Monday 31 December 2018

നക്ഷത്രയുദ്ധം


നക്ഷത്രയുദ്ധം തുടങ്ങുകയാണിനി
സ്വപ്നങ്ങളെല്ലാം വറുത്തുകൊറിക്കുക
രക്തംപുരണ്ട വെളുത്തതൂവാലകൾ
നെറ്റിയിൽകെട്ടി തിരിഞ്ഞു നടക്കുക


കത്തുന്നു കൂടാരമെല്ലാം മനസ്സിന്റെ
ഭിത്തിയിൽതൂങ്ങും കറുത്ത കലണ്ടറിൽ
അക്കങ്ങളെല്ലാം കപാലങ്ങളായ്, പ്രാണ-
മുദ്രകളെല്ലാം തുറിച്ചനേത്രങ്ങളായ്. 
മങ്ങുന്നു ചന്ദ്രപ്രസാദം മറക്കുന്നു 
തിങ്കളും ചൊവ്വയും ചോരപ്പതാകയും
തുമ്പതൻ തുമ്പിലെ തൂമഞ്ഞുതുള്ളിയും
തുമ്പിച്ചിറകിൻ സുതാര്യ സൌന്ദര്യവും 

വിണ്ണോളമുള്ള തോൽച്ചെണ്ടയിൽനിന്നൊരു
സംഗരത്തിന്റെ പകക്കൊട്ടു കേൾക്കുവാൻ
കർണ്ണങ്ങൾരണ്ടും തരിച്ചവരാണു നാം
കണ്ണുകൾക്കപ്പുറം കണ്ടവരാണു നാം


ജിപ്സികൾ പാട്ടും പറക്കലും നിർത്തിയി-
ന്നെത്തിയതേതോ മണൽക്കാട്ടിലാണുപോൽ
കാവൽനക്ഷത്രമേ ശിക്ഷിച്ചുകൊള്ളുക
പാതയിൽ പാപം വിതച്ചോരിടയരെ

നക്ഷത്രയുദ്ധം തുടങ്ങുകയാണിനി 
വെട്ടിപ്പൊളിക്കുകീ ശാന്തിഗേഹങ്ങളെ
രോഗാഗ്നിയിൽ ദ്രവ്യമാക്കാതെ നമ്മളീ
യാഗധേനുക്കളെ കൊല്ലുക മറ്റൊരു 
ജീവിതത്തിന്റെ മഴത്തോറ്റമില്ലിനി 
തീക്കൊളുത്തീടുകീ പന്തലിന്നുള്ളിലെ 
കോലാഹലങ്ങളൊടുക്കട്ടെ, നേരിന്റെ 
നേരെ വിഷാസ്ത്രം തൊടുത്തവരാണു നാം 

ബുദ്ധന്റെ മാർബിൾ പ്രതിമപോലാണിന്നു 
സത്യങ്ങൾ കൽപ്പെട്ടിരിക്കുന്നു നിശ്ചലം 
കൊത്തുന്നു ചുണ്ടിൽ കരിമ്പാമ്പുകൾ ചോര - 
യിറ്റിച്ച ചായകുടിക്കുന്നു സന്ധ്യകൾ 
കുത്തുന്നുനെഞ്ചിൽ കുറുമ്പിന്റെയമ്പുകൾ 
പൊത്തുകൾക്കുള്ളിൽ ദുരന്തതുടർച്ചകൾ 
ചാട്ടവാറാലടിയേറ്റുവാങ്ങീടുക 
പാട്ടിൽ ച്ചതിക്കെണിവെച്ചവരാണു നാം 

നക്ഷത്രയുദ്ധം തുടങ്ങിക്കഴിഞ്ഞതാ 

രക്ഷപ്പെടാൻ പഴുതില്ല നമുക്കിനി.

