Monday, 20 July 2026

ഛത്തീസ്‌ഗഡിൽ സരസ്വതീസ്തുതി ഔട്ട്

 ഛത്തീസ്‌ഗഡിൽ സരസ്വതീസ്തുതി ഔട്ട്

---------------------------------------------------
ഓരോ ദിവസം കഴിയുംതോറും ഇന്ത്യ,ഹിന്ദുമതഫാസിസത്തിന്റെ കൈക്കുള്ളിലേക്ക്  അമർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയൊട്ടാകെയുള്ള
വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റു ചടങ്ങുകളിലും, കാളിയെ സ്തുതിക്കുന്ന ഭാഗം കൂടി ചേർത്ത് വന്ദേമാതരം ആലപിക്കണമെന്നുള്ള നിയമം നിർമ്മിച്ച്
നിർബ്ബന്ധിതമാക്കാൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഹിന്ദുമത ഫാസിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളിൽ മാത്രമല്ല, കോടതികളിലും നിയമനിർമ്മാണസഭകളിൽ പോലും ഇനി ഈ മതേതരവിരുദ്ധമായ ചട്ടം നടപ്പിലാക്കേണ്ടിവരും. അഹിന്ദുക്കളും മതരഹിതരും ജീവിക്കുന്ന ഒരുനാട്ടിൽ ഇത്തരം ഒരുനിയമം അനുചിതമാണ്.
ഹിന്ദുമതതീവ്രവാദികൾ രാമനെകാണിച്ചും വോട്ടർപട്ടികയിൽ മനുഷ്യഹിംസ നടത്തിയും വോട്ടുയന്ത്രത്തിൽ കൺകെട്ടുവിദ്യ നടപ്പിലാക്കിയും അധികാരത്തിലെത്തിയ ചില സംസ്ഥാനങ്ങൾ, ഈ സാമൂഹ്യവിരുദ്ധ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ മത്സരിക്കുകയാണ്.

ചത്തീസ്ഗഢ് സർക്കാരാണ് മുൻകൂട്ടി വെടിവച്ചത്. ചത്തീസ്ഗഢ് സംസ്ഥാനത്തെ എല്ലാവിദ്യാലയങ്ങളിലും നടപ്പിലാക്കാനായി വിചിത്രമായ ഒരു ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.എല്ലാ സർക്കാർ സ്‌കൂളുകളിലും ഗായത്രീമന്ത്രവും സരസ്വതീവന്ദനവും അടക്കമുള്ള ഹിന്ദുമത പ്രാർത്ഥനകൾ നിർബ്ബന്ധമായും ചൊല്ലണം എന്നാണ് ഉത്തരവ്. ഗായത്രീമന്ത്രം പ്രധാനമായും ബ്രാഹ്മണർ ഉപനയനസന്ദർഭത്തിൽ ചൊല്ലേണ്ടതാണ്. സരസ്വതിയാണെങ്കിൽ വിദ്യയുടെ ദേവതയാണെന്നത് ഹിന്ദുമതസങ്കല്പം മാത്രമാണ്. ഹിന്ദുമതക്കാരുടെ ഈ വിദ്യാഭ്യാസമന്ത്രി, വിദ്യയൊന്നും അഭ്യസിച്ചിട്ടില്ലെന്നത് പോകട്ടെ. സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമത്തെ ചെറുക്കാൻ പോലും കഴിയാതെപോയ ഒരു ശക്തിസ്വരൂപിണിയാണ്. അവരെ വന്ദിച്ചുകൊണ്ട് വിദ്യാലയദിവസം ആരംഭിക്കുകയെന്നാൽ കുറഞ്ഞപക്ഷം നീതിപീഠങ്ങൾക്കു മുന്നിൽ നിലനിൽക്കുന്ന നിരവധി സ്ത്രീപീഡനക്കേസുകളിൽ പുരുഷപക്ഷം ചേരാനുള്ള പ്രേരണ കുരുന്നുമനസ്സുകളിൽ കുത്തിച്ചെലുത്തുന്നു എന്നാണർത്ഥം. രണ്ടിലധികം കൈകളുള്ള ഒരു വിചിത്രരൂപത്തെ വന്ദിക്കുകയെന്നാൽ നീരാളിയെ വന്ദിക്കുന്നതിനു തുല്യമാണ്. ഇതൊക്കെ കുഞ്ഞുമനസ്സുകളിൽ അടിച്ചെല്പിക്കുന്നത്, മതേതര ഭരണഘടനയുള്ള രാജ്യത്തെ ഒരു  സംസ്ഥാനത്തിന് തീരെ ഭൂഷണവുമല്ല. ഏറ്റവും പ്രധാനപ്രശ്നം അഹിന്ദുവിശ്വാസികളായ കുട്ടികളുടെ മനസ്സിലേക്ക് ഹിന്ദുമത അന്ധവിശ്വാസങ്ങൾ നിർബ്ബന്ധിച്ചു കയറ്റുന്നു എന്നതാണ്. അവരെ വീട്ടിൽ പഠിപ്പിച്ചതനുസരിച്ച് ഗായത്രിമന്ത്രം പവിത്രമല്ല. സരസ്വതി വിദ്യാദേവതയുമല്ല. പിന്നെന്തിനാണ് ഇവയെ ഭക്തിപൂർവം സമീപിച്ചുകൊണ്ട് സ്‌കൂൾദിനം ആരംഭിക്കുന്നതെന്ന ചോദ്യം പ്രസക്തമാണ്. ആ കുട്ടികളെ സ്ക്കൂളിലയക്കാൻ രക്ഷിതാക്കൾ മടിക്കും. മതപാഠശാലകളിൽ അവരുടെ വിദ്യാഭ്യാസം കുടുങ്ങിയവസാനിക്കും. അതിന്റെ ഫലം ആ സമൂഹങ്ങളിൽ നിന്നും ഡോക്റ്ററും എൻജിനീയറും ഉന്നതഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഒന്നും രൂപപ്പെട്ടുവരില്ലെന്നതാണ്. അന്ധവിശ്വാസികളായ കുറെ രാഷ്ട്രീയനേതാക്കൾ മാത്രമേ അവിടെ ഉന്നതസ്ഥാനങ്ങളിൽ എത്തുകയുള്ളൂ. ഛത്തീസ്ഗഡിലെ സാക്ഷരതാനിരക്ക് ഇപ്പോൾത്തന്നെ കുറവാണ്. മതവിശ്വാസമില്ലാത്തവരും ശാസ്ത്രബോധമുള്ളവരും അവരുടെ കുട്ടികളെ സംസ്ഥാനത്തിന് പുറത്തോ രാജ്യത്തിനുപുറത്തോ അയച്ചു പഠിപ്പിക്കും.

