Wednesday, 26 July 2017

താരങ്ങളും ധൂമകേതുക്കളും


നക്ഷത്രങ്ങൾ ദിശാസൂചകങ്ങളും വാൽനക്ഷത്രങ്ങൾ അന്ധവിശ്വാസികൾക്ക്‌ ദുർനിമിത്ത സൂചനകളുമാണ്‌. സിനിമാതാരങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്ന്‌ സമീപകാല സംഭവങ്ങൾ പറയുന്നു.

സിനിമാനടിക്ക്‌ സിനിമാതാരം എന്ന പേരുവരുന്നതിന്‌ മുമ്പാണ്‌ പി കെ റോസി എന്ന രാജമ്മ സിനിമയിലഭിനയിച്ചത്‌. അന്നത്തെ സവർണഹിന്ദുക്കൾക്ക്‌ സിനിമയിലെ സ്ത്രീപ്രവേശം തീരെ രസിച്ചില്ല. വിശേഷിച്ചും കുപ്പമാടത്തിലൊടുങ്ങേണ്ട ഒരു കീഴാളപ്പെണ്ണിന്റെ ചരിത്രരചന. സിനിമാക്കൊട്ടകയിൽ നിന്ന്‌ ആ നടിയെ അവർ ഇറക്കിവിട്ട്‌ അപമാനിച്ചു. അതുകൊണ്ടരിശം തീരാഞ്ഞിട്ട്‌ അവർ റോസി താമസിച്ചിരുന്ന തിരുവനന്തപുരം തൈക്കാട്ടെ ചെറ്റക്കുടിലിന്‌ തീവച്ചു. ജീവനും കൊണ്ടോടിയ മലയാള സിനിമയുടെ അമ്മ അഭിനയ വിശേഷങ്ങളൊന്നും ആരോടും പറയാതെ തമിഴ്‌നാട്ടിൽ ജീവിച്ച്‌ അവസാനിച്ചു.

പുരുഷാധിപത്യത്തിന്റെയും ജാതി വ്യവസ്ഥയുടേയും വാളും ചിലമ്പുമായി നിന്ന അക്രമികൾ നേരിട്ടാണ്‌ ആക്രമിച്ചത്‌. അന്ന്‌ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘം ഇല്ലായിരുന്നു. അക്രമികളോടൊപ്പം നിൽക്കുവാൻ ഒരു വക്കീലും അന്നുണ്ടായിരുന്നു. ആയിരം രൂപയും ആ വക്കീലുമുണ്ടെങ്കിൽ അക്കാലത്ത്‌ ആരെയും കൊല്ലാമായിരുന്നത്രെ.

കാലം മാറിയപ്പോൾ താരങ്ങൾക്ക്‌ ദൈവീക പരിവേഷം കിട്ടി. ആരാധകർ അധികമായതിനാൽ പുറത്തിറങ്ങാത്ത ദൈവം ക്വട്ടേഷൻ സംഘങ്ങൾ വഴിയാണ്‌ ഉദ്ദിഷ്ടകാര്യങ്ങൾ നിർവഹിക്കുന്നത്‌.

സിനിമാരംഗത്ത്‌ വനിതകളുടെ സജീവസാന്നിധ്യം തീരേ കുറവാണ്‌. പുതിയ തലമുറ അതിനൊരു മാറ്റം വരുത്താൻ പരിശ്രമിച്ചു വിജയിക്കുന്നുണ്ട്‌. അഭിനയിക്കാനുള്ള താൽപര്യം മൂലം കോടമ്പക്കത്തെത്തി നഷ്ടപ്പെട്ടുപോയവരുടെ കഥകൾ മറക്കാറായിട്ടില്ല. അപ്പോഴാണ്‌ സാക്ഷര കേരളത്തിന്റെ മുഖത്ത്‌ മാലിന്യങ്ങൾ വാരിയെറിഞ്ഞുകൊണ്ട്‌ ഒരു നടി ആക്രമിക്കപ്പെടുന്നത്‌.

