Saturday 30 March 2024

ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍

 ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍ 

----------------------------------------------------------------------------------------
ഈ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരന്‍മാര്‍ക്കെതിരെയുള്ള അവഹേളനശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ സാംസ്കാരികകയ്യേറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് സവര്‍ണ്ണതയെ താലോലിക്കുന്നവരില്‍ നിന്നാണ് എന്നുകാണാം. ഈ പരാക്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനിച്ചു എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ മരിച്ചെന്നു കരുതിയിരുന്ന പ്ലേഗിന്റെ അണുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയിരുന്നല്ലോ. 

നവോത്ഥാനപരിശ്രമങ്ങള്‍ കേരളത്തെ ശുദ്ധമാക്കിയെന്നു കരുതിയവര്‍ക്ക് തെറ്റി. ആ രോഗാണുക്കള്‍ പലരുടേയും മനസ്സിലുണ്ട്. അതാണ് ആര്‍.എല്‍ വി രാമകൃഷ്ണനെതിരെ വര്‍ഷിക്കപ്പെട്ടത്.

ആരാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍? തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം (ആര്‍.എല്‍.വി) കോളജ് എന്ന സംഗീതത്തിന്റെയും മറ്റു സുകുമാര കലകളുടെയും പാഠശാലയില്‍ നിന്നും പരിശീലനം നേടിയ പ്രതിഭാശാലി. ചിന്ന ചിന്ന ആശൈ എന്ന തമിഴ് സിനിമാപ്പാട്ടിലൂടെ പ്രസിദ്ധയായ  മിന്‍മിനിയും മറ്റും ഈ കലാശാലയില്‍ നിന്നും പരിശീലനം നേടിയവരാണ്. നാട്ടിപ്പാട്ടുകളുടെ ഈറ്റില്ലത്തില്‍ പിറന്ന രാമകൃഷ്ണന്‍ മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളില്‍  കലാമണ്ഡലത്തില്‍ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത സമര്‍ത്ഥനാണ്.

കലാമണ്ഡലം ജൂനിയര്‍ സത്യഭാമ അദ്ദേഹത്തെ ഉന്നം വച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദ്രാവിഡനീതികളോടുള്ള  ചോദ്യം ചെയ്യല്‍ ആയിപ്പോയി. വെളുത്തവരുടെ ഹുങ്ക് ദക്ഷിണാഫ്രിക്കയില്‍ പോലും അടിയറവ് പറഞ്ഞിട്ടും അതിന്റെ ദുര്‍ഗന്ധം കേരളത്തില്‍ നിലനില്‍ക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വര്‍ണ്ണ വിവേചനത്തെ എതിര്‍ത്തെങ്കിലും അപൂര്‍വം ചിലര്‍ അതിനെ ന്യായീകരിക്കുന്നുമുണ്ട്. ഹിന്ദുമത തീവ്രവാദികളുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയില്‍ അംഗത്വം എടുത്തിട്ടുള്ളവരാണ് ആക്ഷേപിച്ചത് എന്നുള്ളതു ആ രാഷ്ട്രീയ ബോധത്തിന്‍റെ തലച്ചോറ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.
 
