Monday 16 January 2023

സാറാ അബൂബേക്കറും ഡോ.ആര്‍.ഇ.ആഷറും

 സാറാ അബൂബേക്കറും ഡോ.ആര്‍.ഇ.ആഷറും

---------------------------------------------------------------------------
കേരളത്തിനുണ്ടായ രണ്ടു പ്രധാന നഷ്ടങ്ങളാണ് സാറാ അബൂബേക്കറിന്റെയും പ്രൊഫ.ആര്‍.ഇ.ആഷറിന്റെയും മരണം.
ഒരാള്‍ കേരളത്തില്‍ ജനിച്ച് കന്നഡഭാഷയെ സ്നേഹിച്ചു. ആ അയല്‍മൊഴിയില്‍ മരണമില്ലാത്ത പുസ്തകങ്ങളെഴുതി.സാറാ അബൂബേക്കര്‍.

ആഷറാകട്ടെ യൂറോപ്പില്‍ ജനിച്ച് മലയാളത്തെ സ്നേഹിച്ചു. മലയാളത്തിലെ എണ്ണം പറഞ്ഞ കൃതികള്‍ ഇംഗ്ലീഷിലാക്കി.മലയാളം ഡോ.റൊണാള്‍ഡ് ഇ.ആഷറെന്ന സാഹിത്യാസ്വാദകനെ ഏറെ ബഹുമാനിച്ചു. മലയാളത്തോട് കാട്ടിയ അസാധാരണമായ സ്നേഹത്തിന് പ്രതിഫലമായി കേരള സാഹിത്യ അക്കാദമി സ്വര്‍ണ്ണമെഡല്‍ നല്കി ബഹുമാനിച്ചു.

വിവാഹാനന്തരമാണ് സാറാ കന്നഡ ഭാഷയില്‍ അന്വേഷണങ്ങള്‍ നടത്തിയത്. ഹിന്ദു വര്‍ഗീയവാദികളുടെ വെടിയേറ്റുമരിച്ച ഗൌരി ലങ്കേഷിന്റെ പിതാവ് പി.ലങ്കേഷ് നടത്തിയിരുന്ന  ലങ്കേഷ് പത്രികയിലാണ് ചന്ദ്രഗിരിയ തീരദള്ളിയെന്ന പ്രസിദ്ധ നോവല്‍ അച്ചടിച്ചു വന്നത്. മതാതീത സംസ്ക്കാരത്തെയും മനുഷ്യത്വത്തെയും വാരിപ്പുണര്‍ന്ന പ്രസിദ്ധീകരണമായിരുന്നു അത്.. ചന്ദ്രഗിരിയുടെ തീരമെന്ന സാറയുടെ കഥയും മനുഷ്യപക്ഷത്തു നിന്നുകൊണ്ടു മതവിചാരണ നടത്തുന്നതായിരുന്നു. മുത്തലാഖിന് ഇരയായി കുടുംബജീവിതം നഷ്ടപ്പെട്ട ഒരു പാവം പെണ്‍കുട്ടി പള്ളിക്കുളത്തില്‍ ചാടിമരിക്കുന്നത് ചിത്രീകരിച്ചതിലൂടെ യാഥാസ്ഥികരുടെ മതബോധത്തെ സാറാ ഞെട്ടിച്ചു. ഈ പുസ്തകം മലയാളപ്പെടുത്തിയത് സി.രാഘവന്‍ ആയിരുന്നു. അദ്ദേഹം സുപ്രധാനമായൊരു മാറ്റം പുസ്തകത്തിലെ പ്രമേയത്തില്‍ വരുത്തി. ആത്മഹത്യ ചന്ദ്രഗിരിപ്പുഴയിലാക്കി. ഇത് പരിഭാഷകന്‍റെ അധൈര്യം മൂലം ഉണ്ടായതാണെന്ന് കാസര്‍കോട്ടെ കവി രവീന്ദ്രന്‍ പാടിയും മറ്റും അഭിപ്രായപ്പെട്ടിരുന്നു.

