Monday 23 July 2012

കാമ്പിശ്ശേരിയുടെ പത്ത് കല്പനകള്‍

പുതിയ പ്രതിഭകളെ കണ്ടെത്തുകയും ഭാവനാപൂര്‍ണമായ പ്രകാശപ്രദേശങ്ങളിലേക്ക് പത്രപ്രവര്‍ത്തനത്തെ നയിക്കുകയും ചെയ്ത അപൂര്‍വവ്യക്തികളില്‍ പ്രഥമഗണനീയനാണ് കാമ്പിശ്ശേരി കരുണാകരന്‍. കേസരി ബാലകൃഷ്ണപിള്ള, കെ ബാലകൃഷ്ണന്‍, എം ഗോവിന്ദന്‍ തുടങ്ങി ചുരുക്കം പേരുകളേ ആ ഗണത്തില്‍ ഓര്‍മ്മിക്കാനുള്ളൂ.

 ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കേരളീയ സമൂഹത്തിന് യുക്തിയുടെ നന്മകള്‍ കാട്ടിക്കൊടുത്തു. പരിഭാഷകള്‍ പ്രസിദ്ധീകരിച്ചു. വായനക്കാരെ അപരിചിത മേഖലകളിലേക്ക് സഞ്ചരിപ്പിച്ചു. സ്ത്രീപക്ഷ ചിന്തകള്‍ കേരളത്തിന്റെ മുമ്പിലവതരിപ്പിച്ചു.

എന്നാല്‍ പത്രാധിപര്‍ മാത്രമായിരുന്നില്ല കാമ്പിശ്ശേരി. സാഹസികനായ രാഷ്ട്രീയ പ്രവര്‍ത്തകനും അന്ധവിശ്വാസങ്ങളെ കത്തിച്ചുകളഞ്ഞ നാസ്തികനും നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞ എഴുത്തുകാരനും ഒക്കെയായിരുന്നു അദ്ദേഹം.
അതിനുമപ്പുറം കാല്‍നൂറ്റാണ്ടിലേറെക്കാലം മലയാള നാടക ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന അഭിനേതാവുമായിരുന്നു കാമ്പിശ്ശേരി. ചരിത്രം മാറ്റിയെഴുതിയ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ പരമുപിള്ളയെ ജനഹൃദയങ്ങളിലെത്തിച്ചത് കാമ്പിശ്ശേരിയായിരുന്നു.
അഭിനയത്തെ ജീവിതത്തിലേക്ക് മാറ്റിയ സന്ദര്‍ഭങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരാളില്‍ സന്നിവേശിക്കാനുള്ള കഴിവാണല്ലോ ഏതു നടനും ആവശ്യമായിട്ടുള്ളത്.

ഈ കഴിവിനൊരു നല്ല ഉദാഹരണം തോപ്പില്‍ഭാസിയുമായി അദ്ദേഹം നടത്തിയ പന്തയമാണ്.
രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ കാമ്പിശ്ശേരിയെ വീട്ടുതടങ്കലിലാക്കി. കാമ്പിശ്ശേരി വീട് നില്‍ക്കുന്ന കരവിട്ട് എങ്ങും പോകാന്‍ പാടില്ല. ഇത് നിരീക്ഷിക്കാന്‍ പൊലീസുകാരുമുണ്ടായിരുന്നു. പൊലീസുകാര്‍ കാവലിരിക്കുന്ന സ്ഥലത്ത്കൂടി അവരറിയാതെ കടന്നുപോകണമെന്നതായിരുന്നു പന്തയം.
കാമ്പിശ്ശേരി കപ്പടാ മീശയുപേക്ഷിച്ച് മുഖത്ത് ലേശം കരിയും പുരട്ടി മുഷിഞ്ഞ ചെറു മുണ്ടുമുടുത്ത് ഒരു വെട്ടുകത്തിയില്‍ തേങ്ങ കൊത്തിയെടുത്ത് കടന്നുപോവുക മാത്രമല്ല, പൊലീസുകാരെ ചെന്നുകണ്ട് വര്‍ത്തമാനം പറയുകയും ചെയ്തു.
ഈ സ്വയം പരിശീലനം നടത്തിയ കാമ്പിശ്ശേരി ആയിരക്കണക്കിനു രാത്രികളാണ് നാടകാഭിനയത്തിനായി മാറ്റിവച്ചത്. ഇത്രയും നാടക-സിനിമാഭിനയ പരിചയമുള്ള ഒറ്റ പത്രാധിപരും കേരളത്തിലുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുണ്ടായിരുന്ന സിനിരമ വൈക്കം മുഹമ്മദ് ബഷീറിന്റേതടക്കം പ്രശംസ നേടിയിരുന്നല്ലോ.

