Saturday 20 January 2024

നാരായണഗുരുവും രാമപ്രതിഷ്ഠയും

 നാരായണഗുരുവും രാമപ്രതിഷ്ഠയും 

----------------------------------------------------------
ഭാരതീയരുടെ മുഴുവന്‍ മതേതരബോധത്തെയും ലംഘിച്ചുകൊണ്ടു സ്ഥാപിച്ച അയോദ്ധ്യയിലെ രാമക്ഷേത്രം ആരാധനാസജ്ജം ആവുകയാണല്ലോ. മതബോധത്തെയും അന്ധവിശ്വാസത്തെയും ചൂഷണം ചെയ്തു വീണ്ടും അധികാരത്തിലെത്താമെന്ന വ്യാമോഹത്തോടെ രാഷ്ട്രീയമുള്ള ഹിന്ദുമത തീവ്രവാദികള്‍ തന്നെയാണ് പ്രതിഷ്ഠാകര്‍മ്മവും നിര്‍വഹിക്കുന്നത്.   

ഹാജരാകാവുന്നവരെല്ലാം അയോദ്ധ്യയില്‍ എത്തണമെന്നാണ് ആഹ്വാനം. വിളിച്ചില്ലെങ്കിലും ഹാജരാകുമെന്ന പ്രസ്താവനയും വന്നുകഴിഞ്ഞു. പള്ളി പൊളിച്ചിടത്തേക്ക് ചുടുകട്ട ചുമന്നവരും വെള്ളിക്കട്ട കൊടുത്തവരുമെല്ലാം റെഡിയായിരിക്കുന്നു. കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റിയെന്ന വര്‍ഗീയ സംഘടന, അയോദ്ധ്യക്ക് പോകാന്‍ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുന്നു. കാലക്രമേണ വര്‍ഗീയസംഘടനയായി മാറിപ്പോയ എസ് എന്‍ ഡി പി യോഗമാകട്ടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നേ ദിവസം സ്വന്തം വീടുകളില്‍ ഐക്യദാര്‍ഢ്യ ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തിരിക്കയാണ്.

നാരായണഗുരു അരുവിപ്പുറത്ത് രാമനെ സ്ഥാപിക്കുന്നതിന് പകരം ശിവനെ സ്ഥാപിച്ചത് എന്താണ്? രാമനെ കുറിച്ച് നാരായണഗുരുവിന് നല്ല ധാരണയുണ്ടായിരുന്നു. രാമന്‍ സീതാപീഡനം നടത്തിയ ആളാണ്. ഈ വിഷയം ഗുരുശിഷ്യനായ മഹാകവി കുമാരനാശാനില്‍ കൂടുതല്‍ വെളിപ്പെടുന്നുണ്ട്. സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് അഭിപ്രായപ്പെട്ട ഗുരു വിന്, തപസ്വിയായ ശംബൂകനെ കൊന്ന രാമനെ അംഗീകരിക്കുവാന്‍ കഴിയില്ലായിരുന്നു. ജാതിയില്‍ കുറഞ്ഞുപോയി എന്നതായിരുന്നല്ലോ ശംബൂകന്‍റെ അയോഗ്യത.താടകയോടുള്ള പെരുമാറ്റവും ഗുരുവിനെ രാമാരാധനയില്‍ നിന്നും അകറ്റിയിരിക്കണം.

ശിവനാണെങ്കില്‍, അതിപുരാതനമായ ഒരു ദ്രാവിഡ സ്വഭാവവുമുണ്ട്. പരാന്നഭോജന വൃക്ഷമായ ചന്ദനത്തിന്‍റെ കുഴമ്പ് അണിയുന്നതിനുപകരം, ചുടലച്ചാരം  ധരിച്ചവനായിരുന്നു ശിവന്‍. പാര്‍വതിയോടൊപ്പം ദലിതവേഷത്തില്‍ ഊരുചുറ്റാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത്യാവശ്യം പനങ്കള്ള് കുടിച്ച നാടോടിക്കഥ പോലുമുണ്ട്. പതിനാറായിരത്തെട്ട് ഭാര്യമാരുള്ള, അനേകരുടെ മരണത്തിനും അനാഥത്വത്തിനും നേതൃത്വം നല്കിയ കൃഷ്ണനെയും നാരായണഗുരു പ്രതിഷ്ഠിച്ചില്ല.
 
