Friday 29 May 2015

ദേശീയഗാനം



സുഹൃത്തേ 
ജനഗണമന 
തെറ്റു കൂടാതെ 
ഒന്നെഴുതിത്തരാമോ?


ഏതെങ്കിലും പത്രത്തിന് 
നൽകാനാണ്.
സമ്പാദകൻ എന്നെഴുതി 
എന്റെ പേരും വച്ച് .

Wednesday 27 May 2015

വാലന്റൈൻസ് ഡേ




ഒറ്റ നേരത്തേക്ക് മാത്രമീ ചുംബനം
കെട്ടി ഞാന്നങ്ങനെ ചാകുവാൻ വയ്യെടോ
മിസ്‌ ചന്ദ്രിക
എന്റെ ചക്കരേ
നമ്മൾക്ക്
റബ്ബറുറ പോലെ
പ്രേമപരാജയം,
  

കോഫീഹൗസ്


നൂലപ്പം വേണം നിനക്ക്
നൂഡിൽസ് വേണമെനിക്ക്
ലോകചരിത്രം പോൽ
ഭക്ഷണകൌതുകം
നീളെക്കുരുങ്ങിക്കിടക്കുന്നു.

ആവി പറക്കുന്ന
ശീതളപാനീയ-
ച്ചൂടിൽ നാം പ്രേമിച്ചിരിക്കുമ്പോൾ
ജീവിതക്കമ്പോള-
വ്യാപാരി നല്കിയ
വാച്ചകമുത്ത് നാം ഓർക്കുന്നു.

നിന്നെ സ്നേഹിച്ചാൽ
എനിക്കെന്തു ലാഭം
എന്നെ സ്നേഹിച്ചാൽ
നിനക്കെന്ത് ലാഭം?

Monday 25 May 2015

മടക്കം മതത്തിലേയ്ക്കല്ല, മനുഷ്യനിലേയ്ക്ക്‌


         കേരളത്തിൽ നടന്ന ഒടുവിലത്തെ ഘർവാപസി കൊട്ടാരക്കരയ്ക്കടുത്ത്‌ നെല്ലിക്കുന്നത്ത്‌. ക്രിസ്തുമതത്തിലേക്ക്‌ മാറിയ ആറു കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക്‌ മാറ്റിയതായിരുന്നു നെല്ലിക്കുന്നത്തെ ഘർവാപസി. കേരളത്തിൽ സമീപകാലത്തു നടന്ന ആദ്യ ഘർവാപസി തൃശൂർ ജില്ലയിലായിരുന്നു. ഒരു എസ്‌എൻഡിപി ക്ഷേത്രത്തിൽ വച്ച്‌, മുസ്ലിം കുടുംബത്തെ ഹിന്ദുമതത്തിലേക്കു മാറ്റിക്കൊണ്ടും അത്‌ ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുകൊണ്ടുമായിരുന്നു അവിടെ ഘർവാപസി ആഘോഷിച്ചത്‌.

ദില്ലിയിലെ ഹിന്ദു വർഗീയവാദികളുടെ ഭാഷ്യമനുസരിച്ച്‌ ഡോ. അംബേദ്കർ മുസ്ലിം വിരുദ്ധനും ഘർവാപസിയെ അനുകൂലിച്ച ആളുമാണല്ലോ. ഇന്ത്യ അടുത്തകാലത്ത്‌ കേട്ട ഏറ്റവും വലിയ ഫലിതമായിരുന്നു അത്‌. ഞാൻ ഹിന്ദുവായി ജനിച്ചു. എന്നാൽ ഹിന്ദുവായി മരിക്കുകയില്ലെന്ന്‌ പ്രഖ്യാപിക്കുകയും ആയിരക്കണക്കിന്‌ അനുയായികളുമായി നാഗ്പൂരിൽ വച്ച്‌ ഹിന്ദുമതം ഉപേക്ഷിക്കുകയും ചെയ്ത മാതൃകാ മനുഷ്യൻ ആയിരുന്നു ഡോ. ബി ആർ അംബേദ്കർ.

ഘർവാപസിയെന്നാൽ വീട്ടിലേയ്ക്കുള്ള മടക്കമാണെങ്കിൽ വീടേത്‌? ഈ ചോദ്യം ചരിത്രപുസ്തകവായനയിലേക്ക്‌ നമ്മെ നയിക്കും. സിന്ധുനദി കടന്നുവന്ന ആര്യന്മാർ, ദ്രാവിഡജനതയിൽ ആര്യ ദൈവങ്ങളെ അടിച്ചേൽപ്പിച്ച കാലത്തേയ്ക്ക്‌ ആ വായന നമ്മളെ കൊണ്ടുപോകും.

ഹിന്ദുമതം നടപ്പിലാക്കിയ കൊടും ക്രൂരമായ ജാതിവ്യവസ്ഥയാണ്‌ മറ്റ്‌ മതങ്ങളിൽ പോയി സ്വതന്ത്ര വായു ശ്വസിക്കാൻ കേരളീയരെ പ്രേരിപ്പിച്ചത്‌. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടും നഗ്നത മറയ്ക്കാൻ വേണ്ടിയിട്ടുമൊക്കെ തീവ്രസമരം ചെയ്യേണ്ടിവന്ന നാടാണ്‌ കേരളം. ചിലർ നഗ്നത മറയ്ക്കരുതെന്നും പൊതുവഴിയേ നടക്കരുതെന്നുമുള്ള നീചവിദ്യാഭ്യാസം സമൂഹത്തിനു നൽകിയത്‌ ഹിന്ദുമതമാണ്‌.

മതം മാറിയവരിൽത്തന്നെ, സവർണർക്കു കിട്ടിയ സ്വീകരണം അവർണർക്കു കിട്ടിയില്ല. പൊയ്കയിൽ അപ്പച്ചന്റെ ചരിത്രപ്രസക്തി അതാണല്ലോ. ക്രിസ്ത്യാനിയായി മതം മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പോഴും എന്ന്‌ വയലാർ എഴുതിയതും അതുകൊണ്ടാണല്ലോ.
മതം മാറ്റം കൊണ്ട്‌ പ്രത്യേകിച്ച്‌ മാറ്റമൊന്നും ഉണ്ടാകുകയില്ലെന്ന്‌ അനുഭവത്തിന്റെ ബലത്തിൽ അടുത്ത കാലത്തു പറഞ്ഞത്‌ കല്ലേൻ പൊക്കുടൻ ആണ്‌. ഒരു നുകംമാറ്റി മറ്റൊരു നുകം കഴുത്തിൽ വയ്ക്കുന്നതു പോലെയാണ്‌ മതം മാറ്റമെന്ന്‌ ജാതിയും മതവുമില്ലാത്ത കണ്ടൽ മരങ്ങളുടെ വളർത്തച്ഛനായ പൊക്കുടൻ നിരീക്ഷിച്ചിട്ടുണ്ട്‌.

ഇസ്ലാം മതത്തിലേക്ക്‌ മാറിയ പുരുഷന്മാർ മതപരമായ കാരണത്താൽ അഗ്രചർമം ഛേദിക്കേണ്ടതായിട്ടുണ്ട്‌. അവരെ തിരിച്ചു ഹിന്ദു മതത്തിൽ പ്രവേശിപ്പിക്കുമ്പോൾ മറ്റൊരു ശസ്ത്രക്രിയയ്ക്കു വിധേയരാക്കുമോ?

യഥാർഥ ഘർവാപസിയെന്നാൽ ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേയ്ക്കുള്ള മാറ്റമല്ല. മതം ഉപേക്ഷിച്ചു മനുഷ്യനാവുകയാണ്‌.

രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച വയലാറിന്റെ, യുക്തിതേജസുള്ള ഗാനം ഇപ്പോൾ ഓർമിക്കാവുന്നതാണ്‌. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കുവച്ചു. മനസു പങ്കുവച്ചു.

ആദ്യമുണ്ടായത്‌ മതങ്ങളോ ദൈവങ്ങളോ അല്ല. മനുഷ്യനാണ്‌. മതങ്ങളിൽ നിന്നും വീട്ടിലേക്ക്‌ മടങ്ങുക എന്നാൽ മനുഷ്യഭവനത്തിലേക്ക്‌ മടങ്ങുക എന്നാണ്‌ വായിക്കേണ്ടത്‌. മതം ഉപേക്ഷിച്ച്‌, അന്ധവിശ്വാസരഹിതവും ശത്രുതാരഹിതവും സ്നേഹപൂർണവുമായ ഒരു ജീവിതമാണ്‌ മനുഷ്യ ഭവനത്തിലുള്ളത്‌. അത്‌ മതഭവനത്തിലില്ല.

