Tuesday, 28 July 2026

സൗജന്യ ശൗചാലയങ്ങൾക്കായി ഒറ്റയാൾ പദയാത്ര

സൗജന്യ ശൗചാലയങ്ങൾക്കായി ഒറ്റയാൾ പദയാത്ര

-------------------------------------------------------------------------------------

കേരളത്തിനു പുറത്തുസഞ്ചരിച്ചാൽ,രാവിലെ ഒരു കുപ്പി വെള്ളവുമായി തീവണ്ടിപ്പാളത്തിനു ഇരുവശവുമായി കുത്തിയിരിക്കുന്ന പാവം ജനങ്ങളെ ഇന്ത്യയൊട്ടാകെ കാണാവുന്നതാണ്. ശൗചാലയസൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് അവർ പൊതുസ്ഥലങ്ങളിൽ പ്രാഥമികാവശ്യത്തിനായി എത്തുന്നത്. വീടുകൾ തോറും മികച്ച ശൗചാലയ സൗകര്യമുള്ളത് കേരളത്തിലാണ്. എല്ലാ വീടുകളിലും സൗകര്യമെത്തിയിട്ടില്ലെങ്കിലും ഭൂരിപക്ഷം വീടുകളിലും സൗകര്യം ഇന്നുണ്ട്. കേരളസർക്കാർ ഇതിനായി പ്രത്യേക പദ്ധതികൾതന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഭരണാധികാരിയുടെ പടവും പേരുമില്ലാതെതന്നെ വീട്ടിൽ കക്കൂസുണ്ടാക്കാം. എന്നാൽ പൊതുസ്ഥലങ്ങളിലെ സ്ഥിതി, കാശുള്ളവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. തെറ്റായപ്രവണത മാറ്റണമെന്ന ആവശ്യവുമായി ഒരാൾ ഒറ്റയ്ക്ക് കാസർകോട്ടെ ഗാന്ധിപാർക്കിനു സമീപത്തുനിന്നും തലസ്ഥാനത്തേക്ക് നടക്കുകയാണ്. ജൂലായ് ഒന്നിന് രാവിലെ ആരംഭിച്ചതാണ് ഒറ്റയാൾപദയാത്രപ്പോരാട്ടം. ജൂലായ് മുപ്പത്തൊന്നിനു മനുഷ്യൻ തലസ്ഥാനത്തെത്തും. സാംസ്ക്കാരിക പ്രവർത്തകർ ചേർന്ന് ദീപം തെളിക്കും. മുഖ്യമന്ത്രിയെയും മറ്റും കണ്ട്, ഇതിനകം പലവട്ടം സമർപ്പിച്ചിട്ടുള്ള നിവേദനം വീണ്ടും സമർപ്പിക്കും. കഴുത്തിൽ ആവശ്യമെഴുതിയ ബോർഡും തൂക്കി, തലയിൽ വലിയൊരു തൊപ്പിക്കുടയും ചൂടി കേരളം മുഴുവൻ പാദമുദ്രപതിപ്പിച്ചു മുന്നേറുന്ന മനുഷ്യന്റെ പേര് ഭൂമിക്കാരൻ ജേപ്പി.


മുതലാളിത്ത വ്യവസ്ഥിതിയിൽ മൂത്രശങ്ക പോലും ധനാധിഷ്ഠിതമാണ്. പണമില്ലാത്ത മനുഷ്യനെ മൂത്രമൊഴിക്കാൻ പോലും മുതലാളിത്ത വ്യവസ്ഥ അനുവദിക്കില്ല. നമ്മുടെ പെട്രോൾ പമ്പുകളിലെല്ലാം ശൗചാലയങ്ങളുണ്ട്. പണം കൊടുക്കാതെതന്നെ ആർക്കും അതുപയോഗിക്കാം.നിയമമുള്ളതുകൊണ്ടു മാത്രമാണ് പമ്പുമുതലാളിമാർ അത് അനുവദിക്കുന്നത്. ഒരിക്കൽ അവർ അധികാരികളെ സമീപിച്ചു. വാഷ്റൂം ഉപയോഗിക്കുന്നത്, പമ്പിൽ നിന്നും ഇന്ധനമടിക്കുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു ആവശ്യം. അത് അനുവദിക്കപ്പെട്ടമാത്രയിൽ എല്ലാ പമ്പുകളിലെയും ടോയ്‌ലറ്റുകൾ താഴിട്ടു പൂട്ടി. മറ്റൊരു ഉത്തരവിലൂടെയാണ് വീണ്ടും സൗകര്യം അനുവദിക്കപ്പെട്ടത്.


