Tuesday, 16 June 2026

നിയമസഭയിലെ വന്ദേമാതരസന്ദേഹം

 നിയമസഭയിലെ വന്ദേമാതരസന്ദേഹം

--------------------------------------------------------

ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് കേരളനിയമസഭയിലെത്തിയ, എസ്.എൻ.ഡി.പി.യോഗം ചാത്തന്നൂർ യൂനിയൻ പ്രസിഡന്റാണ് ബി.ബി.ഗോപകുമാർ. ആദരണീയനായ ഈ നിയമസഭാംഗം സ്പീക്കറോടും മറ്റു നിയമസഭാംഗങ്ങളോടുമായി ഒരു ചോദ്യം ഉന്നയിച്ചിരുന്നു. സഭാ ടി.വിയിലൂടെ അതു കണ്ടപ്പോൾ

ദീർഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹമാണല്ലോ ചോദ്യം ഉന്നയിച്ചത് എന്നോർത്ത് ദുഃഖം തോന്നി. വന്ദേ മാതരം അദ്ദേഹം അവതരിപ്പിച്ചത് ഇങ്ങനെയാണ്. "പത്തു കൈകളിൽ ആയുധമേന്തിയ ദുർഗ്ഗ നീയാണ്.താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മി നീയാണ്. വിദ്യ നൽകുന്ന സരസ്വതിയും നീയാണ്.നിന്നെ ഞാൻ വന്ദിക്കുന്നു.ഇത് ഭാരതത്തിന്റെ ആധ്യാത്മിക അടിത്തറയിൽ നിന്നുകൊണ്ട് എഴുതിയതാണ്. ഇവിടെ എവിടെയാണ് വർഗീയതയുള്ളത്?"

ബങ്കിം ചന്ദ്ര ചാറ്റർജി ആനന്ദമഠം എഴുതിയ സാഹചര്യവും അതിൽ കവിത ഉൾപ്പെടുത്തിയ സന്ദർഭവും ഒന്നും ഇവിടെ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അത് ഇതിനകം ധാരാളമായി ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. നിയമസഭാംഗം പറഞ്ഞ അർത്ഥം ശരിയാണോ എന്നും ഇവിടെ ചികഞ്ഞു നോക്കുന്നില്ല. ഭരണഘടനാ പരമായി ഇന്ത്യ ഒരു മതേതരരാജ്യമാണ്. അതായത്, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും ബുദ്ധിസ്റ്റുകളും ജൈനവിശ്വാസികളും സിഖുമതക്കാരും ഒരു മതത്തിലും വിശ്വസിക്കാത്തവരും ഒന്നിലും ഉൾപ്പെടാത്ത ദലിത് ആദിവാസി ജനതയും എല്ലാവരും ഉൾപ്പെട്ടതാണ് ഇന്ത്യാമഹാരാജ്യം. വന്ദേമാതരത്തിലെ ചില വരികൾ ഒരു മതത്തിലെ ആരാധനാമൂർത്തിയെ മാത്രം ഉയർത്തിക്കാട്ടുന്നതാണ്. അത് പൗരസമൂഹത്തെ അടിച്ചേൽപ്പിക്കുന്നത് അഭികാമ്യമായ കാര്യമല്ല. കുറെ ഹിന്ദുക്കൾക്ക് സന്തോഷം വരും എന്നല്ലാതെ ഇന്ത്യയിലെ പൊതുസമൂഹത്തിന് ഒരു സന്തോഷവും ഉണ്ടാവുകയില്ല. പ്രാഥമികമായ ആനന്ദം പോലും ഉണ്ടാകുന്നില്ലെങ്കിൽ പിന്നെങ്ങനെയാണ് ദേശസ്നേഹമുണ്ടാവു!

