Wednesday 1 March 2023

ഭാരതമേ ഭ്രാന്താലയമേ

 ഭാരതമേ ഭ്രാന്താലയമേ

-------------------------------------- 

മലയാളനാടിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിക്കുമ്പോള്‍ കേരളം ഉണ്ടായിട്ടില്ല. മലബാറിലൂടെ സഞ്ചരിച്ചു മദ്രാസിലെത്തിയ അദ്ദേഹം ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ട്രിപ്ലിക്കന്‍  ലിറ്റററി സൊസൈറ്റിയില്‍ സംസാരിക്കുമ്പോഴാണ്, മലബാറുകാരെല്ലാം ഭ്രാന്തരാണ്, അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളാണ് എന്നു അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാര്‍ പ്രദേശം താരതമ്യേന പുരോഗതി പ്രാപിച്ചിരുന്നു.എന്നാല്‍  പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചിയും തിരുവിതാകൂറും മുഴുഭ്രാന്താലയം തന്നെയായിരുന്നു.

കേരളം ഭ്രാന്താലയകിരീടം ഉപേക്ഷിച്ചു. തീണ്ടാരി സമരത്തിലൂടെയും നരബലിയിലൂടെയും നഗ്നനാരീ പൂജയിലൂടെയും കൃപാസനത്തിലൂടെയും മുടിപ്പള്ളി നിര്‍മ്മാണത്തിലൂടെയുമൊക്കെ ആ കിരീടം തിരിച്ചു പിടിക്കാന്‍ ചിലര്‍ സമീപകാലത്ത് ശ്രമിച്ചിരുന്നെങ്കിലും പ്രബുദ്ധകേരളം സമ്പൂര്‍ണ്ണമായി  വഴങ്ങിയിട്ടില്ല.

ഇന്ന് കേരളത്തില്‍  ആദിവാസി മേഖലയിലാണ് അപൂര്‍വമായി അയിത്തം അടിച്ചേല്‍പ്പിക്കപ്പെടുന്നത്. മധു അടക്കമുള്ള പലരുടേയും കൊലപാതകങ്ങള്‍ മനസ്സാക്ഷിയുള്ളവരെയെല്ലാം നടുക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ മനുഷ്യനെതിരെയുള്ള മനുഷ്യരുടെ തന്നെ ഭീകരപ്രവര്‍ത്തനമായിട്ടാണ് കാണേണ്ടത്.

എന്നാല്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ  സ്ഥിതിയോ? അതീവ ദയനീയമാണ്. ഭരണഘടനാപരമായ തുല്ല്യതാ ബോധമെല്ലാം കീറിയെ റിയപ്പെട്ടിരിക്കുന്നു. അയിത്തം തുടങ്ങിയിട്ടുള്ള ദുരാചാരമെല്ലാം അംബേദ്കറിനും മുന്‍പുള്ള കാലത്തേക്ക് കൊണ്ടുപോയിരിക്കുന്നു. ഒരു മതേതര ഭരണകൂടം ഭാരതത്തിലില്ലെന്നാണ് ഓരോ സംഭവവും തെളിയിക്കുന്നത്.

അടുത്തകാലത്തുണ്ടായ ഞെട്ടിക്കുന്ന സംഭവം ഒരു വിളംബരം ആയിരുന്നല്ലോ. കിണറിന്റെ സമീപത്തേക്ക് വരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് പിഴയും ചെരുപ്പടിയും ശിക്ഷയായി ലഭിക്കുമെന്നായിരുന്നു ചെണ്ടകൊട്ടി വിളംബരം ചെയ്തത്.

മാട്ടിറച്ചി സൂക്ഷിച്ചു എന്ന സംശയത്താല്‍ ഒരാളെ കൊന്നുകളഞ്ഞത് മറക്കാറായിട്ടില്ല. ഹിന്ദു ക്ഷേത്രത്തില്‍ വച്ച് ഒരു ബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നത് ഇന്ത്യന്‍ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഗുജറാത്തിലും മറ്റും നടന്ന കൂട്ടക്കൊലയും ബാബറിപ്പള്ളി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലകളും മറ്റുമായി താരതമ്യം ചെയ്താല്‍ 
വര്‍ഗ്ഗീയശക്തികളുടെ ആസൂത്രണത്തില്‍ നടന്നതാണെങ്കിലും മാറാട് കലാപവും മറ്റും എത്രയോ ചെറുതാണ്.

പുനര്‍ജ്ജനിക്കും എന്ന അന്ധവിശ്വാസത്താല്‍ മക്കളെ കൊല്ലുക, പ്രണയജീവിതത്തെ കൊലപ്പെടുത്തിക്കൊണ്ടുള്ള ദുരഭിമാനവിധിന്യായങ്ങള്‍ നടപ്പിലാക്കുക, തവളകളെ തമ്മില്‍ കല്ല്യാണം കഴിപ്പിക്കുക, കുരങ്ങുകളെ ദൈവമായി കരുതി ആരാധിക്കുക, എലികളെയും വിഷപ്പാമ്പുകളെയും ആരാധിക്കുക, കയ്യില്‍ പലവര്‍ണ്ണത്തിലുള്ള ചരടുകള്‍ മതചിഹ്നമായി കെട്ടുക, ഔറംഗാബാദ് പോലെയുള്ള പ്രസിദ്ധ സ്ഥലനാമങ്ങള്‍ മാറ്റി ചരിത്ര ധ്വംസനം ചെയ്യുക, പൌ രോഹിത്യത്തിന് മുന്നില്‍ താന്നുവണങ്ങി നില്‍ക്കുക, ദേവദാസികളെ പോറ്റി വളര്‍ത്തുക, സ്വാമി വിവേകാനന്ദന്‍റെ ബംഗാളില്‍ ഇപ്പോള്‍ പോലും നിലനില്‍ക്കുന്ന തീണ്ടാരിപ്പുര സംവിധാനം   തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ചാല്‍ ഭ്രാന്താലയം എന്ന കിരീടത്തിന് സംപൂര്‍ണ്ണ അര്‍ഹത ഭാരതത്തിനാണെന്ന് കാണാം. കന്നാലിയെ കെട്ടിപ്പുണരാനുള്ള സര്ക്കാര്‍ ഉത്തരവുകൂടി വന്നതോടെ ഭ്രാന്താലയ ബഹുമതിക്കുള്ള അര്‍ഹത പൂര്‍ണമായി.

ഈ അന്ധവിശ്വാസഭൂപടത്തിലെ ചെറിയൊരിടം മാത്രമാണു കേരളം. ഇവിടെ പ്രതികരണങ്ങളുണ്ടാകുന്നു എന്നതാണു പ്രധാന പ്രത്യേകത. ഒരു ദിവസം മുന്‍പു അവസാനിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പദയാത്ര അന്ധവിശ്വാസ വൈറസ്സ് പടരാതിരിക്കാനുള്ള സാംസ്കാരിക ഔഷധ കവചമാണ് കേരളത്തെ അണിയിച്ചത്. സയന്‍സിന്റെ സഹായത്താല്‍ വൃദ്ധി പ്രാപിക്കുന്ന ഒരു കേരളം, ഭ്രാന്താലയ പരിവേഷമുള്ള ഭാരതത്തില്‍ വേറിട്ടൊരു സൌന്ദര്യം സൃഷ്ടിക്കുന്നുണ്ട്.

No comments:

Post a Comment