Thursday, 12 March 2026

ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്  / 2024/മാർച്ച്/ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 

-----------------------------------------------------------------------------------------------------

ചങ്ങമ്പുഴക്കവിതയില്‍ നിന്നും നാസ്തികതയുടെ  വിത്തുകള്‍ ശേഖരിച്ച് ബുദ്ധിയില്‍ നട്ടുവളര്‍ത്തി ചാര്‍വാക ദര്‍ശനത്തിലെത്തിയ അപൂര്‍വ പ്രതിഭയാണ് യു.കലാനാഥന്‍.

അതെങ്ങനെയാണ് സംഭവിക്കുക. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു സമ്പൂര്‍ണ്ണ നാസ്തികകവി ആയിരുന്നോ? നാസ്തിക കവി എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും അമ്മമലയാളത്തിലുണ്ടോ? 

ചങ്ങമ്പുഴയാണെങ്കില്‍ ജീവിതത്തെ പോസിറ്റീവായും നെഗറ്റീവായും സമീപിച്ച കവിയാണ്. ദൈവനാമത്തെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ദൈവ നിഷേധിയായ ഒരാള്‍ക്ക് ഏതു മതദൈവത്തെക്കുറിച്ചും എഴുതാന്‍ കഴിയും.കാരണം മതവും അതിന്റെ വാണിജ്യമുദ്രയായ ദൈവവും ഗൂണ്ടത്തലവനായ ചെകുത്താനും എന്താണെന്ന് അങ്ങനെയൊരു കവിക്ക് കൃത്യമായി അറിയാം. ഏതു മതദൈവത്തെക്കുറിച്ചു എഴുതിയാലും ഒരു തരത്തിലുള്ള പാപചിന്തയും അയാളെ ബാധിക്കില്ല. അതേസമയം ദൈവവിശ്വാസിയായ ഒരു കവിക്ക് സ്വന്തം ദൈവത്തെ വാഴ്ത്തിപ്പാടാനല്ലാതെ വിശകലന വിധേയമാക്കുവാന്‍ കഴിയില്ല. വിശ്വാസിയല്ലാത്ത ചങ്ങമ്പുഴക്കു ആശ്രമമൃഗം എന്ന കവിതയെഴുതി സ്വവര്‍ഗരതിയെ പുറത്തു കൊണ്ടുവരാനും അതേ തൂലിക കൊണ്ടുതന്നെ ഗീതഗോവിന്ദം മലയാളപ്പെടുത്താനും കഴിയും.

ആശ്രമമൃഗവും ഭാവത്രയം ചുട്ടെരിക്കിന്‍ ഗളഹസ്തം തുടങ്ങിയ കവിതകളും വായിച്ചു യുവാവായ കലാനാഥന്‍ ഞെട്ടിത്തെറിച്ചു. മനുഷ്യന്‍ വായിച്ചപ്പോള്‍ 

ദൈവത്തിന്‍ പ്രതിരൂപമാണെങ്കില്‍ അത്തരം / ദൈവത്തിനെ പിന്നെയാര്‍ക്ക് വേണം എന്ന തിരിച്ചറിവില്‍ എത്തി. 

ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു / വിളയാടാനുള്ളതല്ലിനിയീ ലോകം എന്നും ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്‍ മുറ്റി / ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം എന്നും വായിച്ചപ്പോള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനങ്ങളെ തള്ളിക്കളയാനുള്ള ബോധ്യത്തില്‍ കലാനാഥനെത്തി. കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍/ കൂറുകാട്ടും ദൈവമെന്ത് ദൈവം? എന്നു വായിച്ചപ്പോള്‍ കലാനാഥന്‍റെ ചിന്തയില്‍ നിരീശ്വരത്വത്തിന്‍റെ തീനാമ്പുകള്‍ കുരുത്തു. 

പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം / കെട്ടിപ്പടുത്തുള്ളോരമ്പലങ്ങള്‍ എന്നു വായിച്ചപ്പോള്‍  അമ്പലങ്ങളെ പോലെതന്നെ ജാതിയെയും നിരാകരിക്കേണ്ടതാണെന്ന ജ്ഞാനത്തില്‍ ആ യുവാവെത്തി. അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ / രഖിലദൈവങ്ങളും ചത്തുപോയി എന്ന് ചങ്ങമ്പുഴ എഴുതിയത് വായിച്ചപ്പോള്‍ യു. കലാനാഥനില്‍ ഭക്തിയെന്ന പാരമ്പര്യരോഗത്തിന്‍റെ അവസാന അണുവും ഇല്ലാതായി.

അദ്ദേഹം ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് യാത്ര ആരംഭിച്ചു. വള്ളിക്കുന്നില്‍ ചാര്‍വാകം എന്ന വീടുകെട്ടി താമസിച്ചു. അവിടെ നിന്നും ഭാരതത്തിലുടനീളം ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും വളര്‍ത്താനുള്ള സഞ്ചാരം തുടങ്ങി.

കേരള യുക്തിവാദി സംഘത്തിന്‍റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കരുനാഗപ്പള്ളിയില്‍ എത്തിയ കലാനാഥന്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന് ചാര്‍വാകന്‍ കവിത ശ്രദ്ധിച്ചതിനു ശേഷമുണ്ടായ സ്വകാര്യ സംഭാഷണത്തിലാണ് ചങ്ങമ്പുഴക്കവിതയെ കുറിച്ചുള്ള സൂചനകള്‍ തന്നത്.

ഒരു ജന്തുശാസ്ത്രജ്ഞന്‍ കക്കവാരുന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന കടല്‍ചിപ്പികള്‍ എന്ന കാവ്യം കലാനാഥന്‍ എഴുതിയിട്ടുണ്ട്. ഇരുപത്തിനാല് ഗ്രീഷ്മങ്ങളെ അന്ന് കണ്ടിരുന്നുള്ളൂ. ആഖ്യാനത്തില്‍ ചങ്ങമ്പുഴയില്‍ നിന്നും വയലാറില്‍ നിന്നും  തിരുനല്ലൂരില്‍ നിന്നുമൊക്കെ മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ആ യുവകവിയെ അവതരിപ്പിച്ചത് എ പി പി നമ്പൂതിരി ആയിരുന്നു. വലിയ പ്രത്യാശയായിരുന്നു യു. കലാനാഥന്‍ എന്ന യുവകവിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്  കവിയെ കുറിച്ചെഴുതിയ എരുമേലി പരമേശ്വരന്‍ പിള്ളയാകട്ടെ കവി,ചിത്രകാരന്‍,അദ്ധ്യാപകന്‍, നടന്‍, ശാസ്ത്രതല്‍പ്പരന്‍ ഇതെല്ലാം ഭംഗിയായി ചാലിച്ചെടുത്ത ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് കലാനാഥന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ കലാനാഥനാകട്ടെ ലോകത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്ത മാറ്റത്തിന്‍റെ മഹാകാവ്യം രചിച്ച മറ്റൊരു കവിയില്‍ തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയകവിതകളും ലോകത്തെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രവും രചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സിലായിരുന്നു കലാനാഥന്‍ ചെന്നെത്തിയത്. എന്തായാലും കലാനാഥന്‍റെ കുറെ കവിതകള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ കണ്ടെത്തി സ്വപ്നധാരകള്‍ എന്നപേരില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.

കലാനാഥന്‍റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നിട്ടുണ്ട്. എം സി ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിനുള്ള പ്രതികരണം

കവിതയുടെ രൂപത്തിലാണ് കലാനാഥന്‍ എഴുതിയത്. അത് അക്കാലത്ത് വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കത്ത് എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹമത് യുക്തിവാദി യില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കവിതക്കത്തിലൂടെയാണ് കലാനാഥന്‍ യുക്തിവാദാചാര്യനായ എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പ്രമുഖ യുക്തിവാദിയായ മുഹമ്മദ് ഖാനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഈ ബന്ധത്തിന്‍റെ ദൃഢതയെക്കുറിച്ച് കലാനാഥന്‍ വിശദീകരിച്ചിട്ടുണ്ട്.

മാര്‍ക്സ് ജെന്നിക്കെഴുതിയ പ്രണയകവിതകളുടെ പിന്നാലെയൊന്നും കലാനാഥന്‍ പിന്നെ സഞ്ചരിച്ചില്ല. അദ്ദേഹം പാര്‍ട്ടിയില്‍ അംഗമാവുകയും വള്ളിക്കുന്നു പഞ്ചായത്തില്‍ വികസനകവിത രചിക്കുകയും വള്ളിക്കുന്നടക്കമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ യുക്തിചിന്തയുടെ കവിത രചിക്കാനുള്ള വെള്ളക്കടലാസുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.

യുക്തിവാദം പരസ്യമായി പറയാത്തയാള്‍ മാര്‍ക്സിസ്റ്റ് അല്ലെന്നു കലാനാഥന്‍ പ്രഖ്യാപിച്ചു.അത് തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിലെത്തി ജനസേവനം നടത്താനും തടസ്സം സൃഷ്ടിക്കുകയില്ലെന്നു അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.  കോണ്‍ഗ്രസ്സുകാരനായ   ഉള്ളിശ്ശേരി തെയ്യന്‍വൈദ്യരുടെ മകന്‍ കമ്യൂണിസ്റ്റ് കാരനായി. ഒറ്റമേശയിലേ രണ്ടു വലിപ്പുകളിലൊന്ന് തന്‍റെ കോണ്‍ഗ്രസ്സ് രേഖകള്‍ സൂക്ഷിക്കാനും അടുത്തത് മൂത്തമകന്‍റെ കമ്യൂണിസ്റ്റ് രേഖകള്‍ സൂക്ഷിക്കാനുമായി പകുത്ത ജനാധിപത്യവാദിയായിരുന്നു വൈദ്യര്‍.