Thursday 21 May 2015

ക്യാമറ

പുതുമുഖത്തിൻ നിതംബത്തിൽ നിന്നും മുഖമെടുക്കാത്ത ക്യാമറ.
ജീവിതം സഫലമായെന്നു പ്രേക്ഷകൻ.
കാലമേ കലികയറാതിരിക്കുന്നതെങ്ങനെ? തെരുവിലേക്ക് തിരിച്ചു ഞാൻ ക്യാമറ.
മിഴിയിലിപ്പോൾ കറുപ്പും വെളുപ്പും. വിരലിലെ കരിപ്പെൻസിലും ചോറും ഒരു ബാലിക്കാക്കയും
കണ്ണുനീരും.

Tuesday 12 May 2015

ബാലചന്ദ്രൻ ചുളളിക്കാടും പുരി ജഗന്നാഥനും



ഒഡിഷയിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്തുളള ഒരു പുരാതന നഗരമാണ്‌ പുരി. രണ്ട്‌ കാരണങ്ങളാൽ ഈ നഗരം പ്രസിദ്ധമാണ്‌. ഒന്ന്‌, പുരി ജഗന്നാഥക്ഷേത്രം. രണ്ട്‌, പുരി ശങ്കരാചാര്യ ആസ്ഥാനം.

ഒഡിയ കവിതയും കഥയുമൊക്കെ ഇന്ത്യൻ സാഹിത്യത്തിന്റെ മുൻപന്തിയിൽ കസേരയിട്ടിരിക്കുന്നുണ്ട്‌. ഒരു കഥാകാരി മുഖ്യമന്ത്രിയായ ആദ്യത്തെ സംസ്ഥാനവും ഒഡിഷയാണ്‌. നന്ദിനി സത്പതി. കേരളത്തിലാണെങ്കിൽ സർഗാത്മക സാഹിത്യകാരുടെ കൂട്ടരിൽനിന്നും കവി കടമ്മനിട്ട രാമകൃഷ്ണൻ നിയമഭയിലെത്തിയിട്ടുണ്ട്‌. ജോസഫ്‌ മുണ്ടശ്ശേരിയെയും എം കെ സാനുവിനെയും മലയാളികൾ സർഗാത്മക സാഹിത്യകാരന്മാരായി കണക്കാക്കിയിട്ടുമില്ല. കേരളത്തിൽ ഒരു കവി എത്തിയ പരമോന്നത സ്ഥാനം വനിതാകമ്മിഷൻ അധ്യക്ഷ പദവിയാണ്‌ സുഗതകുമാരി.

നന്ദിനി സത്പതിയെപ്പോലെ നമ്മുടെ പി വത്സലയോ സാറാജോസഫോ കെ ആർ മീരയോ കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ നിറമുളള പല സ്വപ്നപദ്ധതികളും നടപ്പാക്കാൻ അവർക്ക്‌ സാധിച്ചേക്കും.

പ്രകൃതിക്ഷോഭങ്ങൾ കടിച്ചുകുടയാറുളള ഒഡിഷയെ പട്ടിണിയിൽനിന്നോ അന്ധവിശ്വാസങ്ങളിൽനിന്നോ രക്ഷപ്പെടുത്താൻ നന്ദിനി സത്പതിയടക്കമുളള മുഖ്യമന്ത്രിമാർക്ക്‌ കഴിഞ്ഞില്ല.

സമുദ്രസ്നാനം കേരളത്തിലെന്നപോലെ പുരിയിലും പുണ്യത്തിലേയ്ക്കുളള പാസ്‌വേർഡാണ്‌. കേരളത്തിൽ കർക്കിടകവാവിന്‌ മാത്രമേ പിതൃക്കൾ കടലിൽ വരാറുളളു. പുരിയിലാകട്ടെ എല്ലാ ദിവസവും പിതൃക്കൾ ഹാജർ. അതിനാൽ വേട്ടക്കാരെപ്പോലെ തോന്നിപ്പിക്കുന്ന പൂജാരിമാരും റെഡി. മരിച്ചുപോയവരുടെ ഫോട്ടോയുമായി കടലിൽ കുളിക്കുന്നവരെപ്പോലും പുരിയിൽ കാണാം.

പുരി ജഗന്നാഥക്ഷേത്രം, കൂറ്റൻ രതിശിൽപ്പങ്ങളുടെ പ്രദർശനശാലകൂടിയാണ്‌. ഖജുരാഹോയിലെ ശിൽപ്പങ്ങളെക്കാൾ വളരെ വലുതാണ്‌ പുരി ക്ഷേത്രത്തിലെ ശിൽപ്പങ്ങൾ.

