Wednesday 19 October 2016

വാൽനരനിൽനിന്നും നരനിലേയ്ക്ക്‌



മറ്റു മനുഷ്യരോട്‌ നിന്ദ്യമായി പെരുമാറാനും അവരെ മനുഷ്യരായി ജീവിക്കുന്നതിൽ നിന്നും തടയാനും സമൂഹത്തെ പഠിപ്പിച്ചത്‌ ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയാണ്‌. ഒരു വിഭാഗം ആളുകൾക്ക്‌ പണിയെടുക്കാതെ ജീവിക്കാൻ വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ കുതന്ത്രമാണ്‌ ജാതി വ്യവസ്ഥ. അതിന്റെ വൈഷമ്യങ്ങൾ ഇന്നും തുടരുകയാണല്ലോ.

ജാതിവാൽ അഭിമാനമല്ല. അപമാനമാണ്‌.

മാതാപിതാക്കൾ പേരിനോടൊപ്പം വിളക്കിച്ചേർത്തുവച്ച ജാതിവാൽ ഉപേക്ഷിക്കാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. പേരുമാറ്റുവാനുള്ള നടപടികൾക്കായി ഗസറ്റിൽ പരസ്യപ്പെടുത്തുകയും പരസ്യപ്പെടുത്തിയ ഗസറ്റിന്റെ കോപ്പി എസ്‌എസ്‌എൽസി ബുക്കിൽ ഒട്ടിച്ചുവയ്ക്കുകയും ചെയ്യണം. പിന്നീട്‌ ഒരു രേഖയിലും ജാതിപ്പേര്‌ എഴുതേണ്ട ആവശ്യം ഇല്ല. പേരുമാറ്റുന്നതിലൂടെയാണ്‌ ജാതിവാൽ ചുട്ടുകളയുന്നത്‌.

കൃഷ്ണൻ എന്നത്‌ നിരുപദ്രവകരമായ ഒരു പേരാണ്‌. ആ പേര്‌ ഇന്ത്യൻ പുരാണത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ഓർമിപ്പിക്കും. പ്രണയാസക്തിയും കള്ളവും ചതിയും ഒക്കെയുള്ള ഒരു കഥാപാത്രമാണ്‌ കൃഷ്ണൻ. കൃഷ്ണൻ ഒരു ഹിന്ദുമത ആത്മീയാചാര്യനല്ല. എന്നാൽ കൃഷ്ണൻ എന്ന നാമത്തിനോടൊപ്പം നമ്പൂതിരി, നമ്പ്യാർ, നായർ, വാര്യർ, കൈമൾ, തിരുമുൽപ്പാട്‌, വർമ, ശർമ, കുറുപ്പ്‌ തുടങ്ങിയ ജാതിപ്പേരുകൾ ചേർത്താൽ ചിത്രം മാറും. അത്‌ ഇന്ത്യ കണ്ട ഏറ്റവും നീചമായ ജാതി വ്യവസ്ഥയെ ഓർമിപ്പിക്കും.

ജാതി വാൽ പേരിനോടൊപ്പമുളളവർ ജാത്യാഭിമാനികളല്ലെങ്കിൽപ്പോലും ജാതിപ്പേര്‌ ചരിത്രത്തിലെ നിന്ദ്യമുഹൂർത്തങ്ങളെ ഓർമിപ്പിക്കും.

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജാതിയോ മതമോ ചേർക്കേണ്ടതില്ല. അതിന്‌ നിയമപരമായ പരിരക്ഷയുണ്ട്‌. ഇതിനെക്കുറിച്ച്‌ അറിഞ്ഞുകൂടാത്ത സ്കൂൾ അധികൃതർ കുട്ടികൾക്ക്‌ ജാതിപ്പേര്‌ അടിച്ചേൽപ്പിക്കുന്നുണ്ട്‌. നിരപരാധികളായ കുഞ്ഞുങ്ങളുടെ മനസിലും ശരീരത്തിലും പുരട്ടുന്ന മാലിന്യമാണത്‌. എല്ലാ മെയ്‌ മാസങ്ങളിലും സ്കൂൾ പ്രവേശനത്തിന്‌ ജാതി ചേർക്കേണ്ടതില്ല എന്ന അറിയിപ്പ്‌ സ്കൂൾ അധികൃതർക്ക്‌ നൽകാൻ വിദ്യാഭ്യാസ വകുപ്പ്‌ ശ്രദ്ധിക്കണം. സ്കൂൾ പ്രവേശനകാലത്ത്‌ ഇതുസംബന്ധിച്ചുള്ള അറിയിപ്പ്‌ രക്ഷകർത്താക്കൾ ശ്രദ്ധിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം.

എസ്‌എസ്‌എൽസി ബുക്കിൽ നിന്ന്‌ ജാതി എടുത്തുമാറ്റുവാനുള്ള സംവിധാനം ഇപ്പോൾ ഇല്ല. മതം മാറ്റവും മറ്റും അനുവദനീയമാണ്‌. ഒരു വ്യക്തി ഏതെങ്കിലും മതത്തിൽ നിന്ന്‌ ഹിന്ദുമതത്തിലേക്ക്‌ പോവുകയാണെങ്കിൽ അത്‌ അംഗീകരിക്കപ്പെടുന്നതിനായി കേരള ഹിന്ദു മിഷൻ, ഓൾ ഇന്ത്യ ദയാനന്ദ സാൽവേഷൻ മിഷൻ, ആര്യസമാജം, അഖിലഭാരത അയ്യപ്പ സേവാ സംഘം, ശ്രീരാമദാസ മിഷൻ എന്നിവയുടെ സാക്ഷ്യപത്രം വേണ്ടതാണ്‌. ഇസ്ലാം മതത്തിലേക്കാണ്‌ പോവുന്നതെങ്കിൽ പൊന്നാനിയിലെ മൗനത്തുൽ ഇസ്ലാം അസോസിയേഷൻ, കോഴിക്കോട്ടെ തർബിയ്യത്തുൽ ഇസ്ലാം എന്നീ സംഘടനകളുടെ സാക്ഷ്യപത്രം വേണം. ക്രിസ്തുമതത്തിലേക്കാണ്‌ പോകുന്നതെങ്കിൽ ക്രിസ്ത്യൻ ദേവാലയ സഭകളിൽ നിന്നുമുള്ള മാമോദീസ സർട്ടിഫിക്കറ്റ്‌ വേണം.

സെക്കുലർ ഭരണഘടനയുള്ള ഒരു രാജ്യത്ത്‌ ജാതിയും മതവും നിയമപരമായിത്തന്നെ ഉപേക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടാകേണ്ടതാണ്‌. തഹസീൽദാരുടേയോ വില്ലേജാഫീസറുടേയോ മുൻപാകെ ജാതിമതങ്ങൾ ഉപേക്ഷിച്ചതായുള്ള സത്യവാങ്മൂലം നൽകി വർഗീയതയിൽ നിന്നും രക്ഷപ്പെടുവാനുള്ള മാർഗങ്ങൾ ഒരുക്കേണ്ടതാണ്‌. മതസംഘടനകൾക്ക്‌ മതത്തിൽ ചേർക്കാനുള്ള അംഗീകാരം നൽകിയിട്ടുള്ളതുപോലെ മതരാഹിത്യം രേഖപ്പെടുത്തി സാക്ഷ്യപത്രം നൽകാനുളള നിയമപരമായ അംഗീകാരം യുക്തിവാദിസംഘടനകൾക്കോ ലൈബ്രറി കൗൺസിലിനോ നൽകാവുന്നതാണ്‌.

ജാതിയിൽ നിന്നും പുറത്തുകടക്കുവാനുള്ള വാതിലുകൾ സൃഷ്ടിച്ചെങ്കിൽ മാത്രമേ സമൂഹത്തെ മനുഷ്യസമൂഹമാക്കി മാറ്റാൻ സാധിക്കുകയുള്ളു.

നൂറ്റാണ്ടുകളായി പീഡനത്തിനിരയായിട്ടുള്ള ദളിത്‌ സമൂഹത്തെ ഭരണത്തിൽ പങ്കാളികളാക്കുകയും സാമ്പത്തികമായും സാമൂഹികമായും മുൻപന്തിയിൽ എത്തിക്കുകയും വേണം. ഹിന്ദുമതം ചെയ്ത പാപപരിഹാരത്തിനായി അവരുടെ ജാതിസംബന്ധിച്ച വിശദവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും സംവരണാനുകൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം. ദളിതർ മുൻപന്തിയിൽ എത്തിയാലുടൻ അംബേദ്ക്കർ വിഭാവന ചെയ്തതുപോലെ സംവരണാനുകൂല്യങ്ങൾ ഒഴിവാക്കുകയും വേണം.

ജാതിവാൽ ഒഴിവാക്കി പേര്‌ ഗസറ്റിൽ പരസ്യം ചെയ്യുവാൻ 1500 രൂപയാണ്‌ ഫീസായി ഒടുക്കേണ്ടത്‌. അപേക്ഷാഫാറങ്ങൾ തിരുവനന്തപുരത്തെ ഗവൺമെന്റ്‌ സെൻട്രൽ പ്രസിലും എല്ലാ ജില്ലാ ഫാറം സ്റ്റോറുകളിലും ലഭ്യമാണ്‌. ജാതിവാലിനോട്‌ പ്രതിപത്തിയില്ലാത്ത ഒരു നിലപാടാണ്‌ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുളളത്‌ എന്നതും വാൽമുറിക്കുന്നതിന്‌ പ്രേരണയാകേണ്ടതാണ്‌.