യുവാവായ കലാനാഥനിലെ യുക്തിബോധാഗ്നിയില്‍ എണ്ണ പകരാനുള്ള ഒരു അന്തരീക്ഷം അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമനാണ് അതിനു നേതൃത്വം നല്കിയത്. സ്വന്തം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റിയ കേരളത്തിലെ ഏക പത്രാധിപരാണ് തെരുവത്ത് രാമന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ കോഴിക്കോടന്‍ അന്തരീക്ഷം നാസ്തിക ചര്‍ച്ചകളുടെ പ്രകാശവേദി ആയിരുന്നു. പി.കടലുണ്ടി എന്ന ചോയി വൈദ്യനുമായി കലാനാഥന് നാല്‍പ്പതു വസന്തത്തിന്‍റെ അകലമുണ്ടായിരുന്നു. യുക്തിബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ഉപജീവനത്തിനായി ജോത്സ്യപ്പണി സ്വീകരിക്കുകയും ചെയ്തിരുന്ന വൈദ്യരില്‍ നിന്നും കലാനാഥന് പലതും പഠിക്കാനുണ്ടായിരുന്നു.ജോത്സ്യം ഒരു കപടശാസ്ത്രമാണെന്ന് കലാനാഥന് ബോദ്ധ്യപ്പെട്ടത് അങ്ങനെയായിരുന്നു.

അക്കാലത്താണ് ഗ്രഹങ്ങളെല്ലാം ഒരേ നിരയില്‍ വരുന്നുവെന്നും മകരരാശിയില്‍ പ്രവേശിക്കുന്ന ആ ദിവസം ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായത്. അന്ന് ജോത്സ്യന്‍മാര്‍ ഇളിഭ്യരാശിയില്‍ പ്രവേശിക്കുമെന്നൊരു പോസ്റ്റര്‍ കലാനാഥന്‍ തയ്യാറാക്കി ഫാറൂക്ക് കോളജിന്റെ പരിസരത്ത് ഒട്ടിച്ചു. ലോകം അവസാനിക്കാഞ്ഞതിനാല്‍ കലാനാഥന് വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അന്നത്തെ യുവകവിക്ക് ഇങ്ങനെയും ചില കടമകള്‍ ഉണ്ടായിരുന്നു.

സ്വന്തം  വീട്ടില്‍ നിന്നാണ് അടുത്തുള്ള നിറംകൈതക്കോട്ട ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള സമരം ആരംഭിച്ചത്. യു.കലാനാഥന്‍ ബാല്യകാലത്ത് പരിചയപ്പെട്ട ആ സമരം ഒരു വലിയ പ്രചോദനം ആയിരുന്നു.

പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഒരു പ്രധാനപ്പെട്ട സമരം രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ആയിരുന്നു. ഒന്നാം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും വിഷ്ണുഭാരതീയനോടുമൊപ്പം  സമരം ചെയ്തത് എ.കെ ജിയും പി.കൃഷ്ണപിള്ളയും ആയിരുന്നു. ഇന്ന്, അമ്മയാകാന്‍ അര്‍ഹതയുള്ളവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാശിയുള്ളവരുടെ മുന്‍തലമുറക്കാര്‍ അന്ന് സമരക്കാരെ കായികമായി നേരിട്ടു. കാലക്രമത്തില്‍ അക്രമികള്‍ പരാജയപ്പെടുകയും ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമാവുകയും ചെയ്തെങ്കില്‍  രണ്ടാം ഗുരുവായൂര്‍ സമരം സ്വര്‍ണ്ണം പൂശി, പാഴാക്കുന്നതിനെതിരെ ആയിരുന്നു. ആ പണം വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി നല്‍കണമെന്നായിരുന്നു പവനന്‍റെയും കലാനാഥന്റെയും മറ്റ് സമരക്കാരുടെയും ആവശ്യം. അതില്‍ പങ്കെടുത്ത എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മറ്റൊരു ബോധവല്‍ക്കരണ സമരം കലാനാഥന്‍ നയിച്ചത് പൊന്നമ്പല മേട്ടിലേക്കായിരുന്നു. മകരവിളക്ക് സ്വയം പ്രത്യക്ഷപ്പെടുന്നതല്ലെന്നും അധികാരികള്‍ കത്തിച്ച് കാണിക്കുന്നതാണെന്നും യുക്തിവാദികള്‍ തെളിയിച്ചു. ഇന്ന് മലയാളികളെക്കാള്‍ കൂടുതലായി മകരവിളക്ക് കാണാന്‍ തിരക്കുണ്ടാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ഭക്തന്മാരാണ്. 

വള്ളിക്കുന്നു പഞ്ചായത്തില്‍ കലാനാഥന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഭരണകൂടമാക്കി മാറ്റി. വിവിധ ജാതിമത വിശ്വാസികളെയും കീരിയും പാമ്പും കളിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെയും യോജിപ്പിച്ചുകൊണ്ടാണ് മനുഷ്യാദ്ധ്വാനത്തിന്റെ മഹാകാവ്യം കലാനാഥന്‍ രചിച്ചത്. കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ വള്ളിക്കുന്നു പഞ്ചായത്ത് ജനകീയാസൂത്രണം വരുന്നതിനു മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ടു.

ഈ വിജയത്തിന് കലാനാഥന്‍ മാതൃകയാക്കിയത് കൊച്ചീരാജ്യത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രിയും യുക്തിവാദിയും കവിയുമായ സഹോദരന്‍ അയ്യപ്പനെ ആയിരുന്നു. അധികാരത്തിലെത്തുന്ന ഒരു യുക്തിവാദിക്കുമുന്നില്‍ അധികാരത്തിലെത്തിയ യുക്തിവാദികള്‍ തന്നെ മാതൃകയായിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തെ ഏകോപിപ്പിക്കുവാന്‍ കലാനാഥന്‍ കണ്ട ഒരു മാര്‍ഗം ഒന്നിച്ചുള്ള ആഹാരരീതിയായിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ട ദിവസം രാവിലെതന്നെ ഒരു ആടിനെ അറുക്കും. ആട്ടിറച്ചിക്കറിയും ചോറും കഴിച്ചു വിശപ്പു മാറ്റിയിട്ട്  പ്രസിഡണ്ടും പൊതുജനങ്ങളും പിന്നേയും പണിക്കിറങ്ങും. അദ്ധ്യക്ഷന്‍ അഖിലേന്ത്യാക്കമ്മിറ്റിക്കു പോകാന്‍ വേണ്ടി മുങ്ങുന്ന പരിപാടിയൊന്നും കലാനാഥന് ഇല്ലായിരുന്നു.

ഭക്തരായ മതവിശ്വാസികളോട് ഈ യുക്തിവാദി നേതാവിന് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ പലകാരണങ്ങളാല്‍ അകപ്പെട്ടുപോയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ബാബറിപ്പള്ളി പൊളിച്ചതിനെതിരെയും ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിച്ച കാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും, മതമില്ലാത്ത ജീവന്‍ എന്ന മാതൃകാപാഠം സംരക്ഷിക്കാന്‍ വേണ്ടിയും കലാനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.

മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ കവിയും ഗവേഷകനുമായ ഇരിങ്ങല്‍ കൃഷ്ണനൊപ്പം ധബോല്‍ക്കറിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ കലാനാഥന്‍ 

നാട്ടില്‍ വന്നിട്ട് അതെമാതൃകയില്‍ ഒരു ബില്ലിനു രൂപം നല്കി. കേരളത്തിന്റെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ ധര്‍ണ സംഘടിപ്പിക്കുകയും  അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്ലിന്‍റെ കരട് രേഖ മന്ത്രിമാര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഒന്നിലധികം തവണ കലാനാഥന്‍ കേരളയാത്രകള്‍ സംഘടിപ്പിച്ചു. പത്മനാഭന്‍ പള്ളത്ത് അഡ്വ.കെ.എന്‍ അനില്‍ കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ഗംഗന്‍ അഴീക്കോട്, നാരായണന്‍ പേരിയ, ടി കെ ശക്തിധരന്‍,ജോണ്‍സണ്‍ ഐരൂര്‍, എ വീ ജോസ്  ധനുവച്ചപുരം സുകുമാരന്‍ ടി പി മണി, എലിസബത്ത് തുടങ്ങിയ സഖാക്കള്‍ അദ്ദേഹത്തോടൊപ്പം ഈ സന്നാഹങ്ങളില്‍ ഉണ്ടായിരുന്നു.

