Friday, 26 October 2012

ഖസാക്ക് ബാലവേദിയുടെ കൊയ്ത്തുത്സവം

         മുതിര്‍ന്നവര്‍ കൃഷി ഉപേക്ഷിക്കുമ്പോള്‍ കുട്ടികള്‍ കൃഷിക്കാരാവുന്ന അത്ഭുതം കേരളത്തില്‍ സംഭവിക്കുകയാണ്.

കൃഷിക്കിറങ്ങിയ വിദ്യാര്‍ഥികളെ ചെളിയില്‍ നിന്നും പിടിച്ചുകയറ്റി പ്രവേശന പരീക്ഷാ പരിശീലനത്തിനു പറഞ്ഞയച്ച് മുതിര്‍ന്നവര്‍ ഈ അത്ഭുതത്തിനു തരിശ്ശീലയിട്ടേക്കാം. അതുവരെയെങ്കിലും വിദ്യാലയ പരിസരത്തെ കൃഷി അവര്‍ തുടരും. പച്ചക്കറി കൃഷിയൊന്നുമല്ല സാക്ഷാല്‍ നെല്‍കൃഷി.
 
ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം കൃഷിപാഠങ്ങളും കുട്ടികള്‍ പഠിക്കുന്നു. കൃഷിപാഠത്തിന്റെ ഭാഗമായി കൃഷിപ്പാട്ടുകളും പഠിക്കുന്നു. കൃഷിമറന്നാലും കൃഷിപ്പാട്ടു മനസ്സില്‍ നില്‍ക്കുന്നു.
 
കേരളത്തില്‍ അല്‍പമെങ്കിലും കൃഷി വിപുലമായ രീതിയില്‍ തുടരുന്നത് ആലപ്പുഴയിലും പാലക്കാട്ടുമാണ്. കുട്ടനാട് എന്നുപറയാന്‍ കഴിയില്ല. അപ്പര്‍ കുട്ടനാട് കൃഷിയോട് ഏതാണ്ട് വിടപറഞ്ഞു കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് തകഴിശിവശങ്കരപ്പിള്ള കൃഷിനടത്തിയ താഴേക്കുട്ടനാട്.
 
പാലക്കാട് ജില്ലയിലെ മമ്പറത്തെ തരിശിട്ടിരുന്ന മുപ്പത്തിയഞ്ചു സെന്റ് സ്ഥലമാണ് ബാലവേദി ഏറ്റെടുത്തത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായസഹകരണങ്ങളും കുട്ടികള്‍ക്കു ലഭിച്ചു.
പുല്ലു വളര്‍ന്നു നിന്ന പാടം ഉഴുതു മറിച്ചു. കട്ട തല്ലിയുടച്ച് പുല്ലുപെറുക്കിക്കളഞ്ഞു. പാടത്തുവെള്ളം കയറ്റി ചളിയാക്കി. അയലത്തെ കര്‍ഷകസുഹൃത്ത് നല്‍കിയ സുജാതഞാറ് വരിപിടിച്ചു നട്ടു. ഞാറ് തികയുകില്ലെന്ന സംശയത്താല്‍ കുറച്ചു വിത്ത് മാറ്റി വിതച്ചു. അങ്ങനെ പായ ഞാറ്റടി സജ്ജീകരിക്കുന്നതും കുട്ടികള്‍ പഠിച്ചു.
 
പിന്നെ വളപ്രയോഗമായിരുന്നു. കമ്പോസ്റ്റും വേപ്പിന്‍ പിണ്ണാക്കും വളം. പുതു ചാണകം വെള്ളത്തില്‍ കലക്കി ഒഴിച്ചു. രാസവളപ്രയോഗം കുട്ടികള്‍ നിരോധിച്ചു.
 
ഇനി വളര്‍ന്ന് നിറയെ നെന്മണികള്‍ കാഴ്ചവച്ച് കുഞ്ഞുങ്ങളെയും സംരക്ഷകരെയും ആഹ്ലാദിപ്പിക്കേണ്ട ചുമതല നെല്‍ചെടികള്‍ക്കുള്ളതാണ്. അവരതു ഭംഗിയായി നിര്‍വഹിച്ചു. വയലാകെ, പ്രായപൂര്‍ത്തിയായ സുജാതച്ചെടികള്‍ കനത്ത കതിര്‍ക്കുലകളുമായി ശിരസ്സു നമിച്ചു നിന്നു. ചില ചെടിസംഘങ്ങള്‍ ആടിക്കുഴഞ്ഞ നടിമാരോ ചെടി കൂടിപ്പുണര്‍ന്നു കിടപ്പായിയെന്ന ഇടശ്ശേരി കാഴ്ചയെ ഓര്‍മ്മിപ്പിച്ചു.
 
ഇനി കൊയ്ത്താണ്. കൊയ്ത്തുത്സവം സെപ്തംബറിലെ അവസാന ഞായറാഴ്ച രാവിലെത്തന്നെ കുട്ടികളും കൂട്ടുകാരെപ്പോലെ പെരുമാറുന്ന മാതാപിതാക്കളും വയല്‍വരമ്പില്‍ ഒത്തുകൂടി. പുതിയ വയല്‍പ്പാട്ട് നീട്ടിപ്പാടി. കുഞ്ഞുകൈകള്‍ വിത്തെറിഞ്ഞു.... കരിമണ്ണിന്‍ വിരിമാറില്‍.....
 
