Wednesday 22 November 2023

കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

 കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

--------------------------------------------------------------
ഡ്രൈവിംഗ്  വളരെ സൂക്ഷ്മതയും ശ്രദ്ധയും  വേണ്ടുന്ന ഒരു കാര്യമാണ്.പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും വേണം. ഭാവനാകുബേരന്മാരായ കവികള്‍ ഈ പണിയില്‍ ഏര്‍പ്പെടാറില്ല.പലകവികള്‍ക്കും കാറ് ഉണ്ടായിരുന്നെങ്കിലും വാര്‍ദ്ധക്യത്തിലും കാറോടിച്ചത് ചെമ്മനം ചാക്കോ ആയിരുന്നു.പുതുതലമുറക്കവികള്‍ കാറോടിക്കുന്നതില്‍ തല്‍പ്പരരാണ്. കെ.വി.സുമിത്രയടക്കം പുതുകവിതയിലെ ഉണ്ണിയാര്‍ച്ചകള്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥരാണ്. ഡ്രൈവിങ് തൊഴിലായി സ്വീകരിച്ച എം എന്‍ പാലൂര്‍ വ്യത്യസ്തനായി ഈ ചരിത്രവാനത്ത് ഉണ്ട്.

പുതുതലമുറയില്‍ പെട്ട പല കവികളും  ഓട്ടോഡ്രൈവര്‍ 
മാരായി  പണിയെടുക്കുന്നുണ്ട്.കടമ്മനിട്ടയുടെയും  സി എസ് രാജേഷിന്റെയും മറ്റും കവിതകളില്‍ ഓട്ടോറിക്ഷാ കടന്നു വരുന്നുണ്ട്.എങ്കിലും ഓട്ടോക്കവിതകള്‍ മലയാളത്തില്‍ പൊതുവേ  കുറവാണ്..കവിതയോട് ഗാഢബന്ധമുള്ള ഹരികുമാര്‍ ചങ്ങമ്പുഴയും ദിലീപ് കുറ്റിയാനിക്കാടും മുച്ചക്രവാഹനം പയറ്റിയവരാണ്. ഹരികുമാറിന്‍റെ ഓട്ടോയില്‍ കവി ജോസ് വെമ്മേലിയെ കാണാന്‍ പോയതും ദിലീപിന്‍റെ ഓട്ടോയില്‍ നീലംപേരൂര്‍ പടയണി കാണാന്‍ പോയതും ഓര്‍ക്കുന്നു. കാത്തിരിപ്പ് വേളയില്‍ ഓട്ടോഡ്രൈവര്‍ പുസ്തകം വായിക്കുന്നത് ശ്രദ്ധിച്ച ജസ്റ്റിസ് ഡി.ശ്രീദേവി, ദിലീപിനെ പരിചയമേഖലയില്‍ പ്പെടുത്തിയിരുന്നു. ഹരികുമാര്‍ പിന്നീട് ഡോക്റ്ററേറ്റ് കരസ്ഥമാക്കുകയും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എത്തുകയും ചെയ്തു. തലസ്ഥാനത്ത് മൂന്നു നിയമസഭാമന്ദിരങ്ങള്‍ 
കണ്ടതിനെ കുറിച്ച് ഓട്ടോ എന്നപേരില്‍ ഒരു നഗ്ന കവിതയുമുണ്ട്.
 
ഒരു ഓട്ടോ ഡ്രൈവറുടെ തീക്ഷ്ണമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കവിതയില്‍ ആവിഷ്ക്കരിച്ചത് ആറ്റൂര്‍ രവിവര്‍മ്മയാണ്. ഓട്ടോവിന്‍ പാട്ട് എന്ന കവിതയിലൂടെ. കടം കയറി ജീവിതം വഴിമുട്ടിയ കുഞ്ഞിക്കുട്ടന്‍ പഴയ ഇല്ലം പൊളിച്ച് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങുന്നു. കെ.എല്‍.ഡി നൂറ്റിനാല് എന്ന ഓട്ടോറിക്ഷയ്ക്ക് ഗണപതി എന്നു വിളിപ്പേരുമിട്ടു. ചാഞ്ഞും ചരിഞ്ഞും കൂന്നും നിവര്‍ന്നുമിരുന്ന് കുഞ്ഞിക്കുട്ടന്‍ വണ്ടിയോട്ടി.മദിരാശിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയുള്ള തീവണ്ടികളില്‍ വന്നവരും പോകുന്നവരും ഗണപതിക്ക് പ്രാതലായി.

