Sunday 26 July 2015

ഔവൈയാറിന്‍റെ മക്കള്‍


കടലിനക്കരെ കാണുമോ
വന്‍കര
ഇരുള്‍ മരത്തിന്റെ വേരുപോല്‍
പൂന്തിര
പ്രതിമയായ് വിങ്ങും
ഔവൈയാര്‍ പാടുന്നു
കരിമുയല്‍ക്കുഞ്ഞു
ചത്ത പെരുംകഥ.

ഇവനു ചൂടുവാന്‍ കിളിനോച്ചിയില്‍ നിന്ന്
മണവുമായ് വന്ന കാറ്റിന്റെ കമ്പിളി
ഇവനുറങ്ങുവാന്‍ ജാഫ്നാ മണല്‍ച്ചിരി
ഇവനുയിര്‍ക്കുവാന്‍ ദ്രാവിഡപ്പാട്ടുകള്‍.

ഇവനെ ഞാന്‍ കണ്ടു ഗാസയില്‍ സൂററ്റില്‍
അഭയമില്ലാത്ത കാശ്മീര്‍പ്പുറങ്ങളില്‍
ഇവനെ ഞാന്‍ കേട്ടു,പാക്ക് ഉള്‍ക്കടല്‍ കൊടും-
ക്കവിത ചൊല്ലിത്തളര്‍ന്ന രാപ്പാതിയില്‍.

എവിടെ വിദ്യാലയം,തിരുവള്ളുവര്‍-
ക്കുറളു പൂത്ത വിജ്ഞാന സദ്യാലയം
എവിടെ തൈപ്പൊങ്കലും മാരിയമ്മനും
മുരുകനോടിരക്കുന്ന തായ്ക്കൂട്ടവും.

എവിടെ നീലക്കുറിഞ്ഞി പൂവിട്ട പോല്‍
വിടുതലൈ പാടി വന്ന കുരുന്നുകള്‍
എവിടെയും കുഞ്ഞിമക്കള്‍ ഒരേപോലെ
പൊലിയുകയാണ് സ്നേഹമില്ലായ്മയില്‍.

പിരിയുക സംഘമിത്രേ,വിഫലമായ്
കുരുതി മായ്ക്കുവാന്‍ ചെയ്ത നിന്‍ ദൂതുകള്‍
മിഴികള്‍ പൂട്ടിയതെത്രയും നന്നായി
സഹനവസ്ത്രം പുതച്ച തഥാഗതന്‍.

