Wednesday 21 August 2013

അമ്പലമുറ്റത്തെ ആരാമവും അന്ധവിശ്വാസകൃഷിയും


ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുമ്പോള്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണ്ടുപിടിച്ചിരിക്കുന്നു. കേരളീയര്‍ക്ക് സാമ്പത്തിക ഐശ്വര്യം തന്നത് തെങ്ങും റബറും കശുമാവുമാണ്. ഈ മൂന്നുമരങ്ങളും ആരുടെയും ജന്മനക്ഷത്രവൃക്ഷങ്ങളല്ല.

അമ്പലപരിസരത്താണ് ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടേണ്ടത്. വെറുതെയങ്ങുനട്ടിട്ട് ഐശ്വര്യം അനുഭവിക്കാന്‍ കുടുംബത്തില്‍ പോയിരുന്നാല്‍ പോര, വെള്ളമൊഴിച്ചു പരിപാലിക്കുകയും വേണം. നട്ടവര്‍ തന്നെ വെള്ളമൊഴിക്കണമെന്നില്ല. ഐശ്വര്യവൃദ്ധിയുടെ ആ അടുക്കളപ്പണി ദേവസ്വം ബോര്‍ഡ് ചെയ്തുതരും. മൂവായിരത്തി അറുന്നൂറ് രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നേയുള്ളൂ.

വമ്പന്‍ ഐശ്വര്യം സംഭാവന ചെയ്യാന്‍ കഴിവുള്ളത് സീസണല്‍ ദൈവമായ ശബരിമല അയ്യപ്പനാണല്ലൊ. സഞ്ചാരം പുലിപ്പുറത്താകയാല്‍ ജനസാന്നിദ്ധ്യമുള്ളപ്പോള്‍ ആ ദൈവത്തെ പ്രതീക്ഷിക്കുകയും വേണ്ട. അതിനും പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. സന്നിധാനത്തിലേക്കുള്ള ശരണവഴിയുടെ ഇരുവശത്തും ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുക. അനുഗ്രഹദാതാവ് ഫോര്‍ത്ത് ഗിയറില്‍ പുലിയെ ഓടിച്ചുവരുമ്പോള്‍ മരമായി നില്‍ക്കുന്ന ഐശ്വര്യയാചകനെ എങ്ങനെ തിരിച്ചറിയും? അതിനും ദേവസ്വം ബോര്‍ഡിനു പരിഹാരമുണ്ട്. നട്ടവരുടെ പേര് അതാതു വൃക്ഷങ്ങളില്‍ ബോര്‍ഡിലെഴുതി തൂക്കുക. അതായത്, കാഞ്ഞിരം നട്ടത് അനന്തന്‍പിള്ളയാണെങ്കില്‍ കാഞ്ഞിരക്കൊമ്പില്‍ അശ്വതി അനന്തന്‍പിള്ള എന്ന ബോര്‍ഡ് തൂങ്ങും. അനന്തന്‍പിള്ള മരിച്ചു കഴിഞ്ഞാലും ഐശ്വര്യം അനന്തമായി പ്രവഹിച്ചുകൊണ്ടിരിക്കും.

മനുഷ്യന്റെ പേരും തൂക്കി നില്‍ക്കുന്ന മരങ്ങള്‍ ഒരു കാഴ്ചതന്നെ ആയിരിക്കും. പയിന്‍മരക്കൊമ്പില്‍ മൂലം മുകുന്ദന്‍ മേനോന്‍. കരിമ്പനയില്‍ ഉതൃട്ടാതി ഉര്‍വ്വശിനായര്‍. നാരകത്തില്‍ ആയില്യം ആതിരക്കുറുപ്പ്. മാങ്കൊമ്പില്‍ പൂരുരുട്ടാതിപ്പുരുഷോത്തമക്കൈമള്‍. അഹിന്ദുക്കള്‍ക്ക് നാളും നക്ഷത്രവൃക്ഷവും ഇല്ലാത്തതിനാല്‍ അവരാരും മരക്കൊമ്പില്‍ തുങ്ങുകയില്ല.

എന്താണീ ജന്മനക്ഷത്രവൃക്ഷം? അത് പ്രാകൃതമനുഷ്യന്റെ ഒരു ഭാവനയാണ്. നക്ഷത്രങ്ങള്‍ ആകാശത്തുള്ളതിനാല്‍ മാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപത്മനാഭനെപോലെയും നീര്‍ക്കുന്നത്തെ കറുത്തമ്മയെ പോലെയും സത്യമാണെന്നു തോന്നിപ്പിക്കുന്ന ഒരു ഭാവന.

ഹിന്ദുമതക്കാരുടെ തട്ടിപ്പുശാസത്രമായ ജ്യോതിഷമനുസരിച്ച് ഇരുപത്തേഴ് നക്ഷത്രങ്ങളാണുള്ളത്. ഹിന്ദുമതക്കാര്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ കവിടിനിരത്തി നക്ഷത്രം കണ്ടുപിടിക്കും. അയല്‍വാസി ആയില്യമായാല്‍ വീടുമുടിയും; മകം പിറന്ന മങ്ക ഐശ്വര്യവതി തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ദേവത, ഗണം, യോനി, ഭൂതം, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുമുണ്ട്. ഉദാഹരണത്തിന് അത്തം നക്ഷത്രത്തില്‍ പിറന്ന അനൂപ്‌മേനോൻ ദേവഗണവും സ്ത്രീയോനിയും ആയിരിക്കും. ആ പാവപ്പെട്ടവന്റെ ഭൂതം അഗ്നിയും മൃഗം പോത്തും പക്ഷി കാക്കയും വൃക്ഷം അമ്പഴവുമായിരിക്കും. ഈ സങ്കല്‍പ്പങ്ങളെ സത്യമെന്നു വിശ്വസിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ദേവസ്വം ബോര്‍ഡ് ഐശ്വര്യക്കൊഞ്ചുകൊരുത്ത ചൂണ്ടയെറിയുന്നത്.

അന്ധവിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ ജന്മനക്ഷത്ര മൃഗശാലയും പക്ഷിശാലയും കൂടി ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പൂരം പങ്കജാക്ഷിക്കുറുപ്പ്, ചോതിചന്ദ്രന്‍ പിള്ള, വിശാഖം വിനോദ് നമ്പ്യാര്‍ തുടങ്ങിയ നെയിംബോര്‍ഡും തൂക്കി യഥാക്രമം ചുണ്ടെലി, പോത്ത്, സിംഹം തുടങ്ങിയ ജീവികളെയും വളര്‍ത്താമല്ലൊ.

ഇനി, പക്ഷിസ്‌നേഹികളാണെങ്കില്‍ അനിഴം മുതല്‍ തിരുവോണം വരെയുള്ളവര്‍ക്ക് കോഴിവളര്‍ത്തലും പൂരം മുതല്‍ വിശാഖം വരെയുള്ളവര്‍ക്ക് കാക്ക വളര്‍ത്തലും സ്‌പോണ്‍സര്‍ ചെയ്യാവുന്നതേയുള്ളൂ.

അങ്ങനെയെങ്കിലും മരം വളരട്ടെ എന്നു പറയുന്ന പരിസ്ഥിതിസ്‌നേഹികളോട് മാര്‍ഗ്ഗത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചേ പറയാനുള്ളൂ.
ജന്മനക്ഷത്രവൃക്ഷ കൃഷി, വര്‍ഗ്ഗീയതയും അന്ധവിശ്വാസവും വിളയിക്കുന്നതാണ്.

Thursday 8 August 2013

നഗ്ന കവിത



കൃഷി
*****
പതിനാലുകാരി
പെണ്‍കുട്ടീ
അടുത്തകൊല്ലം
നിന്നെ കെട്ടിക്കട്ടെ?
ശ്ശൊ,നിക്ക്
സ്കൂളില്‍ പോണം

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?
ശ്ശൊ,നിക്ക്
ട്യൂഷനു പോണം.