എന്തായാലും ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ ഇടപെട്ടു. സർക്കാർ വിദ്യാലയങ്ങളിൽ മതപ്രാർത്ഥനകൾ ആലപിക്കാൻ നിർബ്ബന്ധിക്കരുതെന്നു വിധിക്കുകയും ചെയ്തു. ജസ്റ്റിസ് അമിനീന്ദ്രകിഷോർ പ്രസാദിന് മതേതരഭാരതത്തിന്റെ അഭിവാദ്യങ്ങൾ.

Tuesday, 14 July 2026

യുവാക്കളെ ശ്രദ്ധിക്കൂ, വാങ് ചുക്ന്റെ ജീവൻ രക്ഷിക്കൂ

യുവാക്കളെ ശ്രദ്ധിക്കൂ, വാങ് ചുക്ന്റെ ജീവൻ രക്ഷിക്കൂ

-------------------------------------------------------------------------------------

ദില്ലിയിലെ ജന്തർമന്ദറിൽ നടക്കുന്ന അസാധാരണ സമരത്തിൽ നിന്നും മാധ്യമക്കണ്ണുകൾ മെല്ലെമെല്ലെ അകന്നുപോകുമ്പോഴും സമരകാരണം കത്തിജ്വലിച്ചു നിൽക്കുകയാണ്. നീറ്റു പരീക്ഷയിൽ കേന്ദ്ര സർക്കാരിനാൽ വഞ്ചിക്കപ്പെട്ട് മരണത്തിലേക്ക് സ്വയം വലിച്ചെറിഞ്ഞ പൊന്നുമക്കളുടെ രക്ഷിതാക്കളിൽ മാത്രമല്ല, എല്ലാ മനുഷ്യസ്നേഹികളുടെയും മനസ്സിൽ സമരം അണയാത്ത ജ്വാലയായി ആളിക്കത്തുകയാണ്.