 അഭിനയ ചിന്തകള്‍ എന്ന പുസ്തകം കാമ്പിശ്ശേരിയില്‍ നിന്നും മലയാളത്തിനു കിട്ടിയ വലിയ അനുഭവനിധിയും ദര്‍ശനവുമാണ്.

അഭിനയത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്കായി കാമ്പിശ്ശേരി പത്തുകല്‍പനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒന്നാമത്തെ കല്‍പന, അഭിനയമെന്നത് ഒരു കൂട്ടുകച്ചവടമാണ് എന്നാണ്. നടന്മാര്‍ അനേ്യാന്യം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഒന്നാം കല്‍പനയിലുള്ളത്.

 സംഭാഷണവും അഭിനയവും റിഹേഴ്‌സലിനേക്കാള്‍ കുറയുകയോ കൂടുകയോ ചെയ്യരുതെന്നാണ് രണ്ടാം നിയമം.

 മൂന്നാം നിയമം അനുകരണത്തിനെതിരെയും നാലാം നിയമം ഭാവിയെപ്പറ്റി അഭിനേതാവ് അജ്ഞതഭാവിക്കണമെന്നുമാണ്. കഥാപാത്രത്തിന് ഇനിയെന്തു സംഭവിക്കുമെന്ന് കാണികള്‍ക്കറിയില്ല. എന്നാല്‍ അഭിനേതാവിനറിയാമല്ലോ. ഈ അറിവ് മറക്കാതിരുന്നാല്‍ അഭിനേതാവിന്റെ പ്രകടനം പാളും.

 അഞ്ചാം കല്പനയായി ഏതു നടനും ശബ്ദവിന്യാസത്തിലും അംഗചലനത്തിലും പരിശീലനം നേടേണ്ടതിനെക്കുറിച്ച് സൂചിപ്പിക്കുന്നു.

 അരങ്ങത്തെ നടപ്പുമാത്രമല്ല, നില്‍പ്പുകൂടി നടീനടന്മാര്‍ പരിശീലിക്കണമെന്നതാണ് ആറാം കല്പന.

 ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിക്കണമെന്നതാണ് ഏഴാം കല്പന. വീണയോ തബലയോ തോക്കോ കൈകാര്യം ചെയ്യേണ്ട നടന്‍ അത് അഭ്യസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ കൈകാര്യം ചെയ്യുന്നതായി അഭിനയിക്കാനെങ്കിലും അറിഞ്ഞിരിക്കണമെന്നു സാരം.

 ചുറ്റുപാടില്‍ നിന്ന് പഠിക്കണമെന്നതാണ് എട്ടാം പാഠം.

 ഒന്‍പതാം നിയമത്തില്‍ ശൂന്യനിമിഷങ്ങളെ അഭിനയിക്കാതിരുന്നു നേരിടുന്ന വിദ്യയാണ് പറയുന്നത്.

 അഭിനേതാവിന് വായനയിലും സഞ്ചാരത്തിലും താല്‍പ്പര്യമുണ്ടാകണമെന്നതാണ് കാമ്പിശ്ശേരി നിര്‍ദ്ദേശിച്ചിട്ടുള്ള പത്താം നിയമം.

 ഓരോ കല്പനയിലും വിശദമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതാണ്. അഭിനേതാവറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതുമാത്രമല്ല. എന്നാല്‍ ഇതറിയാതെ മുന്നോട്ട് പോകാനും സാധ്യമല്ല.

മലയാള നാടകവേദിക്ക് കാമ്പിശ്ശേരി നല്‍കിയ ഏറ്റവും നല്ല പാഠപുസ്തകമാണ് ഈ പത്തു കല്പനകള്‍.

Monday 9 July 2012

അവഗണിക്കുമ്പോള്‍ അപമാനിക്കപ്പെടുന്നത്



സാഹിത്യ-കലാരംഗങ്ങളിലും മറ്റ് സാമൂഹ്യമേഖലകളിലും പ്രവര്‍ത്തിച്ച് ജീവിതം ധന്യമാക്കി മരണമടഞ്ഞവര്‍ക്ക് ഇഷ്ടികയും കമ്പിയും സിമന്റും ഉപയോഗിച്ചുള്ള സ്മാരകങ്ങള്‍ ആവശ്യമാണോ?


ജീവിച്ചിരിക്കുന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആവശ്യമില്ലെന്നേ മറുപടി പറയൂ. എന്നാല്‍ മണ്‍മറഞ്ഞ പ്രതിഭകളെ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ രൂപപ്പെടുത്തി സ്മരിക്കാന്‍ പിന്‍തലമുറ ശ്രമിക്കും. അങ്ങനെ സ്ഥാപിക്കപ്പെടുന്ന സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടാതെ അനാഥമായി കിടക്കുന്ന കാഴ്ച സങ്കടകരമാണ്. കൊല്ലം ജില്ലയില്‍ ഇതിനു നിരവധി ഉദാഹരണങ്ങളുണ്ട്.

