Thursday 27 December 2018

പത്തിപ്പാട്ട്


തെളിയരുതൊന്നും കണ്ണുകളിൽ
കവിതേ ചൊല്ലു തിരസ്കരണി
മൊഴിയരുതൊന്നും കാതുകളിൽ
കവിതേ ചൂടുക മൌനവ്രതം.
തൂവൽത്തൊപ്പിയണിഞ്ഞകലെ
ഗോത്രത്തലവൻ വന്നതുപോൽ
സൂര്യനുദിച്ചു കലക്കുമ്പോൾ
പാടരുതമ്മേ ഗായത്രി.
ആളുംസ്ഥലവും നോക്കാതെ
നായകളിണചേരുംപോലെ
പേമഴ തോരുന്നേയില്ല
കാലിൽ കൊത്തീ ശീതത്തീ.
കണ്ണിൽ കത്തിതറച്ചതുപോൽ
പൊങ്ങിപ്പടരുമലർച്ചകളിൽ
എങ്ങും സ്വാതന്ത്ര്യത്തിന്റെ
പല്ലവി ബ്യൂഗ്ൾ വായിപ്പൂ.
ജനഗണമനയിൽ പൂക്കാതെ
ജയിലിൽപോയ സഖാവിന്റെ
കുടിലിൽ കണ്ടൂ ടാഗോറിൻ
ഹൃദയസ്നേഹ മുഖഛായ.
വെയിലേ വെയിലേ വാക്കിന്റെ
കുയിലിൻ തൊണ്ട തരിക്കുമ്പോൾ
വെറുതേ ചത്തുമലക്കാതെ
ഒരുവരി മറുവരി പാടൂന്നേ..
പാട്ടിലിരിപ്പൂ പട്ടാങ്ങ്
പാട്ടിലിരിപ്പൂ പ്രതിഷേധം
പാട്ടിലിരിക്കും ദു:ഖങ്ങൾ
പത്തിവിടർത്തി കൊത്തുന്നു.

1 comment:

  1. പാട്ടിലിരിപ്പൂ പട്ടാങ്ങ്
    പാട്ടിലിരിപ്പൂ പ്രതിഷേധം
    പാട്ടിലിരിക്കും ദു:ഖങ്ങൾ
    പത്തിവിടർത്തി കൊത്തുന്നു...!

    ReplyDelete