സിനിമാതാരങ്ങളുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കേണ്ടതാണ്‌. ആദായനികുതി സംബന്ധിച്ച്‌ അവർ നൽകുന്ന രേഖകൾ പരിശോധിക്കപ്പെടേണ്ടതാണ്‌. സ്വർണ്ണക്കട ഉദ്ഘാടനത്തിന്‌ വന്നിട്ട്‌ സ്വർണവും ലക്ഷങ്ങളും കൊണ്ടുപോകുന്ന താരങ്ങൾ ജനപ്രീതിയുടെ മറവിലാണ്‌ ധനസമ്പാദനം നടത്തുന്നത്‌. ജനങ്ങൾ ഇത്‌ തിരിച്ചറിയേണ്ടതുണ്ട്‌. സംവിധായകൻ കുഞ്ചാക്കോയുടെയും നടൻ ജഗതി ശ്രീകുമാറിന്റെയും ജയിൽവാസം പോലും സമൂഹത്തിന്‌ പാഠമായില്ല.

സിനിമാതാരങ്ങളുടെ പരസ്യചിത്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ഇവർ ഗുഡ്സർട്ടിഫിക്കറ്റ്‌ നൽകി അവതരിപ്പിക്കുന്ന അരിയും വെള്ളവും ആഭരണവുമൊക്കെ ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്‌. പരസ്യചിത്രങ്ങൾ പ്രതിഫലം പറ്റിക്കൊണ്ട്‌ നടീനടന്മാർ നടത്തുന്ന അഭിനയം മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

സിനിമാമേഖലയിലെ സംഘടനകളും കമ്മീഷൻ പറ്റുന്നവരാണെന്ന്‌ സിനിമാക്കാർ തന്നെ വെളിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. അമ്മ എന്ന സംഘടന തിലകനോടും വിനയനോടും മറ്റും സ്വീകരിച്ച നിലപാടുകൾ പ്രതിലോമകരമായിരുന്നല്ലോ. നടിയെ ആക്രമിച്ച കേസിലാകട്ടെ അമ്മയുടെ നിലപാട്‌, പുരുഷമേധാവിത്വത്തിന്റെ വനിതാ പൊലീസെന്ന്‌ വിശേഷിപ്പിക്കപ്പെട്ട അമ്മായിഅമ്മയുടേത്‌ ആയിപ്പോയി.

സിനിമാരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖ കവികളും മറ്റു സാഹിത്യകാരന്മാരും ഈ സംഭവത്തിൽ മൗനമവലംബിച്ചുവെന്നത്‌ സാംസ്കാരികമായ കുറ്റകൃത്യമാണ്‌. എംജിആറിനെ വെടിവച്ചത്‌ എം ആർ രാധ നേരിട്ടായിരുന്നു എന്നത്‌ സിനിമാലേഖകരെങ്കിലും ഓർക്കേണ്ടതായിരുന്നു. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന കവി വാചകം സിനിമാരംഗത്തെ കവികളെങ്കിലും ഓർമിച്ചു പ്രതികരിക്കണമായിരുന്നു.

ആക്രമിക്കപ്പെട്ട നടി ദുരനുഭവം പുറത്തുപറഞ്ഞതുകൊണ്ട്‌ കുറേ മാലിന്യങ്ങളെങ്കിലും ശുദ്ധീകരിക്കപ്പെട്ടേക്കും. വിമൺ ഇൻ സിനിമാ കളക്ടീവ്‌ എന്ന സംഘടന മൂന്നാറിലെ പൊമ്പിള ഒരുമയിൽ നിന്ന്‌ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്‌. സന്ധിയില്ലാത്ത സമരം സിനിമാരംഗത്തെയും വനിതകളുടെ അഭിമാനരക്ഷയ്ക്ക്‌ ആവശ്യമാണ്‌.

Monday, 17 July 2017

കുത്തുവിളക്ക്


പടയ്ക്കു പോയ
തിരുമകനെ കാത്ത്
അമ്മ
പടിക്കലിന്നും
കുത്തുവിളക്കായ്
കത്തുന്നുണ്ടേ.

കുന്തക്കാരും
കുതിരക്കാരും
പന്തക്കാരും
പരിചക്കാരും
പരിചയക്കാരും
തിരിച്ചു വന്നിട്ടും

പടയ്ക്കു പോയ
തിരുമകനെ കാത്ത്
അമ്മ...

