാരം നല്‍കും! വിവാഹപ്പന്തിയിലും ഈ വിവേചനമുണ്ട്. മുക്കുഞ്ചെ, പൊസാളിഗേ ക്ഷേത്രവഴിയിലും ഈ മനുഷ്യവിലക്കുണ്ട്. പ്രസിദ്ധമായ പഞ്ചുരൂളിത്തെയ്യം കെട്ടിയാടുന്നിടത്ത് തെയ്യത്തിനു പോലുമുണ്ടത്രേ  അയിത്തം.
ഭക്ഷണം നല്‍കുന്നകാര്യത്തില്‍ സവര്‍ണര്‍ക്ക് മുന്‍ ഗണനയും അവര്‍ണര്‍ക്ക് അവഗണനയും കാസര്‍കോട് ജില്ലയിലെ മിക്കക്ഷേത്രങ്ങളിലും നിലനില്‍ക്കുകയാണ്. പൊതുകേരളത്തിന്‍റെ സ്ഥിതിയും വിഭിന്നമല്ല.

സര്‍വലോക സംരക്ഷകരായ ദൈവങ്ങള്‍ക്ക് ഈ വിവേചനത്തില്‍ പ്രതികരിക്കാന്‍ പോലും സാധിക്കില്ലെന്നിരിക്കെ സമരമാണ് ഏകമാര്‍ഗം. വൈക്കത്തും പാലിയത്തും പയ്യന്നൂരും ഗുരുവായൂരും 
നടത്തിയതുപോലെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരായുള്ള സമരം. ഇങ്ങനെ അവിടെ കയറിയിട്ട് എന്താണ് നേട്ടം? അതുവേറെ ചിന്താവിഷയമാണ്. എങ്കിലും എവിടേയും സഞ്ചരിക്കാനുള്ള പ്രാണികളുടെ സ്വാതന്ത്ര്യത്തില്‍ നിന്നും മനുഷ്യനെ ഒഴിവാക്കാന്‍ പാടില്ലല്ലോ.

മാവില സമൂഹത്തിലെ ഒരു നാട്ടുകവിത തുടങ്ങുന്നത് ഏതൊരു തമ്പുരാനേ പുറുളീ നമ്മുടെ തമ്പുരാനേ എന്നാണ്. തമ്പുരാന്മാര്‍ നമ്മുടെതല്ലെന്നു അയിത്തബാധിത പ്രദേശത്തുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്

കേരളത്തിലെ എല്ലാ രാഷ്ട്രീയ ജാഥകളും കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള ഉപ്പള, മേപ്പാടി, ഹൊസങ്കടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്  . മതാതീത സാംസ്ക്കാരിക യാത്ര തുടങ്ങിയത് ഹൊസങ്കടിയില്‍ നിന്നാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള പുതിയ ജാഥകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.