Friday 26 August 2016

കോണത്തുപുഴയെ കുളിപ്പിച്ചൊരുക്കുമ്പോൾ

പുഴയിൽ കളിക്കുകയല്ലാതെ പുഴയെ കുളിപ്പിക്കാറുണ്ടോ? ഏഴര വെളുപ്പിന്‌ ഉണർന്ന്‌ പുഴയിൽ കുളിച്ച്‌ ഒരുങ്ങി പുറത്തേയ്ക്ക്‌ പോകുന്നയാളുകളുടെ ചിത്രങ്ങ ൾ ഭൂതകാല കേരളത്തിൽ സാധാരണമായിരുന്നു. എന്നാൽ ഇവിടെ പുഴയെത്തന്നെ കുളിപ്പിച്ചൊരുക്കുകയാണ്‌. തുളസിച്ചെടിയെ കരിങ്കല്ലിന്‌ കെട്ടിച്ചുകൊടുക്കുന്ന നാട്ടിൽ അന്ധവിശ്വാസത്തിന്റെ ഭാഗമായി ചില പുഴപൂജകളൊക്കെ നടക്കാറുണ്ട്‌. ഈ അന്ധവിശ്വാസത്തിന്റെ ഉന്നതാവസ്ഥയിലാണ്‌ ശവങ്ങൾ നിറഞ്ഞ ഗംഗാനദി രൂപപ്പെടുന്നത്‌.
കേരളത്തിൽ മലിനമാക്കപ്പെട്ട ഒരു ജലപ്രവാഹത്തെ ശുദ്ധീകരിച്ച്‌, സൗന്ദര്യം വീണ്ടെടുത്ത്‌ ജനങ്ങൾക്ക്‌ സമർപ്പിക്കുകയാണ്‌. എറണാകുളം ജില്ലയിലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തകരാണ്‌ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഈ സദുദ്ദ്യമത്തിന്‌ നേതൃത്വം നൽകുന്നത്‌.
എറണാകുളം ജില്ലയുടെ തെക്കേ അതിർത്തിയായ പൂത്തോട്ടയിൽ നിന്നാരംഭിച്ച്‌ പതിനേഴ്‌ കിലോ മീറ്റർ സഞ്ചരിച്ച്‌ ഇരുമ്പനം വെട്ടുവേലിക്കടവു വരെ എത്തിയിരുന്ന പുഴയായിരുന്നു കോണത്തുപുഴ. മുഖം നോക്കാവുന്ന കണ്ണാടിത്തെളിച്ചമുള്ള വെള്ളം ഈ പുഴയിലും ഉണ്ടായിരുന്നു. കുട്ടികൾ നീന്തിത്തുടിക്കുകയും വെള്ളം കുടിക്കുകയും മുതിർന്നവർ കുളി ച്ചു ശുദ്ധരാകുകയും ചെയ്തിരുന്ന പുഴ. ആലുവാപ്പുഴയടക്കം വലിയ രക്തധമനികളുള്ള എറണാകുളം ജില്ലയിലെ സൂക്ഷ്മ ധമനിയായിരുന്നു കോണത്തുപുഴ.
കോണത്തുപുഴയുടെ ഇരുവശത്തും നാലരമീറ്റർ ചുറ്റളവു വരെ എഴുപതിനങ്ങളിൽപ്പെടുന്ന വൻവൃക്ഷങ്ങളും വിവിധതരം ജലപുഷ്പങ്ങളും ഔഷധ സസ്യങ്ങളും നൂറിലധികം ഇനത്തിൽപ്പെടുന്ന ജലജീവികളും മൂന്നു പൂവ്‌ കൃഷി ചെയ്യുന്ന വയലുകളും ഉണ്ടായിരുന്നു. നൂറ്റിനാൽപതോളം പൊതുകുളിക്കടവുകളും ഗ്രാമീണ നടപ്പാതകളും സമൃദ്ധമായ മത്സ്യസമ്പത്തും ഇവിടെ ഉണ്ടായിരുന്നു.