ഞങ്ങള്‍ പത്തു സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിയും ബാനറുമില്ലാതെ നടത്തിയ മതാതീത കേരള സാംസ്കാരികയാത്ര അരിയല്ലൂരിലെത്തിയപ്പോള്‍ അവിടെ മനുഷ്യസംഗമം സംഘടിപ്പിച്ചത് കലാനാഥന്‍ ആയിരുന്നു. ആ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ജാതിരഹിത കേരളത്തിന്‍റെ ആവശ്യകതയായിരുന്നു പ്രമേയമാക്കിയത്.

ഡോ.എ.ടി കോവൂര്‍ കൊളംബോയില്‍ നിന്നും അഴിച്ചുവിട്ട സമരോത്സുകയുക്തിവാദത്തിന്‍റെ തരംഗസഞ്ചാരത്തില്‍ യു.കലാനാഥന്‍ മികച്ച നാവികനായി. ഇടമറുകിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിത യുക്തിവാദ പ്രവര്‍ത്തനങ്ങളെ  അഭിവാദ്യം ചെയ്ത കലാനാഥന് ഇടമറുകിനെ പോലെതന്നെ കേരളസാഹിത്യ അക്കാദമിയുടെ അംഗീകാരവും ലഭിച്ചു.

സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. നാട്ടിലും വീട്ടിലും ഒരുപോലെ യുക്തിവാദിയായിരുന്നു കലാനാഥന്‍.

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വമ്പന്‍നിധിശേഖരം ജനങ്ങള്‍ക്കുള്ളതാണെന്നും അതിലൊരുഭാഗമെങ്കിലും ദരിദ്രകേരളീയരെ സഹായിക്കാനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടതിന് കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയിയെ തുറന്നുകാട്ടിയതിനും തെരുവില്‍ വച്ച് കലാനാഥന്‍ അപമാനിക്കപ്പെട്ടു. 

പൊങ്കാലക്കെതിരെ പ്രതികരിച്ചതിന് സംഘടിത ഭക്തജനം കലാനാഥന്‍റെ വീടിനുമുന്നില്‍ പൊങ്കാലയിട്ടു.

ഇതൊന്നും ആ കലാപകാരിയായ കവിയുടെ ഉള്‍ത്തീ കെടുത്തിയില്ല. കലാപനാഥന്‍ എന്നൊരു കുറ്റപ്പേരുപോലും ശത്രുക്കള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. മതങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന കലാനാഥനുമായി ഇസ്ലാം മത പണ്ഡിതര്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.

പത്മനാഭസ്വാമി സമ്മാനമെന്ന സാഹിത്യ അക്കാദമിയുടെ സവര്‍ണ്ണ ഹിന്ദു  പുരസ്ക്കാരം ഞാന്‍ വേണ്ടെന്ന് വച്ചപ്പോള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. കവികള്‍ക്ക് അവാര്ഡ് നിഷേധത്തിലും ഐക്യപ്പെടാമെന്ന് അന്നാണ് ബോധ്യപ്പെട്ടത്. 

യുക്തിരേഖയില്‍ ശാസ്ത്രാധ്യാപകന്നായിരുന്ന കലാനാഥന്‍ ചെയ്തിരുന്ന ചോദ്യോത്തര പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ, ഇസ്ലാം മതവും യുക്തിവാദവും തുടങ്ങിയ സൂക്ഷിച്ചുവയ്ക്കാവുന്ന ഗ്രന്ഥങ്ങളും കലാനാഥന്‍ എഴുതിയിട്ടുണ്ട്. കലാനാഥന്‍റെ ഉത്സാഹത്തില്‍ തയ്യാറാക്കിയ യുക്തിദര്‍ശനം എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് പുസ്തകമാണ്. യു. കലാനാഥനെ കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചങ്ങമ്പുഴയില്‍ നിന്നും കലാനാഥന്‍ ശേഖരിച്ച വിത്തുകള്‍ പാഴായിട്ടില്ല. ഏതു വേനലിലും അത് മുളയ്ക്കാന്‍ സന്നദ്ധമായി അവശേഷിക്കുന്നുണ്ട്.

Wednesday, 11 March 2026

താളപ്പൊലിമയിൽ ഫോക് ലോർ അക്കാദമി

താളപ്പൊലിമയിൽ ഫോക് ലോർ അക്കാദമി
-----------------------------------------------------
കൊല്ലം ജില്ലയിലെ വിവിധ ദേവീക്ഷേത്രങ്ങളുടെ മുറ്റത്ത് കെട്ടിയ ചെറിയ ഓലപ്പന്തലിലിരുന്ന് ദാരികനെയും കാളിയെയും കുറിച്ച് പാടിയിരുന്ന ഗായകനാണ് കണ്ണനല്ലൂരെ ചെല്ലപ്പൻ നായർ. തോറ്റം പാട്ടിലെ നൂറുകണക്കിനു വരികൾ അദ്ദേഹത്തിന് കാണാപ്പാഠം. തോറ്റംപാട്ടിനെ കുറിച്ചുണ്ടായിരുന്ന ഒരു അന്ധവിശ്വാസം അത് എഴുതി സൂക്ഷിക്കാൻ പാടില്ല എന്നതായിരുന്നു. ഇന്നത് മാറിയിട്ടുണ്ട്. ഡോ.ഭാസിരാജ് തുടങ്ങിയ വിശ്വാസികളായ കോളജ് അദ്ധ്യാപകർ തന്നെ അവ പകർത്തിയെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാലും തോറ്റംപാട്ട് നേരിൽ കേൾക്കുമ്പോഴാണ് അതിന്റെ പൊലിമ നമുക്ക് ബോധ്യപ്പെടുന്നത്. ആചാരത്തിന്റെ ഒരു പ്രശ്നം, ആരും ശ്രദ്ധിക്കുന്നില്ലെങ്കിലും അത് ഒരുവശത്തങ്ങനെ നടന്നുപോകും എന്നതാണ്. തലക്കെട്ടും കൈമണിയുമായി നിറുത്താതെ പാടുന്ന ഗായകർക്ക് ഇടയ്ക്കിടയ്ക്ക് ജീരകവെള്ളം കൊടുക്കുന്ന പദ്ധതി മാത്രമേ അമ്പലക്കമ്മിറ്റിക്കുള്ളു. പ്രതിഫലം അവലും പഴവും. ആ കലാകാരന്റെ കുടുംബം എങ്ങനെ പുലരും എന്നത് ഭദ്രകാളിക്കോ സഹഭൂതഗണങ്ങൾക്കോ ഒരു പ്രശ്നമേയല്ല. ഈ വിരുദ്ധ സാഹചര്യത്തിലാണ് ആചാര്യനായ  ചെല്ലപ്പൻ നായർ, പാടിയത്. എൺപതിലധികം വർഷം പാട്ടുപാടിയ ചെല്ലപ്പൻ നായരെ, കേരള ഫോക് ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചു.ദൈവവിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന കേരളത്തിന്റെ ആദരവ് മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ ആ മഹാഗായകന്റെ മുഖത്തും മനസ്സിലും പൂത്തുലഞ്ഞ തൃപ്തിയുടെ അടയാളങ്ങൾ ഒരു മൂവിക്യാമറയിലും പകർത്താൻ കഴിയുന്നത് ആയിരുന്നില്ല. ഇങ്ങനെയൊക്കെയാണ് കേരളത്തിന്റെ ഫോക് ലോർ അക്കാദമി പ്രവർത്തിക്കുന്നത്. ദൈവം പോലും ശ്രദ്ധിക്കാത്ത പ്രഗൽഭകലാപ്രതിഭകളെ അക്കാദമി കണ്ടെത്തി ആദരിക്കുന്നു.

ഒ.എസ്.ഉണ്ണികൃഷ്ണന്റെയും എ.വി.അജയകുമാറിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ഫോക് ലോർ അക്കാദമി, വിവിധ നാടൻ കലാകാരന്മാരെ ആദരിക്കുന്നത് കൂടാതെ നിരവധി ശ്രദ്ധേയമായ പരിപാടികളാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു തിരുവനന്തപുരത്തു നടത്തിയ അന്താരാഷ്ട്ര ഫോക് ലോർ ഫെസ്റ്റിവൽ.ആറ് രാജ്യങ്ങളിൽ നിന്നും പതിനഞ്ചു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാപ്രതിഭകളും കരകൗശല വിദഗ്ദ്ധരും അവിടെ സമ്മേളിച്ചു. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഫെസ്റ്റിവൽ നടക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവവും നാടകോത്സവവും കണ്ടിട്ടുള്ള കേരളീയർക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ഗദ്ദികയെന്ന ഗോത്രകലാ രൂപത്തെ പൊതുമലയാളത്തിന്റെ ശ്രദ്ധയിൽ എത്തിച്ച കലാകാരനും ഫോക് ലോർ അക്കാദമിയുടെ മുൻഅദ്ധ്യക്ഷനുമായിരുന്ന പി.കെ കാളന്റെ പേരിലുള്ള ആർട്ട് ഗാലറി പ്രവർത്തനനിരതമാക്കിയതും കോട്ടയത്ത് രംഗവേദിയും ആർട്ട് ഗാലറിയും സ്ഥാപിച്ചതും എല്ലാ ജില്ലകളിലും ഗോത്രകലാരൂപങ്ങൾ അവതരിപ്പിച്ചതും ആദിമം ലിവിംഗ് മ്യൂസിയം എന്ന പരിപാടി സംഘടിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വിവിധ കോളജുകളിലും സ്ക്കൂളുകളിലും സംഘടിപ്പിച്ച ഫോക് ലോർ ക്ലബ്ബുകൾ, നാടൻ കലാരൂപങ്ങളുടെ വർണ്ണപ്പൊലിമ പുതിയ തലമുറയിൽ എത്തിക്കാൻ സഹായിച്ചു. സ്കൂൾ കലോത്സവത്തിൽ ഗോത്രകലകൾ അവതരണസാധുതയുള്ള ഇനമായി പ്രഖ്യാപിച്ചതോടെ, ഗോത്രങ്ങൾക്കിടയിൽ നിലനിന്നിരുന്ന കലകൾ സംബന്ധിച്ച അയിത്തം വിദ്യാർത്ഥികൾ തകർത്തെറിഞ്ഞു. പണിയരുടെയും കാണിക്കാരുടെയും കുറിച്യരുടെയും കലാരൂപങ്ങൾ, ജാതിവ്യത്യാസമോ മതവ്യത്യാസമോ കൂടാതെ കലോത്സവവേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഇതിന് പ്രോത്സാഹനം നൽകുന്നരീതിയിലാണ് അക്കാദമി പ്രവർത്തിച്ചത്.

