Monday 4 March 2024

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ

 2024 ജനുവരി 

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ 

------------------------------------------------------------------------------------------------------------


ചെറുതൊന്നും അത്ര ചെറുതല്ലെന്നു സ്ഥാപിച്ച കവിയായിരുന്നു മഹാകവി കുമാരനാശാന്‍. ചെറുതിന്റെ പ്രാധാന്യം പോസിറ്റീവായും നെഗറ്റീവായും അദ്ദേഹം തിരിച്ചറിഞ്ഞു.


എന്താണ് ചെറുത്? മഹാപ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകം കണികയാണ്.കണികയിലാണ് ശക്തി സംഭരിക്കപ്പെട്ടിടുള്ളത്.സര്‍വനാശകകാരണമായ ശക്തിപോലും കണികയില്‍ ഉണ്ട്.കണികകള്‍ ചേര്‍ന്നതാതാണ് മഹാനിര്‍മ്മിതികള്‍. അങ്ങനെയാണ് ചെറിയ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നത്.ചെറു വാക്കുകള്‍ ചേര്‍ന്ന് വരികള്‍.വരികള്‍ ച്വേര്‍ന്ന് ഖണ്ഡങ്ങള്‍.ഖണ്ഡങ്ങള്‍ ചേര്‍ന്ന മഹാകവിതകള്‍.


ഏറ്റവും വലിയ ഗ്രന്ഥമായ മഹാഭാരതം വെറും എട്ടക്ഷരം മാത്രമുള്ള ചെറു വരികളാല്‍ ഉയര്‍ത്തിയെടുത്ത മഹാഗോപുരമാണ്.ഒന്നേകാല്‍ കോടി ശ്ലോകങ്ങളില്‍ എഴുതാമായിരുന്ന ആ കാവ്യം ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കി എഴുതിയതാണ്.എത്ര വേണമെങ്കിലും വലുതാക്കാമായിരുന്ന കാവ്യകാണികകളെ ചുരുക്കി എഴുതിയപ്പോഴാണ് വീണപൂവ് ഉണ്ടായത്. നാലായിരത്തി ഒരുനൂറു വസന്തതിലകം അണിയിക്കാമായിരുന്നതാണ് ആശാന്‍ നാല്‍പ്പത്തൊന്ന് ശ്ലോകങ്ങളില്‍ ചുരുക്കിയെഴുതിയത്.ആസ്വാദകരാണ് അതിനെ വികസിപ്പിച്ചത്.


510 വരികള്‍ മാത്രമുള്ള കരുണ സിനിമയാക്കിയപ്പോള്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു.ആസ്വാദകരാണ് ചെറുതിനെ വലുതാക്കുന്നത്. ആശാന്‍ ചെറുതിന്റെ വലിപ്പമാണ് പറഞ്ഞിട്ടുള്ളത്.


നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും - കാട്ടു
പുല്ലല്ല സാധുപുലയന്‍ എന്ന രണ്ടുവരിക്ക് പില്‍ക്കാലത്ത് മലയാളം കണ്ട ദലിത് കവിതയുടെയും ജീവിതത്തിന്റെയും സമരത്തിന്റെയും വികാസം വരെ വ്യാപ്തിയും ദീപ്തിയുമുണ്ട്. 


1324 വരികളില്‍ അപൂര്‍ണ്ണമായി അവശേഷിപ്പിക്കേണ്ടിവന്ന ബാലരാമായണത്തിനു പോലും 24000 വരികളുടെ ശോഭയുണ്ട്.ചെറുത് വെറും ചെറുതല്ലെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. 173 ശ്ലോകങ്ങളുള്ള നളിനിയിലെ ദിവാകരമൌനത്തിന് 17000 ശ്ലോകങ്ങള്‍ക്കുള്ള വ്യാപ്തിയുണ്ട്.നളിനിയിലെ ഒന്നിലധികം ശ്ലോകങ്ങള്‍ എഴുതിയതിന് ശേഷം കവി വെട്ടിമാറ്റിയതാണ്. മൂന്നു സര്‍ഗ്ഗങ്ങളുള്ള ലീലയിലെ മാംസനിബദ്ധമല്ല രാഗം എന്ന സമീപനം പോലും യോജിച്ചു൦ വിയോജിച്ചു൦ മുപ്പതു സര്‍ഗങ്ങളായി വികസിപ്പിക്കാവുന്നതാണ്.അഞ്ചു കാണ്ഡങ്ങളിലാണ് ആശാന്‍ ശ്രീബുദ്ധചരിതം അടയാളപ്പെടുത്തിയത്.സാക്ഷാല്‍ ശ്രീബുദ്ധന്‍റെ ധര്‍മ്മപദം സരസ കവി മൂലൂര്‍ മലയാളപ്പെടുത്തിയിട്ടുണ്ടല്ലോ. 26 വര്‍ഗങ്ങളാണ് അതിലുള്ളത്.ആറു പേജുകള്‍ മാത്രമുള്ള ഗരിസപ്പാ അരുവി എന്ന അപൂര്‍ണ്ണ കൃതിയെ അടിസ്ഥാനപ്പെടുത്തി ഷിനിലാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥയ്ക്ക് പത്തു പേജിലധികം വലിപ്പമുണ്ട്.


