Monday 30 July 2018

വേട്ട



ഗുന്തര്‍ ഗ്രാസ് 
എന്നെ തുറിച്ചു നോക്കിപ്പറഞ്ഞു 
എവിടെയോ കണ്ടു മറന്നത് പോലെ 
ഞാനും സൂക്ഷിച്ചു നോക്കി 
എവിടെയോ കണ്ടിട്ടുള്ളത് പോലെ 

തലയില്‍ മിന്നല്‍ തറച്ചപ്പോള്‍
ഞാന്‍ പറഞ്ഞു 
ഓര്‍മ്മ വരുന്നുണ്ട് 
സിന്ധുനദിയുടെ തീരത്തുനിന്നും 
ന്‍റെ കറുമ്പിയേം പിടിച്ച് 
ഏനോടിയ ഓട്ടം.

മുറിഞ്ഞു രക്ഷപ്പെട്ട മൃഗത്തിന് 
ഓര്‍മ്മയുടെ തകരച്ചെണ്ട 

Wednesday 25 July 2018

കുമ്പസാരക്കൂട്ടില്‍ നഗ്നയായി നില്‍ക്കരുത്


ജെസ്സിയെ വായനക്കാരുടെ ഹൃദയത്തിലെത്തിച്ചതില്‍ ഈ വരിക്ക് മുഖ്യപങ്കുണ്ടെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. ഇവിടെ നഗ്നം എന്ന പദത്തിനര്‍ഥം വിവസ്ത്ര എന്നല്ല. കുമ്പസാരക്കൂട്ടില്‍ മറയില്ലാതെ സത്യം പറയുന്നു എന്നാണ്. എന്നാല്‍ സമീപകാലത്ത് കേരളത്തിലുണ്ടായ ചില സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ കുമ്പസാരക്കൂട്ടില്‍ നഗ്നയായി നില്‍ക്കരുതേ എന്ന് പറയാന്‍ തോന്നിപ്പോകുന്നു.

ബിഷപ്പും വൈദികരുമൊക്കെ പ്രതികളായ ബലാല്‍ഭോഗ കേസുകളാണ് നിയമവ്യവസ്ഥയുടെ മുന്നിലെത്തിയിരിക്കുന്നത്. അച്ഛനെ മാത്രമല്ല, പള്ളിയിലച്ചനെയും വിശ്വസിക്കാന്‍ പാടില്ലെന്ന് സ്ത്രീപക്ഷത്തുനിന്നുള്ള ആശങ്കകള്‍ വെളിപ്പെടുത്തുന്നു. അച്ഛന്മാരാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ നാടുകൂടിയാണല്ലോ സാക്ഷരകേരളം.

ഒരാള്‍ കുമ്പസരിക്കുന്നത് എന്തിനാണ്? ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ജീവിതത്തിലുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ പാപമായി കരുതുന്നവര്‍ ഇനി അത്തരം ഘട്ടങ്ങളെ ഇച്ഛാശക്തിയോടെ അതിജീവിക്കും എന്നു തീരുമാനിക്കുന്നതിനുപകരം കുമ്പസാരക്കൂട്ടില്‍ അഭയം പ്രാപിക്കുകയാണ്. പാപങ്ങള്‍ ഏറ്റുപറഞ്ഞാല്‍ പ്രായശ്ചിത്തമാകും എന്നും മരണാനന്തരമുള്ള കുറ്റവിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നും മതപാഠശാലകള്‍ പഠിപ്പിക്കുന്നുണ്ട്.

ദൈവത്തിന് തിരക്കുള്ളതിനാലാവാം പുരോഹിതന്മാരെയാണ് പാപങ്ങള്‍ കേള്‍ക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. അപ്പോള്‍ സംഭവിക്കുന്നത് പുരുഷന്മാരായ പുരോഹിതന്മാര്‍കൂടി സ്ത്രീകള്‍ ചെയ്ത പാപങ്ങള്‍ അറിയുന്നു എന്നുള്ളതാണ്. ചെറുമോഷണങ്ങള്‍, അതിരുതോണ്ടലുകള്‍ തുടങ്ങിയവയൊക്കെ പുരോഹിതന്മാര്‍ മാപ്പാക്കിക്കൊടുക്കുമെങ്കിലും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഭക്തകളെ പിന്നെയും പാപം ചെയ്യാന്‍ അവര്‍ പ്രേരിപ്പിച്ചേക്കാമെന്ന് ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങള്‍ സൂചിപ്പിക്കുന്നു. മനഃസമാധാനത്തിനുള്ള ആശ്വാസവാക്കുകള്‍ സമ്മാനിക്കുന്ന പുരോഹിതന്മാരെക്കൂടി ഈ കുറ്റവാളികള്‍ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്. മാധവിക്കുട്ടിയുടെ ഡെറ്റോള്‍ പ്രയോഗം കുറച്ചുകൂടി ഫലവത്താണെന്ന് കരുതുന്നതില്‍ തെറ്റില്ല.

