Tuesday, 24 March 2026

സാംസ്ക്കാരിക തലസ്ഥാനമേ, കവിയെ സ്വീകരിക്കൂ..

സാംസ്ക്കാരിക തലസ്ഥാനമേ, കവിയെ സ്വീകരിക്കൂ..

------------------------------------------------------------------

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തൃശൂർ നിവാസികളോട് തെല്ലൊരു അസൂയ എനിക്കുണ്ട്. സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരെ സമ്മതിദായകർക്ക് ഒരു കവിയെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയക്കാൻ സന്ദർഭം കിട്ടിയിരിക്കുന്നു. കൊല്ലം, ചവറ, നെടുവത്തൂർ, ചടയമംഗലം മണ്ഡലങ്ങളിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച എനിക്ക് നല്ല സ്ഥാനാർത്ഥികളെ കിട്ടിയിട്ടുണ്ടെങ്കിലും ഒരിക്കലും ഒരു കവിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞിട്ടില്ല. അതാണ് അസൂയയ്ക്ക് കാരണം. അസൂയയൊക്കെ മാറ്റിവച്ചിട്ട് ആലങ്കോട് ലീലാകൃഷ്ണൻ എന്നകവിയെ സ്വീകരിച്ച് നിയമസഭയിലേക്ക് അയക്കണമെന്ന് തൃശൂരെ വോട്ടർമാരോട് വിനീതമായി അഭ്യർത്ഥിക്കുന്നു.

ആലങ്കോട് ലീലാകൃഷ്ണൻ, തൃശൂർ നിവാസികളുടെ പ്രതിനിധിയാകാൻ എന്തുകൊണ്ടും യോഗ്യനാണ്. കൗമാരകാലം മുതലേ കവി.നല്ല ഓർമ്മശക്തിയുള്ള കാഥികൻ. പി.ഭാസ്ക്കരനും വയലാറും ഒ.എൻ.വിയും മുതൽ റഫീക്ക് അഹമ്മദും ഹരിനാരായണനും അൻവർ അലിയും വരെയുള്ളവരുടെ സിനിമാപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും നാടൻപാട്ടുകളും അതിന്റെ സംഗീതപരമായ സങ്കീർണ്ണതകളെ ഇഴയഴിച്ചു പറയാൻ കഴിവുള്ള പ്രഭാഷകൻ. കേരളചരിത്രവും സാംസ്ക്കാരികചരിത്രവും ഒരുപോലെ വഴങ്ങുന്ന പ്രസംഗകൻ. മുണ്ടുടുത്തു നടക്കുന്ന ശുദ്ധനായ മലയാളി. ഒരു ദുശ്ശീലവുമില്ലാത്ത നല്ലവനായ  ചങ്ങാതി. ബാങ്ക് ജീവനക്കാരൻ ആയിരുന്നതിനാൽ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ സമർത്ഥൻ. ഇളങ്കോവടികളുടെയും വൈലോപ്പിള്ളിയുടെയും ആറ്റൂരിന്റെയും പിന്മുറക്കാരൻ.കൈരളി ചാനലിലെ മാമ്പഴം പരിപാടിയിൽ വിധികർത്താവായി ഇരുന്ന് നൂറുകണക്കിനു കവിതകളെ വിലയിരുത്തിയ സൗന്ദര്യശാസ്ത്രകാരൻ. ചലച്ചിത്ര തിരക്കഥാകൃത്ത്. യുവകലാസാഹിതിയുടെ വർഗീയവിരുദ്ധ സാംസ്ക്കാരികയാത്രയെ കേരളം മുഴുവൻ നയിച്ച നായകൻ. പത്മപ്രഭാ പുരസ്ക്കാരമടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയ അതുല്യപ്രതിഭ. ആർക്കും എപ്പോഴും സമീപിക്കാവുന്ന, അകലം ഒട്ടുമില്ലാത്ത നിഷ്ക്കളങ്കനായ മനുഷ്യൻ. മേക്കപ്പിടാത്ത ശരിയായ സ്നേഹിതൻ. പലസ്തീനടക്കം എവിടെയെല്ലാം കുഞ്ഞുങ്ങളും അമ്മമാരും കൊല്ലപ്പെട്ടുവോ അതിനു കാരണമായ യുദ്ധവെറിയെ വിട്ടുവീഴ്ചയില്ലാതെ എതിർത്ത ലോകസ്നേഹി. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനത്തെ നിയമസഭയിൽ പ്രതിനിധീകരിക്കാൻ ആലങ്കോട് ലീലാകൃഷ്ണനല്ലാതെ ആർക്കാണ് യോഗ്യത!

തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, പി.ഗോവിന്ദപ്പിള്ള, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി, പ്രൊഫ.എം.കെ.സാനു, കടമ്മനിട്ട രാമകൃഷ്ണൻ, പിരപ്പൻകോട് മുരളി തുടങ്ങിയ പ്രതിഭകളെ നിയമസഭയിൽ എത്തിച്ച ചരിത്രം കേരളത്തിനുണ്ട്. കേരളസാംസ്ക്കാരിക ചരിത്രത്തിൽ ഏറ്റവും വലിയ രാഷ്ട്രീയപോരാട്ടം നടന്നത് തലശ്ശേരിയിലാണ്. ലോക്സഭയിലേക്കായിരുന്നു മത്സരം. ഇടതുപക്ഷ സ്ഥാനാർത്ഥിയായി കവിയും കഥാകൃത്തും സഞ്ചാരിയുമായ സാക്ഷാൽ എസ്.കെ.പൊറ്റെക്കാട്ട് റോസാപ്പൂ ചിഹ്നത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി നുകം വച്ചകാള ചിഹ്നത്തിൽ സാക്ഷാൽ സുകുമാർ അഴീക്കോടും ഏറ്റുമുട്ടി. അന്നത്തെ പ്രധാന എഴുത്തുകാരും നേതാക്കന്മാരുമെല്ലാം കോൺഗ്രസ്സിനെതിരെ അണിനിരന്നു. പൊറ്റെക്കാട്ടിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള സംയുക്തപ്രസ്താവന 1957 മാർച്ച് ഒന്നിലെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. പി.കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ് ബഷീർ,പൊൻകുന്നം വർക്കി, ഒളപ്പമണ്ണ, വയലാർ രാമവർമ്മ, കെ.മാധവനാർ, തെരുവത്ത് രാമൻ, പ്രേംജി,എം.എസ്.ദേവദാസ്,എം.വി.ദേവൻ, ഡി.എം. പൊറ്റെക്കാട്ട്, കെ.ദാമോദരൻ, പി.ടി.ഭാസ്ക്കരപ്പണിക്കർ, ജോസഫ് മുണ്ടശ്ശേരി, എൻ.വി.കൃഷ്ണവാര്യർ, എം.ടി.വാസുദേവൻനായർ എന്നിവരാണ് ആ പ്രസ്താവനയിൽ ഒപ്പിട്ടത്. വാശിയേറിയ മത്സരത്തിൽ അഴീക്കോട് തോറ്റു. എസ്.കെ പൊറ്റെക്കാട്ട് ലോക്സഭാംഗമായി. പിൽക്കാലത്ത് സുകുമാർ നടത്തിയ ഒരു സത്യപ്രസ്താവന ഇപ്പോഴും പ്രസക്തമാണല്ലൊ." കോൺഗ്രസ്സുകാരനായി മരിക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ ഞാൻ മരിക്കുന്നതിനു മുൻപേ കോൺഗ്രസ്സ് മരിച്ചുപോയി." ശരിയാണ് ഇന്നതിന്റെ ദുർബ്ബലപ്രേതം മാത്രമേ അവശേഷിക്കുന്നുള്ളൂ. പിൽക്കാലത്ത് ബന്ധുബലത്തിൽ അതിൽ കയറിക്കൂടിയവർ കേരള വിരുദ്ധരായ ബി.ജെ.പിക്കാരായി മാറുകയാണുണ്ടായത്. 

തൃശൂരിന്റെ കിരീടം സാംസ്ക്കാരികമഹിമയുടെതാണ്. അതുകൊണ്ടുതന്നെ തൃശൂരിന്റെ പ്രതിനിധി കവിയായ ആലങ്കോട് ലീലാകൃഷ്ണൻ തന്നെയാവണം.

 

No comments:

Post a Comment