Saturday 21 November 2015

വേദിയിലെ പെൺസാന്നിധ്യവും മതവിശുദ്ധിയും


kureeppuzha-sreekumar
Comments Off 60



\
ഏതുമതവും സ്ത്രീവിരുദ്ധമാണ്‌. ഹിന്ദുമതം സ്ത്രീവിരുദ്ധമതങ്ങളുടെ മഹാരാജാവും.
സ്ത്രീകളാരും ലോകത്ത്‌ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൊള്ളാവുന്ന ദൈവങ്ങളെല്ലാം പുരുഷന്മാരാണ്‌. ഗോത്രപ്രഭാവകാലത്തുയർന്നുവന്ന അമ്മദൈവങ്ങളെ ചില മതങ്ങൾ ആരാധിക്കുന്നുണ്ടെങ്കിലും അവർക്ക്‌ പുരുഷദൈവങ്ങളോളം പ്രാധാന്യമില്ല. 
ഹിന്ദുമതത്തിലെ ത്രിമൂർത്തികളിൽ ബ്രഹ്മാവും വിഷ്ണുവും ശിവനുമാണുള്ളത്‌. സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ അവരുടെ വകുപ്പുകളാണ്‌. സൃഷ്ടിയിൽപോലും സ്ത്രീ ദൈവത്തിനു പങ്കില്ല. കശുമാങ്ങയും നീർനായയുമടക്കം എല്ലാം സൃഷ്ടിച്ചത്‌ പുരുഷന്മാർ.
മതങ്ങളുടെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ പൂജാരിയായി സ്ത്രീകളെ നിർദേശിക്കുന്നില്ല. മദ്രസകളിൽ ഭാഷ പഠിപ്പിക്കാൻ പോലും സ്ത്രീകളെ അനുവദിക്കുകയില്ല. കന്യാസ്ത്രീകൾക്ക്‌ പുരോഹിതപ്പണി പാടില്ല.
ഹിന്ദുസന്യാസിയായി തുടങ്ങി, ക്രമേണ പുതിയ ദർശനങ്ങളെ ആശ്ലേഷിക്കുകയും ഒടുവിൽ മതത്തിൽ നിന്നുതന്നെ പുറത്തുവരികയും ചെയ്ത നാരായണഗുരു പോലും സ്ത്രീയെ സ്വന്തം ജീവിതത്തിൽ സഹകരിപ്പിച്ചില്ല. സ്ത്രീയെ ജീവിതത്തിൽ സഹകരിപ്പിച്ച ബ്രഹ്മാനന്ദശിവയോഗി ചരിത്രത്തിലെ അപൂർവതേജസുമായി.
ആർത്തവം ഒരു പ്രകൃതിനിയമമാണ്‌ എന്നു കൂട്ടാതെ, അതൊരു കുറ്റകൃത്യവും അയോഗ്യതയുമായി കണക്കാക്കി ശബരിമല അടക്കമുള്ള ആരാധനാലയങ്ങളിൽ അവർക്കു പ്രവേശനം നിരോധിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ മക്കത്തും മദ്രസയിലും വ്യത്യസ്തനിലപാട്‌ ഉണ്ടായി. പോപ്പാകാൻ ഒരു സ്ത്രീയെയും കിട്ടാത്ത വിധത്തിൽ സ്ത്രീകളെത്തന്നെ ബോധവതികളാക്കി.
ഇന്ത്യയിൽ സ്ത്രീസ്വാതന്ത്ര്യം അംഗീകരിച്ചത്‌ ദളിത്‌ സമൂഹം മാത്രമാണ്‌. അതുകൊണ്ടാകാം ഡോ. അംബേദ്കറുടെ നേതൃത്വത്തിലുണ്ടായ ഇന്ത്യൻ ഭരണഘടന, സ്ത്രീകളോടു വിവേചനം കാണിച്ചിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനയാണ്‌ ഭരണഘടന നൽകുന്നത്‌. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നേർപകുതി സ്ത്രീകളാൽ അലംകൃതമാണ്‌. നിയമസഭയിലും പാർലമെന്റിലും സ്ത്രീകൾക്ക്‌ നേർപകുതി സാന്നിധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിലും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ പദവികളിൽ വനിതകൾ എത്തുകയും ശോഭിക്കുകയും ചെയ്തു. ഭരണഘടനാപരമായ സന്ദർഭസമത്വം സ്ത്രീ പൂരുഷന്മാർക്ക്‌ ഉണ്ടാകണം. മൂന്നാംലിംഗക്കാർക്ക്‌ മനുഷ്യസഹജമായ പരിഗണന ഉണ്ടാകണം. അഭിമാനികളായി ജീവിക്കാൻ ആ നിരപരാധികൾക്കും കഴിയണം.
മലയാള സാഹിത്യത്തിലെ വിവർത്തനശാഖാരംഗത്ത്‌ നിരവധി വനിതകൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്‌. ആനി തയ്യിലാണ്‌ പ്രമുഖ വിവർത്തക. യുദ്ധവും സമാധാനവും, അന്നാകരിനീന, കൗണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ, ടെസ്സ്‌, ത്രീ മസ്ക്കറ്റിയേഴ്സ്‌ തുടങ്ങി നിരവധി ലോകപ്രസിദ്ധ കൃതികൾ അവർ മലയാളപ്പെടുത്തി. തൃശൂർ സ്വദേശിനിയായിരുന്ന ആനി തയ്യിൽ പ്രമുഖ അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയും ആയിരുന്നു. രാജ്യസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിട്ടുള്ള ആനി തയ്യിൽ ആയിരക്കണക്കിനു വേദികളാണ്‌ പുരുഷ പ്രസംഗകന്മാരുമായി പങ്കിട്ടിട്ടുള്ളത്‌. അന്നെങ്ങുമില്ലാത്ത വിലക്കാണ്‌ ശ്രീദേവി എസ്‌ കർത്തായ്ക്കു നേരിടേണ്ടിവന്നത്‌.
ശ്രീദേവി എസ്‌ കർത്താ മതേതരജീവിതം നയിക്കുന്ന എഴുത്തുകാരിയാണ്‌. കവിയാണ്‌. കേരളത്തെ സമ്പൂർണസാക്ഷരതയുള്ള സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങളിൽ നോവലിസ്റ്റ്‌ പി എ ഉത്തമനോടൊപ്പം പങ്കെടുത്ത സാംസ്കാരിക പ്രവർത്തകയാണ്‌. അവർ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അവരെ പ്രവേശിപ്പിച്ചില്ലെന്നത്‌ വലിയ സാംസ്കാരിക കുറ്റകൃത്യമായിപ്പോയി.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ അവസാന പുസ്തകമാണ്‌ ശ്രീദേവി മലയാളപ്പെടുത്തിയത്‌. അവരെ വേദിയിൽ പ്രവേശിപ്പിക്കരുതെന്ന്‌ പ്രകാശകനായ ഹിന്ദുസന്യാസിയെ പറയാൻ പ്രേരിപ്പിച്ചതാണ്‌ സ്ത്രീ വിരുദ്ധവും അധമവുമായ ഹിന്ദുമതബോധം. യഥാർഥ വൈറസ്‌ മതമാണ്‌. മനുഷ്യനെ ബാധിച്ച മതരോഗത്തെയാണ്‌ ചികിത്സിച്ചുമാറ്റേണ്ടത്‌.