മുതലാളിത്ത വ്യവസ്ഥയുടെ മറ്റൊരു കൗശലം പൊതുശൗചാലയങ്ങളിലാണ് നടപ്പാക്കിയിട്ടുള്ളത്. അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പൊതു ശൗചാലയങ്ങൾ ഉപയോഗിക്കാറുള്ളൂ. പ്രമേഹരോഗം കൂടുതലുള്ള കേരളത്തിൽ, സഞ്ചാരസമയത്ത് മൂത്രശങ്ക തീർക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ, പണം കീശയിലുണ്ടെങ്കിൽ മാത്രമേ ഇക്കാര്യം ഇന്ന് കേരളത്തിൽ നടക്കുകയുള്ളൂ. പത്തുരൂപ വരെയാണ് പലയിടത്തും ഈടാക്കുന്നത്. എല്ലാവരുടെ കയ്യിലും ചില്ലറ പണം ഉണ്ടാകില്ല. എല്ലാവർക്കും ഗൂഗിൾപേ സൗകര്യം ഉണ്ടാകണമെന്നില്ല. അവരെന്തുചെയ്യും? പരസ്യമായി മൂത്രമൊഴിക്കുന്നത് സംസ്ക്കാരത്തിന് യോജിച്ചതല്ലെന്ന് മാത്രമല്ല, കുറ്റകരവുമാണ്. അപ്പോൾ എന്തുചെയ്യും? അത്യാവശ്യമായി മലവിസർജ്ജനം നടത്തേണ്ടിവന്നാൽ എന്തുചെയ്യും? ഭൂമിക്കാരൻ ജേപ്പി മുന്നോട്ടുവയ്ക്കുന്ന ആവശ്യം അത്യാവശ്യമാകുന്നത് സമയത്താണ്. വൃത്തിയുള്ള ശൗചാലയങ്ങൾ സൗജന്യമായി ഉപയോഗിക്കാനുള്ള വ്യവസ്ഥയുണ്ടാകണം. മലമൂത്രവിസർജ്ജനത്തിനു ടാക്സ് ഈടാക്കുന്നതിനു തുല്യമാണ് ഇന്നുള്ള പണപ്പിരിവ്. ഇത് പൂർണ്ണമായും സൗജന്യമാക്കണം. ശ്വസിക്കുന്നതിനു പോലും നികുതി ഏർപ്പെടുത്തണമെന്ന ആഗ്രഹമുള്ള മുതലാളിത്ത വ്യവസ്ഥക്കുമുന്നിൽ ആവശ്യം പോരാടി നേടേണ്ടതായി വന്നിരിക്കുന്നു. വരുമാനം കൊണ്ട് ജീവിക്കുന്നവരുണ്ടല്ലോ എന്ന വാദം നിരർത്ഥകമാണ്. ചാരായഷാപ്പിലെ തൊഴിലാളികളൊക്കെ ഇപ്പോൾ എങ്ങനെജീവിക്കുന്നു എന്നാലോചിച്ചാൽ നിരർത്ഥകത മനസ്സിലാക്കാവുന്നതേയുള്ളൂ.


