Thursday 11 January 2024

കവിതയെ കുറിച്ച് ഇന്ദിര കുമുദ്

 "വീണവിൽപനക്കാരൻ" മുതൽ "ഫാത്തിമത്തുരുത്ത്" വരെ

(ഇന്ദിരാകുമുദ്)
--------------------------------------------------------------------
ആമുഖത്തിന്റെയോ പരിചയപ്പെടുത്തലിന്റെയോ ആവശ്യമില്ലാതെതന്നെ മലയാളി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് കൊല്ലം ജില്ലയിൽ ജനിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍..ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി കളിലും ആഫ്രോ ഏഷ്യന്‍ യങ്ങ്റൈറ്റേർസ് കോൺഫറസിൽ ഇന്ത്യയേയും ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്കാരം, സമഗ്രയുടെ ഒ. എൻ. വി പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം, പുനലൂർ ബാലൻ അവാര്‍ഡ്, അബൂദബി ശക്തി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ അവാർഡ് തുടങ്ങി ഈ വർഷത്തെ കുമാരനാശാന്‍ പുരസ്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ കവിക്ക് ലഭിച്ചിട്ടുണ്ട്.

1974 ഒക്ടോബറില്‍ എഴുതിയ വീണവിൽപനക്കാരൻ എന്നകവിതയിൽ "സത്യമാണെല്ലാമെനിക്കുജൻമംതന്ന സർഗ്ഗ സമ്പത്താണ് വീണ/വിൽക്കുവാനെന്തിനായ് വന്നുവെന്നോ ദു:ഖ ശപ്തമാണെൻ ജീവഗാഥ എന്നെഴുതിയ കവിയുടെ മിക്ക കവിതകളിലെയും സ്ഥായിയായ ഭാവം ദു:ഖമാണ്. അതേ സമയം" കരയുന്ന രാത്രിയിൽ പിരിയാതിരുന്നെന്റെ മിഴിയൊപ്പിടാറുള്ള കവിത"(കവിത ഇങ്ങനെ/1983) തുടങ്ങിയ കവിതകളിൽ ജീവിതദു:ഖങ്ങൾക്കും സാമൂഹ്യ ദു:ഖങ്ങൾക്കും ഒരുപോലെ തുണയും തണലുമായാണ് കവി കവിതയെ സമീപിക്കുന്നത്

കവിത കൊണ്ട് കരയുകയും ചിരിക്കുകയും  മാത്രമല്ല സാമൂഹികാസമത്വങ്ങൾക്കും അനീതികൾക്കും എതിരെ  പ്രതികരിക്കുകയും പ്രതിഷേധിക്കുകയും കൂടി ആകാമെന്നതിന് കവിയുടെ "ചാർവ്വാകൻ" "കീഴാളൻ" തുടങ്ങിയ കവിതകൾ ഉദാഹരണങ്ങള്‍ ആണ്. "തെറ്റാണു യജ്ഞം, അയിത്തം, പുല, വ്രതം, ഭസ്മംപുരട്ടൽ, ലക്ഷാർച്ചന, സ്ത്രോത്രങ്ങൾ തെറ്റാണു ജ്യോൽസ്യപുലമ്പലും തുള്ളലും അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും" "പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം. വേദന മുറ്റി ത്തഴച്ചൊരീ വിസ്മയം സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം"(ചാർവ്വാകൻ /1998)

കഥകളുടെയും കഥാപാത്രങ്ങളുടേയും മഹാസാഗരമാണല്ലോ മഹാഭാരതം. മനുഷ്യർക്ക് പുറമെ  ഭൂമിയിലുള്ള മിക്ക ജീവജാലങ്ങളേയും പലതരം കഥാപാത്രങ്ങളായി നമുക്ക് മഹാഭാരതത്തിൽ കാണാനാകും. ആ കഥാസാഗരത്തിൽ നിന്ന് കവി നമുക്കായി ശേഖരിച്ച മുത്തുകളാണ് മഹാഭാരതം വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം.

കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കാവ്യവത്ക്കരിച്ച് ഒരു നീണ്ട കവിതയാക്കുന്നതിനു പകരം ശക്തരും പ്രധാനപ്പെട്ടവരുമായ കാവ്യപാത്രങ്ങളെ സൂക്ഷ്മവത്കരിച്ച് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. മറ്റൊരു പ്രത്യേകത മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല കഥാഗതിതന്നെ മാറ്റി മറിച്ച കാവ്യപാത്രങ്ങളായ ആനയും പക്ഷികളും പാമ്പും തവളയും പോലും സൂക്ഷ്മവത്ക്കരിക്കപ്പെട്ട്  കുഞ്ഞുകുഞ്ഞു കവിതകളായി നമുക്ക് മുമ്പിലെത്തുന്നു.

അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും പ്രണയപരവശരായ കാമുകിമാരും മക്കളെയോർത്തു ദു:ഖിക്കുന്ന അമ്മമാരും അങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും മഹാഭാരതത്തിലുണ്ടല്ലോ? ഏറ്റവും സൂക്ഷ്മമായാണ് കവി ഈ സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത്.

"ആരാണ് പുരുഷൻ, നേരറിയാത്തവൻ, നേരെയല്ലാത്തവൻ, കരുണയില്ലാത്തവൻ, കശ്മലൻ, വഞ്ചകൻ" (അംബ)
"കണ്ണടച്ചാലുടനെ തെളിയുമേ വെണ്ണപോലെ പിതാവിന്റെ തൂമുഖം(ഇന്ദ്രസേന)" "അസ്ത്രസന്നാഹം വെറുക്കുന്നു ഞാൻ.. എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം" (ദുശ്ശള) "മൻമഥ ലീലാഗൃഹത്തിലഭിന്നരാണുൻമത്തറാണിയും ദാസിയാളും" (ധാത്രേയി)" ഗർഭക്കുടത്തിന്റെ ദാഹം ശമിപ്പിച്ചു ദു:ഖമുടുത്തു നടന്നവളാണു ഞാൻ" (ശർമ്മിഷ്ഠ) "മകൻ തെറ്റുചെയ്യാതെ കൊല്ലപ്പെടുമ്പോൾ പ്രിയൻ വെന്ന രാജ്യം അമ്മയ്ക്കോ ശ്മശാനം " (സുഭദ്ര)

വൈവിദ്ധ്യമേറിയ ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളിലൂടെ വായന കടന്നുപോകുമ്പോൾ വായനക്കാരുടെ മനസ്സിനകത്ത് ഓരോകാവ്യപാത്രവും പുനർജനിക്കുന്നതായി അനുഭവപ്പെടും.

ഏറ്റവും പുതിയ കവിതയായ "ഫാത്തിമത്തുരുത്ത്" നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് വായനക്കാരെ ഭാവനയുടെ ചിറകിലേറ്റി  കൊണ്ടുപോകുന്ന മനോഹര കവിതയാണ്.

"ഭൂമിയെ പുണര്‍ന്ന കുഞ്ഞുപുല്ലുകള്‍
പൂവണിഞ്ഞു തേനുറഞ്ഞു നില്‍ക്കുമ്പോള്‍
പ്രാണനില്‍ മുഖം പതിച്ച വേവുമായ്  
ഭാവനത്തുരുത്തിലൊന്നു പോകണം..

ഇനിയുമിനിയും ഒട്ടേറെ പുരസ്കാരങ്ങളും കവിതകളുമായി കവിയുടെ കാവ്യജീവിതം മനോഹരമാകട്ടേ എന്ന് ആശംസിച്ചുകൊള്ളുന്നു.

No comments:

Post a Comment