മതങ്ങളും കോടതികളും
മീശ പിരിച്ചു
വയലിനോടു ചോദിച്ചിട്ടുവേണോ
കൃഷിയിറക്കാന്‍

Tuesday 6 August 2013

നഗ്ന കവിത


മുത്തഛൻ
------------
മരിച്ചു പോയ 
മുത്തഛന് കഴിക്കാൻ
ചോറുരുട്ടി വച്ച് 
മുറിയിൽ കയറി
കണ്ണടച്ചു പ്രാർത്ഥിച്ചു.

ശബ്ദം കേട്ടു നോക്കിയപ്പോൾ
അതാ
ഓടിപ്പോകുന്നു 
നാലുകാലും വാലുമുള്ള
നായ മുത്തഛൻ
മുത്തഛൻ
------------
മരിച്ചു പോയ 
മുത്തഛന് കഴിക്കാൻ
ചോറുരുട്ടി വച്ച് 
മുറിയിൽ കയറി
കണ്ണടച്ചു പ്രാർത്ഥിച്ചു.

ശബ്ദം കേട്ടു നോക്കിയപ്പോൾ
അതാ
ഓടിപ്പോകുന്നു 
നാലുകാലും വാലുമുള്ള
നായ മുത്തഛൻ

അറേബ്യൻ രാത്രി


പ്രണയനോവിന്റെ വില്പ്പനക്കാരിയാം
യുവതി,സന്ധ്യ ക്ഷണിക്കുമീ ഏപ്രിലില്‍
വിമുഖി മീനം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു
എയര്‍ അറേബ്യയില്‍ കേറുമീ രാത്രിയില്‍
കടലിനക്കരെ കാറ്റ് തീ കൂട്ടിയ
കനല്‍മണല്‍ ചെമ്പുവട്ടളം പൊള്ളുന്നു.
ഒരു യുവാവ് പൊടി ക്കാറ്റില്‍ഏകനായ്
കവിത പോലുമില്ലാതെയലയുന്നു.

അകലെറബ്ബറും മണ്ഡരിത്തെങ്ങുമായ്    
പുഴകള്‍ വറ്റിയജന്മനാടെങ്കിലും
അതി മനോഹരം
വൈദ്യുതീഛെദനം  
മികവുയർത്തുന്ന മിന്നാമിനുങ്ങ് പോല്‍ .

ഒരുവളുണ്ട് നിറം പോയ മാക്സിയാല്‍
ഉടല്‍ മറച്ചും കരച്ചില്‍ തുടച്ചും
പിടിവിടാത്ത പനി ചുമ ദുസ്സഹം
കഠിന ജീവിതം നെയ്തു തീര്‍ക്കുന്നവള്‍.
ഇരുളിലുണ്ട് കിടപ്പ് മുറിയിലെ
മുകുള ബള്‍ബില്‍ പ്രകാശ പ്രതീക്ഷകള്‍.

ഇമയടക്കുവാനാകാപ്പണി
അതിന്നിടയിലിട്ടൊരു കോമയില്‍ വിശ്രമം.

സോക്സ്‌ പാരിജാതം പോല്‍ മണക്കുന്ന
ലേബര്‍ ക്യാമ്പ്‌.
സുഹൃത്തിന്‍ ഖരാനയില്‍
ഘോരമാരി.
നനച്ചുനങ്ങാനിട്ട
മേഘമെല്ലാം പറന്നതെളിമാനം.

കുളിവരുത്തിപ്പുറത്തിറങ്ങുംപോഴോ
വലിയ പ്ലേറ്റില്‍ കുബൂസ് പോല്‍ അമ്പിളി
ഉപമയെ മരുക്കാട്‌കേറാന്‍ വിട്ടു
തിരികെയെത്തി ഞാന്‍ കൈഫോണ്‍ എടുക്കുന്നു.

