Wednesday 24 April 2024

പടപ്പാട്ടുകാരനായ സലിംരാജ്

 പടപ്പാട്ടുകാരനായ സലിംരാജ് 

------------------------------------------------
കുടുംബാംഗങ്ങളെ മാത്രമല്ല പി. സലിംരാജിന്‍റെ മരണം വേദനിപ്പിച്ചത്. ലോകത്തെമ്പാടും പടര്‍ന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സൌഹൃദ മേഖലയെ ആ മരണം അമ്പരപ്പിച്ചു. പരുത്തിതൂവാലകൊണ്ട് അവര്‍ അവിശ്വസനീയതയോടെ മിഴിയൊപ്പി. കവി എന്നതിലുപരി സാംസ്ക്കാരികപ്രവര്‍ത്തകരുടെ സഹായിയായിരുന്നു സലീംരാജ്.

കേരള സാഹിത്യ അക്കാദമിയില്‍ പ്രൂഫ് റീഡറായിരുന്ന സലീമിന് അക്കാദമി ലൈബ്രറിയിലെ മുക്കും മൂലയുമെല്ലാം ഹൃദിസ്ഥമായിരുന്നു. മാസികകളുടെയോ പത്രങ്ങളുടെയോ പുസ്തകങ്ങളുടെയോ ശേഖരത്തില്‍ നിന്നു ആവശ്യക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ പകര്‍ത്തിയെടുത്തു കൊടുക്കാന്‍ സലിം സദാ സന്നദ്ധനായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ തണലിലായിരുന്നു സലിമിന്റെ വിദ്യാര്‍ഥി ജീവിതം. അതുകൊണ്ടുതന്നെ കെ രാധാകൃഷ്ണനും പി.ബാലചന്ദ്രനും വി.എസ് സുനില്‍ കുമാറും കെ.രാജനും സുനിലു മൊക്കെ സലീമിന് സഹോദരന്മാരായി. ബാലചന്ദ്രന്‍ ചുള്ളിക്കാടും കുഞ്ഞപ്പ പട്ടാന്നൂരും വി.ജി തമ്പിയുമൊക്കെ സലിമിന്റെ ഹൃദയത്തിലെ നക്ഷത്രങ്ങളായി. കുഞ്ഞുണ്ണി മാഷും വൈലോപ്പിള്ളിയും ആറ്റൂര്‍ രവിവര്‍മ്മയും എല്ലാം സൂര്യന്മാരായി.

ഒരാള്‍ പ്രണയത്തെ അനുഭവിച്ച വിധം എന്നൊരു ചെറുപുസ്തകവുമായിട്ടായിരുന്നു സലിമിന്റെ പുറപ്പാട്. ആയിരക്കണക്കിനു കവിതകള്‍ക്ക് വിഷയമായ പ്രണയത്തെ സലിം മറ്റൊരു രീതിയില്‍ അടയാളപ്പെടുത്തി. മാമ്പഴം തന്ന കാമുകിയോട് ഇത് സ്നേഹപ്രകടനം ആണെന്നും പ്രകടിപ്പിക്കാനാവാത്ത പ്രണയമാണ് തനിക്ക് വേണ്ടതെന്നും സലീമിലെ കാമുകകവി പറഞ്ഞു. പഴയ സിനിമാ പാട്ടുപുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്ന ചെറുപുസ്തകമായിരുന്നു അത്. 
തൃശൂരിലെ സിനിമാപ്രേമികള്‍ പുറത്തിറക്കിയ കൊട്ടകയുടെ എഡിറ്ററും സലിം ആയിരുന്നു.

ഓരോ വര്‍ഷാദ്യവും മുടങ്ങാതെ പുതുവത്സരാശംസകള്‍ അറിയിക്കുന്ന സലിം അതിനായി സ്വന്തം കാര്‍ഡുകള്‍ തന്നെ  രൂപപ്പെടുത്തി. പിന്നെ തൃശൂര്‍ നഗരവും സഖാക്കളും സലിമിനെ കാണുന്നത് പടപ്പാട്ടുകാരനായിട്ടാണ്. ഓരോ വാക്കിലും ആവേശത്തിന്‍റെ ചോരയോട്ടമുള്ള വിപ്ലവഗീതങ്ങള്‍ സലിം എഴുതി. ചരിത്രത്തെ ചലിപ്പിച്ച അക്ഷരശക്തിയെന്നും  സ്വപ്നം കാണാന്‍ പഠിപ്പിച്ച പുസ്തകശക്തിയെന്നും വിശേഷിപ്പിച്ചുകൊണ്ട് സലിം എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. വി എസിനെ കുറിച്ചെഴുതിയ കണ്ണേ കരളേ എന്ന ഗീതവും ജനപ്രിയത നേടി. ഗംഗാതടത്തില്‍ ബലിച്ചുടലകള്‍ കണ്ടു കണ്ണീരൊഴുക്കയാണിന്ത്യ എന്ന രചന ശ്രദ്ധേയമായത് സമീപകാലത്താണ്. മണ്ടേല മണ്ടേല നെല്‍സണ്‍ മണ്ടേല എന്ന പോരാട്ടപ്പാട്ടും ഹൃദയത്തെ സ്പര്‍ശിച്ചു. ഈ ഗാനത്തിനു സലിം ഇട്ടപേര് വീരവണക്കം എന്നായിരുന്നു വിപ്ലവഗാനങ്ങള്‍, പാര്‍ട്ടിയെന്നാല്‍, അക്ഷരനന്മ തുടങ്ങിയ ചെറുപുസ്തകങ്ങളും സലിമിന്റെ കയ്യൊപ്പ് പതിഞ്ഞതായിരുന്നു.

കബീറിന്‍റെ ഗീതങ്ങള്‍ മലയാളപ്പെടുത്തി പുഷ്പവതിയെക്കൊണ്ട് പാടിച്ച് ഒരു ശബ്ദകം പുറത്തിറക്കുന്നതില്‍ സലിം കാണിച്ച ഉത്സാഹത്തിന് മലയാളം കടപ്പെട്ടിരിക്കുന്നു. ഞാന്‍ ആവര്‍ത്തിച്ചു കേട്ടിട്ടുള്ള ഒരു ഗീതസമാഹാരമാണത്. സലിം ഒടുവിലെഴുതിയ പടപ്പാട്ട് തൃശൂരെ ഇടതുപക്ഷ സാരഥിയായ വി.എസ് സുനില്‍ കുമാറിന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. സുനിലിനൊരു ഗീതം എന്നു പേരിട്ട ആ ഹൃദയപക്ഷഗീതം വി.എസ്.സുനില്‍ കുമാറിനെ ശരിയായ രീതിയില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. അന്തിക്കാടിന്നമ്മമനസ്സില്‍  ചെന്തീപ്പൊരിയുടെ ചേലില്‍, തിളങ്ങിനില്‍ക്കും താരകമല്ലേ നമ്മുടെ വി.എസ്.സുനില്‍ കുമാര്‍ ഇങ്ങനെ ആരംഭിച്ച ആ ഗീതം ആ സഖാവിന്‍റെ ഹൃദയം പകര്‍ത്തുന്നതായിരുന്നു.