ചന്ദ്രഗിരിയുടെ തീരത്തെന്ന നോവലിന്‍റെ പിറവിയെ കുറിച്ച് സാറാ അബൂബേക്കര്‍ അനുസ്മരിച്ചിട്ടുണ്ട്. അതിങ്ങനെയാണ് "കഥാപാത്രം സത്യമല്ല.എന്നാല്‍ കഥ സത്യമാണ്.ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ആ സംഭവം അറിഞ്ഞത്.അവള്‍ക്കെന്‍റെ പ്രായമായിരുന്നു."

തന്നെക്കൂടി സിനിമയ്ക്കു കൊണ്ടുപോകുന്നില്ലെങ്കില്‍ നിങ്ങളും സിനിമയ്ക്കു പോകരുതെന്നു ഭര്‍ത്താവിനോട് ശഠിച്ച സാറ പുരോഗമന നിലപാടുകളുടെ പേരില്‍ പുട്ടൂരില്‍ വച്ച് ആക്രമിക്കപ്പെട്ടു. ഈ സംഭവത്തില്‍ കേസ് കൊടുത്തു വിജയിക്കുകയായിരുന്നു സാറാ അബൂബേക്കര്‍.

പന്ത്രണ്ടു നോവലുകളും കുറെ ചെറുകഥകളും യാത്രാവിവരണവും സാറ എഴുതിയിട്ടുണ്ട്.മാധവിക്കുട്ടിയുടെയും പി.കെ.ബാലകൃഷ്ണന്റെയും ബി.എം.സുഹറയുടെയും കൃതികള്‍ സാറ കന്നഡയിലേക്ക് മൊഴിമാറ്റി. വീട്ടിലിരിക്കേണ്ടി വരുന്ന സ്ത്രീകളുടെ എക്കാലത്തെയും സ്വകാര്യ സുഹൃത്ത് റേഡിയോ ആണല്ലോ. റേഡിയോ പ്രോഗ്രാമുകള്‍ സ്ഥിരമായി കേട്ടിരുന്ന സാറ നിരവധി റേഡിയോ നാടകങ്ങളുമെഴുതി .കര്‍ണ്ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ പുരോഗമനവാദിയായ സാറാ അബൂബേക്കറിന് ലഭിച്ചിട്ടുണ്ട്. കേരളത്തിന്‍റെ അഭിമാനഭാജനമായ ഈ വീരപുത്രി മതഭയം ഇല്ലാതെ മനുഷ്യത്വത്തിന് വേണ്ടി എക്കാലവും വാദിച്ചു.

വിവര്‍ത്തനത്തിനു വഴങ്ങാത്ത മലയാളത്തിന്റെ ഓമനവാക്കുകള്‍ക്കായി പുതിയ വാക്കുകള്‍ പോലും സൃഷ്ടിച്ചാണ് പ്രൊഫ.ആഷര്‍ ബേപ്പൂര്‍ സുല്‍ത്താന്‍റെ കൃതികള്‍ ആംഗലപ്പെടുത്തിയത്. ബഷീറിന്‍റെ വീട്ടില്‍ പലവട്ടം വന്നു താമസിച്ചും കുഴിയാനകളെ നേരില്‍ കണ്ടുമൊക്കെയാണ് ആഷര്‍ ആ കൃതികളിലിറങ്ങിയത്. തണുത്തുറഞ്ഞ ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്ന ആഷറിന് ആനയും കുഴിയാനയും അട്ടയും കുളയട്ടയും സുപരിചിതമായിരുന്നില്ല. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെപ്പോലെ അപരിചിതവാക്കുകളുടെ അന്വേഷകനായി മാറുകയായിരുന്നു ആഷര്‍. കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ബഷീര്‍ ചെയര്‍ ആരംഭിച്ചപ്പോള്‍ പ്രഥമമേധാവിയായതും ആഷറായിരുന്നു. തകഴിയുടെ തോട്ടിയുടെ മകനും ആഷര്‍ ആംഗലപ്പെടുത്തിയിട്ടുണ്ട്. 