അഡ്വ. ഇന്ദുലേഖാ ജോസഫിന്റെ ഒരു നിര്‍ദേശം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ കുമ്പസാരം കേള്‍ക്കാന്‍ സ്ത്രീകളെ അനുവദിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കുട്ടിക്കാലം മുതല്‍തന്നെ മതം അടക്കമുള്ള വ്യവസ്ഥിതിയോടു പോരാടിയിട്ടുള്ള അഡ്വ. ഇന്ദുലേഖയുടെ അഭിപ്രായം നൂറുനൂറനുഭവങ്ങള്‍ പഠിച്ചതിനുശേഷം ആയിരിക്കുമല്ലോ.

കര്‍ത്താവിന്റെ മണവാട്ടിമാര്‍ പോലും ചൂഷണത്തിനിരയാകുന്നു എന്ന വെളിപ്പെടുത്തല്‍ വിശ്വാസികളുടെ ചിന്താജാലകങ്ങള്‍ തുറപ്പിക്കേണ്ടതാണ്. സഭാവസ്ത്രം ഉപേക്ഷിച്ച നിരവധി കന്യാസ്ത്രീകളുടെ കഥകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. മഠങ്ങളിലെ പീഡാനുഭവങ്ങളില്‍ മനംനൊന്ത് ജീവിതംതന്നെ വേണ്ടെന്നുവച്ചവരും മഠം ഉപേക്ഷിച്ചവരും കേരളത്തില്‍ ധാരാളമുണ്ടല്ലോ. അപ്പോള്‍ വനിതകളെ ഏല്‍പ്പിക്കുന്നതും അത്ര ഭംഗിയുള്ളകാര്യമല്ല എന്ന് തോന്നിപ്പോകും.

പ്രബലമായ നിയമവ്യവസ്ഥകള്‍ നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ നിയമവ്യവസ്ഥയുടെ ഒരു വലിയ പ്രത്യേകത അത് ദൈവനാമത്തില്‍ ആരംഭിക്കുന്നില്ല എന്നതാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കുതന്നെ സമര്‍പ്പിച്ച ഒരു നിയമവ്യവസ്ഥയാണിത്. ദൈവാധിഷ്ഠിത മതങ്ങളുടെ ദുഷ്‌ചെയ്തികള്‍ സ്വാനുഭവങ്ങളിലൂടെ മനസിലാക്കിയ ഡോ. അംബേദ്ക്കറായിരുന്നല്ലോ ഭരണഘടനാശില്‍പി.

ഇന്ത്യയുടെ ഭരണഘടനയും ശിക്ഷാനിയമങ്ങളും അപ്രസക്തമാകുന്ന രീതിയില്‍ മതനിയമങ്ങള്‍ പിന്തുടരേണ്ടതുണ്ടോ? കാനോന്‍, ശരിയത്ത്, മനുനിയമങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ നിയമമാണ് പിന്തുടരേണ്ടത്. അങ്ങനെയായാല്‍ കുമ്പസാരക്കൂട്ടില്‍ നഗ്നരാകുന്നതിന് മുമ്പുതന്നെ കുറ്റവാളികള്‍ തടവറയ്ക്കുള്ളില്‍ അടയ്ക്കപ്പെടും.

Wednesday 11 July 2018

ഫിലിപ്പൈന്‍സ് പ്രസിഡന്റും ദൈവവും



കുഞ്ഞുറുമ്പു മുതല്‍ കൂറ്റന്‍ തിമിംഗിലം വരെയുള്ള ജീവികളടക്കം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതില്‍ ദൈവത്തിന് ഒരു പങ്കുമില്ലെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും തന്നെ സംശയമില്ല. ദൈവം ആദ്യം മനുഷ്യനെ സൃഷ്ടിക്കുകയും പിന്നീട് ഡാര്‍വിന്‍ പറഞ്ഞതുപോലെ പരിണമിച്ചുവരികയും ചെയ്തു എന്ന് ഒരിടത്തും പഠിപ്പിക്കുന്നില്ല. മതവിദ്യാലയങ്ങളില്‍ ഭൂമി പരന്നതാണെങ്കിലും മറ്റു വിദ്യാലയങ്ങളില്‍ ഭൂമി ഉരുണ്ടുതന്നെയാണിരിക്കുന്നതെന്ന് ഗലീലിയോയെ പീഡിപ്പിച്ചവര്‍ പോലും ഇന്ന് സമ്മതിക്കുന്നുണ്ട്. കേന്ദ്ര സ്ഥാനത്തുനിന്നും ഭൂമിയെ മാറ്റുകയും പകരം സൂര്യനെ സ്ഥാപിക്കുകയും ചെയ്തുകൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

