Wednesday 14 February 2024

പെണ്‍കരുത്തിനു സല്യൂട്ട്

  പെണ്‍കരുത്തിനു സല്യൂട്ട് 

-------------------------------------------
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം ഒരു കെട്ടുകഥയാണ്.ആ കഥയില്‍ത്തന്നെ ജാരത്തിയെ ജടയില്‍ ഒളിപ്പിച്ചു വച്ച പുരുഷകൌശലവുമുണ്ട്.എന്നാല്‍ ഇതൊക്കെ ഭാരതം സ്ത്രീത്വത്തിന് നല്കിയ അംഗീകാരമായി എടുത്തുകാട്ടാറുമുണ്ട്.
നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചു പ്രസംഗിക്കുമ്പോഴും ശിവപാര്‍വതീചിത്രം പരാമര്‍ശിക്കാറുണ്ട്.ഗംഗയെ മുടിമറയില്‍ ഒളിപ്പിക്കാറുമുണ്ട്.

നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ സംവരണം വളരെക്കാലമായുള്ള ചര്‍ച്ചാവിഷയമാണ്.കേരളത്തില്‍ പോലും ഇത്  പ്രസക്തിയുള്ള വിഷയമായി നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം നല്കി അംഗീകരിച്ച സംസ്ഥാനമാണ് കേരളം.
നമ്മുടെ പഞ്ചായത്ത് സംവിധാനം നല്ല രീതിയില്‍ മുന്നേറുന്നുമുണ്ട്. മൂന്നു വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കേരളം മാതൃകയായിട്ടുമുണ്ട്. എങ്കിലും വനിതാ മുഖ്യമന്ത്രിയെന്ന സാക്ഷരകേരളത്തിന്‍റെ സ്വപ്നം സഫലമായിട്ടില്ല.

നിയമസഭയിലും പാര്‍ലമെന്റിലും അന്‍പത് ശതമാനം സംവരണത്തിനുള്ള അര്‍ഹത വനിതകള്‍ക്കുണ്ട്. ജനസംഖ്യയില്‍ അധികവും സ്തീകളാണെന്ന യാഥാര്‍ഥ്യം നമ്മള്‍ മറക്കരുത്. കേരളത്തിന്‍റെ ഔദ്യോഗിക മണ്ഡലം സമര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നത് വനിതകളാണ്. അദ്ധ്യാപകരില്‍ എഴുപതു ശതമാനവും വനിതകളുള്ള സംസ്ഥാനമാണ് കേരളം.

പാര്‍ലമെന്റില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക്  നല്‍കുമെന്നും അതിനായി വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നുമാണ് കേന്ദ്രഭരണകക്ഷിയുടെ ആവശ്യം. ഇത് ആടിനു മുന്നില്‍ കെട്ടിയ പഴത്തൊലിയാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍, അര്‍ദ്ധനാരീശ്വരനെ ആരാധിക്കുന്നുണ്ടെങ്കില്‍ ഈ വ്യാജവൃത്തി വേണ്ടല്ലോ. നേരത്തെ തന്നെ ചെയ്യാമായിരുന്നല്ലോ.

സ്ത്രീപുരുഷ തുല്യത ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണെകില്‍ കൂടിയും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം പോലും, പാര്‍ലമെന്‍റ് മന്ദിരോദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ ഭാരതപ്രണയികളില്‍ നിന്നും ഉണ്ടായി. ലോക് സഭയില്‍ പതിനഞ്ചു ശതമാനവും രാജ്യസഭയില്‍ പതിമൂന്നു ശതമാനവുമാണ് നിലവിലുള്ള വനിതാ പ്രാതിനിധ്യം.
ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. അവിടെ നാനൂറ്റിമൂന്ന് നിയമസഭാംഗങ്ങളാണ് ഉള്ളത്. നൂറ്റിനാല്‍പ്പത് അംഗങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഒന്‍പതു ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം.വനിതാ പ്രാതിനിധ്യമേ ഇല്ലാത്ത മിസ്സോറാമും പോണ്ടിച്ചേരിയും ഒറ്റ വനിതമാത്രമുള്ള ഹിമാചല്‍ പ്രദേശും ഭരണഘടനക്ക് കളങ്കമായി നിലകൊള്ളുന്നു. വനിതാ മുഖ്യമന്ത്രിയുള്ള പശ്ചിമ ബംഗാളില്‍ പതിമൂന്നു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.  രണ്ടു വനിതാ മുഖ്യമന്ത്രിമാര്‍ ഭരിച്ച തമിഴ് നാട്ടില്‍ വെറും അഞ്ചു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.

