Wednesday 27 September 2023

ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുക

 ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുക 

--------------------------------------------------------------------------------------------
പിന്നാക്കജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതുകൊണ്ട് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനു നല്ലൊരു സംഭാവനകിട്ടി.ആദ്യമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ കഴിഞ്ഞവരില്‍ ആരുടെയോ മനസ്സില്‍ മുളച്ച ഒരു പാട്ടാണത്. ജീവിതപങ്കാളിയോട് പറയുന്ന രീതിയില്‍.

തന്തോയം തന്തോയം  തന്തോയം  മാലേ
തന്തോയം തന്തോയം  തന്തോയം  മാലേ
നമ്മക്കും ചേത്രത്തിപോകാം 
തൈവത്തെ തൊട്ടുതൊയാമേ 
ഇങ്ങനെ ആരംഭിക്കുന്ന ആ പാട്ടില്‍ ക്ഷേത്രത്തില്‍ കണ്ട കാഴ്ചകള്‍ പറയുന്നുണ്ട്.ബ്രാഹ്മണ പൂജാരിയാണ് അവിടെയുള്ളത്. അയാള്‍ വിഗ്രഹത്തെ വലംവയ്ക്കുകയും ശംഖു വിളിക്കുകയും ചന്ദനം നുള്ളി 'എറിയുകയും ചെയ്യുന്നുണ്ട്. 

കക്കയെടുത്തങ്ങൂതണ തമ്പ്രാന്‍ 
ചന്ദനം വാരിയെറിയണ തമ്പ്രാന്‍ 
ഉള്ളിലെ കല്ലില്‍ കറങ്ങണ തമ്പ്രാന്‍ 

ബ്രാഹ്മണപൂജാരിയുടെ ഈ അഭ്യാസങ്ങള്‍ കണ്ട കവി സ്വന്തം അഭിപ്രായം കവിതയില്‍ പ്രതിഫലിപ്പിച്ചു.അതിങ്ങനെയാണ്.

പോറ്റിത്തമ്പ്രാക്കന്‍മാരെല്ലാം 
വെറും പോയന്‍മാരാണെടീ മാലേ

പോയന്‍ എന്ന ദളിത് പദം നമ്പൂരിമലയാളത്തിലേക്ക് മാറ്റിയാല്‍ ഭോഷന്‍. ഈ സാക്ഷിമൊഴിയുണ്ടായിട്ട് പതിറ്റാണ്ടുകള്‍ എത്രകഴിഞ്ഞു! ഇപ്പൊഴും ഒരു മാറ്റവും ഉണ്ടായില്ലല്ലോ. പ്രസിദ്ധ ദൈവശാലകളിലെല്ലാം  പൂജാരിമാര്‍ ഇപ്പൊഴും ബ്രാഹ്മണര്‍ തന്നെ. അവരാണെങ്കിലോ, ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയ കാര്യമൊന്നും കണ്ടില്ലെന്നു നടിച്ച് മനുഷ്യവിരുദ്ധ ദുരാചാരങ്ങള്‍ തുടരുകയാണ്. 

ബ്രാഹ്മണപൂജാരിക്ക് അസുഖം വന്ന് ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടര്‍, ചന്ദനം എറിഞ്ഞുകൊടുക്കേണ്ട ദളിതനായാലും ദേഹപരിശോധനയ്ക്ക് കിടന്നുകൊടുക്കും.പക്ഷേ അമ്പലത്തില്‍ വന്നാല്‍ കാര്യം മാറി. എല്ലാ ദുരാചാരങ്ങളുടെയും കലവറയണല്ലോ ക്ഷേത്രം.അവിടെ രാജ്യം ഭരിക്കുന്ന മന്ത്രിയാണെങ്കില്‍ പോലും അയിത്തം പാലിച്ചിരിക്കും. അതാണ് ഉത്കൃഷ്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ട സനാതന ധര്മ്മം അവരെ പഠിപ്പിച്ചിട്ടുള്ളത്.

പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട തമിഴ് നാട്ടില്‍ സ്ത്രീകളെ പൂജാരികളായി നിയമിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ ഇതിനകം തമിഴ് നാട്ടില്‍ മുഖ്യമന്ത്രിമാരും ആയിട്ടുണ്ട്. മലയാളനാട് ആണെങ്കിലോ സ്വാമി വിവേകാനന്ദന്‍ ഉത്തരേന്ത്യയെ വിസ്മരിച്ചുകൊണ്ടു നല്കിയ ഭ്രാന്താലയ സര്‍ട്ടിഫിക്കറ്റ് പൊടിതുടച്ചു വയ്ക്കുന്ന തിടുക്കത്തിലുമാണ്. 