കേരളത്തെ വേദനിപ്പിച്ച മറ്റൊരു പെരുമാറ്റം ജാസിഗിഫ്റ്റില്‍ നിന്നും മൈക്ക് തട്ടിയെടുത്തതാണ്.സൌദി അറേബ്യയില്‍ ഗാനമേളയ്ക്ക് പോയ മലയാളത്തിന്റെ ഒരു  പ്രിയഗായകനോട്, പക്കമേളമൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടണമെന്ന് മതപോലീസ് നിര്‍ദ്ദേശിച്ചതു പോലെയായിപ്പോയി അത്. അന്ന് ആ ഗായകന്‍ പാട്ടുപാടാതെ മടങ്ങുകയായിരുന്നു. സൌദി അറേബ്യയില്‍ മതപോലീസിന്‍റെ ആധിപത്യം അവസാനിച്ചിട്ടും കേരളത്തില്‍ ആ സമീപനം തുടരുകയാണ്. കുസാറ്റില്‍ ഉണ്ടായ ദുരന്തം കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചതായിരുന്നു. ആ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ സംഗീതത്തെ നിരോധിക്കുകയെന്നുള്ളതല്ല. ജാസി ഗിഫ്റ്റിന്‍റെ പാട്ട് യുവതയില്‍ സമുദ്രതരംഗങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. ഉടലിനെ സ്വതന്ത്രമാക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. അത് അനുവദിക്കുന്നതിന് പകരം മൈക്ക് പിടിച്ചുവാങ്ങിച്ച് ജാസിയെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമായിപ്പോയി.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ പ്രധാനാധ്യാപികയില്‍ നിന്നും ജാസിയെ ആദരിച്ചുകൊണ്ടുള്ള ഒരു വിശദീകരണം പിന്നീട് വന്നെങ്കിലും ഉണ്ടായ വേദന അവശേഷിക്കുകയാണല്ലോ. അങ്ങനെയൊരു സമീപനം പോലും മഹാകവിയുടെ കലാസ്ഥാപനത്തില്‍ കയറിയിറങ്ങിയ നൃത്താധ്യാപികയില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ നിലവിലുള്ള കലാവിരുദ്ധകരിനിയമങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്.

ടി.എം കൃഷ്ണയ്ക്ക് നേരെ ഉണ്ടായതു നഗ്നമായ സവര്‍ണ്ണാക്രമണമാണ്. തന്തൈ പെരിയാറിനെ കുറിച്ചു പാടുകയും പറയുകയും ചെയ്യുന്ന കൃഷ്ണയ്ക്ക് സംഗീതകലാനിധി എന്ന ബിരുദം നല്‍കരുതെന്നാണ് ഭരണഘടനാവിരുദ്ധരായ സവര്‍ണ്ണസംസ്ക്കാരക്കാരുടെ ആവശ്യം. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പെരിയാര്‍ ഇ വി രാമസ്വാമിയെ കുറിച്ചുള്ള കൃതികള്‍ പോലെതന്നെ   നാരായണഗുരുവിന്റെ കൃതികള്ളും അസാധാരണഭംഗിയോടെ  ആലപിച്ച ടി.എം കൃഷ്ണയെയും കേരളീയര്‍ക്ക് ഇഷ്ടമാണ്. അരികിലാക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിവാദ്യങ്ങളോടെയാണ് ലോകം ശ്രദ്ധിക്കുന്നത്. തമിഴ് നാട്ടിലെ ഭരണകൂടം ഗായകനോടൊപ്പം ഉണ്ടെന്നത് ആശ്വാസകരമാണ്. 

ഈ മൂന്നു സംഭവങ്ങളും ജാഗ്രതയുടെ സാംസ്കാരിക ആയുധങ്ങള്‍ കൈവെടിയാന്‍ സമയമായിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Wednesday 13 March 2024

ചങ്ങമ്പുഴ വഴി ചാര്‍വാകം

 ചങ്ങമ്പുഴ വഴി ചാര്‍വാകം 

--------------------------------------------
ഉള്ളിശ്ശേരി തേയന്‍ വൈദ്യരുടെ മകന്‍ കലാനാഥന്‍  സ്വാഭാവികമായും ഒന്നാം തരം ഭക്തന്‍ ആകേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ ആ യുവാവിന്‍റെ  തലയ്ക്ക് പിടിച്ചത് ചങ്ങമ്പുഴക്കവിത. ഒപ്പം ഹൃദയപക്ഷരാഷ്ട്രീയവും. ചങ്ങമ്പുഴക്കവിതയാണ് കലാനാഥനെ ചാര്‍വാക ദര്‍ശനത്തിലേക്ക് നയിച്ചത്. പുരാണങ്ങളെയും ജടയും ചിതലും മൂടിയ പ്രാചീന തത്ത്വശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞ ചങ്ങമ്പുഴക്കവിതയിലൂടെ ഹൃദയപക്ഷത്ത് എത്തിയ അദ്ദേഹം മതാതീത മനുഷ്യ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചാര്‍വാകം എന്ന വീടുണ്ടാക്കി താമസമാരംഭിക്കുകയും ചെയ്തു.