Saturday 14 November 2015

പടരുന്ന അരക്ഷിതാവസ്ഥ വളരുന്ന വർഗീയത


     ലോക പ്രസിദ്ധ ഹിന്ദി സിനിമാ നടൻ ഷാരൂഖ്‌ ഖാനെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഇന്ത്യയിൽ ജീവിതസുരക്ഷിതത്വം ഇല്ലാതാവുകയാണ്‌. ഇന്ത്യയിലുണ്ടായിരിക്കുന്ന ഈ പുതിയ ഭീകരാവസ്ഥയുടെ കാരണക്കാർ ഹിന്ദുമത തീവ്രവാദികളാണ്‌. അവർ മാതൃകയാക്കുന്നത്‌ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌, താലിബാൻ തുടങ്ങിയിട്ടുള്ള മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളേയും.

ഭക്ഷണം കഴിച്ചതിന്‌ കൊല്ലപ്പെടുകയും ജന്മഗ്രാമം ഉപേക്ഷിച്ചു ഓടിപ്പോവുകയും ചെയ്യേണ്ടിവന്ന ദാദ്രിയിലെ പാവപ്പെട്ട കുടുംബത്തിന്റെ അനുഭവം ഇന്ത്യയെ ഒട്ടാകെ ഞെട്ടിക്കുകതന്നെ ചെയ്തു.

അതിന്റെ തൊട്ടുപിന്നാലെയാണ്‌ മറുനാടൻ മലയാളികളെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട്‌ ഒരു മലയാളിയെ മുംബൈ പൊലീസ്‌ ക്രൂരമായി മർദ്ദിച്ചത്‌.

അയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പാകിസ്ഥാൻ മുസ്ലിം ആണെന്നായിരുന്നു.
തൃശൂർ ചാവക്കാട്‌ തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ്‌ ബഷീറിനാണ്‌ ഈ ദുരനുഭവമുണ്ടായത്‌. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. ബഷീർ ഓടിച്ചിരുന്ന ബൈക്കിന്റെ മുകളിലേക്ക്‌ മദ്യപിച്ച രണ്ടുപേർ വീഴുന്നു. അവരെ പിടിച്ചുമാറ്റുന്നതിനിടയ്ക്കാണ്‌ പൊലീസെത്തി ബഷീറിനെ പിടികൂടിയത്‌.

മലയാളിയാണെന്നും കച്ചവടാവശ്യത്തിനായി മുംബൈയിൽ വന്നതാണെന്നും ഒക്കെ പറഞ്ഞ്‌ ബഷീർ തന്നെ വെളിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ചെവിക്കൊണ്ടില്ല. മദ്യപിച്ചിരുന്ന പൊലീസുകാർ ബഷീറിനെ ബാന്ദ്ര പൊലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോയി തലകീഴായി കെട്ടിയിട്ട്‌ മർദ്ദിക്കുകയായിരുന്നു.

ഹിന്ദു-മുസ്ലിം വിഭാഗീയതയും ഭിന്നതയും ഇന്ത്യയിൽ പ്രകടമായിരിക്കുകയാണ്‌. ഹിന്ദുക്കളാൽ ആക്രമിക്കപ്പെടുമെന്നു ഭയമുള്ള മുസ്ലിങ്ങൾ മതപരമായി സംഘടിക്കുകയും ആ പ്രദേശങ്ങളിൽ മതതീവ്രവാദത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. മുസ്ലിങ്ങൾ സായുധരായി ആക്രമിച്ചേക്കുമെന്നും അവരെ വിശ്വസിക്കരുതെന്നുമുള്ള ചിന്ത ഇന്ത്യയിലെ വീട്ടമ്മമാരിൽ വളർത്താൻ ഹിന്ദുവർഗീയതയ്ക്കു സാധിച്ചിട്ടുണ്ട്‌. മനുഷ്യർ പരസ്പരം ഭയക്കുന്ന വിചിത്രമായ ഒരു അവസ്ഥയിലേക്ക്‌ ഇന്ത്യ നീങ്ങുകയാണ്‌.

ഇന്ത്യൻ മിത്തോളജിയിലെ ഒരു രസികൻ കഥാപാത്രമാണല്ലോ കൃഷ്ണൻ. ദൈവങ്ങൾ തമ്മിലുള്ള കിടമത്സരത്തെത്തുടർന്ന്‌ അമ്പാടിയിൽ പെരുമഴ പെയ്തപ്പോൾ കൃഷ്ണൻ ഗോവർധന പർവതത്തെ കുടയാക്കി മനുഷ്യരെ മഴക്കെടുതിയിൽ നിന്നും രക്ഷിച്ചെങ്കിൽ ഇന്നത്‌ ഭയത്തിന്റെ കുടയായി മാറിയിരിക്കുകയാണ്‌.

കലാസാംസ്കാരിക രംഗത്തുണ്ടായിരിക്കുന്ന ചില വലിയ തകർച്ചകൾ ഈ ഭയത്തെ വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്‌. ഗുലാം അലി, ഇന്ത്യയിലിപ്പോൾ സംഗീതത്തിനു പറ്റിയ അന്തരീക്ഷമല്ലെന്ന്‌ പറഞ്ഞ്‌ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയതാണ്‌ സാംസ്കാരിക രംഗത്തെ ഭയപ്പാടിനുള്ള ഒടുവിലത്തെ കാരണം. ഗുലാം അലി വിശ്വപ്രസിദ്ധനായ ഗസൽ ഗായകനാണ്‌. മുംബൈയിലെ പരിപാടി അദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നത്‌ ഹിന്ദുമത തീവ്രവാദികളുടെ ഭീഷണി മൂലമാണ്‌.

സംഗീതത്തിനു ജാതിയുണ്ടോ? മതമുണ്ടോ? മുഹമ്മദ്‌ റാഫിയും യേശുദാസും ജയചന്ദ്രനും മൂന്നുമതപരിസരത്ത്‌ വളർന്നവരല്ലേ? അവരുടെ പാട്ടിന്‌ എന്തെങ്കിലും കുറവുണ്ടോ?

സംഗീതാസ്വാദനത്തിന്‌, മതം ഒരു തടസമാണോ? കൃഷ്ണൻ പുല്ലാങ്കുഴൽ വായിക്കുമ്പോൾ മൃഗങ്ങളായ പശുക്കൾ പോലും അതാസ്വദിക്കുന്ന ചിത്രം ചെറുശേരി വരച്ചിട്ടുണ്ടല്ലോ.

ജനങ്ങൾക്ക്‌ സുരക്ഷിതത്വ ബോധം നൽകേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്‌. ആ ഭരണകൂടത്തിന്റെ ഗോവർധന കുടക്കീഴിലാണ്‌ അരക്ഷിതത്വം പടരുന്നത്‌. ഇത്‌ തീർത്തും അപകടകരമായ സ്ഥിതിവിശേഷമാണ്‌. രാഷ്ട്ര വിഭജനത്തിലേക്കുപോലും ഈ ഭയം സഞ്ചരിച്ചേക്കാം.

Tuesday 3 November 2015

ക്ഷേത്രപ്രവേശനം


വൈദ്യുതിയും
മൈക്കും
ബള്‍ബും
ഫോണും
രസീതു ബുക്കിനുള്ള
പേപ്പറും അച്ചടിയും
ടിവിയും
ഒളിക്ക്യാമറയും
ബോറ്ഡെഴുതാനുള്ള
പെയിന്റും
കണ്ടുപിടിച്ചത്
അഹിന്ദുക്കള്‍.

ബോര്‍ഡ് നോക്കൂ
അഹിന്ദുക്കള്‍ക്ക്
പ്രവേശനമില്ല.