ഇന്ത്യയിലെ, ഭരണസാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അഗാധമായി സ്വാധീനിക്കുന്നത് മതങ്ങളാണ്. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്. അവര്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയില്ലെന്ന മനുവാചകം  നടപ്പാക്കുകയാണ്.സീതയെ കാട്ടിലെറിഞ്ഞു കാഞ്ചനസീതയെ വാഴിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്. പേരില്‍ത്തന്നെ മതമുള്ള മുസ്ലിം ലീഗിലൂടെ നിയമസഭയിലോ പാര്‍ലമെന്‍റിലോ ഒരംഗം പോലും ഉണ്ടായില്ലെന്നുള്ളത് മതാധിപത്യത്തിന്റെ ദുസ്വാധീനത്തെ ഉറപ്പിക്കുന്നു.

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി സാറാ ജോസഫിന്‍റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട, തുല്യതക്ക് വേണ്ടിയുള്ള നിവേദനം കേരളത്തിലെ ഭരണ - പ്രതിപക്ഷ  രാഷ്ട്രീയ നേതൃത്വത്തിനു സമര്‍പ്പിക്കുന്നു. ഫാസിസ്റ്റ് കക്ഷിയോട് പറഞ്ഞിട്ടു കാര്യമില്ലെന്ന നിലപാടില്‍ അവര്‍ കേന്ദ്രം ഭരിക്കുന്ന തീവ്രവലതുപക്ഷ കക്ഷിക്കു നിവേദനം നല്കുന്നുമില്ല.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെന്നപോലെ നിയമസഭകളിലും പാര്‍ലമെന്റിലും അമ്പതു ശതമാനം വനിതാ സംവരണം ആവശ്യമാണ്.


Saturday 3 February 2024

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍

 കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍ 

-----------------------------------------------------------------------------------------------------
ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ മരണവും അതുയര്‍ത്തിയ ചോദ്യങ്ങളും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി തലശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍, ദു:ഖം ഘനീഭവിച്ചത് പോലിരുന്ന രോഹിത് വെമുലയുടെ അമ്മ  രാധിക പരസ്യമായി പറഞ്ഞത് എന്റെ മകനെ അവര്‍ കൊന്നുവെന്നാണ്. അമ്മമാരുടെ ഈ നിലയ്ക്കാത്ത നിലവിളി ഇപ്പൊഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വാര്ത്തകള്‍ ഒട്ടും ആശാവഹമല്ല