പല രാജ്യങ്ങളുടെയും ഭരണഘടന ദൈവനാമത്തില്‍ തുടങ്ങുന്നുണ്ട് എങ്കിലും ജാതി വ്യവസ്ഥയാല്‍ പീഡിപ്പിക്കപ്പെട്ട ഡോ. അംബേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യന്‍ ഭരണഘടന ദൈവനാമത്തില്‍ തുടങ്ങുന്നില്ല. ചൈനയടക്കമുള്ള ചില രാജ്യങ്ങള്‍ നാസ്തികരാജ്യങ്ങളാണെന്ന് ഭരണഘടനാപ്രകാരം പ്രഖ്യാപിച്ചിട്ടുമുണ്ട്.

ദൈവത്തിന് പ്രാമുഖ്യമില്ലാത്ത രാജ്യങ്ങളില്‍ ധാരാളം പ്രാര്‍ഥനാലയങ്ങള്‍ ഉണ്ട്. ചരിത്രബോധമുള്ള ആ രാജ്യത്തെ ഭരണാധികാരികള്‍ അതൊന്നും പൊളിച്ചുകളഞ്ഞിട്ടില്ല. അവിടേക്ക് പ്രാര്‍ഥിക്കാന്‍ പോകുന്നവരുടെ എണ്ണം തീരെ കുറവാണ്. അത്യാകര്‍ഷകമായി പണിതുയര്‍ത്തിയ ഒരു ആളില്ലാപ്പള്ളി ഭംഗിയായി സൂക്ഷിച്ചിരിക്കുന്നത് ഹോചിമിന്‍ സിറ്റിയില്‍ കണ്ടതോര്‍ക്കുന്നു.

നിരീശ്വരവാദികളായ രാഷ്ട്രത്തലവന്മാര്‍ നിരവധിയുണ്ടെങ്കിലും അവരാരും തന്നെ സ്ഥാനത്യാഗം മുന്‍നിര്‍ത്തിയുള്ള ഒരു വെല്ലുവിളി നടത്തിയിട്ടില്ല. ഇവിടെയാണ് ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍റ്റെയുടെ ഒരു പ്രസ്താവന ശ്രദ്ധേയമാകുന്നത്. ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റു പദം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നു.

നിരവധി ദ്വീപസമൂഹങ്ങള്‍ ചേര്‍ന്ന ഒരു ചെറുരാജ്യമാണ് ഫിലിപ്പൈന്‍സ്. രാഷ്ട്രീയ കാരണങ്ങളാലും അന്യനാടുകളില്‍പ്പോയി കഠിനാധ്വാനം ചെയ്യുന്ന ഫിലിപ്പിനോകളാലും പണ്ടേ ശ്രദ്ധേയമാണ് ആ രാജ്യം. വെളുത്ത് ഉയരം കുറഞ്ഞ ഫിലിപ്പിനോ അഭിമാനികളും നന്മയുള്ളവരുമാണ്. കണക്കനുസരിച്ച് ഫിലിപ്പൈന്‍സ് ജനതയില്‍ എണ്‍പതു ശതമാനവും ക്രിസ്തുമത വിശ്വാസികളുമാണ്. കര്‍ത്താവില്‍ വിശ്വസിച്ചാല്‍ നീയും നിന്റെ കുടുംബവും രക്ഷപ്പെടുമെന്ന് ഉരുവിടേണ്ടവര്‍. അവരുടെ രാഷ്ട്രപതിയാണ് തന്റെ നാസ്തികത്വം പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ദാവാ സിറ്റിയില്‍ നടന്ന ശാസ്ത്ര സാങ്കേതിക സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ദൈവത്തെ കാണാനോ സംസാരിക്കാനോ സാധിക്കുമെന്ന് സെല്‍ഫിയോ ഫോട്ടോയോ സഹിതം ആരെങ്കിലും തെളിയിച്ചാല്‍ പ്രസിഡന്റ് പദം രാജിവയ്ക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തികച്ചും ശാസ്ത്രബോധമുള്ള ഒരു ഭരണാധികാരിയുടെ ഉജ്ജ്വലമായ ചിന്തയാണ് ആ പ്രഖ്യാപനത്തില്‍ മുഴങ്ങിക്കേട്ടത്.