സിനിമ ലക്ഷ്യം വയ്ക്കാതെ സ്വന്തം ചോരയോടുള്ള കടപ്പാട് രേഖപ്പെടുത്താനായി മാത്രമാണു സലിം രാജ്  ഗീതങ്ങള്‍ രചിച്ചത്.
തൃശൂരെ വലുതും ചെറുതുമായ എല്ലാ സാംസ്ക്കാരിക സംരംഭങ്ങളിലും സലിമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സലിം രാജ് നിളാനദിയെ വിശേഷിപ്പിച്ചത് കളിയച്ഛനെഴുതിയ കവിപാദം ചുംബിച്ച നിളയെന്നായിരുന്നു. മനസ്സില്‍ നിറയെ വിപ്ലവസ്വപ്നങ്ങളും പുറമെ അസാധാരണമായ ശാന്തതയും സലിമിന്റെ പൂര്‍ണ്ണതയായിരുന്നു.
-

Sunday 21 April 2024

പാളവണ്ടി

 പാളവണ്ടി 

------------------
വിശപ്പില്‍ വെന്ത ചോറ്
അമ്മയൂട്ടിയ കാലം 
കവുങ്ങിന്‍റെ തണുങ്ങാണ്
മയില്‍വാഹനം 

അരുമപ്പെങ്ങളാണൊറ്റ
യാത്രിക, ഞാനാ 
കമുകോല നയിക്കുന്ന 
കേമനാം ഡ്രൈവര്‍ 

വിചിത്രം സ്റ്റോപ്പുകള്‍ കൊല്ലം 
ചവറ ദില്ലി 
അറിവുള്ള സ്ഥലം പിന്നെ 
സിലോണ്‍ സിങ്കപ്പൂര്‍ 

അവള്‍ പാളപ്പുറത്തേറി
ചിരിച്ചുതൂവി 
ഒരു സ്റ്റോപ്പും വേണ്ട, പായാന്‍
തുടലിബെല്ല്!

കവുങ്ങും പെങ്ങളും ഞാനും 
ബാല്യവും പോയി 
പുതുകാലം ഫ്ലൈറ്റിലേറി
ജീവിതം ചുറ്റി 

പഴയ പെങ്ങളെ കാണാന്‍ 
ആങ്ങള ഞാനീ 
വഴിയില്‍ നില്‍ക്കുമ്പോള്‍ ഏപ്രില്‍ 
വെയില്‍ പെയ്യുന്നു. 

Saturday 20 April 2024

നാസ്തികം

 നാസ്തികം

------------------

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം 

ജീവിതാന്തര സൌന്ദര്യസൂചകം 

നീലഗോളമുള്‍ച്ചേര്‍ന്ന ഗാലക്സിയില്‍ 

ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം 


എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ

എന്നു ചോദ്യം തൊടുക്കുമന്വേഷണം

ജീവജാലനാനാത്വത്തിലുണ്മതന്‍

നേര്‍മുഖം കാട്ടുമൂര്‍ജ്ജപ്രചോദനം 


ജ്ഞാനബന്ധുരം ചിന്താസുരഭിലം 

സൂര്യരശ്മിപോല്‍ സൂക്ഷ്മം സഹായകം 

കാലബോധത്തില്‍ നിന്നുയിര്‍ക്കൊള്ളുമീ-

കാവ്യതീവ്രമാമുത്തരം നാസ്തികം 


ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്‍റെ

പ്രായകോശം പഠിച്ച രസാത്ഭുതം 

കാന്തസൂചിയാല്‍ സാഗരാതിര്‍ത്തികള്‍

ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം 


ഭൌതികത്തിന്‍റെ ഉത്പന്നമാത്മാവ്

ലൌകികത്തിന്‍റെ ലീലയീ കല്‍പ്പന

ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ് 

നന്മ നല്‍കി ജ്വലിക്കുന്ന നാസ്തികം 


അന്ധകാരത്തൊടേറ്റുമുട്ടുന്നവര്‍-

ക്കിന്ധനം മനസ്പന്ദനം നാസ്തികം 

വജ്രനക്ഷത്രമാര്‍ഗം സുധായനം

ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം 


മിത്തിനുത്ഭവശൃംഗം മനസ്സെന്ന

രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം 

മൃത്യുവിന്‍റെയജ്ഞാത പ്രദേശത്ത് 

വെട്ടമായ് വന്ന ശാസ്ത്രാവബോധനം


അര്‍ബുദാശങ്കയാലെന്‍റെ തൊണ്ടയില്‍ 

കല്‍ക്കരിത്തീ ചുവന്നു കനക്കവേ

നിര്‍ഭയം വന്നു ശസ്ത്രക്രിയാമുറി-

ക്കപ്പുറത്തു കടത്തിയ നാസ്തികം 


നിസ്തുലം നിത്യകാമിതം നിസ്സീമ-

സ്വപ്നമേഖല ചൂടും ഋതോത്സവം

അക്ഷരം അശ്രുബിന്ദുവിന്നര്‍ത്ഥമായ് 

സ്വസ്ഥജീവിതം ചൂണ്ടുന്ന   നാസ്തികം


ഉള്‍പ്പൊരുള്‍ തേടിയോരോ ചതുപ്പിലും 

അഗ്നിബാധിച്ചു ഞാനലഞ്ഞീടവേ

ദു:ഖഹേതുക്കള്‍ ചൊല്ലി അസാധ്യമാം

മുക്തിതന്ന ബോധിത്തണല്‍ നാസ്തികം

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം 


Wednesday 10 April 2024

പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍

 പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍ 

-------------------------------------------
കേരളതലസ്ഥാനം നിരവധി പ്രഗല്‍ഭരെ ലോക്സഭയിലെത്തിച്ചിട്ടുണ്ട്. അതില്‍ ഈശ്വരയ്യരും വി കേ കൃഷ്ണമേനോനും എം എന്‍ ഗോവിന്ദന്‍ നായരും പി.കേ.വാസുദേവന്‍ നായരും പെടും. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളെ തിരുവനന്തപുരത്തെ നല്ലവരായ ജനങ്ങള്‍ പാര്‍ലമെന്‍റിലേക്ക് സ്വന്തം പ്രതിനിധിയായി അയച്ചിരുന്നു.

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ശൈലാഗ്രശ്രുംഗത്തിലെത്തി സങ്കല്‍പ്പഹംസങ്ങള്‍ നീന്തിക്കളിക്കുന്ന മാനസസരസ്സില്‍ മുഖം നോക്കിയ ഒരു സാധാരണക്കാരനായിരുന്നു അത്. തലസ്ഥാനത്തെ ആള്‍ത്തിരക്കുള്ള നഗരവീഥികളിലൂടെ ഔദ്യോഗിക വാഹനങ്ങള്‍ അലറിപ്പാഞ്ഞു പോയ വൈകുന്നേരങ്ങളില്‍ കടലകൊറിച്ചുകൊണ്ടു നടന്നു പോയിരുന്ന ഒരു സഖാവ്. ആരുടേയും സങ്കടങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടു പരിഹാരം നിര്‍ദ്ദേ ശിച്ചിരുന്ന ജനങ്ങളുടെ സ്വന്തം സഖാവ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കിട്ടാത്ത പുസ്തകങ്ങള്‍ പുളിമൂട്ടിലെ മോഡേണ്‍ ബുക്ക് സെന്‍ററില്‍ നിന്നോ ഹിഗിന്‍ ബോതംസില്‍ നിന്നോ വാങ്ങി വായിക്കുന്ന അത്ഭുതവായനക്കാരന്‍. ആ അസാധാരണനായ സാധാരണക്കാരനെയാണ് തിരുവനന്തപുരത്തെ മീന്‍പിടുത്തക്കാര്‍ അടക്കമുള്ള നല്ല മനുഷ്യര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്.

