Wednesday 28 October 2020

"എന്റെ.യല്ലീ മഹാക്ഷേത്രവും മക്കളേ"


ഇന്ത്യയിലെ എഴുത്തുകാര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ വ്യവസ്ഥാപിത ബഹുമതിയാണ് ജ്ഞാനപീഠം. അതേറ്റുവാങ്ങിയ മഹാകവി അക്കിത്തം രണ്ടു മഹാന്മാരെ അനുസ്മരിച്ചു. എഴുത്തച്ഛനെയോ പൂന്താനത്തെയോ അല്ല.മേല്‍പ്പത്തൂര്‍ ഭട്ടതിരിയെയുമല്ല. വി ടി ഭട്ടതിരിപ്പാടിനെയും ഇടശ്ശേരി ഗോവിന്ദന്‍ നായരെയുമാണ് അദ്ദേഹം അനുസ്മരിച്ചത്.

അമ്പലങ്ങള്‍ക്കു തീ കൊളുത്താനാഹ്വാനം ചെയ്ത വി.ടി. വിധവകള്‍ക്ക് ജീവിതം നല്കിയ വിപ്ലവകാരി.
മിശ്രവിവാഹത്തെയും ജാതിരഹിത സമൂഹത്തെയും അഭിവാദ്യം ചെയ്ത മനുഷ്യസ്നേഹി.വര്‍ഗ്ഗീയതയോട്,  വിശേഷിച്ചും മനുവാദികളുടെ വിധ്വംസക സംസ്ക്കാരത്തോട് തരിമ്പും 
പൊരുത്തപ്പെടാതെ ജീവിച്ച കേരളീയന്‍.

മഹാകവി ഇടശ്ശേരിയോ? കൃഷിക്കാരനായ കോമനോടൊപ്പം നിന്ന്, അധികാരം കൊയ്യണമാദ്യം നാം, അതിനുമേലാകട്ടെ 
പൊന്നാര്യനെന്നു ആഹ്വാനം ചെയ്ത വിപ്ലവകാരി.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ സമരം ചെയ്യുന്നവര്‍ ഈ കവിത എങ്ങനെയറിഞ്ഞു എന്നു നമുക്ക് അത്ഭുതം തോന്നും.കുറച്ചു കൂടിക്കടന്ന്, പട്ടിണിക്കുടുംബത്തിലെത്താന്‍ റേഷനരിയുമായി പോകുമ്പോള്‍ തിന്നാന്‍ വന്ന നരിയെ ബുദ്ധപ്രതിമ തള്ളിയിട്ടായാലും നിഗ്രഹിക്കാമെന്നു വാദിച്ച മനുഷ്യസ്നേഹി.

ആ പ്രസംഗത്തില്‍ അദ്ദേഹം മാതാപിതാക്കളെയും സഹധര്‍മ്മിണിയെയും അനുസ്മരിച്ചു. അദ്ദേഹം  പരാമര്‍ശിച്ച മറ്റുള്ളവര്‍ ജ്ഞാനപീഠ ജേതാക്കളായ അലി സര്‍ദാര്‍ ജാഫ്രി, അമൃതാപ്രീതം,അഖിലന്‍, യു.ആര്‍. അനന്തമൂര്‍ത്തി എന്നിവരും    അദ്ദേഹത്തോടൊപ്പം യോഗക്ഷേമസഭയ്ക്ക് നേതൃത്വം നല്‍കുകയും   കമ്യൂണിസത്തിന്റെ ഉദയസൂര്യത്വം പങ്കു വയ്ക്കുകയും ചെയ്ത ഈ എം എസ്സുമാണ്. ജാഫ്രി മുതല്‍ ഈ എം എസ്സു വരെയുള്ളവര്‍  മതേതര വാദികളായിരുന്നു എന്നത് ശ്രദ്ധേയം.

