Wednesday 5 July 2023

മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍

 മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍ 

---------------------------------------------------------------
മനുഷ്യനു കൃഷി അത്യാവശ്യമാണ്. കൃഷിക്ക് മഴയും അത്യാവശ്യമാണ്. നെല്ല് ഗോതമ്പ് ചോളം തുടങ്ങി വിശാലമായ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നകര്‍ഷകന്‍ ഭൂമിയെ എന്നപോലെ ആകാശത്തെയും നിരീക്ഷിക്കും. കാര്‍മേഘങ്ങളെ കാളിദാസകൃതിയിലെന്നപോലെ പ്രതീക്ഷിക്കും.

മഴപെയ്തില്ലെങ്കിലോ പിന്നെ മന്ത്രവാദവും പൂജയുമൊക്കെ ആരംഭിക്കുകയായി. വരുണനാണ് മഴയുടെയും കടലടക്കമുള്ള വന്‍ ജലസംഭരണികളുടെയും ഉടമസ്ഥന്‍. അദ്ദേഹത്തെ പ്രീണിപ്പിച്ചാല്‍ മഴ പെയ്യും എന്നാണ് പഴമക്കാരുടെ ധാരണ.എന്നാല്‍ വരുണനെയും ഇന്ദ്രനെയുമൊക്കെ പ്രീണിപ്പിക്കാനായി യാഗമൊന്നും നടത്താതെ ആയുധമുപയോഗിച്ച് അമ്പാടിയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കണ്ട ബലരാമകഥയുമുണ്ട്. ജലസേചനം എന്ന കവിതയില്‍ മഹാകവി വൈലോപ്പിള്ളി അതാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

പ്രകൃതി സമ്പത്തിന്റെ അധിപന്‍മാരായ ദൈവങ്ങള്‍ പരസ്പരം പിണങ്ങിയതിനാല്‍ അമ്പാടിയില്‍ മഴയുണ്ടായില്ല. ദ്വാരകയില്‍ നിന്നും വന്ന ബലഭദ്രനോട് ഗോപജനത പരാതിപറഞ്ഞു. പശുക്കള്‍ അംബേയെന്ന് വിളിക്കുന്നത്, കിടാവിനു പോലും കുടിക്കാനുള്ള പാല്‍ ചുരത്താന്‍ കഴിയാത്തതിലുള്ള ആവലാതിയാണ്. പശുവിന് തിന്നാന്‍ പുല്ലില്ല. കുഞ്ഞിക്കുരുവികളുടെ പാരവശ്യം പാടത്തു മാറ്റൊലിക്കൊള്ളുകയാണ്.എന്തുപരിഹാരം? ബലരാമന്‍ സ്മോളു കഴിച്ചുകൊണ്ട്  ചിന്തിച്ചു. കുമിളപോലെ പരിഹാരമാര്‍ഗ്ഗം പൊന്തിവന്നു.അമ്പാടിയിലൂടെ ഒഴുകാന്‍  കാളിന്ദിയോട് പോയിപ്പറഞ്ഞു. കള്ളിന്‍റെ തികട്ടലല്ലേ, കാളിന്ദി കണക്കാക്കിയില്ല. അദ്ദേഹം കലപ്പകൊണ്ടുവന്ന് കാളിന്ദിയെ അമ്പാടിയിലൂടെ വലിച്ചിഴച്ചു. കുറച്ചു നാളുകള്‍ക്കകം ഗോവര്‍ദ്ധനത്താഴ്വരയിലെ  ജീവിതം പച്ചപിടിച്ചു.

ബലഭദ്രനെപ്പോലുള്ള വി ഐ പികളെ എല്ലാര്‍ക്കും കിട്ടില്ലല്ലോ. അവര്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ പരിഹാരം കണ്ടത്, അര്‍ദ്ധരാത്രിയില്‍ നഗ്നരായ സ്ത്രീകളെക്കൊണ്ട് പാടം ഉഴുതുമറിക്കണം എന്നാണ്. മറ്റ് ചില പ്രദേശങ്ങളില്‍ തവളകളെ കല്ല്യാണം കഴിപ്പിച്ചു. മധുവിധുവിന്റെ ആഹ്ളാദത്തില്‍ തവളകള്‍ ആനന്ദത്താല്‍ കരയുകയും ആ കരച്ചില്‍ മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്നു അവര്‍ കരുതി.
ഇ.വി.രാമസ്വാമിയുടെ ജന്മനാടായ തമിഴകത്ത് മന്ത്രവും തന്ത്രവുമെല്ലാം കളയുകയും മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുകയും ചെയ്തു.