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലും മറ്റും മലയാള സാഹിത്യത്തെ കുറിച്ചെഴുതിയതും ഡോ.ആഷര്‍ ആയിരുന്നു.
സാറാ  അബൂബേക്കറിന്റെയും ഡോ.ആര്‍.ഇ.ആഷറിന്റെയും വേര്‍പാടില്‍ കേരളത്തിനുള്ള ദു:ഖം അഗാധമാണ്.

Sunday 1 January 2023

കേരളകവിതയില്‍ പെണ്‍പടയുടെ മുന്നേറ്റം

 കേരളകവിതയില്‍ പെണ്‍പടയുടെ മുന്നേറ്റം 

-----------------------------------------------------------------------

രണ്ടായിരത്തി ഇരുപത്തിരണ്ടിലെ കേരളകവിത പെണ്ണെഴുത്തിനാല്‍ സമ്പന്നമായിരുന്നു. എഴുത്തമ്മയില്ലാത്ത മലയാള കാവ്യചരിത്രത്തെ പുതിയ എഴുത്തുകാരികള്‍ സ്ഫോടനാത്മകമായ രചനകളിലൂടെ തിരസ്ക്കരിച്ചു. അഭിമാനകരമായ കാവ്യമുന്നേറ്റമാണ് സംഭവിച്ചത്.

ചരിത്രം സ്ത്രീവിരുദ്ധമാണ്. ദളിത് സമൂഹത്തെ അക്ഷരങ്ങളില്‍ നിന്നും അകറ്റി നിറുത്തിയിരുന്നത് പോലെ സ്ത്രീ സമൂഹത്തെയും അകറ്റി നിറുത്തി. അക്ഷരവും കലാപ്രകടനങ്ങളും അവര്‍ക്ക് നിരോധിച്ചു. നവോത്ഥാന പരിശ്രമങ്ങള്‍ക്ക് ശേഷവും ഈ നിലപാട് തുടര്‍ന്നു. ഹൃദയത്തിലെ കവിതയെ തുറന്നുവിടാന്‍ ഇപ്പോള്‍ സഹായിച്ചത് നവമാധ്യമങ്ങളാണ്. കവിതയെഴുതിയാല്‍ സ്വന്തം വീട്ടിലെ പുരുഷാധിപത്യം സ്ത്രീരൂപം പോലുമണിഞ്ഞു നിറയൊഴിക്കുമെന്നതിനാല്‍ എഴുത്തുകാരികള്‍ മൊബൈല്‍ ഫോണിന്‍റെ സഹായത്തോടെ ഗറില്ലകളായി.അവരുടെ ചിന്തകളും കിനാവുകളും അക്ഷരവല്‍ക്കരിക്കുകയും ഒറ്റ ക്ലിക്കില്‍ ഭൂഖണ്ഡങ്ങളെ അപ്രസക്തമാക്കി പരസ്യപ്പെടുകയും ചെയ്തു. സരസ്വതീദേവിയല്ല, സോഷ്യല്‍ മീഡിയയാണ് പെണ്ണെഴുത്തിനെ അനുഗ്രഹിച്ചത്.

2022 ജനുവരിയില്‍ ഒറ്റ ദിവസംകൊണ്ട് നാനൂറ്റിയെഴുപത്തിയേഴു പേര്‍ വായിച്ച കവിതയാണ് എസ്.പാര്‍വതിയുടെ പെണ്ണി റങ്ങിപ്പോകുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് കിലുകിലെ കവിയാനായി  ഇറങ്ങിപ്പോകുന്നതായിരുന്നു കവിതയുടെ പ്രമേയം.

ഫെബ്രുവരിയില്‍ ഒറ്റ ദിവസം കൊണ്ട് നാനൂറ്ററുപതില്‍ പരം പേര്‍ വായിച്ച കവിത ലതാ ഉണ്ണിത്താന്‍റെ ജാരന്റെ ചുംബനം ആയിരുന്നു. തെറ്റാണെന്നറിഞ്ഞു ചെയ്യുന്ന തെറ്റിനെ കിതപ്പോടെ ചുംബിച്ചു കൂമ്പിപ്പോയ കണ്ണുകള്‍ ഈ കവിതയില്‍ രതിസ്വാതന്ത്ര്യത്തിന്റെ പതാക പാറിപ്പിക്കുന്നു.  

