Tuesday, 19 May 2026

സ്റ്റേറ്റ് കാർ നം. 13 - എവിടെ?

 സ്റ്റേറ്റ് കാർ നം. 13 - എവിടെ?

------------------------------------------

പുതിയ സർക്കാർ അന്ധവിശ്വാസത്തിന്റെ പ്രതിജ്‌ഞകൂടി നടത്തിയിരിക്കയാണ്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർക്കെല്ലാം നൽകിയകാറിൽ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറില്ല. കുറച്ചു ദിവസം മുൻപുവരെ കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന പി.പ്രസാദ് ഉപയോഗിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് കാറാണത്. കഴിഞ്ഞ എൽ ഡി എഫ് മന്ത്രിസഭയിലെ പതിമൂന്നു മന്ത്രിമാരെ ജനങ്ങൾ പരാജയപ്പെടുത്തിയപ്പോൾ, പതിമൂന്നാം നമ്പർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന പി.പ്രസാദിനെ ചേർത്തലയിലെ ജനങ്ങൾ വീണ്ടും ജയിപ്പിക്കുകയായിരുന്നു. പതിമൂന്നാം നമ്പർ വാഹനം ദോഷകാരിയല്ലെന്നതിന്റെ തെളിവുകൂടിയാണ് അദ്ദേഹത്തിന്റെ വിജയം.

യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോഴെല്ലാം അന്ധവിശ്വാസത്തെ തുടർന്നുള്ള അപകടഭീതിയും ദുർമ്മരണസംഭ്രാന്തിയും കാരണം മന്ത്രിമാരും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാർ എടുക്കാറില്ല. പുതിയ മന്ത്രിസഭയി മുഖ്യമന്ത്രി അടക്കമുള്ള പത്തൊൻപതു മന്ത്രിമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ടു മന്ത്രിമാർ സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. രണ്ടു മന്ത്രിമാരും ചെങ്കൊടി പിടിക്കുന്നവരാണ്. ഷിബു ബേബിജോണും സി.പി.ജോണും. ഇന്ത്യയിലെ ഏകകമ്യൂണിസ്റ് മന്ത്രിയെന്ന് സി.പി.ജോൺ അവകാശവാദം ഉന്നയിക്കുകയും ചെയ്തു.എന്നാൽ സി.പി.ജോണിന് അനുവദിച്ചിട്ടുള്ളത് ആറാം നമ്പർ കാറും ഷിബു ബേബിജോണിനു അമ്പത്തൊന്നാം നമ്പർ കാറുമാണ്! ചെങ്കൊടി പിടിക്കുകയും ദൈവനാമത്തിലുള്ള പ്രതിജ്ഞ ഒഴിവാക്കുകയും ചെയ്ത ഇവരിലാരെങ്കിലും പതിമൂന്നാം നമ്പർ കാർ ഏറ്റെടുക്കുമോ? സ്റ്റേറ്റ് കാർ ജനങ്ങൾ നൽകുന്നതാണ്. ജനങ്ങളിൽ വിവിധ ദൈവങ്ങളിൽ വിശ്വസിക്കുന്നവരും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരുമുണ്ട്. ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച പത്തൊൻപത് മന്ത്രിമാരിൽ നിന്നും അന്ധവിശ്വാസത്തിനതീതമായ ഒരു നടപടി പ്രതീക്ഷിക്കാൻ കഴിയില്ല. അതിനാൽ സഗൗരവം പ്രതിജ്ഞഎടുത്ത രണ്ടു മന്ത്രിമാരിൽ ആരെങ്കിലും ഒരാൾ പതിമൂന്നാം നമ്പർ വാഹനം സ്വീകരിച്ച് അന്ധവിശ്വാസം തെറ്റാണെന്ന് തെളിയിക്കേണ്ടതാണ്. വി.എസ്.സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി എം..ബേബിയും, ഒന്നാം പിണറായി സർക്കാർ കാലത്ത് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്കും സഞ്ചരിച്ചിരുന്നത് പതിമൂന്നാം നമ്പർ വാഹനത്തിലായിരുന്നു. അവർക്ക് പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും ഇക്കാരണത്താൽ ഉണ്ടായില്ല.