വിവിധ ഐ ഐ ടി, ഐ ഐ എം കാമ്പസ്സുകളിലായി കഴിഞ്ഞ വര്‍ഷം മുപ്പത്തിമൂന്നിലധികം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്നറിയിച്ചത് വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ്.ശരണ്യ ഭുവനേന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തക ഡല്‍ഹിയില്‍ നിന്നും ചെയ്ത റിപ്പോര്ട്ട് അനുസരിച്ചു 2014 - 2021 കാലത്ത് സ്വയം മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം 122 ആണ്.ഇതില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട 24 പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട 41 പേരും ഉണ്ടത്രേ.പഠിക്കാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെട്ടിരുന്ന കാലത്ത്, ആ പീഢനകാലത്തെ വിയര്‍പ്പും  വെള്ളവും കൊണ്ട് അതിജീവിച്ച ജനതയുടെ പുതിയ തലമുറ പാഠശാലകളില്‍ അനുഭവിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ജീവിത പരിസരമാണ്. എല്ലാ ആത്മഹത്യകളും വിരുദ്ധ വ്യവസ്ഥിതി നടത്തുന്ന കൊലപാതകങ്ങളാണ്. ആ കൊലപാതകങ്ങള്‍ക്ക്. ഭരണകൂടം ഉത്തരം പറയേണ്ടതുണ്ട്. ശംബൂകനെ കൊന്ന രാമനെ ആരാധിക്കുന്ന ഭരണകൂടത്തിന് നീതിപൂര്‍ണമായ ഒരു സമൂഹ്യാവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കില്ല.

സിലബസിന്റെ ഭാരം കൊണ്ടല്ല വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുന്നത്. അതിനു സാമൂഹ്യാവസ്ഥ പ്രധാന കാരണമാണ്.
സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യമായ പിന്നാക്കാവസ്ഥയും കൂടി ചേരുമ്പോള്‍ ദളിത് വിദ്യാര്‍ഥികളുടെ മുന്നില്‍ ഉയരങ്ങളിലേക്കുള്ള വാതില്‍ അടയുകയാണ്  ഭരണകൂടത്തിനു മനുബോധം കൂടിയുണ്ടെങ്കില്‍ കൂരിരുട്ടേ മുന്നില്‍ ഉണ്ടാവുകയുള്ളൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയെന്ന ആശയം കൊലചെയ്യപ്പെടും. അടിമപ്പണിയില്‍ നിന്നും കരകയറാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെടും.

കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ എണ്ണം പതിനായിരത്തോളം.ഐ ഐ ടിയില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ മൂവായിരത്തിയഞ്ഞൂറിലധികം വരും.എന്‍ ഐ ടി കളിലും ഐ ഐ എമ്മുകളിലുമായി പഠിത്തം നിറുത്തിയവരും നിരവധിയുണ്ട്. ഇതില്‍ ദളിത് വിദ്യാര്‍ഥികളുടെ 
എണ്ണം ഭയാനകമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തില്‍ ആയിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ദളിത് വിദ്യാര്‍ഥി ഉന്നത വിദ്യാഭ്യാസ മേഖലയോളം എത്തുന്നതിനിടയ്ക്ക് നേരിടേണ്ടി വരുന്ന നിരവധി അപമാനങ്ങളുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല വെമുലമാര്‍ നേരിടേണ്ടി വരുന്നത്. മനുസ്മൃതിയുടെ സാന്നിധ്യം ഇപ്പോഴും പ്രകടമാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അത് വളരെ സ്പഷ്ടവുമാണ്.  ഇവിടെയാണ് അന്തസ്സോടെ ജീവിക്കാനുള്ള സന്ദര്‍ഭം എല്ലാ ഭാരതീയര്‍ക്കും ഒരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന വാസ്തവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടത്.

കേരളത്തില്‍ പോലും ആദിവാസി മേഖലയില്‍  നിന്നും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ തുലോം കുറവാണ്.എല്‍ പി സ്കൂള്‍ കണ്ടു ഭയന്ന് ഊരിലേക്ക് തിരിച്ചോടിയ കുട്ടികളുടെ കഥകള്‍ ഒരു പോയകാല ചിത്രമല്ല. ആഹാരവും പുസ്തകവും വസ്ത്രവുമായി നിന്നിട്ടുപോലും എല്ലാ കുട്ടികളും സ്കൂളില്‍ തുടരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള സഞ്ചാരവും കുറവാണ്. അതിനിടയിലാണ് തൊഴിലും ജാതിവ്യവസ്ഥയും തമ്മില്‍ യോജിപ്പിച്ചു കൊണ്ടുള്ള പ്രീണന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.