സ്വകാര്യം


പാലൊഴിക്കാച്ചായ നല്‍കും
കൊടും കടുപ്പം
തേന്‍ പുരണ്ട റൊട്ടിയേകും
രുചി മാഹാത്മ്യം
മേയ് ദിനത്തില്‍ കൊടി പെയ്യും
ചുവപ്പിന്നൂര്‍ജ്ജം
രാവു തോറും മദിപ്പിക്കും
പാലപ്പൂ സൌഖ്യം
ഇവ,യൊറ്റ ചുംബനത്താ-
ലിരട്ടിപ്പിക്കും
കരുത്തുള്ള കാമുകിക്കെന്‍
സ്വകാര്യ മുത്തം.

Wednesday, 12 July 2017

നിലവറകൾ രഹസ്യസങ്കേതങ്ങളാകരുത്‌


ജനാധിപത്യഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത്‌ എല്ലാം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ജനങ്ങളാണ്‌ രാജ്യം ഭരിക്കുന്നത്‌. സുൽത്താന്മാരോ സ്വേച്ഛാധിപതികളോ അല്ല.

ഒരു രാജ്യത്തെ പട്ടാളക്കാരുടെയും തോക്കുകളുടെയും മറ്റ്‌ മാരകായുധങ്ങളുടെയും കണക്ക്‌ ജനപ്രതിനിധികളെങ്കിലും മനസിലാക്കിയിരിക്കേണ്ടതാണ്‌. പടിപടിയായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവരാവകാശ നിയമം പൗരാവകാശത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നത്‌ ക്ഷേത്രാചാരത്തിന്‌ വിരുദ്ധമാണ്‌ എന്ന രാജകുടുംബത്തിന്റെ അഭിപ്രായം നീതിക്കോ ചരിത്രത്തിനോ നിരക്കുന്നതല്ല. ഭരതക്കോൺ എന്ന്‌ രേഖകളിൽപ്പറയുന്ന ഈ നിലവറ പതിനഞ്ച്‌ വർഷം മുമ്പ്‌ തുറന്നതായുള്ള രേഖകൾ പുറത്തിവന്നിരിക്കുകയുമാണ്‌. രേഖകളനുസരിച്ച്‌ ബി നിലവറയിൽ പത്മനാഭനെ അണിയിക്കുവാനുള്ള വെള്ളിഅങ്കികളും ആഭരണങ്ങളും വെള്ളിക്കട്ടികളുമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. പത്മനാഭൻ ഇതൊന്നും സ്വയം എടുത്തണിയുകയില്ല എന്നത്‌ ഒരു ദൈവീക പരാധീനതയാണ്‌.

ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ആഭരണങ്ങൾ എങ്ങനെയാണ്‌ അവിടെ എത്തിയത്‌. തിരുവിതാംകൂർ മഹാരാജാവിന്റെ കൈകളിലേയ്ക്ക്‌ വൈകുണ്ഠത്തുനിന്നും ദൈവം ഇട്ടുകൊടുത്തതൊന്നുമല്ല. മെയ്യനങ്ങാത്ത ഭരണാധികാരികൾ തലക്കരം, മീശക്കരം, പുരക്കരം, മുലക്കരം തുടങ്ങിയ അപമാനകരമായ നിരവധി മനുഷ്യവിരുദ്ധ നികുതികളിലൂടെ സമാഹരിച്ച ധനമാണ്‌ എവിടെയും രാജകീയ സമ്പത്തായി മാറിയിട്ടുള്ളത്‌. അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ വിലയാണത്‌. വിദേശത്തുനിന്നും സംഭാവന ലഭിച്ചതാണെങ്കിൽ അത്‌ വിദേശങ്ങളിലെ പണിയാളരുടെ പണമാണ്‌.