ആദ്യപ്രതിഷ്ഠ ശിവനായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് ആനന്ദവല്ലിയെയും മുരുകനെയും അദ്ദേഹം പ്രതിഷ്ഠിച്ചു.പിന്നെ കണ്ണാടിയും സത്യം ധര്മ്മം ദയ ശാന്തി എന്നീ വാക്കുകള്‍ രേഖപ്പെടുത്തിയ പ്രഭയും മറ്റുമാണ് ഗുരു പ്രതിഷ്ഠിച്ചത്.
ആയിരംതെങ്ങിലും കുളത്തൂരും ഇല്ലിക്കലും ചെറായിയിലും 
പെരിങ്ങോട്ടുകരയിലും പാണാവള്ളിയിലുമെല്ലാം ശിവപ്രതിഷ്ഠയായിരുന്നു

കേരളത്തിനു പുറത്ത് കര്‍ണ്ണാടകത്തില്‍  നാരായണഗുരു പ്രതിഷ്ഠാകര്മ്മം നിര്‍വഹിച്ച ക്ഷേത്രമാണ് മംഗലാപുരം കുദ്രോളിയിലെ ഗോകര്‍ണ്ണനാഥ ക്ഷേത്രം. അവിടത്തെ പൌരപ്രമുഖന്‍ ആയിരുന്ന അദ്ധ്യക്ഷ കൊരഗപ്പയുടെ അഭ്യര്‍ഥനപ്രകാരം ഗുരു അവിടെ പ്രതിഷ്ഠിച്ചതും ശിവനെത്തന്നെ. തമിഴ്നാട്ടിലെ കോട്ടാറിലാണെങ്കില്‍ നാല്‍പ്പതിലധികം ക്ഷേത്രങ്ങള്‍ നാരായണഗുരു പൊളിച്ചുമാറ്റുകയും ഒരേയൊരു ക്ഷേത്രമാക്കി ശിവപുത്രനെ പ്രതിഷ്ഠിക്കുകയും ചെയ്തു

 തലശ്ശേരിയിലാണെങ്കില്‍ അവര്‍ണര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിനു ബദലായി എല്ലാവര്ക്കും .പ്രവേശിക്കാവുന്ന പുതിയമ്പലം എന്ന ജഗന്നാഥക്ഷേത്രം സ്ഥാപിക്കുകയായിരുന്നു.  ഗുരുവിന്‍റെ ലക്ഷ്യം സാധിക്കാന്‍ കുറച്ചു കാലതാമസം ഉണ്ടായെങ്കിലും ഒടുവില്‍ എല്ലാ അവര്‍ണരേയും ആ ക്ഷേത്രം സ്വീകരിച്ചു. അബ്രാഹ്മണ പൂജാരികള്‍ക്ക് ഇടം കിട്ടുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച നിരവധിക്ഷേത്രങ്ങളില്‍ ഒന്നില്‍ പോലും രാമനോ കൃഷ്ണനോ ആരാദ്ധ്യപുരുഷനാകുന്നില്ല. മാത്രമല്ല, ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയി എന്ന തിരിച്ചറിവിലെത്തുകയും പിന്‍മാറുകയുമാണ് ചെയ്തത്.കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന പണ്ഡിറ്റ് മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോള്‍ ശംബൂകനു ജയ് വിളിച്ച തന്‍റേടികള്‍ നാരായണഗുരുവിന്‍റെ അനുയായികളായി ഉണ്ടായിരുന്ന കേരളമാണല്ലോ ഇത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഗുരുചിന്തകള്‍ക്ക് വിരുദ്ധമായ രാമക്ഷേത്ര നിര്‍മ്മിതിക്ക് ഗുരുചിത്രം സൂക്ഷിക്കുന്നവര്‍ വീടുകളില്‍ ദീപം കൊളുത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് മിതമായ ഭാഷയില്‍ ഗുരുനിന്ദയാണ്.

No comments:

Post a Comment