ഏറ്റവും നല്ല സാക്ഷ്യം കൊല്ലം നഗരത്തിലെ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതിമണ്ഡപമാണ്. നിരന്തര പരിശ്രമങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമാണ് ഇടപ്പള്ളി രാഘവന്‍പിള്ളയെ സംസ്‌ക്കരിച്ചിടത്ത് അതൊന്നു രേഖപ്പെടുത്തിവെയ്ക്കാന്‍ നഗരസഭ സന്നദ്ധമായത്. നഗരസഭയുടെ നിയന്ത്രണത്തില്‍, കാവല്‍ക്കാര്‍ സഹിതമുള്ള മുളങ്കാടകം ശ്മശാനത്തിലാണ് ഈ സ്മൃതികുടീരം. മേല്‍ക്കൂരയില്ലാതെയും ശ്രദ്ധിക്കാന്‍ ആളില്ലാതെയും അത് ജീര്‍ണാവസ്ഥയിലായി. ഇടപ്പള്ളി സ്മൃതിമണ്ഡപമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ദേശീയപാതയില്‍ വച്ചിരുന്ന ഫലകവും വീണു നശിച്ചുപോയി, രമണന്‍ എന്ന അനശ്വരകൃതിയുടെ കേന്ദ്ര ബിന്ദു എന്ന് കരുതപ്പെടുന്ന യുവകവി ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്മൃതി കുടീരത്തിനാണ് ഈ ദുര്‍ഗതി.
തേന്‍പോലെ മധുരിക്കുന്നതും ശാന്തിതരുന്നതുമായ നിരവധി പാട്ടുകള്‍ നമ്മള്‍ക്കുതന്ന രവീന്ദ്രന്‍ മാഷിന്റെ സ്മാരകം നിര്‍മിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ ജന്മനാടായ കുളത്തൂപ്പുഴയിലാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ബജറ്റില്‍ തുകവകയിരുത്തുകയും പണിതുടങ്ങുകയും ചെയ്തു. രാജീവ് അഞ്ചലിന്റെ ഭാവനയില്‍ വിടര്‍ന്ന വയലിന്‍ സാന്നിധ്യമുള്ള മനോഹരമാതൃകയാണ് അംഗീകരിക്കപ്പെട്ടത്. ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതോടെ പണിമുടങ്ങി. കഴിഞ്ഞ ഒരുവര്‍ഷമായി ഒരു ഇഷ്ടികപോലും എടുത്തുവയ്ക്കാന്‍ കഴിയാതെ അപമാനിക്കലിന്റെ മുദ്രയായി നില്‍ക്കുകയാണ് ഹരിമുരളീരവ സ്മാരകം.
മലയാളത്തിലെ ആദ്യമഹാകാവ്യത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ഓര്‍മ്മയ്ക്കായി മുങ്ങിയും മുടന്തിയും നടക്കുന്ന ഒരു വായനശാലയാണ് ചവറ തെക്കും ഭാഗത്തുള്ളത്. മഹാകവി കെ സി കേശവപിള്ളയുടെ പേരില്‍ സ്മാരക ശ്രമങ്ങള്‍ പരവൂരില്‍ നടന്നെങ്കിലും പൂര്‍ണമായില്ല.
പുനലൂര്‍ മുനിസിപ്പല്‍ ലൈബ്രറിക്ക് പുനലൂര്‍ ബാലന്‍ സ്മാരക ലൈബ്രറിയെന്ന് പേരുമാറ്റി അനുസ്മരിക്കുകയാണ് ചെയ്തത്.
സി എസ് സുബ്രഹ്മണ്യന്‍പോറ്റി, പന്നിശ്ശേരി നാണുപിള്ള, അഞ്ചല്‍ ആര്‍ വേലുപ്പിള്ള, അഞ്ചല്‍ ഭാസ്‌ക്കരപിള്ള, തേവാടി നാരായണക്കുറുപ്പ് ഇവരെയും വേണ്ടവിധം ഓര്‍മ്മിച്ച് ബഹുമാനിച്ചിട്ടില്ല. പരിശ്രമങ്ങള്‍ കാണുമ്പോള്‍ ഇതുമതിയോ എന്ന് നമ്മള്‍ ചോദിച്ചുപോകും.
കഥാകാരന്മാരില്‍ കാക്കനാടന്‍, പട്ടത്തുവിള, എ പി കളയ്ക്കാട്, നൂറനാട് ഹനീഫ്, തുളസി കുഴിതടത്തില്‍ തുടങ്ങിയവരും കൊല്ലത്തെ നെടുമ്പാതകളെ സ്‌നേഹിച്ചവരാണ്. ബന്ധുമിത്രാദികളുടെ താല്‍പര്യത്തോടെ ചിലശ്രമങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് ശ്രദ്ധിക്കാന്‍ തോന്നിയിട്ടില്ല.
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തപേരാണ് മണലില്‍ ജി നാരായണപിള്ള. കൊല്ലം നഗരപരിധിയിലുള്ള ഒരു ചെറുവായനശാലയും സമ്മാനവും ഒഴിച്ചാല്‍ വലിയ സംരംഭങ്ങളൊന്നും തന്നെ ഇല്ല.
തൊഴിലാളിവര്‍ഗസൗന്ദര്യ ശാസ്ത്രത്തിന്റെ മഹാകവിയായ തിരുനല്ലൂരിനെ അനുസ്മരിക്കുന്നത് തിരുനല്ലൂര്‍ സ്മൃതികേന്ദ്രമാണ്. സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കുന്നില്ല.
ലാലാലജ്പത്‌റായിക്കും, മഹാദേവ ദേശായിക്കും സ്മാരകമുള്ള നാടാണ് കൊല്ലം. എന്നാല്‍ കൊല്ലത്തുകാരായ പല മഹാപ്രതിഭകള്‍ക്കും സ്മൃതി കേന്ദ്രങ്ങളില്ല.