ഇന്ത്യൻ യുവത്വത്തെ അഴുക്കിലുണ്ടാകുന്ന കൂറകളെന്ന് വിളിച്ച് ആക്ഷേപിക്കുവാൻ ഒരു ന്യായാധിപന് ഭരണഘടനയിലെ ഏത് വകുപ്പാണ് ബലം നൽകിയത് എന്ന ചോദ്യം നിലനിൽക്കുമ്പോൾത്തന്നെ, ആക്ഷേപത്തെ ആയുധമായി സ്വീകരിച്ചുകൊണ്ടുള്ള പ്രക്ഷോഭമാണ് ഡൽഹിയിൽ തുടങ്ങിയത്. അവർ പ്രതിരോധത്തിനായി സ്വീകരിച്ചത് ഭരണഘടനയും ഡോ. അംബേദ്കറുടെ ചിത്രവുമാണ്. സി.ജെ.പിയുടെ സ്ഥാപകൻ വിദേശത്തുനിന്നു എത്തിയതുതന്നെ ഭരണഘടനയുടെ പതിപ്പുമായാണ്. അറസ്റ്റു ചെയ്യുന്നെങ്കിൽ ഭര ഘടനസഹിതമേ യുവാവിനെ അറസ്റ്റുചെയ്യാൻ കഴിയുമായിരുന്നുള്ളു. സമരം പ്രഖ്യാപിച്ചതിനുശേഷം, രക്ഷകർത്താക്കളുടെ സാന്നിധ്യം വലുതായി ഉണ്ടായില്ല. ..എസ്.എഫ്, ..എസ്.യു, എസ്.എഫ്.. തുടങ്ങിയ വിദ്യാർഥിസംഘടനാപ്രതിനിധികളും ആനി രാജയെപ്പോലെയുള്ള ചില മുതിർന്ന നേതാക്കളും മാത്രമാണ് സമരമുഖത്തെത്തിയത്. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തെ അധർമ്മമാണ് പ്രധാനമെന്നു കരുതുന്നവർ ആക്രമിക്കുകയും ചെയ്തു. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ധാർമ്മികതയൊന്നും ഒരു ഫാസിസ്റ്റു ഭരണകൂടത്തോട് പറഞ്ഞിട്ടു കാര്യവുമില്ലല്ലോ. സമരത്തിന്റെ മുഖം കൂടുതൽ രക്താഭമായത് സോനം വാങ്ചുക്ന്റെ ഇടപെടലോടുകൂടിയാണ്.


സോനം വാങ് ചുക്, ലഡാക്കിനു കിട്ടിയ ചുവന്ന മുത്തുമാത്രമല്ല. ലോകത്തിനു കിട്ടിയ സ്നേഹസൂര്യനാണ്. അദ്ദേഹത്തിന്റെ ഇടപെടൽ അത്രമാത്രം മഹത്തരമാണ്. മണ്ണിനെ കുറിച്ചും മനുഷ്യനെക്കുറിച്ചും തികഞ്ഞ അവബോധമുള്ള വാങ് ചുക്ന്റെ ഇന്നുവരെയുള്ള ജീവിതം സാദൃശ്യങ്ങൾ ഇല്ലാത്തതാണ്. ശൈത്യകാലത്ത് ജലത്തെ കൃത്രിമ ഹിമാനികളായി സംരക്ഷിക്കുകയും ജലക്ഷാമകാലത്ത് അതുപ്രയോജനപ്പെടുത്തുകയും ചെയ്യാമെന്നുള്ള അദ്ദേഹത്തിന്റെ കണ്ടെത്തൽ ലോകം ആശ്വാസത്തോടെയാണ് സ്വീകരിച്ചത്. പ്രകൃതിവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ച അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രയോജനപ്രദമാണ്. മലയിടിഞ്ഞും മണ്ണുതാഴ്‌ന്നുമുള്ള അപകടങ്ങൾ ഏതുനിമിഷവും സംഭവിക്കാവുന്ന ഹിമാലയത്തിന്റെ താഴ് വര, എങ്ങനെ യുക്തിപൂർവം മനുഷ്യരാശിക്ക് പ്രയോജനപ്പെടുത്താമെന്നുള്ള സ്നേഹചിന്തയും കരുതലുമാണ് വാങ്ചുക്കിനെ കണ്ടെത്തലുകളിലേക്ക് നയിച്ചത്. അദ്ദേഹത്തിനു ലഭിച്ച മാഗ്സസെ പുരസ്ക്കാരം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു. വാങ്ചുക്ആണ്, പരീക്ഷയിലെ വഞ്ചനയിൽ നൊന്തും ഇനിയുമൊരു പരീക്ഷണത്തിന് നിന്നുകൊടുക്കാൻ വയ്യെന്നും എഴുതിവച്ച് സ്വയം മരിച്ച ഇന്ത്യൻമക്കളെ ഓർത്തുകൊണ്ട് ഇനിയുള്ളവരുടെ സുരക്ഷക്കായി നിരാഹാരവ്രതം ആരംഭിച്ചത്.


