Wednesday 6 December 2023

ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍

 ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ 

----------------------------------------------------------------------------------
സ്വയം അവസാനിപ്പിച്ചെങ്കിലും ഡോ.എം. കുഞ്ഞാമന്‍റെ ജീവിതം അവശേഷിപ്പിച്ച ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. അത് ഉമിത്തീപോലെ സമൂഹത്തില്‍ നീറിപ്പിടിച്ചു കൊണ്ടിരിക്കുന്നു.

എം. കുഞ്ഞാമന്‍റെ ജീവിതം ആരംഭിക്കുന്നത് സ്വാമി വിവേകാനന്ദന്‍ മലബാറിലൂടെ സഞ്ചരിച്ച കാലത്തൊന്നുമല്ല. സ്വതന്ത്ര ഇന്ത്യയില്‍! നവോത്ഥാനപരിശ്രമങ്ങള്‍ സഫലമായിയെന്നു നമ്മള്‍ കരുതുന്ന കേരളത്തില്‍. ജാതിമത ചിന്തകളെ സമ്പൂര്‍ണ്ണമായി നിരസിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം ആളിക്കത്തിയ പാലക്കാട്ട്. നായാടി മക്കള്‍ക്ക് ആടയും അന്നവുംകൊടുത്തു  മനുഷ്യരാക്കിയ സ്വാമി ആനന്ദ തീര്‍ഥന്റെ പ്രവര്‍ത്തന പരിധിയില്‍. ഹിന്ദുമതത്തിന്റെ പല്ലും നഖവുമേറ്റ് ഇഴഞ്ഞു നീങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ഇരുട്ടും ഭയവും മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം.

കുട്ടിക്കാലത്തേ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപകര്‍ഷതാബോധത്തില്‍ നിന്നു മരണം വരെയും മോചനമുണ്ടാവില്ലെന്ന തിരിച്ചറിവിലൂടെ അപകര്‍ഷതയില്ലാതെ 
വളരേണ്ടുന്ന ഒരു കുട്ടിക്കാലത്തെ കുറിച്ച് ലോകത്തോട് സംസാരിച്ച അനുഭവസ്ഥനായിരുന്നു കുഞ്ഞാമന്‍.കെ.ആര്‍. നാരായണനുശേഷം ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദ പരീക്ഷയില്‍ ദലിത് സമൂഹത്തില്‍ നിന്നും  ഒന്നാം  റാങ്ക് നേടിയ  ഈ പ്രഗത്ഭനെ വേണ്ടവിധം വിനിയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞോ? ആസൂത്രണ ബോര്‍ഡിന്‍റെയോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെയോ നേതൃത്വം ഏല്‍പ്പിക്കുകവഴി ആ ഉജ്ജ്വലമലയാളി പ്രതിഭയെ പ്രയോജനപ്പെടുത്താന്‍ കേരളത്തിനായില്ല. ഡോ.പല്‍പ്പുവിന്റെ അനുഭവം രാജഭരണകാലത്തു ആയിരുന്നെങ്കില്‍ കുഞ്ഞാമന്‍റെ അനുഭവം ഐക്യകേരള സൃഷ്ടിക്കു ശേഷമായിരുന്നു. അതേ. ഒറ്റക്കുഴിയില്‍ നിന്നും നായയുടെ കടിയേറ്റുകൊണ്ട് കഞ്ഞി വാരിക്കുടിച്ചപ്പോള്‍ നായയെ കുറിച്ച് സ്നേഹത്തോടെ ഓര്‍ത്ത ആ വലിയ മനസ്സ് കേരളത്തിന് മനസ്സിലായില്ല. ദ്രൌപദി മൂര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍, ഭാരതഭരണകക്ഷിയുടെ മുഖത്തുനോക്കി, വ്യക്തികളെ സ്വീകരിക്കുകയും സമൂഹത്തെ തിരസ്ക്കരിക്കുകയും ചെയ്യുന്നവര്‍ എന്ന കുഞ്ഞാമന്‍റെ പ്രതികരണം, പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയ സമയത്തുപോലും നമുക്ക് മനസ്സിലായില്ല.

