Saturday 3 February 2024

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍

 കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍ 

-----------------------------------------------------------------------------------------------------
ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ മരണവും അതുയര്‍ത്തിയ ചോദ്യങ്ങളും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി തലശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍, ദു:ഖം ഘനീഭവിച്ചത് പോലിരുന്ന രോഹിത് വെമുലയുടെ അമ്മ  രാധിക പരസ്യമായി പറഞ്ഞത് എന്റെ മകനെ അവര്‍ കൊന്നുവെന്നാണ്. അമ്മമാരുടെ ഈ നിലയ്ക്കാത്ത നിലവിളി ഇപ്പൊഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വാര്ത്തകള്‍ ഒട്ടും ആശാവഹമല്ല

വിവിധ ഐ ഐ ടി, ഐ ഐ എം കാമ്പസ്സുകളിലായി കഴിഞ്ഞ വര്‍ഷം മുപ്പത്തിമൂന്നിലധികം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്നറിയിച്ചത് വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ്.ശരണ്യ ഭുവനേന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തക ഡല്‍ഹിയില്‍ നിന്നും ചെയ്ത റിപ്പോര്ട്ട് അനുസരിച്ചു 2014 - 2021 കാലത്ത് സ്വയം മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം 122 ആണ്.ഇതില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട 24 പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട 41 പേരും ഉണ്ടത്രേ.പഠിക്കാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെട്ടിരുന്ന കാലത്ത്, ആ പീഢനകാലത്തെ വിയര്‍പ്പും  വെള്ളവും കൊണ്ട് അതിജീവിച്ച ജനതയുടെ പുതിയ തലമുറ പാഠശാലകളില്‍ അനുഭവിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ജീവിത പരിസരമാണ്. എല്ലാ ആത്മഹത്യകളും വിരുദ്ധ വ്യവസ്ഥിതി നടത്തുന്ന കൊലപാതകങ്ങളാണ്. ആ കൊലപാതകങ്ങള്‍ക്ക്. ഭരണകൂടം ഉത്തരം പറയേണ്ടതുണ്ട്. ശംബൂകനെ കൊന്ന രാമനെ ആരാധിക്കുന്ന ഭരണകൂടത്തിന് നീതിപൂര്‍ണമായ ഒരു സമൂഹ്യാവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കില്ല.

സിലബസിന്റെ ഭാരം കൊണ്ടല്ല വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുന്നത്. അതിനു സാമൂഹ്യാവസ്ഥ പ്രധാന കാരണമാണ്.
സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യമായ പിന്നാക്കാവസ്ഥയും കൂടി ചേരുമ്പോള്‍ ദളിത് വിദ്യാര്‍ഥികളുടെ മുന്നില്‍ ഉയരങ്ങളിലേക്കുള്ള വാതില്‍ അടയുകയാണ്  ഭരണകൂടത്തിനു മനുബോധം കൂടിയുണ്ടെങ്കില്‍ കൂരിരുട്ടേ മുന്നില്‍ ഉണ്ടാവുകയുള്ളൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയെന്ന ആശയം കൊലചെയ്യപ്പെടും. അടിമപ്പണിയില്‍ നിന്നും കരകയറാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെടും.

കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ എണ്ണം പതിനായിരത്തോളം.ഐ ഐ ടിയില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ മൂവായിരത്തിയഞ്ഞൂറിലധികം വരും.എന്‍ ഐ ടി കളിലും ഐ ഐ എമ്മുകളിലുമായി പഠിത്തം നിറുത്തിയവരും നിരവധിയുണ്ട്. ഇതില്‍ ദളിത് വിദ്യാര്‍ഥികളുടെ 
എണ്ണം ഭയാനകമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തില്‍ ആയിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ദളിത് വിദ്യാര്‍ഥി ഉന്നത വിദ്യാഭ്യാസ മേഖലയോളം എത്തുന്നതിനിടയ്ക്ക് നേരിടേണ്ടി വരുന്ന നിരവധി അപമാനങ്ങളുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല വെമുലമാര്‍ നേരിടേണ്ടി വരുന്നത്. മനുസ്മൃതിയുടെ സാന്നിധ്യം ഇപ്പോഴും പ്രകടമാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അത് വളരെ സ്പഷ്ടവുമാണ്.  ഇവിടെയാണ് അന്തസ്സോടെ ജീവിക്കാനുള്ള സന്ദര്‍ഭം എല്ലാ ഭാരതീയര്‍ക്കും ഒരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന വാസ്തവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടത്.

കേരളത്തില്‍ പോലും ആദിവാസി മേഖലയില്‍  നിന്നും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ തുലോം കുറവാണ്.എല്‍ പി സ്കൂള്‍ കണ്ടു ഭയന്ന് ഊരിലേക്ക് തിരിച്ചോടിയ കുട്ടികളുടെ കഥകള്‍ ഒരു പോയകാല ചിത്രമല്ല. ആഹാരവും പുസ്തകവും വസ്ത്രവുമായി നിന്നിട്ടുപോലും എല്ലാ കുട്ടികളും സ്കൂളില്‍ തുടരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള സഞ്ചാരവും കുറവാണ്. അതിനിടയിലാണ് തൊഴിലും ജാതിവ്യവസ്ഥയും തമ്മില്‍ യോജിപ്പിച്ചു കൊണ്ടുള്ള പ്രീണന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

No comments:

Post a Comment