Wednesday 19 July 2023

നഷ്ടത്തിലോടുന്ന ദൈവാലയങ്ങള്‍

 നഷ്ടത്തിലോടുന്ന  ദൈവാലയങ്ങള്‍ 

---------------------------------------------------------

ലോകത്ത് പലരാജ്യങ്ങളിലും പ്രാര്‍ഥനാലയങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പ്രാര്‍ഥനയിലൂടെ മോക്ഷപ്രാപ്തിയെന്ന ആശയം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും ഉപേക്ഷിച്ചുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപുലമായ സ്ഥലസൌകര്യങ്ങളുള്ള പ്രാര്‍ഥനാലയങ്ങള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വാടകയ്ക്ക് കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ട്.വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വിജനമായ ആരാധനാലയങ്ങളുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മറ്റും മോചിതരായപ്പോള്‍ ആരാധന അവസാനിപ്പിച്ചവരാണ്. പ്രാര്‍ഥന  കൊണ്ട് അര്‍ഥമില്ലെന്നറിയാമെങ്കിലും ഭരണകൂടത്തെ ഭയന്ന് പ്രാര്‍ഥിക്കുന്ന രാജ്യങ്ങളുമുണ്ട്.


ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാരതീയ ദര്‍ശനമാണ് ചാര്‍വാകദര്ശനം. അവര്‍ പറയുന്നതു ഒരു നിമിഷം പോലും പ്രാര്‍ഥിച്ചു പാഴാക്കരുതെന്നാണ്..

അസഭ്യസ്തോത്രങ്ങള്‍ പാടി ആരാധിക്കാനായിട്ട് കൊടുങ്ങല്ലൂരിന് പോകരുതേയെന്ന് ആഹ്വാനം ചെയ്യുന്ന ഒരു കവിതതന്നെ സഹോദരന്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. 


കേരളത്തില്‍ പഴയതുപോലെയുള്ള വ്രതാനുഷ്ഠാനങ്ങളും മലകയറാനുള്ള പദയാത്രയുമൊന്നും ഇപ്പോഴില്ല. മൈക്ക് സെറ്റ് വാങ്ങാന്‍ പണമുള്ളവര്‍ അമ്പലം കൂടി തുടങ്ങുമെന്ന വിചിത്രമായ ഒരു രീതിയാണിപ്പോള്‍ ഉള്ളത്. അവിടേക്ക് ഭക്തജനങ്ങള്‍ പല ലക്ഷ്യങ്ങളോടെ എത്തുന്നുണ്ട്. എന്നാല്‍ ഭണ്ഡാരങ്ങള്‍ പഴയതുപോലെ കവിഞ്ഞൊഴുകുന്നില്ല. അമ്പലപ്രമാണിമാരുടെ ധനമോഹം സഫലീകരിക്കുന്നു ണ്ടെങ്കിലും അതിമോഹം നടക്കുന്നില്ല. ആ രീതിയില്‍ വിവേകമുള്ള ഒരു സമൂഹമായി നമ്മള്‍ ക്രമേണ മാറുന്നുണ്ട്.


എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഒരു സങ്കടം ഭക്തജനങ്ങളുടെ സംഭാവന എല്ലാ ക്ഷേത്രങ്ങളിലും സമൃദ്ധമായി കിട്ടുന്നില്ല എന്നാണ്.ആയിരത്തിലധികം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്.ഇടതുപക്ഷ ഭരണകൂടം ഉണ്ടാകുമ്പോള്‍ സാമ്പത്തിക കാര്യങ്ങളൊക്കെ സത്യസന്ധമായും ശ്രദ്ധയോടെയും നടക്കാറാണ് പതിവ്. ഭക്തിപ്രകടനമൊന്നും നടത്താത്ത ദേവസ്വം ചുമതലയുള്ള മന്ത്രിമാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തനങ്ങള്‍ .നിരീക്ഷിക്കാറുമുണ്ട്..അതിനാല്‍ ഇപ്പോഴത്തെ ഭരണസമിതി പറയുന്ന കാര്യങ്ങള്‍ നമ്മള്‍ വിശ്വാസത്തിലെടുക്കേണ്ടതാണ്. 


ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളെന്ന വരുമാന സ്രോതസ്സുകളില്‍നിന്നു വളരെ കുറച്ചു സമ്പത്തുമാത്രമേ ലഭിക്കുന്നുള്ളൂ. ശബരിമല, ചെട്ടികുളങ്ങര,മലയാലപ്പുഴ, ഏറ്റുമാന്നൂര്‍, കൊട്ടാരക്കര, വൈക്കം,തിരുവല്ലം,വര്‍ക്കല,തൃക്കടവൂര്‍ തുടങ്ങിയ ഏതാനും മോക്ഷോത്പന്നശാലകളില്‍ നിന്നുമാത്രമേ കഴിഞ്ഞു കൂടാനുള്ള വരുമാനം കിട്ടുന്നുള്ളൂ. മറ്റുക്ഷേത്രങ്ങളെല്ലാം നഷ്ടത്തിലാണോടുന്നത്.


ശബരിമലയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡിലെ എല്ലാ ജീവനക്കാരുടെയും ശമ്പളവും മറ്റും നല്‍കുന്നത്. ആ തുറന്നു പറച്ചില്‍ നന്നായി. ശബരിമലയിലെ കാശെടുത്താണ് റോഡും പാലവും പണിയുന്നതെന്നുപോലും പ്രചരിപ്പിക്കപ്പെടുന്ന നാടാണിത്. നഷ്ടത്തിലോടുന്ന വിദ്യാലയങ്ങള്‍ പൂട്ടാന്‍ ഒരിക്കല്‍ അന്നത്തെ സര്ക്കാര്‍ പട്ടിക തയ്യാറാക്കിയിരുന്നു. അന്നാണ് സ്ക്കൂള്‍ബാര്‍ എന്ന കവിതയുണ്ടായത്. ഇവിടെ ക്ഷേത്രങ്ങള്‍ പൂട്ടുന്നില്ല.പകരം ഭാഗ്യാന്വേഷികളായ പാവങ്ങളെ പ്രലോഭിപ്പിക്കാനായി കാര്യസിദ്ധിപൂജ തുടങ്ങിയ പൂജകളും പ്രാകൃത ഹിന്ദുമതാചാരമായ ഹോമങ്ങളും ആകര്‍ഷകമായ വഴിപാടുകളും മറ്റും നടത്തുമത്രേ. 


വിദ്യാലയങ്ങള്‍ പോലെയല്ല ആരാധനാലയങ്ങള്‍. ലാഭകരമല്ലെങ്കില്‍ പൂട്ടിയാലും ഒരു കുഴപ്പവുമില്ല. പ്രശ്നം ഭക്ത അജഗണങ്ങളുടെ വേഷമിട്ട് മതരാഷ്ട്രീയ ചെന്നായ്ക്കള്‍ ഏറ്റെടുക്കാന്‍ വരുമെന്നതാണ്. ആരാധനാലയങ്ങള്‍ക്ക് പരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമാണിത്. നഷ്ടത്തിലോടുന്ന  ആരാധനാലയങ്ങള്‍ ക്രമേണ വിദ്യാലയങ്ങളാക്കി മാറ്റാവുന്നതാണ്. നാരായണഗുരു പറഞ്ഞതും അതാണല്ലോ.



No comments:

Post a Comment