സിനിമയിൽ കുടുങ്ങിയ പുതിയ തലമുറയ്ക്ക് രാജ്കുമാർ ഹിരാനിയുടെ ത്രീ ഇഡിയറ്റ്സിലെ ഒരു കഥാപാത്രമായിപ്പോലും വാങ്ചുക്നെ പരിചയമുണ്ട്. എന്നാൽ കരുണയില്ലാത്ത ഭരണകൂടത്തിന് വാങ് ചുക്ന്റെ ജീവൻ ഒരു പ്രശ്നമല്ല. അവർ തെലുങ്കുനാടിനായി പട്ടിണികിടന്നു മരിച്ച പോറ്റി ശ്രീരാമുലുവിനെ ഓർത്തു അഹങ്കരിക്കുന്നുണ്ടാവാം. അല്ലെങ്കിൽ ഇറോം ശർമിളയെ ഓർത്ത് ചിരിക്കുന്നുണ്ടാകാം. അതുമല്ലെങ്കിൽ ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കുരുതിയെ മാതൃകയാക്കാമെന്ന് സൈനികശക്തിയെ മനസ്സിൽ വച്ചുകൊണ്ട് പുഞ്ചിരിക്കുന്നുണ്ടാവാം. എന്നാൽ ലോകമനസ്സാക്ഷി സോനം വാങ് ചുക്ന്റെ ജീവനൊപ്പമാണ്. ഡൽഹിയിലെ യൂണിയൻ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം പൊലിഞ്ഞുപോയ മക്കളുടെ വിഫലമാക്കപ്പെട്ട സ്വപ്നങ്ങൾക്കൊപ്പമാണ്. സമരക്കാരുടെ കൈകളിലുള്ളത് ഇന്ത്യയുടെ ദേശീയപതാകയാണ്. അതുമാനിച്ചെങ്കിലും സമരയുവാക്കളുടെ ആവശ്യം ശ്രദ്ധിക്കുകയും സോനം വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കുകയും വേണം.

  • കുരീപ്പുഴ ശ്രീകുമാർ

Tuesday, 30 June 2026

പൗരനെ ഭരണകൂടം റദ്ദാക്കുമ്പോൾ

 പൗരനെ ഭരണകൂടം റദ്ദാക്കുമ്പോൾ

----------------------------------------------

ഒരു പൗരന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയും അതിന്റെ മീശത്തുമ്പിൽ പിടിച്ച് പാസ്പോർട്ട് നൽകാതിരിക്കുകയും ചെയ്താൽ അതിൽ നിന്നും രാജ്യം പഠിക്കേണ്ടത്, പൗരന്മാരെത്തന്നെ റദ്ദാക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം തുടങ്ങിയെന്നാണ്. കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് പത്രത്തിൽ ദീർഘകാലം പ്രവർത്തിച്ച, ശ്രദ്ധേയനായ പത്രപ്രവർത്തകൻ ആർ. രാജഗോപാലിനെ വോട്ടർ പട്ടികയിൽ നിന്ന് തീവ്രപരിഷ്ക്കരണപ്രകാരം ഒഴിവാക്കിയതും, തുടർന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ വേണ്ടി പാസ്പോർട്ട് യഥാസമയം പുതുക്കി നൽകാതിരുന്നതും സൂചിപ്പിക്കുന്നത്, ബംഗാളിൽ തുടങ്ങിയ പൗരഹത്യാ പ്രവണത രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നുതന്നെയാണ്. മരണം വിവാഹം തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുക്കാൻ വേണ്ടി, കൊടുംകുറ്റവാളികളെ ജയിലിൽ നിന്നുപോലും ഇറക്കിവിട്ടിട്ടുള്ള നാടാണ് ഭാരതം. രാജഗോപാലിന്റെ കാര്യത്തിൽ മാത്രം എന്തേ ഇങ്ങനെയൊരു പ്രതികാരനടപടി? അദ്ദേഹം സത്യം സത്യമായിത്തന്നെ വിളിച്ചുപറയുന്ന, സ്വാധീനത്തിനു വഴങ്ങാത്ത, വാർത്ത വളച്ചൊടിക്കൽകല പഠിച്ചിട്ടില്ലാത്ത ഒരു മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് തന്നെയാണ്. അനുഭവം വച്ചുനോക്കിയാൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ പലരും, മതപരമോ, സ്വാതന്ത്ര്യപരമോ ആയ കാരണത്താൽ യൂണിയൻ സർക്കാരിന്റെ അപ്രീതിക്ക് പാത്രമായവരാകാം എന്ന് കണ്ടെത്താവുന്നതാണ്.