അരിവാളുകളുമായി പരിചയ സമ്പന്നരായ ചില കര്‍ഷകത്തൊഴിലാളി അമ്മമാരും സഹായിക്കാനെത്തി. എല്ലാരും ചേര്‍ത്ത് ഉത്സാഹത്തിമിര്‍പ്പോടെ കൊയത്തുത്സവം കൊണ്ടാടി. അറുപതു പാലക്കാടന്‍ നിറപറ നെല്ല്. മുത്തുപോലെ, മാണിക്യം പോലെ, കണ്ണുപോലെ, മഴത്തുള്ളിപോലെ.
 
സര്‍ക്കാരിന്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ ഒരു സഹായവും ഈ കുഞ്ഞുകര്‍ഷകര്‍ക്കു കിട്ടിയിട്ടില്ല. കുട്ടികള്‍ സംതൃപ്തരാണ്. അടുത്ത കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
 
അങ്ങനെ, കൃഷി കുരിശായതുകാരണം തരിശിട്ട നിലം വീണ്ടും ജീവിതത്തിന്റെ പച്ചപ്പണിഞ്ഞു. വിണ്ടുകീറിയ നിലത്തില്‍ വെള്ളം കെട്ടിക്കിടന്നു. പാലക്കാടന്‍ കാറ്റ്, കുട്ടികള്‍ വളര്‍ത്തിയ നെല്‍ച്ചെടികളെ മുത്തമിട്ടു പറന്നു. പൂമ്പാറ്റകളും തുമ്പികളും വയലുകാണാനെത്തി. നെല്ലിന്റെ മണം രണ്ടുകിലോ മീറ്റര്‍ അപ്പുറമുള്ള തസ്രാക്കിലേയ്ക്ക് വായുവിമാനം കയറിപ്പോയി. തസ്രാക്ക് വീണ്ടും ഖസാക്ക് ആയി.

Thursday, 18 October 2012

കീഴാളൻ‌

കുറ്റികരിച്ചു കിളച്ച് മറിച്ചതും
വിത്തുവിതച്ചതും വേള പറിച്ചതും
ഞാനേ കീഴാളൻ‌
കന്നിമണ്ണിന്‍റെ ചേലാളൻ‌.

തേവിനനച്ചതും കൊയ്തുമെതിച്ചതും
മോതിരക്കറ്റ മുഖപ്പുറം വെച്ചിട്ട്
കാടി കുടിച്ചു വരമ്പായ് കിടന്നതും
ഞാനേ കീഴാളൻ‌
പുതുനെല്ലിന്റെ കൂട്ടാളൻ‌.

ചേറു ചവിട്ടിക്കുഴച്ചു ചതുരത്തിൽ
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നുതളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിഞ്ഞിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളൻ‌
നെടുന്തൂണിന്റെ കാലാളൻ‌.

കട്ടമരത്തില്‍ കടലിന്‍ കഴുത്തേറി
കഷ്ടകാലത്തിന്റെ കൊല്ലിവല വീശി
പൂവാലന്‍ ചെമ്മീനും മത്തിയും മക്കളും
തീരത്തു നേദിച്ചു നേരമിരുണ്ടപ്പോള്‍
പൂളക്കിഴങ്ങ് വിഴുങ്ങിത്തുലയ്ക്കുവാന്‍
ചാളക്കറിയ്ക്കു കൊതിച്ചു കയര്‍ത്തതും
ഞാനേ കീഴാളന്‍
കൊടുംകാറ്റിന്റെ തേരാളന്‍.

കണ്‍തടം കുത്തി കുരുപ്പരുത്തി നട്ട്
പഞ്ഞിക്കാ പൊട്ടിച്ചു തക്ലി കൊരുത്തിട്ട്
ആദിത്യരശ്മിപോലംബരനൂലിട്ട്
രാപ്പകലില്ലാതെ ഓമല്‍ തറിയോട്
മല്ലിട്ടു തുല്ലിട്ടുടയാട നെയ്തതും
നെഞ്ചുമറയ്ക്കാതെ ശീതത്തീ തിന്നതും
ഞാനേ കീഴാളന്‍
ഉടുമുണ്ടിന്റെ നെയ്ത്താളന്‍.

ചന്ദനം കണ്ടതും കൊത്തി മണത്തതും
വെട്ടി മറിച്ചു പുറത്തോടു ചെത്തീട്ട്
ആനയും വ്യാളിയും സര്‍പ്പവും സിംഹവും
പത്തവതാരവും കൊത്തിപ്പൊലിപ്പിച്ച്
കട്ടില്‍ കടഞ്ഞതും
തൊങ്ങലു വെച്ചതും
കല്യാണത്തമ്പ്രാനും തമ്പ്രാട്ടിക്കുഞ്ഞിനും
കന്നി രാവത്തു ചിരിച്ചു കളിക്കുവാന്‍
കാണിക്കവെച്ചിട്ട്
മാടത്തിന്‍ മുറ്റത്ത് പൂഴിക്കിടക്കയില്‍
ഓല വിരിപ്പിന്മേല്‍
നക്ഷത്രം നോക്കി നശിച്ചു കിടന്നതും
ഞാനേ കീഴാളന്‍
മുള്‍മരത്തിന്റെ വേരാളന്‍.