കലാകാരന്മാരുടെ ജീവിതം എന്നും ഒരു പ്രശ്നമാണ്. നാടകവും കഥാപ്രസംഗവും അവതരിപ്പിച്ചാൽ മാന്യമായ പ്രതിഫലം ലഭിക്കും. കഥകളികലാകാരർക്കും മാന്യമായ പ്രതിഫലം ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ തോറ്റംപാട്ടും പുള്ളുവൻ പാട്ടും അടക്കമുള്ള അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കുന്നവർക്ക് മാന്യമായ പ്രതിഫലം ലഭിക്കാറില്ല. രോഗാവസ്ഥയിലുള്ള മുന്നൂറിലധികം കലാകാരർക്കാണ്, പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിൽക്കൂടിയും  ചികിത്സാസാസഹായം നൽകാൻ അക്കാദമിക്ക് സാധിച്ചത്. തൃശൂരിൽ കലാഭവൻ മണി സ്മാരക നാടൻകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണം ആരംഭിച്ചതും കർക്കിടപ്പെരുമ എന്ന നാടോടിവിജ്ഞാനീയ പരിപാടിയും കണ്ണൂരിൽ നടന്ന ദേശീയ ഫോക് ലോർ ഫെസ്റ്റിവലും അക്കാദമിയുടെ പ്രവർത്തങ്ങളെ ശ്രദ്ധേയമാക്കി.ദക്ഷിണേന്ത്യയിലെ മികച്ച ഫോക് ലോർ പ്രവർത്തനത്തിനുള്ള ആന്ധ്രാ ദ്രവീഡിയൻ യൂണിവേഴ്സിറ്റിയുടെ പുരസ്ക്കാരം കേരളത്തിന്റെ ഫോക് ലോർ അക്കാദമിക്കാണ് ലഭിച്ചത് എന്ന വസ്തുത എല്ലാ കേരളീയർക്കും അഭിമാനിക്കാവുന്നതാണ്.

Tuesday, 24 February 2026

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

തെക്കിന്റെ കുഞ്ചൻനമ്പ്യാർ

-----------------------------------
പതിനെട്ടാം നൂറ്റാണ്ടിലാണ്. വള്ളുവനാട്ടെ ലക്കിടിയിൽ നിന്നും ഒരു കലാസംഘം യാത്രതിരിക്കുകയാണ്. ചമയപ്പെട്ടിയും മിഴാവുമൊക്കെയായി. കൂത്താണ് കല. അവതരിപ്പിക്കേണ്ടത് തെക്ക് തെക്ക് ചെമ്പകശ്ശേരിയിലാണ്. ഇന്നത്തെ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. കലാകാരന്റെ പേരിനെക്കാൾ പ്രധാനം ജാതിയായിരുന്നു. ചാക്യാർ. അദ്ദേഹം കൂത്തുതുടങ്ങി. ഇടയ്ക്ക് മിഴാവ് കൊട്ടേണ്ടയാൾ യാത്രാക്ഷീണം കൊണ്ടാകാം  മയങ്ങിപ്പോയി. രാജാവിനെപ്പോലും പരിഹസിക്കാനുള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം ഉണ്ടായിരുന്നകാലം. മിഴാവിനു പിന്നിൽ മയങ്ങിയിരിക്കുന്ന നമ്പ്യാർ പരിഹസിക്കപ്പെടുകയും കൂത്തുകാരന്റെ കുത്തേറ്റു പുറത്താവുകയും ചെയ്തു. അദ്ദേഹം കല്യാണസൗഗന്ധികം എഴുതിയുണ്ടാക്കി. ലളിതവേഷധാരിയായി അമ്പലത്തിനു പുറത്ത് തുള്ളൽ എന്ന പുതിയ കലാരൂപം അരങ്ങേറി. അതോടെ കൂത്തിന്റെ ആപ്പീസുപൂട്ടി. മ്യൂസിയത്തിൽ ഒതുങ്ങി. ശീതങ്കനും പറയനും ഓട്ടനും കേരളത്തിന്റെ കളിത്തട്ടുകൾ അടക്കിഭരിച്ചു. കുഞ്ചൻനമ്പ്യാരുടെ മരണശേഷവും ആ കലാരൂപം കേരളത്തിലും പുറംനാടുകളിലെ മലയാളി സമൂഹങ്ങളിലും ജീവിതം നേടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പോലും ഓട്ടൻതുള്ളൽ ജനശ്രദ്ധയാകർഷിക്കുന്ന ഇനമായി.

ഇരുപതാം നൂറ്റാണ്ടിൽ,വടക്കു വടക്ക് കാഞ്ഞങ്ങാട്ട് മലബാർ രാമൻ നായർ എന്ന കലാപ്രതാപിയായ തുള്ളൽക്കാരനുണ്ടായി. പ്രധാനമന്ത്രിയും സാഹിത്യ അക്കാദമിയുടെ പ്രഥമപ്രസിഡന്റുമായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പ്രശംസയ്ക്ക് അദ്ദേഹം പാത്രമായി.  ഇരുപതാം നൂറ്റാണ്ടിലെ വടക്കിന്റെ കുഞ്ചൻനമ്പ്യാരായി അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പരിപാടികഴിഞ്ഞു തിരിച്ചുപോകവേ കൊല്ലത്തുവച്ച് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു. 1960 ൽ ആയിരുന്നു ഈ മരണം. 

1971ൽ കൊല്ലം ജില്ലയിലെ താമരക്കുടിയിൽ കരുണാകരൻ എന്ന ഒരു ചിത്രകലാ അദ്ധ്യാപകനും കുഞ്ചൻ നമ്പ്യാർക്ക് ഉണ്ടായതുപോലെ ഒരു അപമാനം നേരിടേണ്ടിവന്നു. താമരക്കുടിയിലെ  തുള്ളൽക്കാരനായിരുന്ന ഗോപാലപിള്ളയാശാന്റെ കൂടെ ആകാശവാണിയിൽ തുള്ളലവതരിപ്പിക്കാൻ പക്കമേളക്കാരനായി കരുണാകരനും പോയി. മൃദംഗമായിരുന്നു അദ്ദേഹത്തിന്റെ വാദ്യം. ഒരു രൂപപോലും പ്രതിഫലം കൊടുത്തില്ലെന്നു മാത്രമല്ല, ജാതിപറഞ്ഞു ആക്ഷേപിക്കുകയും ചെയ്തു. കരുണാകരൻ സ്വന്തം ജ്യേഷ്ഠന് ദക്ഷിണകൊടുത്തിട്ട് വീട്ടുമുറ്റത്ത് തുള്ളൽ അവതരിപ്പിച്ചു. മുപ്പതാം വയസ്സിലായിരുന്നു ഈ അരങ്ങേറ്റം. പിന്നീട് താമരക്കുടി മഹാദേവർക്ഷേത്രത്തിൽ വേഷഭൂഷാദികളോടെയുള്ള ആദ്യ അവതരണം. പക്കമേളക്കാരൻ ഗോപാലനായിരുന്നു ഗുരു. പിന്നെ അരനൂറ്റാണ്ടിലധികക്കാലം താമരക്കുടി കരുണാകരൻ മാസ്റ്ററുടെ ജൈത്രയാത്രയാണ് കേരളം കണ്ടത്. കുഞ്ചൻ നമ്പ്യാർ കൃതികളെല്ലാം ഹൃദിസ്ഥം. എണ്ണിയാലൊടുങ്ങാത്ത ശിഷ്യഗണം. അയ്യായിരത്തിലധികം വേദികളിൽ മാസ്റ്ററുടെ ചിലങ്ക കിലുങ്ങി. ഹനുമാനും കുബേരനും ഗണപതിയുമെല്ലാം മാസ്റ്ററിലൂടെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സദസ്സുകളെ സമ്പന്നമാക്കി. സ്കൂൾ കലോത്സവവേദികളിൽ മാസ്റ്ററുടെ ശിഷ്യർ ആസ്വാദകരെ അമ്പരപ്പിച്ചു. ഉത്സവപ്പറമ്പുകളും മറ്റുവേദികളും മാസ്റ്ററുടെ നൃത്തമികവിൽ മറന്നിരുന്നു.

