Wednesday, 14 September 2022

കളങ്കിതമായ ബസവശ്രീ പുരസ്ക്കാരം


ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു ബഹുമതിയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള ബസവശ്രീ പുരസ്ക്കാരം.മേധാപട്ക്കര്‍, വന്ദനശിവ, ദലായ് ലാമ, സ്വാമി അഗ്നിവേശ്,ഗദ്ദര്‍, ശബ് നാ ആശ്മി തുടങ്ങിയവരാണ് ഈ പുരസ്ക്കാരത്താല്‍ ബഹുമാനിതരായിട്ടുള്ളത്. ഹിന്ദു വര്‍ഗീയവാദികളുടെ വെടിയേറ്റു മരിച്ച ഡോ.എം.എം.കല്‍ബുര്‍ഗിക്ക് മരണാനന്തരം ഈ പുരസ്ക്കാരം പ്രഖ്യാപിച്ചിരുന്നു. മലയാളിയായ പി.ടി.ഉഷയ്ക്കും ഈ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.

പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സായ് നാഥിന് രണ്ടായിരത്തി പതിനേഴില്‍ ഈ പുരസ്ക്കാരം ലഭിച്ചിരുന്നു അദ്ദേഹം ഇപ്പോള്‍ ഈ പുരസ്ക്കാരം, സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപയടക്കം തിരിച്കു കൊടുക്കുകയാണ്. അവാര്‍ഡ് നല്കിയ ചിത്ര ദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ബാലികാ പീഡനത്തിന് ജയിലിലായതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത്.

പുരസ്ക്കാരം ബസവേശ്വരന്റെ പേരിലാണ്. കന്നടിഗരെ മനുഷ്യരാക്കിയ മഹാനായിരുന്നു ബസവേശ്വരന്‍. ഭാരതീയകവിതയ്ക്ക് ബസവേശ്വരനോട് പ്രത്യേകിച്ചൊരു കടപ്പാടുണ്ട്. അത് വചനകവിതയെന്ന മഹാസമുദ്രത്തിലെ ആദ്യതുള്ളി ആയതാണ്. 

നാരായണഗുരുവിനു സംഭവിച്ചതുപോലെയുള്ള അപചയം മരണാനന്തരം  ബസവേശ്വരനും സംഭവിച്ചു. മരണാനന്തരം ആകയാല്‍ ഈ അപചയത്തിനവര്‍ ബാധ്യസ്ഥരുമല്ല. 

ആത്മീയതയുടെ ഏതെങ്കിലും ചില്ലകളുമായി കൂട്ടിക്കെട്ടിയിട്ടുള്ള സാമൂഹ്യപരിഷ്ക്കരണചിന്തകള്‍ക്കാണ് ഈ ദുര്‍ഗ്ഗതി സംഭവിക്കുന്നത്. തമിഴ് ജനതയെ ഉണര്‍ത്തിയെടുത്ത പെരിയോര്‍ ഈ.വി.രാമസ്വാമിയുടെ ചിന്തകള്‍ ഇപ്പോഴും കലര്‍പ്പില്ലാതെ തുടരുന്നുണ്ട്. 

അനുയായികള്‍ അധപ്പതിച്ചുപോയതിന്‍റെ ചരിത്രം ബുദ്ധനില്‍ നിന്നാണ് ആരംഭിക്കുന്നത്. അഹിംസ പൂര്‍ണ്ണമായും ഉപേക്ഷിച്ച ബുദ്ധമതവിശ്വാസികള്‍ ലോകത്ത് നടത്തിയ ഹിംസകള്‍ക്ക് കണക്കില്ല. രണ്ടാം ലോകയുദ്ധകാലത്തെ ജപ്പാനീസ് ഹിംസയും ചൈനയിലെ ടിയാനന്‍മെന്‍ ഹിംസയും കമ്പോഡിയന്‍ കൊലനിലവും തമിഴര്‍ക്കെതിരെ സിംഹളര്‍ നടത്തിയ കൊടും ഹിംസയും രോഹിങ്ക്യന്‍ നിരപരാധികള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടം നടത്തിയ ആട്ടിപ്പുറത്താക്കലും  ഒന്നും ചരിത്രം മറന്നിട്ടില്ല.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആരംഭിച്ച സാമൂഹ്യപരിഷ്ക്കരണം കര്‍ണ്ണാടകമാമൂലുകളെ പിടിച്ചുലച്ചു.നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ നമ്മള്‍ കാണുന്നത്,ഹിന്ദുമത തീവ്രവാദം പിടിമുറുക്കുന്ന കര്‍ണ്ണാടകമാണ്. ബസവണ്ണയുടെ അനുയായികളായ ലിംഗായത്തുകള്‍ പ്രത്യേക മതപദവിയും ആവശ്യപ്പെടുന്നുണ്ട്. എങ്കിലും എത്രയോ ഭേദമെന്ന് ആശ്വസിക്കാവുന്നതേയുള്ളൂ. കര്‍ണ്ണാടകത്തില്‍ ഹൃദയപക്ഷ,ദലിത് മുന്നേറ്റങ്ങള്‍ക്ക് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അതില്‍ ബസവേശ്വരചിന്തകല്‍ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്.

ലിംഗായത്തുകളുടെ കാണപ്പെട്ട ദൈവമാണ് ശിവമൂര്‍ത്തി മുറുഗ ശരണറു.ബസവേശ്വര സിദ്ധാന്തത്തിന്‍റെ ആധികാരികവക്താവ്.ആയിരങ്ങള്‍ ആരാധിക്കുന്ന പുരോഹിതപ്രമുഖന്‍. ഈ ആള്‍ദൈവമാണ് പോലീസ് കസ്റ്റഡിയിലായത്. ദലിത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് മഠാധിപതി ജയിലിലായത്. പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് മഠാധിപതിക്കെതിരെ കൈക്കൊണ്ടിട്ടുള്ളത്.

പ്രശസ്തമായ ഒരു പുരസ്ക്കാരം അത് സമ്മാനിച്ച കൈകള്‍ കളങ്കമുള്ളതാണ് എന്നു തിരിച്ചറിയുമ്പോള്‍ ഉപേക്ഷിക്കുകയെന്ന മാര്‍ഗ്ഗം മാത്രമേ നീതിമാന്മാരുടെ മുന്നിലുണ്ടാവുകയുള്ളൂ. അഴുക്കുള്ള കൈകള്‍ കൊണ്ട് തരുന്ന സമ്മാനവും അഴുക്കുപുരണ്ടതായിരിക്കും. ദേശീയ ബഹുമതി തിരിച്ചുകൊടുത്ത ശിവരാമകാരന്തിന്‍റെ പിന്‍ തലമുറ ആശയദാര്‍ഢ്യത്തില്‍ അഴുക്കു പുരട്ടിയിട്ടില്ലെന്നാണ് ഈ തിരസ്ക്കാരത്തിലൂടെ നമ്മള്‍ തിരിച്ചറിയേണ്ടത്.
-

Thursday, 8 September 2022

സാഹിത്യചക്രവാളം - അഭിമുഖം - എന്‍.ജി.നയനതാര

 1.      കവിത എഴുതുക മാത്രമല്ല, കവിതയിൽ ജീവിക്കുക കൂടി ചെയ്യുകയാണ് താങ്കൾ. ഫേസ്ബുക്കിൽ ഇന്നുവായിച്ച കവിത എന്ന പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. എന്തായിരുന്നു ഇത്തരമൊരു പംക്തി ആരംഭിക്കാനുള്ള പ്രചോദനം?


* വടകരയുള്ള കെ.പി സീന എന്ന അദ്ധ്യാപിക കുറച്ചു കവിതകള്‍ വായിക്കാന്‍ തന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇത് ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നുതോന്നി. അങ്ങനെയാണ് ആ കവിത, ഫേസ്ബുക്കില്‍ "ഇന്ന് വായിച്ച ഒരു കവിത" എന്ന ശീഷകത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അത് തുടര്‍ന്നു. കുട്ടിക്കാലം മുതല്‍ എല്ലാ ദിവസവും കവിത വായിക്കുന്ന ശീലം ഉള്ളതിനാല്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പോസ്റ്റ്  ചെയ്യാനുള്ള സന്നദ്ധത മാത്രം മതിയായിരുന്നു. ഉപകരണങ്ങള്‍ പ്രവാസിമലയാളികള്‍ സ്നേഹപൂര്‍വം സമ്മാനിച്ചതാണ്. മറ്റുള്ളവരെ വായിക്കുന്നത് സന്തോഷകരമാണ്.
Kureeppuzha Sreekumar
September 3, 2011 ·
ഇന്ന് വായിച്ച ഒരു കവിത.
------------------------------------
ചരിത്രം.
-------------
ചരിത്രത്തിന്റെ
താളുകള്
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്
അധ്യാപകന്
വികാരാധീനനായി.
അറ്റുവീണ കാലുകള്
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.
ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള് സജലങ്ങളായി.
മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന് അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.
****
സീന.കെ.പി.
1 ലൈക്‌

image.png

2.      മലയാളകവിതയെ പതിനൊന്നു വർഷമായി പിന്തുടരുമ്പോൾ ശ്രദ്ധിച്ച പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണ്?

സ്ത്രീകളുടെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യം ഉണ്ടായി. സ്ത്രീകളെ എഴുതുന്നതില്‍ നിന്നും തടഞ്ഞതിനാല്‍ ഒരു എഴുത്തമ്മയില്ലായായിപ്പോയ ഭാഷയാണ് അമ്മമലയാളം. അതിനാല്‍ ഈ മുന്നേറ്റം ചരിത്രത്തോടുള്ള ഒരു പകവീട്ടലായിരുന്നു.ട്രാന്‍സ് ജെന്‍റര്‍ വിഷയങ്ങളും ആ കൂടെപ്പിറപ്പുകളും  മുന്നോട്ടുവന്നു. ഇന്ന് വായിച്ച കവിതയില്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ ജ്ഞാനവാര്‍ദ്ധക്യത്തിലെത്തിയവരുടെ കവിതകള്‍ വരെ ഒറ്റവിരല്‍ കൊണ്ട് കീബോര്‍ഡില്‍ അക്ഷരപ്പെടുത്തിയതിനാല്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു.

3.      പുതുകവികളെ ശ്രദ്ധയോടെ, സ്നേഹത്തോടെ വായിക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ഒരുപക്ഷേ, മലയാളത്തിൽ മറ്റാരും തന്നെ ഇത്തരമൊരു ശ്രദ്ധ പുതുതലമുറയിൽ പുലർത്തിപ്പോരുന്നുണ്ടാവില്ല. എന്താണ് പുതിയ കവികളിൽ താങ്കളെ ഏറ്റവുമധികം ആകർഷിക്കാറുള്ളത്?

സമീപനത്തിലെ പുതുമയും ജാതിമത അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യവും എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. തുറന്നു പറച്ചിലിന്‍റെ ചോരപ്പാടുകള്‍ പുതിയ കവിതയില്‍ നിറഞ്ഞു കാണാം.

4.      റിൽകെ ചെയ്തതുപോലെ, പുതുകവിതകൾക്ക് ഒരു കത്ത് എഴുതുകയാണെങ്കിൽ എന്തായിരിക്കും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?

നന്ദിത, നീലാംബരി,സാംബശിവന്‍ മുത്താന,ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,കുറത്തിയാടന്‍ പ്രദീപ്, സുഹ്റ പടിപ്പുര, ബിനു എം.പള്ളിപ്പാട് തുടങ്ങിയവരെ ഓര്‍മ്മിപ്പിക്കുകയും വിനീത ധിക്കാരികളാവുക എന്നു കുറിച്ചു വയ്ക്കുകയും ചെയ്യും.

5.      കവിത ശക്തമായ ഒരു രാഷ്ട്രീയപ്രതിരോധമായി കാണുമ്പോഴും, ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾക്കു പുതിയ കാലത്ത് പ്രാധാന്യം കുറയുന്നുണ്ടെന്നു തോന്നുന്നുണ്ടോ?

 ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾ അനീതിയുള്ള കാലത്തോളം ഉണ്ടായിരിക്കും.

6.      കവിത ആരുടെയും അപ്പന്റെ വകയല്ല എന്ന താങ്കളുടെ പ്രസ്കാവനയെ പിന്തുണയ്ക്കുന്ന രീതിയിലാണ്, കവിതയിൽ വമ്പിച്ച ബഹുസ്വരതയുള്ള ഈ പുതുകാലം എത്തിച്ചേർന്നിരിക്കുന്നത്. കവിയെന്ന രീതിയിൽ ഈ കാലം താങ്കൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ?

ബഹുസ്വരത സമ്മാനിക്കുന്ന വര്‍ണ്ണ വൈവിധ്യം അനുഭവിക്കുമ്പോള്‍ ഞാന്‍ മഴവില്ല് കാണുന്നു. സസ്യസമൃദ്ധമായ ഭൂമിയും നൂറു കമ്പിയുള്ള കിന്നരങ്ങളും കാണുന്നു. തീപ്പന്തുകളില്‍ നിന്നും ഗോള്‍വല സൂക്ഷിയ്ക്കുന്ന വിസ്തൃതഹസ്തങ്ങള്‍ സങ്കല്‍പ്പിക്കുന്നു.

7.      ഇന്നു വായിച്ച കവിതയിലെ കവിതകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പലപ്പോഴും പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയശരികളുടെ പേരിൽ ചില വിചാരണകളുമുണ്ടായിട്ടുണ്ട്. എന്താണ് കവിതയിലെ രാഷ്ട്രീയശരി?

മുന്‍പേ ചൊല്ലി മറഞ്ഞവരുടെ കവിതകളാണ് ഇന്നും വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍  ഞായറാഴ്ചകളില്‍ സംവാദത്തിനു സമര്‍പ്പിക്കുന്നത്.തിങ്കളാഴ്ചകളില്‍ വിവിധ ഭാരതീയ ഭാഷകളിലെയും ചുറ്റുപാടുമുള്ള ശ്രീലങ്ക, മ്യാന്‍മര്‍,നേപ്പാള്‍,ഭൂട്ടാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,ചൈന  തുടങ്ങിയ രാജ്യങ്ങളിലേയും കവിതകള്‍ സംവാദത്തിനു സമര്‍പ്പിക്കുന്നു.

ഇത് കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ അഞ്ചു കവിതകള്‍ മാത്രം മതിയാകും. കുഞ്ഞുമാസികകളിലടക്കം പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളാണ് പ്രധാനമായും സ്വീകരിക്കുന്നത്. ഫേസ്ബുക്കിലും ബ്ലോഗുകളിലും വന്ന ചില രചനകളും കവിയരങ്ങുകളില്‍ ചൊല്ലിക്കേട്ട ചില കവിതകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.കാവ്യപുസ്തകങ്ങളില്‍ നിന്നും കവിത കണ്ടെത്താറുണ്ട്. 

കവിതയ്ക്ക് താഴെ എവിടെനിന്നും കിട്ടിയെന്നു ചേര്‍ക്കാറുള്ളതിനാല്‍ വായനക്കാര്‍ക്ക് ആ പ്രസിദ്ധീകരണമോ പുസ്തകമോ പിന്നീട് കണ്ടെത്തി വായിക്കാവുന്നതാണ്.ഈ കാരണത്താല്‍ ഡിലീറ്റ് ചെയ്യപ്പെടാവുന്ന മാധ്യമങ്ങളെ അധികം ആശ്രയിക്കാറില്ല. 

നല്ലകവിതയും ചീത്തക്കവിതയുമൊക്കെ തരം തിരിക്കുന്ന പണി കാലത്തിന്റെതായതിനാല്‍ ഞാന്‍ ആ ബാധ്യതകളിലൊന്നും പെടാറില്ല. കവിത ബാധിച്ച് ഉഴലുന്നതുകൊണ്ടാണല്ലോ ആരും എഴുതിപ്പോകുന്നത്. ആ മാനസികാവസ്ഥ ഒരു തീപ്പൊരിയെങ്കിലും തരാതിരിക്കില്ല. കവിത തെരഞ്ഞെടുക്കാന്‍ ആ തീപ്പൊരി തന്നെ  ധാരാളം.

ഞാനൊരു ജനാധിപത്യ വിശ്വാസിയായതിനാല്‍ വിരുദ്ധ ആശയങ്ങളുള്ള കവിതകളും വായനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാലും എന്നെ ആകര്‍ഷിക്കാറുള്ളത് സ്ത്രീപക്ഷം, ദളിത് പക്ഷം, മതാതീത സംസ്ക്കാരം, പരിസ്ഥിതിവാദം  തുടങ്ങിയ ഹൃദയപക്ഷ വികാരങ്ങളാണ്. അതെന്‍റെ രാഷ്ട്രീയശരി.
🌷🌷🌷

Sunday, 4 September 2022

വാമനന്‍, ഭൂമിതട്ടിപ്പുകാരുടെ ആദിപിതാവ്


മഹാകവി വൈലോപ്പിള്ളിയാണ് വാമനന്‍മാരെ കൃത്യമായി അടയാളപ്പെടുത്തിയത്.അവര്‍ അധോമുഖരും ഇത്തിരി വട്ടം മാത്രം  കാണുന്നവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമാണ്. അവര്‍ മൂവടി മണ്ണ് ഇരന്നുകവരുന്നവരാണ്. അല്‍പ്പസുഖത്തിന്‍റെ പാവകളിച്ചു മയങ്ങുന്നവരാണ്.

വാമനന്‍ ഭൂമിതട്ടിപ്പുകാരുടെ പ്രതീകമാണ് . ഗോത്രത്തലവന്റെ കാരുണ്യം മുതലെടുത്ത് മണ്ണ് കൈക്കലാക്കുകയും ഗോത്രത്തലവനെത്തന്നെ നെറുകയില്‍ ചവിട്ടിക്കൊല്ലുകയും ചെയ്യുന്നത് അവരാണ്.

തമിഴരുടെ ഇഷ്ടദൈവമായ മുരുകനെയും മലയാളികളുടെ പ്രിയനാടുവാഴിയായ മഹാബലിയെയും ഭാരതീയപുരാണങ്ങളില്‍ നിന്നും ദ്രാവിഡജനത സ്വന്തമാക്കിയതാണ്. 

കഥയനുസരിച്ച്, ദേവന്മാരുടെ അസൂയയാണ് മഹാബലിയുടെ ദുര്‍മ്മരണത്തിന് കാരണമായത്. പ്രജാക്ഷേമത്തില്‍ മാത്രം തല്‍പ്പരനായ മഹാബലിയെന്ന രാജാവിനെ ഇല്ലാതാക്കാന്‍ മഹാവിഷ്ണുവാണ് ക്വട്ടേഷനെടുക്കുന്നത്.അദ്ദേഹം വാമനനായി വേഷംകെട്ടി മഹാബലിയുടെ ത്യാഗസന്നദ്ധതയെ മുതലാക്കി  നശിപ്പിക്കുന്നു. മഹാബലിയുടെ ഭാര്യയായ വിന്ധ്യാവലിയുടെ നിലവിളിയാണ്  പുരാണത്തിലെ ഏറ്റവും വലിയ നിലവിളി. ഭാവത്തിന്‍ പരകോടിയില്‍ സ്വയമഭാവത്തിന്‍ സ്വഭാവം വരാമെന്നു പറഞ്ഞതുപോലെ പുരാണം രചിച്ച വിശ്വമഹാകവി ആ നിലവിളിയുടെ ആഴം മൌനത്തിന്റെ ഭാഷയില്‍ രചിച്ച് വായനക്കാര്‍ക്ക് വിട്ടുതന്നിരിക്കയാണ്.

വാമനന്‍, മഹാബലിയോടും അദ്ദേഹത്തിന്റെ പ്രജകളോടും കാട്ടിയത് തികഞ്ഞ അനീതിയാണ്. വാര്‍ഷിക പരോളാണ് ആ നിരപരാധിക്ക് അനുവദിച്ചിട്ടുള്ളത്.

കാസര്‍കോട്ടെ തുളുവരുടെ ബലീന്ദ്രന്‍പാട്ടില്‍ മഹാബലിക്ക് ഒരു പ്രധാന ഓഫര്‍ നല്കുന്നുണ്ട്. അത് ഭൂമി തിരിച്ചു തരാമെന്നതാണ്. എന്നു തിരിച്ചുതരുമെന്നും പറയുന്നുണ്ട്. ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്. ഉഴുന്ന് മദ്ദളമാകുന്ന കാലത്ത്. കുന്നിമണിയിലെ കറുത്തകല മായുന്നകാലത്ത്.മരംകൊത്തി തലപ്പൂവ് അഴിച്ചുവയ്ക്കുന്നകാലത്ത്. ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തില്‍ പോലും ഇത്ര നീണ്ട ഒരു കാലയളവില്ല.
തിരിച്ചുകൊടുക്കില്ലെന്നാണല്ലോ ഊ ഓഫറിലൂടെ പറയുന്നതു.

നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള സമരത്തിലാണ് മഹാബലിയുടെ പിന്‍ ഗാമികളായ ആദിവാസികള്‍. അതില്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക നഞ്ചിയമ്മയും ഒരു സമരസഖാവാണ്.

ബാണാസുരന്‍ മലയും അണക്കെട്ടുമുള്ളത് കേരളത്തില്‍. ഉഷയെന്ന പേര് വ്യാപകമായിയുള്ളതും കേരളത്തില്‍. മഹാബലിയാണ് കേരളത്തിന്റെ താരം. വാമനനല്ല.

ഇ.ചന്ദ്രശേഖരന്‍ നായരുടെ ചിന്തയുടെ സാക്ഷാത്ക്കാരമായ  മാവേലിസ്റ്റോറുകള്‍ ആരംഭിച്ചപ്പോള്‍ തൃശൂരില്‍ വാമനന്‍റെ പേരില്‍ ചില ബദല്‍ സ്റ്റോരുകളും തുടങ്ങിയിരുന്നു. ജനങ്ങളുടെ നിസ്സഹകരണം മൂലം വാമനാ സ്റ്റോറുകളെല്ലാം പൂട്ടിപ്പോയി. മാവേലിസ്റ്റോറുകള്‍ ഇന്നും സേവനസന്നദ്ധമായി നിലനില്‍ക്കുന്നു.

കേരളോല്‍പ്പത്തിയെ സംബന്ധിച്ചു മറ്റൊരു കള്ളക്കഥയുണ്ട്.പരശുരാമന്‍ മഴുവെറിഞ്ഞു സൃഷ്ടിച്ചതാണത്രേ. ആ മാജിക്കല്ല കേരളമെന്ന് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍ എം.മുകുന്ദന്‍ ഈയിടെ പറഞ്ഞിരുന്നു. ദശാവതാരങ്ങളില്‍ അഞ്ചാമത്തെ വേഷമാണ് വാമനന്‍. ആ വേഷം കെട്ടിയത് കേരളനാട് വാണിരുന്ന മഹാബലിയെ നശിപ്പിച്ച് കേരളീയരെ മുഴുവന്‍ ദു:ഖിപ്പിക്കാനാണ്. അപ്പോള്‍ പിന്നീട് കെട്ടിയ പരശുരാമവേഷം ഏത് കേരളമാണ് കോടാലി കടലിലെറിഞ്ഞു സൃഷ്ടിച്ചത്? മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്ന വയലാര്‍ക്കവിതയില്‍ ഈ വിഷയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കുന്നലനാടിനെ കൊള്ളയടിക്കാന്‍ കോടാലിയുമായി വന്ന ഭൂദാനയജ്ഞപ്രവര്‍ത്തകനായ കള്ളന്‍ എന്നാണ് വയലാര്‍ പരശുരാമനെ വിശേഷിപ്പിക്കുന്നത്.

പടിയിറങ്ങിപ്പോയ കടലിന്റെ വീടാണ് കേരളം.കടലിന്റെ സമ്മാനം. ഇതില്‍ കോടാലിക്കോ കെട്ടുകഥയിലെ ജാവലിന്‍ ത്രോ വിദഗ്ദ്ധര്‍ക്കോ ഒരു പങ്കുമില്ല.

ഓണപ്പതിപ്പുകള്‍ ഇറങ്ങുന്നതിന് മുന്‍പേ ഓണക്കിറ്റുകള്‍ നല്‍കിക്കൊണ്ട്  കേരളസര്‍ക്കാര്‍ ഓണത്തിന്റെ വരവറിയിച്ചിരിക്കുന്നു. മുതുപിലാക്കാട്ടെ  ഒരു യോഗത്തില്‍ വച്ച്  വച്ച് തമാശയായി ചോദിച്ചു. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് വരുകയും മാവേലിയും വാമനനും സ്ഥാനാര്‍ഥികളാവുകയും ചെയ്താല്‍ നിങ്ങള്‍ ആര്‍ക്ക് വോട്ടുചെയ്യും? മാവേലിക്ക് എന്നായിരുന്നു കൂട്ടായ മറുപടി. വാമനന് കെട്ടിവച്ച കാശ് പോലും  കിട്ടില്ല.

അതാണ്  മലയാളിമനസ്സ്. അതിനാല്‍ മനുവാദികളാരെങ്കിലും ഓണക്കാലത്തു മലയാളികള്‍ക്ക് വാമനജയന്തി ആശംസിച്ചാല്‍ ആ ആശംസ കീറിയേറിയാനുള്ള ഇടം കൂടി അറബിക്കടലിലുണ്ട്.
അറബിക്കടല്‍ മലിനമാകുമെങ്കില്‍ക്കൂടി.
- കുരീപ്പുഴശ്രീകുമാര്‍ 

Wednesday, 17 August 2022

മതരഹിതരുടെ സംവരണം

മതരഹിതരുടെ സംവരണം 

--------------------------------------------

അടുത്തകാലത്ത് ഹൈക്കോടതിയില്‍ നിന്നും കേരളസര്‍ക്കാരിന് 
നല്കിയ ഒരു നിര്‍ദ്ദേശമാണ് ഈ തലക്കെട്ട് സ്വീകരിക്കാന്‍ പ്രേരണയായത്.

ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു എന്നതാണ് ആ നിര്‍ദ്ദേശത്തെ ശ്രദ്ധേയമാക്കിയത്. ഔദ്യോഗിക രേഖകളില്‍ മതമില്ലെന്നു
രേഖപ്പെടുത്തിയ അഞ്ചുവിദ്യാര്‍ഥികള്‍ കോടതിയെ സമീപിക്കുന്നു.
രേഖകളില്‍ മതവും ജാതിയുമില്ലാത്തവരായതിനാല്‍ സ്വാഭാവികമായും  മുന്നോക്ക വിഭാഗത്തില്‍ പെട്ടുപോകുന്നവര്‍ക്ക് ആ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണാനുകൂല്യം അനുവദിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ബഹുമാനപ്പെട്ട കോടതി ഈ ആവശ്യം പരിഗണിക്കുകയും ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും  ചെയ്തു, 

ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ച കോടതി, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വം എന്ന ആശയം ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ ധൈര്യം കാണിച്ചവരാണ് ഹര്‍ജിക്കാരെന്നു അഭിപ്രായപ്പെടുകയും ചെയ്തു. ജസ്റ്റിസ് വി.ജി.അരുണ്‍ ഇന്ത്യയിലെ മുഴുവന്‍ മാതാതീത മനുഷ്യരുടെയും അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ്.

ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയമായി രൂപപ്പെട്ടിട്ടുള്ള എല്ലാ കുടുംബങ്ങളിലും കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ജാതിയുടെയും മതത്തിന്‍റെയും പിള്ളത്തൊട്ടിലിലേക്കാണ്. അവിടെ കേള്‍ക്കുന്ന താരാട്ട് മതദൈവങ്ങളുടെ വാഴ്ത്തുകളുമാണ്.ഈ തടവറകളില്‍ നിന്നും ചിന്തകൊണ്ട് സ്വതന്ത്രരാകുന്നവരാണ് മതരഹിത മനുഷ്യരാകുന്നത്.

മതപരമായ ബാല്യകാലമുള്ളവര്‍ പോലും  വളര്‍ന്ന് വരുമ്പോള്‍ സ്വന്തം ജീവിതത്തില്‍ നിന്നും മതവും ജാതിയും അവനല്‍കുന്ന അന്ധപ്രവര്‍ത്തികളും പൂര്‍ണ്ണമായും ഒഴിവാക്കും. ചിലരൊക്കെ പ്രണയമെന്ന കാന്തവലയത്തില്‍ പെടുകയും മതരഹിത മനുഷ്യകുടുംബങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും. സ്വന്തം കുഞ്ഞുങ്ങളെ അവര്‍ മനുഷ്യരായി വളര്‍ത്തൂം.
സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട എന്ന സര്ക്കാര്‍ ഉത്തരവ് നിലവിലുണ്ട്. ആ കുട്ടികള്‍ മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സ്നേഹത്തിന്‍റെ യൂണിഫോമിട്ട് വളരും. അവര്‍ക്കാണ് ഉപരിപഠനത്തിനും ഉദ്യോഗലബ്ധിക്കും സംവരണം വേണ്ടത്. അവരത് അര്‍ഹിക്കുന്നുണ്ട്.

ഇങ്ങനെ വളരുന്ന കുട്ടികള്‍ ഒരിയ്ക്കലും  വര്‍ഗീയവാദികളോ മത തീവ്രവാദികളോ ആവുകയില്ല. ജാതിമത പരിഗണനയോ സ്പര്‍ദ്ധയോ കൂടാതെ പൌരസമൂഹത്തോട് അവര്‍ പെരുമാറും.ഇങ്ങനെയുള്ള പൌരസമൂഹത്തെ രൂപപ്പെടുത്തിയെടുത്താല്‍ മതതീവ്രവാദം കൊണ്ടുള്ള വിപത്തുകളെ എന്നേക്കുമായി തടയാം. 

മതതീവ്രവാദത്തെ ആയുധം കൊണ്ട് നേരിടാന്‍ സാധിക്കുകയില്ല.
അത് മുളയിലേ നുള്ളേണ്ടതാണ്. പ്രകൃതി പശ്ചാത്തലമായ മനുഷ്യാവബോധം കുഞ്ഞുന്നാളിലേ പകര്‍ന്നു കൊടുക്കേണ്ടതുണ്ട്. അടുത്തിരുന്നു പഠിക്കുന്ന കുട്ടിയെ മനുഷ്യക്കുട്ടിയായി കാണണമെന്നും മതക്കുട്ടിയായി കാണരുതെന്നുമുള്ള പാഠം വിലപ്പെട്ടതാണ്. നിന്‍റെ മതമേതാണെന്ന് ചോദിച്ചാല്‍ നമ്മള്‍ മനുഷ്യരാണെന്നു പറയുന്ന കുട്ടികള്‍ നമ്മുടെ നാട്ടിന്‍റെ അഭിമാനമാണ്. 

സമത്വത്തില്‍ ഊന്നിയുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. അത് ഏതെങ്കിലും മത ദൈവത്തിന്‍റെ പേരില്‍ ആരംഭിക്കുന്നതുമില്ല.നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നു പറഞ്ഞു കൊണ്ടാണ് ആ മഹദ് ഗ്രന്ഥം ആരംഭിക്കുന്നത്. 
 
ഈ വിഭാഗതില്‍ പെടുന്ന കുട്ടികള്‍ ജാതിസംവരണത്തിന്റെ പിന്നാലേ പോകാറില്ല. ചിലപ്പോള്‍ അവര്‍ക്കത് അര്‍ഹതയുള്ളതുപോലും ആയിരിയ്ക്കും. എന്നാല്‍ ജാതിമത വിഭാഗീയതയെക്കെതിരെയുള്ള പോരാളികള്‍ എന്ന നിലയില്‍ അവരത് അവകാശപ്പെടാറില്ല. സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാത്ത ഒരു സമൂഹമാണല്ലോ അവരുടെ ലക്ഷ്യം.

കേരളത്തില്‍, മതമില്ലാത്ത ജീവന്‍ അവാര്‍ഡ് എന്നൊരു സമ്മാനമുണ്ട്. സ്കൂള്‍ രേഖകളില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള സമ്മാനമാണത്.അപേക്ഷകരുടെ എണ്ണം പ്രതിവര്‍ഷം വര്‍ദ്ധിച്ചു വരുന്നതായാണ് കാണപ്പെടുന്നത്.
ആ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം മനുഷ്യസമൂഹത്തിന്റെ സാധ്യതയിലേക്ക് കൂടുതല്‍ പ്രകാശം പരത്തുന്നതാണ്.

Tuesday, 2 August 2022

പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍

 പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍ 

----------------------------------------------------------------
പാട്ടെഴുതിപ്പാടി ശ്രദ്ധേയനായ അമേരിക്കക്കാരന്‍ ബോബ് ഡൈലനു നൊബേല്‍ സമ്മാനം കിട്ടിയപ്പോള്‍ പലരുടേയും നെറ്റി ചുളിഞ്ഞു.പാട്ടെഴുത്തുകാരന് നൊബേല്‍ സമ്മാനമോ? പാട്ടിലെന്ത് സാഹിത്യം? പാട്ടില്‍ സാഹിത്യമുണ്ടെന്നും അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലോകം അന്ന് തിരിച്ചറിഞ്ഞു.

അതുപോലെയാണ് അട്ടപ്പാടിയിലെ ആട്ടിടയവനിതയായ നഞ്ചിയമ്മയ്ക്ക് ഇന്ത്യയിലെ ഏറ്റവും നല്ല സിനിമാപ്പാട്ടുകാരിക്കുള്ള ദേശീയപുരസ്ക്കാരം കിട്ടിയപ്പോള്‍ ഉണ്ടായ അസംതൃപ്തിയും. എന്താ, ആദിവാസിക്ക് സാഹിത്യ പാരമ്പര്യവും സംഗീത പാരമ്പര്യവുമില്ലേ? ഭൂപന്‍ ഹസാരികയടക്കം പലരും ഈ വലിയ ഗോത്രസമ്പത്തിനെ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടിയതാണല്ലോ.

ജാലറയും കൊക്കരയും മുട്ടിയും കൊഗാറയുമടക്കമുള്ള അവരുടെ ഉപകരണങ്ങള്‍ നമ്മളെ കേള്‍പ്പിച്ചത് ആദിദ്രാവിഡസംഗീതസാഗരം ആയിരുന്നല്ലോ. ഇപ്പോഴും സി.ജെ കുട്ടപ്പനും പി.എസ് ബാനര്‍ജിയുമടക്കമുള്ളവര്‍ സൃഷ്ടിച്ച സംഗീതതരംഗം കേരളത്തില്‍ സജീവമാണ്. ശാസ്ത്രീയസംഗീത സാധകത്താല്‍ പോളിഷ് ചെയ്യപ്പെട്ട കണ്ഠത്തില്‍ നിന്നും പുറപ്പെടുന്ന ബൃഹകളെക്കാള്‍ അത്ഭുതകരമാണല്ലോ ആ പരുക്കന്‍ സംഗീതശിഖരങ്ങള്‍.

സംഘകാല സാഹിത്യ ഭൂമിയെ അഞ്ചായി തിരിച്ചതില്‍ ഒരു തിണയാണ് പാലത്തിണ. വിവിധയിനം പാലമരങ്ങള്‍ നിറഞ്ഞ ഊഷരഭൂമി.അവിടെ ജീവിച്ചിരുന്ന ആണും പെണ്ണുമായ കവികളുടെ രചനകളില്‍ നിറഞ്ഞുനിന്നത് അത്ഭുതകല്‍പ്പനകളും പ്രണയവുമാണ്. അവരുടെ പിന്‍ഗാമിയാണ് നഞ്ചിയമ്മ. തൊണ്ടയില്‍ കുറിഞ്ഞിത്തേനുള്ള പൂങ്കുയില്‍.

അരനൂറ്റാണ്ടിലധികമായി ഇരുളസമുദായക്കാര്‍ക്കിടയില്‍ പടര്‍ന്ന് പിടിച്ചിട്ടുള്ള ഒരു പാട്ടാണ് നഞ്ചിയമ്മ പാടിയത്. അതി ലളിതമായ ഒരു തെളിനീരുറവ. കുഞ്ഞുങ്ങളുടെ ചോറൂട്ടിനും മറ്റും പാടിയിരുന്നത്.മാണിയച്ചന്‍ കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന അട്ടപ്പാടിയില്‍ വീലുവച്ച വാഹനങ്ങളില്ലാതിരുന്ന കാലത്ത് അവര്‍ക്ക് കാണാന്‍ കഴിഞ്ഞ ഏക വാഹനം  ദേശാടനപ്പക്ഷിയെ പോലെ ആകാശത്തു കാണപ്പെട്ട വിമാനമാണ്.

കിഴക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ  ആദ്യ വരികള്‍. തെക്കുള്ള ചന്ദനമരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ രണ്ടാമത്തെ വരി.വടക്കുള്ള ഉങ്ങ് മരം  നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ മൂന്നാമത്തെ വരി. പടിഞ്ഞാറുള്ള ഞാറ മരം നന്നായി പൂത്തിരിക്കുന്നു. പൂ പറിക്കാന്‍ നമുക്ക് പോകാം. വിമാനത്തെയും കാണാം. ഇങ്ങനെ നാലാമത്തെ വരി. പാട്ട് കഴിഞ്ഞു. ഇടയ്ക്ക് ലാലാലെ എന്ന വായ്ത്താരിയും. എത്ര ലളിതവും സുന്ദരവുമാണ് ഈ അവതരണം. ഇരുളമലയാളത്തില്‍ വിരിഞ്ഞ മഴവില്ല്. പാട്ടിന്‍റെ
മലയാളം പറഞ്ഞു തന്നപ്പോള്‍ ചിറ്റൂരെ ലതടീച്ചറുടെ വിരലുകള്‍ ഇടയ്ക്കയില്‍ താളമിട്ടതുപോലെ തോന്നി.

ഇരുള - മുതുവാന്‍ പ്രണയമായിരുന്നല്ലോ മലയാറ്റൂരിന്‍റെ പൊന്നിയുടെ കാതല്‍. അതിനു പാട്ടെഴുതിയ പി.ഭാസ്കരന്‍. മാര്‍കഴിയും മല്ലികപ്പൂവും ആമ്പല്‍പ്പൂവും മാട്ടുപ്പൊങ്കലും ശിരുവാണിപ്പുഴയും ഒക്കെച്ചേര്‍ത്തു പൊലിപ്പിച്ചെങ്കിലും ഉപ്പും ഉപ്പിലിട്ടതും തമ്മിലുള്ള വ്യത്യാസം നഞ്ചിയമ്മ പാടിയപ്പോഴാണ് കേരളത്തിന് ബോധ്യപ്പെട്ടത്.

കേന്ദ്രഭരണവുമായി ബന്ധപ്പെടുത്തി ചിലര്‍ ഈ ബഹുമതിയില്‍ രാഷ്ട്രീയവും കാണുന്നുണ്ട്. നഞ്ചിയമ്മയുടെ രാഷ്ട്രീയം അതല്ല.
അട്ടപ്പാടിയില്‍ പ്രധാനപ്പെട്ട മൂന്നു ഗോത്രക്കാരെയുമൊരുപോലെ സംഘടിപ്പിച്ചുകൊണ്ട് ഭൂമിക്കുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചതില്‍ പ്രധാനി കൊങ്ങശ്ശേരി കൃഷ്ണന്‍ സഖാവാണ്. അന്നവര്‍ വിളിച്ച എങ്കളുടെ പൂമീ എങ്കളുക്ക് എന്ന മുദ്രാവാക്യം അട്ടപ്പാടിയിലെ മൊട്ടക്കുന്നുകള്‍ മറന്നിട്ടുണ്ടാവില്ല.

ഇപ്പോഴാകട്ടെ നാഞ്ചിയമ്മ അടക്കമുള്ളവര്‍ക്കെതിരെ ഭൂമാഫിയ കൊടുത്ത ഒരു കേസ് നിലവിലുണ്ട്. നഞ്ചിയമ്മയുടെ പരേതനായ ഭര്‍ത്താവും അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍ സഭയുടെ സംസ്ഥാന പ്രസിഡണ്ട് അട്ടപ്പാടി സുകുമാരനും അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.  വാമനന്‍, മഹാബലിക്കെതിരെ ഭൂമിതട്ടിപ്പിന് കേസ് കൊടുത്താ ലെന്നപോലെയുള്ള ഒരു കേസ്. ഈ കര്‍ഷകസംഘടനയുടെ കൊടി അരിവാളും ചുറ്റികയും പതിച്ച ചെങ്കൊടിയാണ്. അപ്പോള്‍ രാഷ്ട്രീയ ജോത്സ്യന്‍മാര്‍ക്ക് തെറ്റിയെന്നര്‍ത്ഥം.

നഞ്ചിയമ്മ അംഗീകരിക്കപ്പെട്ട സന്തോഷത്തോടൊപ്പം ഒരു മഹാദു:ഖം കൂടിയുണ്ട്. ഈ പാട്ടുള്ള അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനെ  ഏറ്റവും മികച്ച സംവിധായകനായി  തെരഞ്ഞെടുത്തിരുന്നല്ലോ. ആ ബഹുമതി സ്വീകരിക്കാന്‍ സംവിധായകന്‍ സച്ചിയെ മരണം അനുവദിച്ചില്ലെന്നതാണ് മഹാദു:ഖം. 

സന്തോഷത്തിനും സങ്കടത്തിനും അപ്പുറം, നഞ്ചിയമ്മയുടെ മണ്ണ് നഞ്ചിയമ്മയുടേത് തന്നെയാണ് എന്നു തീര്‍പ്പുണ്ടാക്കാന്‍ അധികാരമുള്ളവര്‍ മുന്നോട്ടുവരണമെന്നാണ് പറയാനുള്ളത്.

Thursday, 28 July 2022

കലമാനും കാമുകിയും

 കലമാനും കാമുകിയും 

--------------------------------------

വാക്കുമരത്തണലത്ത്

പാട്ടു തുന്നും യുവതിക്ക് 

കയ്യിലിടാന്‍ വള്ളിവള 

കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ് 


കൊലുസ്സിന്റെ തിളക്കത്തില്‍ 

മനസ്സടച്ചു നക്ഷത്രം  

അതു കണ്ടു യാത്ര നിര്‍ത്തി 

പരുങ്ങി നിന്നു ഗാലക്സി 


ഗാലക്സിയില്‍  മുങ്ങി നീന്തി 

വെളിച്ചത്തിന്‍  യുവധീരന്‍ 

മുഖം പൊത്തി  കന്യമാരെ 

കൊണ്ടുപോയ കാമക്കണ്ണന്‍ 


കണ്ണടച്ചു ചൂണ്ടി വന്ന

സൂചിക്കാരി  യുവതിക്ക് 

രണ്ടു കടം കൂട്ടിവച്ചു 

രണ്ടു ചോദ്യം  ബാക്കി വച്ചു


വച്ചു മാറാന്‍ ശംഖുണ്ടോ

വെന്ത ചോറിന്‍ മണമെന്ത്?

ചോദ്യം രണ്ടും ചെറുത്തപ്പോള്‍ 

ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു 


ഉടഞ്ഞു പോയ മൌനത്തില്‍ 

ഹോര്‍മോണുകള്‍ വീണ മീട്ടി 

ഇണകള്‍ക്ക് ചാമരവും 

ചഷകവുമായ് കാറ്റെത്തി.


എത്തിനോക്കീ  മരച്ചോട്ടില്‍ 

തുന്നലില്ല വെട്ടമില്ല 

മരം നിന്ന പുല്‍ത്തടത്തില്‍

കലമാനും കാമുകിയും.

Wednesday, 20 July 2022

പരീക്ഷാകേന്ദ്രത്തിലെ ദുശ്ശാസനക്രിയകള്‍


ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലെ കന്യകാത്വ പരിശോധനയും ഇന്‍ഡോനേഷ്യന്‍ യുവതികളില്‍ സൈന്യത്തില്‍ 
ചേരുന്നതിനു മുന്പ് നടത്തിയിരുന്ന ഇരട്ടവിരല്‍ പരിശോധനയും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ലോകവ്യാപകമായ ആക്ഷേപമുണ്ടായതിനെ തുടര്‍ന്ന് അവസാനിപ്പിച്ചെങ്കിലും നമ്മുടെ നാട്ടില്‍ സ്ത്രീത്വാപമാനക്രിയകള്‍ തുടരുകയാണ്. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജില്‍ നീറ്റ് പരീക്ഷയോടനുബന്ധിച്ച് പെണ്‍ കുട്ടികളുടെ ഉള്‍വസ്ത്രങ്ങള്‍ നീക്കം ചെയ്ത സംഭവം സാക്ഷര കേരളം ഗൌരവത്തോടെ നിരീക്ഷിക്കേണ്ടതാണ്.

നീറ്റ് പരീക്ഷ എഴുതാന്‍ ഹാളില്‍ കടക്കേണ്ടത് ചോരയില്‍ പോലും ലോഹാംശങ്ങള്‍ ഇല്ലാതെ വേണം എന്ന പുരുഷ മേധാവിത്വത്തിന്റെ പിടിവാശിയാണ് ഈ അപമാനകരമായ പ്രവര്‍ത്തിക്ക് കാരണമായത്. പതിനേഴ് വയസ്സു കഴിഞ്ഞവരാണ് നീറ്റ് പരീക്ഷയെഴുതുന്നത്. പെറ്റിക്കോട്ടെന്ന ബാലികാവസ്ത്രം ഉപേക്ഷിച്ച കേരളം ഹൈസ്കൂള്‍ ക്ലാസ്സിലെത്തുന്നതിന് മുന്പ് തന്നെ മാറിടം മറയ്ക്കാനായി പെണ്‍ കുഞ്ഞുങ്ങളെ ഉള്‍വസ്ത്രം ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ കൊളുത്ത് ലോഹം കൊണ്ടുള്ളതുമാണ്. വര്‍ഷങ്ങളായി നിത്യേന ധരിക്കുന്ന ഈ വസ്ത്രം പരീക്ഷാഹാളില്‍ കടക്കുന്നതിന് മുന്പ് പൊടുന്നനെ ഉപേക്ഷിക്കേണ്ടി വരുന്ന പെണ്‍ മക്കളുടെ മാനസിക നില തകരുകതന്നെചെയ്യും.

പരീക്ഷയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിട്ടുള്ള ദേശീയ പരിശോധനാ ഏജന്‍സിയാണ് ഇങ്ങനെ നമ്മുടെ കുട്ടികളെ അപമാനിച്ചിരിക്കുന്നത്. പുരോഹിതന്‍ പൂജിച്ചുകൊടുത്ത പേന തെളിയാതെ വന്നാല്‍ പോലും തകരുന്ന മനോനിലയുള്ള കുട്ടികളില്‍ ഇത്തരം ദുശ്ശാസനക്രിയകള്‍ ഉണ്ടാക്കുന്ന ആഘാതം അസാധാരണമാണ്.

പെണ്‍കുട്ടികളുടെ മനോവീര്യം കെടുത്തി പരീക്ഷാഹാളിലേക്ക് പറഞ്ഞയക്കുന്നതുവഴി എന്ത് വിജ്ഞാന പരീക്ഷണമാണ് നടത്തപ്പെടുന്നത്? ചില പെണ്‍കുട്ടികളുടെ അമ്മമാര്‍ കോളജ് ഗേറ്റിലുണ്ടായിരുന്നു. അവരെ വിളിച്ച് ഷാളെങ്കിലും വാങ്ങി മാറുമറയ്ക്കാനുള്ള അനുവാദം ദുശ്ശാസനസംഘം നല്കിയിരുന്നു. ആ സുരക്ഷപോലും ഇല്ലാതിരുന്ന കുട്ടികള്‍ നഗ്നതാബോധത്തോടെയാണ് പരീക്ഷാഹാളിലെത്തിയത്.

എന്തിനാണ് ഇത്തരം അപഹാസ്യ പ്രവര്‍ത്തികള്‍ നടത്തുന്നത്? ഉള്‍വസ്ത്രം അഴിക്കാന്‍ വിസമ്മതിച്ച കുട്ടിയോട്, വസ്ത്രമാണോ പരീക്ഷയാണോ നിനക്കു പ്രധാനം എന്നു പോലും ചോദിക്കുകയുണ്ടായി. എല്ലാ ധൈര്യവും തകര്‍ന്നു പരീക്ഷയെ അഭിമുഖീകരിച്ച കുട്ടികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ വിവരം അമ്മമാരെ അറിയിച്ചത്.

എന്തിനാണ് ഇത്തരം പരീക്ഷണങ്ങള്‍? ഏതുകാലത്തും പെണ്ണുടുപ്പുകളെയും പെണ്ണൂടലുകളെയും പരീക്ഷണവിധേയമാക്കുന്നത് എന്തിനാണ്?

മാറ് മറയ്ക്കാനുള്ള അവകാശം നേടിയെടുക്കാനായി കൊല്ലം ജില്ലയില്‍ നടന്ന പെരിനാട് സമരം കേരളത്തിന്റെ സമാന്തര ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായമാണ്. അയ്യന്‍കാളിയാണ് സഹോദരിമാരുടെ മാനം രക്ഷിച്ചുകൊണ്ട് ആ സമരം തീര്‍പ്പാക്കിയത്. പിന്നേയും നമ്മള്‍ അക്കാലത്തേക്ക് തിരിച്ചു പോവുകയാണെങ്കില്‍ അയ്യന്‍കാളിയുടെ ആശയങ്ങള്‍ തന്നെ ആവര്‍ത്തിക്കേണ്ടിവരും. ദുശ്ശാസനന്‍മാരെ കായികമായിപ്പോലും നേരിട്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അയ്യന്‍കാളിയെന്നത് മറക്കരുത്.

റാഗിങ്ങിന് തുല്ല്യമായ ഇത്തരം പ്രവര്‍ത്തികളെ ക്രിമിനല്‍ കുറ്റമായാണ് കാണേണ്ടത്. പഴയ ചില ഇല്ലങ്ങളിലെ ഭൃത്യകള്‍ പടിപ്പുരയില്‍ വച്ച് മാര്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയിട്ട് ഉള്ളിലേക്ക് കയറിയിരുന്നത് പോലെയാണോ ആധുനിക കാലത്ത് പെണ്‍ കുട്ടികള്‍ പരീക്ഷാഹാളിലേക്ക് കയറേണ്ടത്? പരീക്ഷാ കേന്ദ്രങ്ങള്‍ കൌരവസഭകള്‍ ആകരുത്. അവിടെ ദ്രൌപദിമാര്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടരുത്. അങ്ങനെ ഉണ്ടായാല്‍ രാജാവും ഗുരുക്കന്മാരും മൌനം അവലംബിച്ച് പ്രോത്സാഹിപ്പിക്കരുത്. പെണ്ണിന്‍റെ കണ്ണുനീരിന് ആഗ്നേയായുധങ്ങളുടെ ശക്തിയുണ്ടെന്ന കാര്യം ഒരു കേന്ദ്ര ഏജന്‍സിയും മറക്കരുത്.