Wednesday 26 September 2018

പോസ്റ്റുമോർട്ടം


തുടിയും കലപ്പയും
ശബ്ദിച്ചപ്പോൾ 
ദളിതമൃതദേഹം
പിന്നെയും
പോസ്റ്റുമോർട്ടം ചെയ്യപ്പെട്ടു.
ഉദരത്തിൽ നിന്നും
കണ്ടെടുത്തത്
ആദ്യത്തെ
പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Manage

മറഞ്ഞൊരാൾ


കാഞ്ഞിരച്ചോട്ടിലാര്
പാത്തിരിക്കുന്നു രാവേ
അമ്പിളിക്കൊമ്പു നോക്കീ
മുന്തിരിക്കള്ളു മോന്തീ

എന്റെ നെല്ലെന്തിയേടീ
എന്റെയെള്ളെന്തിയേടീ
എന്റടുക്കെന്തിയേടീ
എന്റെ പാട്ടെന്തിയേടീ

ഏപ്പിൽ പിടിച്ചുകൊണ്ടേ
ഏങ്ങലടിച്ചുകൊണ്ടേ
ഏഴിലം പാലമൂട്ടിൽ
ഏറ്റിരിക്കുന്നതാര്

എന്റെ തെങ്ങെന്തിയേടീ
എന്റെ തേറെന്തിയേടീ
എന്റെ ക്ടാവെന്തിയേടീ
എന്റെ ന്ലാവെന്തിയേടീ

മുണ്ടകൻ ചുണ്ടു ചോന്നോ
മൂവാണ്ടൻ മാവു പൂത്തോ
വേറ്റേമ്മാനെന്തിയേടീ
കറ്റകെട്ടെന്തിയേടീ

ആറ്റെറമ്പത്തിരുന്ന്
കാറ്റുകൊള്ളുന്ന കല്ലേ
എന്റെയാറെന്തിയേടീ
എന്റെ മീനെന്തിയേടീ

നെഞ്ചത്തു കൈപിണച്ചേ
കൊങ്ങയിൽ വാക്കുടഞ്ഞേ
കന്നാരക്കാട്ടിൽ നിന്ന്
കോട്ടുവായിട്ടതാര്

മൺകൂജയെന്തിയേടീ
കൺമഷിയെന്തിയേടീ
മെത്തപ്പായെന്തിയേടീ
പുത്തരിയെന്തിയേടീ

രാമച്ചമെന്തിയേടീ
രാപ്പാടിയെന്തിയേടീ
കാവുകളെന്തിയേടീ
മാവുകളെന്തിയേടീ

ചുറ്റുമതിൽപ്പുറത്ത്
ചുറ്റിനടന്നുകൊണ്ട്
തെക്കെപ്പുറത്തുവന്ന്
ചൂളമടിച്ചതാര്?..

ചാണകമെന്തിയേടീ
ചാരവുമെന്തിയേടീ
നഞ്ചില്ലാത്തക്കാളിയും
വെണ്ടയുമെന്തിയേടീ

വഴുതനയെന്തിയെടീ
പയർവള്ളിയെന്തിയേടീ
ചെഞ്ചീരയെന്തിയേടീ
കാന്താരിയെന്തിയേടീ

പുളിമരമെന്തിയേടീ
തണുവെള്ളമെന്തിയേടീ
കളിവള്ളമെന്തിയേടീ
മഴമേഘമെന്തിയേടീ

മുറ്റത്തുവന്നുനിന്ന്
മൂത്രമൊഴിച്ചതാര്
കാണാമറ ചമച്ച്
കാര്യം പറഞ്ഞതാര്.

കടല്‍ക്കണ്ണ്


കാട്ടെരിക്ക് പൂത്തുലഞ്ഞ
ഡിസംബര്‍ മാനം
നോക്കിനില്‍ക്കെ രാക്കടലിന്‍
മനസ്സിലൂടെ
പണ്ടു താഴ്ന്ന കപ്പലിലെ
കറുത്ത പെണ്ണിന്‍
കണ്ണു രണ്ടും തിളങ്ങുന്ന
രത്നമായ് നീങ്ങി
ഉഷ്ണവെള്ളപ്രവാഹത്തില്‍
മുങ്ങിനീര്‍ന്നപ്പോള്‍
കണ്ണൊരെണ്ണം തെളിമാന-
ചന്ദ്രനായ് മാറി
മറ്റൊരെണ്ണം സൂര്യനായി
കുട നീര്‍ത്തപ്പോള്‍
കാട്ടെരിക്കിന്‍ പൂക്കളെല്ലാം
ഭൂമിയിലെത്തി.