Monday 20 July 2015

മമ്മുക്കയും ലാലേട്ടനും പിന്നെ രാജുച്ചായനും


kureepuzha
Comments Off 26




മനുഷ്യന്റെ ആന്തരികാവയവങ്ങളെയോ രക്തത്തെയോ രേതസിനെയോ അടിസ്ഥാന വികാരങ്ങളെയോ തൊടാൻ ഇന്നേവരെ മതത്തിനു കഴിഞ്ഞിട്ടില്ല. വിശപ്പിനോ പ്രണയത്തിനോ മതമില്ല. എന്നാൽ മനുഷ്യനെ മതക്കണ്ണടവച്ച്‌ കാണുവാൻ മതം പഠിപ്പിച്ചിട്ടുണ്ട്‌.
അവയവദാനത്തിന്‌ മതം ബാധകമല്ല. വൃക്കയും കണ്ണും കരളും ഹൃദയംപോലും മാറ്റിവയ്ക്കാം. മുസൽമാന്റെ ഹൃദയം ക്രിസ്ത്യാനിക്ക്‌ വച്ചുപിടിപ്പിച്ചാൽ അഞ്ചുനേരം നിസ്ക്കരിക്കാനോ നോമ്പുപിടിക്കാനോ ആ ഹൃദയം ഓർമ്മിപ്പിക്കുകയില്ല. ക്രിസ്ത്യാനിയുടെ രക്തം ഹിന്ദുവിന്‌ കുത്തിവച്ചാൽ കുർബാനകൊള്ളണമെന്ന്‌ ആ രക്തം നിർബന്ധിക്കുകയില്ല. ചൈനക്കാരനായ ഒരു ബുദ്ധിസ്റ്റിന്റെ വൃക്ക ഇസ്രയേൽക്കാരനായ ഒരു യഹൂദന്‌ വച്ചുപിടിപ്പിച്ചാൽ അയാൾ ഒരിക്കലും ചൈനീസ്‌ സംസാരിക്കുകയോ ഉരഗഭക്ഷണത്തിന്‌ പ്രേരിപ്പിക്കുകയോ ചെയ്യില്ല.
ഹിന്ദുവിന്റെ നേത്രപടലം സിഖുമതക്കാരനു വച്ചുപിടിപ്പിച്ചാൽ അയാൾ ഗുരു ഗ്രന്ഥസാഹിബിനു പകരം ഗീത വായിക്കണമെന്ന്‌ നിർബന്ധിക്കുകയില്ല. മതം തീർത്തും ബാഹ്യമായ ഒരു സംഗതിയാണ്‌. പ്രകൃതിദത്തമല്ല, അതുകൊണ്ടുതന്നെ മതം അടിച്ചേൽപ്പിക്കുന്ന ദൃശ്യവും അദൃശ്യവുമായ ദൈവങ്ങൾക്കും പിശാചിനുമൊന്നും ഒരു അടിസ്ഥാനവുമില്ല.
മനുഷ്യരാണെങ്കിൽ തമ്മിൽ കാണുമ്പോഴുള്ള അഭിവാദനം പോലും മതസൂചനകളോടെയാണ്‌ നിർവഹിക്കുന്നത്‌. പ്രകൃതിയിൽ മതം മലിനമാക്കിയ മനുഷ്യനല്ലാതെ ഒരു ജീവിയും മതസൂചനയോടെ അതിന്റെ സാന്നിധ്യമറിയിക്കുന്നില്ല. അള്ളാഹു അക്ബർ എന്ന്‌ ശബ്ദം പുറപ്പെടുവിക്കുന്ന ഒട്ടകങ്ങളോ ജയ്‌ ശ്രീറാമെന്ന്‌ കരയുന്ന പശുക്കളോ കർത്താവിനു സ്തോത്രമെന്നു പറയുന്ന പക്ഷികളോ ലോകത്തില്ല.
മനുഷ്യരാണെങ്കിൽ മറ്റൊരാളിനെ സംബോധന ചെയ്യുന്നതുപോലും മതം മനസിലാക്കിക്കൊണ്ടാണ്‌. 
മതബോധവും അന്ധവിശ്വാസവും കൊണ്ട്‌ അഴുക്കുപുരണ്ടതാണ്‌ നമ്മുടെ സിനിമാരംഗം. പൂജയില്ലാതെ ഒരു പടവും തുടങ്ങുകയില്ല. പൂജിച്ചുതുടങ്ങിയ പടങ്ങൾ പൊട്ടിപ്പോകുന്നതും പാഠമേയല്ല.
മതം മനസിലാക്കിയുള്ള സംബോധന അവിടെയുമുണ്ട്‌. അങ്ങനെയാണ്‌ മമ്മൂട്ടി മമ്മുക്കയും മോഹൻലാൽ ലാലേട്ടനും ആകുന്നത്‌. ക്യാപ്ടൻ രാജു രാജു അച്ചായനും ആയിട്ടുണ്ട്‌. ദാസേട്ടനും ഇന്നസെന്റ്‌ ചേട്ടനുമൊന്നും സിനിമാരംഗത്തെ സംബോധനകളെ സ്വാധീനിക്കുന്നില്ല.
ജാതിമതങ്ങളെ അതിജീവിക്കാനായി നാരായണഗുരുവിന്റെ നിർദേശം സ്വീകരിച്ചതിനാൽ ഷാജി, സലിം, കബീർ, ജമീല തുടങ്ങിയ നാമങ്ങൾ കേരളത്തിൽ വ്യാപകമാണ്‌. അവരൊക്കെ മതപ്പേരുള്ളവരാണെന്ന ധാരണയിൽ സലിംക്കയും ഷാജിക്കയും ജമീലത്താത്തയുമൊക്കെ ആകാറുണ്ട്‌.
ഏറ്റവും നല്ല സംബോധന സഖാവ്‌ ആണ്‌. അതിൽ ജാതിമത സൂചനകളോ ധനികദരിദ്ര വ്യത്യാസമോ ഇല്ല. സ്ത്രീ-പുരുഷ വ്യത്യാസം പോലുമില്ല. ഇംഗ്ലീഷ്‌ രീതി അനുസരിച്ച്‌ സ്ത്രീയെ സംബോധന ചെയ്യുമ്പോൾ അവർ വിവാഹിതയാണോ എന്നുകൂടി ശ്രദ്ധിച്ചിട്ട്‌ മിസ്‌ എന്നോ മിസിസ്‌ എന്നോ വിശേഷിപ്പിക്കണം. കുമാരി, ശ്രീമതി എന്നീ വാക്കുകളാണ്‌ നമ്മൾ പകരം ഉപയോഗിക്കുന്നത്‌. നേരത്തേ ഈ രീതി ഇല്ലായിരുന്നു. ശ്രീപാർവതിയും ശ്രീഭദ്രകാളിയും അല്ലാതെ ശ്രീമതി ഭദ്രകാളി ഇല്ലായിരുന്നല്ലോ.

