Wednesday 21 June 2023

പുതുജീവിതത്തിന് മതം വേണ്ട

 പുതുജീവിതത്തിന് മതം വേണ്ട 

---------------------------------------------------
ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം സന്തോഷത്തോടെയാണ് കടന്നു പോയത്. ഓ എന്‍ വി പുരസ്ക്കാര ജേതാവ് യുവകവി അരുണ്‍ കുമാര്‍ അന്നൂര്‍ അടക്കം ധാരാളം പേര്‍ സ്വന്തം മക്കളെ ജാതിയും മതവും രേഖപ്പെടുത്താതെ സ്ക്കൂളില്‍ ചേര്‍ത്തു. ജാതിയും മതവുമില്ലാതെ സ്കൂളില്‍ പ്രവേശിച്ച പേരക്കുട്ടികളോടൊപ്പം കരിങ്ങന്നൂര്‍ ഗവ.യു.പി സ്ക്കൂളില്‍ ഞാനും പോയിരുന്നു. സര്ക്കാര്‍ സ്ക്കൂളിലേക്ക് വരുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷത്തിന്റെ നറുംപൂക്കള്‍ വിടര്‍ന്നുനിന്ന പ്രഭാതമായിരുന്നു അത്.

സ്ക്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍  ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്ന സര്ക്കാര്‍ ഉത്തരവ് സ്ക്കൂള്‍ അധികൃതര്‍ തന്നെ ഇത്രയും കാലം മറച്ചു വയ്ക്കുകയായിരുന്നു. ആദിവാസിമേഖലയില്‍, കുട്ടികളുടെ മതം ഹിന്ദുമതമെന്ന് രേഖപ്പെടുത്തുന്നത് അദ്ധ്യാപകര്‍ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അറിവുകള്‍, രേഖകളില്‍ നിന്നും ജാതിയും മതവും ഒഴിവാക്കുവാനുള്ള ബോധവല്‍ക്കരണത്തിന് കാരണമായി. അച്ചടിമാധ്യമങ്ങള്‍.അധികവും ഉടമസ്ഥരുടെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകയാല്‍ മതാതീത മനുഷ്യജീവിതത്തെ അവര്‍ തമസ്ക്കരിച്ചു.

മുതിര്‍ന്നവരില്‍ നിന്നാണ് ജാതിമത വൈറസ്സുകള്‍ കുട്ടികളിലേക്ക് വ്യാപിക്കുന്നത്. കുഞ്ഞുങ്ങള്‍ നിരപരാധികളും നിഷ്ക്കളങ്കരുമാണ്. അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരുടെ ജാതിയും മതവുമൊന്നും കുഞ്ഞുങ്ങള്‍ അന്വേഷിക്കുകയോ പരിഗണിക്കുകയോ ഇല്ല. മത ചിഹ്നങ്ങളണിഞ്ഞു ക്ലാസ്സിലെത്തുന്ന അദ്ധ്യാപകരിലാണ് വിഭാഗീയതയുടെ ആദ്യപാഠങ്ങള്‍ കുട്ടികള്‍ കാണുന്നത്. ഈശ്വരപ്രാര്‍ഥനയെന്ന യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമായ ഗാനാലാപനത്തിലൂടെ മതബോധത്തിന്റെ വിനാശവിത്തുകള്‍ വിതയ്ക്കപ്പെടുന്നു. ദൈവകേന്ദ്രീകൃതമല്ല പ്രപഞ്ചവും ജീവിതവുമെന്നിരിക്കെ ഇന്ന് കേള്‍ക്കുന്ന പ്രാര്‍ഥനകള്‍ക്ക് പകരം കേരളത്തെയോ മലയാളത്തെയോ സ്നേഹത്തെയോ  പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ആലപിക്കുന്നത് നന്നായിരിക്കും. 

പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഹിന്ദി കടന്നുവരുന്നു എന്നുള്ളത് പുതിയ വ്യതിയാനമാണ്. ഇംഗ്ലീഷിന്‍റെ ആധിക്യം മലയാളിയുടെ മാതൃഭാഷയെ പിന്നോട്ടടിച്ചെങ്കില്‍ പുതിയ ഭീഷണിയാണ് ഹിന്ദി. പുലിയെയും നായരെയും ഒന്നിച്ചു തിന്നാന്‍ നാവുവളര്‍ന്ന അമ്മച്ചിയായി അധികാരത്തിന്റെ ഹിന്ദി പല്ലിളിക്കുകയാണ്. ഇത്തരം  ഉത്തരവുകള്‍ നിര്‍ബ്ബന്ധമായി നടപ്പിലാക്കുന്നതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഭാഷാസ്നേഹികള്‍ക്ക് ഇല്ലെന്നു വന്നിരിക്കുന്നു.

മതാതീത മനുഷ്യജീവിതമെന്ന ഉദാത്തഭാവനയെ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഉണ്ടായിരിക്കുന്നു. അത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരോട് മതം ഏതെന്നു ചോദിക്കരുതെന്നുള്ളതാണ്.

മുസ്ലിം വ്യക്തിനിയമം, പിതാവിന്റെ സ്വത്ത് പൂര്‍ണ്ണമായും പെണ്‍ മക്കള്‍ക്കു നല്കാന്‍ അനുവദിക്കാത്തതിനാല്‍ മതനിയമനുസരിച്ച് വിവാഹിതരായ പലരും ഇന്ത്യയുടെ സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു വീണ്ടും വിവാഹിതരാവുകയാണ്.കാസര്‍ക്കോട്ടെ ഷുക്കൂര്‍ വക്കീലും സഹധര്‍മ്മിണിയുമാണ് അടുത്തകാലത്ത് ഇക്കാര്യത്തില്‍ മാതൃകയായത്. പലരും ഇപ്പോള്‍ ആ മാതൃക പിന്‍തുടരുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുന്നവരുടെ മതം അന്വേഷിക്കാനേ പാടില്ല

പി ആര്‍ ലാലന്‍ അയിഷ എന്നിവരുടെ വിവാഹം കൊച്ചിനഗരസഭ രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിമാനികളായ അവര്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തു.. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മതം ചോദിക്കുന്ന രജിസ്ട്രാര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സര്ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ഇനി ഇത് ജീവിതത്തില്‍ പകര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്ക് ആണ്. ജനങ്ങള്‍ അത് പ്രയോജനപ്പെടുത്തും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment