Wednesday 22 November 2023

കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

 കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

--------------------------------------------------------------
ഡ്രൈവിംഗ്  വളരെ സൂക്ഷ്മതയും ശ്രദ്ധയും  വേണ്ടുന്ന ഒരു കാര്യമാണ്.പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും വേണം. ഭാവനാകുബേരന്മാരായ കവികള്‍ ഈ പണിയില്‍ ഏര്‍പ്പെടാറില്ല.പലകവികള്‍ക്കും കാറ് ഉണ്ടായിരുന്നെങ്കിലും വാര്‍ദ്ധക്യത്തിലും കാറോടിച്ചത് ചെമ്മനം ചാക്കോ ആയിരുന്നു.പുതുതലമുറക്കവികള്‍ കാറോടിക്കുന്നതില്‍ തല്‍പ്പരരാണ്. കെ.വി.സുമിത്രയടക്കം പുതുകവിതയിലെ ഉണ്ണിയാര്‍ച്ചകള്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥരാണ്. ഡ്രൈവിങ് തൊഴിലായി സ്വീകരിച്ച എം എന്‍ പാലൂര്‍ വ്യത്യസ്തനായി ഈ ചരിത്രവാനത്ത് ഉണ്ട്.

പുതുതലമുറയില്‍ പെട്ട പല കവികളും  ഓട്ടോഡ്രൈവര്‍ 
മാരായി  പണിയെടുക്കുന്നുണ്ട്.കടമ്മനിട്ടയുടെയും  സി എസ് രാജേഷിന്റെയും മറ്റും കവിതകളില്‍ ഓട്ടോറിക്ഷാ കടന്നു വരുന്നുണ്ട്.എങ്കിലും ഓട്ടോക്കവിതകള്‍ മലയാളത്തില്‍ പൊതുവേ  കുറവാണ്..കവിതയോട് ഗാഢബന്ധമുള്ള ഹരികുമാര്‍ ചങ്ങമ്പുഴയും ദിലീപ് കുറ്റിയാനിക്കാടും മുച്ചക്രവാഹനം പയറ്റിയവരാണ്. ഹരികുമാറിന്‍റെ ഓട്ടോയില്‍ കവി ജോസ് വെമ്മേലിയെ കാണാന്‍ പോയതും ദിലീപിന്‍റെ ഓട്ടോയില്‍ നീലംപേരൂര്‍ പടയണി കാണാന്‍ പോയതും ഓര്‍ക്കുന്നു. കാത്തിരിപ്പ് വേളയില്‍ ഓട്ടോഡ്രൈവര്‍ പുസ്തകം വായിക്കുന്നത് ശ്രദ്ധിച്ച ജസ്റ്റിസ് ഡി.ശ്രീദേവി, ദിലീപിനെ പരിചയമേഖലയില്‍ പ്പെടുത്തിയിരുന്നു. ഹരികുമാര്‍ പിന്നീട് ഡോക്റ്ററേറ്റ് കരസ്ഥമാക്കുകയും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എത്തുകയും ചെയ്തു. തലസ്ഥാനത്ത് മൂന്നു നിയമസഭാമന്ദിരങ്ങള്‍ 
കണ്ടതിനെ കുറിച്ച് ഓട്ടോ എന്നപേരില്‍ ഒരു നഗ്ന കവിതയുമുണ്ട്.
 
ഒരു ഓട്ടോ ഡ്രൈവറുടെ തീക്ഷ്ണമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കവിതയില്‍ ആവിഷ്ക്കരിച്ചത് ആറ്റൂര്‍ രവിവര്‍മ്മയാണ്. ഓട്ടോവിന്‍ പാട്ട് എന്ന കവിതയിലൂടെ. കടം കയറി ജീവിതം വഴിമുട്ടിയ കുഞ്ഞിക്കുട്ടന്‍ പഴയ ഇല്ലം പൊളിച്ച് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങുന്നു. കെ.എല്‍.ഡി നൂറ്റിനാല് എന്ന ഓട്ടോറിക്ഷയ്ക്ക് ഗണപതി എന്നു വിളിപ്പേരുമിട്ടു. ചാഞ്ഞും ചരിഞ്ഞും കൂന്നും നിവര്‍ന്നുമിരുന്ന് കുഞ്ഞിക്കുട്ടന്‍ വണ്ടിയോട്ടി.മദിരാശിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയുള്ള തീവണ്ടികളില്‍ വന്നവരും പോകുന്നവരും ഗണപതിക്ക് പ്രാതലായി.

പുതിയൊരു കിടപ്പാടമുണ്ടാക്കാനും ചിട്ടിക്ക് അടയ്ക്കാന്നുമൊക്കെ പണം ആവശ്യമുണ്ട്.ഓട്ടോയാണ് ഏക അവലംബം.വരുമാനം വച്ച് കുഞ്ഞിക്കുട്ടന്‍ മനസ്സില്‍ കണക്കുകൂട്ടി. ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും വരവ് ബാങ്കിലിട്ടു. മൂന്നാം ദിവസം മുടക്കം വന്നു. നാലാം ദിവസമായപ്പോഴേക്കും നഷ്ടംതന്നെ സംഭവിച്ചു. കടത്തിന്‍മേല്‍ കടമായി. . ഒപ്പം വിലക്കയറ്റവും ഉണ്ടായി.ഉപ്പിനും മുളകിനും ഇരുമ്പിനും പൊന്നിന്നുമൊക്കെ വിലകൂടി. ഓട്ടോവില്‍ നിന്നു കിട്ടിയ വരുമാനമൊക്കെ ഊണിനും ഉടുപ്പിനും മരുന്നിനും വിരുന്നിനും ചെലവായി.

ഉണ്ണിക്കണ്ണനെ വിളിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.പിന്നെ 
കുഞ്ഞിക്കുട്ടന്‍റെ മുന്നില്‍ ഒരുമാര്‍ഗമേ തെളിഞ്ഞുള്ളൂ.  ഗുരുവായൂരപ്പനു നേര്‍ച്ച കൊടുക്കുക.പൂന്താനമോ മേല്‍പ്പത്തൂരോ ഒന്നും അല്ലാത്തത്തിനാല്‍ അക്ഷരനേര്‍ച്ചയൊന്നും ആ പാവത്തിന് പറ്റില്ല. ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും ഓട്ടോ ഓടിച്ചു നൂറ്റൊന്നു വലത്തു വയ്ക്കാം. ഇത് നടപ്പാക്കാനായി വെളുപ്പിനെ കുളിച്ച് പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് ഓട്ടോ കിടധീമെന്ന് മറിഞ്ഞു. ഇനി എന്താമാര്‍ഗം.

കുഞ്ഞിക്കുട്ടന്‍റെ മനസ്സിലേക്കു കുട്ടിക്കാലത്തുകണ്ട കഥകളി തിരശീല നീക്കി  വന്നു. കുഞ്ചുവിന്റെ പൂതന വേഷം.പുതിയൊരാശയം അയാളിലുണ്ടായി ഗണപതി എന്ന പേരിനു മുകളില്‍ കുഞ്ഞിക്കുട്ടന്‍ പെയിന്‍റടിച്ചു. അവിടെ ഭദ്രകാളിയെന്നെഴുതി.തീവണ്ടിസ്റ്റേഷന് മുന്നില്‍ നിന്നും ആശുപത്രി മുക്കിലേക്ക് പാര്‍പ്പ് മാറ്റി. 

ആംബുലന്‍സൊന്നും ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന 1984 ആണ് കവിതയുടെ രചനാകാലം. ആളുകള്‍ ശവവുമായി ഓട്ടോയില്‍ കയറി. ശവത്തിന് ഉടുപ്പണിയിച്ചു.ഇരു തോളിലും കൂട്ടുകാര്‍ പിടിച്ചു. ജീവനുള്ള ആളിനെപ്പോലെ ശവയാത്ര. നാലുദിക്കിലേക്കും ഭദ്രകാളി ഓടി. കുഞ്ഞിക്കുട്ടന്‍റെ കടം ക്രമേണ തീര്‍ന്നു. കിടപ്പാടമായി. പുതിയൊരോട്ടോറിക്ഷയും വാങ്ങി.
ഇതാണ് കവിതയിലെ കഥ.

കടബാധ്യത, ഗുരുവായൂരപ്പനു നേര്‍ച്ചനേര്‍ന്നാല്‍ പരിഹാരമാവില്ലഎന്ന വാസ്തവം ഇതൊക്കെ കവിതയില്‍ നിന്നും വായിച്ചെടുക്കാം. സര്‍ഫാസി നിയമം കണ്ണുരുട്ടുന്ന ഇക്കാലത്ത് ഓട്ടോവിന്‍ പാട്ടിന് പ്രസക്തി ഏറുന്നു

Thursday 16 November 2023

Wednesday 8 November 2023

വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ

 വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ  

-----------------------------------------------------
ഇന്ന് കേരളത്തിലുള്ള വിദ്യാര്‍ഥികള്‍ നാളെ നാടിന്‍റെ അധിപന്‍മാരും കവികളും ശാസ്ത്രജ്ഞ്രുരുമൊക്കെ ആകേണ്ടവരാണ്.അതില്‍നാല്‍ അവരുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാക്കാന്‍ പാടില്ല.വീട്ടിലിരുന്ന് പുസ്തകം തുറന്നാലും പാഠശാലയിലെത്തിയാലും അവര്‍ നേരിടേണ്ടിവരുന്ന വലിയൊരു പ്രതിസന്ധിയാണ് ശബ്ശശല്യം. ഒരു ദിവസം പോലും ഒഴിവില്ലാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണിവച്ച് അമിതശബ്ദത്തില് അലോസരമുണ്ടാക്കുകയാണ്.പരീക്ഷക്കാലം അടുക്കുമ്പോള്‍ രക്ഷകര്‍ത്താക്കല്‍ കുട്ടികളെ മൈക്കില്ലാത്തിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു.

വളരെ ഗൌരവമുള്ള ഈ വിഷയം സംബന്ധിച്ച പല സര്ക്കാര്‍ ഉത്തരവുകളും നീതിപ്രീഠനിര്‍ദേശങ്ങളും ഉദാസീനതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും ഫ്രിഡ്ജില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്. ഇനി വിദ്യാര്‍ഥികള്‍ നേരിട്ടിറങ്ങുകയേ മാര്‍ഗമുള്ളൂ.

ശബ്ദശല്യത്തിനെതിരെ മുന്നിട്ടിറങ്ങിയത് ആലപ്പുഴയിലെ ചിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി.പി.സുമനന്‍ മാഷാണ്. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് തുമ്പിക്കൈകോളാമ്പികളും പടുകൂറ്റന്‍ ബോക്സുകളും നിരത്തിവച്ച് ദിഗന്തങ്ങള്‍ നടുങ്ങുന്ന ഗര്‍ജ്ജനം സൃഷ്ഠിച്ചാണ് മൈക്കുടമകള്‍ പ്രതികരിച്ചത്. അദ്ദേഹം ധീരമായി മുന്നോട്ടുപോവുകതന്നെ ചെയ്തു.

അമിതമായ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിക്കുറവും മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമെന്ന കാര്യ ഇന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. കിടപ്പുരോഗികളുടെ കാര്യമാണ് പരമകഷ്ടം.
നമുക്ക് അന്നവും അര്‍ഥവും എല്ലാ സംരക്ഷണവും തന്നു പോറ്റിവളര്‍ത്തിയവരാണ് കിടക്കയില്‍ മരണവും കാത്തു കിടക്കുന്നത്. അവര്‍ക്ക് സ്വസ്ഥത നല്കണം. ഉച്ചഭാഷിണിയിലൂടെയുള്ള അലര്‍ച്ചകള്‍ യേശുദാസിന്റെ ഭക്തിഗാനം ആയാല്‍ പോലും അരോചകമാണ്. ഗാനഗന്ധര്‍വന്‍ പോലും അത് ഇഷ്ടപ്പെടുകയില്ല.

നിലവിലുള്ള നിയമമനുസരിച്ച് രാവിലെ ആറു മണിക്കു മുന്‍പും രാത്രി പത്തുമണിക്ക് ശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ആശുപത്രികള്‍, ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക് ഓഫീസുകള്‍ വന്യജീവി സങ്കേതങ്ങള്‍ ഇവയുടെ  പരിസരത്ത്  ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്, പൊതുനിരത്തിനു സമീപവും കവലകളിലും ഉച്ചഭാഷിണി അരുത്.ഒരു ബോക്സില്‍ രണ്ടില്‍  കൂടുതല്‍ ഉച്ചഭാഷിണികള്‍ ഘടിപ്പിക്കരുത്.വാഹനത്തിലുള്ള പ്രചാരണത്തിന് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ പോലും രണ്ടില്‍ കൂടുതല്‍ ഉച്ചഭാഷിണി പാടില്ല.പൊതുപരിപാടികളില്‍ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഉച്ചഭാഷിണികള്‍ ആംപ്ലിഫയറില്‍ നിന്നും മുന്നൂറു മീറ്ററിനപ്പുറം ഘടിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്കിയിട്ടുള്ള ലൈസന്‍സ് റദ്ദാക്കുന്നതാണ്. മനുഷ്യോപകാരപ്രദമായ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടിയ ആളും പരിപാടിയുടെ സംഘാടകരും വാഹനത്തിലാണെങ്കില്‍ ഡ്രൈവറും നിയമനടപടിക്ക് വിധേയരാകും. മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഉപകാരപ്രദമായ നിര്‍ദേശങ്ങളാണിവ. ഈ നിര്‍ദേശങ്ങളാണ് നിരന്തരം ലംഘിക്കപ്പെടുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഇടപെടലുകളും നിയമപാലകരുടെ മൌനവും എല്ലാം ഈ ലംഘനങ്ങള്‍ക്ക് കുട പിടിക്കുന്നുണ്ട്. ദൈവമാണെങ്കില്‍ പതിവുപോലെ മൌനത്തിലുമാണ്,

കൊല്ലം ജില്ലയില്‍ ശബ്ദവും വെളിച്ചവും നല്‍കുന്നവരുടെ സംഘടന ഒരിക്കല്‍ ഇതു സംബന്ധിച്ചു ഒരു സംവാദം സംഘടിപ്പിച്ചു. പൊതുജനങ്ങളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ഒക്കെയായിരുന്നു സദസ്യര്‍.  ആദരണീയനായ ഒരു പോലീസ് മേധാവി, സദസ്യരോട് പറഞ്ഞത്, മൈക്ക് കണ്ടുപിടിക്കുന്നതിനു മുന്‍പാണ് ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായത്. അന്ന് അക്കാര്യങ്ങളൊക്കെ ആചാരലംഘനം കൂടാതെ നടന്നിരുന്നല്ലോ എന്നാണ്.

ശരിയാണ്. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉണ്ടാകണമെന്ന് ഒരു ക്ഷേത്രാചാരഗ്രന്ഥങ്ങളിലുമില്ല.

ഇവിടെയാണ് ബാലാവകാശകമ്മീഷന്‍റെ ഒരു നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നത്. ആരാധനാലയങ്ങലൂടെയുള്ള ശബ്ദമലിനീകരണത്തിനെതിരേ ഏതെങ്കിലും കുട്ടി പരാതികൊടുത്താല്‍ രണ്ടു മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ മതത്തിലുമുള്ള ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതും ഫ്രിഡ്ജിനുള്ളില്‍ മരവിച്ചിരുന്നേക്കാം. നിയമ ലംഘനങ്ങള്‍ക്കെതിരെ പ്രബുദ്ധരായ വിദ്യാര്‍ഥി സമൂഹം കടലാസും പേനയും എടുക്കേണ്ടിയിരിക്കുന്നു. 100 എന്ന ഫോണ്‍ നമ്പര്‍,ഇത്തരം ലംഘനങ്ങള്‍ കൂടി നിയമപാലകരുടെ ശ്രദ്ധയില്‍ പെടുത്താനുള്ളതാണ്.