Wednesday 8 November 2023

വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ

 വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ  

-----------------------------------------------------
ഇന്ന് കേരളത്തിലുള്ള വിദ്യാര്‍ഥികള്‍ നാളെ നാടിന്‍റെ അധിപന്‍മാരും കവികളും ശാസ്ത്രജ്ഞ്രുരുമൊക്കെ ആകേണ്ടവരാണ്.അതില്‍നാല്‍ അവരുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാക്കാന്‍ പാടില്ല.വീട്ടിലിരുന്ന് പുസ്തകം തുറന്നാലും പാഠശാലയിലെത്തിയാലും അവര്‍ നേരിടേണ്ടിവരുന്ന വലിയൊരു പ്രതിസന്ധിയാണ് ശബ്ശശല്യം. ഒരു ദിവസം പോലും ഒഴിവില്ലാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണിവച്ച് അമിതശബ്ദത്തില് അലോസരമുണ്ടാക്കുകയാണ്.പരീക്ഷക്കാലം അടുക്കുമ്പോള്‍ രക്ഷകര്‍ത്താക്കല്‍ കുട്ടികളെ മൈക്കില്ലാത്തിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു.

വളരെ ഗൌരവമുള്ള ഈ വിഷയം സംബന്ധിച്ച പല സര്ക്കാര്‍ ഉത്തരവുകളും നീതിപ്രീഠനിര്‍ദേശങ്ങളും ഉദാസീനതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും ഫ്രിഡ്ജില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്. ഇനി വിദ്യാര്‍ഥികള്‍ നേരിട്ടിറങ്ങുകയേ മാര്‍ഗമുള്ളൂ.

ശബ്ദശല്യത്തിനെതിരെ മുന്നിട്ടിറങ്ങിയത് ആലപ്പുഴയിലെ ചിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി.പി.സുമനന്‍ മാഷാണ്. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് തുമ്പിക്കൈകോളാമ്പികളും പടുകൂറ്റന്‍ ബോക്സുകളും നിരത്തിവച്ച് ദിഗന്തങ്ങള്‍ നടുങ്ങുന്ന ഗര്‍ജ്ജനം സൃഷ്ഠിച്ചാണ് മൈക്കുടമകള്‍ പ്രതികരിച്ചത്. അദ്ദേഹം ധീരമായി മുന്നോട്ടുപോവുകതന്നെ ചെയ്തു.

അമിതമായ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിക്കുറവും മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമെന്ന കാര്യ ഇന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. കിടപ്പുരോഗികളുടെ കാര്യമാണ് പരമകഷ്ടം.
നമുക്ക് അന്നവും അര്‍ഥവും എല്ലാ സംരക്ഷണവും തന്നു പോറ്റിവളര്‍ത്തിയവരാണ് കിടക്കയില്‍ മരണവും കാത്തു കിടക്കുന്നത്. അവര്‍ക്ക് സ്വസ്ഥത നല്കണം. ഉച്ചഭാഷിണിയിലൂടെയുള്ള അലര്‍ച്ചകള്‍ യേശുദാസിന്റെ ഭക്തിഗാനം ആയാല്‍ പോലും അരോചകമാണ്. ഗാനഗന്ധര്‍വന്‍ പോലും അത് ഇഷ്ടപ്പെടുകയില്ല.

നിലവിലുള്ള നിയമമനുസരിച്ച് രാവിലെ ആറു മണിക്കു മുന്‍പും രാത്രി പത്തുമണിക്ക് ശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ആശുപത്രികള്‍, ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക് ഓഫീസുകള്‍ വന്യജീവി സങ്കേതങ്ങള്‍ ഇവയുടെ  പരിസരത്ത്  ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്, പൊതുനിരത്തിനു സമീപവും കവലകളിലും ഉച്ചഭാഷിണി അരുത്.ഒരു ബോക്സില്‍ രണ്ടില്‍  കൂടുതല്‍ ഉച്ചഭാഷിണികള്‍ ഘടിപ്പിക്കരുത്.വാഹനത്തിലുള്ള പ്രചാരണത്തിന് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ പോലും രണ്ടില്‍ കൂടുതല്‍ ഉച്ചഭാഷിണി പാടില്ല.പൊതുപരിപാടികളില്‍ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഉച്ചഭാഷിണികള്‍ ആംപ്ലിഫയറില്‍ നിന്നും മുന്നൂറു മീറ്ററിനപ്പുറം ഘടിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്കിയിട്ടുള്ള ലൈസന്‍സ് റദ്ദാക്കുന്നതാണ്. മനുഷ്യോപകാരപ്രദമായ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടിയ ആളും പരിപാടിയുടെ സംഘാടകരും വാഹനത്തിലാണെങ്കില്‍ ഡ്രൈവറും നിയമനടപടിക്ക് വിധേയരാകും. മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഉപകാരപ്രദമായ നിര്‍ദേശങ്ങളാണിവ. ഈ നിര്‍ദേശങ്ങളാണ് നിരന്തരം ലംഘിക്കപ്പെടുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഇടപെടലുകളും നിയമപാലകരുടെ മൌനവും എല്ലാം ഈ ലംഘനങ്ങള്‍ക്ക് കുട പിടിക്കുന്നുണ്ട്. ദൈവമാണെങ്കില്‍ പതിവുപോലെ മൌനത്തിലുമാണ്,

കൊല്ലം ജില്ലയില്‍ ശബ്ദവും വെളിച്ചവും നല്‍കുന്നവരുടെ സംഘടന ഒരിക്കല്‍ ഇതു സംബന്ധിച്ചു ഒരു സംവാദം സംഘടിപ്പിച്ചു. പൊതുജനങ്ങളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ഒക്കെയായിരുന്നു സദസ്യര്‍.  ആദരണീയനായ ഒരു പോലീസ് മേധാവി, സദസ്യരോട് പറഞ്ഞത്, മൈക്ക് കണ്ടുപിടിക്കുന്നതിനു മുന്‍പാണ് ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായത്. അന്ന് അക്കാര്യങ്ങളൊക്കെ ആചാരലംഘനം കൂടാതെ നടന്നിരുന്നല്ലോ എന്നാണ്.

ശരിയാണ്. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉണ്ടാകണമെന്ന് ഒരു ക്ഷേത്രാചാരഗ്രന്ഥങ്ങളിലുമില്ല.

ഇവിടെയാണ് ബാലാവകാശകമ്മീഷന്‍റെ ഒരു നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നത്. ആരാധനാലയങ്ങലൂടെയുള്ള ശബ്ദമലിനീകരണത്തിനെതിരേ ഏതെങ്കിലും കുട്ടി പരാതികൊടുത്താല്‍ രണ്ടു മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ മതത്തിലുമുള്ള ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതും ഫ്രിഡ്ജിനുള്ളില്‍ മരവിച്ചിരുന്നേക്കാം. നിയമ ലംഘനങ്ങള്‍ക്കെതിരെ പ്രബുദ്ധരായ വിദ്യാര്‍ഥി സമൂഹം കടലാസും പേനയും എടുക്കേണ്ടിയിരിക്കുന്നു. 100 എന്ന ഫോണ്‍ നമ്പര്‍,ഇത്തരം ലംഘനങ്ങള്‍ കൂടി നിയമപാലകരുടെ ശ്രദ്ധയില്‍ പെടുത്താനുള്ളതാണ്.

No comments:

Post a Comment