എല്ലാ ക്ഷേത്രാചാരങ്ങളും മനുഷ്യനുണ്ടാക്കിയതാണ്‌. ക്ഷേത്രങ്ങളും ക്ഷേത്രവാസികളായ ദൈവങ്ങളും മനുഷ്യസൃഷ്ടിയാണ്‌. തഞ്ചാവൂരടക്കമുള്ള പ്രദേശങ്ങളിൽ നിന്നും വന്ന്‌ മെച്ചപ്പെട്ട കൂലിയൊന്നും  ലഭിക്കാതെ പൊരിവെയിലത്ത്‌ പണിയെടുത്ത തൊഴിലാളികളുടെ നിർമ്മിതിയാണ്‌ പത്മനാഭസ്വാമി ക്ഷേത്രം. അവിടെ തൊഴിലാളികൾ പ്രവേശിക്കരുതെന്ന്‌ നിയമമുണ്ടാക്കിയതും പിന്നീട്‌ അത്‌ തിരുത്തിയതും മനുഷ്യരാണ്‌. മനുഷ്യൻ കണ്ടെത്തിയതോ നിർമ്മിച്ചതോ അല്ലാത്ത ഒരു ആരാധനാലയവും ലോകത്തെവിടെയും ഇല്ല.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശേഖരിച്ചുവച്ചിരിക്കുന്ന സമ്പത്തിൽ അഹിന്ദുക്കളുടെ പണമുണ്ടോ? തീർച്ചയായും ഉണ്ട്‌. തിരുവിതാംകൂറിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളും കരമൊടുക്കാൻ ബാധ്യസ്ഥരായിരുന്നു. അവരടച്ച നികുതിത്തുകയും സ്വാഭാവികമായി ഈ നിലവറയിൽ എത്തിയിട്ടുണ്ട്‌.

ജനകീയ ഭരണാധികാരികൾ നിധി കാക്കുന്ന ഭൂതങ്ങളാകരുത്‌. അത്‌ സംവത്സരങ്ങൾ വൈകിയാണെങ്കിൽക്കൂടിയും ജനനന്മയ്ക്കായി വിനിയോഗിക്കാനുള്ളതാണ്‌. അതിന്റെ പോഷകഫലങ്ങൾ അനുഭവിക്കുന്നതിൽ ജാതിമതവ്യത്യാസം ഉണ്ടാകരുത്‌.

തിരുവിതാംകൂർ ഇന്ത്യയിൽ ചേരുന്നതു സംബന്ധിച്ച്‌ പറഞ്ഞു പ്രചരിച്ച ഒരു ഫലിത കഥയുണ്ട്‌. സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വലംകൈയായി പ്രവർത്തിച്ച വി പി മേനോൻ ഇതുസംബന്ധിച്ച്‌ മഹാരാജാവിന്‌ ഫോൺ ചെയ്തു. രാജ്യം തന്റേതല്ലെന്നും പത്മനാഭസ്വാമിയുടെതാണെന്നും അദ്ദേഹം സമ്മതിച്ചാൽ മാത്രമേ ഇന്ത്യൻ യൂണിയനിൽ ചേരാൻ കഴിയൂ എന്നും രാജാവ്‌ പറഞ്ഞത്രേ. പത്മനാഭനുമായി സംസാരിക്കുകയും അദ്ദേഹം സമ്മതിച്ചെന്ന്‌ പറയുകയും ചെയ്തപ്പോഴാണത്രെ മഹാരാജാവും സമ്മതിച്ചത്‌. നിലവറിയിലെ സമ്പത്ത്‌ പ്രജകൾക്കുവേണ്ടി ചെലവാക്കുന്നതിന്‌ പത്മനാഭസ്വാമിക്ക്‌ സമ്മതമാണെന്ന്‌ രാജാവിനോട്‌ പറയുവാൻ ഇന്ന്‌ വി പി മേനോൻ ഇല്ലല്ലോ.

തീർത്തും കേരളത്തിന്റേതായ ഈ ക്ഷേത്രസമ്പത്തിൽ മലയാളമറിയാത്ത കേന്ദ്രസർക്കാർ അവകാശമുന്നയിക്കേണ്ട കാര്യമൊന്നുമില്ല. ഈ സമ്പത്ത്‌ മലയാളികളുടെ അവകാശമാണ്‌. കേരളത്തിന്റെ പുരോഗതിക്ക്‌ വിനിയോഗിക്കാനുള്ളതാണ്‌ കേരളീയരായ പൂർവികരുടെ വിയർപ്പിന്റെ ഈ സുവർണഫലം.

തിരുവിതാംകൂർ രാജകുടുംബം പൊതു തെരഞ്ഞെടുപ്പിന്‌ വോട്ട്‌ രേഖപ്പെടുത്താറില്ല. അതിനാൽ വോട്ടർമാർക്കവകാശപ്പെട്ടതാണ്‌ ഈ സമ്പത്തെന്ന്‌ അവർ സമ്മതിക്കുകയുമില്ല. സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിൽ ഏഴ്‌ കടലിന്റെ അകലമുണ്ടല്ലോ.