ലാ ഇലാഹ് ഇല്ലള്ളാഹ് എന്നോ യേശുവേ നിന്റെ രാജ്യം വരേണമേ എന്നോ എല്ലാ ഇന്ത്യക്കാരും ഏറ്റു ചൊല്ലണമെന്ന് നിർബ്ബന്ധം പിടിച്ചാൽ അതെത്ര അനീതിയാണ്! അനീതിയാണ് വന്ദേമാതരത്തിലെ ആദ്യത്തെ രണ്ടു പാദങ്ങൾ കൂടാതെ എല്ലാ വരികളും ചൊല്ലണമെന്ന് നിർബ്ബന്ധിക്കുന്നത്. ആദരണീയനായ നിയമസഭാംഗത്തിന്റെ പൂർവ്വാശ്രമവും അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനത്തിന് തണലേകി പഞ്ചായത്തു മെമ്പർ വരെയാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻകാല അനിഷേധ്യനേതാക്കളാണ് വന്ദേമാതരത്തിലെ ആദ്യപാദങ്ങളൊഴിച്ച് മറ്റൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് ആദ്യംതന്നെ അഭിപ്രായപ്പെട്ടത്. ഹിന്ദുമതരാഷ്ട്രീയപ്പാർട്ടിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഇന്നത്തെ കോൺഗ്രസ്സ് നേതാക്കൾക്ക് ഇതിപ്പോൾ പഥ്യമായേക്കാം.

ഇനി മറ്റൊരുകാര്യമുള്ളത് എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകപ്രസിഡന്റായ നാരായണഗുരു പത്തുകൈയിലും ആയുധമുള്ള ഒരു ദേവതയെ ആരാധിക്കുവാൻ എങ്ങും ആവശ്യപ്പെടുകയോ അങ്ങനെയൊരു വിഗ്രഹം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഏറ്റവും പക്വതയാർന്ന അവസാനനാളുകളിൽ അദ്ദേഹം ജാതിയും മതവും ഉപേക്ഷിക്കുകയാണ് ചെയ്തത്. ആയുധധാരികളായ ഭീകരദൈവങ്ങളെ ഒഴിവാക്കി, ശങ്കരൻകുഴിയിലെ ഒറ്റക്കല്ലിൽ ശിവനെ സങ്കല്പിക്കുകയാണ് ഗുരു ചെയ്തത്. ആ ശിലാഖണ്ഡത്തിൽ സർപ്പവും ആയുധവും പോയിട്ട് കണ്ണും മൂക്കും പോലും ആലേഖനം ചെയ്തിരുന്നില്ല. പിന്നീടങ്ങോട്ട് അദ്ദേഹം നടത്തിയത് ദൈവവിരുദ്ധമായ പ്രതിഷ്ഠകളായിരുന്നു. മാത്രമല്ല, പള്ളികൾ പോലും സ്ഥാപിക്കാൻ ഗുരു സന്നദ്ധനായിരുന്നു. ഗുരു ഇറങ്ങിപ്പോയെങ്കിലും പ്രതിമകളിലൂടെ ഗുരുവിനെ മുൻനിർത്തുന്ന എസ്.എൻ.ഡി.പി യോഗം ഇതെല്ലാം മറക്കുകയും ചെയ്തിരിക്കുന്നു. രാമരാജ്യം ശരിയല്ലെന്ന് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ മുഖത്തുനോക്കിപ്പഞ്ഞ സഹോദരൻ അയ്യപ്പനും ആത്മീയതയല്ല, നാസ്തികതയാണ് ശരിയെന്നു വിശ്വസിച്ച സി.കേശവനും എസ്.എൻ.ഡി.പിയുടെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്നു എന്നകാര്യം ഇന്നത്തെ വ്യാജശ്രീനാരായണീയർ മറന്നാലും സാംസ്ക്കാരിക കേരളം മറക്കുകയില്ല.

രഘുപതി രാഘവ രാജാറാം / പതീതാപാവന സീതാറാം / ഈശ്വര അള്ളാ തേരേ നാം എന്നു ജപിച്ചുനടന്ന നമുടെ രാഷ്ട്രപിതാവുപോലും ആയുധധാരിയായ ദുർദ്ദേവതയെ ആരാധിച്ചില്ല.