ദേവദാസികളെ ഇപ്പോഴും നിയമിക്കുന്ന ക്ഷേത്രമാണ്‌ പുരിയിലുളളത്‌. ജഗന്നാഥനെ പരിണയിച്ച പെൺകുട്ടികൾ, പ്രസവരേഖകൾ നിറഞ്ഞ വയറുളള വൃദ്ധകളായി ക്ഷേത്രപരിസരത്ത്‌ കഴിഞ്ഞുകൂടുന്നുണ്ട്‌.

പുരി ശങ്കരാചാര്യർ പലപ്പോഴും വിവാദം സൃഷ്ടിച്ച ആളാണ്‌. ഓഷോ രജനീഷിന്റെ പൂനയിലെ ആശ്രമം കാണാൻ മഠാധിപതി സന്നദ്ധത പ്രകടിപ്പിച്ചതും വരുമ്പോൾ എയ്ഡ്സ്‌ ഇല്ലെന്ന സർട്ടിഫിക്കറ്റുകൂടി കൊണ്ടുവരണമെന്ന്‌ ഓഷോ പറഞ്ഞതും ഒരുകാലത്തെ പൊട്ടിച്ചിരിയായിരുന്നല്ലൊ.

പുരിയടക്കം ഒഡീഷയിലെവിടെയുമുളള ദയനീയമായ കാഴ്ച പട്ടിണിപ്പാവങ്ങളായ കുട്ടികളും സ്ത്രീകളും കൈനീട്ടി നിൽക്കുന്നതാണ്‌.

ബാലചന്ദ്രൻ ചുളളിക്കാടിന്റെ ശാപം എന്ന കവിത, ഒഡിഷയുടെ വേദനിപ്പിക്കുന്ന ഒരു ചിത്രം നമ്മൾക്ക്‌ തരുന്നുണ്ട്‌. കവിതയിലെ ഒന്നാം വ്യക്തി ഒഡിഷയിലൂടെ സഞ്ചരിക്കുന്നു. ഭുവനേശ്വറിൽ തീവണ്ടി നിൽക്കുന്നു. ഒഡിഷയിലെ ഭിക്ഷാടകരുടെ കേന്ദ്രംകൂടിയാണ്‌ ഭുവനേശ്വർ. പ്രാതലിനുളള അപ്പവും വെളളവുമെടുക്കുമ്പോൾ ജനലരികിൽനിന്ന്‌ ഒരു വൃദ്ധൻ വിശപ്പടക്കാനായി കൈനീട്ടുന്നു.

കവി, സ്വന്തം ഭക്ഷണം ആ ഭിക്ഷാടകന്‌ കൊടുക്കുന്നു. ഭക്ഷണം കിട്ടിയ സന്തോഷത്താൽ പുരിജഗന്നാഥൻ എന്നെ ഈ ദിവസവും മറന്നില്ലല്ലൊ എന്ന്‌ ദൈവത്തിന്‌ നന്ദി പറയുന്നു. കവി, പുരിജഗന്നാഥന്റെ കരുണയില്ലാത്ത കല്ലുപോലെയുളള ഹൃദയത്തെ ശപിക്കുന്നു.

പുരിജഗന്നാഥൻ മനുഷ്യരെ രക്ഷിക്കുകയല്ല, പട്ടിണിയും കഷ്ടപ്പാടും നൽകി ശിക്ഷിക്കുകയാണല്ലൊ എന്ന ചിന്തയിൽ ഈ കവിത നമ്മളെ കൊണ്ടെത്തിക്കുന്നു.

Tuesday 5 May 2015

കേരളാ സലൂണിലെ കണ്ണാടികൾ



മുന്നിൽ പിന്നിൽ
കണ്ണാടികളുടെ ശ്രദ്ധ
വില്ലു പുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ.

ആളുകൾ കേറിയിറങ്ങും
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടു തൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പാട്ടായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം.എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ലോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു.
പിരിയൻ കുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം.
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ്.

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം,പൈങ്കിളിവാരിക സ്ടൂളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി,ബ്രഷ്,പൌഡർക്കുറ്റി
അല്പ്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി.

കൽപ്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി-
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും.

ചില്ലുകൾ തപ്പിയെടുക്കുന്നൂ ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ച്ചോര.