ജാതിവാൽ മുറിച്ചെന്നു കരുതി ജാതിയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല. ആ മാലിന്യം മനസിൽ നിന്നും കുടുംബജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ സമൂഹത്തിൽ നിന്നും വർഗീയ വൃത്തികേടുകളേയും മൗലികവാദത്തിൽ നിന്നും ഉയിർക്കൊള്ളുന്ന ഭീകരതയേയും ഒഴിവാക്കാൻ കഴിയൂ.

Friday 7 October 2016

വായനാശീലം പൂജ വയ്ക്കരുത്‌



ഇന്ത്യയൊട്ടാകെയുള്ള ഹിന്ദുമത വിശ്വാസികളുടെ ആഘോഷമാണ്‌ ദുർഗാപൂജ. കേരളത്തിലുള്ളതിനേക്കാൾ സവിശേഷമായ ആഘോഷരീതികളാണ്‌ കർണാടകത്തിലും ബംഗാളിലും മറ്റുമുളളത്‌. ഹിന്ദുമത വിശ്വാസികളുടെ ആഘോഷമെന്നാൽ സവർണഹിന്ദുവിന്റെ ആഘോഷം എന്നേ അർഥമുള്ളു. ദുർഗാപൂജക്കാലത്ത്‌ കൃഷിക്കാർ അവരുടെ പണിയായുധങ്ങളും യോദ്ധാക്കൾ യുദ്ധോപകരണങ്ങളും സാഹിത്യ പ്രവർത്തകർ പുസ്തകങ്ങളും പേനയും പൂജവയ്ക്കുന്നതാണ്‌ ഒരു ആചാരം. ഈ ദിവസങ്ങളിൽ വായിക്കാൻ പാടില്ല.

മഹാനവമി ദിവസം വീടുകളിൽ പത്രം വരുന്ന നാടാണ്‌ കേരളം. അതിനാൽ വായിക്കാതിരിക്കാൻ കഴിയില്ല. എന്നിലെ സന്ദേഹി രൂപപ്പെട്ടുവന്നകാലത്ത്‌ പൂജവച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ റഷ്യയിൽ അച്ചടിച്ച കമ്യൂണിസ്റ്റു മാനിഫെസ്റ്റോയും ഉൾപ്പെടുത്തിയിട്ടുണ്ട്‌. പൂജിച്ച പുസ്തകപ്പൊതി തിരിച്ചുകിട്ടിയപ്പോൾ ഞാനാദ്യം നോക്കിയത്‌ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അതിൽത്തന്നെ ഉണ്ടോ എന്നായിരുന്നു. ദൈവം അത്‌ എടുത്ത്‌ കത്തിച്ചുകളഞ്ഞിട്ടില്ലായിരുന്നു.

മഹാനവമി ദിവസം പുസ്തകം ഉറക്കെ വായിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. പുസ്തകങ്ങൾ പൂജവച്ചിരിക്കുന്ന ദിവസം എഴുതാനും വായിക്കാനും ഏറ്റവും പറ്റിയ ദിവസമാണ്‌ എന്ന എന്റെ നിലപാട്‌ നടപ്പിലാക്കാൻ ശ്രമിച്ച ഒരു കൂട്ടുകാരനെ അയാളുടെ പിതാവ്‌ തല്ലിയത്‌ ഓർക്കുന്നു.

വിചിത്രമായ കുമാരീ പൂജ ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയാണ്‌. കാര്യസാധ്യത്തിനായി ബ്രാഹ്മണ കന്യകയേയും വിജയത്തിനായി ക്ഷത്രിയ കന്യകയേയും ലാഭത്തിനായി വൈശ്യ ശൂദ്രകന്യകമാരേയും പൂജിക്കാം. പത്തു വയസുള്ള ഉന്നതകുലജാതരായ പെൺകുട്ടികളെയാണ്‌ പൂജിക്കുന്നത്‌. ശൂദ്രനും വൈശ്യനും ക്ഷത്രിയനും തങ്ങളുടെ ജാതിയിൽപ്പെടുന്നതും ബ്രാഹ്മണകുലത്തിൽപ്പെടുന്നതുമായ കന്യകമാരെ പൂജിക്കാം. എന്നാൽ ബ്രാഹ്മണർക്ക്‌ ബ്രാഹ്മണ കന്യകയെ ഒഴിച്ച്‌ മറ്റാരേയും പൂജിക്കാൻ പാടില്ല. ഈ പൂജാവിധികളിലൊന്നും ദളിതർ പെടുന്നില്ല.

വിദ്യാരംഭത്തിന്റെ കാര്യവും അങ്ങനെ തന്നെയാണ്‌. സവർണ ഹിന്ദുക്കളിലെ ആൺകുട്ടികളെയാണ്‌ ഹരിശ്രീഗണപതയേ നമഃ എന്ന ഹൈന്ദവ മന്ത്രം എഴുതിപ്പിക്കുന്നത്‌. അവിടെയും ദളിതർ ഇല്ലായിരുന്നു. വിദ്യാരംഭത്തിന്റെ ഏറ്റവും വലിയ അയുക്തി നിർബന്ധപൂർവം എഴുത്തിനിരുത്തിന്‌ ഇരയാകുന്ന കുട്ടികൾക്ക്‌ അതിന്റെ ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ്‌.

പോളിയോ വരാതിരിക്കാനുള്ള തുള്ളിമരുന്ന്‌ സ്വീകരിക്കേണ്ടി വരുന്ന കുട്ടികൾക്ക്‌ അതിന്റെ പ്രയോജനമുണ്ട്‌. എന്നാൽ വിദ്യാരംഭം കൊണ്ട്‌ ഒരു പ്രയോജനവും ഇല്ല. താൽക്കാലിക എഴുത്താശാന്മാരുടെ മടിയിലിരുന്ന്‌ അലറിക്കരയുന്ന കുഞ്ഞുങ്ങൾ പിറ്റേ ദിവസം പത്രങ്ങളിലെ ഏറ്റവും വേദനിപ്പിക്കുന്ന ചിത്രങ്ങളാണ്‌. പത്രമാപ്പീസുകളുടെ മുന്നിലും അമ്പലപ്പറമ്പുകളിലും പിഞ്ചുകുഞ്ഞുങ്ങളെ പരസ്യമായി പീഡിപ്പിക്കുന്ന എഴുത്താശാന്മാർക്ക്‌ വിദ്യാരംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചിന്തയേ ഉണ്ടാകാൻ തരമുള്ളു.

മലയാളത്തിൽ അക്ഷരം എഴുതിപ്പിച്ചിട്ട്‌ ഇംഗ്ലീഷ്‌ മീഡിയം ശിശുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ ചേർക്കാൻ കൊണ്ടുപോകുന്ന രക്ഷകർത്താക്കൾ മറ്റൊരു ഫലിതമാണ്‌. വിദ്യാരംഭം വേറെ, വിദ്യാഭ്യാസം വേറെ എന്ന നിലപാടാണ്‌ അവർക്കുള്ളത്‌.

എന്തായാലും നവമാധ്യമങ്ങളിലെ വായന മുടങ്ങുന്നില്ല. പുസ്തകം പൂജ വച്ചിട്ടുള്ളവർ പോലും ഇന്റർനെറ്റിനു മുന്നിൽ വായിക്കാൻ വേണ്ടി ഇരിക്കുന്നുണ്ട്‌. നമ്മുടെ വായനാശീലം പൂജ വയ്ക്കാനുള്ളതല്ല. കൂടുതൽ കൂടുതൽ ഉത്തേജിപ്പിക്കാനുള്ളതാണ്‌.

വിദ്യാരംഭത്തിലെ സവർണഹിന്ദു ചരിത്രം കീഴാള ജനത തിരിച്ചറിയേണ്ടതാണ്‌. ബ്രാഹ്മണ്യത്തിനു പിന്നാലെ പോകുന്നത്‌ അഭികാമ്യം അല്ല.

Saturday 1 October 2016

ക്ഷയചന്ദ്രന്‍


കരയ്ക്കില്ല,കായലിന്‍റെ
അക്കരേമില്ല
നടുക്കില്ല, പായലിന്‍റെ
പുതപ്പിലില്ല
എവിടെപ്പോയ് ക്ഷയരോഗി
മെലിഞ്ഞ ചന്ദ്രന്‍ ?

പടിഞ്ഞാറെ രക്തലാബിന്‍
വരാന്തേലില്ല
കിഴക്കത്തെ ആശുപത്രി-
ക്കിടക്കേലില്ല
എവിടെപ്പോയ് ക്ഷയരോഗി
വിളര്‍ത്ത ചന്ദ്രന്‍?

തിരക്കേണ്ട മനുഷ്യാ നീ
രോഹിണിത്താരം
കിടക്കുന്ന മുറിക്കുള്ളില്‍
അവനെ കാണാം.

പ്രണയത്തിന്‍ ശൃംഗമാകും
രതിക്കു മുന്നില്‍
ക്ഷയക്ഷീണം ഫലിക്കാത്ത
ഫലിതം മാത്രം.
- കുരീപ്പുഴ ശ്രീകുമാര്‍