സ്വന്തം വീട്ടിൽ അനാഥരെ കൂടെപാര്പ്പിച്ചും, ആളില്ലാക്കട നടത്തിയും, പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും മുൻപേതന്നെ ശ്രദ്ധേയരാണ് കൊല്ലം പാരിപ്പള്ളിക്കടുത്തുള്ള വേളമാനൂരെ ജേപ്പിയും കുടുംബവും. പൊതുസമൂഹത്തിനുവേണ്ടി അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ഒരു ആവശ്യമാണിത്. ആഹാരം,വസ്ത്രം,പാർപ്പിടം,വൈദ്യസഹായം തുടങ്ങിയ പ്രാഥമികഅവകാശങ്ങളിൽ മലമൂത്രവിസർജ്ജനത്തിനുള്ള അവകാശംകൂടി ഉൾപ്പെടുത്താതിരുന്നത്, ഇക്കാര്യത്തിന് നികുതി ഏർപ്പെടുത്തുമെന്നകാര്യം നവഭാരതശില്പികൾ സ്വപ്നത്തിൽക്കൂടി പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാണ്. ഒരു പരിഷ്കൃത സമൂഹത്തിന്റെ ഭരണകൂടം, പ്രാഥമിക ആവശ്യങ്ങളെ നോട്ടിന്റെ ബലത്തിൽ കാണാൻ പാടില്ലാത്തതാണ്.


കുരീപ്പുഴ ശ്രീകുമാർ

Monday, 20 July 2026

ഛത്തീസ്‌ഗഡിൽ സരസ്വതീസ്തുതി ഔട്ട്

 ഛത്തീസ്‌ഗഡിൽ സരസ്വതീസ്തുതി ഔട്ട്

---------------------------------------------------
ഓരോ ദിവസം കഴിയുംതോറും ഇന്ത്യ,ഹിന്ദുമതഫാസിസത്തിന്റെ കൈക്കുള്ളിലേക്ക്  അമർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊട്ടാകെയുള്ള
വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റു ചടങ്ങുകളിലും, കാളിയെ സ്തുതിക്കുന്ന ഭാഗം കൂടി ചേർത്ത് വന്ദേമാതരം ആലപിക്കണമെന്നുള്ള നിയമം നിർമ്മിച്ച്
നിർബ്ബന്ധിതമാക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഹിന്ദുമത ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ മാത്രമല്ല, കോടതികളിലും നിയമനിർമ്മാണസഭകളിൽ പോലും ഇനി ഈ മതേതരവിരുദ്ധമായ ചട്ടം നടപ്പിലാക്കേണ്ടിവരും. അഹിന്ദുക്കളും മതരഹിതരും ജീവിക്കുന്ന ഒരുനാട്ടിൽ ഇത്തരം ഒരുനിയമം അനുചിതമാണ്.
ഹിന്ദുമതതീവ്രവാദികൾ രാമനെകാണിച്ചും വോട്ടർപട്ടികയിൽ മനുഷ്യഹിംസ നടത്തിയും വോട്ടുയന്ത്രത്തിൽ കൺകെട്ടുവിദ്യ നടപ്പിലാക്കിയും അധികാരത്തിലെത്തിയ ചില സംസ്ഥാനങ്ങൾ, ഈ സാമൂഹ്യവിരുദ്ധ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ മത്സരിക്കുകയാണ്.