മനുഷ്യന്റെ ക്രമരഹിതമായ ഇടപെടലുകൾ മൂലം പ്ലാസ്റ്റിക്‌ മാലിന്യവും മനുഷ്യമാലിന്യവും പോളപ്പായലുമടക്കം നിറഞ്ഞ്‌ കോണത്തുപുഴ നിശ്ചലയായി. കൃഷിക്കെന്ന പേരിൽ നിർമിച്ച ബണ്ടുകളും പാലങ്ങളും കയ്യേറ്റവും കൂടിയായപ്പോൾ പുഴയുടെ ഒഴുക്ക്‌ പൂർണമായും നിലച്ചു. ഇതിനുപുറമേ ഇന്ത്യ ൻ ഓയിൽ കമ്പനിയിൽനിന്നും പുറത്തേയ്ക്ക്‌ വിടുന്ന മാലിന്യങ്ങളും കോണത്തുപുഴയുടെ ശ്വാസോച്ഛ്വാസം തകർത്തു.
ഈ സാഹചര്യത്തിലാണ്‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ കോണത്തുപുഴ സംരക്ഷണ സമിതി രൂപീകരിക്കുകയും പുഴശുചീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തത്‌. ആ സഖാക്കളെ അനുമോദിക്കാൻ ചെന്നപ്പോൾ കേട്ടത്‌ കുളിപ്പിച്ചൊരുക്കിയ കോണത്തുപുഴയുടെ സന്തോഷം സംബന്ധിച്ച വാർത്തകളാണ്‌. പുഴവെള്ളത്തിൽ അക്ക്വാമീറ്റർ വച്ച്‌ പരിശോധിച്ച സംഘത്തിന്‌ നേതൃത്വം നൽകിയ റഹിം ആപ്പാഞ്ചിറ പറഞ്ഞത്‌ ഗണ്യമായ തോതിൽ മാലിന്യം കുറഞ്ഞതിനെക്കുറിച്ചാണ്‌. ശുദ്ധീകരിക്കപ്പെട്ട ഇടങ്ങളിൽ ഉള്ളതിനേക്കാൾ നൂറ്‌ മടങ്ങിലധികം മാലിന്യമാണ്‌ ഇനിയും ഈ പുഴയിൽ അവശേഷിക്കുന്നത്‌ എന്നാണ്‌. ഓഗസ്റ്റ്‌ അവസാനിക്കുന്നതോടെ ശുചീകരണ നടപടികൾ പൂർത്തീകരിക്കാനാണ്‌ പി വി ചന്ദ്രബോസിന്റേയും എൻ എൻ സോമരാജന്റേയും നേതൃത്വത്തിലുള്ള സഖാക്കൾ തീരുമാനിച്ചിട്ടുള്ളത്‌. ഓണനിലാവ്‌ നീന്തിത്തുടിക്കുന്ന കോണത്തുപുഴയെ ഇക്കുറി കാണാൻ കഴിഞ്ഞേക്കും. കേരളത്തിന്‌ മുഴുവൻ മാതൃകയാക്കാവുന്ന ഒരു പ്രവർത്തനമാണ്‌ കോണത്തുപുഴ സംരക്ഷണ സമിതി നടത്തുന്നതെന്ന്‌ കവി മണർകാട്‌ ശശികുമാർ സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ നദികളും മാലിന്യങ്ങളാലും വിധ്വംസക പ്രവർത്തനങ്ങളാലും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ട്‌ നശിച്ചുകൊണ്ടിരിക്കുകയാണ്‌. പു ഴസംരക്ഷണത്തിനുള്ള അടിയന്തര നടപടികൾ ഉണ്ടായേ മതിയാകൂ.