കരുണാകരൻ മാസ്റ്ററെ തേടി പുരസ്ക്കാരങ്ങൾ നിരയായി വന്നു. കലാമണ്ഡലം അവാർഡ്, കുഞ്ചൻനമ്പ്യാർ പുരസ്ക്കാരം, കലാമണ്ഡലം ഹൈദരലി പുരസ്ക്കാരം തുടങ്ങി നൂറിലധികം പുരസ്ക്കാരങ്ങൾ.

ഞാനദ്ദേഹത്തെ ഒടുവിൽ കണ്ടത്, പ്രവേശനോത്സവഗാനമെഴുതിയ വിദ്യാർത്ഥിനിയായ ഭദ്രഹരിയെ അനുമോദിക്കാൻ താമരക്കുടി ശിവവിലാസം സ്കൂളിൽ ചേർന്ന മീറ്റിങ്ങിൽ വച്ചാണ്. കൗമാരകവിയെ അനുമോദിക്കാൻ ഒരു തുള്ളൽക്കവിതയുമായാണ് വാത്സല്യനിധിയായ മാസ്റ്റർ എത്തിയത്. ഭദ്രഹരിയെ അകമഴിഞ്ഞു അനുമോദിക്കാൻ തെക്കിന്റെ കുഞ്ചൻനമ്പ്യാരായ കരുണാകരൻ മാസ്റ്റർ ഒട്ടും പിശുക്ക് കാട്ടിയില്ല. വാർദ്ധക്യത്തെ മറന്നുകൊണ്ട്, യോഗം അവസാനിച്ച നട്ടുച്ചവരെ മാസ്റ്റർ വേദിയിലിരുന്നു.

താമരക്കുടി കരുണാകരൻ മാസ്റ്റർ ജീവിതത്തിന്റെ വേദിയിൽ നിന്നും വിടവാങ്ങി. തുള്ളൽക്കലയുടെ പ്രചാരകനും ഗുരുവുമായ മാസ്റ്റർ, മലയാളികളുടെ സ്മരണയിലേക്ക് കുഞ്ചൻനമ്പ്യാർക്കൊപ്പം ഇരിപ്പുറപ്പിച്ചു. 



Tuesday, 10 February 2026

മാമാങ്കവും കുംഭമേളയും

മാമാങ്കവും കുംഭമേളയും ------------------------------- വളരെ വർഷം മുൻപൊരിക്കൽ തിരുനാവായിലെത്തിയത് നാവാമുകുന്ദനെ നന്ദർശിച്ച് അനുഗ്രഹം വാങ്ങാനായിരുന്നില്ല. തിരുനല്ലൂർ കരുണാകരന്റെ സഹോദരൻ തിരുനല്ലൂർ സമദിനെ കാണാൻ ആയിരുന്നു. മുൻപ് അദ്ദേഹം തിരുനല്ലൂർ വാസുദേവൻ ആയിരുന്നു. സംതൃപ്തനാണു ഞാൻ എന്റെ ദു:ഖങ്ങളാൽ / സമ്പന്നനാണു ഞാൻ എൻ കാവ്യധാരയാൽ എന്നെഴുതിയ പ്രണയി. ധ്യാനരാത്രിയെന്ന പുസ്തകവും നിരവധി നാടകഗാനങ്ങളും മലയാളത്തിന് സമ്മാനിച്ച പ്രതിഭ. തെരഞ്ഞെടുപ്പിൽ മത്സരിച്ച വിപ്ലവകാരി. ഖുർആനെ ആഴത്തിൽ മനസ്സിലാക്കിയ പണ്ഡിതൻ. ആ യാത്രയിൽ മേൽപ്പത്തൂർ സ്മൃതിമണ്ഡപവും സാമൂതിരിയുടെ നിലപാടുതറയും, ഒരു ആശുപത്രിയുടെ മാലിന്യനിക്ഷേപക്കുഴിയായി മാറിയിരുന്ന മണിക്കിണറും ചതിയൻപുഴയെന്നുകൂടി വട്ടപ്പേരുള്ള ഭാരതപ്പുഴയും കണ്ടു.അവിടെയാണ് ഇപ്പോൾ കുംഭമേള നടന്നത്. എന്താണ് കുംഭമേള? അത് ഹരിദ്വാറിലും അലഹാബാദിലെ പ്രയാഗ് രാജിലും ഉജ്ജയിനിയിലും നാസിക്കിലും നടത്തിയിരുന്ന ഒരു ഹിന്ദുമതമേളയാണ്. മാംസഭുക്കുകളും കഞ്ചാവുപ്രിയരുമായ അഘോരികളാണ് കുംഭമേളയിലെ താരങ്ങൾ. ഉടുതുണിയിൽ വിശ്വസിക്കാത്ത നാഗസന്യാസിമാരാണു ഉപതാരങ്ങൾ. ആറ്,പന്ത്രണ്ട്, നൂറ്റിനാൽപ്പത്തിനാല് വർഷങ്ങൾ കൂടുമ്പോഴാണ് കുംഭമേള നടത്തുന്നത്. ഒരോ മേളയിലും തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരണമടയാറുമുണ്ട്. കെട്ടുകഥയിലെ മോഹിനി, അസുരന്മാരിൽനിന്നും അമൃതുകുടം അടിച്ചുമാറ്റി കൊണ്ടോടിയപ്പോൾ തുള്ളി തുള്ളിയായി തെറിച്ചു വീണ സ്ഥലങ്ങളിലാണത്രെ കുംഭമേള നടത്തുന്നത്. അങ്ങനെയെങ്കിൽ അക്കൂട്ടത്തിൽ ഒരു തുള്ളിപോലും കേരളത്തിലെങ്ങും വീണിട്ടില്ല. മോഹിനിയായി മേക്കപ്പിട്ട വിഷ്ണുവിന് ശിവനിൽ പിറന്നതാണ് പുലിവാഹനൻ അയ്യപ്പൻ എന്നൊരു കള്ളക്കഥ നിലവിലുണ്ടെങ്കിലും കുംഭമേളയ്ക്ക് പമ്പാനദി എന്തായാലും തെരഞ്ഞെടുക്കപ്പെട്ടില്ല.അത്രയും മാലിന്യവൽക്കരണം ഒഴിവായിക്കിട്ടി. പകരം, ഭാരതപ്പുഴ മാലിന്യവൽക്കരിക്കപ്പെട്ടു. മുല്ലനേഴി, നിളയെന്നു കൊഞ്ചിച്ച, എഴുത്തച്ഛന്റെയും വൈലോപ്പിള്ളിയുടെയും പി.കുഞ്ഞിരാമൻ നായരുടെയും പ്രിയനദിയാണ് ഭാരതപ്പുഴ. അവിടെ ഒരിക്കലും കുംഭമേള നടന്നിട്ടില്ല. കഥയനുസരിച്ച് അവിടെ നടത്താനും പാടില്ല. ഭാരതപ്പുഴയുടെ തീരത്ത് നടന്നിരുന്നത് മാമാങ്കമാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിൽ ആവർത്തിച്ച മാമാങ്കം. അതെ, ബിച്ചു തിരുമലയെഴുതി, രവീന്ദ്രൻ ഈണപ്പെടുത്തി യേശുദാസ് പാടിയ പാട്ടിലൂടെ പുതിയ തലമുറ പരിചയപ്പെട്ട അതേ മാമാങ്കം. കോഴിക്കോട് സാമൂതിരിയും വള്ളുവക്കോനാതിരിയും തമ്മിൽ നടന്ന പൊരിഞ്ഞ യുദ്ധത്തിന്റെയും അധികാര കൈമാറ്റത്തിന്റെയും കഥയാണ് മാമാങ്കത്തിൽ ഉള്ളത്. വള്ളുവക്കോനാതിരിയുടെ പടയാളികളാണ് ചാവേർപ്പടയാളികളായി മരണം ഏറ്റുവാങ്ങിയിരുന്നത്. പന്ത്രണ്ടു വർഷത്തിൽ ഒരിക്കലാണ് ഈ മരണമഹോത്സവം നടത്തിയിരുന്നത്. കുന്തക്കാരും കുതിരക്കാരും പന്തക്കാരും പരിചക്കാരും പരിചയക്കാരും തിരിച്ചുവന്നിട്ടും പടയ്ക്കു പോയ മകനെ കാത്ത്, പടിക്കൽ കുത്തുവിളക്കായി നിൽക്കുന്ന അമ്മയുടെ ചിത്രം മലയാളകവിതയിലുണ്ട്. അശോകമഹാരാജാവ് ബുദ്ധമതത്തിൽ ചേർന്നതിന്റെ ഓർമ്മയ്ക്കായി പണ്ട് കേരളത്തിലേ ബുദ്ധമതക്കാർ മാഘമാസത്തിലെ പൂയംനാളിൽ തിരുനാവയിൽ ഉത്സവം കൊണ്ടാടിയിരുന്നുവെന്നും ഗവേഷകർ പറയുന്നുണ്ട്. ഹൈദരാലിയുടെ പടയോട്ടത്തോടെ മാമാങ്കത്തിനു തിരശീലയും വീണു. മാമാങ്കം ആ രൂപത്തിൽ ഒരിക്കലും ആവർത്തിക്കാൻ കഴിയില്ല. ഇന്ന് മാമാങ്കത്തിന്റെ അർത്ഥം മാറിയിട്ടുണ്ട്. അമിതമായ സാമ്പത്തികച്ചെലവോടെ നടത്തുന്ന സമ്മേളനങ്ങളെ എതിർ കക്ഷിക്കാർ ആക്ഷേപിക്കാൻ ഉപയോഗിക്കുന്ന വാക്കായി മാമാങ്കം മാറിയിട്ടുണ്ട്. കുംഭമേള എന്ന പ്രാകൃത ഹിന്ദുമതസമ്മേളനം അടുത്ത വർഷവും നടത്തുമെന്ന ഭീഷണി നിലവിലുണ്ട്. ഇതിന്റെ പിന്നിലുള്ള ഹിന്ദുരാഷ്ട്രം എന്ന രഹസ്യ അജണ്ട നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നാട്ടിലെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