ചത്തീസ്ഗഢ് സർക്കാരാണ് മുൻകൂട്ടി വെടിവച്ചത്. ചത്തീസ്ഗഢ് സംസ്ഥാനത്തെ എല്ലാവിദ്യാലയങ്ങളിലും നടപ്പിലാക്കാനായി വിചിത്രമായ ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.എല്ലാ സർക്കാർ സ്‌കൂളുകളിലും ഗായത്രീമന്ത്രവും സരസ്വതീവന്ദനവും അടക്കമുള്ള ഹിന്ദുമത പ്രാർത്ഥനകൾ നിർബ്ബന്ധമായും ചൊല്ലണം എന്നാണ് ഉത്തരവ്. ഗായത്രീമന്ത്രം പ്രധാനമായും ബ്രാഹ്മണർ ഉപനയനസന്ദർഭത്തിൽ ചൊല്ലേണ്ടതാണ്. സരസ്വതിയാണെങ്കിൽ വിദ്യയുടെ ദേവതയാണെന്നത് ഹിന്ദുമതസങ്കല്പം മാത്രമാണ്. ഹിന്ദുമതക്കാരുടെ ഈ വിദ്യാഭ്യാസമന്ത്രി, വിദ്യയൊന്നും അഭ്യസിച്ചിട്ടില്ലെന്നത് പോകട്ടെ. സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമത്തെ ചെറുക്കാൻ പോലും കഴിയാതെപോയ ഒരു ശക്തിസ്വരൂപിണിയാണ്. അവരെ വന്ദിച്ചുകൊണ്ട് വിദ്യാലയദിവസം ആരംഭിക്കുകയെന്നാൽ കുറഞ്ഞപക്ഷം നീതിപീഠങ്ങൾക്കു മുന്നിൽ നിലനിൽക്കുന്ന നിരവധി സ്ത്രീപീഡനക്കേസുകളിൽ പുരുഷപക്ഷം ചേരാനുള്ള പ്രേരണ കുരുന്നുമനസ്സുകളിൽ കുത്തിച്ചെലുത്തുന്നു എന്നാണർത്ഥം. രണ്ടിലധികം കൈകളുള്ള ഒരു വിചിത്രരൂപത്തെ വന്ദിക്കുകയെന്നാൽ നീരാളിയെ വന്ദിക്കുന്നതിനു തുല്യമാണ്. ഇതൊക്കെ കുഞ്ഞുമനസ്സുകളിൽ അടിച്ചെല്പിക്കുന്നത്, മതേതര ഭരണഘടനയുള്ള രാജ്യത്തെ ഒരു  സംസ്ഥാനത്തിന് തീരെ ഭൂഷണവുമല്ല. ഏറ്റവും പ്രധാനപ്രശ്നം അഹിന്ദുവിശ്വാസികളായ കുട്ടികളുടെ മനസ്സിലേക്ക് ഹിന്ദുമത അന്ധവിശ്വാസങ്ങൾ നിർബ്ബന്ധിച്ചു കയറ്റുന്നു എന്നതാണ്. അവരെ വീട്ടിൽ പഠിപ്പിച്ചതനുസരിച്ച് ഗായത്രിമന്ത്രം പവിത്രമല്ല. സരസ്വതി വിദ്യാദേവതയുമല്ല. പിന്നെന്തിനാണ് ഇവയെ ഭക്തിപൂർവം സമീപിച്ചുകൊണ്ട് സ്‌കൂൾദിനം ആരംഭിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ആ കുട്ടികളെ സ്ക്കൂളിലയക്കാൻ രക്ഷിതാക്കൾ മടിക്കും. മതപാഠശാലകളിൽ അവരുടെ വിദ്യാഭ്യാസം കുടുങ്ങിയവസാനിക്കും. അതിന്റെ ഫലം ആ സമൂഹങ്ങളിൽ നിന്നും ഡോക്റ്ററും എൻജിനീയറും ഉന്നതഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഒന്നും രൂപപ്പെട്ടുവരില്ലെന്നതാണ്. അന്ധവിശ്വാസികളായ കുറെ രാഷ്ട്രീയനേതാക്കൾ മാത്രമേ അവിടെ ഉന്നതസ്ഥാനങ്ങളിൽ എത്തുകയുള്ളൂ. ഛത്തീസ്ഗഡിലെ സാക്ഷരതാനിരക്ക് ഇപ്പോൾത്തന്നെ കുറവാണ്. മതവിശ്വാസമില്ലാത്തവരും ശാസ്ത്രബോധമുള്ളവരും അവരുടെ കുട്ടികളെ സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിനുപുറത്തോ അയച്ചു പഠിപ്പിക്കും.

എന്തായാലും ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെട്ടു. സർക്കാർ വിദ്യാലയങ്ങളിൽ മതപ്രാർത്ഥനകൾ ആലപിക്കാൻ നിർബ്ബന്ധിക്കരുതെന്നു വിധിക്കുകയും ചെയ്തു. ജസ്റ്റിസ് അമിനീന്ദ്രകിഷോർ പ്രസാദിന് മതേതരഭാരതത്തിന്റെ അഭിവാദ്യങ്ങൾ.