സയന്‍സ് അദ്ധ്യാപകനായിരുന്ന കലാനാഥന്‍ ശാസ്ത്രബോധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിച്ച്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തു. മലയാളിയുടെ മനസ്സിനോടുംബുദ്ധിയോടും സംസാരിച്ച അദ്ദേഹം, ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ അവിശ്വസിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചു.

രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും വള്ളിക്കുന്ന് പഞ്ചായത്തിനെ നയിക്കുകയും ചെയ്ത കലാനാഥന്‍ ജനകീയാസൂത്രണത്തിന് വരെ മാതൃകയായി.
ജനകീയാസൂത്രണം വലിയ തോതിലുള്ള പഠനക്ലാസ്സുകളോടെയാണ്  കേരളത്തില്‍ പ്രാവര്‍ത്തികമാക്കി യതെങ്കില്‍ ഏഥന്‍സില്‍ ജനാധിപത്യം നടപ്പിലാക്കിയതുപോലെ 
അതിലളിതമായിട്ടായിരുന്നു വള്ളിക്കുന്നു പഞ്ചായത്തിലെ ജനകീയാസൂത്രണം.

കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വള്ളിക്കുന്നു പഞ്ചായത്തു കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്ക്കാരവും നേടി. മതാതീത ബോധ്യമുള്ള ഒരാള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തിയാല്‍ ചടുലവും നീതിപൂര്‍ണവും ആയിരിയ്ക്കും പ്രവര്‍ത്തനങ്ങള്‍ എന്നതിന്‍റെ ഉദാഹരണമാണ് യു.കലാനാഥന്‍.

സഹോദരന്‍ അയ്യപ്പനെ മാതൃകയാക്കിയ കലാധരന്‍ കവിതയെ നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്, നിരവധി പുരോഗമന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന്ന ബില്ലിന്റെ കരടുരേഖ തയ്യാറാക്കി അധികാരസ്ഥാനത്തുണ്ടായിരുന്ന വി എസ് അച്ചുതാനന്ദനും രമേശ് ചെന്നിത്തലക്കും നല്കിയത് കലാനാഥന്റെ നേതൃത്വത്തില്‍ ആയിരുന്നു.കേരളീയരെ പിന്നോട്ടു നയിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ അദ്ദേഹവും അനുയായികളും അശ്രാന്തപരിശ്രമം നടത്തി. ഡോ.എ ടി കോവൂരിന്റെയും പവനന്‍റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമാരോത്സുക യുക്തിവാദത്തിന് ഊര്‍ജ്ജം നല്കുവാന്‍ കലാനാഥന്‍  പരിശ്രമിച്ചു. ഫിറ എന്ന സംഘടനയിലൂടെ അഖിലേന്ത്യാതലത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്നേഹപൂര്‍ണവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി നിരവധി മത സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തു. വര്‍ഗീയ വാദികള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കാരുണ്യപൂര്‍വമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് മുന്നില്‍ ആക്രമണങ്ങള്‍ പാളിപ്പോവുകയായിരുന്നു

സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. മനുഷ്യസ്നേഹത്തിന്‍റെ കൊടിയായിരുന്നു യു. കലാനാഥന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. നിരന്തര പഠനങ്ങളും വിശ്രമമില്ലാത്ത അന്വേഷണവും ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ഭരണഘടനാ തത്ത്വം പ്രവര്‍ത്തികമാക്കാന്‍ അത്യാവശ്യമാണെന്ന് യു. കലാനാഥന്‍റെ ജീവിതം കേരളത്തോട് പറയുന്നു.

Monday 4 March 2024

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ

 2024 ജനുവരി 

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ 

------------------------------------------------------------------------------------------------------------


ചെറുതൊന്നും അത്ര ചെറുതല്ലെന്നു സ്ഥാപിച്ച കവിയായിരുന്നു മഹാകവി കുമാരനാശാന്‍. ചെറുതിന്റെ പ്രാധാന്യം പോസിറ്റീവായും നെഗറ്റീവായും അദ്ദേഹം തിരിച്ചറിഞ്ഞു.


എന്താണ് ചെറുത്? മഹാപ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകം കണികയാണ്.കണികയിലാണ് ശക്തി സംഭരിക്കപ്പെട്ടിടുള്ളത്.സര്‍വനാശകകാരണമായ ശക്തിപോലും കണികയില്‍ ഉണ്ട്.കണികകള്‍ ചേര്‍ന്നതാതാണ് മഹാനിര്‍മ്മിതികള്‍. അങ്ങനെയാണ് ചെറിയ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നത്.ചെറു വാക്കുകള്‍ ചേര്‍ന്ന് വരികള്‍.വരികള്‍ ച്വേര്‍ന്ന് ഖണ്ഡങ്ങള്‍.ഖണ്ഡങ്ങള്‍ ചേര്‍ന്ന മഹാകവിതകള്‍.


ഏറ്റവും വലിയ ഗ്രന്ഥമായ മഹാഭാരതം വെറും എട്ടക്ഷരം മാത്രമുള്ള ചെറു വരികളാല്‍ ഉയര്‍ത്തിയെടുത്ത മഹാഗോപുരമാണ്.ഒന്നേകാല്‍ കോടി ശ്ലോകങ്ങളില്‍ എഴുതാമായിരുന്ന ആ കാവ്യം ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കി എഴുതിയതാണ്.എത്ര വേണമെങ്കിലും വലുതാക്കാമായിരുന്ന കാവ്യകാണികകളെ ചുരുക്കി എഴുതിയപ്പോഴാണ് വീണപൂവ് ഉണ്ടായത്. നാലായിരത്തി ഒരുനൂറു വസന്തതിലകം അണിയിക്കാമായിരുന്നതാണ് ആശാന്‍ നാല്‍പ്പത്തൊന്ന് ശ്ലോകങ്ങളില്‍ ചുരുക്കിയെഴുതിയത്.ആസ്വാദകരാണ് അതിനെ വികസിപ്പിച്ചത്.


510 വരികള്‍ മാത്രമുള്ള കരുണ സിനിമയാക്കിയപ്പോള്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു.ആസ്വാദകരാണ് ചെറുതിനെ വലുതാക്കുന്നത്. ആശാന്‍ ചെറുതിന്റെ വലിപ്പമാണ് പറഞ്ഞിട്ടുള്ളത്.


നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും - കാട്ടു
പുല്ലല്ല സാധുപുലയന്‍ എന്ന രണ്ടുവരിക്ക് പില്‍ക്കാലത്ത് മലയാളം കണ്ട ദലിത് കവിതയുടെയും ജീവിതത്തിന്റെയും സമരത്തിന്റെയും വികാസം വരെ വ്യാപ്തിയും ദീപ്തിയുമുണ്ട്. 