Thursday, 29 June 2017

രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും


രാഷ്ട്രീയ പ്രവർത്തനം മഹത്തായ ഒരു ജീവിതരീതിയാണ്‌. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന വിവേകികളാണ്‌ നല്ല രാഷ്ട്രീയ പ്രവർത്തകർ. മഹാത്മാഗാന്ധി, ലെനിൻ, ഹോച്ചിമിൻ, മാവോസേത്തുങ്ങ്‌ തുടങ്ങിയവരെ ലോകം ആദരിക്കുന്നത്‌ അവർ രാഷ്ട്രീയ പ്രവർത്തകരായിരുന്നതുകൊണ്ടാണ്‌. മഹാത്മാഗാന്ധിക്കാകട്ടെ, തന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി രക്തസാക്ഷിയും ആകേണ്ടിവന്നു.

ഉന്നതദർശനവും മൂല്യബോധവും വച്ചുപുലർത്തേണ്ട രാഷ്ട്രീയ നേതാക്കൾ ആൾദൈവങ്ങളുടെ ശിഷ്യന്മാരാകുന്നത്‌ ഒട്ടും അഭികാമ്യമല്ല. ശാസ്ത്രപ്രതിഭയായിരുന്ന രാഷ്ട്രപതി എംപിജെ അബ്ദുൾ കലാം ഒരു ആൾദൈവത്തിനെ കാണാൻ ചെന്നപ്പോൾ അവർ പ്രായംകൂടിയ അദ്ദേഹത്തെ മോനേ എന്നാണ്‌ വിളിച്ചത്‌. അന്ന്‌ കൊല്ലം ജില്ലാ കളക്ടറായിരുന്ന ബി ശ്രീനിവാസനേയും ഈ ആൾദൈവം മോനേ എന്നു വിളിച്ചു. അങ്ങനെ വിളിക്കരുതെന്നും ഞാനീ ജില്ലയിലെ കളക്ടറാണെന്നും പറഞ്ഞ്‌ അദ്ദേഹം ആ വാത്സല്യദുഗ്ധം നിരസിക്കുകയായിരുന്നു.

ഈ ആൾദൈവം ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വ്യവസായം തുടരുന്നതാണ്‌ കേരളം കണ്ടത്‌. കച്ചവടത്തിനും ധനസമ്പാദനത്തിനുമുള്ള തന്ത്രമാണ്‌ അവർക്ക്‌ ആത്മീയത. ഇത്‌ രാഷ്ട്രീയ നേതാക്കളെങ്കിലും തിരിച്ചറിയേണ്ടതാണ്‌.
പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്ന തീവണ്ടിക്ക്‌ പാലക്കാട്‌ എക്സ്പ്രസ്‌ എന്നു പേരിടുന്നതിനു പകരം അമൃതാ എക്സ്പ്രസ്‌ എന്ന്‌ പേരിട്ടതിൽ ആൾ ദൈവഭക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ദുഷ്ടലാക്കുകൂടി ഉണ്ടായിരുന്നല്ലോ. കേന്ദ്ര മന്ത്രിസഭയെ സ്വാധീനിക്കുന്നതിൽ വിജയിച്ച ചന്ദ്രസ്വാമിയുടെ കുതന്ത്രങ്ങൾ സുവിദിതമാണ്‌. നഗ്നസന്യാസിക്കുമുന്നിൽ കുമ്പിട്ടുനിൽക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചിത്രം അപഹാസ്യതയാണ്‌ സൃഷ്ടിക്കുന്നത്‌.

ഒരു ഇടത്തരം മജീഷ്യനായിരുന്ന സായിബാബയുടെ ഭക്തഗണത്തിൽ ന്യായാധിപന്മാർ പോലുമുണ്ടായിരുന്നു. ഭക്തിവ്യവസായികളായ ആൾദൈവങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാഷ്ട്രീയനേതൃത്വം മുതിരും എന്നതിൽ ഒരു സംശയവും വേണ്ട. അത്‌ ജനവിരുദ്ധമായിരിക്കുകതന്നെ ചെയ്യും. ജനങ്ങൾ അംഗീകരിച്ച്‌ ആദരിക്കുന്ന നേതാക്കളോട്‌ പ്രത്യേകിച്ച്‌ ഒരു ആദരവും ആൾദൈവങ്ങൾ കാട്ടാറില്ല. അവർ ഇരിപ്പിടത്തിൽ നിന്ന്‌ എഴുന്നേൽക്കുകയില്ല. കൈമുത്തേണ്ടവർ അടുത്ത്‌ മുട്ടുകുത്തിയിരുന്ന മുത്തി ആശീർവദിക്കപ്പെടുകയേ മാർഗമുള്ളു.