പുതിയൊരു കിടപ്പാടമുണ്ടാക്കാനും ചിട്ടിക്ക് അടയ്ക്കാന്നുമൊക്കെ പണം ആവശ്യമുണ്ട്.ഓട്ടോയാണ് ഏക അവലംബം.വരുമാനം വച്ച് കുഞ്ഞിക്കുട്ടന്‍ മനസ്സില്‍ കണക്കുകൂട്ടി. ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും വരവ് ബാങ്കിലിട്ടു. മൂന്നാം ദിവസം മുടക്കം വന്നു. നാലാം ദിവസമായപ്പോഴേക്കും നഷ്ടംതന്നെ സംഭവിച്ചു. കടത്തിന്‍മേല്‍ കടമായി. . ഒപ്പം വിലക്കയറ്റവും ഉണ്ടായി.ഉപ്പിനും മുളകിനും ഇരുമ്പിനും പൊന്നിന്നുമൊക്കെ വിലകൂടി. ഓട്ടോവില്‍ നിന്നു കിട്ടിയ വരുമാനമൊക്കെ ഊണിനും ഉടുപ്പിനും മരുന്നിനും വിരുന്നിനും ചെലവായി.

ഉണ്ണിക്കണ്ണനെ വിളിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.പിന്നെ 
കുഞ്ഞിക്കുട്ടന്‍റെ മുന്നില്‍ ഒരുമാര്‍ഗമേ തെളിഞ്ഞുള്ളൂ.  ഗുരുവായൂരപ്പനു നേര്‍ച്ച കൊടുക്കുക.പൂന്താനമോ മേല്‍പ്പത്തൂരോ ഒന്നും അല്ലാത്തത്തിനാല്‍ അക്ഷരനേര്‍ച്ചയൊന്നും ആ പാവത്തിന് പറ്റില്ല. ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും ഓട്ടോ ഓടിച്ചു നൂറ്റൊന്നു വലത്തു വയ്ക്കാം. ഇത് നടപ്പാക്കാനായി വെളുപ്പിനെ കുളിച്ച് പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് ഓട്ടോ കിടധീമെന്ന് മറിഞ്ഞു. ഇനി എന്താമാര്‍ഗം.

കുഞ്ഞിക്കുട്ടന്‍റെ മനസ്സിലേക്കു കുട്ടിക്കാലത്തുകണ്ട കഥകളി തിരശീല നീക്കി  വന്നു. കുഞ്ചുവിന്റെ പൂതന വേഷം.പുതിയൊരാശയം അയാളിലുണ്ടായി ഗണപതി എന്ന പേരിനു മുകളില്‍ കുഞ്ഞിക്കുട്ടന്‍ പെയിന്‍റടിച്ചു. അവിടെ ഭദ്രകാളിയെന്നെഴുതി.തീവണ്ടിസ്റ്റേഷന് മുന്നില്‍ നിന്നും ആശുപത്രി മുക്കിലേക്ക് പാര്‍പ്പ് മാറ്റി. 

ആംബുലന്‍സൊന്നും ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന 1984 ആണ് കവിതയുടെ രചനാകാലം. ആളുകള്‍ ശവവുമായി ഓട്ടോയില്‍ കയറി. ശവത്തിന് ഉടുപ്പണിയിച്ചു.ഇരു തോളിലും കൂട്ടുകാര്‍ പിടിച്ചു. ജീവനുള്ള ആളിനെപ്പോലെ ശവയാത്ര. നാലുദിക്കിലേക്കും ഭദ്രകാളി ഓടി. കുഞ്ഞിക്കുട്ടന്‍റെ കടം ക്രമേണ തീര്‍ന്നു. കിടപ്പാടമായി. പുതിയൊരോട്ടോറിക്ഷയും വാങ്ങി.
ഇതാണ് കവിതയിലെ കഥ.

കടബാധ്യത, ഗുരുവായൂരപ്പനു നേര്‍ച്ചനേര്‍ന്നാല്‍ പരിഹാരമാവില്ലഎന്ന വാസ്തവം ഇതൊക്കെ കവിതയില്‍ നിന്നും വായിച്ചെടുക്കാം. സര്‍ഫാസി നിയമം കണ്ണുരുട്ടുന്ന ഇക്കാലത്ത് ഓട്ടോവിന്‍ പാട്ടിന് പ്രസക്തി ഏറുന്നു

No comments:

Post a Comment