1324 വരികളില്‍ അപൂര്‍ണ്ണമായി അവശേഷിപ്പിക്കേണ്ടിവന്ന ബാലരാമായണത്തിനു പോലും 24000 വരികളുടെ ശോഭയുണ്ട്.ചെറുത് വെറും ചെറുതല്ലെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. 173 ശ്ലോകങ്ങളുള്ള നളിനിയിലെ ദിവാകരമൌനത്തിന് 17000 ശ്ലോകങ്ങള്‍ക്കുള്ള വ്യാപ്തിയുണ്ട്.നളിനിയിലെ ഒന്നിലധികം ശ്ലോകങ്ങള്‍ എഴുതിയതിന് ശേഷം കവി വെട്ടിമാറ്റിയതാണ്. മൂന്നു സര്‍ഗ്ഗങ്ങളുള്ള ലീലയിലെ മാംസനിബദ്ധമല്ല രാഗം എന്ന സമീപനം പോലും യോജിച്ചു൦ വിയോജിച്ചു൦ മുപ്പതു സര്‍ഗങ്ങളായി വികസിപ്പിക്കാവുന്നതാണ്.അഞ്ചു കാണ്ഡങ്ങളിലാണ് ആശാന്‍ ശ്രീബുദ്ധചരിതം അടയാളപ്പെടുത്തിയത്.സാക്ഷാല്‍ ശ്രീബുദ്ധന്‍റെ ധര്‍മ്മപദം സരസ കവി മൂലൂര്‍ മലയാളപ്പെടുത്തിയിട്ടുണ്ടല്ലോ. 26 വര്‍ഗങ്ങളാണ് അതിലുള്ളത്.ആറു പേജുകള്‍ മാത്രമുള്ള ഗരിസപ്പാ അരുവി എന്ന അപൂര്‍ണ്ണ കൃതിയെ അടിസ്ഥാനപ്പെടുത്തി ഷിനിലാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥയ്ക്ക് പത്തു പേജിലധികം വലിപ്പമുണ്ട്.


147 ശ്ലോകങ്ങളുള്ള പ്രരോദനത്തിലെ കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാദിയോ വംശമോ / ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍ / സ്പഷ്ടം മാനുഷഗര്‍വമൊക്കെയിവിടെ പൂക്കസ്തമിക്കുന്നതി/ ങ്ങിഷ്ടന്‍മാര്‍ പിരിയുന്നു ഹാ ഇവിടമാണദ്ധ്യാത്മ വിദ്യാലയം.എന്ന ശ്ലോകം വിശദീകരിക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരും. 


192 ശ്ലോകങ്ങളുള്ള സീതാകാവ്യം വിശദീകരിക്കാന്‍ ഒന്നിലധികം പുസ്തകങ്ങള്‍ ഉണ്ടായി. ചെറു തുള്ളികള്‍ ചേര്‍ന്നതാണ് മഹാസമുദ്രമെന്ന് ആശാന്‍ നമ്മളോട് പറഞ്ഞു.അതില്‍ സ്തീയുടെ കണ്ണുനീര്‍ത്തുള്ളി കൂടിയുണ്ടെന്ന് സീതാകാവ്യം കൊണ്ട് സാക്ഷ്യപ്പെടുത്തി. 


1700 വരികളുള്ള ദുരവസ്ഥയിലെ പ്രമേയം മലബാര്‍ സമരമല്ല.സവര്‍ണ്ണ അവര്‍ണ്ണ വിവാഹമെന്ന ജാതിവിരുദ്ധവും മനുഷ്യപ്രധാനവുമായ വിഷയമാണ് മഹാകവി അവതരിപ്പിച്ചത്.മലബാര്‍ സമരം അതിന്റെ പശ്ചാത്തലം മാത്രമാണ്. വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ- രില്ലമിടിച്ചു 


കുളം കുഴിപ്പിന്‍ എന്ന രണ്ടു വരികളില്‍ സമരകാരണം അദ്ദേഹം അടയാളപ്പെടുത്തി.സ്ഥലവാസിയായ കമ്പളത്തു ഗോവിന്ദന്‍ നായര്‍ 

അതിനു അടിവരയിടുകയും ചെയ്തു.



ചെറിയവയെ ചൂണ്ടിക്കാട്ടുകയാണ് മഹാകവി ചെയ്തത്.ചെറുമന്‍റെ ജീവിതം അദ്ദേഹം അടയാളപ്പെടുത്തി.ഞാനും ചെറുതാണ്.തീരെ ചെറിയ കവി. അതിനാല്‍ ഈ പുരസ്ക്കാരം എനിക്കു അവകാശപ്പെട്ടതാണ്.ആദരവോടെ അഭിമാനത്തോടെ ഞാനിതു സ്വീകരിക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍


കുമാരനാശാൻ / ചെറിയവ
-----------------------------------
ചെറുതുള്ളികൾ ചേർന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകൾ തന്നെ ചേർന്നു നാം
മരുവും നൽപെഴുമൂഴിയായതും.
ചെറുതാം നിമിഷങ്ങളും തഥാ
പറവാൻ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെ യൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും
ചെറുതെറ്റുകൾ തന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കൽ നയിച്ചിടുന്നതും.
ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.
ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
ചെറുതൻപു കലർന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊൽ വതും
പെരുകിബ്ഭുവി പുഷ്പവാടിയായ്‌
നരലോകം സുരലോകതുല്യമാം.
----------
വനമാല

ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

 ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

----------------------------------------------------------------
കേട്ടുകേട്ടു മനസ്സില്‍ തങ്ങിയതാണ്. എനിക്കു മാസങ്ങള്‍ മാത്രം പ്രായമുള്ള കാലം. കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കമുണ്ട്. അംഗസംഖ്യ കൂടുതലുള്ള ഒരു കുടുംബത്തില്‍  വൈകിപ്പിറന്ന കുഞ്ഞാകയാല്‍ ഗരുഡനെക്കൊണ്ട് പറത്തിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഗരുഡന്‍ ചാടില്‍ വലംചുറ്റിവന്നു തലക്കുമുകളില്‍ നിന്നപ്പോള്‍ അച്ഛന്‍ കുഞ്ഞിനെ പൊക്കിയെടുത്ത് ഗരുഡനെ ഏല്‍പ്പിക്കുന്നു. ഗരുഡന്‍ കൈക്കുഞ്ഞുമായി മുകളിലേക്കു പൊന്തുന്നു. കുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു. പ്രാണരക്ഷാര്‍ത്ഥം ഗരുഡഭഗവാന്‍റെ കൊക്കില്‍ കയറി പിടിക്കുന്നു. തലയില്‍ വട്ടം ചുറ്റി കെട്ടിവച്ചിരുന്ന കൊക്ക് അടര്‍ന്ന് കുഞ്ഞിന്റെ കയ്യിലിരിക്കുന്നു. അടുത്ത നിലവിളിയില്‍ ദേവപ്പക്ഷിയുടെ കൊക്ക് മണ്ണില്‍ വീഴുന്നു.

വളര്‍ന്നപ്പോള്‍, പത്താമുദയത്തിന് ഗരുഡന്‍ കെട്ടുന്ന സ്ഥലത്ത് അതിന്റെ ചമയം കണ്ടു മനസ്സിലാക്കാനും താളവും കയ്യിലെ ചെറിയ വാളും തടയും ചുഴറ്റുന്ന രീതിയുമൊക്കെ മനസ്സിലാക്കാനുമായി പോയിട്ടുണ്ട്. കേരളശബ്ദം ലേഖകനായിരുന്ന ഡേവിഡ് കൊല്ലകയും ഇക്കാര്യങ്ങള്‍ കാണാന്‍ താല്‍പ്പര്യത്തോടെ കൂടുമായിരുന്നു. എനിക്ക് പരിചയമുള്ള അയ്യാക്കുട്ടിയെന്ന തൊഴിലാളിയായിരുന്നു ദീര്‍ഘകാലം ഗരുഡന്‍ ആയിരുന്നത്. മിശ്രവിവാഹിതന്‍ ആയിരുന്നതിനാല്‍ എനിക്ക് ആ അനുഷ്ഠാന കലാകാരനോട് പ്രത്യേകിച്ച് ഒരു  ബഹുമാനവും അദ്ദേഹത്തിന് എന്നോട് വാത്സല്യവും ഉണ്ടായിരുന്നതിനാല്‍ ആ ചമയപ്പുരയില്‍ കയറാന്‍  ബുദ്ധിമുട്ടില്ലായിരുന്നു.

ഗരുഡവേഷം കെട്ടിയ ആളിനെ ഒരു കൂറ്റന്‍ ചാടിലെ തൂക്കവില്ലില്‍ കൊരുത്തിടുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അമ്പ ലത്തിന് വലം വയ്ക്കുന്നു. മഹാവിഷ്ണുവിന്‍റെ വാഹനമായ മഹാവിഹംഗം ആണെങ്കിലും വേഷം കെട്ടുന്ന പാവം മനുഷ്യനെ 
തൂക്കവില്ലില്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്യുന്നത് പിന്നിലെ ചാട് നിയന്ത്രിക്കുന്നവരാണ്. വടം കെട്ടി ചാട് വലിച്ചാണ് ഗരുഡന്റെ പറക്കല്‍ ഉറപ്പിക്കുന്നത്.

