Saturday 30 March 2024

ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍

 ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍ 

----------------------------------------------------------------------------------------
ഈ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരന്‍മാര്‍ക്കെതിരെയുള്ള അവഹേളനശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ സാംസ്കാരികകയ്യേറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് സവര്‍ണ്ണതയെ താലോലിക്കുന്നവരില്‍ നിന്നാണ് എന്നുകാണാം. ഈ പരാക്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനിച്ചു എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ മരിച്ചെന്നു കരുതിയിരുന്ന പ്ലേഗിന്റെ അണുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയിരുന്നല്ലോ. 

നവോത്ഥാനപരിശ്രമങ്ങള്‍ കേരളത്തെ ശുദ്ധമാക്കിയെന്നു കരുതിയവര്‍ക്ക് തെറ്റി. ആ രോഗാണുക്കള്‍ പലരുടേയും മനസ്സിലുണ്ട്. അതാണ് ആര്‍.എല്‍ വി രാമകൃഷ്ണനെതിരെ വര്‍ഷിക്കപ്പെട്ടത്.

ആരാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍? തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം (ആര്‍.എല്‍.വി) കോളജ് എന്ന സംഗീതത്തിന്റെയും മറ്റു സുകുമാര കലകളുടെയും പാഠശാലയില്‍ നിന്നും പരിശീലനം നേടിയ പ്രതിഭാശാലി. ചിന്ന ചിന്ന ആശൈ എന്ന തമിഴ് സിനിമാപ്പാട്ടിലൂടെ പ്രസിദ്ധയായ  മിന്‍മിനിയും മറ്റും ഈ കലാശാലയില്‍ നിന്നും പരിശീലനം നേടിയവരാണ്. നാട്ടിപ്പാട്ടുകളുടെ ഈറ്റില്ലത്തില്‍ പിറന്ന രാമകൃഷ്ണന്‍ മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളില്‍  കലാമണ്ഡലത്തില്‍ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത സമര്‍ത്ഥനാണ്.

കലാമണ്ഡലം ജൂനിയര്‍ സത്യഭാമ അദ്ദേഹത്തെ ഉന്നം വച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദ്രാവിഡനീതികളോടുള്ള  ചോദ്യം ചെയ്യല്‍ ആയിപ്പോയി. വെളുത്തവരുടെ ഹുങ്ക് ദക്ഷിണാഫ്രിക്കയില്‍ പോലും അടിയറവ് പറഞ്ഞിട്ടും അതിന്റെ ദുര്‍ഗന്ധം കേരളത്തില്‍ നിലനില്‍ക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വര്‍ണ്ണ വിവേചനത്തെ എതിര്‍ത്തെങ്കിലും അപൂര്‍വം ചിലര്‍ അതിനെ ന്യായീകരിക്കുന്നുമുണ്ട്. ഹിന്ദുമത തീവ്രവാദികളുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയില്‍ അംഗത്വം എടുത്തിട്ടുള്ളവരാണ് ആക്ഷേപിച്ചത് എന്നുള്ളതു ആ രാഷ്ട്രീയ ബോധത്തിന്‍റെ തലച്ചോറ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.
 
കേരളത്തെ വേദനിപ്പിച്ച മറ്റൊരു പെരുമാറ്റം ജാസിഗിഫ്റ്റില്‍ നിന്നും മൈക്ക് തട്ടിയെടുത്തതാണ്.സൌദി അറേബ്യയില്‍ ഗാനമേളയ്ക്ക് പോയ മലയാളത്തിന്റെ ഒരു  പ്രിയഗായകനോട്, പക്കമേളമൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടണമെന്ന് മതപോലീസ് നിര്‍ദ്ദേശിച്ചതു പോലെയായിപ്പോയി അത്. അന്ന് ആ ഗായകന്‍ പാട്ടുപാടാതെ മടങ്ങുകയായിരുന്നു. സൌദി അറേബ്യയില്‍ മതപോലീസിന്‍റെ ആധിപത്യം അവസാനിച്ചിട്ടും കേരളത്തില്‍ ആ സമീപനം തുടരുകയാണ്. കുസാറ്റില്‍ ഉണ്ടായ ദുരന്തം കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചതായിരുന്നു. ആ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ സംഗീതത്തെ നിരോധിക്കുകയെന്നുള്ളതല്ല. ജാസി ഗിഫ്റ്റിന്‍റെ പാട്ട് യുവതയില്‍ സമുദ്രതരംഗങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. ഉടലിനെ സ്വതന്ത്രമാക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. അത് അനുവദിക്കുന്നതിന് പകരം മൈക്ക് പിടിച്ചുവാങ്ങിച്ച് ജാസിയെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമായിപ്പോയി.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ പ്രധാനാധ്യാപികയില്‍ നിന്നും ജാസിയെ ആദരിച്ചുകൊണ്ടുള്ള ഒരു വിശദീകരണം പിന്നീട് വന്നെങ്കിലും ഉണ്ടായ വേദന അവശേഷിക്കുകയാണല്ലോ. അങ്ങനെയൊരു സമീപനം പോലും മഹാകവിയുടെ കലാസ്ഥാപനത്തില്‍ കയറിയിറങ്ങിയ നൃത്താധ്യാപികയില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ നിലവിലുള്ള കലാവിരുദ്ധകരിനിയമങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്.

ടി.എം കൃഷ്ണയ്ക്ക് നേരെ ഉണ്ടായതു നഗ്നമായ സവര്‍ണ്ണാക്രമണമാണ്. തന്തൈ പെരിയാറിനെ കുറിച്ചു പാടുകയും പറയുകയും ചെയ്യുന്ന കൃഷ്ണയ്ക്ക് സംഗീതകലാനിധി എന്ന ബിരുദം നല്‍കരുതെന്നാണ് ഭരണഘടനാവിരുദ്ധരായ സവര്‍ണ്ണസംസ്ക്കാരക്കാരുടെ ആവശ്യം. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പെരിയാര്‍ ഇ വി രാമസ്വാമിയെ കുറിച്ചുള്ള കൃതികള്‍ പോലെതന്നെ   നാരായണഗുരുവിന്റെ കൃതികള്ളും അസാധാരണഭംഗിയോടെ  ആലപിച്ച ടി.എം കൃഷ്ണയെയും കേരളീയര്‍ക്ക് ഇഷ്ടമാണ്. അരികിലാക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിവാദ്യങ്ങളോടെയാണ് ലോകം ശ്രദ്ധിക്കുന്നത്. തമിഴ് നാട്ടിലെ ഭരണകൂടം ഗായകനോടൊപ്പം ഉണ്ടെന്നത് ആശ്വാസകരമാണ്. 

ഈ മൂന്നു സംഭവങ്ങളും ജാഗ്രതയുടെ സാംസ്കാരിക ആയുധങ്ങള്‍ കൈവെടിയാന്‍ സമയമായിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

No comments:

Post a Comment