Saturday 20 August 2016

ഗറില്ലകള്‍



വാനവിസ്മയങ്ങല്‍ക്കേതു നേരവും 
പൂവുകൊണ്ടാണഭിവാദ്യമെങ്കിലും 
പൂമരത്തിനു ദൂരരാജ്യങ്ങളില്‍ 
വേരുകൊണ്ടേ ഗറില്ലാ പ്രവര്‍ത്തനം.

പോണ പോക്കില്‍ സുഗന്ധം ചുരത്തുന്ന 
കൂവയെ, നറുനീണ്ടിയെ നോക്കാതെ 
തേനൊളിപ്പിച്ച ചക്കരക്കുട്ടിയെ 
ഏറുകണ്ണിനാല്‍ തൊട്ടുരിയാടാതെ 
വന്‍ കിണറ്റില്‍ മനുഷ്യമാലിന്യം
കണ്ടു കീയാതറച്ചും പകച്ചും 
മാര്‍ഗവിഘ്നകന്‍ പാറക്കരുത്തനെ 
തോക്കു ചൂണ്ടിക്കവച്ചു കടന്നും 
വേരുകള്‍, ഒളിപ്പോരാളികള്‍ ജല-
ജ്വാല തേടിത്തുരന്നു പോകുന്നു.

അപ്പുറത്തേതു ഭാഷയാണെങ്കിലും 
വസ്ത്രധാരണം വേറെയാണെങ്കിലും 
അന്നവും മതപ്രേമവും ജാതിയും 
അന്ധദൈവ വഴക്കവും നീതിയും 
ഭിന്നമെങ്കിലും, ജീവജലത്തിന്റെ 
വര്‍ണ്ണമെന്നും അഭിന്നം ആശാമൃതം.

മണ്ണുടുപ്പുകള്‍ക്കൊക്കെയും കീഴെ 
മുന്നുപാധിയില്ലാതെ ജലാശയം
വന്നു മുത്തുവിന്‍ പ്രാണനാലെന്ന 
വന്ദനത്താല്‍ വിനീതയാകുമ്പോള്‍
ദൂരസൈനികര്‍ വറ്റാജലത്തിന്‍റെ
വീരമദ്യം സ്വദിച്ചുയിര്‍ക്കുന്നു.

പൂമരത്തിന്റെ കുട്ടിപ്പട്ടാളം
സൂര്യതേജസ്സിലേക്ക് പൊന്തുന്നു.

എത്രകാലമീ ഭൂഗര്‍ഭദൃശ്യം 
ഉള്‍ക്കവിയുടെ കല്ലിച്ച ചോദ്യം.

Saturday 13 August 2016

സാഹിത്യ അക്കാദമിയിലെ ദളിതനും പ്രവാസിയും


കേരളത്തിലെ ദളിത്‌ എഴുത്തുകാർ സ്വത്വചിഹ്നങ്ങൾ കാട്ടിക്കൊണ്ടുതന്നെ പൊതുരംഗത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌. തൊഴിലന്വേഷിച്ച്‌ കേരളം വിടേണ്ടിവന്നവർ എഴുത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഒരിടം നൽകിക്കൊണ്ട്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്‌. ഈ രണ്ടു വിഭാഗക്കാരുടെയും ശബ്ദങ്ങൾക്ക്‌ കേരള സാഹിത്യ അക്കാദമി വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല.

ചങ്ക്‌രാന്തി അട പോലുള്ള കഥകളെഴുതിയ ടി കെ ചാത്തൻ എന്ന ടി കെ സി വടുതലയെ കേരള സാഹിത്യ അക്കാദമി വേണ്ടവിധം ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ല എന്നത്‌ ചരിത്രപരമായ കുറ്റകൃത്യമാണ്‌. കേരളത്തിലെ ദളിത്‌ എഴുത്തിനെ പൊലിപ്പിച്ചുകാട്ടിയ മഹത്‌വ്യക്തിയായിരുന്നു അദ്ദേഹം.

ദളിതർക്ക്‌ സുവിശേഷമെഴുതുകയും പൂക്കൈത മറപറ്റി എന്ന പ്രസിദ്ധമായ നാട്ടിപ്പാട്ട്‌ ഡോ. അയ്യപ്പപ്പണിക്കർ തെറ്റായാണ്‌ നിരീക്ഷിച്ചത്‌ എന്ന്‌ സ്ഥാപിക്കുകയും വയൽച്ചുള്ളിപോലുള്ള കവിതകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കവിയൂർ മുരളിയെ സാഹിത്യ അക്കാദമി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.

ഇന്ന്‌ യുവകേരളം ആവേശത്തോടെ പാടുന്ന പല നാട്ടറിവു പാട്ടുകളും നഷ്ടപ്പെടാതെ കരുതിവച്ച വെട്ടിയാർ പ്രേംനാഥിനെ, ഭവാനി പ്രേംനാഥിനെ സാഹിത്യ അക്കാദമി അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തില്ല.

പെരുമാൾ പാറ എന്ന ഒറ്റ നോവലിലൂടെ ശ്രദ്ധേയനായ കവിയും ശിൽപിയുമായിരുന്ന മാങ്ങാനം കുട്ടപ്പന്റെ ചിത്രം അക്കാദമിയിൽ വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. കല്ലേൻ പൊക്കുടനേയും അക്കാദമി കണ്ടില്ല.

കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ പുറത്തുകൊണ്ടുവന്ന ടി എച്ച്‌ പി ചെന്താരശേരിയും നിരവധി പുസ്തകങ്ങളിലൂടെ ദളിത്‌ വീര്യം സ്ഥാപിച്ചെടുത്ത ദളിത്‌ ബന്ധു എൻ കെ ജോസും മലയാള സിനിമയിലെ ആദ്യ നായികയായ ദളിത്‌ യുവതി പി കെ റോസിയുടെ ജീവിതത്തെക്കുറിച്ച്‌ ആധികാരിക രേഖകൾ സമ്പാദിച്ച കുന്നുകുഴി എസ്‌ മണിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. കേരള സാഹിത്യ അക്കാദമി അവരെ കണ്ടിട്ടില്ല.