അകലെയെന്റെ പെണ്ണ്
ഓമലെ
കാണുവാന്‍ കഴിയുമോ
നിനക്കീ പൂര്‍ണ ചന്ദ്രനെ?

കഴിയുമല്ലോ.

ശരി,എന്കിലിത്തിരി
ഇടതു മാറി മുന്നോട്ടേക്ക് നില്‍ക്കുക.
അടിപൊളി
എന്‍റെ പെണ്ണെ വെന്‍തിങ്കളില്‍
വളരെ നന്നായ്
തെളിഞ്ഞു കാണാം നിന്നെ.

അതുശരി.
അത്ഭുതം തന്നെ,യേട്ടനെ
ഇവിടെ നിന്ന് ഞാന്‍ കാണുന്നു ചന്ദ്രനില്‍

വാക്ക് മുറിഞ്ഞു ചില്ലിക്കാശുമില്ലെന്നു
ബാക്കി മൌനത്താല്‍ മൊഴിഞ്ഞു സെല്ലെങ്കിലും
ഇരുവരങ്ങനെ കണ്ടു നില്കുന്നുണ്ട്
കടലിനക്കരെ ഇക്കരെ സ്തബ്ധരായ്.

Sunday 4 August 2013

മനുഷ്യപ്രദര്‍ശനം





    ചെങ്കല്‍കവാടം നരച്ച വിളക്കുകള്‍
    മഞ്ഞയുടുത്ത മരിച്ച മാഞ്ചില്ലകള്‍
    ഗന്ധമില്ലാത്ത പുഷ്‌പങ്ങള്‍
    നമസ്‌കാരസംഗീതമാലപിക്കും
    ഊര്‍ജസംഘങ്ങള്‍

    ഒന്നാം മണിമുഴങ്ങുമ്പോള്‍ പ്രവേശനം
    ഇന്ന്‌, ഉച്ചതൊട്ട്‌, മനുഷ്യപ്രദര്‍ശനം.

    യന്ത്രജന്മങ്ങള്‍, നഗരപിതാവിനാല്‍്‌
    ഗന്ധര്‍വരെന്നു വാഴ്‌ത്തപ്പെട്ട ജീവികള്‍
    വന്നിരിക്കുന്നു കുടുംബങ്ങളായ്‌
    കുറെ കുഞ്ഞു റോബോര്‍ട്ടുകള്‍
    ഓടിക്കളിക്കുന്നു.

    ഉദ്‌ഘാടനാനന്തരം, പട്ടുടുപ്പിട്ടു
    വിദ്യുല്‍ക്കരങ്ങളുയര്‍ത്തി,
    ഒരു ലോഹപുത്രന്‍ വരുന്നു
    വിശദീകരിക്കുന്നു.
    ബുദ്ധിമാന്‍മാര്‍ നമ്മള്‍, യാന്തികവംശജര്‍
    തൊട്ടും തുടച്ചും അശുദ്ധമാക്കീടരുത്‌
    ഒറ്റമനുഷ്യപ്രദര്‍ശനവസ്‌തുവും.

    കാണുക,
    ഈ കരിങ്കൂറ്റന്‍ പെരുന്തച്ചന്‍
    ഈ കൈകളാല്‍ തീര്‍ത്തതാണ്‌ സര്‍വസ്വവും.
    കണ്ണീരിനാല്‍ കരള്‍കിണ്ണം നിറച്ചവന്‍
    കണ്ണടയ്‌ക്കാതെ നടന്നു വിയര്‍ത്തവന്‍

    പെറ്റമ്മയാണിവള്‍, നൂറ്റൊന്നു മക്കളെ
    തെറ്റാതെ മാര്‍ഗം തെളിച്ചു വളര്‍ത്തിയോൾ ;
    കഷ്ടത തിന്നു മാറത്തലച്ചോടിയോള്‍
    ശിഷ്ടജന്മത്തെ ശപിച്ചു ജീവിച്ചവള്‍