ഒന്നാം പിണറായി സർക്കാരിന്റെ ആദ്യആഴ്ചയിൽ വാഹനം ആരും ഏറ്റെടുത്തിരുന്നില്ല. അവസരത്തിൽ തിരുവനന്തപുരത്ത് എം .ബേബിയുടെ അദ്ധ്യക്ഷതയിൽ .എൻ.വിയുടെ ഒരു പുസ്തകം പ്രകാശനം ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പ്രകാശകനും ഞാൻ സ്വീകർത്താവും ആയിരുന്നു. അടുത്തിരിക്കാൻ സന്ദർഭം കിട്ടിയപ്പോൾ, പതിമൂന്നാം നമ്പർ വാഹനം ആരും ഏറ്റെടുക്കുന്നില്ലെന്നത് ഇടതുപക്ഷത്തിനു യോജിക്കുന്നതല്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞിരുന്നു. അടുത്ത ദിവസങ്ങളിൽ വി.എസ.സുനിൽ കുമാറും ഡോ.തോമസ് ഐസക്കും വാഹനം ആവശ്യപ്പെടുകയും ഡോ.തോമസ് ഐസക്കിന് വാഹനം അനുവദിക്കുകയുമായിരുന്നു. ഇപ്പോഴാകട്ടെ പൗരാണികമായ കടപയാദിക്കണക്കിൽ വിശ്വാസമുള്ളതിനാലാകാം തിരിച്ചിട്ടാൽ പതിമൂന്ന് വരുന്ന മുപ്പത്തൊന്നാം നമ്പർ കാറും ആരും എടുത്തിട്ടില്ല!

എന്താണ് പതിമൂന്നിന്റെ കുഴപ്പം? യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരുമടക്കമുള്ള സംഘത്തിനുണ്ടായ ദുരനുഭവമാണ് പതിമൂന്നിനെ ദോഷസംഖ്യയായി കാണാൻ യൂറോപ്യരെ പ്രേരിപ്പിച്ചത്. മലയാളനാട്ടിലേക്ക് വിമാനമിറങ്ങിവന്ന അന്ധവിശ്വാസമാണത്. ആധുനിക സമൂഹത്തിനു തീരെ നിരക്കാത്ത ഒരു മിഥ്യാധാരണയാണത്. ഹിന്ദുമത വിവാഹരംഗത്ത് ഇപ്പോഴും നിലനിൽക്കുന്ന അയിത്തത്തെ നിരാകരിച്ചുകൊണ്ട് ജീവിതം കെട്ടിപ്പടുത്ത് മാതൃകയായ ആദരണീയയായ മന്ത്രിയാണ് കെ.. തുളസി. അവർക്കിപ്പോൾ അനുവദിച്ചിട്ടുള്ളത് പതിമൂന്നിന്റെ അയൽവാസിയായ പതിനാലാണ്. പഴയ അന്ധവിശ്വാസ നിരാകരണ ശക്തി ഇപ്പോഴുമുണ്ടെങ്കിൽ അവർക്ക് പതിമൂന്നാം നമ്പർ വാഹനം സ്വീകരിക്കാവുന്നതാണ്.


ആദ്യ കമ്യൂണിസ്റ് മന്ത്രിസഭയിലെ ധനമന്ത്രിയും പിൽക്കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയുമായ സി.അച്യുതമേനോൻ ജനിച്ചത് 1913 ജനുവരി പതിമൂന്നിനാണ്. ആദ്യത്തെയും നാലാമത്തെയും മുഖ്യമന്ത്രിയായിരുന്ന .എം എസ് നമ്പൂതിരിപ്പാട് ജനിച്ചത് 1909 ജൂൺ പതിമൂന്നിന്! പതിമൂന്നാം തിയതി ജനിച്ചതുകൊണ്ട് ചരിത്രത്തിൽ അവരുടെ സ്ഥാനത്തിന് മങ്ങലേറ്റിട്ടില്ല. കേരളത്തിന്റെ രണ്ടു മുഖ്യമന്ത്രിമാർക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പതിമൂന്നാം തിയതി ജനിച്ച എം എസ്സിനും അച്യുതമേനോനും! പതിമൂന്നാം തിയതി ജനിച്ചു എന്നത് ഒരു ദോഷകാരണമായി മാറിയില്ല. ആദരണീയനായ നമ്മുടെ പുതിയ മുഖ്യമന്ത്രിയാകട്ടെ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയുമാണ്. അതിനാൽ പതിമൂന്ന് പതിത്വമുള്ള ഒരു നമ്പർ അല്ലെന്ന് അദ്ദേഹമെങ്കിലും ഓർമ്മിച്ചാൽ നന്നായിരുന്നു. പുസ്തകപ്രേമിയായ മുഖ്യമന്ത്രി കീഴ്‌വഴക്കങ്ങൾ ലംഘിക്കാൻ താല്പര്യമുള്ള ആളാണെങ്കിൽ ഒന്നാം നമ്പർ സ്റ്റേറ്റ് കാർ എന്ന കീഴ് വഴക്കം മാറ്റി പതിമൂന്നാം നമ്പർ കാർ സ്വീകരിച്ച് മാതൃകയാകാവുന്നതുമാണ്. മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ ഗുരുവായൂരേക്കും കിട്ടിക്കഴിഞ്ഞാൽ മതകാര്യാലയത്തിലേക്കും ഓടിപ്പോകുന്നത് ശാസ്ത്രാവബോധമുള്ള ഒരു സെക്യുലർ സമൂഹത്തിനു ഭൂഷണമേയല്ല. എങ്കിലും ദുർമന്ത്രവാദനിരോധനനിയമമടക്കം കേരളം പ്രതീക്ഷിക്കുകയാണ്. യുക്തിവാദിയായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ അനുയായിയാണല്ലോ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി.