കായൽക്കയങ്ങളില്‍ മാലുകൊരുത്തിട്ട്
തൊണ്ടു കുതിര്‍ത്തതും പോളയിരിഞ്ഞതും
റാട്ടു കറക്കീട്ട് പൊന്‍താരു നൂത്തതും
ചില്ലിക്കു വിറ്റ് ചെലവിനും പോരാഞ്ഞ്
ചെല്ലക്കയറിൽ‌ കുരുക്കിട്ടൊടുങ്ങിയോന്‍
ഞാനേ കീഴാളൻ‌
കരിമണ്ണിന്റെയൂരാളൻ‌.

പാര്‍ട്ടിയാപ്പീസിന്റെ നെറ്റിയില്‍ കെട്ടുവാന്‍
രാത്രിയില്‍ ചോരക്കിനാക്കൊടി തുന്നിയും
നെഞ്ചോടു ചേര്‍ത്തു കരഞ്ഞും ഞെളിഞ്ഞും
സങ്കടത്തീക്കനല്‍ തൊണ്ടയില്‍ വച്ചിട്ട്
പിന്നില്‍ നടന്നതും
താണു ഞെരിഞ്ഞതും
പിന്നെ കിനാവിന്‍ കലപ്പ നാക്കായ്‌ വന്നു
മണ്ണു തെളിച്ചു വിയര്‍ത്തു കിതച്ചതും
ഞാനേ കീഴാളന്‍
കൊടിക്കമ്പിന്റെ നാക്കാളന്‍.

കല്ലരിക്കഞ്ഞിയില്‍ വെണ്ണിലാവുപ്പിട്ട്
കണ്ണെത്താക്കാവിലെ കാലനെ ചാറ്റീട്ട്
വോട്ടു പത്തായക്കുരുക്കില്‍ കുനിഞ്ഞിരു -
ന്നാശക്കു വിത്തിട്ടു പോഴത്തമാക്കീട്ട്
പുട്ടിലും തട്ടിപ്പുറംതിരിഞ്ഞോടുന്ന
ചൊക്കന്റെ പിന്നാലെയാളും മനസ്സുമായ്‌
തീപിടിക്കുന്ന വിളഞ്ഞ പാടം പോലെ
നായ്‌ക്കുട്ടി തട്ടിയുടച്ച കുടം പോലെ
വീണേ കീഴാളന്‍
കണ്ണുനീരിന്റെ നേരാളന്‍.

എൻ വിയർപ്പില്ലാതെ ലോകമില്ല
എൻ‌ ചോരയില്ലാതെ കാലമില്ല
എൻ‌ വിരൽ തൊട്ടാൽ ചുവക്കുന്ന വൃക്ഷം
എൻ‌ കണ്ണു വീണാൽ‌ രതിക്കുന്നു പുഷ്പം
എൻ കാലനങ്ങി കിലുങ്ങും സമുദ്രം
എൻ‌ തുടി കേട്ടാൽ‌ തുടിയ്ക്കുന്നു മാനം
ഞാനേ കീഴാളൻ‌
കൊടും നോവിന്റെ നാക്കാളന്‍.

മേലാളക്കഴുമരമേറി
പിടഞ്ഞൊടുങ്ങുന്നേ
കറുത്ത സൂര്യൻ‌മാർ.
കീഴാളത്തെരുവുകൾ‌ തോറും
മുളച്ചുപൊന്തുന്നേ
കറുത്ത സൂര്യന്മാർ.

ഭൂലോകപ്പെരുമഴ തുള്ളും
തണുത്ത കൂരാപ്പില്‍
വിശന്ന സൂര്യന്മാർ.

ഈരാളുകള്‍ നൂറാളുകളായ്
പരന്നുകേറുന്നേ
വിശന്ന സൂര്യന്മാർ.

ഞാനെന്റെ ദുഃഖച്ചിന്തുകളും
താളവുമായി
പൂക്കൈത മറപറ്റുമ്പോഴേ
കൂടെ വരുന്നേ.

ആദിത്യൻ കതിരുണരുമ്പോഴേ
കൂടെ വരുന്നേ
അണ്ണാറക്കണ്ണനുമായിട്ടേ
കൂടെ വരുന്നേ.

Monday, 8 October 2012

നഗ്ന കവിതകള്‍

ചതയം
------------
ഗോകുലം ബാറിന്‍റെ
അടച്ചിട്ട ഗേറ്റില്‍ നിന്ന്
നാലുചെറുപ്പക്കാര്‍
നാരായണ ഗുരുവിനെ
തെറി പറയുന്നു.

തെറി ഏറ്റെന്നു തോന്നുന്നു
കാവല്‍ക്കാരന്‍
ഗുരുദാസ്
കിളിവാതില്‍ തുറക്കുന്നു.

*****

ഡ്യൂ പ്പ്
------------
സിനിമാ നടി
സംവിധായകനെ
സ്വന്തം പരാധീനത
അറിയിച്ചു.

ദോശ ചുടാനും
വെള്ളം കോരാനും
വസ്ത്രം കഴുകാനും
ഡ്യൂ പ്പ് വേണം.

*****

കിഴങ്ങത്തികള്‍
------------------------
കിഴങ്ങുകള്‍ക്ക്
പേരിട്ട ഗവേഷകരെ
സമ്മതിക്കണം.

ശ്രീകല
ശ്രീലത
ശ്രീധന്യ
ശ്രീകാര്ത്തിക.

ശ്രീകുമാര്‍ എന്ന്
ഒരു കിഴങ്ങിനുംപേരില്ല.

എല്ലാം കിഴങ്ങത്തികള്‍.


 

Monday, 1 October 2012

മഹാനടന്‍ തിലകന്‍ മതരഹിതന്‍

              അഭിനയത്തിന്റെ ഗിരിശിഖരങ്ങള്‍ കീഴടക്കി മഹാനടനായി മാറിയ തിലകന്റെ നടനത്തുടക്കം കൊല്ലത്തുനിന്നായിരുന്നു. ഒ മാധവനും വി സാംബശിവനും ഒ എന്‍ വി കുറുപ്പിനും പുതിയ കിനാവുകളുടെ വെയില്‍ വഴികള്‍ ചൂണ്ടിക്കാണിച്ചുകൊടുത്ത കൊല്ലം ശ്രീനാരായണ കോളജില്‍ നിന്ന് പ്രൊഫ. എസ് ശിവപ്രസാദിന്റെ ആശ്ലേഷാനുഗ്രഹത്തോടെയായിരുന്നു അത്.

തിലകന്റെ അഭിനയ മികവ് മലയാള സാംസ്‌ക്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വലിയൊരു പരമ്പരയുടെ ഭാഗമായാണ് അദ്ദേഹം തന്റെ അഭിനയ ജീവിതത്തില്‍ ഉറച്ചുനിന്നത്. അത് കാമ്പിശ്ശേരിയുടെയും പി ജെ ആന്റണിയുടെയും തോപ്പില്‍ ഭാസിയുടെയും എന്‍ എന്‍ പിള്ളയുടെയും പാരമ്പര്യമായിരുന്നു. ജാതിമതരഹിതജീവിതത്തിന്റെ സൂര്യശോഭയുള്ള പാരമ്പര്യം.
 
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വര്‍ഗീയ ചിന്തകളുടെയും പൊതുചന്തയായിട്ടാണ് പൊതുവേ നമ്മുടെ സിനിമാരംഗം വിലയിരുത്തപ്പെടുന്നത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ജ്യോത്സ്യന്മാരും പൂജാരികളും തുടക്കത്തിലേ താരങ്ങളാവുന്നു.
 
വിവിധ വര്‍ണങ്ങളിലുള്ള ചരടുകള്‍ കയ്യില്‍കെട്ടി പലനിറക്കുറികളുമണിഞ്ഞു കാണപ്പെടുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ദുര്‍മന്ത്രവാദിയെയും പ്രകടനത്തില്‍ പരാജയപ്പെടുത്തും. ഇവിടെയാണ് തിലകനെപ്പോലെയുള്ളവര്‍ പ്രകാശഗോപുരങ്ങളായി നിന്നത്.
 
ഇരുപതുവയസ്സാകുന്നതിനുമുമ്പാണ് തിലകന്‍ കൊല്ലത്ത് എത്തിയത്. എസ് എന്‍ കോളജിലെ വിദ്യാര്‍ഥിയാകാന്‍വേണ്ടി. ആദ്യ ദിവസം തന്നെ ആ യുവാവിന് കോളജ് അധികൃതരുമായി വിയോജിക്കേണ്ടിവന്നു. കോളജ് പ്രവേശനത്തിനുള്ള അപേക്ഷയില്‍ ജാതിയും മതവും രേഖപ്പെടുത്തണമെന്ന നിര്‍ബന്ധമാണ് ആ ചോരത്തിളപ്പിനെ നിഷേധിയാക്കിയത്.
 
ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ഒരു കലാലയത്തില്‍ നിന്നും ജാതിമത നിബന്ധനകള്‍ ഉണ്ടായതുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഈ പൊരുത്തക്കേടിലേയ്ക്ക് യുക്തിയുടെയും ചിന്തയുടെയും വളവും വെള്ളവും ചേര്‍ത്ത തിലകന്‍ അതുല്യാഭിനയത്തെ ഭൗതിക പ്രഭയുടെ ഉറച്ച അടിത്തറയില്‍ ഉയര്‍ത്തുകയായിരുന്നു.
 
പരസ്യമായ പ്രാര്‍ഥന, നമ്മുടെ നാട്ടിലെ പൊതുചടങ്ങുകളുടെ ഒരു അഭംഗിയാണ്. അത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുകയും വ്യത്യസ്ത മതവിശ്വാസത്തിന്റെ പ്രാര്‍ഥനാ രീതികള്‍ക്കു പോറലേല്‍പ്പിക്കുകയും ചെയ്യുന്നതാണ്. സ്‌കൂള്‍ മുറ്റത്തു പ്രാര്‍ഥിച്ചു കൊണ്ടുനില്‍ക്കുന്ന കുട്ടികള്‍ കുഴഞ്ഞുവീഴുന്നതില്‍ നിന്നെങ്കിലും പരസ്യപ്രാര്‍ഥനയുടെ അര്‍ഥശൂന്യത നമ്മള്‍ പഠിക്കേണ്ടതാണ്. പ്രാര്‍ഥിക്കണമെന്നുള്ളവര്‍ വീട്ടില്‍ വച്ചോ ആരാധനാലയങ്ങളില്‍ വച്ചോ അതു ഭംഗിയായി നിര്‍വഹിച്ചിട്ട് യോഗത്തിനു പോകുന്നതാണ് ഉചിതം. പൊതുചടങ്ങുകളിലെ പ്രാര്‍ഥനാവേളയില്‍ സ്വന്തം ഇരിപ്പിടത്തില്‍ ഉറച്ചിരുന്ന ചലച്ചിത്ര നടനായിരുന്നു പെരുന്തച്ചന്റെ പെരുമ മലയാളിയെ ബോധ്യപ്പെടുത്തിയ തിലകന്‍.
 