എല്ലാ ആൾദൈവങ്ങളും ഏതെങ്കിലും മതത്തിന്റെ വക്താവോ സ്വന്തം മതസ്രഷ്ടാവോ ആയിരിക്കും. കോടികളുടെ സമ്പാദ്യമാണ്‌ ഇവർക്ക്‌ ഉള്ളത്‌. രാഷ്ട്രീയ നേതാക്കന്മാർ ആൾദൈവങ്ങൾക്കു മുന്നിൽ മുട്ടുകുത്തുന്നത്‌ അനുഗ്രഹിക്കപ്പെടാനല്ല. അനുയായികളുടെ വോട്ടു പ്രതീക്ഷിച്ചാണ്‌. അതിനുവേണ്ടി അധികാരത്തിലെത്തുന്നവർ നടത്തുന്ന ആൾദൈവ പ്രീണനങ്ങൾ രാഷ്ട്രനന്മയ്ക്ക്‌ വിരുദ്ധമായിരിക്കും. പഞ്ചാബിലെ ആത്മീയാചാര്യനെ വളർത്തിയെടുത്തവർക്ക്‌ സുവർണക്ഷേത്രത്തിൽ കയറി വെടിവച്ചു കൊല്ലേണ്ടിവന്നതും ഒടുവിൽ വെടിയേറ്റു മരിക്കേണ്ടിവന്നതും ഞെട്ടലോടുകൂടി മാത്രമേ ഇന്ത്യക്ക്‌ ഓർമിക്കാൻ കഴിയൂ. ആൾദൈവ പ്രീണനം തീർത്തും ഒഴിവാക്കിയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പിൻഗാമികളാകുവാനുള്ള യോഗ്യത ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം എന്നേ ഒഴിവാക്കി.

ഓരോ ദിവസവും രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും തമ്മിലുള്ള ബന്ധം വർധിച്ചുവരുന്നതായാണ്‌ നമ്മൾ കാണുന്നത്‌. കാഞ്ചിയിലെ ശങ്കരാചാര്യരെ ചെന്നുകാണുന്നതിനു പകരം അറസ്റ്റ്‌ ചെയ്തു കൽത്തുറുങ്കിലടച്ച ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ ശോഭ ചരിത്രത്തിൽ ഒറ്റപ്പെട്ടതായിരിക്കും.


Saturday, 24 June 2017

കൃഷി


പതിനാലുകാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശൊ, നിക്ക്
സ്കൂളില്‍ പോണം.

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശൊ, നിക്ക്
ട്യൂഷനു പോണം

മതങ്ങളും കോടതികളും
മീശപിരിച്ചു
വയലിനോടു ചോദിച്ചിട്ടു വേണോ
കൃഷിയിറക്കാന്‍!

വിവാഹമഹോത്സവം


നഗരത്തില്‍
ധനികരുടെ
വിവാഹമഹോത്സവം.

വധു
ആഭരണശാല
വരന്‍
പട്ടാംബരധാരി.

കര്‍മ്മിയോ
കാവി പുതച്ച
സന്യാസിപ്പൂച്ച.

ഹാരം പകരും മുന്‍പ്
മൈക്കിലൂടെ
സൗമ്യഭാഷണം.

- ഇനി
കന്യാദാനം.
ആശീര്‍വദിക്കുക-

വധു ഒന്ന് ഊറിച്ചിരിച്ചു
വരന്‍റെ മുഖത്ത് ആശ്വാസം
കന്യകനെന്നു
പറഞ്ഞില്ലല്ലോ.

കാര്യമറിഞ്ഞ
കരിങ്കുഴലുകള്‍
അടിച്ചുപൊളിച്ചു.

പെപ്പേപെപ്പേപെപ്പേ
പേപെപെപെപ്പേപെപ്പേ,,,