ഏറ്റവും ചെലവേറിയ വരള്‍ച്ചാദുരിതനിവാരണ പദ്ധതിയാണ് യാഗം. ലക്ഷങ്ങളോ കോടികളോ ഒക്കെയാണ് ഒരു യാഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. യാഗാവസാനം മഴപെയ്യുമത്രേ. മഴ പെയ്യാന്‍ സാധ്യതയുള്ള കേരളം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളാണ്  അടിസ്ഥാനരഹിതമായ ഈ പദ്ധതിക്കു തെരഞ്ഞെടുക്കാറുള്ളത്. മഴ പെയ്യാനായി രാജസ്ഥാനിലാരും യാഗം നടത്താറില്ല.

മഴ പെയ്യിക്കാനായി പ്രബുദ്ധകേരളത്തിലെ പ്രബുദ്ധപാലക്കാട്ടെ പ്രബുദ്ധകോട്ടായിയില്‍ നടന്ന ഒരു പ്രകടനമാണ് ഈയിടെ പൊട്ടിച്ചിരിപ്പിച്ചത്. അതെ, പ്രസിദ്ധരായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഗുരു കുഞ്ചുക്കുറുപ്പിന്‍റെയും കവി രാജിടീച്ചറുടെയും മറ്റും സ്വന്തം നാട്ടില്‍. ഇടതുഭരണമുള്ള പഞ്ചായത്തിലാണ് ഫോക് ലോറില്‍ പെടുത്തേണ്ടുന്ന രസകരമായ ഈ സംഭവം നടന്നത്. വൈക്കോലും കമ്പും കൊണ്ട് ഒരു മനുഷ്യരൂപം കെട്ടിയുണ്ടാക്കി വസ്ത്രങ്ങളണിയിക്കുക. അത് കൊടുംപാപിയാണ്. കൊടുംപാപിയെ ഒരു ശവമഞ്ചത്തില്‍ കിടത്തി. നാട്ടുകാര്‍ നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് ആ ശവമഞ്ചം പ്രദേശമാകെ വലിച്ചുകൊണ്ടു നടന്നു. സ്ത്രീവേഷം കെട്ടിയ ഒരാളാണ് ഈ വിലാപയാത്രയ്ക്ക് നേതൃത്വം നല്കിയത്. കുറേ ആളുകള്‍ കൂട്ടനിലവിളിയുമായി ഒപ്പം നടന്നു.ഉപ്പിലി,അയറോട്, കരിയങ്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള മൂന്നു പാടശേഖരസമിതിക്കാരാണ് ഇത് സംഘടിപ്പിച്ചത്. രണ്ടു ദിവസം കൊടുംപാപിയെ വലിച്ചിഴച്ച് നടന്നു.മൂന്നാം ദിവസം ചേന്നങ്കാട് വച്ച് കത്തിച്ചു. തുടര്ന്ന് ഗംഭീരമായ സദ്യയും നടത്തി.

കൊടുംപാപിദഹനം മഴപെയ്യാന്‍ കാരണമായില്ലെങ്കിലും കേരളത്തിന്‍റെ ഫോക് ലോര്‍ പുസ്തകത്തിലേക്ക് ഒരു അദ്ധ്യായം സംഭാവനചെയ്യാന്‍ ഇതിന് കഴിഞ്ഞു. ചെയ്തവര്‍ക്ക് ഇത് ഫോക് ലോര്‍ ആണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ലെന്നെയുള്ളൂ. പൊറാട്ട് നാടകവും കൊങ്ങന്‍ പടയും കണ്യാര്‍ കളിയും വേലയും കാളയും ശിങ്കാരിയും ഒക്കെ ഫോക് ലോര്‍ ആണെങ്കില്‍ ഇതും ഫോക് ലോറില്‍ പെടും.

പക്ഷേ പ്രശ്നം അതല്ല. പാടശേഖരസമിതിക്കാര്‍, മഴപെയ്യുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഈ ശവഘോഷയാത്ര നടത്തിയത്! അ വിശ്വാസത്തെയാണ് പ്രബുദ്ധകേരളം അന്ധവിശ്വാസമെന്ന് വിളിക്കുന്നത്. അത്തരം അബദ്ധധാരണകളെയാണ് ആലത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ബ്രഹ്മാനന്ദശിവയോഗിയും നിര്‍മ്മലാനന്ദ യോഗിയും മറ്റും  തളിപ്പറഞ്ഞതെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.


No comments:

Post a Comment