ലളിതാംബിക അന്തര്‍ജ്ജനം,ഒ മാധവന്‍, കടവൂര്‍ ചന്ദ്രന്‍പിള്ള,ഗീതാ ഹിരണ്യന്‍ , എന്‍ ബി ത്രിവിക്രമന്‍പിള്ള, സി എന്‍ ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവരെയും ഉചിതമായ രീതിയില്‍ അനുസ്മരിക്കാന്‍ ദേശിംഗ നാട്ടുകാര്‍ക്കു കഴിയുന്നില്ല.
ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഒ നാണു ഉപാധ്യായന്‍, കെ പി അപ്പന്‍, കല്ലട രാമചന്ദ്രന്‍, കണ്ടച്ചിറ ബാബു എന്നീ പ്രതിഭകളെയും ദേശിംഗ നാട്ടുകാര്‍ ശരിക്കു കണ്ടില്ല.
ടോള്‍സ്റ്റോയിയെയും ഷേക്‌സ്പിയറിനെയും ബിമല്‍ മിത്രയെയുമെല്ലാം ലളിത മലയാളത്തില്‍ പരിചയപ്പെടുത്തിയ കാഥികപ്രതിഭ വി സാംബശിവന്റെ പ്രതിമ നഗരത്തിലെവിടെയും നിലം തൊടാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ വീട്ടുവളപ്പില്‍ തന്നെ ഉറപ്പിക്കേണ്ടിവന്നു. ലജ്ജാകരമെന്നേ ഈ സ്ഥിതിയെക്കുറിച്ചു പറയാന്‍ കഴിയൂ.
കഥകളി രാവുകളെ ഹംസതൂലികയില്‍ ശയിപ്പിച്ച ഓയൂര്‍ കൊച്ചുഗോവിന്ദപ്പിള്ളയാശാന്റെ സ്മാരക പ്രര്‍ത്തനവും മന്ദഗതിയിലാണ്. സ്ത്രീവേഷങ്ങളെ പൊലിപ്പിച്ച ചിറക്കര മാധവന്‍കുട്ടി എങ്ങോട്ടുപോയെന്ന് ആര്‍ക്കും അറിയുകയുമില്ല.
കാഥികരുടെ നാടായ ദേശിംഗ നാട് കടവൂര്‍ ബാലന്‍, കല്ലട വി വി കുട്ടി, ആര്‍ എം മംഗലശ്ശേരി, ബേബിതാമരശ്ശേരി തുടങ്ങിയവരെയും മറന്നു.
പാരമ്പര്യവും പൈതൃകവും സാംസ്‌ക്കാരിക ചരിത്രമഹത്വവും ഒക്കെ അവകാശപ്പെടുന്ന കൊല്ലത്തിന് അത്ര അഭിമാനിക്കാന്‍ വകയില്ലാത്ത ചില കാര്യങ്ങള്‍കൂടി ഉണ്ട് എന്നാണ് അവഗണനാ പര്‍വം പറയുന്നത്. സ്മാരക.ങ്ങളുണ്ടാക്കി അനാഥമാക്കി അപമാനിക്കുന്നതിനെക്കാള്‍ നല്ലത് ഉണ്ടാക്കാതിരിക്കുന്നതാണ്