അദ്ദേഹം ഒരിക്കല്‍ സിറ്റിയില്‍ നിന്നും നെടുമങ്ങാട്ടേക്ക് കേ എസ് ആര്‍ ടി സി ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു. ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോള്‍ പണം ആരോ പോക്കറ്റടിച്ചിരിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെത്തുമ്പോള്‍ വാങ്ങിത്തരാമെന്ന് കണ്ടക്ടറോട് കടംപറയുന്നു. അവിടെച്ചെന്ന് സഖാക്കളായ ജീവനക്കാരില്‍ നിന്നും പണം വാങ്ങി ടിക്കറ്റ് കാശു കൊടുക്കുന്നു.
പോക്കറ്റടിക്കാരനെ പിടിക്കണമല്ലോ. എല്ലാ പോക്കറ്റടിക്കാരെയും പോലീസിനറിയാം. അദ്ദേഹം പറഞ്ഞു. വേണ്ട, ആ പോക്കറ്റടിക്കാരന്‍ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ വേണ്ടിയാണെങ്കിലോ പണമെടുത്തത്. സാരമില്ല. ഇങ്ങനെയും മനുഷ്യരുണ്ടോ! ഉണ്ടായിരുന്നു. ആ പാര്‍ലമെന്‍റ് അംഗത്തിന്‍റെ പേര് കേ വി സുരേന്ദ്രനാഥ്. 
പന്ന്യന്‍ താങ്കള്‍ ആ ആശാന്റെ ശിഷ്യനാണ്. എ കേ ജി യെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടിത്തന്ന 
അമ്മയുടെ ഓമനമകന്‍. എപ്പോഴും അമ്മയെ ഓര്‍മ്മിക്കുന്ന അസാധാരണമനുഷ്യന്‍. 

ധനികര്‍ തരുന്ന പാരിതോഷികങ്ങള്‍ കുപ്പായമായാലും കുടയായാലും  വാച്ചായാലും ഫോണായാലും സ്വീകരിക്കരുതെന്ന വെളിയം ഭാര്‍ഗവന്റെയും മറ്റും നിര്‍ദേശങ്ങള്‍ ഇപ്പൊഴും പാലിക്കുന്ന പന്ന്യന്‍ രവീന്ദ്രന്‍. കേരളീയ യുവത്വത്തിന്റെ രവിയേട്ടന്‍. കാസര്‍കോട്ടെ  രാധാകൃഷ്ണനും വയനാട്ടിലെ ബേബി കാസ്ട്രോയും തൃശൂരെ രാജനും മറ്റും രവിയേട്ടായെന്ന് ഹൃദയബന്ധത്തോടെ പറയുന്നതു കേട്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. 

ഒരു ദിവസം തീവണ്ടിയില്‍, ഇരിക്കാന്‍ സീറ്റുണ്ടായിട്ടും പന്ന്യന്‍ വാതിലിന് സമീപം നില്‍ക്കുകയാണ്. പന്ന്യന് അനുവദിച്ചിട്ടുള്ള സീറ്റില്‍ അപരിചിതയായ ഒരമ്മ ഇരിപ്പുണ്ട്. പന്ന്യന്‍ നില്‍ക്കുന്നത് കണ്ട് ഞാനും ഒപ്പം കൂടി. ഇറങ്ങുന്നവരും കയറുന്നവരും വിവിധ സ്റ്റേഷനുകളില്‍ നില്‍ക്കുന്നവരുമെല്ലാം പന്ന്യനെ അഭിവാദ്യം ചെയ്യുന്നത് കണ്ണു നിറയെ ഞാന്‍ കണ്ടുനിന്നു. കൊയിലാണ്ടിയില്‍ വയലാര്‍ അനുസ്മരണത്തിന് പോയപ്പോള്‍ ചായപ്പീടികയില്‍ ഇരിക്കുന്നവരെ നോക്കി, നേരിട്ടൊരു പരിചയവും ഇല്ലെങ്കിലും നമ്മടെ ജനങ്ങള്‍ എന്നു പറഞ്ഞ പന്ന്യന്‍ പിന്നേയും എന്നെ വിസ്മയപ്പെടുത്തി. ലോകത്തുള്ള എല്ലാ സാധാരണ മനുഷ്യരും പന്ന്യന് സ്വന്തം ആള്‍ക്കാരാണ്! ഈ ബോധം കൊണ്ടാണ് സ്വന്തം ആളെന്ന നിലയില്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ നിങ്ങളെ അവരുടെ പ്രതിനിധിയാക്കിയത്.

പന്ന്യന്‍റെ സ്വീകരണയോഗങ്ങള്‍ കാണാന്‍ അന്ന് ഒരു സ്ക്കൂട്ടറിന്റെ പിന്നിലിരുന്നു ഞാനും വളരെ ദൂരം സഞ്ചരിച്ചിരുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് എന്തൊരാവേശമായിരുന്നു. ആ ആവേശമെല്ലാം വോട്ടായി മാറുകയായിരുന്നു.

കവിയരങ്ങിനു മുന്നില്‍ ശ്രദ്ധയോടെ ഇരുന്ന നേതാക്കളെ ഞാനോര്‍ക്കുകയാണ്. എ.ബി.ബര്‍ദാന്‍, സുധാകരറെഡ്ഡി, പി.കേ.വാസുദേവന്‍ നായര്‍, സി.കേ.ചന്ദ്രപ്പന്‍, വെളിയം ഭാര്‍ഗവന്‍, എം.എ ബേബി, കേ.എന്‍ രാമചന്ദ്രന്‍,ഡോ.വി.വേണുഗോപാല്‍, വരവരറെഡ്ഡി..... ഇക്കൂട്ടത്തില്‍ സ്ഥിര സാന്നിധ്യമായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ചായ തുടങ്ങിയ  കവിതകള്‍ മനസ്സില്‍ സൂക്ഷിച്ച് എന്റെ അസാന്നിധ്യത്തില്‍ സന്ദര്‍ഭോചിതമായി പന്ന്യന്‍ ഉപയോഗിച്ചിരുന്നു. പുസ്തകം വായിച്ചിട്ട് എനിക്കു കത്തെഴുതിയ ഏക ലോക്സഭാംഗം പന്ന്യന്‍ രവീന്ദ്രനാണ്. തിരുവനന്തപുരത്തിന്റെ സ്വന്തം കവി എ. അയ്യപ്പന്റെ രചനകളെ ആഴത്തില്‍ മനസ്സിലാക്കിയ ഏക മുന്‍നിരരാഷ്ട്രീയക്കാരനാണ് പന്ന്യന്‍ രവീന്ദ്രന്‍.