Tuesday, 21 April 2026

ആലപ്പാട്ടച്ചന്റെ ശരീരം ഇനി പാഠപുസ്തകം

 ആലപ്പാട്ടച്ചന്റെ ശരീരം ഇനി പാഠപുസ്തകം 

-----------------------------------------------------------

കേരളത്തിലെ ഒരു സ്വകാര്യമെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്റ്റർ, സ്വന്തം മൃതശരീരം അതേ കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഒരു മതസ്ഥാപനം നടത്തുന്ന മെഡിക്കൽ കോളജിന്റെ  സ്ഥാപക ഡയറക്റ്ററാണ് മതം അനുവദിക്കാത്ത ഈ പുണ്യപ്രവർത്തി ചെയ്തത് എന്നത് പ്രത്യേകപ്രാധാന്യം അർഹിക്കുന്നുണ്ട്. ഫാ.ഫ്രാൻസിസ് ആലപ്പാടിനെ ശാസ്ത്രകേരളം എക്കാലത്തും നന്ദിയോടെ ഓർമ്മിക്കുകതന്നെ ചെയ്യും.


തൃശൂർ ജൂബിലി മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്റ്റർ ആയിരുന്ന ഫാ.ഫ്രാൻസിസ് ആലപ്പാട്, ആ ആതുരാലയത്തിന്റെ വളർച്ചയ്ക്കു വേണ്ടി അശ്രാന്തപരിശ്രമം നടത്തിയ മാതൃകാമനുഷ്യനാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ കാസ മുതൽ കഡാവർ വരെ എന്നപുസ്തകം ആ ജീവിതത്തിന്റെ തിളക്കമുള്ള അടയാളമാണ്.  എം.ബി.ബി.എസ് ബിരുദധാരിയായിരുന്ന ആലപ്പാട്ടച്ചന്, വൈദ്യപഠനത്തിൽ മനുഷ്യന്റെ മൃതശരീരത്തിനുള്ള പ്രാധാന്യം ശരിക്കും അറിയാമായിരുന്നു. അതുകൊണ്ടാകാം മതം അനുവദിക്കാത്ത രീതിയിലുള്ള ഒരു അന്ത്യത്തിന് അദ്ദേഹം സമ്മതപത്രം നൽകിയത്. മൃതശരീരം പള്ളിസ്സെമിത്തെരിയിൽ അടക്കുന്നതിനു പകരം, ദഹിപ്പിച്ച ചരിത്രം കേരളത്തിലുണ്ട്. ഡോ.പോൾ ക്രിസ്ത്യൻ, ക്രൈസ്തവ സൈദ്ധാന്തിക വിമർശകൻ ഡോ.ജോസഫ് പുലിക്കുന്നേൽ തുടങ്ങിയവർ ആ ഗണത്തിൽ പെടുന്നവരാണ്. മൃതശരീരം വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്ക് വിട്ടുകൊടുത്ത കേരളത്തിലെ ആദ്യത്തെ ക്രൈസ്തവപുരിഹിതൻ ഫാ. അലോഷ്യസ് ഫെർണാണ്ടസ് ആണ്. പക്ഷേ അദ്ദേഹം അവസാനകാലത്ത് ക്രിസ്തുമതആശയങ്ങളിൽ നിന്നും മോചിതനാവുകയും ആന്ധ്രാപ്രദേശിലെ ഡോ.ലവണത്തിന്റെ യുക്തിവാദകേന്ദ്രവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ലവണത്തിന്റെ മാതൃകയിൽ ഒരു സാമൂഹ്യക്ഷേമപ്രവർത്തനകേന്ദ്രമാക്കി, ആലപ്പുഴയിലെ ജനജാഗൃതിയെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ആന്ധ്രയിൽ പോയി അതിനെക്കുറിച്ചു മനസ്സിലാക്കിയതിനു ശേഷമുള്ള മടക്കയാത്രയിൽ അദ്ദേഹം മരണമടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുകയായിരുന്നു.