മാര്‍ച്ചില്‍ മുന്നൂറ്ററുപത്തഞ്ചിലധികം വായനക്കാര്‍ ചേര്‍ത്തുപിടിച്ചകവിത ചിത്രകാരി കൂടിയായ ശ്രീദേവി മധുവിന്റെ തുന്നല്‍ക്കാരിയായിരുന്നു. നിറനൂലുകള്‍ സൂചിയില്‍ കൊരുത്ത് പീതനിറമാര്‍ന്ന പകലില്‍ നൃത്തം വയ്ക്കുന്ന സ്ത്രീയാണ് കവിതയുടെ കേന്ദ്രം.

ഏപ്രിലില്‍ മുന്നൂറ്റെണ്‍പതില്‍ പരം വായനക്കാര്‍ ഒറ്റ ദിവസം  കൊണ്ടു സ്വീകരിച്ച കവിത സി.സി.പൂര്‍ണ്ണിമയുടെ കണിവെള്ളരിയാണ്. കണിവെള്ളരി പോലുള്ള രണ്ടമ്മിഞ്ഞ റൌക്കയില്‍ നിന്നും പുറത്തേക്ക് ചാടിച്ച് മീന്‍ വെട്ടാന്‍ കുന്തിച്ചിരുന്ന അമ്മമ്മയെ ഈ കവിത അടയാളപ്പെടുത്തി.

മേയില്‍ ഒറ്റ ദിവസം കൊണ്ട് നാനൂറ്റിമുപ്പതിലധികം വായനക്കാരെ സ്വാധീനിച്ചത് ചിത്രകാരി കൂടിയായ പ്രസന്ന പാര്‍വതിയുടെ മേഘമെന്ന ചെറുകവിതയാണ്. സ്വന്തം സംഭരണിയിലേക്ക് വെള്ളം വീഴ്ത്താനായി അയലത്തുകാരന്റെ വീടിന് മുകളിലെ ആകാശം വാങ്ങി മേഘം നട്ടു വളര്‍ത്തുന്നതായിരുന്നു കവിതയുടെ പ്രമേയം.

ജൂണില്‍ എണ്ണൂറ്ററുപതില്‍ പരം വായനക്കാരെ ആകര്‍ഷിച്ച കവിതയാണ് റുബീന മന്‍സൂറിന്‍റെ മൂത്തമകള്‍. താഴെയുള്ളവര്‍ പിറക്കുന്നതോടെ അനാഥയായിപ്പോകുന്ന മൂത്തമകളെയാണ് റുബീന കാവ്യവല്‍ക്കരിച്ചത്. പ്രധാനപ്പെട്ട ഒരു മനശാസ്ത്ര വിഷയമായിരുന്നു അത്.

ജൂലൈയില്‍ ഏറെ വായനക്കാരെ ആകര്‍ഷിച്ചത് നീതു സി.സുബ്രഹ്മണ്യന്‍റെ കറുത്തകുട്ടിയായിരുന്നു.ക്ളാസ്സില്‍ കരഞ്ഞു നില്‍ക്കുന്ന കറുത്തകുട്ടിയുടെ ഹൃദയഭേദകമായ ചിത്രം ആ കവിതയിലുണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറിനകം അഞ്ഞൂറ്റി ഇരുപതിലേറെ വായനക്കാരാണ് കറുത്ത കുട്ടിയെ ചേര്‍ത്തുപിടിച്ചത്.

ഓഗസ്റ്റില്‍ കെ. അനാമികയുടെ പച്ച ഏറെ ശ്രദ്ധിക്കപ്പെട്ടു.പള്ളിക്കാട്ടിലെ മൈലാഞ്ചിച്ചെടി ഉമ്മയെയോര്‍ത്തു കരയുന്ന അക്ഷരചിത്രം ഈ കവിതയെ ശ്രദ്ധേയമാക്കി. നാനൂറിലധികം മലയാളികള്‍ ഓണ്‍ ലൈനില്‍ ഈ കവിത വായിച്ചു.