വാസ്തവത്തില്‍ മഹാകവിയുടെ ജീവിത വസന്തം വി.ടിയോടും ഇടശ്ശേരിയോടുമൊപ്പം പങ്കു വച്ച കാലമായിരുന്നു.പണ്ടത്തെ മേശാന്തിയിലെ ഒരു വരിയാണ് ഈ കുറിപ്പിന്‍റെ ശീര്‍ഷകം. പരമദരിദ്രനായ ശാന്തിക്കാരന് സംഘടനാ ബലമോ സര്‍ക്കാര്‍ സംരക്ഷണമോ ഒന്നുമില്ലായിരുന്ന ഒരു കാലത്തെയും ഈ വരിയില്‍ വായിച്ചെടുക്കാം.ദൈവരക്ഷ ഒരു വിശ്വാസം മാത്രമാണല്ലോ.

മഹാകവി അക്കിത്തത്തിന്റെ ജ്ഞാനപീഠ പ്രസംഗത്തില്‍ ഞെട്ടിച്ച ഒരു പരാമര്‍ശം കൂടിയുണ്ടായിരുന്നു.എല്ലാ  ഭാഷകളും ദേവനാഗരി ലിപിയിലെഴുതണമെന്ന അഭിപ്രായമായിരുന്നു അത്.
വിനോബ ഭാവെയുടെ ഒരു വിനോദഭാവനയായി മാത്രം  ആ അഭിപ്രായത്തെ   ആസ്വദിച്ചില്ലെങ്കില്‍ നമ്മുടെ മഴയും പുഴയും തഴയും തുഴയും   അടയാളപ്പെടുത്താന്‍ കഴിയാതെ പോകും. എഴുത്തച്ഛന്‍.ചങ്ങമ്പുഴ, ഏഴാച്ചേരി,   പഴവിള,എഴുമംഗലം, കുഴൂര്‍ വില്‍സണ്‍ മുതല്‍ മേഴത്തൂര്‍ അഗ്നിഹോത്രിയും മഴമംഗലവും വരെ ലിപിയില്ലാപ്പെട്ടിയില്‍ മൂടി വയ്ക്കപ്പെടും.  

നാസ്തികനായ എനിക്ക് ആസ്തികനായ മഹാകവിയെ ബഹുമാനമായിരുന്നു. കണ്ടപ്പോഴൊക്കെ അദ്ദേഹമെന്നോട് സ്നേഹത്തോടെ പെരുമാറിയിരുന്നു.  രണ്ടാമത്തെ വൈലോപ്പിള്ളി പുരസ്ക്കാരം അദ്ദേഹത്തില്‍ നിന്നും വിനയപൂര്‍വം ഞാന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. തുഞ്ചന്‍ സ്മാരകത്തിലും കുഞ്ചന്‍ സ്മാരകത്തിലും കലാമണ്ഡലത്തിലും  മറ്റും അദ്ദേഹത്തിന്റെ മഹനീയ   സാന്നിധ്യത്തില്‍ ചാര്‍വാകനും കീഴാളനും ചൊല്ലിയിട്ടുണ്ട്. യുവകവി അഭിലാഷ് എടപ്പാളിനൊപ്പം കുമരനല്ലൂരിലെ    വസതിയില്‍ പോയി കണ്ടിട്ടുണ്ട്. 

അടൂര്‍ ഗോപാലകൃഷ്ണനും എം. ടിയുമടക്കമുള്ള. സാംസ്ക്കാരിക പ്രവര്‍ത്തകര്‍ സംഘപരിവാറിനാല്‍  ആക്ഷേപിക്കപ്പെടുകയും  ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ മഹാകവി അനുഷ്ഠിച്ച മഹാമൌനമോര്‍ത്ത് വ്യസനിച്ചിട്ടുണ്ട്.

വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന പതിരില്ലാ വരികള്‍ എക്കാലത്തേക്കുമുള്ളതാണ്. വീരവാദം എന്ന കൃതി ചങ്ങമ്പുഴ വായിച്ചു നോക്കി മംഗാളോദയം വഴി പുറത്തിറക്കിയതാണ്.  ദൈവത്തെ കാത്തിരിക്കുന്ന  ഭക്തന് നിന്നില്‍ത്തന്നെ കണ്ടെത്തണമെന്നു തോന്നിപ്പിക്കുന്ന ക്ഷേതദര്‍ശനാതീതമായ ഉള്‍ക്കാഴ്ചക്കു ചങ്ങമ്പുഴയുടെ  കീഴൊപ്പ് ഉണ്ടായിരുന്നിരിക്കാം.വിപ്ലവബോധത്തെ സ്വാഗതം ചെയ്യുന്ന എന്താവണം എന്ന കവിത അക്കാലത്തെ അടയാളപ്പെടുത്തുന്നുണ്ടാവാം. 