നമ്മുടെ നിരവധി മതസംഘടനകളും ജാതിസംഘടനകളും സ്വകാര്യഏജൻസികളും മെഡിക്കൽ കോളജുകൾ നടത്തുന്നുണ്ട്. അവിടെയെല്ലാം രോഗികളെയും വിദ്യാർത്ഥികളെയും  ഊറ്റിപ്പിഴിഞ്ഞ് പണമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് കണ്ടുവരാറുള്ളത്. ആ മാനേജുമെന്റിൽ ഉള്ളവരാരുംതന്നെ സ്വന്തം മൃതശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകിയിട്ടില്ല. ഡോക്ടർമാർ പോലും അങ്ങനെ ചെയ്യാറില്ല. ഡോ.എൻ.എം മുഹമ്മദലിയെ പോലെയുള്ള അത്യപൂർവ്വം ഡോക്ടർമാർ മാത്രമേ  സ്വന്തം മൃതശരീരം പഠിക്കാനായി വിട്ടുനൽകിയിട്ടുള്ളു. ശാസ്ത്രജ്ഞാനവും ശാസ്ത്രാവബോധവും രണ്ടാണല്ലൊ. 


സ്വകാര്യമെഡിക്കൽ കോളജുകളിലെ പണംമുടക്കികൾ, ശാസ്ത്രാവബോധമുള്ളവരുടെ മൃതശരീരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ആത്മാവിനെ കുറിച്ചും ബാർ അറ്റാച്ച്ഡ് പരലോകത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവർക്ക് പണം മുടക്കി പണം വാരാമെന്നല്ലാതെ മൃതശരീരദാനമൊ അവയവദാനമോ ചിന്തിക്കാൻ കൂടി സാധ്യമല്ല. 


ഫാ. ഫ്രാൻസിസ് ആലപ്പാടെന്ന ആദരണീയനായ പുരോഹിതൻ, രക്തദാനത്തെയും അവയവദാനത്തെയും പരമാവധി പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഇനി രണ്ടുപേരിലൂടെ ജീവിക്കും.ആന്തരികാവയവങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾ പഠനവിധേയമാക്കുകയും അവരെല്ലാം വിദഗ്ദ്ധഡോക്റ്റർമാരായി മാറുകയും ചെയ്യും. സ്നേഹത്തിന് ഒരു മരണാനന്തരസാധ്യതകൂടിയുണ്ടെന്നു ആലപ്പാട്ടച്ചൻ തെളിയിച്ചിരിക്കുന്നു. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനായ അദ്ദേഹം എൺപത്തേഴു തവണയാണ് രക്തം ദാനം ചെയ്ത്, സഹജീവികളുടെ ജീവനെ നിലനിർത്തിയത്. സ്നേഹവിപ്ലവം രക്തദാനത്തിലൂടെ എന്നതായിരുന്നു അദ്ദേഹം പ്രചരിപ്പിച്ച മുദ്രാവാക്യം. ഡോക്ടർ എന്ന നിലയിലും അദ്ദേഹം പലപ്പോഴും സഹജീവികളെ സഹായിച്ചിരുന്നു. ആലപ്പാട്ടച്ചൻ എന്നും ഡോക്റ്ററച്ചൻ എന്നും വിശ്വാസികൾ ആരാധനയോടെ വിളിച്ചിരുന്ന ഡോ. ഫ്രാൻസിസ് ആലപ്പാട് നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.