    ഇതു കവി
    വൃദ്ധിക്ഷയങ്ങള്‍ക്കുമപ്പുറം
    സ്ഥിരതാരകപ്രഭ മുള്‍മുടിയാക്കിയോന്‍
    ഇരവുപകലില്ലാതെ, വര്‍ത്തമാനത്തിന്റെ
    കുരിശും ചുമന്നു മലകേറിയോന്‍
    പീഡിതന്‍

    നിന്ദിതര്‍ നില്‍ക്കും പ്രദര്‍ശനശാലയില്‍
    നിര്‍വികാരം നടക്കുന്നൂ റോബോട്ടുകള്‍ .
    കാട്ടുതേന്‍ കാത്ത മുളങ്കുഴലാണിത്‌;
    ഗോത്രരാജവിന്‍ ജനനേന്ദ്രിയമിത്‌;
    ശാസ്‌ത്രക്കാരന്റെ തലച്ചോറിത്‌, നീല-
    നേത്രങ്ങളാല്‍ വേട്ടയാടിയ പെണ്ണിത്‌.
    യന്ത്രസല്ലാപം പിറക്കുന്നതിന്‍ മുന്‍പ്‌
    സംഗമഗീതം കുടിച്ച കാട്ടാറിവള്‍.
    ഞായറോടൊപ്പമുണര്‍ന്നു നിലങ്ങളില്‍
    ഞാറു നട്ടിട്ടും വിശന്ന കരുത്തിവള്‍
    പാറ പൊട്ടിച്ചു വിയര്‍ത്തിട്ടുമോര്‍മയില്‍
    പാല്‍ നിറം പോലുമില്ലാത്ത മരുത്തിവള്‍

    ഇതു ഹൃദയം
    ഇതു വിരല്‍
    ഇതു കാല്‍നഖം.
    സ്‌്‌നേഹഭരിതം ത്രസിച്ച ഞരമ്പുകളാണിത്‌്‌
    സ്‌്‌മരണകള്‍ സൂക്ഷിച്ച മസ്‌തിഷ്‌കമാണിത്‌.

    ഇതു മുഖം
    ഇതു മുടി
    ഇതു മുലപ്പാല്‍പ്പൊടി.
    വജ്രം വിളഞ്ഞ ചരിത്രഖനികളില്‍
    ലജ്ജയില്ലാതെയലഞ്ഞു റോബോട്ടുകള്‍ .

    പെട്ടെന്നു ചെങ്കല്‍കവാടത്തിനപ്പുറം
    പൊട്ടിതെറിച്ചണുബോംബുകള്‍
    സര്‍വവും കത്തിയമര്‍ന്നു
    പ്രകമ്പനം കൊള്ളുന്നു നക്ഷത്രവും
    സൂര്യനേത്രവും സൂക്ഷ്‌മവും.

    കൂറ്റിരുട്ടിന്റെ കാര്‍ബണ്‍ പുതപ്പിന്നുള്ളില്‍
    മുട്ടി മരിച്ചുകിടക്കുന്നു യാന്ത്രികര്‍.
    അപ്പൊഴും മര്‍ത്ത്യശില്‍പങ്ങള്‍ വിളിക്കുന്നു
    മൃത്യുവില്ലാത്തോര്‍ പ്രദര്‍ശനം കാണുക .

    Saturday 3 August 2013

    നഗ്നകവിതകൾ


    ഫോട്ടോഷോപ്പ് 
    ------------------------
    കുയിലിന്റെ ചിറകിൽ 
    കഴുകന്റെ തൂവൽ

    അയ്യങ്കാളിയുടെ കയ്യിൽ
    ഭഗവദ് ഗീത
    നാരായണ ഗുരുവിന്
    കാവി മുണ്ട് 

    ചരിത്രം തോറ്റു
    ഫോട്ടോ ഷോപ്പ് 
    ജയിച്ചു.