147 ശ്ലോകങ്ങളുള്ള പ്രരോദനത്തിലെ കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാദിയോ വംശമോ / ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍ / സ്പഷ്ടം മാനുഷഗര്‍വമൊക്കെയിവിടെ പൂക്കസ്തമിക്കുന്നതി/ ങ്ങിഷ്ടന്‍മാര്‍ പിരിയുന്നു ഹാ ഇവിടമാണദ്ധ്യാത്മ വിദ്യാലയം.എന്ന ശ്ലോകം വിശദീകരിക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരും. 


192 ശ്ലോകങ്ങളുള്ള സീതാകാവ്യം വിശദീകരിക്കാന്‍ ഒന്നിലധികം പുസ്തകങ്ങള്‍ ഉണ്ടായി. ചെറു തുള്ളികള്‍ ചേര്‍ന്നതാണ് മഹാസമുദ്രമെന്ന് ആശാന്‍ നമ്മളോട് പറഞ്ഞു.അതില്‍ സ്തീയുടെ കണ്ണുനീര്‍ത്തുള്ളി കൂടിയുണ്ടെന്ന് സീതാകാവ്യം കൊണ്ട് സാക്ഷ്യപ്പെടുത്തി. 


1700 വരികളുള്ള ദുരവസ്ഥയിലെ പ്രമേയം മലബാര്‍ സമരമല്ല.സവര്‍ണ്ണ അവര്‍ണ്ണ വിവാഹമെന്ന ജാതിവിരുദ്ധവും മനുഷ്യപ്രധാനവുമായ വിഷയമാണ് മഹാകവി അവതരിപ്പിച്ചത്.മലബാര്‍ സമരം അതിന്റെ പശ്ചാത്തലം മാത്രമാണ്. വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ- രില്ലമിടിച്ചു 


കുളം കുഴിപ്പിന്‍ എന്ന രണ്ടു വരികളില്‍ സമരകാരണം അദ്ദേഹം അടയാളപ്പെടുത്തി.സ്ഥലവാസിയായ കമ്പളത്തു ഗോവിന്ദന്‍ നായര്‍ 

അതിനു അടിവരയിടുകയും ചെയ്തു.



ചെറിയവയെ ചൂണ്ടിക്കാട്ടുകയാണ് മഹാകവി ചെയ്തത്.ചെറുമന്‍റെ ജീവിതം അദ്ദേഹം അടയാളപ്പെടുത്തി.ഞാനും ചെറുതാണ്.തീരെ ചെറിയ കവി. അതിനാല്‍ ഈ പുരസ്ക്കാരം എനിക്കു അവകാശപ്പെട്ടതാണ്.ആദരവോടെ അഭിമാനത്തോടെ ഞാനിതു സ്വീകരിക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍


കുമാരനാശാൻ / ചെറിയവ
-----------------------------------
ചെറുതുള്ളികൾ ചേർന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകൾ തന്നെ ചേർന്നു നാം
മരുവും നൽപെഴുമൂഴിയായതും.
ചെറുതാം നിമിഷങ്ങളും തഥാ
പറവാൻ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെ യൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും
ചെറുതെറ്റുകൾ തന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കൽ നയിച്ചിടുന്നതും.
ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.
ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
ചെറുതൻപു കലർന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊൽ വതും
പെരുകിബ്ഭുവി പുഷ്പവാടിയായ്‌
നരലോകം സുരലോകതുല്യമാം.
----------
വനമാല

No comments:

Post a Comment