സെപ്തംബറില്‍ ആതിര മുരളീധരന്റെ മ്യാവൂ എന്ന കവിത തൊള്ളായിരത്തോളം വായനക്കാരെ കൊണ്ട് ലൈക്ക് ബട്ടണ്‍ അമര്‍ത്തിച്ചു. ഭര്‍ത്താവും ഭാര്യയും പൂച്ചയും ചേര്‍ന്ന് സ്ത്രീയുടെ ആത്മാഭിമാനത്തിന്‍റെ ചിത്രം വരയ്ക്കുകയാണ് ഈ കവിതയില്‍.

ഒക്ടോബറില്‍ ജലജ പ്രസാദിന്‍റെ, ടീച്ചറിപ്പോള്‍ കുട്ടികളെക്കാള്‍ ചെറുതാണെന്ന കവിത അറുന്നൂറ്റിരുപത്തഞ്ചിലധികം വായനക്കാരെ ആകര്‍ഷിച്ചു. ഫാത്തിമ അഹല്യയും ഫസല്‍ കൃഷ്ണയും ആ പേരുകളിലൂടെ സൃഷ്ടിക്കുന്ന നിഷ്ക്കളങ്കമായ മാനുഷികബോധം ഈ കവിതയെ ശ്രദ്ധേയമാക്കി.

നവംബറില്‍ പുഷ്പഹരിദാസിന്റെ അന്തിക്കള്ള് നാനൂറ്റി എഴുപത്തിലധികം വായനക്കാരെ ആകര്‍ഷിച്ചു. ഭൂമി ഉരുണ്ടതാണെന്നും കറങ്ങുമെന്നും ജാന്വേടത്തി വിശ്വസിക്കാനിടയായ ജീവിതാനുഭവങ്ങളാണ് ഈ കവിതയെ വ്യത്യസ്ഥമാക്കിയത്.പെണ്ണെഴുത്തിന് കള്ളും പ്രമേയമാകാമെന്ന് ഈ കവിത ഉറപ്പിച്ച് പറഞ്ഞു.

ഡിസംബറില്‍ വി.കെ.ഷാഹിനയുടെ വാക്കെന്ന കവിതയാണ് കൂടുതല്‍ വായനക്കാരുടെ ശ്രദ്ധയിലെത്തിയത്. നാനൂറോളം വായനക്കാര്‍ വാക്ക് ആസ്വാദ്യകരമെന്ന് രേഖപ്പെടുത്തി. മുസ്ലിമിനെ കുറിച്ചു പറഞ്ഞപ്പോള്‍ വായപൊത്തുകയും ഹിന്ദുവിനെ കുറിച്ചു പറഞ്ഞപ്പോള്‍ നാടുകടത്തുകയും  മനുഷ്യനെക്കുറിച്ച് പറഞ്ഞപ്പോള്‍ മൃഗശാലയില്‍ അടയ്ക്കപ്പെടുകയും ചെയ്ത വാക്കാണ് കവിതയിലെ താരം.

ഈ കുറിപ്പില്‍ പറഞ്ഞിട്ടുള്ള എല്ലാ കവിതകളും ഫേസ്ബുക്കിലെ ഇന്ന് വായിച്ച കവിതയെന്ന പംക്തിയിലും അതേ പേരുള്ള വാട്ട്സാപ്പ് ഗ്രൂപ്പിലുമുണ്ട്. അതേ പോയവര്‍ഷം കേരളകവിതയില്‍ പെണ്ണെഴുത്തിന്റെ പടയോട്ടമായിരുന്നു. അഭിമാനകരമായ മുന്നേറ്റം.

2022ല്‍ തന്നെയാണ് ഒരു മത സംഘടന ഒറ്റ സ്ത്രീയെ പോലും പ്രവേശിപ്പിക്കാത്ത കവിയരങ്ങ് നടത്തിയത്.  സ്ത്രീ കൂടി ചേര്‍ന്നതാണ് മനുഷ്യസമൂഹമെന്ന തിരിച്ചറിവ് മതങ്ങള്‍ക്ക് എന്നാണുണ്ടാവുക!
- കുരീപ്പുഴശ്രീകുമാര്‍