    ***

    ഫോണിന്മേൽക്കളി 
    ----------------------------
    ഫോണേട്ടാ
    ഫോണേട്ടാ 
    എവിടെ?

    ഞാൻ കണ്ണൂര് 
    ഫോണത്തീ
    നീയെവിടെ?

    ഞാൻ കൊല്ലത്ത്.

    രണ്ടു പേരും
    തൃശ്ശൂർ ബസ് സ്റ്റാന്റിൽ
    അടുത്തടുത്ത
    കസേരകളിൽ 
    ഇരിക്കുന്നുണ്ടായിരുന്നു. 

    കാതുള്ളവരേ കരളുള്ളവരേ കാതിക്കുടം വിളിക്കുന്നു


         ചാലക്കുടിപ്പുഴയെ അപമാനിക്കാനും നശിപ്പിക്കാനും പുഴയോരത്തെ പാവപ്പെട്ട ജനതയെ രോഗബാധിതരാക്കി ഉന്മൂലനം ചെയ്യാനും കഠിനപ്രയത്‌നങ്ങളാണ് കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്. പല അണക്കെട്ടുകള്‍ നിര്‍മിച്ച് ജലമൂറ്റിയതുപോരാഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മരണവിധിയെഴുതാനും ശ്രമിച്ചു. ശ്രീശക്തി പേപ്പര്‍ മില്ലിന്റെയും പരിയാരം മാംസസംസ്‌ക്കരണ കേന്ദ്രത്തിന്റെയും മാലിന്യക്കുഴലുകളുടെ രൂപത്തിലും പുഴശത്രുത വാസ്തവമായും ഭാവനയായും വന്നു.

    ഈ ജനവിരോധത്തിന്റെ മൂര്‍ത്തരൂപമാണ് കാതിക്കുടത്ത് കേരളം കാണുന്നത്. ജനപക്ഷവും ശത്രുപക്ഷവും ഏറ്റുമുട്ടുകയാണ്. പൊലീസിനെ ആയുധമണിയിച്ച് ഭരണകൂടം ജനപക്ഷത്തിനെതിരെ നിലകൊള്ളുന്നു.

    എന്‍ഡോസള്‍ഫാന്‍ ഭീകരത ആദ്യം തിരിച്ചറിഞ്ഞത് രാസപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ലീലാകുമാരി അമ്മ ആയിരുന്നല്ലൊ. അതുപോലെ നിറ്റാജലാറ്റിന്‍ കമ്പനിയുടെ മാലിന്യക്കുഴലുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്‍നിരയിലെത്തിയത് അവിടെത്തന്നെ ജോലിചെയ്തിരുന്ന കെ എം അനില്‍കുമാറാണ്.

    കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ്, ഒരു ചാനലില്‍ കാതിക്കുടം സമരം സംബന്ധിച്ച് ഒരു പരിപാടിയുണ്ടായിരുന്നു. സമരസമിതി നേതാവു മാത്രമല്ല, കമ്പനിയുടെ പ്രതിനിധിയും പഞ്ചായത്ത് അധ്യക്ഷയും അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. 