പ്രാര്‍ഥിക്കാതിരുന്ന അവസ്ഥയെ ഭയത്തോടെ നോക്കിക്കാണുന്ന സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ ഇഛാശക്തിയുടെയും യുക്തിബോധത്തിന്റെയും പ്രതീകമായി തിലകന്‍ പ്രവര്‍ത്തിച്ചു. ജാതിയെയും മതത്തിനെയും അന്ധവിശ്വാസങ്ങളെയും ജീവിതത്തില്‍ നിന്നും ആട്ടിപ്പായിച്ചിട്ടുള്ളവര്‍ക്കു മാത്രമേ ഇക്കാര്യത്തില്‍ തിലകനെ അഭിവാദ്യം ചെയ്യാന്‍ കഴിയുകയുള്ളു.
 
ജാതിമത ചിന്തകളും അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ച് സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികള്‍ക്കു നല്‍കുന്ന രണ്ടുപുരസ്‌ക്കാരങ്ങള്‍ കേരളത്തിലുണ്ട്. ഡോ. എ ടി കോവൂരിന്റെയും എം സി ജോസഫിന്റെയും ഓര്‍മ്മക്കായുള്ള ഈ പുരസ്‌ക്കാരങ്ങള്‍ സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്ന രണ്ടുപേര്‍ക്കു മാത്രമേ കിട്ടിയിട്ടുള്ളു. കമല്‍ഹാസനും തിലകനും.
 
തിലകന്റെ മരണാനന്തര ചടങ്ങുകള്‍ ഹൈന്ദവാനുഷ്ഠാനമായി നടത്തുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. സഖാവ് ഇ കെ നായനാരുടെ ചിതാഭസ്മം സമുദ്രത്തില്‍ നിമഞ്ജനം ചെയ്തപ്പോഴുണ്ടായ അതേ വിഷമം. മതരഹിതര്‍ക്ക് എന്ത് മരണാനന്തര മത ചടങ്ങ്!

Thursday, 27 September 2012

നഗ്നകവിത


 നരകത്തിലേക്ക് ഒരു ടിക്കറ്റ്
-------------------------------------------
ഉസ്താദേ ഉസ്താദേ
ആരാണ് ഗാന്ധി?

നല്ലവന്‍
എല്ലാരെയും സ്നേഹിച്ചവന്‍
അന്യര്‍ക്ക് വേണ്ടി
ഒരു ഹിന്ദുവിനാല്‍
കൊല്ലപ്പെട്ടവന്‍.

ഗാന്ധി ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ.

അല്ല
അമുസ്ലിംങ്ങള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

സ്വാമീ സ്വാമീ
ആരാണ് ഭഗത് സിംഗ്?

ധീരന്‍
വിപ്ലവകാരി
രാജ്യത്തിന് വേണ്ടി
രക്തസാക്ഷിയായവന്‍.

ഭഗത് സിംഗ് ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

അല്ല
അഹിന്ദുക്കള്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

അച്ചോ അച്ചോ
ആരാണ് ഗാഫര്‍ഖാന്‍?

അതിര്‍ത്തിഗാന്ധി
അഹിംസാവാദി
അയല്‍ക്കാരനെ
സ്നേഹിച്ച മഹാന്‍

ഗാഫര്‍ഖാന്‍ ഇപ്പോള്‍
സ്വര്‍ഗ്ഗത്താണല്ലേ?

ദൈവദോഷം പറയാതെ
അക്രൈസ്തവര്‍ക്ക്
സ്വര്‍ഗ്ഗത്തില്‍ പ്രവേശനമില്ല.

നല്ലവരെല്ലാം നരകത്തില്‍!

ഒരു ടിക്കറ്റ് തരൂ
നരകത്തിലേക്ക്.
 

 

Friday, 14 September 2012

''സെന്തില്‍ വടിവേലവനേ... ആറുമുഖന്‍ മുന്നില്‍ചെന്ന്''

മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രത്തില്‍ അനുകരണത്തിന് വലിയ സ്ഥാനമാണുള്ളത്.
 
ആദ്യകാല ചിത്രങ്ങളിലെ പാട്ടുകള്‍ തമിഴ്-ഹിന്ദിപ്പാട്ടുകളുടെ സംഗീതപ്പാരഡികള്‍ ആയിരുന്നു. ഇന്നത്തെപ്പോലെ അന്നും ഈണത്തിനനുസരിച്ചായിരുന്നു പാട്ടെഴുത്ത്. ഈണമെന്നാല്‍ ഒരു സംഗീതജ്ഞന്റെ ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്ന പുതിയ ഉറവകള്‍ എന്നല്ലായിരുന്നു അന്നത്തെ അര്‍ഥം. ഹിന്ദിപ്പാട്ടും തമിഴ്പാട്ടുമൊക്കെ കേട്ടിട്ട് അതിന്റെ ഈണത്തിനൊപ്പിച്ച് വാക്കുകള്‍ നിരത്തുകയായിരുന്നു.
 