Thursday 27 December 2018

പത്തിപ്പാട്ട്


തെളിയരുതൊന്നും കണ്ണുകളിൽ
കവിതേ ചൊല്ലു തിരസ്കരണി
മൊഴിയരുതൊന്നും കാതുകളിൽ
കവിതേ ചൂടുക മൌനവ്രതം.
തൂവൽത്തൊപ്പിയണിഞ്ഞകലെ
ഗോത്രത്തലവൻ വന്നതുപോൽ
സൂര്യനുദിച്ചു കലക്കുമ്പോൾ
പാടരുതമ്മേ ഗായത്രി.
ആളുംസ്ഥലവും നോക്കാതെ
നായകളിണചേരുംപോലെ
പേമഴ തോരുന്നേയില്ല
കാലിൽ കൊത്തീ ശീതത്തീ.
കണ്ണിൽ കത്തിതറച്ചതുപോൽ
പൊങ്ങിപ്പടരുമലർച്ചകളിൽ
എങ്ങും സ്വാതന്ത്ര്യത്തിന്റെ
പല്ലവി ബ്യൂഗ്ൾ വായിപ്പൂ.
ജനഗണമനയിൽ പൂക്കാതെ
ജയിലിൽപോയ സഖാവിന്റെ
കുടിലിൽ കണ്ടൂ ടാഗോറിൻ
ഹൃദയസ്നേഹ മുഖഛായ.
വെയിലേ വെയിലേ വാക്കിന്റെ
കുയിലിൻ തൊണ്ട തരിക്കുമ്പോൾ
വെറുതേ ചത്തുമലക്കാതെ
ഒരുവരി മറുവരി പാടൂന്നേ..
പാട്ടിലിരിപ്പൂ പട്ടാങ്ങ്
പാട്ടിലിരിപ്പൂ പ്രതിഷേധം
പാട്ടിലിരിക്കും ദു:ഖങ്ങൾ
പത്തിവിടർത്തി കൊത്തുന്നു.

Wednesday 26 December 2018

യുക്തിലാവണ്യത്തിന്‍റെ കാവ്യമുദ്രകള്‍



കവി പി മധുസൂദനന്‍ വിട പറഞ്ഞു. ആരവങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ മരണം. വലിയ ആശയങ്ങളുള്ള കുട്ടിക്കവിതകളാല്‍ കേരളീയ ബാല്യത്തിന് സുപരിചിതനാണ് പി മധുസൂദനന്‍. ജീവിതത്തിലുടനീളം ശാസ്ത്രബോധവും യുക്തിലാവണ്യവും പ്രതിഫലിപ്പിച്ചു.

വൃക്കരോഗത്തില്‍ നിന്നും രക്ഷപ്പെട്ട മധുസൂദനന്‍ അര്‍ബുദത്തിന് കീഴ്‌പ്പെടുകയായിരുന്നു.

ഏതു കവിതയുടേയും കാരണവേര് സൗന്ദര്യത്തില്‍ അധിഷ്ഠിതമായ ഭൗതികതയാണ്. ലിപികളില്‍ തളയ്ക്കാത്ത നാട്ടുകവിതകള്‍ മുതല്‍ ഏറ്റവും പുതിയ സര്‍ഗാനുഭവങ്ങള്‍ വരെ ഈ കാരണവേരില്‍ പൊട്ടിമുളയ്ക്കുന്നതാണ്.

യുക്തിബോധം സൃഷ്ടിക്കുന്ന ലാവണ്യധാരയില്‍ ഗദ്യത്തോടടുത്തു നില്‍ക്കുന്ന വരണ്ട രചനാരീതിയും ഫലഭൂയിഷ്ഠതയുള്ള മറ്റൊരു രചനാരീതിയും കാണാം. വരണ്ട രചനാരീതിക്ക് ഉദാഹരണം വയലാറിന്റെ ”രണ്ടു കാലിലും മലപോലെ മന്തുളള കുണ്ടുണ്ണി മേനോന്‍ നടന്നു പതുക്കനെ” എന്ന വരികളാണെങ്കില്‍ ജലസമൃദ്ധമായ രണ്ടാം ധാരയ്ക്കും ഉദാഹരണം വയലാര്‍ കവിത തന്നെ. ”ഭൂമിയെ വന്നു വലംവച്ചൊരുനാള്‍ പൂന്തിങ്കള്‍ക്കല പാടി” എന്നെഴുതുമ്പോഴും ”തങ്കത്താഴികക്കുടമല്ല താരാപഥത്തിലെ രഥമല്ല ചന്ദ്രബിംബം കവികള്‍ പുകഴ്ത്തും സ്വര്‍ണ മയൂരമല്ല” എന്നെഴുതുമ്പോഴും യുക്തിബോധത്തിന്റെ വസന്തശ്രീയാണ് ദൃശ്യമാകുന്നത്.

