പുണ്യവഴിയിലെ ശിശുപീഡനങ്ങള്‍
------------------------------------------------------
എല്ലാ മതങ്ങളിലും ശിശുപീഡനം ഒരു പുണ്യവൃത്തിയായോ മതപരമായ ആവശ്യകതയായോ കണക്കാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ നിര്‍ബ്ബന്ധിത അഗ്രചര്‍മ്മ ഛേദനം മുതല്‍ കുത്തിയോട്ടത്തിന്‍റെ ചൂരല്‍ക്കുത്തും തീകൂട്ടി ചുറ്റും നടത്തുന്ന കുട്ടിക്കാവടിയാട്ടവും വരെ ഇതില്‍ പെടും.
കുട്ടികളുടെ തോളില്‍ കാവടിയും വച്ച് പൊരിവെയിലത്ത് ദീര്‍ഘദൂരം നടത്തിക്കുക, അഗ്നികുണ്ഠം ഒരുക്കി അതിനുചുറ്റും തീക്കാവടിയാട്ടം നടത്തിക്കുക, കുഞ്ഞുങ്ങളുടെ നാവില്‍ ശൂലം കുത്തിയിറക്കുക തുടങ്ങിയ ശിശുപീഡനങ്ങളെ ആചാരങ്ങളുടെ പേരിലാണ് സമൂഹം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കുത്തിയോട്ടത്തിന്‍റെ ജീവിതചര്യകള്‍ ഒരു പരിഷ്കൃത സമൂഹത്തിനു ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.
ആ ശിശുപീഡനത്തെ ന്യായീകരിക്കാന്‍ ഒരു കഥയും ഉണ്ടാക്കിയിട്ടുണ്ട്. കോവലനെ തേടിയിറങ്ങിയ കണ്ണകിയെ കുട്ടികള്‍ കളിയാക്കുന്നു. അവര്‍ക്ക് വഴിതെറ്റുന്നു. സംഹാരരുദ്രയായ കണ്ണകി ഭദ്രകാളിയായി മാറി ശിശുബലി ആവശ്യപ്പെടുന്നു. രക്തപാനത്തില്‍ ഡ്രാക്കുളയെ പരാജയപ്പെടുത്തുന്ന ആസക്തിയാണ് എല്ലാ കെട്ടുകഥകളിലും ഭദ്രകാളിക്കുള്ളത്. കുട്ടികളുടെ മാതാപിതാക്കള്‍ കുറ്റം ഏല്‍ക്കുകയും പ്രായശ്ചിത്തമായി ശിശുരക്തം നിവേദിക്കാമെന്ന്
ഉറപ്പുകൊടുക്കുകയും ചെയ്യുന്നു. കുട്ടികളെ പള്ളിക്കൂടത്തില്‍ വിടാതെ പട്ടുടുപ്പിച്ചു കുറെ ദിവസം നിറുത്തുകയും ഒടുവില്‍ ചൂരല്‍കൊണ്ട് കുട്ടികളുടെ വാരിയില്‍ കുത്തി ചോരചീറ്റിച്ച് കാളിയെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു.
ചൂരല്‍ മുറിയല്‍ അല്ലെങ്കില്‍ ചൂരല്‍ക്കുത്ത് എന്നാണ് ഭഗവതീക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ഈ ദുരാചാരത്തിന്റെ പേര്.
കുഞ്ഞുങ്ങളുമായി അശ്ലീലസരസ്വതി പാടി കൊടുങ്ങല്ലൂര്‍ പോകുന്നതും സാംസ്ക്കാരികമായ ഒരു ശിശുപീഡനമാണ്. സി.കേശവന്‍ ബാല്യകാലത്ത് ഇങ്ങനെ പോയി വന്നിട്ട് ആ തെറിഭജന നിഷ്ക്കളങ്കമായി വീട്ടിലിരുന്ന് ആലപിച്ച് അമ്മയുടെ അടിവാങ്ങിച്ചത് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. സഹോദരന്‍ അയ്യപ്പനും മറ്റും ഈ പ്രാകൃതാചാരത്തെ അപലപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.കവിതയും എഴുതിയിട്ടുണ്ട്. ഈ അശ്ലീലസരസ്വതി ഫോക് ലോറിന്‍റെ ഭാഗമായി ഇപ്പോള്‍ ഗവേഷകര്‍ അടയാളപ്പെടുത്തുന്നുണ്ട്.