ആസ്തികതയും ഒരാളുടെ അവകാശമാണ്. അത് മറ്റൊരാളുടെ ആസ്തികാവകാശത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ്  ഫാസിസമായി മാറുന്നത്. ഇന്ത്യയെ നടുക്കിയ ഈ അവകാശ  ധ്വംസനം കണ്ടത്, സമീപഭൂതകാലത്ത് ബാബറിപ്പള്ളി പൊളിച്ചപ്പോഴാണ്.ആ ആക്രമണത്തെ മൌനം കൊണ്ട് ആശീര്‍വദിച്ച, മഹാകവി, വി.ടി.ഭട്ടതിരിപ്പാടിന്റെയും ഇടശ്ശേരിയുടെയും ദര്‍ശനങ്ങളെ വിഗണിക്കുന്നതായാണ് വായനക്കാര്‍ക്ക് ബോദ്ധ്യപ്പെട്ടത്.  സോമനാഥ് ഹോറിനെ പോലുള്ളവര്‍ കാളിദാസസമ്മാനം വരെ നിരസിച്ച കാലത്താണ്    ഇതെന്നോര്‍ക്കണം.

ഭാവികാലം അക്കിത്തത്തെ അടയാളപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കായ് പൊഴിക്കുന്ന കണ്ണീര്‍ക്കണത്തിലൂടെ ആയിരിക്കട്ടെ. മഹാകവിക്ക് ആദരാഞ്ജലികള്‍.


Saturday 24 October 2020

പൂന്താനം

 https://www.youtube.com/watch?v=pxxJk3nVmTg&feature=share&fbclid=IwAR2VUBSGu2qeFIQy8J3VmClpea4m3roLF9t5YOrbO6RBK_wuvgF8LpjH1jo

Wednesday 14 October 2020

മുതിര്‍ന്നവരുടെ പങ്കാളിത്തം മുപ്പത്തേഴ് കോടി


അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും 
കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം, സര്‍ക്കാരിന്‍റെ 
ശമ്പളം വാങ്ങുന്ന ചില അദ്ധ്യാപകര്‍  ഒരു സര്‍ക്കാര്‌ ഉത്തരവ് 
കത്തിക്കുന്നതായിരുന്നു. കേരളത്തെ ഭീകരമായി 
വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാരോഗത്തെ
ചെറുക്കുന്നതിനായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 
സര്ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 
ഒരു ചെറിയ തുക   താല്‍ക്കാലികമായി പിടിക്കാനുള്ള ഉത്തരവാണ്കത്തിച്ചത്. 

പുറത്തു നിന്നുള്ള  കടബാധ്യത വര്‍ധിപ്പിച്ചു കൊണ്ട്,   ശമ്പളം പിടിക്കുന്നില്ലെന്ന നിലപാട് 
ഇപ്പോള്‍ സര്ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട് ശമ്പളത്തില്‍ നിന്നും കടം പോലും കൊടുക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ജീവനക്കാരിലൊരു വിഭാഗം എടുത്തപ്പോഴാണ്, അത്രയ്ക്ക് വരുമാനമില്ലാത്ത, മുന്‍ ജീവനക്കാരുടെ സംഭാവന ശ്രദ്ധേയമായത്.   പെന്‍ഷന്‍ പറ്റിയവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന മുപ്പത്തേഴു കോടി എട്ടു ലക്ഷത്തി പതിമൂവായിരത്തി നൂറ്റി നാല്‍പ്പത്തി മൂന്നു 
രൂപ!

പെന്‍ഷന്‍കാരുടെ മുഖപത്രമായ സര്‍വീസ് പെന്‍ഷണറുടെ പുതിയ ലക്കത്തില്‍ ഈ തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ 
പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പെന്‍ഷന്‍കാരാണ് കൂടുതല്‍ തുക നല്‍കിയിട്ടുള്ളത്
നാലേ മുക്കാല്‍  കോടിയോളം  രൂപ. ഏറ്റവും കുറഞ്ഞ തുക, സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുവേ കുറവായ വയനാട് ജില്ലയില്‍ നിന്നാണ്.മുപ്പത്തൊന്‍പതു ലക്ഷം രൂപ.