ലോകത്തിലേക്കും ശ്രേഷ്ഠമായ നാട് നമ്മുടെ ഹിന്ദുസ്ഥാൻ ആണെന്ന മഹാകവി ഇഖ്ബാലിന്റെ വരികളെ ഇരുളിലേക്ക് തള്ളിമാറ്റിയിട്ടാണ് ആയുധധാരിയായ ഒരു ദേവതയുടെ വാഴ്ത്തുപാട്ട് മുന്നോട്ടു വയ്ക്കുന്നത്. വന്ദേമാതരത്തിലെ ആദ്യവരികളുടെ എല്ലാ മനോഹാരിതയും കെടുത്തുന്നതാണ് ദുർഗ്ഗാപൂജയുടെ അന്ധവിശ്വാസദുർഗ്ഗന്ധമുള്ള അവസാനവരികൾ. അതുകൊണ്ടാണ് ദേശാഭിമാനികളായ നേതാക്കളും ഭരണാധികാരികളും വരികളെ ഉപേക്ഷിച്ചത്.

ഒരു നിയമസാഭാംഗം പ്രതിനിധീകരിക്കുന്നത് നിയോജകമണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയുമാണ്. തനിക്ക് വോട്ടു ചെയ്യാത്തവരുടെയും പ്രതിനിധിയാണ് നിയമസഭാംഗം. അവർ വിവിധ ആരാധനാരീതികളുള്ള സ്വന്തം മണ്ഡലത്തിലെ വോട്ടർമാരെ അപമാനിക്കുന്നത് ശരിയല്ല. ചാത്തന്നൂരാണെങ്കിൽ കേരളയുക്തിവാദി സംഘത്തിന്റെ സംസ്ഥാനസെക്രട്ടറി സന്തോഷ് മാനവം അടക്കമുള്ള വോട്ടർമാർ അധിവസിക്കുന്ന സ്ഥലമാണ്. വിവിധ മതവിശ്വാസികളും അവിശ്വാസികളും അവിടെയുണ്ട്. അപ്പോൾ അവരുടെ പ്രതിനിധി, ഒരുമതത്തിലെ ചിലർ മാത്രം ആരാധിക്കുന്ന ഒരു മൂർത്തിയെ ന്യായീകരിക്കുന്നതും അതിന്റെ അപദാനങ്ങൾ ചൊല്ലുന്നതിൽ തെറ്റില്ലെന്നു വാദിക്കുന്നതും ഒരു മതേതരഭരണഘടനയ്ക്കു നിരക്കുന്നതേയല്ല.


Tuesday, 2 June 2026

അപമാനിതയായ അമ്മമലയാളം

 അപമാനിതയായ അമ്മമലയാളം

-----------------------------------------

മഹാരാജാവും ഭീഷ്മപിതാമഹനും കാന്തന്മാരും ശ്രദ്ധിച്ചിരിക്കെ  സഭയിൽ അപമാനിക്കപ്പെട്ട ദ്രൗപദിയെ പോലെ കേരളനിയമസഭയിൽ ആദ്യകൂടിച്ചേരലിൽത്തന്നെ അമ്മമലയാളം ആക്ഷേപിക്കപ്പെട്ടു. മലയാളികളുടെ വോട്ടുവാങ്ങി ജയിച്ചു നിയമസഭയിലെത്തിയ പല അംഗങ്ങളും സത്യപ്രതിജ്ഞക്ക് മലയാളം ഉപയോഗിച്ചില്ല. സത്യപ്രതിജ്ഞയ്ക്ക് ഇംഗ്ലീഷ് മതിയെന്ന തീരുമാനം അവരെകൊണ്ട് എടുപ്പിച്ചത് ഈ പ്രധാനചടങ്ങിന് വീട്ടമ്മ പാടില്ലെന്ന ബോധമായിരിക്കാം. 