ശാസ്ത്രതാല്‍പ്പര്യം ഉണര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭരണഘടയാണ് ഇന്ത്യയ്ക്കുള്ളത്. യുക്തിബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്ന നാസ്തികനായ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി. ആ കസേരയില്‍ ഇപ്പോഴിരിക്കുന്ന വ്യക്തിയാകട്ടെ ശാസ്ത്രബോധമുള്ളവരുടെ ഒരു സമ്മേളനത്തില്‍ പറഞ്ഞത് അതിപുരാതന കാലത്തുതന്നെ ഇന്ത്യക്കാര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് അറിയാമായിരുന്നു എന്നാണ്. ഗണപതി എന്ന ഐതിഹ്യ കഥാപാത്രത്തിന്റെ ആനത്തല ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുയായികളാകട്ടെ, തവളക്കല്യാണം, ചന്ദ്രപ്പൊങ്കാല, മൃഗബലിയാഗം, നാരീപൂജ, കുരങ്ങുദൈവസേവ ഇവയ്‌ക്കെല്ലാം കാവല്‍ നില്‍ക്കുകയുമാണ്.

ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ ശാസ്ത്രബോധത്തോടെയുള്ള പരസ്യപ്രഖ്യാപനത്തെ അഭിവാദ്യം ചെയ്യേണ്ടതുണ്ട്. പ്രസിഡന്റ് പദത്തില്‍ തുടരാന്‍വേണ്ടി ദൈവത്തിന് നേര്‍ച്ച വാഗ്ദാനം ചെയ്യുകയല്ലല്ലോ അദ്ദേഹം ചെയ്തത്. രാഷ്ട്രത്തലവന്മാര്‍ യുക്തിബോധത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഏറ്റവും കുറഞ്ഞത് മനുഷ്യനെ കൊല്ലാനായി ഭരണകൂടം കരുതിവച്ചിരിക്കുന്ന ആണവായുധങ്ങള്‍ പുരാണത്തിലെ ആഗ്നേയാസ്ത്രത്തിന്റെ പിന്‍തുടര്‍ച്ചയാണെന്ന് പറയാതിരിക്കാനുള്ള ശാസ്ത്രബോധമെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

Monday 9 July 2018

അല്‍പ്പനേരം


അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
പൊക്കുടന്റെ കണ്ടല്‍മക്കളില്ല
ടീച്ചര്‍ നട്ട തേന്മാവുകളില്ല
മേധ കാത്ത പുഴക്കരുത്തില്ല.

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
വൃത്തിയുള്ളതായൊന്നുമേയില്ല
മാമ്പഴങ്ങള്‍ കുടിയൊഴിഞ്ഞേ പോയ്‌
കാടുകാത്ത കിരാതന്‍ മറഞ്ഞു പോയ്‌

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
ചുക്കുകാപ്പിക്കലം സര്‍പ്പഗേഹം
വീടുകള്‍ മൃത്യുവാര്‍ക്കും കളിസ്ഥലം
പാതകള്‍ കുഴിബോംബിന്നിരിപ്പിടം

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
ആമിവെച്ച പ്രണയച്ചോറില്ല
ആയിഷയുടെ പൊന്നുമോനില്ല
ആരുമില്ല,ഇലത്തുടിപ്പില്ല

അല്‍പ്പനേരം കഴിഞ്ഞു നോക്കുമ്പോള്‍
ബദ്ധവൈരികളായ് മതഭീകരര്‍
കൊല്ലുവാനും ബാലാല്‍ഭോഗകേളീ-
വല്ലഭത്വപ്പതാക നാട്ടാനും
മന്ത്രവും പടക്കങ്ങളുമായി
മന്ത്രവാദികളായലറുന്നു.

അല്‍പ്പനേരം കഴിയാതിരിക്കാന്‍
നിസ്സഹായത കാവല്‍ നില്‍ക്കുന്നു.

Friday 6 July 2018

അപ്പുറം


പാളത്തിനപ്പുറം കുഞ്ഞിപ്പള്ളി 
പള്ളിക്കു നിഴലായി കന്യാമഠം
മഠത്തിന്‍റെയോരത്തനാഥാലയം 
അനാഥര്‍ക്കുമപ്പുറം ബാര്‍ ഹോട്ടല് 
ബാറിന്നയല്‍വാസി അംഗന്‍വാടി
അംഗന്‍വാടിക്കൂട്ടൊരാട്ടുമില്ല്
മില്ലിനുമപ്പുറം സുരതാലയം 
അവിടുന്നു നോക്കിയാല്‍ വെള്ളച്ചാട്ടം 
വെള്ളത്തിനപ്പുറം മണ്‍കുടില് 
കുടിലില്‍ പനിക്കുന്ന കുഞ്ഞുമക്കള്‍ 
മക്കള്‍ക്കു കാവലായ് പാവമമ്മ
അമ്മയ്ക്കു കൂട്ട് കറമ്പിനായ
നായയ്ക്കുമമ്മയ്ക്കും മക്കള്‍ക്കും കാവലായ് 
നാവു വരണ്ട മരണമൃഗം.