പെന്‍ഷന്‍ പറ്റിയവരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തലത്തിലും മറ്റും എത്തിക്കുന്നത് അവര്‍ക്ക് സംഘടനാ രൂപം ഉണ്ടായതിന് ശേഷമാണ്. വരുമാനമില്ലാത്തവരോ വരുമാനം കുറഞ്ഞവരോ ആയ എല്ലാ വിഭാഗം ജനങ്ങളെയും ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക സഹായ പദ്ധതികളില്‍ പെടുത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്.തൊഴിലില്ലായ്മാ വേതനം മുതല്‍ വാര്‍ദ്ധക്യകാല 
പെന്‍ഷന്‍ വരെ കേരളം നല്‍കിയിട്ടുണ്ട്. കേരളത്തിലൊന്നും നടക്കുന്നില്ലെങ്കില്‍ അതിനു കാരണം രാഷ്ട്രീയ അതിപ്രസരമാണെന്നു പ്രസംഗിക്കുന്നവര്‍ക്കുള്ള മറുപടിയാണ് 
കേരളീയര്‍ക്കുള്ള ഈ സുരക്ഷിതത്വം. 

അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടേയ്ക്ക് പ്രവഹിക്കുന്നതിന്‍റെ ഒരു കാരണം കേരളത്തിലുള്ള ഈ സാമ്പത്തിക സുരക്ഷയാണ്.വഞ്ചിച്ചാല്‍ 
ചോദ്യം ചെയ്യാന്‍ കേരളത്തില്‍ രാഷ്ട്രീയ സംഘടനകളുണ്ട്.

പെന്‍ഷന്‍ പറ്റിയവര്‍ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. മക്കളാണ് പലപ്പോഴും വില്ലന്‍മാരാകുന്നത്.
മക്കളുടെ സൌകര്യം വര്‍ദ്ധിപ്പിക്കാനായി പെന്‍ഷന്‍ തുക പലപ്പോഴും പിടിച്ചെടുക്കപ്പെടുന്നു. ഈ മക്കളില്‍ പലരും 
മാതാപിതാക്കളെ നട തള്ളുന്നതിനും  പട്ടിക്കൂട്ടില്‍ അടയ്ക്കുന്നതിനും ഒക്കെയുള്ള മാനസികാവസ്ഥയുള്ളവരാ  യിരിക്കുകയും ചെയ്യും.  

പെന്‍ഷന്‍ പറ്റിയതിനു ശേഷം ജീവിതം കൂടുതല്‍ ഫലവത്തായി വിനിയോഗിക്കുന്നവരും കേരളത്തിലുണ്ട്.പ്രാദേശിക ഭരണകൂടങ്ങളുടെ ചുമതലക്കാരായി മാറുന്ന ഇവര്‍, ഔദ്യോഗിക കാലത്തെ അനുഭവ സമ്പത്തുകൂടിയാണ് പ്രയോജനപ്പെടുത്തുന്നത്. ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന എം.കെ.സാനുവും ഓഡിറ്റ്‌ ഓഫീസറായിരുന്ന കടമ്മനിട്ട രാമകൃഷ്ണനും മറ്റും നിയമസഭാംഗങ്ങള്‍ ആയിരുന്നത് അടുത്ത കാലത്താണല്ലോ   

വാര്‍ദ്ധക്യ കാലത്ത് പലരും തീരെ ഒറ്റപ്പെട്ടു പോകാറുണ്ട്.ബലാല്‍
ഭോഗം, കൊലപാതകം തുടങ്ങിയ നീചകൃത്യങ്ങള്‍ക്കും ഇരയായിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുന്ന വീട്ടുകൂട്ടായ്മകള്‍ പോലെ പെന്‍ഷണേഴ്സ് കൂട്ടായ്മകളും സജീവമാകേണ്ടതുണ്ട്. അവസാന ദിവസങ്ങള്‍ ആഹ്ളാദ   
ഭരിതക്കാന്‍    ഈ കൂട്ടായ്മകള്‍   സഹായിക്കും. മുതിര്‍ന്ന പൌരന്മാരുടെ അനുഭവ സമ്പത്ത് സമൂഹത്തിനു പ്രയോജനപ്രദം
ആകേണ്ടതാണ്.  