മഞ്ചേശ്വരത്തുനിന്നും ദേവികുളത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടവർ യഥാക്രമം കന്നഡയിലും തമിഴിലുമാണ് സത്യവാചകം ചൊല്ലിയത്. അവരുടെ വോട്ടർമാരിൽ നല്ലൊരു ശതമാനം ആ അയൽഭാഷകൾ സംസാരിക്കുന്നവരാണ്. അതിനാൽ അവർചെയ്തത് ശരി. എന്നാൽ കേരളത്തിലാരുടെയും മാതൃഭാഷ ഇംഗ്ലീഷ് അല്ല.പിന്നെന്തിനാണ് പത്തോളം വിജയികൾ സത്യപ്രതിജ്ഞക്ക് ആ വിദേശഭാഷ ഉപയോഗിച്ചത്? മലയാളിയുടെതന്നെ ഒരു വ്യാജപ്രതിച്ഛായയുടെ അടയാളമായിരുന്നോ ആ പ്രതിജ്ഞ? അതോ, തങ്ങൾ സത്യം ചെയ്തതൊന്നും സാധാരണജനങ്ങൾ അറിയരുതെന്നു വിചാരിച്ചോ? അപ്പം തിന്നാൽ പോരേ കുഴിയെണ്ണണോ എന്നതായിരുന്നോ പ്രമാണം? വിജയിച്ചു കഴിഞ്ഞപ്പോൾ വിജയിപ്പിച്ചവരെയും മൊത്തം വോട്ടർമാരെയും തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തുന്നതായിപ്പോയി ആ നടപടി. 

ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യവുമായി വലിയ സമരങ്ങളാണ് സാംസ്ക്കാരികപ്രവർത്തകർ കേരളത്തിൽ നടത്തിയത്. കോടതിയാത്ര, സെക്രട്ടേറിയറ്റ് ധർണ,പി.എസ്.സി ഓഫീസിനുമുന്നിൽ നിരാഹാരം, കേരളയാത്ര, നിവേദനം, ജില്ലാ കേന്ദ്രങ്ങളിൽ ധർണ, തിരുവോണനാളിൽ ഉപവാസം അങ്ങനെ നിരവധി അഹിംസാമാർഗത്തിലുള്ള സമരരീതികൾ കേരളം കണ്ടു. എം.എൻ.കാരശ്ശേരിയും ഡോ.പി.പവിത്രനും നന്ദകുമാറും അടക്കം നിരവധി ആളുകൾ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. മലയാളം അക്ഷരമാല പ്രാഥമികവിദ്യാഭ്യാസകാലത്ത് നിർബ്ബന്ധമാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാനടക്കമുള്ളവർ സെക്രട്ടേറിയറ്റിനുമുന്നിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട് സമരം ചെയ്തു. അക്ഷരമാലാ പഠനം പ്രാഥമികവിദ്യാലയങ്ങളിൽ നടപ്പിലാക്കുകയും ചെയ്തു. ആ സമരങ്ങൾക്കും ശേഷം, ജനപ്രതിനിധികളുടെ ഇംഗ്ലീഷ് പ്രതിജ്ഞ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.

നോക്കൂ, തെരഞ്ഞെടുപ്പുകാലത്ത് എല്ലാ ചുമരെഴുത്തുകളും മലയാളത്തിൽ ആയിരുന്നു. വോട്ട് അഭ്യർത്ഥനകളെല്ലാം മലയാളത്തിൽ. മലയാളമായി പരിണമിച്ച വോട്ട് എന്നവാക്കിനുപകരം സമ്മതിദാനാവകാശം എന്നുവരെ ഉപയോഗിച്ചു. തെരഞ്ഞെടുപ്പു കാലത്തുമാത്രം പ്രത്യക്ഷപ്പെടാറുള്ള ഹ്ന എന്ന അക്ഷരം നമ്മുടെ ചിഹ്നത്തിന്റെ രൂപത്തിൽ ചുമരുകളിൽ മലർന്നു കിടന്നു. പ്രകടനപത്രികയും പ്രസംഗവും മലയാളത്തിൽ. ആരോപണ പ്രത്യാരോപണങ്ങളെല്ലാം മലയാളത്തിൽ. പത്രപ്രസ്താവനകളും മലയാളത്തിൽ.പാരഡിപ്പാട്ടുപോലും മലയാളത്തിൽ. പിന്നെന്തിനാണ് പ്രതിജ്ഞ ചൊല്ലുമ്പോൾ ആ മദാമ്മമൊഴി?

മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, സണ്ണി ജോസഫ്, ഷിബു ബേബിജോൺ  എന്നിവരും എ.കെ.എം.അഷറഫ്, മാണി സി.കാപ്പൻ,രമേഷ് പിഷാരടി, മാത്യു കുഴൽനാടൻ,ഫൈസൽ ബാബു,സന്ദീപ് വാര്യർ തുടങ്ങിയവരാണ് തങ്ങളുടെ ഇംഗ്ലീഷ് പാണ്ഡിത്യം വിളമ്പി വോട്ടർമാരോട് കൂരായണാ പറഞ്ഞത്. ഇവരിൽ നിന്നും നമ്മൾ മലയാളികൾ എന്താണ് പ്രതീക്ഷിക്കേണ്ടത്? 

സത്യപ്രതിജ്ഞാ വേദിയിൽ കണ്ട മറ്റൊരു അസംബന്ധം, കാളീസ്തുതി അടക്കമുള്ള വന്ദേമാതരം ഉയർന്നപ്പോൾ എല്ലാവരും ആദരവോടെ എണീറ്റ് നിന്നതാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ കുളത്തിലെ മലിനജലം സംസ്ഥാനങ്ങളിലേക്ക് അടിച്ചുകയറ്റുന്ന കിർലോസ്ക്കർ പമ്പായാണ് ഗവർണ്ണർമാർ പ്രവർത്തിക്കുന്നത്. തിരുവള്ളുവരെപ്പോലും കാവി ഉടുപ്പിച്ചിരിക്കുന്നു.കാളീസ്തുതി കേരളാഗവർണ്ണർക്കും പത്ഥ്യമാണ്. ആദ്യത്തെ രണ്ടുപാദങ്ങൾ കഴിയുമ്പോൾ അവിടെയുണ്ടായിരുന്ന നിമസഭാംഗങ്ങളും പ്രവർത്തകരും സ്വന്തം ഇരിപ്പിടങ്ങളിൽ ഇരിക്കണമായിരുന്നു.ഗവർണ്ണറും മൂന്ന് എം എൽ എ മാരും മാത്രം എഴുനേറ്റുനിന്ന് ഹിന്ദുമത ഫാസിസത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നകാഴ്ച അപ്പോൾ കാണാമായിരുന്നു. അതുണ്ടായില്ല. പുതിയ സ്പീക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന നിയമസഭയുടെ ആദ്യസമ്മേളനത്തിൽ ഗവർണ്ണറുടെ സാന്നിദ്ധ്യത്തിൽത്തന്നെ ദേശീയഗീതത്തിലെ കാളീസ്തുതി ഒഴിവാക്കിക്കണ്ടപ്പൊഴാണ് മോഹാലസ്യപ്പെട്ടുകിടന്ന മതേതര ദേശീയബോധത്തിന് ഉണർവ് ഉണ്ടായത്


Tuesday, 19 May 2026

സ്റ്റേറ്റ് കാർ നം. 13 - എവിടെ?

 സ്റ്റേറ്റ് കാർ നം. 13 - എവിടെ?

------------------------------------------

പുതിയ സർക്കാർ അന്ധവിശ്വാസത്തിന്റെ പ്രതിജ്‌ഞകൂടി നടത്തിയിരിക്കയാണ്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കെല്ലാം നൽകിയകാറിൽ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറില്ല. കുറച്ചു ദിവസം മുൻപുവരെ കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന പി.പ്രസാദ് ഉപയോഗിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് കാറാണത്. കഴിഞ്ഞ എൽ ഡി എഫ് മന്ത്രിസഭയിലെ പതിമൂന്നു മന്ത്രിമാരെ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ, പതിമൂന്നാം നമ്പർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന പി.പ്രസാദിനെ ചേർത്തലയിലെ ജനങ്ങൾ വീണ്ടും ജയിപ്പിക്കുകയായിരുന്നു. പതിമൂന്നാം നമ്പർ വാഹനം ദോഷകാരിയല്ലെന്നതിന്റെ തെളിവുകൂടിയാണ് അദ്ദേഹത്തിന്റെ വിജയം.

യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോഴെല്ലാം അന്ധവിശ്വാസത്തെ തുടർന്നുള്ള അപകടഭീതിയും ദുർമ്മരണസംഭ്രാന്തിയും കാരണം മന്ത്രിമാരും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ എടുക്കാറില്ല. പുതിയ മന്ത്രിസഭയി മുഖ്യമന്ത്രി അടക്കമുള്ള പത്തൊൻപതു മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടു മന്ത്രിമാർ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. രണ്ടു മന്ത്രിമാരും ചെങ്കൊടി പിടിക്കുന്നവരാണ്. ഷിബു ബേബിജോണും സി.പി.ജോണും. ഇന്ത്യയിലെ ഏകകമ്യൂണിസ്റ് മന്ത്രിയെന്ന് സി.പി.ജോൺ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.എന്നാൽ സി.പി.ജോണിന് അനുവദിച്ചിട്ടുള്ളത് ആറാം നമ്പർ കാറും ഷിബു ബേബിജോണിനു അമ്പത്തൊന്നാം നമ്പർ കാറുമാണ്! ചെങ്കൊടി പിടിക്കുകയും ദൈവനാമത്തിലുള്ള പ്രതിജ്ഞ ഒഴിവാക്കുകയും ചെയ്ത ഇവരിലാരെങ്കിലും പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കുമോ? സ്റ്റേറ്റ് കാർ ജനങ്ങൾ നൽകുന്നതാണ്. ജനങ്ങളിൽ വിവിധ ദൈവങ്ങളിൽ വിശ്വസിക്കുന്നവരും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരുമുണ്ട്. ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച പത്തൊൻപത് മന്ത്രിമാരിൽ നിന്നും അന്ധവിശ്വാസത്തിനതീതമായ ഒരു നടപടി പ്രതീക്ഷിക്കാൻ കഴിയില്ല. അതിനാൽ സഗൗരവം പ്രതിജ്ഞഎടുത്ത രണ്ടു മന്ത്രിമാരിൽ ആരെങ്കിലും ഒരാൾ പതിമൂന്നാം നമ്പർ വാഹനം സ്വീകരിച്ച് അന്ധവിശ്വാസം തെറ്റാണെന്ന് തെളിയിക്കേണ്ടതാണ്. വി.എസ്.സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി എം..ബേബിയും, ഒന്നാം പിണറായി സർക്കാർ കാലത്ത് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്കും സഞ്ചരിച്ചിരുന്നത് പതിമൂന്നാം നമ്പർ വാഹനത്തിലായിരുന്നു. അവർക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇക്കാരണത്താൽ ഉണ്ടായില്ല.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യആഴ്ചയിൽ വാഹനം ആരും ഏറ്റെടുത്തിരുന്നില്ല. അവസരത്തിൽ തിരുവനന്തപുരത്ത് എം .ബേബിയുടെ അദ്ധ്യക്ഷതയിൽ .എൻ.വിയുടെ ഒരു പുസ്തകം പ്രകാശനം ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രകാശകനും ഞാൻ സ്വീകർത്താവും ആയിരുന്നു. അടുത്തിരിക്കാൻ സന്ദർഭം കിട്ടിയപ്പോൾ, പതിമൂന്നാം നമ്പർ വാഹനം ആരും ഏറ്റെടുക്കുന്നില്ലെന്നത് ഇടതുപക്ഷത്തിനു യോജിക്കുന്നതല്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിൽ വി.എസ.സുനിൽ കുമാറും ഡോ.തോമസ് ഐസക്കും വാഹനം ആവശ്യപ്പെടുകയും ഡോ.തോമസ് ഐസക്കിന് വാഹനം അനുവദിക്കുകയുമായിരുന്നു. ഇപ്പോഴാകട്ടെ പൗരാണികമായ കടപയാദിക്കണക്കിൽ വിശ്വാസമുള്ളതിനാലാകാം തിരിച്ചിട്ടാൽ പതിമൂന്ന് വരുന്ന മുപ്പത്തൊന്നാം നമ്പർ കാറും ആരും എടുത്തിട്ടില്ല!