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കിരണ്‍രവീന്ദ്രന്റെ മലയാള സിനിമാപിന്നണിഗാനചരിത്രം എന്ന പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് ഈ അനുകരണ വാസ്തവത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു ഹിന്ദി, തമിഴ് തുടങ്ങി മറ്റുഭാഷാചിത്രങ്ങളിലെ അനുകരണമായിരുന്നു സത്യത്തില്‍ മലയാളം പാട്ടുകളും സംഗീതവും തുടക്കത്തില്‍.
 
കഥയിതു കേള്‍ക്കാം സഹജരേ എന്ന ആദ്യകാല ചലച്ചിത്ര ഗാനം കെ എല്‍ സൈഗാളും കനല്‍ദേവിയും ചേര്‍ന്ന് പാടിയ ഗുംഗുരുവാബാജേ എന്ന പാട്ടിന്റെ ഈണത്തില്‍ നിന്നും മുളച്ചതാണ്.
 
വളരെ പ്രസിദ്ധമായ ആദ്യകാല മലയാള ചലച്ചിത്രഗാനം നീയെന്‍ ചന്ദ്രനെ ഞാന്‍ നിന്‍ ചന്ദ്രിക തൂ മേരെ ചാന്ദ്‌മേം തേരീ ചാന്ദ്‌നീ എന്ന ഹിന്ദിപ്പാട്ടിന്റെ പകര്‍പ്പായിരുന്നു. അഴലേറും ജീവിതമെന്ന പഴയ സിനിമാപ്പാട്ട് അഫ്‌സായാലിഖ് രഹിഹൂം എന്ന നൗഷാദ് സംഗീതം ചെയ്ത പാട്ടിന്റെ നിഴലാണ്. പരമേശ്വരി തായേ എന്ന പാട്ട് തമിഴ് സിനിമയിലെ കന്നിയേമാമരി എന്ന പാട്ടിന്റെ പ്രേതമായിരുന്നു.
 
ഈ അനുകരണ പ്രേതബാധ ഒഴിപ്പിച്ച് ശുദ്ധമലയാള സംഗീതത്തിന്റെ കായല്‍ക്കരയിലേക്ക് നമ്മുടെ സിനിമാപ്പാട്ടുകളെ വിരല്‍പിടിച്ചു നടത്തിയത് ചിദംബരനാഥും കെ രാഘവനും എം എസ് ബാബുരാജും ജി ദേവരാജനും കെ വി ജോബും വി ദക്ഷിണാമൂര്‍ത്തിയും അടക്കമുള്ള പ്രതിഭാശാലികളാണ്.
 
ജോ ബിത് ചുകിഹോ എന്ന പാട്ടിനൊപ്പിച്ച് മോഹനം മനോമോഹനം എന്നു പാടിക്കേട്ട് ലജ്ജിച്ചു നിന്ന മലയാളം അല്ലിയാമ്പല്‍ക്കടവും കായലരികത്തു വലയെറിഞ്ഞപ്പോഴും കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളിയും ഒക്കെ കേട്ട് തലയുയര്‍ത്തിപ്പിടിച്ച് നടന്നു. എം കെ അര്‍ജ്ജുനനിലൂടെയും രവീന്ദ്രനിലൂടെയും എം ജയചന്ദ്രനിലൂടെയും എം ജി രാധാകൃഷ്ണനിലൂടെയും ശരത്തിലൂടെയും മറ്റും മലയാള ചലച്ചിത്രഗാനം മധുരിമയുടെ താഴ്‌വരയില്‍ ഉല്ലസിച്ചു സഞ്ചരിച്ചു.
 
ഇങ്ങനെയൊക്കെയാണെങ്കിലും അനുകരണ വൈറസ് പൂര്‍ണ്ണമായും ഒഴിഞ്ഞുപോയില്ല. രാഗേന്ദുകിരണങ്ങളൊളിവീശിയില്ല എന്ന പ്രശസ്ത ഗാനത്തില്‍പ്പോലും ഈ വൈറസ് സാന്നിധ്യമറിയിച്ചു.
 
അടുത്ത കാലത്തുകേട്ട അതിഗംഭീരമായ ഒരു സംഗീതപ്പാരഡി ലാല്‍ജോസിന്റെ മുല്ലയില്‍ റിമിടോമി പാടിയ ആറുമുഖന്‍ മുന്നില്‍ച്ചെന്ന് എന്ന പാട്ടാണ്. വിദ്യാസാഗറിന്റെ പേരിലാണ് ഈ പാട്ടിന്റെ സംഗീതപ്പട്ടം ചാര്‍ത്തികൊടുത്തിട്ടുള്ളത്. വിജയലക്ഷ്മീനവനീതകൃഷ്ണന്റെ സെന്തില്‍ വടിവേലവനേ എന്ന തമിഴ് ഗ്രാമപ്പാട്ടിന്റെ വായ്ത്താരി വിടാതെയുള്ള കോപ്പിയടിയാണ് റിമിടോമി പാടിയ പാട്ട്.
 