Tuesday, 27 January 2026

ശബരിമലയിലെ ബ്രാഹ്മണകുടുംബ വാഴ്ച

ശബരിമലയിലെ ബ്രാഹ്മണകുടുംബ വാഴ്ച ----------------------------------------------------- നവോത്ഥാന പരിശ്രമങ്ങൾക്ക് നടവഴിയായ കേരളത്തിൽ ഇന്നും ജാതിവ്യവസ്ഥയുടെ ആധിപത്യവും അയിത്തം അടക്കമുള്ള കാര്യങ്ങളും നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ക്ഷേത്രശ്രീകോവിലുകളിൽ നിലനിൽക്കുന്ന ബ്രാഹ്മണാധിപത്യം. തന്ത്രവിധികൾ പുതിയകാലത്ത് ആർക്കും ഹൃദിസ്ഥമാക്കാവുന്നതെയുള്ളു. അങ്ങനെ പഠിച്ച് പരീക്ഷയും പാസ്സായി ചെല്ലുന്ന അബ്രാഹ്മണരെ തടയുന്ന കാട്ടുനീതിക്കും കേരളം സാക്ഷിയായിട്ടുണ്ട്. നമ്പൂതിരി മനുഷ്യനാകണമെങ്കിൽ ശാന്തിപ്പണി ഉപേക്ഷിക്കണം എന്ന സന്ദേശം കൂടി വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതം നൽകുന്നുണ്ട്. ശബരിമലയിൽ ശാന്തിപ്പണി ചെയ്യാനുള്ള അവകാശം താഴമൺ കുടുംബം ഐതിഹ്യങ്ങളുടെ ബലത്തിലാണല്ലോ ഏറ്റെടുത്തിട്ടുള്ളത്. അവരെ കേരളത്തിലേക്ക് എഴുന്നള്ളിച്ചത് മഴുവെറിയൻ രാമൻ ആണെന്നാണ് ഒരു കള്ളക്കഥ. രാമൻ കോടാലി കറക്കിയെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നത് ഒരു കെട്ടുകഥ മാത്രമാണ്. വയലാറിന്റെ സുപ്രസിദ്ധമായ, മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്നകവിതയിൽ ഈ വിഷയത്തിന്റെ കുടിലത ചരിത്രവിദ്യാർഥികളെക്കൊണ്ട് പറയിക്കുന്നുണ്ട്. കെട്ടുകഥയുടെ മറവിൽ തന്ത്രപൂർവ്വം ഒപ്പിച്ചെടുത്ത ശാന്തിപ്പണിയാണത്. അധിനിവേശത്തിന്റെ അഴുക്കാണ് അതിലുള്ളത്. എ ശ്രീധരമേനോന്റെ പുസ്തകം വായിച്ചാൽ ഈ അധിനിവേശകഥയുടെ ആയുസ്സ് മനസ്സിലാക്കാവുന്നതേയുള്ളൂ. ബ്രാഹ്മണ്യത്തെ മുൻനിർത്തിയുള്ള ഈ പിടിച്ചടക്കലിനു പന്തളത്തെ പഴയ രാജാവിനെ കൂട്ടുപിടിക്കുന്നുമുണ്ട്. എന്നാൽ ആദിവാസികളായ മലയരയ സമുദായം, ഈ ക്ഷേത്രത്തിലെ പൂജാധികാരം അവകാശപ്പെടുന്നുണ്ട്. കാട്ടിലുള്ള ഒരു ക്ഷേത്രത്തിന്റെ മേൽനോട്ടവും പൂജാവകാശവും വനവാസികളായിട്ടുള്ളവർ അവകാശപ്പെട്ടാൽ അത് ന്യായവുമാണ്. അവരെ അത് ഏൽപ്പിക്കുകയെന്നത് ശരിയായ കാര്യവുമാണ്. എന്നാൽ ബ്രാഹ്മണ്യത്തെ വാഴ്ത്തുന്ന പ്രാകൃതമനസ്സ് നിലവിലുള്ള ഭരണകൂടങ്ങളും വ്യവസ്ഥകളും ചുമക്കുന്നതിനാൽ ന്യായം അപ്പാച്ചിമേട്ടിലെ അരിയുണ്ടയായിരിക്കുകയാണ്. ശബരിമലയ്ക്ക് രാമായണത്തിലെ ശബരിയുമായല്ല ബന്ധം, ചമരിമാനുകൾ ഏറെയുണ്ടായിരുന്ന സ്ഥലം എന്നതാണ് ശരിയായ അർത്ഥമെന്ന് ഗവേഷകർ സംഘകാലകൃതികളെ ചൂണ്ടിക്കാട്ടി പറയുന്നുണ്ട്. എന്നാൽ ശബരിമലയിലെ തന്ത്രികൾ പാരമ്പര്യ മഹത്ത്വമൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും സാദാചാരകാര്യങ്ങളിൽ പോലും നിഷ്ഠയുള്ളവർ അല്ലെന്ന് ശോഭാജോണിനൊപ്പം പിടിക്കപ്പെട്ട ഒരു കണ്ഠരര് തെളിയിച്ചിരുന്നല്ലൊ. ആ കണ്ഠരർക്ക് സംസ്കൃതമോ ഗായത്രീ മന്ത്രമോ ഗണപതിയുടെ നാളുപോലുമോ അറിയില്ലെന്ന് ബഹുമാനപ്പെട്ട ജസ്റ്റീസ് പരിപൂർണ്ണന്റെ മുന്നിൽ തുറന്നു പറയുകയും ചെയ്തിരുന്നല്ലൊ. ഈ പെരുമകളെല്ലാം വഹിക്കുന്നവരാണ് അയ്യപ്പപൂജക്ക് അർഹർ എന്നാണല്ലോ ഖ്യാതി. ഇപ്പോഴാണെങ്കിൽ സ്വർണ്ണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് മറ്റൊരു കണ്ഠരര് സർക്കാരിന്റെ ഭക്ഷണം കഴിച്ച് ജയലിലുമാണ്. ഇനിയെങ്കിലും ശബരിമലയിലെ ബ്രാഹ്മണ കുടുംബവാഴ്ച അവസാനിപ്പിക്കുവാൻ കഴിയേണ്ടതാണ്.കോടതിവിധിപ്രകാരം ബിന്ദു അമ്മിണിയും കനകദുർഗ്ഗയും ശബരിമലയിൽ പ്രവേശിച്ചപ്പോൾ ശുദ്ധികലശം നടത്തിയ ദൈവശിങ്കിടിയാണ് ഇപ്പോൾ ജയിലിലുള്ളത്. ഇനിയും ശുദ്ധികലശം അവിടെ നടത്തേണ്ടിവരും. കുടുംബവാഴ്ച അവസാനിപ്പിച്ചുകൊണ്ടുള്ള ശുദ്ധികലശം. ശബരിമല ഒരു പൊതുവിഷയമാണ്. ഇന്ത്യാഗവണ്മെന്റിന്റെ പണമാണ് അവിടെ കുന്നുകൂടുന്നത്. പൊതുസ്വത്താണ് അവിടെയുള്ളത്. അതിനാൽ ഈ വിഷയത്തിൽ ജാതി മതവിശ്വാസി അവിശ്വാസി ഭേദമെന്യേ എല്ലാവർക്കും ആകാംക്ഷയുണ്ട്. - കുരീപ്പുഴ ശ്രീകുമാർ