ബാലസംഘത്തിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ശേഷം ഒരിക്കല്‍ ഞാന്‍ പന്ന്യന്‍റെ വീട്ടില്‍ ചെന്നിരുന്നു. അന്ന് പന്ന്യന്‍  ഒരു അപകടത്തില്‍ കാലിനു പരിക്കേറ്റ് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചെന്നത്. എത്ര ചെറിയ വീട്. എത്ര ലളിതമായ ജീവിതമാണ് ആ കുടുംബത്തിന്റേത്! തിരുവനന്തപുരത്തെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനു താരതമ്യങ്ങളില്ല.

ഫിലിം ഫെസ്റ്റിവല്‍ മുടങ്ങാതെ കാണുന്ന പന്ന്യന്‍. ഫുട്ബോള്‍ പ്രേമിയും കളിയെക്കുറിച്ച് പുസ്തകമെഴുതിയ പഴയ ഫുട്ബോള്‍ താരവുമായ പന്ന്യന്‍. അവകാശസമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന പന്ന്യന്‍. പാവങ്ങളുടെ പടത്തലവനായ എ.കേ.ജിയുടെ സ്വന്തം അനുയായിയായ പന്ന്യന്‍.

പാവം പന്ന്യന്‍ രവീന്ദ്രന്‍. മൂവായിരം രൂപയും പോക്കറ്റിലിട്ടുകൊണ്ടാണ് കോടീശ്വരനും ശതകോടീശ്വരനും ഒപ്പം മത്സരിക്കുന്നത്. സഖാവ് പന്ന്യന്‍ രവീന്ദ്രന്‍റെ സമ്പത്തു തിരുവനന്തപുരത്തെ ജനങ്ങളാണ്. വിജയാശംസകള്‍.

Sunday 7 April 2024

ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്

 ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് 

---------------------------------------------------------------------

ചങ്ങമ്പുഴക്കവിതയില്‍ നിന്നും നാസ്തികതയുടെ  വിത്തുകള്‍ ശേഖരിച്ച് ബുദ്ധിയില്‍ നട്ടുവളര്‍ത്തി ചാര്‍വാക ദര്‍ശനത്തിലെത്തിയ അപൂര്‍വ പ്രതിഭയാണ് യു.കലാനാഥന്‍.


അതെങ്ങനെയാണ് സംഭവിക്കുക. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു സമ്പൂര്‍ണ്ണ നാസ്തികകവി ആയിരുന്നോ? നാസ്തിക കവി എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും അമ്മമലയാളത്തിലുണ്ടോ? 


ചങ്ങമ്പുഴയാണെങ്കില്‍ ജീവിതത്തെ പോസിറ്റീവായും നെഗറ്റീവായും സമീപിച്ച കവിയാണ്. ദൈവനാമത്തെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ദൈവ നിഷേധിയായ ഒരാള്‍ക്ക് ഏതു മതദൈവത്തെക്കുറിച്ചും എഴുതാന്‍ കഴിയും.കാരണം മതവും അതിന്റെ വാണിജ്യമുദ്രയായ ദൈവവും ഗൂണ്ടത്തലവനായ ചെകുത്താനും എന്താണെന്ന് അങ്ങനെയൊരു കവിക്ക് കൃത്യമായി അറിയാം. ഏതു മതദൈവത്തെക്കുറിച്ചു എഴുതിയാലും ഒരു തരത്തിലുള്ള പാപചിന്തയും അയാളെ ബാധിക്കില്ല. അതേസമയം ദൈവവിശ്വാസിയായ ഒരു കവിക്ക് സ്വന്തം ദൈവത്തെ വാഴ്ത്തിപ്പാടാനല്ലാതെ വിശകലന വിധേയമാക്കുവാന്‍ കഴിയില്ല. വിശ്വാസിയല്ലാത്ത ചങ്ങമ്പുഴക്കു ആശ്രമമൃഗം എന്ന കവിതയെഴുതി സ്വവര്‍ഗരതിയെ പുറത്തു കൊണ്ടുവരാനും അതേ തൂലിക കൊണ്ടുതന്നെ ഗീതഗോവിന്ദം മലയാളപ്പെടുത്താനും കഴിയും.


ആശ്രമമൃഗവും ഭാവത്രയം ചുട്ടെരിക്കിന്‍ ഗളഹസ്തം തുടങ്ങിയ കവിതകളും വായിച്ചു യുവാവായ കലാനാഥന്‍ ഞെട്ടിത്തെറിച്ചു. മനുഷ്യന്‍ വായിച്ചപ്പോള്‍ 

ദൈവത്തിന്‍ പ്രതിരൂപമാണെങ്കില്‍ അത്തരം / ദൈവത്തിനെ പിന്നെയാര്‍ക്ക് വേണം എന്ന തിരിച്ചറിവില്‍ എത്തി. 


ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു / വിളയാടാനുള്ളതല്ലിനിയീ ലോകം എന്നും ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്‍ മുറ്റി / ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം എന്നും വായിച്ചപ്പോള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനങ്ങളെ തള്ളിക്കളയാനുള്ള ബോധ്യത്തില്‍ കലാനാഥനെത്തി. കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍/ കൂറുകാട്ടും ദൈവമെന്ത് ദൈവം? എന്നു വായിച്ചപ്പോള്‍ കലാനാഥന്‍റെ ചിന്തയില്‍ നിരീശ്വരത്വത്തിന്‍റെ തീനാമ്പുകള്‍ കുരുത്തു. 


പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം / കെട്ടിപ്പടുത്തുള്ളോരമ്പലങ്ങള്‍ എന്നു വായിച്ചപ്പോള്‍  അമ്പലങ്ങളെ പോലെതന്നെ ജാതിയെയും നിരാകരിക്കേണ്ടതാണെന്ന ജ്ഞാനത്തില്‍ ആ യുവാവെത്തി. അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ / രഖിലദൈവങ്ങളും ചത്തുപോയി എന്ന് ചങ്ങമ്പുഴ എഴുതിയത് വായിച്ചപ്പോള്‍ യു. കലാനാഥനില്‍ ഭക്തിയെന്ന പാരമ്പര്യരോഗത്തിന്‍റെ അവസാന അണുവും ഇല്ലാതായി.






അദ്ദേഹം ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് യാത്ര ആരംഭിച്ചു. വള്ളിക്കുന്നില്‍ ചാര്‍വാകം എന്ന വീടുകെട്ടി താമസിച്ചു. അവിടെ നിന്നും ഭാരതത്തിലുടനീളം ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും വളര്‍ത്താനുള്ള സഞ്ചാരം തുടങ്ങി.


കേരള യുക്തിവാദി സംഘത്തിന്‍റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കരുനാഗപ്പള്ളിയില്‍ എത്തിയ കലാനാഥന്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന് ചാര്‍വാകന്‍ കവിത ശ്രദ്ധിച്ചതിനു ശേഷമുണ്ടായ സ്വകാര്യ സംഭാഷണത്തിലാണ് ചങ്ങമ്പുഴക്കവിതയെ കുറിച്ചുള്ള സൂചനകള്‍ തന്നത്.