പെന്‍ഷണേഴ്സ് യൂണിയന്‍റെ സംസ്ഥാന കേന്ദ്രത്തിനോടു ചേര്‍ന്ന് ദൂരെ നിന്നും ചികിത്സയ്ക്കും മറ്റുമായി എത്തുന്നവര്‍ക്ക്
താല്‍ക്കാലികമായി താമസിക്കാനും മറ്റുമുള്ള സൌകര്യമുണ്ട് 
താലൂക്കുകളിലും ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പെന്‍ഷന്‍ ഭവനുകളില്‍ തരക്കേടില്ലാത്ത ലൈബ്രറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൈഫ് പദ്ധതിയിലും  പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ സഹകരിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഭവനനിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.  

അര്‍ബ്ബുദരോഗം ബാധിച്ചവര്‍ക്കും മറ്റും പെന്‍ഷന്‍ തുക ഒന്നിച്ചു ലഭ്യമാക്കുന്നതും,   പേ വാര്‍ഡുകളിലെ കിഴിവു തുടങ്ങിയ കാര്യങ്ങളും   ഇപ്പോള്‍  ആനുകൂല്യങ്ങളായി പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്നുണ്ട്.പെന്‍ഷന്‍ പറ്റിയ ജീവനക്കാര്‍ കേരളത്തിന്റെ സാമൂഹ്യ രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.  

പെന്‍ഷന്‍ പറ്റിയ ശേഷം ആദ്യപുസ്തകം  പ്രസിദ്ധീകരിച്ച നിരവധി ആളുകള്‍ കേരളത്തിലുണ്ട്. പ്രസാധനച്ചെലവ് കൂടിയ ഇക്കാലത്ത് 
ഒന്നിച്ചു കിട്ടുന്ന പണം ഉപയോഗിച്ചാണ് ഈ ആഗ്രഹം സഫലമാക്കുന്നത്. സര്‍വീസ് സ്റ്റോറി  അല്ലാതെയുള്ള ഇത്തരം പുസ്തകങ്ങളില്‍ ചിലത് നന്നായി ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.സംസ്കൃത അദ്ധ്യാപകനായി വിരമിച്ച സുരേന്ദ്രന്‍ കടയ്ക്കോടിന്റെ മനുഷ്യര്‍ ഒരു കുലം എന്ന ലേഖന സമാഹാരം ഈ ഗണത്തില്‍ ശ്രദ്ധേയമായതാണ്.

പെന്‍ഷന്‍ പണം അധികവും വിനിയോഗിക്കപ്പെടുന്നത് സര്‍വീസ് കാലം സമ്മാനിച്ച രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ടിയാണ്. 
അതിനിടയില്‍ മിച്ചം പിടിച്ച പണമാണവര്‍  ദുരിതാശ്വാസത്തിനായി വിനിയോഗിച്ചത്.


Wednesday 7 October 2020

കാക്കക്കുഞ്ഞ്


മുറിയുടെ അഞ്ചാം ചുമര്
ചുമരില്‍ പടമായ് എരുത് 
എരുതിന്‍ കൊമ്പില്‍
കാക്കക്കുഞ്ഞായ് 
ചിറകുമൊതുക്കി കാലം..

കാലത്തിന്‍റെ കരിന്തൂവല്‍ 
കാണാനെത്തിയ സൂര്യന്‍ 
സൂര്യമുഖത്തൊരു ചമ്മല്‍! 

കാക്കകുഞ്ഞിന്‍ കണ്ണില്‍ തിരിയും 
ഗോളം മാത്രം സൂര്യന്‍
കാക്കക്കാലില്‍ സൂര്യകുടുംബം 
കാക്കക്കൊക്കില്‍ മഹാ പ്രപഞ്ചം.

കാക്കേ കാക്കേ കൂടെവിടെ?