ജാതിപ്പേരു വിളിക്കരുതെന്നും സ്വന്തം പേരുവിളിക്കണമെന്നും  ആവശ്യപ്പെട്ടപ്പോള്‍ അദ്ധ്യാപകന്റെ കൈ കുഞ്ഞാമന്‍റെ ചെകിട്ടത്ത് വീണത്  സ്വതന്ത്ര ഭാരതത്തിലായിരുന്നു. പുസ്തകവും കുപ്പായവും കൂടാതെ, കഞ്ഞിയോ ഉപ്പുമാവോ കഴിക്കാന്‍ വേണ്ടിമാത്രം സ്ക്കൂളില്‍ പോയിരുന്ന ഒരു ബാല്യം അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നു എന്ന വാസ്തവനാളമെങ്കിലും മലയാളി മറക്കാതിരിക്കണം. 
 
മറ്റൊരു കേരളം സാധ്യമാണ് എന്ന അന്വേഷണപരമ്പരയില്‍ സ്വന്തം ചിന്തകളെ കൂട്ടിയിണക്കിയ കുഞ്ഞാമന്‍. ഒരു അപകര്‍ഷതയുമില്ലാതെ എതിര് കുറിച്ചിട്ട കുഞ്ഞാമന്‍. അതിനു കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചപ്പോള്‍, അത് പുരസ്ക്കാരത്തിനായി എഴുതിയതല്ലെന്ന് പറഞ്ഞ് സത്യസന്ധമായി നിരസിച്ച വലിയ പ്രതിഭയായിരുന്നു..
എതിര് എന്ന ജീവിതരേഖ, ചെറോണയുടെയും അയ്യപ്പന്റെയും മകന്‍റെ ജീവിതസമരമാണെന്നും അത് പരാജിതന്റെ കഥയാണെന്നും ചോരകൊണ്ടു കുറിക്കുമ്പോള്‍ , കോവിഡു കാലം കഴിഞ്ഞിട്ടുപോലും മാസ്ക് ഉപേക്ഷിക്കാന്‍ മടിക്കുന്ന മലയാളിയുടെ മനസ്സാണ് കുഞ്ഞാമന്‍ ലക്ഷ്യമാക്കിയത്.

വിമര്‍ശിക്കാതിരിക്കാന്‍ ഞാന്‍ ദൈവമൊന്നുമല്ലല്ലോ എന്ന് ഇ. എം എസ്സിനെക്കൊണ്ട് പറയിപ്പിച്ച കുഞ്ഞാമന്‍. വ്യക്തിദു:ഖങ്ങളെ ഉള്ളിലൊതുക്കി, കേരളത്തിന്റെ ധനഘടനയെക്കുറിച്ച് വിശകലനം ചെയ്ത കുഞ്ഞാമന്‍. പൂനയിലെ ദലിത് ഹോട്ടല്‍ ശൃംഖലയെ പ്രതിപാദിക്കുകവഴി, സഹോദരന്‍ അയ്യപ്പന് ശേഷവും കേരളത്തില്‍ ദലിത് ഹോട്ടലുകള്‍ ഉണ്ടായില്ലെന്ന ജാതിദുര്‍മുഖത്തെ വെളിപ്പെടുത്തിയ കുഞ്ഞാമന്‍. 

പാലക്കാട്ടെ വാടാനാം കുറിശിയില്‍ നിന്നും ധനതത്വശാസ്ത്രത്തിന്റെ നെറുകയിലേക്ക് പോരാടിക്കയറിയ കേരളത്തിന്റെ സ്വന്തം അമര്‍ത്യസെന്‍ ആയിരുന്നു ഡോ.എം. കുഞ്ഞാമന്‍.

No comments:

Post a Comment