പലപ്പോഴും ശരീരത്തില്‍ കൊളുത്തുറപ്പിച്ചും കെട്ടിത്തൂക്കിയും മനുഷ്യനെ ഈ വേഷം കെട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നേര്‍ച്ചയുടെ പേരില്‍ വിഷമിപ്പിക്കുകയും ചെയ്യുന്നതിനെതിരെ തൂക്കമുള്ള ക്ഷേത്രങ്ങളില്‍ സന്യാസിമാര്‍ പോലും സമരത്തിന് പോയിട്ടുണ്ട്. എളവൂര്‍ തൂക്കം നിരോധിച്ചത് ഒരു ഉദാഹരണമാണ്.
കവിളിലൂടെ ശൂലം തറക്കല്‍, വയറ്റില്‍ ചൂരല്‍ കുത്തിയിറക്കല്‍, തെയ്യങ്ങളുടെ തീയില്‍ ചാട്ടവും തെങ്ങുകയറ്റവും മൃഗവേട്ടയും തുടങ്ങി പല അപകടകരമായ  അനുഷ്ഠാനങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ഏഴംകുളം തൂക്കത്തില്‍ ഗരുഡന്റെ കയ്യില്‍ നിന്നുമൊരു പിഞ്ചു കുഞ്ഞ് താഴേക്കു തെറിച്ചുവീണ് കയ്യൊടിഞ്ഞതാണ് ഞെട്ടിപ്പിച്ച സംഭവം. ബാലാവകാശകമ്മീഷന്‍ 
ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരിക്കയാണ്.

മനുഷ്യാവകാശക്കമ്മീഷന്‍ ഏറ്റവും ശ്രദ്ധേയമായത് ഡോ എസ് ബലരാമന്‍ അംഗമായപ്പോഴാണ്. ആ രീതിയില്‍ നമ്മുടെ ബാലാവകാശക്കമ്മീഷനും കുറെക്കൂടി  സജീവമാകേണ്ടതുണ്ട്. 

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ നടത്തിയ ജീപ്പ് രഥയാത്ര ഗംഭീര ഹാസ്യനാടകമായിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടിയില്‍ തൊട്ടാല്‍ ചെടി കരിയുമെന്ന സിദ്ധാന്തം അവതരിപ്പിക്കുകയും അധികം വൈകാതെ ഭാരതസര്‍ക്കാര്‍ പത്മപുരസ്ക്കാരം നല്കി ആദരിക്കുകയും ചെയ്ത മുന്‍തമ്പുരാട്ടിയും ഈ ജീപ്പ് എഴുന്നള്ളത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പുതിയ ആചാരം ഉണ്ടായത്. ഇത്തവണ മുത്തുക്കുടയൊക്കെ വച്ചുകെട്ടി കുറച്ചുകൂടി രാജകീയമാക്കിയിരുന്നു. ചെങ്കോലും കിരീടവും ആരാദ്ധ്യമെന്ന് കരുതുന്ന ഒരു കേന്ദ്ര ഭരണകൂടമാണ് ഭാരതത്തിലുള്ളത്. അതിനാല്‍ ഈ എഴുന്നള്ളത്ത് വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കും. രാജഭരണത്തിനെതിരെ സമരം ചെയ്തവരുടെ പിന്‍ ഗാമികളാണ് പൊങ്കാലക്കാരി ലധികവും. അവര്‍ക്ക് മുന്‍ ഗാമികളുടെ സമരം ഏറ്റെടുത്ത് നടത്തേണ്ടതായി വരുമെന്നാണ്,ഈ രാജകീയ അസംബന്ധനാടകം സൂചിപ്പിക്കുന്നത്.