Friday 3 July 2015

സാറാമ്മയും കേശവൻ നായരും ഇടുക്കി ബിഷപ്പും




1943-ലാണ്‌ വൈക്കം മുഹമ്മദ്‌ ബഷീർ പ്രേമലേഖനം എഴുതിയത്‌. മതപരമായ പ്രതിബന്ധങ്ങളെ അവഗണിച്ച്‌ സാറാമ്മ എന്ന ക്രൈസ്തവ യുവതി കേശവൻ നായർ എന്ന ഹിന്ദു യുവാവിനെ വിവാഹിക്കുന്നതാണ്‌ പ്രേമലേഖനത്തിന്റെ കേന്ദ്രകഥാബിന്ദു.

ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന അവർ മതം, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകളെയും ചർച്ചാവിഷയമാക്കുന്നുണ്ട്‌. സാറാമ്മ പറയുന്നത്‌ സ്ത്രീധനം കൊടുക്കാതെ ഞങ്ങടെ സമുദായത്തിൽനിന്നും എന്നെ ആരും കെട്ടിക്കൊണ്ടുപോവുകയില്ല എന്നാണ്‌.
അങ്ങനെയെങ്കിൽ സ്ത്രീധനം നൽകാൻ ബുദ്ധിമുട്ടുളള ദരിദ്ര ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ജീവിതം വഴിമുട്ടുകതന്നെ ചെയ്യും. മിശ്ര വിവാഹം മാത്രമാണ്‌ ജീവിക്കുവാനുളള ഏക പോംവഴി.
ക്രാന്തദർശിയായ ബഷീർ, കേശവൻ നായരിലൂടെ സ്ത്രീധനം എന്ന വിപത്തിന്‌ അതീവ സുന്ദരമായ പരിഹാരം നിർദേശിക്കുന്നുണ്ട്‌. സ്ത്രീധനം കൊടുക്കാൻ വിഷമിക്കുന്നവർ, സ്ത്രീധനം കൂടാതെ വിവാഹം ചെയ്യാൻ തയാറുളള ഇതര സമുദായക്കാരെ വിവാഹം ചെയ്യണം. നായർ ക്രിസ്ത്യാനിയെയും ക്രിസ്ത്യാനി നായരെയും മുസൽമാനെയും മുസൽമാൻ നായരെയും നമ്പൂതിരിയെയും ഈഴവനെയും വിവാഹം ചെയ്യണം.