ഭിന്നത


പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ
നീർത്ത കരിമ്പടമെന്നു ഞാൻ
ടാറിട്ട റോഡെന്നു നീ
നാരകം പൂത്തതാണെന്നു ഞാൻ
നക്ഷത്രമെന്നു നീ
പതയും ഷാമ്പെയിൻ മഴയെന്നു ഞാൻ
ജലപാതമെന്നു നീ
സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവർ നമ്മൾ
പിന്നെ നാമൊന്നിച്ച നേരം
പൊൻപണക്കൂമ്പാരമെന്നു നീ..

Friday 21 September 2018

കറിയാച്ചന്റെ സംശയം


പള്ളിപ്രസംഗത്തിലെ
ഒരു വാചകം
കറിയാച്ചന്റെ
കഠിനഹൃദയത്തിൽ തറച്ചു

മണ്ണിൽനിന്നെടുക്കപ്പെട്ട നീ
മണ്ണിനോടു ചേരുന്നതുവരെ
നെറ്റിയിലെ വിയർപ്പുകൊണ്ട്
ഭക്ഷണം സമ്പാദിക്കും

ഗൃഹസന്ദർശനവേളയിൽ
കറിയാച്ചൻ ചോദിച്ചു
അച്ചനും എനിക്കും
രണ്ടുണ്ടോ വേദപുസ്തകം?
Manage

Wednesday 19 September 2018

ഉൾച്ചിരി


പള്ളിയിൽ പരന്ന്
പള്ളിക്കൂടത്തിലുരുണ്ട്
ദുനിയാവിന്റെ ദുസ്ഥിതി
ആദാമിൽനിന്നെന്ന് അഛൻ
ആൾക്കുരങ്ങിൽനിന്നെന്ന് മാഷ്
ഉത്ഭവത്തിന്റെ ദുർഗ്ഗതി
പാമ്പു വിഴുങ്ങിയെന്ന് മുത്തശ്ശി
ഭൂമിയുടെ നിഴലെന്നച്ഛൻ
ഉണ്ണിക്കുട്ടന്റെ ഉൾച്ചിരി

Wednesday 5 September 2018

ലൈക്ക്


രണ്ടു ബസ്സ്‌
ഇരുപത് കാറ്
ഇരുനൂറ് ബൈക്ക്
എല്ലാരും കൂടി
എങ്ങോട്ടാ?
ഞങ്ങടെ ഫ്രണ്ട്
പക്കി ഇത്തിക്കരയുടെ കവിത
ഇന്ന് ഫേസ്ബുക്കില്‍
പോസ്റ്റിയിട്ടുണ്ട്.
ലൈക്കിടാന്‍ പോകുന്നു.
അതിനു താഴെ
ഒരു മരുഭൂമി
എഴുത്തച്ഛന്‍റെ കവിത.

ആര്‍ഭാടരഹിതമാകട്ടെ ഉത്സവങ്ങള്‍



പ്രളയാനന്തര കേരളത്തില്‍ സ്‌കൂള്‍ കലോത്സവത്തിനും ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും പ്രസക്തിയുണ്ടോ?

സാഹിത്യത്തേയും കലയേയും പ്രാണവായുവായി കരുതാത്ത ഒരു സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകാം. കലാസാഹിത്യ പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യം ആഹ്ലാദ സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, കവിതയുടെ ഉത്ഭവം തന്നെ സങ്കടത്തില്‍ നിന്നാണ്. ആനന്ദക്കണ്ണീരിന് രാമപുരത്ത് വാര്യര്‍ സംശയത്തിന്റെ ആനുകൂല്യമേ നല്‍കിയിട്ടുള്ളു.

ചലച്ചിത്രോത്സവം ഡിസംബറിലാണ് നടത്തേണ്ടത്. ഇനിയുള്ള രണ്ടരമാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ നവകേരള നിര്‍മിതിയില്‍ നമുക്ക് വളരെയേറെ മുന്നിലെത്താന്‍ കഴിയും. വടക്കും കിഴക്കും നിന്ന് ഞെക്കിക്കൊല്ലാനും മുക്കിക്കൊല്ലാനും ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഒഴുക്കിനോ സഹായിക്കാനുള്ള സന്മനസിനോ കുറവൊന്നും സംഭവിച്ചിട്ടില്ല.

പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുവാന്‍ സന്നദ്ധസംഘടനകളുടെ നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നുണ്ട്. നേരിട്ടു പരിചയമില്ലാത്ത കുഞ്ഞുമക്കള്‍ക്ക് നോട്ടെഴുതിക്കൊടുക്കുവാനുള്ള നവമാധ്യമങ്ങളിലെ പരിശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മദ്രസ തന്നെ സ്‌കൂളാക്കി മാറ്റിയതും സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുമായി അധ്യാപകര്‍ തുണിക്കടയില്‍ പോയി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയതും കണ്ണുനിറയുന്ന വാര്‍ത്തകളായിരുന്നു. പൊതുവിദ്യാലയമാക്കി മാറ്റിയ മതവിദ്യാലയത്തിന്റെ ചുമലുകള്‍ നിഷ്‌ക്കളങ്കവും ലളിതവും ആകര്‍ഷകവുമായ ചിത്രങ്ങളാല്‍ അലംകൃതമായത് ഒരു സെക്കുലര്‍ കവിഭാവനയല്ല. കേരളത്തില്‍ സംഭവിച്ചതുതന്നെയാണ്.

കവികളും കലാകാരന്മാരും അവരുടെ മാധ്യമങ്ങളെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. ആലപ്പുഴയിലെ ക്യാമ്പുകളില്‍ നടന്ന സാന്ത്വന ഗാനമേളയും ആലുവ യു സി കോളജില്‍ നടന്ന ജയചന്ദ്രന്‍ തകഴിക്കാരന്റെയും മറ്റും നാടന്‍ പാട്ടുമേളയും കൊല്ലം നഗരത്തിലെ തെരുവോരത്ത് ഇരുപതിലധികം കവികള്‍ നടത്തിയ സമാശ്വാസ കവിയരങ്ങും ഉദാഹരണങ്ങള്‍ മാത്രം.  പോളി വര്‍ഗീസ് അമേരിക്കയില്‍ നടത്തിയ മോഹന വീണക്കച്ചേരിയും എ ആര്‍ റഹ്മാന്റെ ഡോണ്ട്വറി, ഡോണ്ട്വറി കേരള എന്ന മുസ്തഫപ്പാട്ടും കേരളത്തിലെ പ്രളയത്തോട് ലോകകലാസമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ തെളിവാണ്.

പ്രവാസി മലയാളികള്‍ ഓണാഘോഷത്തിന്റെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുകയും ആ പണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്തു.

പ്രവാസി മലയാളികളുടെ ഈ കേരളസ്‌നേഹം നമുക്കു പാഠമാകേണ്ടതാണ്. ഘോഷയാത്രകളും ആര്‍ഭാടങ്ങളും ഒഴിവാക്കി കലോത്സവങ്ങള്‍ നടത്താവുന്നതേയുള്ളു. കലോത്സവവേദികളിലേക്ക് കാണികളെ പ്രവേശിപ്പിക്കുവാന്‍ പാസ് ഏര്‍പ്പെടുത്താവുന്നതേയുള്ളു. ഇതുവഴി വലിയൊരു തുക നവകേരള നിര്‍മിതിക്കായി സമാഹരിക്കുകയും ചെയ്യാം. മത്സരത്തിന്റെ അശ്രീകര രീതികള്‍ പിന്നണിയിലുണ്ടെങ്കിലും കലോത്സവം മുടങ്ങാന്‍ പാടില്ലാത്ത ഒരു കാര്യമാണ്. യേശുദാസിനെയും മഞ്ജുവാര്യരേയുമൊക്കെ നമുക്ക് കിട്ടിയത് കലോത്സവവേദികളിലൂടെയാണെന്ന് മറക്കാന്‍ പാടില്ല.

കലോത്സവവേദികളില്‍ പ്രളയം സംബന്ധിച്ച നിരവധി കലാരൂപങ്ങള്‍ ഉണ്ടാവുകയും ചരിത്രപരമായ ദൗത്യനിര്‍വഹണം നടക്കുകയും ചെയ്യും. ചലച്ചിത്രോത്സവത്തിനും സര്‍വകലാശാലാ കലോത്സവങ്ങള്‍ക്കും ആര്‍ഭാടമൊഴിവാക്കിയുള്ള പച്ചക്കൊടികാട്ടേണ്ടതുണ്ട്.