പുണ്യസ്ഥലമെന്ന് കരുതപ്പെടുന്ന ഇടങ്ങളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. തിരിച്ചറിവില്ലാത്ത കാലത്ത്
രക്ഷിതാവിന്‍റെ തോളില്‍ കിടന്ന് ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്.
ആലപ്പുഴ ജില്ലയിലെ ഒരു ഭക്തന്‍ ഒന്നരവയയ്യുള്ള കുഞ്ഞിനെ തോളിലിട്ട് അഞ്ചുമണിക്കൂറിലധികം ശബരിമലയില്‍ ക്യൂ നിന്ന ചിത്രം അടുത്ത ദിവസങ്ങളില്‍ പത്രങ്ങളിലുണ്ടായിരുന്നു. ചന്ദ്രാനന്ദന്‍ റോഡ് സംഗമിക്കുന്നിടത്ത് വടം പിടിച്ച് കാത്തുനില്‍ക്കുന്ന ഈ പിതാവിന്റെയും തോളിലുറങ്ങുന്ന നിരപരാധിയായ കുഞ്ഞിന്റെയും സചിത്ര വാര്‍ത്ത ഹൃദയദ്രവീകരണ ശക്തിയുള്ളതായിരുന്നു.
ആലപ്പുഴയുടെ തെക്കേയറ്റത്തുനിന്നും നിലക്കല്‍ വരെയുള്ള വാഹനയാത്ര. പമ്പ വരെയുള്ള കഠിനയാത്ര. പിന്നെ പിതാവിന്റെ തോളില്‍ കിടന്ന്, കാല്‍ നടയ്ക്കനുസരിച്ച് കുലുങ്ങിക്കുലുങ്ങിയുള്ള മലകയറ്റവും ഇറക്കവും തുടര്ന്ന് വീടുവരെയുള്ള മടക്കയാത്ര. നല്ലമലയാളം പോലും പറയാനറിയാത്ത ആ കുഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടാകും. അമ്മയെകാണണമെന്നും മുലപ്പാല്‍ കുടിക്കണമെന്നും ആ പിഞ്ചു കുഞ്ഞിനു തോന്നിയിട്ടുണ്ടാകില്ലെ? അരയിലെ തുണിയിലവശേഷിപ്പിച്ച മലവും മൂത്രവുമായിട്ടല്ലേ പതിനെട്ടാം പടി കടന്നത്?
തിരിച്ചറിവും മലകയറാനുള്ള ആരോഗ്യവുമുള്ള സഹോദരിമാരെ കയറാന്‍ അനുവദിക്കാത്ത പുണ്യയാത്രാക്രമം കുഞ്ഞുങ്ങളെ പുരുഷന്മാരോടൊപ്പം കൊണ്ടുപോകാന്‍ അനുവദിച്ചിട്ടുണ്ട്. ശബരിമലയാതകൊണ്ട് വിളിച്ചുപറയാന്‍ കഴിയാത്തത്ര വൈഷമ്യങ്ങള്‍ ആ കുഞ്ഞ് അനുഭവിച്ചതിന് ആരാണ് ഉത്തരവാദി. ശിശുസംരക്ഷണത്തിനും ബാലാവകാശ സംരക്ഷണത്തിനും എല്ലാ സംവിധാനങ്ങളും കോടതിയുമൊക്കെയുള്ള നാടല്ലേ നമ്മുടേത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പുണ്യയാത്രകള്‍ക്ക് പോകുമ്പോള്‍ കുട്ടികളെ ഒഴിവാക്കാനുള്ള ഔചിത്യം സമൂഹം കാട്ടേണ്ടതുണ്ട്.
അങ്ങനെ കാട്ടിയില്ലെങ്കില്‍ കുട്ടികളുമായുള്ള യാത്രകളെ നിരുത്സാഹപ്പെടുത്താന്‍ നിയമസംവിധാനം ശ്രദ്ധിക്കേണ്ടതാണ്..
No comments:
Post a Comment