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറില്‍ വിജയലക്ഷ്മി പാടിയ ഈ മനോഹരഗാനം യൂ ട്യൂബില്‍ കാണുകയും കേള്‍ക്കുകയും ചെയ്യാം. തമിഴില്‍ ഒന്നാം പടിയെടുത്ത് എന്നാെണങ്കില്‍ മലയാളത്തില്‍ ഒന്നാം മുഖം തൊഴുവാന്‍ എന്നാണ്. മൂന്നു തവണ വീതം ആവര്‍ത്തിക്കുന്ന സന്നിധി ഞാനിന്നു പൂകവേ എന്ന വരിക്കു പകരം തമിഴിലുള്ളത് ചിത്തിരഗോപുരം കെട്ടവേ. അടിച്ചുമാറ്റിയതാണെങ്കിലും പാട്ട് ഹിറ്റായി. അതിനെ തുടര്‍ന്ന് കാര്‍ബണ്‍ കോപ്പിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെ തുടര്‍പാട്ടുകളുണ്ടായി.
 
കാടാമ്പുഴ ഭഗവതിയെക്കുറിച്ചു കേള്‍ക്കുന്ന ഒരു ഭക്തിഗാനം മുല്ലയിലെ പാട്ടിന്റെ പാരഡിയാണ്. സംഗീതമോഷണത്തെ കാടാമ്പുഴ ഭഗവതി പ്രോത്സാഹിപ്പിക്കുകയാണോ ചെയ്തിട്ടുള്ളത്? പകര്‍പ്പിന്റെ പകര്‍പ്പിന്റെ പകര്‍പ്പാണെങ്കിലും എല്ലാ ഖണ്ഡങ്ങളിലും വ്യത്യസ്തവാക്കുകള്‍ ചേര്‍ക്കയാല്‍ നാദിര്‍ഷായുടെ ഹാസ്യാനുകരണം തന്നെ മികച്ചത്. ആറുമണി നേരമായാല്‍, കെടക്കപ്പായേന്നോടും, നേരെ ബാറിലേക്കു ഞാനോടും, അതു തൊറക്കും മുന്‍പേ കേറും....
 
ബേണി ഇഗ്നേഷ്യസുമാര്‍ക്ക് മികച്ച ചലച്ചിത്ര സംഗീത സംവിധായകര്‍ക്കുള്ള അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ കൊടുത്തപ്പോള്‍ അവരുടെ സംഗീതം ഒരു ഹിന്ദിപ്പാട്ടിന്റെ മോഷണമാണെന്നും അവാര്‍ഡു നല്‍കി അംഗീകരിച്ചാല്‍ തന്നെപ്പോലുള്ളവരെ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നു പറഞ്ഞ് തനിക്കു കിട്ടിയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് വഴി ജി ദേവരാജന്‍ മാസ്റ്റര്‍ തിരിച്ചു കൊടുത്തു. ഇന്നു നമ്മള്‍ക്കിടയില്‍ ഒരു ദേവരാജന്‍ മാസ്റ്റര്‍ ഇല്ലല്ലോ.

പുഴുക്കുത്തേറ്റ പൂമൊട്ടുകള്‍ കരയുന്നു ചിരിക്കുന്നു

എന്‍മകജെ എന്ന നോവലിലൂടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരചിത്രം വായനക്കാരെ ബോധ്യപ്പെടുത്തിയ അംബികാസുതന്‍ മാങ്ങാട്ടാണ് പെരിയയിലെ മഹാത്മാ ബഡ്‌സ് സ്‌കൂളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. എന്‍ഡോസള്‍ഫാന്‍ ഭീകരത്വത്തിന് ഇരയായ കുഞ്ഞുങ്ങള്‍ പകല്‍സമയം കഴിഞ്ഞുകൂടുന്നത് അവിടെയാണ്.

 
അമ്പതിലധികം കുട്ടികളെ പ്രവേശിപ്പിച്ച സ്‌കൂളാണത്. ആകസ്മികമായി ഞങ്ങള്‍ ചെന്നപ്പോള്‍ ഇരുപതിലധികം കുട്ടികള്‍ ഉണ്ടായിരുന്നു. അധ്യാപിക ദീപയും രണ്ട് ആയമാരും.

 
ബഡ്‌സ് സ്‌കൂളിലെ കുട്ടികളെല്ലാവരും ജനിതക വൈകല്യം സംഭവിച്ചവരാണ്. ബുദ്ധിവികസിക്കാത്തവര്‍, ശാരീരികവളര്‍ച്ച നേടാത്തവര്‍.

 
മസ്തിഷ്‌ക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചെയ്യുന്നതെന്താണെന്ന് കുഞ്ഞുങ്ങള്‍ക്ക് അറിയില്ല. ചിലര്‍ ദീപ ടീച്ചറെ ചുറ്റിപ്പിടിച്ച് കരയുന്നു. അടുത്ത നിമിഷം പൊട്ടിച്ചിരിക്കുന്നു. പൊടുന്നനെ പൊട്ടിക്കരയുന്നു. എന്തെല്ലാം കഴിക്കാമെന്നുള്ള തിരിച്ചറിവില്ലാത്ത കുഞ്ഞുങ്ങള്‍ കല്ലും മണ്ണും അരുതാത്തതെന്തും തിന്നുന്നവര്‍. ഒറ്റനിമിഷം പോലും ശ്രദ്ധതിരിക്കാനാകാതെ പൂര്‍ണ്ണ ശുശ്രൂഷയില്‍ മുഴുകി നില്‍ക്കുന്ന അധ്യാപികയും ആയമാരും.

 
ബുദ്ധി വികസിച്ചിട്ടില്ലാത്ത കുട്ടികള്‍ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്. അവര്‍ക്കുവേണ്ടി നിരവധി സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ കാസര്‍കോട്ടെ ബഡ്‌സ് സ്‌കൂളിലെത്തുന്ന ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ പറയാതെ പറയുന്നത് ഞങ്ങളെ നിങ്ങള്‍ മനപ്പൂര്‍വം ശിക്ഷിച്ചതല്ലേ എന്നാണ്.
 
ജനങ്ങളെ ഭരണകൂടം വിഷമഴ പെയ്യിച്ചു ശിക്ഷിച്ചതിന്റെ ബാക്കിപത്രങ്ങളാണ് ഈ കുഞ്ഞുങ്ങള്‍. ഇവരാരും എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന കാലത്ത് ഉണ്ടായിരുന്നവരല്ല. അവരുടെ മാതാപിതാക്കള്‍ വിഷം കുടിച്ചതിന്റെ ശിക്ഷയാണ് ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്നത്. പുഴുക്കുത്ത് ഏല്‍പ്പിക്കപ്പെട്ട പൂമൊട്ടുകള്‍.

 
ഈ നിരപരാധികളോട് എന്താണ് പറയുക. എന്തു പറഞ്ഞാലും അവര്‍ അങ്ങനെയല്ല മനസ്സിലാക്കുന്നത്. ഞാന്‍ ഓരോരുത്തരെയും വേദനയോടെ ശ്രദ്ധിച്ചു. അവര്‍ക്ക് വേദനയും സന്തോഷവുമൊന്നും അറിയില്ല. ഈ കുഞ്ഞുങ്ങളെ മുന്‍പരിചയമുണ്ടായിട്ടുപോലും അംബികാസുതന്‍ മാങ്ങാട്ടിന്റെ മുഖത്ത് മനസ്സിലെ വിഷമം നിഴലിച്ചിരുന്നു. പ്രകാശന്‍ മടിക്കൈ, ബിജു കാഞ്ഞങ്ങാട്, സുഷമ എന്നിവരും എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലമുണ്ടായ അനിഷ്ടതകള്‍ ഓര്‍ത്തുനില്‍ക്കുന്നു.
 
ഞാന്‍ വാവാവം എന്ന് താരാട്ട് പാടി. ബഹളം വയ്ക്കുന്ന കുട്ടികളെ ഉറക്കത്തിലേക്ക് വീഴ്ത്താന്‍ പറ്റിയ നാടന്‍ താരാട്ടാണല്ലോ അത്. എന്നാല്‍ ബഡ്‌സ് സ്‌കൂളിലെ പല കുട്ടികളും ഈ പാട്ടിന്റെ ഈണം പോലും ശ്രദ്ധിച്ചില്ല. അവര്‍ അവരുടെ ലോകത്തു നിന്നും ഇറങ്ങി വന്നതേയില്ല.

 
ഇനിയും പിറക്കാനിരിക്കുന്ന തലമുറകളോട് പോലും ചെയ്ത കുറ്റകൃത്യമായിരുന്നു എന്‍ഡോസള്‍ഫാന്‍ വിഷമഴ. കേരളത്തിന്റെ ഹിരോഷിമ കാസര്‍കോട്ടാണ്. ബഡ്‌സ് സ്‌കൂളിലെ കുഞ്ഞുങ്ങള്‍ എന്തുതെറ്റാണ് ചെയ്തത്?

 
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനിരയായ അമ്മമാര്‍ സമരത്തിലാണ്. വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോള്‍ സമരമല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലൊ. എന്‍ഡോസള്‍ഫാന്‍ ലോകതലത്തില്‍ നിരോധിക്കപ്പെട്ടപ്പോഴെങ്കിലും അപരാധം തിരിച്ചറിഞ്ഞ് ജനങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്.

 
പറങ്കിയണ്ടി സംരക്ഷിച്ച് സായിപ്പിനും മദാമ്മയ്ക്കും തിന്നാന്‍ കൊടുക്കുന്നതിനായിരുന്നല്ലോ മനുഷ്യന്റെ ശ്വാസകോശത്തിലും ജനിതക വ്യവസ്ഥകളിലും വിഷമഴ പെയ്യിച്ചത്. ഇതിനു കാര്‍മ്മികത്വം വഹിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കോടികളുടെ ലാഭമുണ്ടാക്കിയല്ലോ. പ്രായശ്ചിത്തമായി കാസര്‍കോട്ടെ പാവം രോഗബാധിതരെ സഹായിക്കേണ്ട ഉത്തരവാദിത്വം കോര്‍പ്പറേഷനുണ്ട്.

 
ബഡ്‌സ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത് ദുഷ്‌കരമാണ്. തുച്ഛമായ ശമ്പളം. അസൗകര്യങ്ങള്‍ മാത്രമുള്ള അന്തരീക്ഷം. മനുഷ്യ സ്‌നേഹം ഒന്നുകൊണ്ടുമാത്രമാണ് അധ്യാപകരും ആയമാരും ഇവിടെ തുടരുന്നത്.

 
മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ നിന്നിറങ്ങി പെരിയ നവോദയ സ്‌കൂളിലെത്തി. അച്ചടക്കം ചൂഴ്ന്നു നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കവിത ചൊല്ലുമ്പോഴും മനസ്സു നിറയെ പൂമൊട്ടുകളായിരുന്നു. ജീവിതം നിരസിക്കപ്പെട്ട പൂമൊട്ടുകള്‍.