നാം രണ്ടുമതക്കാരല്ലേ എന്ന സാറാമ്മയുടെ വിവാഹ സംശയത്തിന്‌ നമുക്ക്‌ രജിസ്റ്റർ വിവാഹം ചെയ്യാമല്ലോ എന്ന ലളിതവും നിയമവിധേയവുമായ പരിഹാരമാണ്‌ കേശവൻ നായർ നിർദേശിക്കുന്നത്‌. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പും രജിസ്റ്റർ വിവാഹത്തിന്‌ സാധ്യതയും സാധുതയും ഉണ്ടായിരുന്നു.

ക്ഷേത്രവും ചർച്ചും നിൽക്കേണ്ടിടത്തുതന്നെ നിൽക്കട്ടെ. നമ്മുടെ ഹൃദയങ്ങളുടെ ഇടയിൽ മതിലുകൾ ഉണ്ടാകരുത്‌. ഈ ഉദാത്ത ചിന്തയാണ്‌ കേശവൻ നായരിലൂടെ ബഷീർ നമുക്ക്‌ പകർന്നുതരുന്നത്‌.

വിവാഹാനന്തരം കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നുണ്ട്‌. നമ്മുടെ കുട്ടികളെ ഒരു മതത്തിലും വളർത്തേണ്ട. അവർ നിർമ്മതരായി വളരട്ടെ. അല്ലെങ്കിൽ പത്തിരുപത്‌ വയസാകുമ്പോൾ ഹൃദ്യമായത്‌ സ്വീകരിക്കാൻ പാകത്തിന്‌ പക്ഷപാതരഹിതമായി മതങ്ങളെക്കുറിച്ച്‌ പഠിപ്പിക്കാം. അതും പ്രായമായതിനുശേഷം മാത്രം.

സാറാമ്മയും കേശവൻ നായരും മതത്തെയും മിശ്രവിവാഹത്തെയും സ്ത്രീധനത്തെയും കുറിച്ച്‌ ചിന്തിക്കുന്നതിന്‌ പിന്നിലുളള പ്രധാന കാരണം മറ്റൊന്നാണ്‌, പ്രണയം. പ്രണയം പ്രകൃതി നിയമമാണ്‌. അവിടെ ജാതി, മതം, ശാരീരിക വ്യത്യാസം, നിറം, സാമ്പത്തികം, ദേശീയത, പ്രാദേശികത ഇവയൊന്നും ബാധകമല്ല. പ്രണയത്തെ ദൈവീകമെന്നുപോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

ഇടുക്കി ക്രൈസ്തവ രൂപത ബിഷപ്പ്‌ ബഷീറിനെ വായിച്ചിട്ടുണ്ടോ എന്ന്‌ എനിക്കറിയില്ല. അദ്ദേഹം തീർച്ചയായും ബൈബിൾ വായിച്ചിട്ടുണ്ട്‌. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വാക്യം നിന്നെപ്പോലെ നിന്റെ കത്തോലിക്കനായ അയൽക്കാരനെയും സ്നേഹിക്കുക എന്നാണ്‌ അദ്ദേഹം വായിച്ചതെന്ന്‌ തോന്നുന്നു. പ്രണയ വിവാഹത്തിന്റെ കേവലമായ അടിസ്ഥാനമാണ്‌ സ്നേഹം.

ക്രിസ്ത്യാനികളായ പെൺകുട്ടികളെ മുസ്ലീങ്ങളും ഈഴവരും നായൻമാരുമായ യുവാക്കൾ പ്രണയിച്ച്‌ വിവാഹം കഴിക്കുന്നത്‌ ശരിയല്ലെന്ന പ്രകൃതി വിരുദ്ധമായ അഭിപ്രായമാണല്ലോ അദ്ദേഹം പറഞ്ഞിട്ടുളളത്‌. ഒരു മതേതര രാജ്യത്ത്‌ വിജാതീയ വിവാഹങ്ങൾ അനുവദനീയമാണെന്നിരിക്കെ ബിഷപ്പിന്റെ പ്രണയ വിവാഹ വിരുദ്ധചിന്ത ഭരണഘടനാ വിരുദ്ധംപോലുമാണെന്ന്‌ പറയാതെ വയ്യ.