Wednesday, 14 January 2026

ഒളിയമ്പിനു വിരുതനാം ശരവീരൻ

ഒളിയമ്പിനു വിരുതനാം ശരവീരൻ
—————————————---
മഹാകവി ചങ്ങമ്പുഴ 1946ൽ എഴുതിയ ചുട്ടെരിക്കിൻ എന്ന കവിതയിലാണ് ഈ പരാമർശമുള്ളത്. ഒളിയമ്പിനു വിരുതനാം ശരവീരൻ ശ്രീരാമനു വിളയാടാനുള്ളതല്ലിനിയീ ലോകം എന്ന് കർശനമായി പറയുന്നതാണ് ഈ വരികൾ. ബാബറിപ്പള്ളിയിൽ രാമവിഗ്രഹം ഒളിപ്പിച്ചു കടത്തി വയ്ക്കുന്നതിനു മുൻപെഴുതിയത്. ഒളിയമ്പുപോലെയുള്ളൊരു പ്രവർത്തിയായിരുന്നല്ലോ അത്. നിരപരാധിയായ ബാലിയെ കൊല്ലാൻ വേണ്ടിയാണ് അന്ന് രാമൻ ഒളിഞ്ഞുനിന്ന് അമ്പെയ്തത്. ബാലിയുടെ സഹോദരൻ സുഗ്രീവനെ അതുവഴി രാജാവാക്കുകയും സ്വന്തം ഭാര്യയെ കണ്ടെത്താനുള്ള അന്വേഷണച്ചുമതല അയാളെ ഏൽപ്പിക്കുകയും ചെയ്തു. സുഗ്രീവന്റെ അന്വേഷണ സ്ക്വാഡ് മേധാവിയായി ഹനുമാനെന്നൊരു വിചിത്ര കഥാപാത്രത്തെ സൃഷ്ടിക്കുകയും ഭാവിതമുറയ്ക്കു പോലും വിശ്വസിക്കാവുന്ന രീതിയിൽ പൊലിപ്പിച്ചെടുക്കുകയും ചെയ്തത് മഹാകവി വാത്മീകിയുടെ കഴിവാണ്. ആ കഴിവാണ്പുതിയ ഭാരതത്തിൽ അപകടകരമായ മനുഷ്യവിരുദ്ധ രാഷ്ട്രീയത്തിനു പോലും വഴിവിളക്കായത്. വഴിവിളക്കിന്റെ ധർമ്മം വെട്ടം കാട്ടുക മാത്രമാണ്. നല്ലവർക്കും ദുഷ്ടർക്കും ഒരുപോലെ ആ വെളിച്ചം ലഭ്യമാണ്. നന്മ ചെയ്യണോ തിന്മ ചെയ്യണോ എന്നുള്ള തീരുമാനത്തിൽ വഴിവിളക്കിനു പങ്കൊന്നുമില്ല.

രാമൻ എന്ന വാത്മീകീകാവ്യപാത്രം നൂറ്റാണ്ടുകളായി ഇന്ത്യയിലും സമീപ രാജ്യങ്ങളിലുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. കഥാപാത്രത്തിന് ക്ഷേത്രങ്ങൾ ഉണ്ടാകുന്നു. അവിടെ പൂജാരിമാർ ഉണ്ടാകുന്നു. ഉത്സവങ്ങളും ഭണ്ഡാരപ്പെട്ടിയും ഉണ്ടാകുന്നു. രസീതുബുക്കുകളും ഉച്ചഭാഷിണിയും ഉണ്ടാകുന്നു. അതിനോടൊപ്പം ഒരു സങ്കൽപ്പ കഥാപാത്രത്തെ ദൈവവൽക്കരിക്കുകയും അതുവഴി അവസാനമില്ലാത്ത ചൂഷണങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതിന് എതിരേയുള്ള ചിന്തയും പ്രവർത്തന പരിപാടികളും ഉത്ഭവിക്കുന്നു. രാമായണത്തിൽത്തന്നെ ചാർവാകൻമാർ സാന്നിദ്ധ്യം അറിയിക്കുന്നു.

ഈ രണ്ടുധാരകളും ഇന്ത്യയിൽ ശക്തമാണ്. ഒരു ധാര രാമപക്ഷത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരസ്ഥാനത്ത് എത്തുകയും രാമക്ഷേത്രം സ്ഥാപിച്ചു സംരക്ഷിക്കുകയും ചെയ്യുമ്പോൾ മറുപക്ഷം കരുത്തുള്ള തിരുത്തൽ പക്ഷമായി പ്രവർത്തിക്കുകയും സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. രാമപക്ഷം മനുഷ്യവിരുദ്ധമായ ജാതിവ്യവസ്ഥയെ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുമ്പോൾ മറുപക്ഷം ജാതിവ്യവസ്ഥയില്ലാത്ത ഒരു ലോകത്തെ ലക്ഷ്യം വച്ചു നീങ്ങുന്നു. രാമപക്ഷം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുതന്നെ അന്ധവിശ്വാസങ്ങളെ നിലനിർത്തിക്കൊണ്ടു പോകുവാൻ ശ്രമിക്കുമ്പോൾ മറുപക്ഷം അതേ സങ്കേതിക വിദ്യകൾ ഉപയോഗിച്ചുതന്നെ അന്ധവിശ്വാസങ്ങളെ നിരാകരിക്കാനുള്ള വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നു. രാമപക്ഷം തെറിവാക്കും മുറിപ്പത്തലും കൊണ്ട് പുരോഗമനവാദികളെ നേരിടുമ്പോൾ സത്യപക്ഷം സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ പ്രതിരോധിക്കുന്നു. രാമപക്ഷം ഹിന്ദുക്കളൊഴിച്ച് ആരും ഈ രാജ്യത്ത്ആവശ്യമില്ലെന്ന് വിശ്വസിക്കുമ്പോൾ സത്യപക്ഷം ഏതുമതത്തിൽ വിശ്വസിക്കുന്നവർക്കും
ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ഒരുപോലെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതാകണം ഈ രാജ്യമെന്നു വിശ്വസിക്കുന്നു.


രണ്ടുധാരകളും പരസ്പരവിരുദ്ധമായ ദിശയിലേക്ക് സഞ്ചരിക്കുമ്പോൾ മഹാകവി ചങ്ങമ്പുഴയുടെ വരികൾ വീണ്ടും പരിശോധിക്കാൻ നമ്മൾ ബാധ്യസ്ഥരാകുന്നു. ഒളിപ്രയോഗത്തിലൂടെ ഒരാളെയോ സമൂഹത്തെയോ ഇല്ലാതാക്കുന്നത് ശരിയാണോ? രാമന്റെ രാജ്യം എങ്ങനെയായിരുന്നു? ജാതിവ്യവസ്ഥ കൊടുമ്പിരിക്കൊണ്ടിരുന്ന അക്കാലം അഭിവാദനം അർഹിക്കുന്ന കാലമാണോ? ഗർഭിണിയെപ്പോലും, സംരക്ഷിക്കുന്നതിനു പകരം കാട്ടിലെറിയുന്ന നീതി അഭിവാദനാർഹമാണോ? കൊലപാതകങ്ങളുടെ പരമ്പരയാണ് രാമജീവിതത്തിലുള്ളത്. ഈ കൊലപാതകപരമ്പര അനുകരണീയമാണോ? ആത്മഹത്യ എന്ന രാമസന്ദേശം അനുകരണീയമാണോ? രാമസന്ദേശങ്ങൾ അപരിഷ്കൃതവും ആധുനികലോകത്തിനു സ്വീകാര്യവുമല്ല എന്നു കണ്ടെത്താൻ ഈ കവിതാശകലം നമ്മളെ സഹായിക്കും. മദൻ മോഹൻ മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോൾ ശംബൂകന് ജയ് വിളിക്കാൻ സഹോദരൻ അയ്യപ്പനെ പ്രേരിപ്പിച്ചതും, തിരുവങ്ങാട്ടെ രാമക്ഷേത്രത്തിൽ നാലാം ജാതിക്കാർക്ക് ശേഷമുള്ളവർക്ക് പ്രവേശനം ഇല്ലാത്തതിനാൽ തലശ്ശേരിയിൽ പുത്തനമ്പലം സ്ഥാപിക്കുവാൻ നാരായണഗുരുവിനെ പ്രേരിപ്പിച്ചതും രാമനിലോ രാമചിന്തയിലോ മാനുഷികനീതി ഇല്ലെന്ന ബോധ്യമാണ്.
രാമരാജ്യം മുന്നോട്ടുവച്ച ഗാന്ധിയെ രാമഭക്തന്മാർ തന്നെ കൊന്നുകളഞ്ഞു എന്ന വസ്തുത രാമൻ ശാന്തിയുടെയോ അഹിംസയുടെയോ അടയാളമല്ല എന്ന സത്യം ബോധ്യപ്പെടുത്തുന്നതാണ്. രാമലീലയ്ക്കുപകരം രാവണലീല സംഘടിപ്പിക്കുവാൻ പെരിയോർ ഇ വി ആറിനെ പ്രേരിപ്പിച്ചതും രാമചിന്തയുടെ ദ്രാവിഡവിരുദ്ധത മൂലമുണ്ടായ മനുഷ്യനിരാസമാണ്.