ഒരു ജന്തുശാസ്ത്രജ്ഞന്‍ കക്കവാരുന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന കടല്‍ചിപ്പികള്‍ എന്ന കാവ്യം കലാനാഥന്‍ എഴുതിയിട്ടുണ്ട്. ഇരുപത്തിനാല് ഗ്രീഷ്മങ്ങളെ അന്ന് കണ്ടിരുന്നുള്ളൂ. ആഖ്യാനത്തില്‍ ചങ്ങമ്പുഴയില്‍ നിന്നും വയലാറില്‍ നിന്നും  തിരുനല്ലൂരില്‍ നിന്നുമൊക്കെ മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ആ യുവകവിയെ അവതരിപ്പിച്ചത് എ പി പി നമ്പൂതിരി ആയിരുന്നു. വലിയ പ്രത്യാശയായിരുന്നു യു. കലാനാഥന്‍ എന്ന യുവകവിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്  കവിയെ കുറിച്ചെഴുതിയ എരുമേലി പരമേശ്വരന്‍ പിള്ളയാകട്ടെ കവി,ചിത്രകാരന്‍,അദ്ധ്യാപകന്‍, നടന്‍, ശാസ്ത്രതല്‍പ്പരന്‍ ഇതെല്ലാം ഭംഗിയായി ചാലിച്ചെടുത്ത ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് കലാനാഥന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ കലാനാഥനാകട്ടെ ലോകത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്ത മാറ്റത്തിന്‍റെ മഹാകാവ്യം രചിച്ച മറ്റൊരു കവിയില്‍ തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയകവിതകളും ലോകത്തെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രവും രചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സിലായിരുന്നു കലാനാഥന്‍ ചെന്നെത്തിയത്. എന്തായാലും കലാനാഥന്‍റെ കുറെ കവിതകള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ കണ്ടെത്തി സ്വപ്നധാരകള്‍ എന്നപേരില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.


കലാനാഥന്‍റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നിട്ടുണ്ട്. എം സി ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിനുള്ള പ്രതികരണം

കവിതയുടെ രൂപത്തിലാണ് കലാനാഥന്‍ എഴുതിയത്. അത് അക്കാലത്ത് വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കത്ത് എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹമത് യുക്തിവാദി യില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കവിതക്കത്തിലൂടെയാണ് കലാനാഥന്‍ യുക്തിവാദാചാര്യനായ എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പ്രമുഖ യുക്തിവാദിയായ മുഹമ്മദ് ഖാനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഈ ബന്ധത്തിന്‍റെ ദൃഢതയെക്കുറിച്ച് കലാനാഥന്‍ വിശദീകരിച്ചിട്ടുണ്ട്.


മാര്‍ക്സ് ജെന്നിക്കെഴുതിയ പ്രണയകവിതകളുടെ പിന്നാലെയൊന്നും കലാനാഥന്‍ പിന്നെ സഞ്ചരിച്ചില്ല. അദ്ദേഹം പാര്‍ട്ടിയില്‍ അംഗമാവുകയും വള്ളിക്കുന്നു പഞ്ചായത്തില്‍ വികസനകവിത രചിക്കുകയും വള്ളിക്കുന്നടക്കമുള്ള ഇന്ത്യന്‍ 



സമൂഹത്തില്‍ യുക്തിചിന്തയുടെ കവിത രചിക്കാനുള്ള വെള്ളക്കടലാസുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.


യുക്തിവാദം പരസ്യമായി പറയാത്തയാള്‍ മാര്‍ക്സിസ്റ്റ് അല്ലെന്നു കലാനാഥന്‍ പ്രഖ്യാപിച്ചു.അത് തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിലെത്തി ജനസേവനം നടത്താനും തടസ്സം സൃഷ്ടിക്കുകയില്ലെന്നു അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.  കോണ്‍ഗ്രസ്സുകാരനായ   ഉള്ളിശ്ശേരി തെയ്യന്‍വൈദ്യരുടെ മകന്‍ കമ്യൂണിസ്റ്റ് കാരനായി. ഒറ്റമേശയിലേ രണ്ടു വലിപ്പുകളിലൊന്ന് തന്‍റെ കോണ്‍ഗ്രസ്സ് രേഖകള്‍ സൂക്ഷിക്കാനും അടുത്തത് മൂത്തമകന്‍റെ കമ്യൂണിസ്റ്റ് രേഖകള്‍ സൂക്ഷിക്കാനുമായി പകുത്ത ജനാധിപത്യവാദിയായിരുന്നു വൈദ്യര്‍.


യുവാവായ കലാനാഥനിലെ യുക്തിബോധാഗ്നിയില്‍ എണ്ണ പകരാനുള്ള ഒരു അന്തരീക്ഷം അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമനാണ് അതിനു നേതൃത്വം നല്കിയത്. സ്വന്തം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റിയ കേരളത്തിലെ ഏക പത്രാധിപരാണ് തെരുവത്ത് രാമന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ കോഴിക്കോടന്‍ അന്തരീക്ഷം നാസ്തിക ചര്‍ച്ചകളുടെ പ്രകാശവേദി ആയിരുന്നു. പി.കടലുണ്ടി എന്ന ചോയി വൈദ്യനുമായി കലാനാഥന് നാല്‍പ്പതു വസന്തത്തിന്‍റെ അകലമുണ്ടായിരുന്നു. യുക്തിബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ഉപജീവനത്തിനായി ജോത്സ്യപ്പണി സ്വീകരിക്കുകയും ചെയ്തിരുന്ന വൈദ്യരില്‍ നിന്നും കലാനാഥന് പലതും പഠിക്കാനുണ്ടായിരുന്നു.ജോത്സ്യം ഒരു കപടശാസ്ത്രമാണെന്ന് കലാനാഥന് ബോദ്ധ്യപ്പെട്ടത് അങ്ങനെയായിരുന്നു.


അക്കാലത്താണ് ഗ്രഹങ്ങളെല്ലാം ഒരേ നിരയില്‍ വരുന്നുവെന്നും മകരരാശിയില്‍ പ്രവേശിക്കുന്ന ആ ദിവസം ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായത്. അന്ന് ജോത്സ്യന്‍മാര്‍ ഇളിഭ്യരാശിയില്‍ പ്രവേശിക്കുമെന്നൊരു പോസ്റ്റര്‍ കലാനാഥന്‍ തയ്യാറാക്കി ഫാറൂക്ക് കോളജിന്റെ പരിസരത്ത് ഒട്ടിച്ചു. ലോകം അവസാനിക്കാഞ്ഞതിനാല്‍ കലാനാഥന് വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അന്നത്തെ യുവകവിക്ക് ഇങ്ങനെയും ചില കടമകള്‍ ഉണ്ടായിരുന്നു.



സ്വന്തം  വീട്ടില്‍ നിന്നാണ് അടുത്തുള്ള നിറംകൈതക്കോട്ട ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള സമരം ആരംഭിച്ചത്. യു.കലാനാഥന്‍ ബാല്യകാലത്ത് പരിചയപ്പെട്ട ആ സമരം ഒരു വലിയ പ്രചോദനം ആയിരുന്നു.

പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഒരു പ്രധാനപ്പെട്ട സമരം രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ആയിരുന്നു. ഒന്നാം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും വിഷ്ണുഭാരതീയനോടുമൊപ്പം  സമരം ചെയ്തത് എ.കെ ജിയും പി.കൃഷ്ണപിള്ളയും ആയിരുന്നു. ഇന്ന്, അമ്മയാകാന്‍ അര്‍ഹതയുള്ളവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാശിയുള്ളവരുടെ മുന്‍തലമുറക്കാര്‍ അന്ന് സമരക്കാരെ കായികമായി നേരിട്ടു. കാലക്രമത്തില്‍ അക്രമികള്‍ പരാജയപ്പെടുകയും ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമാവുകയും ചെയ്തെങ്കില്‍  രണ്ടാം ഗുരുവായൂര്‍ സമരം സ്വര്‍ണ്ണം പൂശി, പാഴാക്കുന്നതിനെതിരെ ആയിരുന്നു. ആ പണം വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി നല്‍കണമെന്നായിരുന്നു പവനന്‍റെയും കലാനാഥന്റെയും മറ്റ് സമരക്കാരുടെയും ആവശ്യം. അതില്‍ പങ്കെടുത്ത എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മറ്റൊരു ബോധവല്‍ക്കരണ സമരം കലാനാഥന്‍ നയിച്ചത് പൊന്നമ്പല മേട്ടിലേക്കായിരുന്നു. മകരവിളക്ക് സ്വയം പ്രത്യക്ഷപ്പെടുന്നതല്ലെന്നും അധികാരികള്‍ കത്തിച്ച് കാണിക്കുന്നതാണെന്നും യുക്തിവാദികള്‍ തെളിയിച്ചു. ഇന്ന് മലയാളികളെക്കാള്‍ കൂടുതലായി മകരവിളക്ക് കാണാന്‍ തിരക്കുണ്ടാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ഭക്തന്മാരാണ്. 


വള്ളിക്കുന്നു പഞ്ചായത്തില്‍ കലാനാഥന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഭരണകൂടമാക്കി മാറ്റി. വിവിധ ജാതിമത വിശ്വാസികളെയും കീരിയും പാമ്പും കളിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെയും യോജിപ്പിച്ചുകൊണ്ടാണ് മനുഷ്യാദ്ധ്വാനത്തിന്റെ മഹാകാവ്യം കലാനാഥന്‍ രചിച്ചത്. കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ വള്ളിക്കുന്നു പഞ്ചായത്ത് ജനകീയാസൂത്രണം വരുന്നതിനു മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ടു.


ഈ വിജയത്തിന് കലാനാഥന്‍ മാതൃകയാക്കിയത് കൊച്ചീരാജ്യത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രിയും യുക്തിവാദിയും കവിയുമായ സഹോദരന്‍ അയ്യപ്പനെ ആയിരുന്നു. അധികാരത്തിലെത്തുന്ന ഒരു യുക്തിവാദിക്കുമുന്നില്‍ അധികാരത്തിലെത്തിയ യുക്തിവാദികള്‍ തന്നെ മാതൃകയായിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തെ ഏകോപിപ്പിക്കുവാന്‍ കലാനാഥന്‍ കണ്ട ഒരു മാര്‍ഗം ഒന്നിച്ചുള്ള ആഹാരരീതിയായിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ട ദിവസം രാവിലെതന്നെ ഒരു ആടിനെ അറുക്കും. ആട്ടിറച്ചിക്കറിയും ചോറും കഴിച്ചു വിശപ്പു മാറ്റിയിട്ട്  പ്രസിഡണ്ടും പൊതുജനങ്ങളും പിന്നേയും പണിക്കിറങ്ങും. അദ്ധ്യക്ഷന്‍ അഖിലേന്ത്യാക്കമ്മിറ്റിക്കു പോകാന്‍ വേണ്ടി മുങ്ങുന്ന പരിപാടിയൊന്നും കലാനാഥന് ഇല്ലായിരുന്നു.


ഭക്തരായ മതവിശ്വാസികളോട് ഈ യുക്തിവാദി നേതാവിന് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ പലകാരണങ്ങളാല്‍ അകപ്പെട്ടുപോയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ബാബറിപ്പള്ളി പൊളിച്ചതിനെതിരെയും ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിച്ച കാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും, മതമില്ലാത്ത ജീവന്‍ എന്ന മാതൃകാപാഠം സംരക്ഷിക്കാന്‍ വേണ്ടിയും കലാനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.


മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ കവിയും ഗവേഷകനുമായ ഇരിങ്ങല്‍ കൃഷ്ണനൊപ്പം ധബോല്‍ക്കറിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ കലാനാഥന്‍ 

നാട്ടില്‍ വന്നിട്ട് അതെമാതൃകയില്‍ ഒരു ബില്ലിനു രൂപം നല്കി. കേരളത്തിന്റെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ ധര്‍ണ സംഘടിപ്പിക്കുകയും  അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്ലിന്‍റെ കരട് രേഖ മന്ത്രിമാര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഒന്നിലധികം തവണ കലാനാഥന്‍ 

കേരളയാത്രകള്‍ സംഘടിപ്പിച്ചു. പത്മനാഭന്‍ പള്ളത്ത് അഡ്വ.കെ.എന്‍ അനില്‍ കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ഗംഗന്‍ അഴീക്കോട്, നാരായണന്‍ പേരിയ, ടി കെ ശക്തിധരന്‍,ജോണ്‍സണ്‍ ഐരൂര്‍, എ വീ ജോസ്  ധനുവച്ചപുരം സുകുമാരന്‍ ടി പി മണി, എലിസബത്ത് തുടങ്ങിയ സഖാക്കള്‍ അദ്ദേഹത്തോടൊപ്പം ഈ സന്നാഹങ്ങളില്‍ ഉണ്ടായിരുന്നു.


ഞങ്ങള്‍ പത്തു സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിയും ബാനറുമില്ലാതെ നടത്തിയ മതാതീത കേരള സാംസ്കാരികയാത്ര അരിയല്ലൂരിലെത്തിയപ്പോള്‍ അവിടെ മനുഷ്യസംഗമം സംഘടിപ്പിച്ചത് കലാനാഥന്‍ ആയിരുന്നു. ആ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ജാതിരഹിത കേരളത്തിന്‍റെ ആവശ്യകതയായിരുന്നു പ്രമേയമാക്കിയത്.


ഡോ.എ.ടി കോവൂര്‍ കൊളംബോയില്‍ നിന്നും അഴിച്ചുവിട്ട സമരോത്സുകയുക്തിവാദത്തിന്‍റെ തരംഗസഞ്ചാരത്തില്‍ യു.കലാനാഥന്‍ മികച്ച നാവികനായി. ഇടമറുകിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിത യുക്തിവാദ പ്രവര്‍ത്തനങ്ങളെ  അഭിവാദ്യം ചെയ്ത കലാനാഥന് ഇടമറുകിനെ പോലെതന്നെ കേരളസാഹിത്യ അക്കാദമിയുടെ അംഗീകാരവും ലഭിച്ചു.


സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. നാട്ടിലും വീട്ടിലും ഒരുപോലെ യുക്തിവാദിയായിരുന്നു കലാനാഥന്‍.


പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വമ്പന്‍നിധിശേഖരം ജനങ്ങള്‍ക്കുള്ളതാണെന്നും അതിലൊരുഭാഗമെങ്കിലും ദരിദ്രകേരളീയരെ സഹായിക്കാനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടതിന് കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയിയെ തുറന്നുകാട്ടിയതിനും തെരുവില്‍ വച്ച് കലാനാഥന്‍ അപമാനിക്കപ്പെട്ടു. 

പൊങ്കാലക്കെതിരെ പ്രതികരിച്ചതിന് സംഘടിത ഭക്തജനം കലാനാഥന്‍റെ വീടിനുമുന്നില്‍ പൊങ്കാലയിട്ടു.


ഇതൊന്നും ആ കലാപകാരിയായ കവിയുടെ ഉള്‍ത്തീ കെടുത്തിയില്ല.

കലാപനാഥന്‍ എന്നൊരു കുറ്റപ്പേരുപോലും ശത്രുക്കള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. മതങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന കലാനാഥനുമായി ഇസ്ലാം മത പണ്ഡിതര്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.


പത്മനാഭസ്വാമി സമ്മാനമെന്ന സാഹിത്യ അക്കാദമിയുടെ സവര്‍ണ്ണ ഹിന്ദു  പുരസ്ക്കാരം ഞാന്‍ വേണ്ടെന്ന് വച്ചപ്പോള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. കവികള്‍ക്ക് അവാര്ഡ് നിഷേധത്തിലും ഐക്യപ്പെടാമെന്ന് അന്നാണ് ബോധ്യപ്പെട്ടത്. 


യുക്തിരേഖയില്‍ ശാസ്ത്രാധ്യാപകന്നായിരുന്ന കലാനാഥന്‍ ചെയ്തിരുന്ന ചോദ്യോത്തര പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ, ഇസ്ലാം മതവും യുക്തിവാദവും തുടങ്ങിയ സൂക്ഷിച്ചുവയ്ക്കാവുന്ന ഗ്രന്ഥങ്ങളും കലാനാഥന്‍ എഴുതിയിട്ടുണ്ട്. കലാനാഥന്‍റെ ഉത്സാഹത്തില്‍ തയ്യാറാക്കിയ യുക്തിദര്‍ശനം എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് പുസ്തകമാണ്. യു. കലാനാഥനെ കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


ചങ്ങമ്പുഴയില്‍ നിന്നും കലാനാഥന്‍ ശേഖരിച്ച വിത്തുകള്‍ പാഴായിട്ടില്ല. ഏതു വേനലിലും അത് മുളയ്ക്കാന്‍ സന്നദ്ധമായി അവശേഷിക്കുന്നുണ്ട്.

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2024 ഏപ്രില്‍ 7)

Saturday 30 March 2024

ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍

 ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍ 

----------------------------------------------------------------------------------------
ഈ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരന്‍മാര്‍ക്കെതിരെയുള്ള അവഹേളനശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ സാംസ്കാരികകയ്യേറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് സവര്‍ണ്ണതയെ താലോലിക്കുന്നവരില്‍ നിന്നാണ് എന്നുകാണാം. ഈ പരാക്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനിച്ചു എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ മരിച്ചെന്നു കരുതിയിരുന്ന പ്ലേഗിന്റെ അണുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയിരുന്നല്ലോ. 

നവോത്ഥാനപരിശ്രമങ്ങള്‍ കേരളത്തെ ശുദ്ധമാക്കിയെന്നു കരുതിയവര്‍ക്ക് തെറ്റി. ആ രോഗാണുക്കള്‍ പലരുടേയും മനസ്സിലുണ്ട്. അതാണ് ആര്‍.എല്‍ വി രാമകൃഷ്ണനെതിരെ വര്‍ഷിക്കപ്പെട്ടത്.

ആരാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍? തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം (ആര്‍.എല്‍.വി) കോളജ് എന്ന സംഗീതത്തിന്റെയും മറ്റു സുകുമാര കലകളുടെയും പാഠശാലയില്‍ നിന്നും പരിശീലനം നേടിയ പ്രതിഭാശാലി. ചിന്ന ചിന്ന ആശൈ എന്ന തമിഴ് സിനിമാപ്പാട്ടിലൂടെ പ്രസിദ്ധയായ  മിന്‍മിനിയും മറ്റും ഈ കലാശാലയില്‍ നിന്നും പരിശീലനം നേടിയവരാണ്. നാട്ടിപ്പാട്ടുകളുടെ ഈറ്റില്ലത്തില്‍ പിറന്ന രാമകൃഷ്ണന്‍ മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളില്‍  കലാമണ്ഡലത്തില്‍ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത സമര്‍ത്ഥനാണ്.

കലാമണ്ഡലം ജൂനിയര്‍ സത്യഭാമ അദ്ദേഹത്തെ ഉന്നം വച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദ്രാവിഡനീതികളോടുള്ള  ചോദ്യം ചെയ്യല്‍ ആയിപ്പോയി. വെളുത്തവരുടെ ഹുങ്ക് ദക്ഷിണാഫ്രിക്കയില്‍ പോലും അടിയറവ് പറഞ്ഞിട്ടും അതിന്റെ ദുര്‍ഗന്ധം കേരളത്തില്‍ നിലനില്‍ക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വര്‍ണ്ണ വിവേചനത്തെ എതിര്‍ത്തെങ്കിലും അപൂര്‍വം ചിലര്‍ അതിനെ ന്യായീകരിക്കുന്നുമുണ്ട്. ഹിന്ദുമത തീവ്രവാദികളുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയില്‍ അംഗത്വം എടുത്തിട്ടുള്ളവരാണ് ആക്ഷേപിച്ചത് എന്നുള്ളതു ആ രാഷ്ട്രീയ ബോധത്തിന്‍റെ തലച്ചോറ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.
 
കേരളത്തെ വേദനിപ്പിച്ച മറ്റൊരു പെരുമാറ്റം ജാസിഗിഫ്റ്റില്‍ നിന്നും മൈക്ക് തട്ടിയെടുത്തതാണ്.സൌദി അറേബ്യയില്‍ ഗാനമേളയ്ക്ക് പോയ മലയാളത്തിന്റെ ഒരു  പ്രിയഗായകനോട്, പക്കമേളമൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടണമെന്ന് മതപോലീസ് നിര്‍ദ്ദേശിച്ചതു പോലെയായിപ്പോയി അത്. അന്ന് ആ ഗായകന്‍ പാട്ടുപാടാതെ മടങ്ങുകയായിരുന്നു. സൌദി അറേബ്യയില്‍ മതപോലീസിന്‍റെ ആധിപത്യം അവസാനിച്ചിട്ടും കേരളത്തില്‍ ആ സമീപനം തുടരുകയാണ്. കുസാറ്റില്‍ ഉണ്ടായ ദുരന്തം കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചതായിരുന്നു. ആ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ സംഗീതത്തെ നിരോധിക്കുകയെന്നുള്ളതല്ല. ജാസി ഗിഫ്റ്റിന്‍റെ പാട്ട് യുവതയില്‍ സമുദ്രതരംഗങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. ഉടലിനെ സ്വതന്ത്രമാക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. അത് അനുവദിക്കുന്നതിന് പകരം മൈക്ക് പിടിച്ചുവാങ്ങിച്ച് ജാസിയെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമായിപ്പോയി.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ പ്രധാനാധ്യാപികയില്‍ നിന്നും ജാസിയെ ആദരിച്ചുകൊണ്ടുള്ള ഒരു വിശദീകരണം പിന്നീട് വന്നെങ്കിലും ഉണ്ടായ വേദന അവശേഷിക്കുകയാണല്ലോ. അങ്ങനെയൊരു സമീപനം പോലും മഹാകവിയുടെ കലാസ്ഥാപനത്തില്‍ കയറിയിറങ്ങിയ നൃത്താധ്യാപികയില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ നിലവിലുള്ള കലാവിരുദ്ധകരിനിയമങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്.