എന്താണ് പതിമൂന്നിന്റെ കുഴപ്പം? യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരുമടക്കമുള്ള സംഘത്തിനുണ്ടായ ദുരനുഭവമാണ് പതിമൂന്നിനെ ദോഷസംഖ്യയായി കാണാൻ യൂറോപ്യരെ പ്രേരിപ്പിച്ചത്. മലയാളനാട്ടിലേക്ക് വിമാനമിറങ്ങിവന്ന അന്ധവിശ്വാസമാണത്. ആധുനിക സമൂഹത്തിനു തീരെ നിരക്കാത്ത ഒരു മിഥ്യാധാരണയാണത്. ഹിന്ദുമത വിവാഹരംഗത്ത് ഇപ്പോഴും നിലനിൽക്കുന്ന അയിത്തത്തെ നിരാകരിച്ചുകൊണ്ട് ജീവിതം കെട്ടിപ്പടുത്ത് മാതൃകയായ ആദരണീയയായ മന്ത്രിയാണ് കെ.. തുളസി. അവർക്കിപ്പോൾ അനുവദിച്ചിട്ടുള്ളത് പതിമൂന്നിന്റെ അയൽവാസിയായ പതിനാലാണ്. പഴയ അന്ധവിശ്വാസ നിരാകരണ ശക്തി ഇപ്പോഴുമുണ്ടെങ്കിൽ അവർക്ക് പതിമൂന്നാം നമ്പർ വാഹനം സ്വീകരിക്കാവുന്നതാണ്.


ആദ്യ കമ്യൂണിസ്റ് മന്ത്രിസഭയിലെ ധനമന്ത്രിയും പിൽക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയുമായ സി.അച്യുതമേനോൻ ജനിച്ചത് 1913 ജനുവരി പതിമൂന്നിനാണ്. ആദ്യത്തെയും നാലാമത്തെയും മുഖ്യമന്ത്രിയായിരുന്ന .എം എസ് നമ്പൂതിരിപ്പാട് ജനിച്ചത് 1909 ജൂൺ പതിമൂന്നിന്! പതിമൂന്നാം തിയതി ജനിച്ചതുകൊണ്ട് ചരിത്രത്തിൽ അവരുടെ സ്ഥാനത്തിന് മങ്ങലേറ്റിട്ടില്ല. കേരളത്തിന്റെ രണ്ടു മുഖ്യമന്ത്രിമാർക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പതിമൂന്നാം തിയതി ജനിച്ച എം എസ്സിനും അച്യുതമേനോനും! പതിമൂന്നാം തിയതി ജനിച്ചു എന്നത് ഒരു ദോഷകാരണമായി മാറിയില്ല. ആദരണീയനായ നമ്മുടെ പുതിയ മുഖ്യമന്ത്രിയാകട്ടെ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയുമാണ്. അതിനാൽ പതിമൂന്ന് പതിത്വമുള്ള ഒരു നമ്പർ അല്ലെന്ന് അദ്ദേഹമെങ്കിലും ഓർമ്മിച്ചാൽ നന്നായിരുന്നു. പുസ്തകപ്രേമിയായ മുഖ്യമന്ത്രി കീഴ്‌വഴക്കങ്ങൾ ലംഘിക്കാൻ താല്പര്യമുള്ള ആളാണെങ്കിൽ ഒന്നാം നമ്പർ സ്റ്റേറ്റ് കാർ എന്ന കീഴ് വഴക്കം മാറ്റി പതിമൂന്നാം നമ്പർ കാർ സ്വീകരിച്ച് മാതൃകയാകാവുന്നതുമാണ്. മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ ഗുരുവായൂരേക്കും കിട്ടിക്കഴിഞ്ഞാൽ മതകാര്യാലയത്തിലേക്കും ഓടിപ്പോകുന്നത് ശാസ്ത്രാവബോധമുള്ള ഒരു സെക്യുലർ സമൂഹത്തിനു ഭൂഷണമേയല്ല. എങ്കിലും ദുർമന്ത്രവാദനിരോധനനിയമമടക്കം കേരളം പ്രതീക്ഷിക്കുകയാണ്. യുക്തിവാദിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ അനുയായിയാണല്ലോ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി.