Wednesday 14 November 2018

ക്ഷേത്ര ഭണ്ഡാരത്തിലെ നിരോധിത നോട്ടുകള്‍


നോട്ടുനിരോധനം പൂര്‍ണപരാജയമായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. കള്ളപ്പണം പിടികൂടിയില്ല എന്നുമാത്രമല്ല നിയമനിര്‍മാണ സഭകളുമായി ബന്ധമുള്ള സമ്പന്നന്മാര്‍ പോലും കോടികള്‍ കീശയിലാക്കിക്കൊണ്ട് സമുദ്രാതിര്‍ത്തി കടന്നുപോകുകയും ചെയ്തു.

നോട്ടുനിരോധനമുണ്ടാക്കിയ ദുരിതങ്ങള്‍ ചില്ലറയല്ല. ഒരു മുന്‍കരുതലുമില്ലാതെ പൊടുന്നനെ നടത്തിയ പ്രഖ്യാപനത്തിലൂടെയാണല്ലോ ഈ ജനവിരുദ്ധതീരുമാനം ഇടിത്തീപോലെ വന്നുവീണത്. മുണ്ടുമുറുക്കിയുടുത്ത് അണ്ണാറക്കണ്ണന്‍ മാങ്ങാണ്ടി ശേഖരിക്കുന്നതുപോലെ കരുതിവച്ച പണമെല്ലാം ഒറ്റനിമിഷം കൊണ്ട് ബീഡി കത്തിക്കുവാനുള്ള കടലാസുകളായി മാറി. ബാങ്കുകള്‍ക്ക് മുന്നില്‍ ഒട്ടകവരി നിന്ന് നിരപരാധികള്‍ വലഞ്ഞു. പാവം പൗരന്‍ ബോധംകെട്ടുവീണു. ചിലര്‍ സ്വയം മരിച്ചു. പെന്‍ഷന്‍ വാങ്ങി ചികിത്സയ്ക്കുവേണ്ടി പണം കരുതിവച്ചവര്‍ ഭ്രാന്താവസ്ഥയിലെത്തി. വഞ്ചിക്കപ്പെട്ട ജനത നെട്ടോട്ടമോടി.

നോട്ടുപിന്‍വലിക്കലിനെ തുഗ്ലക്കു നടപടിയായി അടയാളപ്പെടുത്തിയ ജ്ഞാനപീഠപുരസ്‌കാര ജേതാവ് എം ടി വാസുദേവന്‍ നായര്‍ ആക്ഷേപിക്കപ്പെട്ടു. സാമ്പത്തിക വിദഗ്ധന്മാരെ നവമാധ്യമങ്ങളില്‍ തെറിമലയാളത്താല്‍ അഭിഷേകം ചെയ്തു.

പ്രാദേശിക ബാങ്കുകള്‍ നിരസിച്ചാല്‍ റിസര്‍വ് ബാങ്കുകള്‍ നോട്ടു മാറിക്കൊടുക്കും എന്നായിരുന്നു വാഗ്ദാനം. റിസര്‍വ് ബാങ്കില്‍ ചെന്നപ്പോള്‍ ചെന്നൈയിലെ റിസര്‍വ് ബാങ്കില്‍ പോയാലെ നടക്കൂ എന്നായി. പ്രധാനമന്ത്രിയുടെ വാഗ്ദാനലംഘനം മൂലമാണ് സമ്പാദ്യം ബാങ്കിലെത്തിക്കാന്‍ കഴിയാതെ പോയതെന്ന് ചില പൗരന്മാരെങ്കിലും കാരണമെഴുതിക്കൊടുത്തു. ബാങ്കില്‍ കൊടുക്കാം പക്ഷേ, അത്രയും പണം തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടായി. വിവാഹങ്ങള്‍ മുടങ്ങി. തീര്‍ഥാടനങ്ങള്‍ പോലും മാറ്റിവയ്ക്കപ്പെട്ടു. കൃഷിയും വ്യവസായവുമെല്ലാം ത്രിശങ്കുസ്വര്‍ഗത്തിലായി.

സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ കയ്യിലുള്ള അധ്വാനഫലം എവിടെ കൊടുക്കാം എന്ന ചിന്തയിലായി ജനങ്ങള്‍. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ദൈവമായതിനാല്‍ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാന്‍ ഭക്തജനങ്ങള്‍ തീരുമാനിച്ചു. ഗാനഗന്ധര്‍വന്റെ പ്രിയദേവതയായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കഴിഞ്ഞ 22 മാസത്തിനിടെ ഭണ്ഡാരപ്പെട്ടിയില്‍ വീണത് പതിനൊന്നര ലക്ഷത്തിന്റെ കറന്‍സികളാണ്. നവരാത്രി ആഘോഷത്തിനുവന്നവര്‍ കയ്യിലുണ്ടായിരുന്ന നോട്ടുകളെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയായിരുന്നു.

ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിലെ കാണിക്കപ്പെട്ടികളില്‍ നിന്നും ഇതുപോലെ നിരോധിത നോട്ടുകള്‍ കണ്ടെത്തിയിരുന്നു.
ഈ നോട്ടുകളൊന്നും മാറി നല്ല പണമാക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല. ദൈവം കൊടുത്താലും നിരോധിത നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാടിലാണ് ബാങ്കുകള്‍.

ഇവിടെയൊരു ചിന്തയ്ക്ക് സാധ്യതയുണ്ട്. സര്‍ക്കാരിനെക്കാളും മുകളിലാണ് ദൈവമെങ്കില്‍ ഈ പണം മാറാന്‍ എന്തുകൊണ്ട് കഴിയുന്നില്ല. ഉത്തരം വളരെ ലളിതമാണ്. ദൈവം ഭരണഘടനയ്ക്കും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും മേലെയല്ല. സര്‍ക്കാര്‍ ഉത്തരവു തെറ്റാണെങ്കില്‍ തിരുത്തിപ്പിക്കാനുള്ള ഒരധികാരവും ദൈവത്തിനില്ല. ജനങ്ങള്‍ വിചാരിച്ചെങ്കില്‍ മാത്രമെ സര്‍ക്കാരിനെ സമ്മതിദാനാവകാശം ഉപയോഗിച്ച് ബോധവല്‍ക്കരിക്കാന്‍ സാധിക്കൂ. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വോട്ടവകാശമില്ലാത്ത ദൈവങ്ങള്‍ക്ക് സാധിക്കില്ല. രക്തമിറ്റുന്ന നാക്കോ, ശൂലമോ, ചക്രമോ, ഗദയോ ഒന്നും വിലപ്പോവില്ല. ആയുധധാരികളല്ലാത്ത ജനങ്ങളുടെ കൈയില്‍ വോട്ടവകാശം എന്ന മൂര്‍ച്ചയുള്ള ആയുധമുള്ളതിനാല്‍ ജനങ്ങള്‍ക്കു മാത്രമേ തിരുത്തല്‍ ശക്തിയാകാന്‍ സാധിക്കൂ.

എടുക്കാത്ത നോട്ടുകള്‍ എണ്ണിക്കുഴയുന്ന ക്ഷേത്ര ജീവനക്കാരെ രക്ഷപ്പെടുത്താനായി എടുക്കുന്ന നോട്ടുകള്‍ മാത്രമേ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാവൂ എന്ന് എഴുതിവയ്ക്കാവുന്നതാണ്. സാക്ഷരരായ ഭക്തരെങ്കിലും അതു വായിക്കുമല്ലൊ.
എടുക്കാത്ത നോട്ടുകള്‍ മാറ്റിനല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് മൂകാംബിക ക്ഷേത്ര ട്രസ്റ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവപ്രീതിക്കായി അതു ചെയ്യുകയോ പ്രായശ്ചിത്തം ചെയ്യുകയോ ഉണ്ടാകുമായിരിക്കാം.

1 comment:

  1. എടുക്കാത്ത നോട്ടുകള്‍ എണ്ണിക്കുഴയുന്ന ക്ഷേത്ര ജീവനക്കാരെ രക്ഷപ്പെടുത്താനായി എടുക്കുന്ന നോട്ടുകള്‍ മാത്രമേ ഭണ്ഡാരത്തില്‍ നിക്ഷേപിക്കാവൂ എന്ന് എഴുതിവയ്ക്കാവുന്നതാണ്. സാക്ഷരരായ ഭക്തരെങ്കിലും അതു വായിക്കുമല്ലൊ.
    എടുക്കാത്ത നോട്ടുകള്‍ മാറ്റിനല്‍കാനുള്ള സംവിധാനമുണ്ടാക്കണമെന്ന് മൂകാംബിക ക്ഷേത്ര ട്രസ്റ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവപ്രീതിക്കായി അതു ചെയ്യുകയോ പ്രായശ്ചിത്തം ചെയ്യുകയോ ഉണ്ടാകുമായിരിക്കാം....

    ReplyDelete