പയ്യന്നൂരെ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ നടന്നത് ഒറ്റപ്പെട്ടസംഭവമാണോ? അടഞ്ഞ അദ്ധ്യായമെന്ന് ഇരയാക്കപ്പെട്ട മന്ത്രി പറഞ്ഞാലും ആ പുസ്തകം അടയുമോ? ഈ വിഷയത്തില്‍ മന്ത്രിയില്‍ നിന്നുണ്ടായ സംയമനവും അക്ഷോഭ്യതയും തന്ത്രി സമൂഹത്തില്‍ നിന്നും ഉണ്ടായില്ല. അവര്‍ ഒറ്റക്കെട്ടായി അയിത്തം ആചാരമാണെന്ന് പറയുകയാണ്. ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന് അര്‍ത്ഥം. 

ജാതിയും മതവും ഉപേക്ഷിക്കുകയും അവയുടെ ആചാരങ്ങളൊന്നും അനുസരിക്കാതെ ജീവിക്കുകയും മിശ്രവിവാഹത്തിലൂടെ അയിത്തരാഹിത്യം ജീവിതത്തില്‍ പുലര്‍ത്തുകയും മക്കളുടെ രേഖകളില്‍ ജാതിമാലിന്യം വിതറാ തിരിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. അവര്‍ ജാതിമതാതീതമായ  മനുഷ്യകുടുംബങ്ങള്‍ രൂപപ്പെടുത്തി ജീവിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കും, ജാതിഭ്രാന്തുള്ളവര്‍ ഓരോ ജാതി കല്‍പ്പിച്ചു നല്‍കിട്ടുണ്ട്. ജാതീയമായ ദുരനുഭവങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവപ്പെട്ടിട്ടില്ലാത്ത ആരും കേരളത്തില്‍ ഉണ്ടാവുകയില്ല. 

ആദരണീയനായ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, ജാതിമതരഹിതമായ ഒരു സമൂഹത്തെ അഭിവാദ്യം ചെയ്യുന്ന ആളാണ്. ജില്ലാ കൌണ്‍സില്‍ മുതല്‍ നിയമസഭവരെ എത്തുകയും നിയമസഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത ബഹുമാന്യ വ്യക്തിയാണ്. അദ്ദേഹത്തിന് പോലും ജാതി  സംവരണ മണ്ഡലം മാത്രമാണു അനുവദിക്കപ്പെട്ടിട്ടുള്ളത് എന്നതും  ശ്രദ്ധേയമാണ്.ലോകം ശ്രദ്ധിച്ച  കെ.ആര്‍ നാരായണനെ പോലും ജനറല്‍ സീറ്റില്‍ നിന്ന് ജനവിധിതേടാന്‍ അനുവദിച്ചിട്ടില്ല.

മാറ്റിനിര്‍ത്തപ്പെട്ട ജനതയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്, വിവേചന നിര്‍മ്മാര്‍ജനം എന്നതിന്റെ അടിസ്ഥാനത്തില്‍ സന്തോഷമുണ്ടാക്കിയ കാര്യമാണ്. അവര്‍ അവിടെ പോവുകയും കാണിക്ക വഞ്ചിയില്‍ കാശിടുകയും ചെയ്തിട്ടുണ്ട്. ആ സന്തോഷകാലം കഴിഞ്ഞിരിക്കുന്നു. കാരണം ഇത്രയുംകാലം ദൈവവിഗ്രഹങ്ങളെ നോക്കി നേരിട്ടു പ്രാര്‍ഥിച്ചിട്ടും അവരുടെ പ്രശ്നങ്ങള്‍ മാറിക്കിട്ടിയിട്ടില്ല. അതിനാല്‍  ക്ഷേത്രങ്ങളെ ബഹിഷ്ക്കരിക്കേണ്ടതുണ്ട്. ദേവസ്വം മന്ത്രിക്കുപോലും ദുരനുഭവം ഉണ്ടായസ്ഥിതിക്ക്  ബ്രാഹ്മണപൂജാരികള്‍ ഉള്ള ക്ഷേത്രങ്ങള്‍ നിശ്ചയമായും  ബഹിഷ്ക്കരിക്കേണ്ടതാണ്.. അത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ജനങ്ങളുടെ പണം അനുവദിക്കാതിരിക്കാന്‍ ഏത് പുരോഗമന സര്‍ക്കാരും ശ്രദ്ധിക്കേണ്ടതാണ്.  

No comments:

Post a Comment