പത്മിനി എന്ന ഒറ്റ കൃതിയിലൂടെ ഒരുകാലത്ത്‌ കേരളമെമ്പാടും ശ്രദ്ധിക്കപ്പെട്ട നിരണം എം പി കേശവനെ കേരള സാഹിത്യ അക്കാദമി മറന്നുപോയി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുവാൻ പുതിയ തലമുറ ഇപ്പോൾ ഒരു സ്വകാര്യ പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്‌.

ശ്രീപത്മനാഭസ്വാമി സമ്മാനം ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിച്ചപ്പോൾ പേരിനോടൊപ്പം സവർണജാതിപ്പേരുള്ള പല എഴുത്തുകാർക്കും അത്‌ ഉൾക്കൊള്ളാൻ സാധിച്ചില്ല. കേരള സാഹിത്യ അക്കാദമിയിൽ നിന്നുപോലും അതിന്‌ വിയോജിപ്പുകളുണ്ടായി.

ദളിത്‌ പക്ഷത്തുനിന്നുള്ള ശക്തമായ രചനകൾ ഇന്നു മലയാള ഭാഷയിലുണ്ട്‌. സി അയ്യപ്പൻ, കെ കെ കൊച്ച്‌, കെ ടി ബാബുരാജ്‌, എസ്‌ ജോസഫ്‌, പ്രദീപൻ പാമ്പിരിക്കുന്ന്‌, രാജേഷ്‌ ചിറപ്പാട്‌, എം ബി മനോജ്‌, എം ആർ രേണുകുമാർ, രാജേഷ്‌ കെ എരുമേലി, രേഖാ രാജ്‌, സതി അങ്കമാലി, വിജില ചിറപ്പാട്‌, സി എസ്‌ രാജേ ഷ്‌, സുധീർരാജ്‌ തുടങ്ങിയവരും തൃശൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒന്നിപ്പ്‌ മാസികയിലെഴുതുന്ന നിരവധി എഴുത്തുകാരും കൈവെള്ളയിലെ ദളിത്‌ ആണിപ്പഴുത്‌ കാട്ടിയിട്ടുള്ളവരാണ്‌. കേരള സാഹിത്യ അക്കാദമിയിലെ നിർവാഹക സമിതിയിലും ജനറൽ കൗൺസിലിലും ദളിത്‌ പ്രാമുഖ്യം ഉണ്ടാവേണ്ടതാണ്‌.

കുടുംബം പുലർത്താൻ വേണ്ടി കേരളം വിട്ടുപോന്നവരാണ്‌ പ്രവാസികൾ. അവർ അവിടെ നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാഹിത്യ രചനകൾക്കും പ്രാതിനിധ്യത്തിലൂടെ കേരള സാഹിത്യ അക്കാദമിയിൽ അംഗീകാരം നൽകേണ്ടതുണ്ട്‌.

ചെറുകഥയ്ക്ക്‌ ഒരിക്കൽ സാഹിത്യ അക്കാദമി അവാർഡു നേടിയ മാനസിയും സിത്താരയും സഹീറാ തങ്ങളും ഇ കെ ദിനേശനും ആർ ബി പ്രമോദും എൻ എസ്‌ ജ്യോതികുമാറും കെ സി ജയനും കെ കെ ജോൺസനും ഇ ജി മധുവും സി പി കൃഷ്ണകുമാറും കെ ബാലകൃഷ്ണനും രവി പാലൂരും ഒക്കെ പ്രവാസികളാണ്‌. ബന്യാമിനും കുഴൂർ വിത്സനും സുറാബും ബാലൻ തളിയിലും അഹമ്മദ്‌ മൂന്നാം കൈയും രാജീവ്‌ ജി ഇടവയും അടക്കം നിരവധി എഴുത്തുകാർ പ്രവാസ ജീവിതത്തിന്റെ തീഷ്ണ സ്മരണകളുമായി നാട്ടിലുണ്ട്‌.

പ്രവാസി ശബ്ദത്തിന്‌ കേരള സാഹിത്യ അക്കാദമിയിൽ ഒരു ഇടം ഉണ്ടാകേണ്ടതുണ്ട്‌.