    ചാലക്കുടിപ്പുഴയില്‍ നിന്നെടുക്കുന്ന ശുദ്ധജലം ഫാക്ടറി ആവശ്യത്തിനുപയോഗിച്ചശേഷം രാസപ്രക്രിയയ്ക്ക് വിധേയമാക്കി പരിശുദ്ധ ജലമാക്കിയിട്ട് പുഴക്കു തിരിച്ചുകൊടുക്കുന്നു എന്നായിരുന്നു കമ്പനി പ്രതിനിധിയുടെ വാദം. കണ്ടിരുന്നവര്‍ക്ക്, സബര്‍മതി നദിയില്‍ നിന്നും ഒരു ചെറുപാത്രത്തില്‍ വെള്ളമെടുത്തിട്ട് ആവശ്യം കഴിഞ്ഞുള്ള വെള്ളം നദിയിലേയ്ക്കു തിരിച്ചൊഴിച്ച ഗാന്ധിയെയും മറ്റും ഓര്‍മ്മവരുമായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ എഴുന്നേറ്റ്, ശുദ്ധീകരിക്കപ്പെട്ട ജലം ഒരു ഗ്ലാസ് താങ്കള്‍ക്കു കുടിക്കാമോ എന്നു ചോദിച്ചു. കമ്പനി പ്രതിനിധിയുടെ പ്രതികരണം രസാവഹമായിരുന്നു. പുഴവെള്ളവും കമ്പനി, പുഴയിലൊഴുക്കുന്ന പരിശുദ്ധവെള്ളവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞു, അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ചര്‍ച്ച അലങ്കോലപ്പെടുത്താനുള്ള ആസൂത്രിത ശ്രമം വിജയിക്കുന്നതാണ് പ്രേക്ഷകര്‍ കണ്ടത്.

    ചാനലിലെ അലങ്കോല ശ്രമം പൊലീസ് ഏറ്റെടുക്കുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത്. പൊലീസ് വീടുകള്‍ കയറി ജനങ്ങളെ ആക്രമിച്ചു. സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും യുവകവിയുമായ കുഴൂര്‍ വിത്സനെ തിരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു. അതിജീവനത്തിനുവേണ്ടി നടത്തുന്ന സമരം അന്ത്യഘട്ടത്തിലെത്തുകയും ജനാധികാരം പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്ത ദിവസമാണ് പൊലീസിനെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തല്‍ ഉണ്ടായത്. മര്‍ദ്ദനാനന്തരം സമരക്കാരെ പിടികൂടി തുറുങ്കിലടക്കുകയും ചെയ്തു.

    അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത കേരളത്തിലെ കണ്ണും കാതും കരളുമുള്ളവരോട് സ്‌നേഹശ്രദ്ധ അഭ്യര്‍ഥിക്കുകയാണ്. നിരവധിപേര്‍ അര്‍ബുദം ബാധിച്ച് മരണത്തിലേയ്ക്കു സഞ്ചരിക്കുകയാണ് ചാലക്കുടിപ്പുഴയുടെ അവകാശികളായ മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. ജനവിരുദ്ധ സ്ഥാപനത്തിനു കുടപിടിക്കുന്നതിനുപകരം ജനജീവിതത്തിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുവാന്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്.

    മോതിരക്കണ്ണിയിലെ ഒരു ലൈബ്രറി ഉദ്ഘാടനവേദിയില്‍വച്ച് ആദരണീയനായ നിയമസഭാംഗം ബി ഡി ദേവസ്സിയുടെ സാന്നിദ്ധ്യത്തില്‍, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, കാതിക്കുടം പ്രശ്‌നം ഉന്നയിച്ചതാണ്. ഗ്യാസ് പ്ലാന്റ് തകര്‍ന്ന് ജനങ്ങള്‍ക്ക് പരുക്കേല്‍ക്കുക വഴി നിറ്റാ ജലാറ്റിന്‍ കമ്പനിയുയര്‍ത്തുന്ന വലിയ അപകടങ്ങളെക്കുറിച്ച് സൂചന കിട്ടിയിരുന്നതുമാണ്.

    ഒരു വ്യവസായശാലയും ജനജീവിതത്തിനു ഭീഷണിയാകരുത്. പുഴകള്‍ നമ്മളുണ്ടാക്കിയതല്ല. രക്തധമനിപോലെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് നല്‍കാനുള്ളതാണ്. ഈ ബോധമാണ് കേരളത്തിലെ അധികാരിവര്‍ഗത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. മനുഷ്യരാശി നേരിടുന്ന വലിയ അപായ സൂചനയാണ് കാതിക്കുടം തരുന്നത്.