പൊട്ടക്കിണറ്റിന്റെ കരയില്‍ വളരുന്ന പന്നല്‍ച്ചെടിയുടെ കൊമ്പിന്മേല്‍ പതുങ്ങിനിന്ന പച്ചപ്പശുവിന് ഒരു സംശയമുണ്ടായി. എന്റെ ലോകം ചെടികളുടേതാണല്ലോ. അതിനുമപ്പുറം ഒരു ലോകമുണ്ടോ എങ്കില്‍ ആ ലോകത്ത് എന്തെല്ലാമുണ്ട്. പൊട്ടക്കിണറ്റിലെ തവളയ്ക്കും ഇതേ സംശയമുണ്ടാകുന്നു. കിണറിനും കിണറ്റുമീനിനും പായല്‍ക്കാടുകള്‍ക്കും അപ്പുറം എന്തായിരിക്കും? പൂമ്പാറ്റയ്ക്കും ഇങ്ങനെയൊരു സംശയമുണ്ടായി. പൂവിനപ്പുറം എന്തായിരിക്കും? പൂങ്കുരുവിയും മനുഷ്യനുമൊക്കെ ഉത്തരം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചോദ്യം വീണ്ടും അവശേഷിക്കുന്നു. കാറ്റലയും കടലലയും ഏറ്റു പറയുന്നു. അതിനുമപ്പുറം എന്താണ്?

ഈ രീതിയിലുള്ള ഒടുങ്ങാത്ത അന്വേഷണമാണ് മധുസൂദനന്‍ സൗന്ദര്യത്തിലധിഷ്ഠിതമായ ഭൗതികതയില്‍ കാലുറപ്പിച്ചു നിന്നുകൊണ്ട് സൃഷ്ടിക്കുന്നത്.

വേനലേറ്റു കരിയുന്ന കുരുന്നു പുല്ലുകള്‍ അതിജീവിക്കുന്ന കഥയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും കരിമേഘത്തിന്റെ സൈന്യങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു.

മുക്കുറ്റിപ്പൂവില്‍ ഒരു ആകാശം ദര്‍ശിക്കുന്ന അത്യപൂര്‍വമായ സൂക്ഷ്മത പി മധുസൂദനന്‍ എന്ന കവിക്ക് സ്വന്തമാണ്. മുക്കുറ്റിപ്പൂവിന്റെ ആകാശത്ത് എന്തെല്ലാമുണ്ട്? മഞ്ഞക്കിളികളും മഞ്ഞിന്‍കണങ്ങളും മുടിക്കെട്ടഴിച്ചാടുന്ന കരിമ്പനക്കന്യകമാരും പരിമളം ചൊരിയുന്ന ഏഴിലംപാലകളും എല്ലാം മുക്കുറ്റിപ്പൂവിന്റെ ആകാശത്തിലുണ്ട്.

മണംകൊണ്ടും നിറംകൊണ്ടും പൂവും, പാട്ടും പറക്കലും കൊണ്ട് കിളിയും, നിലാവു കൊണ്ട് പൂര്‍ണ ചന്ദ്രനും പറയുന്നത് ഞാനിവിടെയുണ്ട് എന്നതാണ്. അതിനാല്‍ എല്ലാ കുട്ടികളോടും ഞാനിവിടെയുണ്ട് എന്ന് ഉറക്കെച്ചൊല്ലുവാന്‍ കവി ഉത്തേജിപ്പിക്കുന്നു.