Tuesday, 14 July 2026

യുവാക്കളെ ശ്രദ്ധിക്കൂ, വാങ് ചുക്ന്റെ ജീവൻ രക്ഷിക്കൂ

യുവാക്കളെ ശ്രദ്ധിക്കൂ, വാങ് ചുക്ന്റെ ജീവൻ രക്ഷിക്കൂ

-------------------------------------------------------------------------------------

ദില്ലിയിലെ ജന്തർമന്ദറിൽ നടക്കുന്ന അസാധാരണ സമരത്തിൽ നിന്നും മാധ്യമക്കണ്ണുകൾ മെല്ലെമെല്ലെ അകന്നുപോകുമ്പോഴും സമരകാരണം കത്തിജ്വലിച്ചു നിൽക്കുകയാണ്. നീറ്റു പരീക്ഷയിൽ കേന്ദ്ര സർക്കാരിനാൽ വഞ്ചിക്കപ്പെട്ട് മരണത്തിലേക്ക് സ്വയം വലിച്ചെറിഞ്ഞ പൊന്നുമക്കളുടെ രക്ഷിതാക്കളിൽ മാത്രമല്ല, എല്ലാ മനുഷ്യസ്നേഹികളുടെയും മനസ്സിൽ സമരം അണയാത്ത ജ്വാലയായി ആളിക്കത്തുകയാണ്.


ഇന്ത്യൻ യുവത്വത്തെ അഴുക്കിലുണ്ടാകുന്ന കൂറകളെന്ന് വിളിച്ച് ആക്ഷേപിക്കുവാൻ ഒരു ന്യായാധിപന് ഭരണഘടനയിലെ ഏത് വകുപ്പാണ് ബലം നൽകിയത് എന്ന ചോദ്യം നിലനിൽക്കുമ്പോൾത്തന്നെ, ആക്ഷേപത്തെ ആയുധമായി സ്വീകരിച്ചുകൊണ്ടുള്ള പ്രക്ഷോഭമാണ് ഡൽഹിയിൽ തുടങ്ങിയത്. അവർ പ്രതിരോധത്തിനായി സ്വീകരിച്ചത് ഭരണഘടനയും ഡോ. അംബേദ്കറുടെ ചിത്രവുമാണ്. സി.ജെ.പിയുടെ സ്ഥാപകൻ വിദേശത്തുനിന്നു എത്തിയതുതന്നെ ഭരണഘടനയുടെ പതിപ്പുമായാണ്. അറസ്റ്റു ചെയ്യുന്നെങ്കിൽ ഭര ഘടനസഹിതമേ യുവാവിനെ അറസ്റ്റുചെയ്യാൻ കഴിയുമായിരുന്നുള്ളു. സമരം പ്രഖ്യാപിച്ചതിനുശേഷം, രക്ഷകർത്താക്കളുടെ സാന്നിധ്യം വലുതായി ഉണ്ടായില്ല. ..എസ്.എഫ്, ..എസ്.യു, എസ്.എഫ്.. തുടങ്ങിയ വിദ്യാർഥിസംഘടനാപ്രതിനിധികളും ആനി രാജയെപ്പോലെയുള്ള ചില മുതിർന്ന നേതാക്കളും മാത്രമാണ് സമരമുഖത്തെത്തിയത്. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അധർമ്മമാണ് പ്രധാനമെന്നു കരുതുന്നവർ ആക്രമിക്കുകയും ചെയ്തു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ധാർമ്മികതയൊന്നും ഒരു ഫാസിസ്റ്റു ഭരണകൂടത്തോട് പറഞ്ഞിട്ടു കാര്യവുമില്ലല്ലോ. സമരത്തിന്റെ മുഖം കൂടുതൽ രക്താഭമായത് സോനം വാങ്ചുക്ന്റെ ഇടപെടലോടുകൂടിയാണ്.