എസ്.എസ്.എൽ.സി ബുക്കിനേക്കാൾ അഭിമാനത്തോടെ നമുക്ക് കൊണ്ടുനടക്കാവുന്ന ഒരു രേഖയാണ് ഇന്ത്യൻ പാസ്പോർട്ട്. കാരണം അതിൽ ഇന്ത്യൻ ജനതയുടെ അപമാനമായ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. ജാതി അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ തൊഴിൽ തീരുമാനിച്ചിരുന്നതെങ്കിൽ, മറ്റൊരു രാജ്യത്തും അത്ര വലിയ വങ്കത്തം ഇല്ലാത്തതിനാൽ പാസ്പോർട്ടിലെ ജാതിയും മതവുമൊന്നും അന്യരാജ്യക്കാർക്ക് അറിയേണ്ട ആവശ്യമേയില്ല. എന്നാൽ പാസ്പോർട്ട് നമ്മുടെ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നാണ് ഹിന്ദുഫാസിസ്റ്റു ഭരണകൂടത്തിന്റെ പുതിയ നിലപാട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന ഭരണഘടനാ പതിപ്പുകളിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ നീക്കം ചെയ്തിട്ടുമുണ്ട്. അതിന്റെ അർത്ഥം ഇന്ത്യൻ ഭരണഘടന ഒരു മതേതര രാജ്യത്തിന്റെ ഭരണഘടനയാണെന്ന് ഭരണകൂടം സമ്മതിക്കുന്നില്ലെന്നതാണ്. ഭരണഘടന സംരക്ഷിക്കുവാൻ ബാധ്യതയുള്ള ഭരണകൂടം തന്നെ, ഭരണഘടനയെ തള്ളിക്കളയുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ഫാസിസ്റ്റ് ഭരണകൂടങ്ങൾ പലരാജ്യങ്ങളിലും ചെയ്തിട്ടുള്ളത്, പട്ടാളത്തെ ഉപയോഗിച്ച് പൗരന്മാരെ വെടിവെച്ചു കൊല്ലുകയും മൃതശരീരം മറവുചെയ്യാതെ റോഡിൽത്തന്നെ ദിവസങ്ങളോളം ഉപേക്ഷിച്ച്, ജനങ്ങളെ പാഠം പഠിപ്പിക്കുകയുമാണ്. സർക്കാരിനെതിരെ സംസാരിച്ചാൽ നിന്റെയും ഗതി ഇതുതന്നെയാവും എന്ന നീചസന്ദേശമാണ് ഇതുവഴി നൽകുന്നത്. വോട്ടേഴ്‌സ് ലിസ്റ്റിലെ പിഴവു തിരുത്താതിരിക്കുകയും പാസ്പോർട്ട് നൽകുന്നത് അനന്തമായി നീട്ടികൊണ്ടുപോവുകയും ചെയ്തത് സമൂഹത്തിന് ഇത്തരമൊരു സന്ദേശം നൽകാൻ വേണ്ടിയാണ്. പശ്ചിമ ബംഗാളിൽ ആർ. രാജഗോപാലടക്കം ഇരുപത്തേഴു ലക്ഷംപേരെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. വോട്ടഴ്സ് ലിസ്റ്റിൽ നിന്നും ജനങ്ങളെ ഒഴിവാക്കുകയെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് പശ്ചിമബംഗാളിൽ ഹിന്ദു ഫാസിസ്റ്റു കക്ഷി അധികാരത്തിലെത്തിയത്. അതുകൊണ്ടാണ് അധികാരം മോഷ്ടിച്ചുവെന്ന് മമതാ ബാനർജി പറഞ്ഞത്. ആരോപണങ്ങളിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി ആർ.രാജഗോപാലിന്റെ പ്രശ്നം മാത്രം പരിഹരിച്ചതുകൊണ്ട് കാര്യമില്ല. മാത്രമല്ല, വൈകിക്കിട്ടിയ പാസ്പോർട്ടുമായി മകളുടെ വിവാഹത്തിനുപോകാൻ അദ്ദേഹത്തിന് കഴിയില്ല. വിവാഹം നടന്നുകഴിഞ്ഞല്ലൊ.


വൈകിക്കിട്ടുന്ന നീതി, അനീതിക്ക് തുല്യമാണ്. പൗരത്വ പ്രതിസന്ധി വളരെ ഗൗരവമുള്ള വിഷയമാണ്. ഇന്ത്യയിലെ ജനാധിപത്യബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായി വിഷയത്തിൽ ഒറ്റ ബാനറുമായി നിന്നില്ലെങ്കിൽ, ഇപ്പോഴുള്ള അപ്രഖ്യാപിത അടിയന്തിരാവസ്ഥ മറനീക്കി പുറത്തുവരികതന്നെചെയ്യും.