മനുഷ്യപക്ഷവും പ്രകൃതിപക്ഷവുമൊന്നും രാമപക്ഷമല്ല. രാമന്റെ പക്ഷത്താണോ സീതയുടെ പക്ഷത്താണോ എന്നൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ, കുമാരനാശാന്റെ സീതാകാവ്യം പിറന്ന മണ്ണിലെ മുഴുവൻ മനുഷ്യരുടേയും ഉത്തരം സീതയുടെ പക്ഷത്താണ് എന്നായിരിക്കും. രാമായണം വായിച്ച കവികൾ സീതയുടെയും താരയുടെയും താടകയുടെയും ഊർമ്മിളയുടെയും പക്ഷത്തായിരിക്കും. രാമന്റെ പക്ഷത്തായിരിക്കില്ല.
*

Tuesday, 30 December 2025

പ്രിയ കഥാകാരി തസ്ലീമ നസ്രീന് സ്വാഗതം

പ്രിയ കഥാകാരി തസ്ലീമ നസ്രീന് സ്വാഗതം
----------------------------------------------------
ബംഗ്ളാദേശ്. പ്രമീളാദേവിയെ പ്രണയിച്ച്, സന്തോഷകരമായി ജീവിച്ച്, മരണംവരെ ആ പ്രണയിനിയെ ശുശ്രൂഷിച്ച മഹാകവി ക്വാസി നസ്രുൾ ഇസ്ലാമിന്റെ നാട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ചിറ്റഗോംഗിലെ രക്തസാക്ഷികളായ ധീര വനിതകളുടെ നാട്.ഇന്ത്യയെപ്പോലെ തന്നെ ലോകഫുട്ബാളിൽ എത്തിനോക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും സന്തോഷ് ട്രോഫിയെന്ന ശ്രദ്ധേയമായ കാൽപ്പന്ത് മത്സരത്തിനു കാരണമായ നാട്.ഇങ്ങനെ പല വിശേഷണങ്ങൾ ഉള്ള ബംഗ്ലാദേശിൽ നിന്നും ഒരു നോവൽ എഴുതിയതിന്റെ പേരിൽ വധശിക്ഷ നേരിടേണ്ടിവരികയും മറ്റു രാജ്യങ്ങളിൽ അഭയം തേടേണ്ടി വരികയും ചെയ്ത എഴുത്തുകാരിയാണ് തസ്ലീമാ നസ്രീൻ. അവർ പുതുവർഷാരംഭത്തിൽ കേരളത്തിൽ എത്തുന്നു. കേരള യുക്തിവാദി സംഘത്തിന്റെ മുപ്പത്തിനാലാമത് സംസ്ഥാന സമ്മേളനം,കൊല്ലത്ത്  ജനുവരി ഒമ്പതിന് തസ്ലീമ ഉദ്ഘാടനം ചെയ്യും.


ഭൂരിപക്ഷ മതം ന്യൂനപക്ഷ മതങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കാറുണ്ട്. ഹിറ്റ്ലർ ജർമ്മനിയിൽ  യഹൂദർക്കെതിരെ നടത്തിയ ഉന്മൂലനശ്രമം ലോകചരിത്രത്തിൽ ചോരയും കണ്ണീരും കൊണ്ട് രേഖപ്പെടുത്തിയതാണ്. അന്ന് ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികളും ആ നീചമായ കൊലപാതകപരമ്പരയെ എതിർത്തു. ഹിന്ദുമത തീവ്രവാദികൾക്ക് മേൽക്കയ്യുള്ള ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടത്തിന്റെ ബലത്തിൽ ഹിന്ദുമത തീവ്രവാദികൾ ഇസ്ലാം- ക്രൈസ്തവ മത വിശ്വാസികൾക്കെതിരെ നടത്തുന്ന കൊലവിളിക്ക് തുല്യമാണ് ബംഗ്ലാദേശിൽ ഇസ്ലാം മതഭീകരവാദികൾ ആ രാജ്യത്തെ ന്യൂനപക്ഷത്തിനെതിരെ നടത്തുന്ന മനുഷ്യവിരുദ്ധപ്രവർത്തനങ്ങൾ. ആക്രമിക്കപ്പെടുന്ന ഹിന്ദു കുടുംബങ്ങളെ ഫോക്കസ് ചെയ്യുന്ന നോവലാണ് തസ്ലീമ നസ്രീൻ എഴുതിയ ലജ്ജ. ബംഗ്ലാഭാഷയിൽ ഉണ്ടായ ഈ കഥാപുസ്തകം ആ നാട്ടിൽ വലിയരീതിയിൽ വായിക്കപ്പെട്ടു. മലയാളം അടക്കം ലോകത്തിലെ വിവിധ ഭാഷകളിലേക്ക് ആ കൃതി മൊഴിമാറ്റപ്പെട്ടു. തസ്ലീമയുടെ സ്ത്രീ സ്വാതന്ത്ര്യം സംബന്ധിച്ച നിലപാടുകളും തീവ്രവാദികളാൽ ചോദ്യം ചെയ്യപ്പെട്ടു. ധാക്ക മെഡിക്കൽ കോളജിലും മറ്റും ഡോക്റ്ററായി സേവനം അനുഷ്ഠിച്ച തസ്ലീമയ്ക്ക് ഇസ്ലാം മത തീവ്രവാദികൾ മരണശിക്ഷ വിധിച്ചു. അതു നടപ്പിലാക്കുന്നവർക്ക് വലിയ സാമ്പത്തിക പാരിതോഷികവും സ്വർഗ്ഗത്തിലേക്കുള്ള വിസയും പ്രഖ്യാപിച്ചു.  മതബോധവും ആയുധബലവും അധികമായുള്ള ബംഗ്ളാദേശ് പട്ടാളത്താൽ വധിക്കപ്പെട്ട വംഗബന്ധു മുജീബ് റഹ്മാന്റെ പ്രിയപുത്രിയായ ഷേഖ് ഹസീനയുടെ ഭരണകൂടം തസ്ലീമയെ നാടുകടത്തി. ഇപ്പോൾ അതേ ഹസീനയും മതതീവ്രവാദികളാൽ നാടുകടത്തപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തുവെന്നത് കാലത്തിന്റെ മറ്റൊരു നീതി നിർവ്വഹണമായി ചിലരെങ്കിലും കരുതുന്നുണ്ടാകാം. എന്നാൽ ഷേഖ് ഹസീനയാൽ പുറത്താക്കപ്പെട്ട തസ്ലീമയെ അനുകൂലിച്ചവർതന്നെ ഹസീനയെ കൊലയ്ക്ക് കൊടുക്കരുതെന്ന അഭിപ്രായത്തിലാണ്. അതിർത്തികളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പൂനിലാവാണത്.

കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന സമ്മേളനം മുൻപ് കൊല്ലത്തു നടന്നത് 1994ൽ ആയിരുന്നു. ജനയുഗം പത്രാധിപരും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ആ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. പത്രപ്രവർത്തകൻ ആർ.തുളസിയാണ് സ്വാഗതസംഘം സെക്രട്ടറിയായി പ്രവർത്തിച്ചത്. രാജ്യസഭാംഗം ആയിരുന്ന എൻ.ഇ.ബലറാം സമ്മേളനം ഉദ്ഘാടനം ചെയ്തു. പവനൻ,കെ.വി സുരേന്ദ്രനാഥ്,ഡോ.എൻ.എ.കരിം, ഒ.മാധവൻ, പെരുമ്പടവം ശ്രീധരൻ,തിരുനല്ലൂർ കരുണാകരൻ,വി.സാംബശിവൻ,
യു.കലാനാഥൻ,കെ.അനിരുദ്ധൻ തുടങ്ങിയവർ  പങ്കെടുത്ത മഹാസമ്മേളനമായിരുന്നു അത്. ശാസ്ത്രബോധമുണ്ടായിരുന്ന ഈ സാംസ്ക്കാരിക നേതൃത്വനിരയിൽ പെരുമ്പടവം ഒഴിച്ചുള്ള എല്ലാ അതിഥികളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. അവരുടെ ജീവിതം നൽകിയ ഊർജ്ജമാണ് ഈ സമ്മേളനത്തിന്റെ കൈമുതൽ. വിദ്യാഭ്യാസം മതമുക്തമാക്കുകയെന്നതാണ് ഈ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന മുദ്രിതാശയം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും പാഠപുസ്തകങ്ങളിലും പ്രാരംഭഗീതത്തിലുമെല്ലാം മതങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് മതവിമുക്തവിദ്യാഭ്യാസം എന്ന ആശയത്തിന് വളരെ പ്രസക്തിയുണ്ട്. നിയമസഭാംഗം പി.എസ്.സുപാലും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനും രക്ഷാധികാരികളായിട്ടുള്ള സ്വാഗത സംഘമാണ് ഈ സമ്മേളനത്തിനു വേദിയൊരുക്കുന്നത്. തസ്ലീമ നസ്രിനെ കൂടാതെ പ്രൊഫ.ഹമീദ് ചേന്ദമംഗലൂർ, ഡോ.ധർമ്മരാജ് അടാട്ട്,  ഡോ.ടി.എസ്.ശ്യാംകുമാർ,പ്രൊഫ.അജയ് ശേഖർ,ഡോ. വൈശാഖൻ തമ്പി,ഡോ.ജോസറ്റിൻ ഫ്രാൻസിസ്,വി.പി സുഹറ, അഡ്വ.ഹരീഷ് വാസുദേവൻ,ടി.കെ മീരാഭായി, പ്രൊഫ.ടി.ജെ ജോസഫ്,ശൈലജ ജല,സ്നേഹ അനിൽ തുടങ്ങിവരും അതിഥികളായി പങ്കെടുക്കുന്നുണ്ട്.

ആവിഷ്ക്കാര സ്വാതന്ത്ര്യം നിലനിർത്താനുള്ള കഠിനപരിശ്രമങ്ങൾ നടത്തുന്ന സാംസ്ക്കാരിക കേരളത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ വക്താവായ
തസ്ലീമ നസ്രീന് സ്വാഗതം.