സോനം വാങ് ചുക്, ലഡാക്കിനു കിട്ടിയ ചുവന്ന മുത്തുമാത്രമല്ല. ലോകത്തിനു കിട്ടിയ സ്നേഹസൂര്യനാണ്. അദ്ദേഹത്തിന്റെ ഇടപെടൽ അത്രമാത്രം മഹത്തരമാണ്. മണ്ണിനെ കുറിച്ചും മനുഷ്യനെക്കുറിച്ചും തികഞ്ഞ അവബോധമുള്ള വാങ് ചുക്ന്റെ ഇന്നുവരെയുള്ള ജീവിതം സാദൃശ്യങ്ങൾ ഇല്ലാത്തതാണ്. ശൈത്യകാലത്ത് ജലത്തെ കൃത്രിമ ഹിമാനികളായി സംരക്ഷിക്കുകയും ജലക്ഷാമകാലത്ത് അതുപ്രയോജനപ്പെടുത്തുകയും ചെയ്യാമെന്നുള്ള അദ്ദേഹത്തിന്റെ കണ്ടെത്തൽ ലോകം ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. പ്രകൃതിവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രയോജനപ്രദമാണ്. മലയിടിഞ്ഞും മണ്ണുതാഴ്‌ന്നുമുള്ള അപകടങ്ങൾ ഏതുനിമിഷവും സംഭവിക്കാവുന്ന ഹിമാലയത്തിന്റെ താഴ് വര, എങ്ങനെ യുക്തിപൂർവം മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്താമെന്നുള്ള സ്നേഹചിന്തയും കരുതലുമാണ് വാങ്ചുക്കിനെ കണ്ടെത്തലുകളിലേക്ക് നയിച്ചത്. അദ്ദേഹത്തിനു ലഭിച്ച മാഗ്സസെ പുരസ്ക്കാരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. വാങ്ചുക്ആണ്, പരീക്ഷയിലെ വഞ്ചനയിൽ നൊന്തും ഇനിയുമൊരു പരീക്ഷണത്തിന് നിന്നുകൊടുക്കാൻ വയ്യെന്നും എഴുതിവച്ച് സ്വയം മരിച്ച ഇന്ത്യൻമക്കളെ ഓർത്തുകൊണ്ട് ഇനിയുള്ളവരുടെ സുരക്ഷക്കായി നിരാഹാരവ്രതം ആരംഭിച്ചത്.


സിനിമയിൽ കുടുങ്ങിയ പുതിയ തലമുറയ്ക്ക് രാജ്കുമാർ ഹിരാനിയുടെ ത്രീ ഇഡിയറ്റ്സിലെ ഒരു കഥാപാത്രമായിപ്പോലും വാങ്ചുക്നെ പരിചയമുണ്ട്. എന്നാൽ കരുണയില്ലാത്ത ഭരണകൂടത്തിന് വാങ് ചുക്ന്റെ ജീവൻ ഒരു പ്രശ്നമല്ല. അവർ തെലുങ്കുനാടിനായി പട്ടിണികിടന്നു മരിച്ച പോറ്റി ശ്രീരാമുലുവിനെ ഓർത്തു അഹങ്കരിക്കുന്നുണ്ടാവാം. അല്ലെങ്കിൽ ഇറോം ശർമിളയെ ഓർത്ത് ചിരിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കുരുതിയെ മാതൃകയാക്കാമെന്ന് സൈനികശക്തിയെ മനസ്സിൽ വച്ചുകൊണ്ട് പുഞ്ചിരിക്കുന്നുണ്ടാവാം. എന്നാൽ ലോകമനസ്സാക്ഷി സോനം വാങ് ചുക്ന്റെ ജീവനൊപ്പമാണ്. ഡൽഹിയിലെ യൂണിയൻ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം പൊലിഞ്ഞുപോയ മക്കളുടെ വിഫലമാക്കപ്പെട്ട സ്വപ്നങ്ങൾക്കൊപ്പമാണ്. സമരക്കാരുടെ കൈകളിലുള്ളത് ഇന്ത്യയുടെ ദേശീയപതാകയാണ്. അതുമാനിച്ചെങ്കിലും സമരയുവാക്കളുടെ ആവശ്യം ശ്രദ്ധിക്കുകയും സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കുകയും വേണം.

  • കുരീപ്പുഴ ശ്രീകുമാർ