മറുവശം കാണാനും കവി മറക്കുന്നില്ല. നിറം, മണം, മധുരം, മൃദുത്വം എന്നിവയെല്ലാമുണ്ടെങ്കിലും പാട്ടുപാടാന്‍ പൂവിന് സ്വരങ്ങളില്ലല്ലോ എന്ന മറുവശവും ബോധ്യപ്പെടുത്തുന്നുണ്ട്. മഹാകവി വൈലോപ്പിള്ളിയുടെ ലില്ലിപ്പൂക്കള്‍ വായിച്ചിട്ട് മധുസൂദനന്റെ ലില്ലിപ്പൂക്കളിലെത്തുമ്പോള്‍ മറ്റൊരു സൗന്ദര്യലോകം പൂവിട്ടു നില്‍ക്കുന്നതു കാണാം. മഴയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്നും പൊന്തിവന്ന കുന്തങ്ങളെ ഇളവെയില്‍ ചുംബിച്ച് പട്ടുള്ളതൂവാലകളാക്കിയതാണ് ലില്ലിപ്പൂക്കളെന്ന് മധുസൂദനന്‍ പറയുമ്പോള്‍ സൗന്ദര്യാധിഷ്ഠിത ഭൗതികതയുടെ കണ്‍കെട്ടുവിദ്യയാണ് പ്രകടമാകുന്നത്.

കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളിലാണ് മധുസൂദനന്‍ എഴുതിയിരുന്നത്. കുട്ടികള്‍ നെഞ്ചേറ്റിയെങ്കിലും മുതിര്‍ന്നവരുടെ കാവ്യലോകം ഈ കവിയെ വേണ്ട രീതിയില്‍ ശ്രദ്ധിച്ചിട്ടില്ല.

Thursday 13 December 2018

ആറാം തിരുമുറിവു മുതല്‍ കിത്താബുവരെ



നാടകം കാണുക എന്നുള്ളത് നാടകാസ്വാദകരുടെ അവകാശമാണ്. നാടകം നിരോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്താല്‍ ആ അവകാശനിഷേധമാണ് നടക്കുന്നത്.

ആദ്യമുണ്ടായ കലാരൂപം നാടകമാണ്. മൃഗവേട്ടക്കും മറ്റുമായി താവളം വിട്ടുപോയ ആളുകള്‍ തിരിച്ചുവന്ന് ഉണ്ടായ കാര്യങ്ങള്‍ നടിച്ചുകാണിക്കുന്നതിലൂടെയാണ് നാടകത്തിന്റെ ആവിര്‍ഭാവം. തുടങ്ങിയ കാലത്ത് നാടകത്തില്‍ സംഭാഷണങ്ങള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ചില ശബ്ദങ്ങളും ആംഗ്യങ്ങളും ശരീരഭാഷകൊണ്ടുള്ള വിവരണങ്ങളും ഒക്കെയാണ് അരങ്ങില്‍ അനുഭവമായി മാറിയത്. എന്തായാലും ഏതു നാടകത്തിനും ക്ലൈമാക്‌സ് ഉണ്ടാകാതെ വയ്യ. അതാകട്ടെ, ജിജ്ഞാസയിലൂടെ സഞ്ചരിക്കുന്നതുമാണ്. നാടകീയത എന്ന വാക്കുതന്നെ ട്വിസ്റ്റുകളുടെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ്.

കെ ടി മുഹമ്മദിന്റെ ഇതുഭൂമിയാണ് എന്ന നാടകം ആരംഭിക്കുന്നത് പര്‍ദ്ദയിട്ട ഒരു രൂപം രംഗത്തുവരുന്നതോടുകൂടിയാണ്. പര്‍ദ്ദക്കുള്ളിലുള്ളത് സ്ത്രീയല്ല. അമ്പരപ്പിക്കല്‍ കൊണ്ട് കാണികളുടെ ശ്രദ്ധ ആദ്യംതന്നെ ആകര്‍ഷിക്കുവാനുള്ള ഒരു തന്ത്രമാണിത്. മുസ്‌ലിം സാമൂദായിക നാടകം എന്നുതന്നെയാണ് കെ ടി സ്വന്തം നാടകത്തെ വിശേഷിപ്പിച്ചത്. ഈ നാടകംകൊണ്ട് ആരേയും വേദനിപ്പിക്കുവാന്‍ ഇടയാവരുതെന്ന് ഞാനുദ്ദേശിച്ചതുകൊണ്ട് പ്രയോജനമില്ല എന്നും അദ്ദേഹം നാടകാരംഭത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മുടിനാരേഴായ് കീറീട്ട് എന്ന പാട്ട് ഈ നാടകത്തിലുള്ളതാണ്. മതം ഇപ്പോള്‍ ദൈവത്തെ രക്ഷിക്കാനുള്ള ഉപാധിയാണെന്നും ദൈവം സര്‍വശക്തനാകയാല്‍ സ്വന്തം രക്ഷ മനുഷ്യന്റെ കയ്യില്‍ ഏല്‍പിക്കുകയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. വി ടി ഭട്ടതിരിപ്പാടിനെപ്പോലെ കെ ടി മുഹമ്മദും സ്വന്തം സമൂഹത്തെ പരിഷ്‌കരിക്കാന്‍ വേണ്ടിയാണ് നാടകത്തെ പ്രയോജനപ്പെടുത്തിയത്. കെ ടിയുടെ ജന്മനാടായ മഞ്ചേരിയില്‍പ്പോലും അദ്ദേഹത്തിന്റെ നാടകങ്ങള്‍ക്ക് വൈകി മാത്രമേ സ്വീകാര്യത ലഭിച്ചുളളു.

നാടകം കളിച്ച സ്ത്രീ നരകത്തില്‍ പോകും എന്നാക്രോശിച്ചുകൊണ്ട് നിലമ്പൂര്‍ ഐഷയെ ലക്ഷ്യം വച്ച് അരങ്ങിലേക്ക് വെടിയുണ്ട ഉതിര്‍ക്കുകപോലുമുണ്ടായി. ആ സംഭവം സമീപകാലത്ത് ശബരിമലയില്‍ കേട്ട അടിച്ചുകൊല്ലടാ അവളെ എന്ന ആക്രോശവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടും സ്ത്രീ സ്വാതന്ത്ര്യത്തിനെതിരേയുള്ള പുരുഷന്റെ മേല്‍ക്കോയ്മാ പ്രകടനമാണ്.

മതത്തിന്റെ എതിര്‍പ്പുകാരണം പ്രേക്ഷകരെ കാണാന്‍ അനുവദിക്കാതിരുന്ന ശ്രദ്ധേയമായ ഒരു നാടകമായിരുന്നു. പി എം ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. വിശ്വവിഖ്യാതനായ ഗ്രീക്കു സാഹിത്യകാരന്‍ കസാന്‍ദ്ദ് സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന രചനയാണ് ആറാം തിരുമുറിവിന് പ്രചോദനമായത്. ക്രിസ്തുമതത്തെയും കര്‍ത്താവിനെയും നിന്ദിക്കുന്നു എന്നാരോപിച്ച് വലിയ കോളിളക്കങ്ങളുണ്ടായി. ആ നാടകം കണ്ടിട്ടില്ലാത്ത പാവപ്പെട്ട കന്യാസ്ത്രീകളടക്കമുള്ളവരെ തെരുവിലിറക്കാന്‍ സഭാ നേതൃത്വത്തിന് കഴിഞ്ഞു. കളിക്കാന്‍ തീരുമാനിച്ചിടത്തെല്ലാം നിരോധനാജ്ഞയുണ്ടായി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി തെലുങ്കു കവി ഗദ്ദര്‍ അടക്കമുള്ളവര്‍ കേരളത്തിലെത്തി പ്രതിഷേധിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഒരു പ്രശ്‌നമാക്കി അവതരിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇടതുമുന്നണി അധികാരത്തില്‍ വന്നെങ്കിലും നാടകം നിരോധിക്കപ്പെട്ടു. കാണാനും വിലയിരുത്താനുമുള്ള കാണികളുടെ അവകാശം നിഷേധിക്കപ്പെട്ടു.

കോഴിക്കോട് ജില്ലയിലെ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി തവണ നാടകാവതരണത്തില്‍ മുന്നില്‍ വന്നിട്ടുണ്ട്. ശ്രദ്ധേയനായ ഗായകന്‍ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അധ്യാപക വൃന്ദവും രക്ഷകര്‍ത്താക്കളും കലോത്സവത്തില്‍ കുട്ടികളെ എത്തിക്കാന്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. അധ്യാപകര്‍ തന്നെ സ്വന്തം കീശയില്‍ നിന്നും പണമെടുത്ത് സ്വരുക്കൂട്ടിയും നാടക റിഹേഴ്‌സലുകളില്‍ ശ്രദ്ധിച്ചും പ്രഗത്ഭരായ സംവിധായകരെ ക്ഷണിച്ചു വരുത്തി കളരികള്‍ സംഘടിപ്പിച്ചുമാണ് കുട്ടികളുടെ നാടകത്തെ കലോത്സവ വേദിയിലെത്തിക്കുന്നത്. ഇത്തവണയും കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഒന്നാമതെത്തിയ മേമുണ്ട സ്‌കൂളിന്റെ നാടകം സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തില്ല.

ഉണ്ണി ആര്‍ ന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കി റഫീക്ക് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് കിത്താബ്. മതബോധവും ഈശ്വരവിശ്വാസവുമുള്ള സ്ത്രീകള്‍ക്ക് വാങ്ക് വിളിക്കാമോ എന്നതാണ് പ്രമേയം. ഉണ്ണി ആര്‍ ന്റെ കഥയില്‍ അങ്ങനെയൊരു ആഗ്രഹം തോന്നുന്ന റസിയ എന്ന പെണ്‍കുട്ടി ആണ്‍കൂട്ടിന്റെ ബൈക്കിന്റെ പിന്നില്‍ കയറി ഒരു കുറ്റിക്കാട്ടില്‍ച്ചെന്ന് ആഗ്രഹം നിറവേറ്റുകയായിരുന്നു മദ്യപാനികളുടെ സാന്നിധ്യത്തില്‍. ആ കഥയില്‍ നിന്നും പരിശുദ്ധവും മഹനീയവുമായ ഒരു വ്യതിയാനമാണ് ഈ നാടകത്തിലുള്ളത്. ബുര്‍ഖയണിഞ്ഞ പെണ്‍കുട്ടികള്‍ പ്രേക്ഷകര്‍ക്കുപോലും പ്രാര്‍ഥനയുടെ ആത്മാര്‍ഥത ബോധ്യപ്പെടുന്ന രീതിയില്‍ വാങ്കു വിളിക്കുകയാണ്.

അവതരണത്തിലും ആശയത്തിലും മികച്ചുനിന്ന ഈ നാടകം സംസ്ഥാന കലോത്സവത്തില്‍ നിന്ന് ഒഴിവായപ്പോള്‍ നല്ല നാടകം കാണാനുള്ള സന്ദര്‍ഭമാണ് നഷ്ടപ്പെട്ടത്. ഇ കെ അയമുവിന്റെയും കെ ടി മുഹമ്മദിന്റെയും പി എം രാജിന്റെയും കേരളപുരം കലാമിന്റെയും മറ്റും നാടകങ്ങള്‍ സമാധാനത്തോടെയും സഹിഷ്ണുതയോടെയും കണ്ട കേരളീയ സഹൃദയലോകം ഈ നാടകത്തെയും സ്വീകരിക്കുമായിരുന്നു.

കുട്ടികള്‍ക്കു ലഭിക്കുമായിരുന്ന ഗ്രേഡ് മാര്‍ക്ക് നഷ്ടപ്പെട്ടത് കണക്കാക്കിയില്ലെങ്കില്‍ പോലും മേമുണ്ട സ്‌കൂളിന്റെ കിരീടത്തില്‍ അണിയിക്കാമായിരുന്ന ഒരു പൊന്‍തൂവലാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

കലാസൃഷ്ടികളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും സഹിഷ്ണുതയോടെയും ശാന്തതയോടെയും സമീപിക്കുവാന്‍ കേരളത്തിലെ മതസമൂഹം സന്നദ്ധമാകേണ്ടിയിരിക്കുന്നു.