Monday 4 March 2024

ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

 ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

----------------------------------------------------------------
കേട്ടുകേട്ടു മനസ്സില്‍ തങ്ങിയതാണ്. എനിക്കു മാസങ്ങള്‍ മാത്രം പ്രായമുള്ള കാലം. കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കമുണ്ട്. അംഗസംഖ്യ കൂടുതലുള്ള ഒരു കുടുംബത്തില്‍  വൈകിപ്പിറന്ന കുഞ്ഞാകയാല്‍ ഗരുഡനെക്കൊണ്ട് പറത്തിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഗരുഡന്‍ ചാടില്‍ വലംചുറ്റിവന്നു തലക്കുമുകളില്‍ നിന്നപ്പോള്‍ അച്ഛന്‍ കുഞ്ഞിനെ പൊക്കിയെടുത്ത് ഗരുഡനെ ഏല്‍പ്പിക്കുന്നു. ഗരുഡന്‍ കൈക്കുഞ്ഞുമായി മുകളിലേക്കു പൊന്തുന്നു. കുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു. പ്രാണരക്ഷാര്‍ത്ഥം ഗരുഡഭഗവാന്‍റെ കൊക്കില്‍ കയറി പിടിക്കുന്നു. തലയില്‍ വട്ടം ചുറ്റി കെട്ടിവച്ചിരുന്ന കൊക്ക് അടര്‍ന്ന് കുഞ്ഞിന്റെ കയ്യിലിരിക്കുന്നു. അടുത്ത നിലവിളിയില്‍ ദേവപ്പക്ഷിയുടെ കൊക്ക് മണ്ണില്‍ വീഴുന്നു.

വളര്‍ന്നപ്പോള്‍, പത്താമുദയത്തിന് ഗരുഡന്‍ കെട്ടുന്ന സ്ഥലത്ത് അതിന്റെ ചമയം കണ്ടു മനസ്സിലാക്കാനും താളവും കയ്യിലെ ചെറിയ വാളും തടയും ചുഴറ്റുന്ന രീതിയുമൊക്കെ മനസ്സിലാക്കാനുമായി പോയിട്ടുണ്ട്. കേരളശബ്ദം ലേഖകനായിരുന്ന ഡേവിഡ് കൊല്ലകയും ഇക്കാര്യങ്ങള്‍ കാണാന്‍ താല്‍പ്പര്യത്തോടെ കൂടുമായിരുന്നു. എനിക്ക് പരിചയമുള്ള അയ്യാക്കുട്ടിയെന്ന തൊഴിലാളിയായിരുന്നു ദീര്‍ഘകാലം ഗരുഡന്‍ ആയിരുന്നത്. മിശ്രവിവാഹിതന്‍ ആയിരുന്നതിനാല്‍ എനിക്ക് ആ അനുഷ്ഠാന കലാകാരനോട് പ്രത്യേകിച്ച് ഒരു  ബഹുമാനവും അദ്ദേഹത്തിന് എന്നോട് വാത്സല്യവും ഉണ്ടായിരുന്നതിനാല്‍ ആ ചമയപ്പുരയില്‍ കയറാന്‍  ബുദ്ധിമുട്ടില്ലായിരുന്നു.

ഗരുഡവേഷം കെട്ടിയ ആളിനെ ഒരു കൂറ്റന്‍ ചാടിലെ തൂക്കവില്ലില്‍ കൊരുത്തിടുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അമ്പ ലത്തിന് വലം വയ്ക്കുന്നു. മഹാവിഷ്ണുവിന്‍റെ വാഹനമായ മഹാവിഹംഗം ആണെങ്കിലും വേഷം കെട്ടുന്ന പാവം മനുഷ്യനെ 
തൂക്കവില്ലില്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്യുന്നത് പിന്നിലെ ചാട് നിയന്ത്രിക്കുന്നവരാണ്. വടം കെട്ടി ചാട് വലിച്ചാണ് ഗരുഡന്റെ പറക്കല്‍ ഉറപ്പിക്കുന്നത്.

പലപ്പോഴും ശരീരത്തില്‍ കൊളുത്തുറപ്പിച്ചും കെട്ടിത്തൂക്കിയും മനുഷ്യനെ ഈ വേഷം കെട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നേര്‍ച്ചയുടെ പേരില്‍ വിഷമിപ്പിക്കുകയും ചെയ്യുന്നതിനെതിരെ തൂക്കമുള്ള ക്ഷേത്രങ്ങളില്‍ സന്യാസിമാര്‍ പോലും സമരത്തിന് പോയിട്ടുണ്ട്. എളവൂര്‍ തൂക്കം നിരോധിച്ചത് ഒരു ഉദാഹരണമാണ്.
കവിളിലൂടെ ശൂലം തറക്കല്‍, വയറ്റില്‍ ചൂരല്‍ കുത്തിയിറക്കല്‍, തെയ്യങ്ങളുടെ തീയില്‍ ചാട്ടവും തെങ്ങുകയറ്റവും മൃഗവേട്ടയും തുടങ്ങി പല അപകടകരമായ  അനുഷ്ഠാനങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ഏഴംകുളം തൂക്കത്തില്‍ ഗരുഡന്റെ കയ്യില്‍ നിന്നുമൊരു പിഞ്ചു കുഞ്ഞ് താഴേക്കു തെറിച്ചുവീണ് കയ്യൊടിഞ്ഞതാണ് ഞെട്ടിപ്പിച്ച സംഭവം. ബാലാവകാശകമ്മീഷന്‍ 
ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരിക്കയാണ്.

മനുഷ്യാവകാശക്കമ്മീഷന്‍ ഏറ്റവും ശ്രദ്ധേയമായത് ഡോ എസ് ബലരാമന്‍ അംഗമായപ്പോഴാണ്. ആ രീതിയില്‍ നമ്മുടെ ബാലാവകാശക്കമ്മീഷനും കുറെക്കൂടി  സജീവമാകേണ്ടതുണ്ട്. 

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ നടത്തിയ ജീപ്പ് രഥയാത്ര ഗംഭീര ഹാസ്യനാടകമായിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടിയില്‍ തൊട്ടാല്‍ ചെടി കരിയുമെന്ന സിദ്ധാന്തം അവതരിപ്പിക്കുകയും അധികം വൈകാതെ ഭാരതസര്‍ക്കാര്‍ പത്മപുരസ്ക്കാരം നല്കി ആദരിക്കുകയും ചെയ്ത മുന്‍തമ്പുരാട്ടിയും ഈ ജീപ്പ് എഴുന്നള്ളത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പുതിയ ആചാരം ഉണ്ടായത്. ഇത്തവണ മുത്തുക്കുടയൊക്കെ വച്ചുകെട്ടി കുറച്ചുകൂടി രാജകീയമാക്കിയിരുന്നു. ചെങ്കോലും കിരീടവും ആരാദ്ധ്യമെന്ന് കരുതുന്ന ഒരു കേന്ദ്ര ഭരണകൂടമാണ് ഭാരതത്തിലുള്ളത്. അതിനാല്‍ ഈ എഴുന്നള്ളത്ത് വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കും. രാജഭരണത്തിനെതിരെ സമരം ചെയ്തവരുടെ പിന്‍ ഗാമികളാണ് പൊങ്കാലക്കാരി ലധികവും. അവര്‍ക്ക് മുന്‍ ഗാമികളുടെ സമരം ഏറ്റെടുത്ത് നടത്തേണ്ടതായി വരുമെന്നാണ്,ഈ രാജകീയ അസംബന്ധനാടകം സൂചിപ്പിക്കുന്നത്.

No comments:

Post a Comment