ടി.എം കൃഷ്ണയ്ക്ക് നേരെ ഉണ്ടായതു നഗ്നമായ സവര്‍ണ്ണാക്രമണമാണ്. തന്തൈ പെരിയാറിനെ കുറിച്ചു പാടുകയും പറയുകയും ചെയ്യുന്ന കൃഷ്ണയ്ക്ക് സംഗീതകലാനിധി എന്ന ബിരുദം നല്‍കരുതെന്നാണ് ഭരണഘടനാവിരുദ്ധരായ സവര്‍ണ്ണസംസ്ക്കാരക്കാരുടെ ആവശ്യം. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പെരിയാര്‍ ഇ വി രാമസ്വാമിയെ കുറിച്ചുള്ള കൃതികള്‍ പോലെതന്നെ   നാരായണഗുരുവിന്റെ കൃതികള്ളും അസാധാരണഭംഗിയോടെ  ആലപിച്ച ടി.എം കൃഷ്ണയെയും കേരളീയര്‍ക്ക് ഇഷ്ടമാണ്. അരികിലാക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിവാദ്യങ്ങളോടെയാണ് ലോകം ശ്രദ്ധിക്കുന്നത്. തമിഴ് നാട്ടിലെ ഭരണകൂടം ഗായകനോടൊപ്പം ഉണ്ടെന്നത് ആശ്വാസകരമാണ്. 

ഈ മൂന്നു സംഭവങ്ങളും ജാഗ്രതയുടെ സാംസ്കാരിക ആയുധങ്ങള്‍ കൈവെടിയാന്‍ സമയമായിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Wednesday 13 March 2024

ചങ്ങമ്പുഴ വഴി ചാര്‍വാകം

 ചങ്ങമ്പുഴ വഴി ചാര്‍വാകം 

--------------------------------------------
ഉള്ളിശ്ശേരി തേയന്‍ വൈദ്യരുടെ മകന്‍ കലാനാഥന്‍  സ്വാഭാവികമായും ഒന്നാം തരം ഭക്തന്‍ ആകേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ ആ യുവാവിന്‍റെ  തലയ്ക്ക് പിടിച്ചത് ചങ്ങമ്പുഴക്കവിത. ഒപ്പം ഹൃദയപക്ഷരാഷ്ട്രീയവും. ചങ്ങമ്പുഴക്കവിതയാണ് കലാനാഥനെ ചാര്‍വാക ദര്‍ശനത്തിലേക്ക് നയിച്ചത്. പുരാണങ്ങളെയും ജടയും ചിതലും മൂടിയ പ്രാചീന തത്ത്വശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞ ചങ്ങമ്പുഴക്കവിതയിലൂടെ ഹൃദയപക്ഷത്ത് എത്തിയ അദ്ദേഹം മതാതീത മനുഷ്യ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചാര്‍വാകം എന്ന വീടുണ്ടാക്കി താമസമാരംഭിക്കുകയും ചെയ്തു.

സയന്‍സ് അദ്ധ്യാപകനായിരുന്ന കലാനാഥന്‍ ശാസ്ത്രബോധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിച്ച്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തു. മലയാളിയുടെ മനസ്സിനോടുംബുദ്ധിയോടും സംസാരിച്ച അദ്ദേഹം, ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ അവിശ്വസിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചു.

രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും വള്ളിക്കുന്ന് പഞ്ചായത്തിനെ നയിക്കുകയും ചെയ്ത കലാനാഥന്‍ ജനകീയാസൂത്രണത്തിന് വരെ മാതൃകയായി.
ജനകീയാസൂത്രണം വലിയ തോതിലുള്ള പഠനക്ലാസ്സുകളോടെയാണ്  കേരളത്തില്‍ പ്രാവര്‍ത്തികമാക്കി യതെങ്കില്‍ ഏഥന്‍സില്‍ ജനാധിപത്യം നടപ്പിലാക്കിയതുപോലെ 
അതിലളിതമായിട്ടായിരുന്നു വള്ളിക്കുന്നു പഞ്ചായത്തിലെ ജനകീയാസൂത്രണം.

കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വള്ളിക്കുന്നു പഞ്ചായത്തു കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്ക്കാരവും നേടി. മതാതീത ബോധ്യമുള്ള ഒരാള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തിയാല്‍ ചടുലവും നീതിപൂര്‍ണവും ആയിരിയ്ക്കും പ്രവര്‍ത്തനങ്ങള്‍ എന്നതിന്‍റെ ഉദാഹരണമാണ് യു.കലാനാഥന്‍.

സഹോദരന്‍ അയ്യപ്പനെ മാതൃകയാക്കിയ കലാധരന്‍ കവിതയെ നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്, നിരവധി പുരോഗമന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന്ന ബില്ലിന്റെ കരടുരേഖ തയ്യാറാക്കി അധികാരസ്ഥാനത്തുണ്ടായിരുന്ന വി എസ് അച്ചുതാനന്ദനും രമേശ് ചെന്നിത്തലക്കും നല്കിയത് കലാനാഥന്റെ നേതൃത്വത്തില്‍ ആയിരുന്നു.കേരളീയരെ പിന്നോട്ടു നയിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ അദ്ദേഹവും അനുയായികളും അശ്രാന്തപരിശ്രമം നടത്തി. ഡോ.എ ടി കോവൂരിന്റെയും പവനന്‍റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമാരോത്സുക യുക്തിവാദത്തിന് ഊര്‍ജ്ജം നല്കുവാന്‍ കലാനാഥന്‍  പരിശ്രമിച്ചു. ഫിറ എന്ന സംഘടനയിലൂടെ അഖിലേന്ത്യാതലത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്നേഹപൂര്‍ണവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി നിരവധി മത സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തു. വര്‍ഗീയ വാദികള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കാരുണ്യപൂര്‍വമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് മുന്നില്‍ ആക്രമണങ്ങള്‍ പാളിപ്പോവുകയായിരുന്നു

സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. മനുഷ്യസ്നേഹത്തിന്‍റെ കൊടിയായിരുന്നു യു. കലാനാഥന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. നിരന്തര പഠനങ്ങളും വിശ്രമമില്ലാത്ത അന്വേഷണവും ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ഭരണഘടനാ തത്ത്വം പ്രവര്‍ത്തികമാക്കാന്‍ അത്യാവശ്യമാണെന്ന് യു. കലാനാഥന്‍റെ ജീവിതം കേരളത്തോട് പറയുന്നു.